കേരളത്തിലെ കത്തോലിക്കാ സഭ അറിയാന്‍;
ലാറ്റിനമേരിക്കയില്‍ നടക്കുന്നത്...
കേരളത്തിലെ കത്തോലിക്കാ സഭ അറിയാന്‍; ലാറ്റിനമേരിക്കയില്‍ നടക്കുന്നത്...
ലാറ്റിനമേരിക്കയില്‍ നടക്കുന്ന പിങ്ക് വേലിയേറ്റം കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും ചില പാഠങ്ങള്‍ സമ്മാനിക്കുന്നുണ്ട്. സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്താന്‍ മാത്രമുള്ള കുടിയേറ്റങ്ങള്‍ മൂലം വികസിതമായ പാശ്ചാത്യ ക്രൈസ്തവ സഭയെയാണ് റോള്‍ മോഡലായി കരുതിയിരിക്കുന്നത്. അതുകൊണ്ടു തന്നെ, ലാറ്റിനമേരിക്കന്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ നടക്കുന്ന മാറ്റങ്ങള്‍ക്ക് നേരെ ഇപ്പോഴും ഇവിടെ സഭാ മക്കളും ഇടയന്മാരും കണ്ണടയ്ക്കുകയാണ്. - ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 61-ലെ ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം.
22 Jun 2022, 10:59 AM
നമ്മുടെ കൊച്ചുകേരളത്തില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന സാമൂഹികവും രാഷ്ട്രീയപരവുമായ ചില മാറ്റങ്ങള്‍ ചിന്തനീയവും പഠനവിധേയമാക്കേണ്ടതുമാണ്. ഒരു കാലത്ത് സാമ്രാജ്യത്വ അമേരിക്കയുടെ കളിപ്പാവയായി മാത്രം കരുതപ്പെട്ടിരുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കമ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ മുന്നേറുകയും ഭരണത്തിലെത്തുകയും ചെയ്യുന്നു. ഈ വര്‍ഷമാദ്യം പെറുവിലെ തെരഞ്ഞെടുപ്പില്‍ പെഡ്രോ കാസ്തിയോ എന്ന ഇടതുപക്ഷക്കാരനിലൂടെ തുടങ്ങിയ ആ മുന്നേറ്റം ഈ വര്‍ഷത്തിന്റെ അവസാനത്തിലെത്തുമ്പോള്‍ ചിലിയിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജയിച്ച 35 കാരനായ ഗബ്രിയേല്‍ ബോറിക്കില്‍ എത്തിനില്‍ക്കുന്നു.
ഇതിനിടയില്‍ ഹോണ്ടുറാസിലും, വെനിസ്വേലയിലും, നിക്കരാഗ്വയിലും ഇടതുപക്ഷത്തിന്റെയോ ഇടതുപക്ഷ ചായ്വുള്ളവരുടെയോ തിരഞ്ഞെടുപ്പു മുന്നേറ്റങ്ങള്‍ നാം കണ്ടു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബ്രസീലിലെ തിരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ ആശയങ്ങള്‍ പിന്തുടരുന്ന ബോള്‍സനാരോ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവായ ലുല വിജയിക്കുമെന്നും പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. ലാറ്റിനമേരിക്കയെ സംബന്ധിച്ച് ഇതൊരു ചുവന്ന വസന്തമാണെന്ന് തോന്നുന്നു.
