കെ.കെ. മഹാജന്‍
ബോളിവുഡിലെ ആദ്യ
സൂപ്പര്‍സ്റ്റാര്‍ ക്യാമറാമാന്‍
കെ.കെ. മഹാജന്‍: ബോളിവുഡിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ ക്യാമറാമാന്‍
ഒരു വിഭാഗം സിനിമയും അദ്ദേഹത്തിന്റെ ക്യാമറക്ക് അന്യമായിരുന്നില്ല. മൃണാള്‍ സെന്‍, കുമാര്‍ ഷാഹ്‌നി, ബാസു ചാറ്റര്‍ജി....ഏതു സംവിധായകന്റെയും ഭാഷ അനായാസം ആ ക്യാമറ സംസാരിക്കും. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വന്ന സാങ്കേതിക പ്രവര്‍ത്തകരെ ബഹുമാനിക്കാന്‍ ഹിന്ദി സിനിമാ ലോകത്തെ പഠിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു. ആ ബഹുമാനം ഇന്നും അവര്‍ക്ക് കിട്ടുന്നുമുണ്ട്- ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ക്യാമറാന്മാരില്‍ ഒരാളായ കെ.കെ. മഹാജനെ ഓര്‍ക്കുകയാണ് എഴുത്തുകാരനും ക്യാമറാമാനുമായ വേണു
16 Sep 2020, 10:04 AM
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച ക്യാമറമാന്‍ ആരാണ് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം എളുപ്പമാവില്ല. പക്ഷേ അതിലൊരാള്‍ കെ.കെ. മഹാജന്‍ ആയിരിക്കും എന്ന് നിസ്സംശയം പറയാന്‍ പറ്റും.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യകാല വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു മഹാജന്‍. പില്‍ക്കാലത്ത് കലാസിനിമാരംഗത്ത് പ്രശസ്തരായ മണി കൗള്‍, കുമാര്‍ ഷാഹ്നി, അടൂര്‍ ഗോപാലകൃഷ്ണന്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരുടെ സമകാലീനനും. കുമാര്‍ ഷാഹ്നിയുടെ ഡിപ്ലോമ ചിത്രമായ Glass panes ന്റെ ക്യാമറമാന്‍ മഹാജനായിരുന്നു. ഉജ്വല ഫോട്ടോഗ്രാഫിയിലൂടെ കാണികളെ സ്തബ്ദരാക്കിയ ചെറിയ സിനിമയായിരുന്നു അത്. Glass panes കാണാനിടയായ മൃണാള്‍ സെന്‍ തന്റെ പുതിയ ചിത്രമായ "ഭുവന്‍ ഷോം' ഷൂട്ട് ചെയ്യാന്‍ മഹാജനെ ക്ഷണിച്ചു. അതോടെ ഇന്ത്യന്‍ സിനിമാ ഛായാഗ്രണത്തില്‍ പുതിയ കാലഘട്ടം ആരംഭിച്ചു.
ആദ്യ സിനിമക്കുതന്നെ ദേശീയ അവാര്‍ഡ് നേടിയ അപൂര്‍വം ക്യാമറമാന്‍മാരില്‍ ഒരാളായിരുന്നു മഹാജന്‍. കെ.വി. ആനന്ദാണ് ഓര്‍മ വരുന്ന മറ്റൊരാള്‍. മഹാജന്‍ ഒരിക്കല്‍ പോലും ഏതെങ്കിലും പ്രത്യേക തരത്തിലുള്ള സിനിമയില്‍ അഭയം തേടിയ ആളല്ല. ഒരു വിഭാഗം സിനിമയും തനിക്കന്യമല്ല എന്ന് സിനിമ ജീവിതത്തിലുടനീളം കാണിച്ചു കൊടുത്തു. തട്ടുപൊളിപ്പന്‍ ബോളിവുഡ് ചിത്രങ്ങള്‍ തുടങ്ങി മധ്യസിനിമയോ, അര്‍ത്ഥമധ്യ സിനിമയോ, നവതരംഗ സിനിമയോ, ആര്‍ട്ട് ഹൗസ് സിനിമയോ അല്ലെങ്കില്‍ ഇതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും തരം സിനിമയോ ഒന്നും അദ്ദേഹത്തിന് അപരിചിത മേഖലകളായിരുന്നില്ല.

