ഇപ്പോൾ പുസ്തകങ്ങൾ വായിക്കുക മാത്രമല്ല കേൾക്കുകയും നടക്കുന്നുണ്ട്. വായനയാണോ കേൾക്കലാണോ കൂടുതൽ നടക്കുന്നത് എന്നും ഉറപ്പില്ല. ഈ വർഷം 44 പുസ്തകങ്ങളിൽ കൂടി സഞ്ചരിച്ചു. അതിൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നോവലുകൾ ഉണ്ടെങ്കിലും ഏതാണ്ട് ഇരുപത്തഞ്ചോളം പുസ്തകങ്ങൾ നോൺ ഫിക്ഷനായിരുന്നു. അതിൽ ചരിത്രം, സാമൂഹ്യ ശാസ്ത്രം, ഓർമ്മക്കുറിപ്പുകൾ സൈക്കോളജി, ബിസിനസ്സ്, രാഷ്ട്രീയം, ടെക്നോളജി എന്നങ്ങിനെ പോകുന്നു.
ഈ പുസ്തകങ്ങളിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കണം എന്നുണ്ടെങ്കിൽ അതെന്താവണം എന്നാണ് ആദ്യം മനസ്സിൽ വന്ന ചോദ്യം. കാലിക പ്രസക്തവും എന്റെ ചിന്തകൾക്ക് പുതിയ മേഖലകൾ എത്തി പിടിക്കാനുള്ള സാധ്യതകളും നൽകുന്ന ഒന്നാവണം എന്ന് കരുതി. സിന്ത്യ മില്ലർ-ഇദ്രിസ് എഴുതിയ Man Up എന്ന പുസ്തകം തന്നെയാണ് ഏറ്റവും ഉചിതം എന്ന് തോന്നി.
സ്ത്രീവിരുദ്ധതയെ കുറിച്ച് പറയുമ്പോൾ ഞാൻ ഒരിക്കലും ചിന്തിക്കാത്ത ഒരു തലം സിന്ത്യ പറഞ്ഞു തന്നു. എല്ലാ തീവ്രവാദ സംഘടനകളിലും കാതലായ ഒന്നാണ് സ്ത്രീവിരുദ്ധത. നമ്മൾ ഏത് തരം തീവ്രവാദ സംഘടനകൾ നോക്കിയാലും അവിടെ സ്ത്രീകളെ ഉപഭോഗ വസ്തുക്കളായാണ് എപ്പോഴും പരിഗണിക്കുന്നത്. അധികാരങ്ങളില്ലാതെ പുരുഷന്മാർക്ക് അടിമപ്പെട്ടിട്ടാണ് എല്ലാ തീവ്രവാദ സംഘടനകളിലും സ്ത്രീകൾ നിൽക്കുന്നത്. എന്നിട്ടും സമൂഹത്തിൽ സ്ത്രീവിരുദ്ധത ഒരു തീവ്രവാദ പ്രവണതയായി നമ്മൾ കണക്കിലെടുക്കുന്നില്ല.
‘Man Up’ എന്ന പ്രയോഗത്തിന്റെ അർത്ഥം തന്നെ ‘ആണാവാടാ’ എന്നാണ്. ആ പ്രയോഗം തന്നെ വയലന്റാണ്, അതും ഒരു ആണിനോടുള്ള വയലൻസ്.
ചില പുസ്തകങ്ങൾ ചില കാഴ്ച്ചകളിലേക്ക് നമ്മുടെ കണ്ണ് തുറപ്പിക്കും. പിന്നെ നമ്മൾ വേണമെന്ന് കരുതിയാലും ആ കാഴ്ച്ചകൾ കാണാതിരിക്കാൻ കഴിയില്ല. വയലൻസുകൾ തുടങ്ങുന്നതിന് മുൻപേ സമൂഹത്തിന്റെ മുൻപിൽ കൂടി ആരുടേയും ശ്രദ്ധ പിടിച്ചു പറ്റാതെ നടന്ന് പോകുന്ന ഒന്നാണ് സ്ത്രീവിരുദ്ധത. ഇന്ന് മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും നമ്മൾ കാണുന്ന പല സ്ത്രീവിരുദ്ധ നിലപാടുകളും സമൂഹത്തിൽ നടക്കാൻ സാധ്യതയുള്ള വയലൻസിന്റെ ഒരു പ്രവചനം പോലെയാണ് എന്ന് Man Up എന്ന പുസ്തകം നമ്മളോട് പറയുന്നു. അത് ദാമ്പത്യ ജീവിതത്തിലായാലും പ്രണയത്തിലായാലും കുടുംബത്തിലായാലും രാഷ്ട്രീയത്തിലായാലും കോർപറേറ്റ് കമ്പനികളിലായാലും. പലപ്പോഴും അത് നിസ്സാരമായി സർവ്വസാധാരണമായി നടന്ന് പോകുന്നു.