ഇതിനിടയില്‍, പീ റിസോഴ്‌സ് സെൻററിന്റെ (Pew Resource Centre), 2010 മുതൽ 2050 വരെയുള്ള കാലത്തെ, ലോകമതങ്ങളുടെ ഭാവിയെക്കുറിച്ചുള്ള, വളര്‍ച്ചാ കണക്കിനെ കുറിച്ചുള്ള മറ്റൊരു റിപ്പോര്‍ട്ടും വായിക്കാനിടയായി. ക്രൈസ്തവ മതം ഏറ്റവും വളര്‍ച്ച കൈവരിക്കുന്ന മേഖലകളാണ് ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ. ഇതില്‍, സഭ ഏറ്റവും വളര്‍ച്ച നേടുന്നത് ലാറ്റിനമേരിക്കയിലാണുതാനും. ലാറ്റിനമേരിക്കന്‍ ക്രൈസ്തവ യുവത്വത്തിന്റെ ഊര്‍ജ്ജസ്വലതയും തീക്ഷണതയും അടുത്തു കാണാന്‍ 2019ല്‍ പനാമായില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ അവസരം ലഭിച്ചയാളാണ് ഈ ലേഖകന്‍.

സാമാന്യ രാഷ്ട്രീയ ആഖ്യാനത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്തതാണ് ലാറ്റിനമേരിക്കയില്‍ സംഭവിക്കുന്നത്. ദൈവോനമുഖമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ക്രൈസ്തവ സഭകള്‍ വളരുന്നതിനോടൊപ്പം ക്രൈസ്തവ വിരുദ്ധമായി പൊതു ആഖ്യാനം ചെയ്യപ്പെട്ട കമ്യൂണിസവും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ലാറ്റിനമേരിക്കയില്‍ വേരോടുന്നു. ഇത് എങ്ങനെ സംഭവിക്കുന്നു?
ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ക്രൈസ്തവ സഭയും തമ്മിലുള്ള സജീവമായ അന്തര്‍ധാരക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രതീകാത്മകമായി പലരും 1959ലാണ് എന്നു പറയാറുണ്ട്. കാരണം ആ വര്‍ഷമാണ് ഫിദല്‍ കാസ്‌ട്രോയും ചെഗുവേരയും മറ്റു സഖാക്കളും ക്യൂബയുടെ രാഷ്ട്രീയാധികാരം പിടിച്ച് ഹവാനയിലേക്ക് കടന്നത്. അതേവര്‍ഷം തന്നെയാണ് സഭയില്‍ ആധുനികവല്‍ക്കരണം നടപ്പിലാക്കിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കൂടാനുള്ള ആഹ്വാനം ജോണ്‍ 23ാമന്‍ മാര്‍പാപ്പ റോമില്‍ നിന്ന് പുറപ്പെടുവിച്ചത്.
എന്നാല്‍ ലാറ്റിനമേരിക്കയില്‍ ക്രൈസ്തവ സഭയെ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് കൂടുതല്‍ അടുപ്പിച്ചത് 1968ല്‍ കൊളംബിയയിലെ മെഡലിയനില്‍ നടന്ന ലാറ്റിനമേരിക്കന്‍ ബിഷപ്പുമാരുടെ രണ്ടാം സമ്മേളനമായിരുന്നു.
ലാറ്റിനമേരിക്കയുടെ പ്രത്യേക സാഹചര്യത്തില്‍ വ്യവസ്ഥാപിതമായ മതപരമായ ചടങ്ങുകളിലൂടെ വ്യക്തിപരമായ വിശുദ്ധി (personal holiness) എന്നതിനപ്പുറം പാവപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കൂടെ കൂട്ടേണ്ട ഒരു ദൈവശാസ്ത്ര തത്വത്തിലൂന്നിയ ഒരു ക്രിസ്തീയതയിലേക്ക് സമ്മേളനം വിരല്‍ചൂണ്ടി. ലാറ്റിനമേരിക്കയിലേക്ക് പടര്‍ന്നുപിടിച്ച വിമോചന ദൈവശാസ്ത്രം ( Liberation Theology) അംഗീകരിച്ചതായിരുന്നു ആ സമ്മേളനത്തിന്റെ പ്രത്യേകത.