ഓരോ സിനിമക്കും ആ സിനിമ അര്‍ഹിക്കുന്ന പ്രാധാന്യം മാത്രമേ കൊടുക്കാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഓരോ സിനിമയും ക്യാമറാമാനോട് ആവശ്യപ്പെടുന്നത് ഒരേ കാര്യങ്ങളല്ല എന്നും , അത് മനസ്സിലാക്കി വേണം ഒരു സിനിമയില്‍ ക്യാമറമാന്‍ പ്രവര്‍ത്തിക്കാന്‍ എന്നും അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ ഉത്തമ വിശ്വാസമാണ് അവിശ്വനീയമായ വ്യത്യസ്തതയുള്ള പല ചിത്രങ്ങളും അനായാസം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. മഹാജന്‍ ചെയ്ത സിനിമകളും അവയുടെ സംവിധായകരുടെ പട്ടികയും കണ്ടാല്‍ ആര്‍ക്കും ഇത് ബോധ്യമാകും.
‘ഉസ്‌കീ റോട്ടി'യും ‘മായാ ദര്‍പ്പണും' ചെയ്ത ക്യാമറമാനാണ് ‘കല്‍ക്കട്ട 71' ചെയ്തത് എന്നുപറഞ്ഞാല്‍ മനസ്സിലാക്കാം. എന്നാല്‍ ഇതേ ക്യാമറമാന്‍ തന്നെയാണ് ‘ചിത്ത് ചോറും' ‘ഛോട്ടി സീ ബാത്തും' ചെയ്തത്. ബാസു ചാറ്റര്‍ജിയുടെ സിനിമ എന്താണോ ആവശ്യപ്പെടുന്നത് അതാണ് ആ സിനിമകളില്‍ ചെയ്തിട്ടുള്ളത്. മൃണാള്‍ സെന്നിന് വേണ്ടതെന്താണോ, അതാണ് അവിടെ കൊടുത്തത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കുമാര്‍ ഷാഹ്നിയുടെ ചലച്ചിത്ര വീക്ഷണം. മായാ ദര്‍പ്പണിന്റെയോ തരംഗിന്റെയോ ഭാഷയിലല്ല മണി കൗള്‍ സംസാരിക്കുന്നത്. എന്നാല്‍ ഇവരോരുത്തരുടേയും ഭാഷ അനായാസം സംസാരിക്കാന്‍ മഹാജന് നിസ്സാരമായി സാധിക്കുന്നു. ഇതൊരു ചെറിയ കാര്യമല്ല. സിനിമയെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഒരാള്‍ക്കേ ഇത് സാധ്യമാകൂ. ബോളിവുഡിലെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ ക്യാമറമാന്‍ കെ.കെ. മഹാജനായിരുന്നു. അദ്ദേഹം തന്നെയായിരുന്നു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വന്ന സാങ്കേതിക പ്രവര്‍ത്തകരെ ബഹുമാനിക്കാന്‍ ഹിന്ദി സിനിമാ ലോകത്തെ പഠിപ്പിച്ചതും. ആ ബഹുമാനം ഇന്നും അവര്‍ക്ക് കിട്ടുന്നുമുണ്ട്.

പൂനെയില്‍ സിനിമ പഠിക്കുന്ന കാലത്തെ ഏറ്റവും സന്തോഷകരമായ അനുഭവങ്ങളിലൊന്ന് അവിടെ ഇടക്കിടെ വന്നുപോകുന്ന സിനിമ ലോകത്തെ മഹത്‌വ്യക്തികളുമായി ഇടപെടാന്‍ കഴിയുക എന്നതായിരുന്നു. ഔദ്യോഗികമായി പഠിപ്പിക്കാന്‍ വരുന്നവരും വെറുതേ വരുന്നവരും ഉണ്ടാവും. ലോക പ്രശസ്ത സംവിധായകരും കലാകാരന്മാരും ഒരുകാലത്ത് അവിടെ നിരന്തരം വന്നു പോകാറുണ്ടായിരുന്നു. എല്ലാ വര്‍ഷവും ഛായാഗ്രഹണ വിദ്യാര്‍ത്ഥികള്‍ താല്‍പര്യപൂര്‍വം കാത്തിരുന്ന ഒരു സന്ദര്‍ശകന്‍ കെ. കെ. മഹാജനായിരുന്നു. അദ്ദേഹം പ്രത്യേകിച്ച് ഒന്നും പഠിപ്പിക്കാറില്ല. വേണമെങ്കില്‍ നോക്കിക്കണ്ട് പഠിച്ചോ എന്നൊരു രീതി. ആരോടും ഒന്നിനോടും പ്രത്യേകിച്ച് ഒരു മമതയും കാണിക്കാത്ത രീതി. സംശയമോ ചാഞ്ചാട്ടമോ ജോലിക്കാര്യത്തില്‍ തീരെയില്ല. ഒരു പ്രൊഫഷണല്‍ സ്റ്റുഡിയോ ഷൂട്ട് എങ്ങനെയാണോ അതുപോലെയാണ് ക്ലാസ്. കുട്ടികളല്ലേ, കുറച്ച് മയത്തില്‍ പോരേ എന്ന ചിന്തയൊന്നും ഇല്ല. മഹാജന്റെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ അറിവിന്റെ ലോകത്തേക്ക് ഒരുപാട് കുട്ടികളുടെ കണ്ണ് തുറപ്പിച്ചു. ഛായാഗ്രഹണത്തിന്റെ രസതന്ത്രവും, വെളിച്ചത്തിന്റെ വ്യതിയാനങ്ങളും മാത്രമല്ല, സിനിമയില്‍ ഛായാഗ്രാഹകന്റെ നയതന്ത്രവും ഞങ്ങളില്‍ പലരും പഠിച്ചത് മഹാജന്റെ നിശബ്ദമായ ചില തുറിച്ച് നോട്ടങ്ങളില്‍ നിന്നാണ്.