സമൂഹത്തിലെ ഓരോ തീവ്രവാദ ആക്രമണങ്ങളും മറ്റും ഇടവിട്ട വ്യാപകമായി നഷ്ടമുണ്ടാക്കുന്ന അക്രമങ്ങളും ശ്രദ്ധിച്ചാൽ അതിന്റെ കാല്പാടുകൾ നമ്മളെ ചെന്നെത്തിക്കുന്നത് ഏതെങ്കിലും സ്ത്രീവിരുദ്ധതയിലേക്ക് തന്നെയാവും എന്നും സിന്ത്യ നമ്മളോട് പറയുന്നു. തീവ്രവാദത്തെ കുറിച്ചുള്ള അക്കാദമിക് പഠനങ്ങളിൽ പോലും ജെൻഡർ ഒരു വിഷയമാകാതെ പോകുന്നു എന്നത് എനിക്ക് പുതിയ അറിവായിരുന്നു. ഇത് രണ്ടും കൂട്ടി വായിക്കാൻ ഇത് വരെ എനിക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. തീവ്രവാദത്തെ കുറിച്ചുള്ള അക്കാദമിക്ക് എഴുത്തുകളിൽ പോലും സ്ത്രീവിരുദ്ധത ഒരു ബ്ലൈൻഡ് സ്പോട്ടായി ഇന്നും കിടക്കുന്നു.
അഞ്ച് തന്ത്രങ്ങൾ വഴിയാണ് സ്ത്രീവിരുദ്ധത നടന്നു നീങ്ങുന്നത്. ഒന്ന് നിയന്ത്രണമാണ്, സ്ത്രീകളെ ചില റോളുകളിലെക്ക് തളച്ചിട്ട് കൊണ്ട് അവരുടെ പ്രതീക്ഷകളെ പോലും നിയന്ത്രിക്കുന്നു. രണ്ടാമത് അതിക്രമങ്ങളും വയലൻസും വഴി പുരുഷ മേധാവിത്വം ഉറപ്പിക്കുന്നു. മൂന്നാമത് സ്ത്രീ ശരീരത്തിന്റെ ഇമേജറി ഉപയോഗിച്ച് ചൂഷണം ചെയ്യുന്നു. നാലാമത് സ്ത്രീ ശബ്ദങ്ങളും കഥകളും ചരിതവും മായ്ച്ച് കളയാൻ ശ്രമിക്കുന്നു. പലപ്പോഴും ഒരു നിസ്സാരവത്കരണത്തിൽ തുടങ്ങി കാണാനും കേൾക്കാനും കഴിയാത്തത്ര അപ്രസക്തമാകുന്നു. അവസാനം സ്ത്രീവിരുദ്ധതയെ ഒരു സംസ്കാരത്തിന്റെ തന്നെ ഭാഗമാക്കി നോർമലൈസ് ചെയ്യുന്നു. അപ്പോൾ നമ്മൾ ആരും അറിയാതെ ആ സ്ത്രീവിരുദ്ധത മെല്ലെ തീവ്രവാദത്തിലേക്ക് നടന്നു നീങ്ങുന്നു.
സ്ത്രീവിരുദ്ധത നോർമലൈസ് ചെയ്യപ്പെടുമ്പോൾ വയലൻസിനുള്ള സാമൂഹ്യ തടസ്സങ്ങൾ ഇല്ലാതാവുന്നു എന്നതാണ് നമ്മൾ അറിയാതെ പോകുന്ന കാര്യം.
ഈയിടെ മെനിനിസ്റ്റുകൾ എന്ന പേരിൽ നടക്കുന്ന കോപ്രായങ്ങൾക്ക് മൗനമായും ഉച്ചത്തിലും സമ്മതം നൽകുന്നവർ ഒരു സാമൂഹ്യ അപകടമാണെന്ന് പോലും കാണാൻ പലർക്കും കഴിയുന്നില്ല. നമ്മുടെ സമൂഹം സ്ത്രീപക്ഷമല്ല തീർത്തും പുരുഷ കേന്ദ്രികൃതമാണ് എന്നത് ശരി തന്നെ, എങ്കിലും ഒരു സ്ത്രീ സാമൂഹ്യ മാധ്യമത്തിൽ അപമാനിക്കപ്പെടുമ്പോൾ അതിന് ലൈക്കും സപ്പോർട്ടും നൽകാൻ എത്ര പേരുണ്ട് എന്നത് ഭയപ്പെടുത്തുന്നതാണ്. ഓൺലൈനിലും ഓഫ്‌ലൈനിലും നടക്കുന്ന സ്ത്രീവിരുദ്ധത ഒത്ത് ചേരുന്ന ഒരു പ്രവണത നമ്മൾ ഈയിടെ കാണുന്നുണ്ട് എന്നതാണ് വാസ്തവം. സ്ത്രീവിരുദ്ധത വാഴുന്ന ഓൺലൈൻ ഇടങ്ങൾ ഡിജിറ്റൽ വെറുപ്പിന്റെ മേച്ചിൽപ്പുറങ്ങളായി മാറുന്നു. അവിടങ്ങളിൽ തീവ്രവാദത്തിന്റെ വിത്തുകൾ വളരാൻ അധികം ബുദ്ധിമുട്ടില്ല.