അതിനുമുമ്പ് ലാറ്റിനമേരിക്കയിലെ പല ക്രൈസ്തവസഭകളും പരമ്പരാഗത രീതി പിന്തുടരുന്നവരും പിന്തിരിപ്പന്‍ സാമൂഹിക നയങ്ങള്‍ ഭ്രാന്തമായി നടപ്പാക്കുന്നവരുമായിരുന്നു. ഉദാഹരണത്തിന് നിക്കോരാഗ്വന്‍ സഭ പലപ്പോഴും ഏകാധിപതിയായിരുന്ന സോമോസ ഭരണകൂടത്തെ പ്രകടമായി പിന്തുണച്ചിരുന്നു. 1950-കളില്‍ അവിടുത്തെ ബിഷപ്പുമാര്‍ ഒരു പ്രസ്താവന ഇറക്കി- എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്നായതിനാല്‍ വ്യവസ്ഥാപിതമായ ഭരണകൂടത്തെ (ഏകാധിപത്യഭരണം) അനുസരിക്കണമെന്നായിരുന്നു ആ പ്രസ്താവന.
മെഡലിയന്‍ കോണ്‍ഫ്രന്‍സ് ലാറ്റിന്‍ സഭയില്‍ താഴെത്തട്ടിലേക്ക് സാമൂഹിക മാറ്റങ്ങള്‍ എത്തിച്ച പല പ്രവര്‍ത്തനങ്ങള്‍ക്കും നിദാനമായി. വിശ്വാസം എന്നത് ചില എഴുതപ്പെട്ട ക്രമങ്ങളും തത്വങ്ങളും ആരാധനാരീതികളും പാലിക്കുക എന്നതിനപ്പുറം മര്‍ദ്ദിതരോടും ചൂഷിതരോമുള്ള പ്രതിബദ്ധതയാണ് എന്നുകൂടി ലാറ്റിനമേരിക്കന്‍ ക്രൈസ്തവ സമൂഹം തിരിച്ചറിഞ്ഞു.
തൊഴിലാളി വര്‍ഗത്തോടുള്ള ഐക്യദാര്‍ഢ്യം എന്ന മാര്‍ക്‌സിസ്റ്റ് ചിന്താഗതിയോട് സമാനത പുലര്‍ത്തി, വിമോചന ദൈവശാസ്ത്രം ക്രൂശിക്കപ്പെട്ട പാവപ്പെട്ടവര്‍ക്കൊപ്പമായിരിക്കണമെന്ന (crucified poor) വിശാല ചിന്താധാരയ്ക്ക് രൂപം നല്‍കി. അതേസമയം, അത് തൊഴിലാളിവര്‍ഗം എന്ന തത്വത്തിലേക്കുമാത്രം ചുരുങ്ങിയില്ല.
പരമ്പരാഗതമായി നിലനിന്നിരുന്ന, രാഷ്ട്രീയവും മതവും തമ്മില്‍ ബന്ധമേ പാടില്ല എന്ന തത്വത്തെയും തിരുത്തിക്കുറിക്കാന്‍ വിമോചന ദൈവശാസ്ത്രത്തിന് കഴിഞ്ഞു. പ്രമുഖ വിമോചന ദൈവശാസ്ത്ര പണ്ഡിതനും മെഡലിയന്‍ കോണ്‍ഫറസിന്റെ പ്രധാന ഉപദേശകരില്‍ ഒരാളുമായിരുന്ന ഗുട്ടറെസ് 1971 ല്‍ എഴുതി; വര്‍ഗസമരം എന്ന യാഥാര്‍ഥ്യം ഇല്ല എന്നു സമര്‍ത്ഥിക്കുന്നത് പ്രബലമായ സാമൂഹിക ശക്തികള്‍ക്കൊപ്പമായിരിക്കുക എന്നതുമാത്രമാണ്. ഇതില്‍ നിഷ്പക്ഷത എന്ന ഒന്നില്ല. നമുക്ക് പടുത്തുയര്‍ത്തേണ്ടത് കൂടുതല്‍ നീതിപൂര്‍വ്വവും കൂടുതല്‍ സ്വാതന്ത്ര്യവും മനുഷ്യത്വവുമുള്ള ഒരു സോഷ്യലിസ്റ്റ് സമൂഹത്തെയാണ്, തുല്യത തോന്നിപ്പിക്കുകയും തെറ്റായ അനുരഞ്ജനവുമുള്ള സമൂഹത്തെയല്ല.