മഹാജന്‍ അവസാനമായി ഷൂട്ട് ചെയ്ത സിനിമയുടെ പേര് ‘എക്തി നൊദീര്‍ നാം' എന്നായിരുന്നു. ഒരു നദിയുടെ പേര് എന്നര്‍ത്ഥം. പ്രശസ്ത ബംഗാളി സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ ജീവിതത്തെ ആസ്പദമാക്കി അനൂപ് സിംഗ് സംവിധാനം ചെയ്ത പടം. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതുമൂലം അത് പൂര്‍ത്തിയാക്കാന്‍ മഹാജന് സാധിച്ചില്ല. ചികിത്സയുടെ പാര്‍ശ്വഫലമായി അദ്ദേഹത്തിന്റെ സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. ആ ചിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഞാനാണ് പൂര്‍ത്തിയാക്കിയത്.

വിദ്യാര്‍ത്ഥി ജീവിതത്തിനുശേഷം അപൂര്‍വ സന്ദര്‍ഭങ്ങളിലേ ഞാന്‍ മഹാജന്‍ സാബിനെ നേരിട്ട് കണ്ടിട്ടുള്ളൂ. അവസാനം കണ്ടത് തിരുവനന്തപുരത്താണ്. ഇന്‍ഡ്യന്‍ സൊസൈറ്റി ഓഫ് സിനിമട്ടോഗ്രാഫേഴ്‌സ് എന്ന സംഘടനയുടെ വിശിഷ്ട അംഗത്വം സ്വീകരിക്കാന്‍ വി.കെ മൂര്‍ത്തി, വിന്‍സെന്റ് മാസ്റ്റര്‍ എന്നിവരോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം. കാന്‍സര്‍ അദ്ദേഹത്തിന്റെ ശരീരം തളര്‍ത്തിയിരുന്നു. സംസാരിക്കാനാവാത്തത് മനസ്സിന്റെ ഉന്മേഷവും കുറച്ചിരുന്നു. പത്തുദിവസം തിരുവനന്തപുരത്ത് നെടുമങ്ങാട്ട് താമസിച്ചിട്ടാണ് അദ്ദേഹവും ഭാര്യയും മടങ്ങിയത്. പത്ത് ദിവസത്തെ ആയുര്‍വേദ ചികിത്സ അത്ഭുതങ്ങളൊന്നും കാണിച്ചില്ലെങ്കിലും യുവവൈദ്യന്‍, മനസ്സ് തളരാന്‍ പാടില്ല, നമ്മള്‍ നമ്മുടെ ജീവിതം സാധാരണ പോലെ മുന്നോട്ടുകൊണ്ട് പോകണം, എന്തെങ്കിലുമൊക്കെ എഴുതാന്‍ ശ്രമിക്കണം എന്നെല്ലാം ഉപദേശിച്ചുകൊണ്ടിരുന്നു. വൈദ്യന്റെ മുമ്പില്‍ നിശ്ശബ്ദനായി തുറിച്ചുനോക്കിയിരുന്ന മഹാജന്‍ സാബിന്റെ ചുണ്ടിന്റെ കോണിലെ പരമപുച്ഛം ഞാന്‍ കണ്ടു. ഈ വൈദ്യനറിയില്ല, തന്റെ മുമ്പിലിരിക്കുന്ന ഈ മനുഷ്യന്‍ ഒന്നിനേയും ഭയപ്പെടാത്ത ആളാണെന്ന്, ജിവിതത്തിലൊരു കാര്യത്തിനും ഒരു പരിധിക്കപ്പുറം യാതൊരു പ്രാധാന്യവും കൊടുക്കാത്ത ആളാണെന്ന്, ഇത് ഇന്ത്യന്‍ സിനിമ കണ്ട എറ്റവും വലിയ തന്റേടിയാണെന്ന്.
Other Random Notes:
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
ജോഷിന രാമകൃഷ്ണന്‍
Jan 16, 2021
5 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
ഉമ കെ.പി.
Dec 21, 2020
5 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read