സ്ത്രീവിരുദ്ധത നോർമലൈസ് ചെയ്യപ്പെടുമ്പോൾ വയലൻസിനുള്ള സാമൂഹ്യ തടസ്സങ്ങൾ ഇല്ലാതാവുന്നു എന്നതാണ് നമ്മൾ അറിയാതെ പോകുന്ന കാര്യം. സ്ത്രീവിരുദ്ധത നിറഞ്ഞ ഓൺലൈൻ ഓഫ്‌ലൈൻ പൊതുയിടങ്ങളെ മനുഷ്യർ കുറേശ്ശെയായി തീവ്രവാദ പരിശീലനം നൽകുന്ന ട്രെയിനിങ് ഗ്രൗണ്ടുകളാക്കി മാറ്റുന്നു എന്നും പറയാം.

സ്ത്രീവിരുദ്ധത സമൂഹത്തിലെ വംശീയതയും ഏകാധിപത്യ പ്രവണതയും അടിമ മനോഭാവവും വർണ്ണവെറിയും സഹാനുഭൂതിയില്ലായ്മയും ഒക്കെയായി കൂട്ടുപിണഞ്ഞ് കിടക്കുന്ന ഒന്നാണ്.
മില്ലർ-ഇദ്രീസ് ഒരു സമൂഹം എന്ന രീതിയിൽ നമ്മളോട് ചിലതെല്ലാം ആവശ്യപ്പെടുന്നുണ്ട്. ടീച്ചർമാർ, ശുശ്രൂഷയിലും പരിചരണങ്ങളിലും ഏർപ്പെടുന്നവർ, നിയമപാലകർ, നിയമവിദഗ്ധർ, സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയക്കാർ, സാംസ്കാരിക പ്രവർത്തകർ, ഹോട്ടലിൽ ജോലി ചെയ്യുന്നവർ ഡ്രൈവർമാർ എന്നല്ല എല്ലാ മേഖലയിലും പ്രവർത്തിക്കുന്നവർ ചെറുതും വലുതുമായ എല്ലാ സ്ത്രീവിരുദ്ധതയെയും തിരിച്ചറിയണം. സ്ത്രീവിരുദ്ധത സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നല്ലാതെ എല്ലാവരെയും ബാധിക്കുന്ന പൊതുസുരക്ഷാ പ്രശനവും സാമൂഹ്യാരോഗ്യ വിഷയവുമായി തന്നെ കാണണം.
‘Man Up’ എന്ന പ്രയോഗത്തിന്റെ അർത്ഥം തന്നെ ‘ആണാവാടാ’ എന്നാണ്. ആ പ്രയോഗം തന്നെ വയലന്റാണ്, അതും ഒരു ആണിനോടുള്ള വയലൻസ്. ‘ആണാവാടാ’ എന്ന് പറയുമ്പോൾ ആണത്തം കാണിക്കുക എന്ന് പറയുമ്പോഴൊക്കെ ഒളിഞ്ഞു കിടക്കുന്നൊരു സ്ത്രീവിരുദ്ധതയുണ്ട് അതിൽ.
Man Up എന്ന പുസ്തകം കേരളത്തെ കുറിച്ചല്ല. പക്ഷെ, അതിൽ നിന്നും കേരളസമൂഹത്തിന് പഠിക്കാൻ ഏറെയുണ്ട്. ഒരു ഫെമിനിസ്റ്റ് എന്ന് സ്വയം പ്രഖ്യാപിച്ച് നടക്കുന്ന എനിക്കും എന്റെ ഉള്ളിൽ ചില സ്ത്രീവിരുദ്ധതയിൽ ചാർത്തിയ മൈക്രോ അഗ്രഷൻസ് തിരിച്ചറിയാനും കഴിഞ്ഞു. സ്ത്രീവിരുദ്ധത വളരെ ആഴത്തിലുള്ള ഒന്നാണ്. ഫെമിനിസ്റ്റാണ് എന്ന് സ്വയം ചിന്തിക്കുന്നവർക്ക് പോലും പലപ്പോഴും കാണാൻ കഴിയാത്ത അത്ര ആഴത്തിൽ…