ലാറ്റിനമേരിക്കയില്‍ മാനുഷിക മുഖമുള്ള ഒരു മതസംസ്‌കാരത്തിന് നാന്ദി കുറിക്കാന്‍ ഈ സമ്മേളനത്തിനായി. വിമോചന ദൈവശാസ്ത്രത്തിലൂന്നിയുള്ള ക്രൈസ്തവ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായ ഐതിഹാസികമായ നിമിഷമായിരുന്നു കാമിലോ ടോറസ് എന്ന പാതിരിയുടെ മരണം. പട്ടാളച്ചിട്ടയിലുള്ള ഒരു ജനകീയ പ്രസ്ഥാനം കൊളംബിയില്‍ ആരംഭിച്ച അദ്ദേഹം 1965 ല്‍ കാസ്‌ട്രോയുടെ ഗറില്ലാ പ്രസ്ഥാനത്തിന് തുല്യമായ നാഷണല്‍ ലിബറേഷന്‍ ആര്‍മിയില്‍ (ELN) ചേര്‍ന്നു പ്രവര്‍ത്തനമാരംഭിച്ച. പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ 1966 ല്‍ അദ്ദേഹം കൊലചെയ്യപ്പെട്ടു. ഈ ജീവത്യാഗം ലാറ്റിനമേരിക്കയില്‍ വൈകാരികവും രാഷ്ട്രീയവുമായ വന്‍ സ്വാധീനം ചെലുത്തി. പുരോഹിതരുടെ നേതൃത്വത്തില്‍ പല ജനകീയ പ്രസ്ഥാനങ്ങളും രൂപപ്പെട്ടു. ഉദാഹരണത്തിന് Priests for the Third World ( അര്‍ജന്റീന- 1966), National Organization for Social Integration (പെറു- 1968) Golcanda Group ( കൊളംബിയ- 1968) Christians for Socialism (ചിലി- 1971).
പുരോഹിതരോടൊപ്പം ക്രിസ്ത്യാനികളും പല ജനകീയ സമരങ്ങളിലും പങ്കാളിയായി. ഈ സാമൂഹ്യാടിത്തറയില്‍ നിന്ന് സുവിശേഷങ്ങളെ അവര്‍ വ്യാഖ്യാനിച്ചു. അതുപോലെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാനും, അവക്ക് മാറ്റങ്ങളുണ്ടാക്കാനുമുള്ള ഉപാധിയായി മാര്‍ക്‌സിസത്തെ അവര്‍ കണ്ടു.
ഇപ്പോള്‍ വലതുപക്ഷാഭിമുഖ്യമുള്ള ഭരണകൂടമാണ് ബ്രസീല്‍ ഭരിക്കുന്നതെങ്കിലും വിമോചന ദൈവശാസ്ത്രതിന് എന്നും വേരോട്ടമുള്ള മണ്ണായിരുന്നു ബ്രസീലിന്റേത്. തൊഴിലാളി സംഘടനയായ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ (CUT), ഭൂരഹിതരുടെ പ്രസ്ഥാനം (MST), പാവപ്പെട്ടവരുടെ അയല്‍പക്ക കൂട്ടായ്മകള്‍ തുടങ്ങി അവയുടെ രാഷ്ട്രീയ മുഖമായ വര്‍ക്കേഴ്‌സ് പാര്‍ട്ടി (PT) വരെയുള്ളവ കെട്ടിപ്പടുക്കുന്നതില്‍ വിശ്വാസികള്‍, അല്‍മായര്‍, ക്രിസ്ത്യന്‍ കൂട്ടായ്മകള്‍ എന്നിവയുടെ പങ്ക് വലുതാണ്. മൂവ്‌മെന്റ് ഫോര്‍ ബേസ് എഡ്യൂക്കേഷന്‍ (MEB) എന്ന ജനകീയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാനും രാഷ്ട്രീയ പ്രബുദ്ധത നേടിയ ബ്രസീലിലെ ക്രൈസ്തവര്‍ക്കായി. എന്നാല്‍ ഇത്തരം ജനകീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ പലപ്പോഴും സഭാഭരണാധികാരികള്‍ക്കുമായില്ല എന്ന ചരിത്രവും ബ്രസീലിലിലുണ്ട്. 1964 രാജ്യത്ത് നിലവില്‍വന്ന ഏകാധിപത്യ ഭരണകൂടത്തെ ‘കമ്യൂണിസ്റ്റ് ഭീകരതയില്‍ നിന്ന് ബ്രസീലിനെ രക്ഷിക്കാനുള്ള പ്രാര്‍ത്ഥനയുടെ ഫലമായി ലഭിച്ച ദൈവികദാനമായി' പോലും വിശേഷിപ്പിച്ചു. എന്നാല്‍ ക്രൈസ്തവ ആക്ടിവിസ്റ്റുകളും പാതിരിമാരും ഈ ആശയത്തോട് വിയോജിച്ചു. ഭരണകൂട ഭീകരത കൂടിവന്നപ്പോള്‍ പ്രതിപക്ഷത്തോടൊപ്പം സഹകരിക്കാന്‍ പാതിരിമാരും നിരവധി ബിഷപ്പുമാരും തയ്യാറായി. ബ്രസീലിലെ മുന്‍ കമ്യൂണിസ്റ്റ് നേതാവായിരുന്ന കാര്‍ലോസ് മരിഗല്ലയുടെ നേതൃത്വത്തിലുള്ള ഗറില്ലാ മുന്നണിയായ ആക്ഷന്‍ ഫോര്‍ നാഷണല്‍ ലിബറേഷനില്‍ (ALN) ഫ്രയി ബ്രെട്ടോ തുടങ്ങിയ പുരോഹിതര്‍ അംഗങ്ങളായി.

1970 ല്‍ ബ്രെട്ടോ അറസ്റ്റിലായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസുകാരന്‍ ചോദിച്ചു, ‘എങ്ങനെ ഒരു ക്രിസ്ത്യന്‍ വിശ്വാസിക്ക് കമ്യൂണിസ്റ്റകളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കും?'
ഉത്തരം ഇതായിരുന്നു: "എന്നെ സംബന്ധിച്ച് മനുഷ്യരെ വിശ്വാസികള്‍, അവിശ്വാസികള്‍ എന്ന് രണ്ടായിട്ടല്ല തിരിച്ചിരിക്കുന്നത്. മറിച്ച് ചൂഷകരും ചൂഷിതരുമായിട്ടാണ്- അതായത്, ഈ സമൂഹത്തെ നീതിരഹിതമായി ഇന്നും നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരും അതുപോലെ നീതിക്കായി പോരാടാന്‍ ശ്രമിക്കുന്നവരുമായി.'
പൊലീസുകാരന്‍ ചോദ്യം ആവര്‍ത്തിച്ചു; ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് മാര്‍ക്‌സ് പറഞ്ഞത് നിങ്ങള്‍ മറന്നുപോയോ?'
ബ്രെട്ടോയുടെ മറുപടി: ‘ഈ ഭൂമിയിലുള്ള നല്ലതെല്ലാം തങ്ങളുടെ കൈവശമാക്കിയ ശേഷം ദൈവം സ്വര്‍ഗത്തിന്റെ നാഥനാണ് എന്ന് പ്രചരിപ്പിക്കുന്ന ബൂര്‍ഷാസികളാണ് മതം കറുപ്പാണ് എന്നുപറയുന്നത്.'
ബ്രസീലിനുശേഷമാണ് നിക്കരാഗ്വ വിമോചന ദൈവശാസ്ത്രത്തിലധിഷ്ഠിതമായ സാമൂഹിക- രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വേദിയായതതെങ്കിലും അത് കൂടുതല്‍ സ്വീകാര്യത നേടുകയും അപഭ്രംശങ്ങള്‍ താരതമ്യേന കുറഞ്ഞിരിക്കുകയും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുകയും ചെയ്തു. തുടക്കത്തില്‍ സോമോസ ഏകാധിപത്യ ഭരണകൂടത്തെ പരസ്യമായി പിന്തുണച്ചെങ്കിലും 1978ലെ വിപ്ലവസമരങ്ങളില്‍ ക്രൈസ്തവ പങ്കാളിത്തം നിര്‍ണായകമായിരുന്നു. ബ്രസീലില്‍ സംഭവിച്ചതുപോലെ ഇവിടെയും സമൂഹത്തിന്റെ താഴെത്തട്ടില്‍ മാറ്റം തുടങ്ങുകയും തൊഴിലാളി /വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ വളര്‍ച്ച നേടുകയും ചെയ്തു. സഭാ മേലധ്യക്ഷന്മാരുടെ എതിര്‍പ്പ് മറികടന്ന് പുരോഹിതരും യുവാക്കളും കര്‍ഷകത്തൊഴിലാളികളും ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള സമരങ്ങളില്‍ പങ്കെടുത്തു. പ്രത്യേകിച്ച് കപ്പൂച്ചിന്‍ / ഈശോ സഭ വൈദികര്‍. വൈദികരും കന്യാസ്ത്രീകളുമുള്‍പ്പെടെയുള്ള സന്യസ്തര്‍ പോരാളികള്‍ക്ക് ഭക്ഷണം, അഭയം, എന്തിനധികം ആയുധങ്ങള്‍ പോലും നല്‍കിയിരുന്നു.
ഭരണം നേടിയ ശേഷവും സാന്‍ഡിനീസ്റ്റന്‍ സഖ്യം ക്രൈസ്തവ സമൂഹം നല്‍കിയ സേവനങ്ങളെ വില മതിച്ചു. ഭരണത്തിലേറിയശേഷം 1980ല്‍ പുറത്തിറക്കിയ മതങ്ങളെ കുറിച്ചുള്ള പ്രഖ്യാപനത്തില്‍ പറയുന്നു: ‘ലാറ്റിനമേരിക്കയിലെ മറ്റു വിപ്ലവ സമരങ്ങളെക്കാളും ഒരുപക്ഷേ ലോകത്ത് മറ്റൊരിടത്തും കാണാത്തതിനേക്കാള്‍ ക്രൈസ്തവര്‍ നമ്മുടെ വിപ്ലവ സമരങ്ങളില്‍ ഐതിഹാസിക പങ്കുവഹിച്ചു. ഒരേ സമയത്തു തന്നെ നല്ല വിശ്വാസിയും പ്രതിബദ്ധതയുള്ള വിപ്ലവകാരിയും ആകാന്‍ സാധിക്കുമെന്നാണ് നമ്മുടെ അനുഭവം. മാത്രവുമല്ല, ഇവ രണ്ടും തമ്മില്‍ പൊരുത്തപ്പെടാനാവാത്ത വൈരുദ്ധ്യമില്ല എന്നുമാണ്.’
മൂന്ന് പുരോഹിതരെ ആദ്യ സാന്‍ഡിനീസ്റ്റന്‍ ഭരണത്തില്‍ ഉള്‍പ്പെടുത്തി ഈ ആത്മവിശ്വാസത്തിന് രാഷ്ട്രീയ സ്ഥിരീകരണവും നല്‍കി. ഈ സാന്‍ഡിനീസ്റ്റന്‍ വിജയഗാഥ ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിലും തുടര്‍ന്നു.
മുമ്പു പ്രതിപാദിച്ച രാജ്യങ്ങളിലെ പോലെ തന്നെ വിമോചന ദൈവശാസ്ത്രത്തില്‍ അധിഷ്ഠിതമായ മാറ്റങ്ങള്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വ ദോറിലും ദൃശ്യമായി. ഈ മാറ്റങ്ങളുടെ ഭാഗമായി അനേകം പുരോഹിതര്‍ സെമിനാരികളുടെ ശീതളിമയില്‍ നിന്ന് തൊഴിലാളികളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയിലേക്കിറങ്ങി. അതില്‍ ഏറ്റവും പ്രധാനിയായിരുന്നു രൂട്ടിലോ ഗുവണ്ടേ എന്ന ഈശോ സഭ വൈദികന്‍. ക്രിസ്തുവിനെ ആരാധിക്കുക മാത്രമല്ല വേണ്ടത് മറിച്ച് അവന്‍ തിന്മകളോട് നടത്തിയ പടപൊരുതലുകള്‍ പിന്തുടരണമെന്നും അവര്‍ ഇടവകകളില്‍ ഓര്‍മിപ്പിച്ചു. ഈ പ്രബോധനങ്ങള്‍ അവര്‍ക്കിടയില്‍ നടമാടിയിരുന്ന ഏറ്റവും വലിയ സാമൂഹിക തിന്മയായ മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള സ്വയം കൂട്ടായ്മകള്‍ക്കും സമരങ്ങള്‍ക്കും നാന്ദി കുറിച്ചു.

ഇതും സഭാ നേതൃത്വത്തില്‍ മുറുമുറുപ്പുണ്ടാക്കി. അങ്ങനെ ‘മാര്‍ക്‌സിസ്റ്റ് പാതിരി'മാരെ അടക്കിയിരുത്താന്‍ കടുത്ത യാഥാസ്ഥിതികനായ ഓസ്‌കാര്‍ റൊമേറോ സാന്‍ സാല്‍വദോര്‍ ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. എന്നാല്‍, പ്രത്യയശാസ്ത്രപരമായി വ്യത്യസ്ത ധാരയിലാണെങ്കിലും സുഹൃത്തായിരുന്നു ഫാദര്‍ രൂട്ടിലോ ഗുവണ്ടേയുടെ കൊലപാതകവും സ്പാനിഷ് വിമോചന ദൈവശാസ്ത്ര പണ്ഡിതനായ ജോന്‍ സോബ്റിനോയുടെ ചിന്താധാരകളും കടുത്ത യാഥാസ്ഥിതികനായ ഓസ്‌കാര്‍ റൊമേറോയെയും സമൂല പരിവര്‍ത്തനത്തിലേക്ക് നയിച്ചു. യാഥാസ്ഥിതികരായ ബിഷപ്പുമാര്‍ക്കെതിരെയും പേപ്പര്‍ സ്ഥാനപതിക്കെതിരെയും പട്ടാളത്തിനെതിരെയും പ്രഭു വര്‍ഗത്തിനെതിരെയും അവസാനം മാര്‍പാപ്പയ്‌ക്കെതിരേയും അദ്ദേഹം നിലപാടെടുത്തു.
വിപ്ലവകാരിയായ പുരോഹിതരോടും തൊഴിലാളി നേതാക്കളോടും സായുധ വിപ്‌ളവകാരികളോടുപോലും അദ്ദേഹം ചങ്ങാത്തം പുലര്‍ത്തി. അദ്ദേഹത്തിന്റെ ഞായറാഴ്ച പ്രസംഗങ്ങള്‍ക്ക് ആയിരങ്ങള്‍ കാതോര്‍ത്തു. റേഡിയോ പ്രഭാഷണങ്ങള്‍ പതിനായിരങ്ങള്‍ കേട്ടു. 1980 ല്‍ അമേരിക്കന്‍ പ്രസിഡഡന്റായ ജിമ്മി കാര്‍ട്ടറോട് സാല്‍വദോറിലെ പട്ടാളഭരണകൂടത്തിന് ആയുധങ്ങള്‍ നല്‍കരുതെന്നും സാല്‍വത്തോറിലെ ജനങ്ങളുടെ ഭാവി നിര്‍ണയിക്കാന്‍ അനുവദിക്കില്ല എന്നും എഴുതി. തങ്ങളുടെ തന്നെ സഹോദരങ്ങളായ തൊഴിലാളികളെ കൊല്ലാന്‍ ആജ്ഞാപിക്കുന്ന പട്ടാളമേധാവികളുടെ ആജ്ഞ നിരാകരിക്കാന്‍ അദ്ദേഹം പട്ടാളക്കാരോട് അഭ്യര്‍ത്ഥിച്ചു. ആ അഭ്യര്‍ത്ഥനയുടെ പിറ്റേദിവസം തന്നെ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടു. തൊഴിലാളി വര്‍ഗത്തോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും എല്‍ സാല്‍വദോറിലെ ക്രൈസ്തവ സഭ പുലര്‍ത്തിയ കൂറിന്റെ ഏറ്റവും മഹനീയ ചിഹ്നമായിരുന്നു ഓസ്‌കാര്‍ റൊമേറോ.
പിന്നീടിങ്ങോട്ട് നവ ലിബറല്‍ നയങ്ങള്‍ ലാറ്റിനമേരിക്കയെയും ലാറ്റിനമേരിക്കന്‍ സഭയെയും ഈ വിചാരധാരയില്‍ നിന്ന് വ്യതിചലിക്കാന്‍ ഇടവരുത്തി. സോവിയറ്റ് റഷ്യയുടെ പഠനവും തൊണ്ണൂറുകളില്‍ നികോരാഗ്വയില്‍ സന്ദോനീസ്റ്റ ഗവണ്‍മെന്റിന്റെ പതനവും മുന്നേറ്റത്തിന് തിരിച്ചടിയായി. എങ്കിലും വിമോചന ദൈവശാസ്ത്രത്തിലൂന്നിയ ക്രിസ്തീയത ലാറ്റിനമേരിക്കന്‍ രാഷ്ട്രീയ- മത സംസ്‌കാരത്തിന്റെ ഫലഭൂയിഷ്ഠമായ മണ്ണില്‍ വിതറിയ വിത്തുകള്‍ പതിറ്റാണ്ടുകള്‍ക്കുശേഷവും ഫലം തരുന്ന കാഴ്ചകള്‍ അവിടെനിന്ന് വീണ്ടും വീണ്ടും കാണുന്നു. ജയിലിലടയ്ക്കപ്പെട്ട മുന്‍ ബ്രസീല്‍ പ്രസിഡണ്ട് ലുലയുടെ ഉപദേശകനായി ഫ്രെയ് ബ്രെട്ടൊ എന്ന വിമോചന ദൈവശാസ്ത്രത്തിന്റെ പ്രയോക്താവായിരുന്ന മുന്‍ പാതിരി നിയമിതനായിരിക്കുന്നു. വിമോചന ദൈവശാസ്ത്രത്തിലൂന്നിയ ക്രിസ്തീയതയുടെ വികാസത്തിന് വിലങ്ങുതടിയായി നിന്നത് പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും വത്തിക്കാനില്‍നിന്നുള്ള ഇടപെടലുകളായിരുന്നു. ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ ആഗോള കത്തോലിക്കാ സഭാമേധാവിയായി അര്‍ജന്റീനകാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ അവരോധിക്കപെട്ടിരുന്നു.
അദ്ദേഹത്തിന്റെ മുതലാളിത്ത വിരുദ്ധ നിലപാടുകളും ലാറ്റിനമേരിക്കയില്‍ പുത്തനുണര്‍വുണ്ടാക്കിയിരിക്കുന്നു. ഓസ്‌കാര്‍ റൊമേറോയെ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ലാറ്റിനമേരിക്കയില്‍ നടക്കുന്ന ഈ പിങ്ക് വേലിയേറ്റം (Pink Tide) കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും ചില പാഠങ്ങള്‍ സമ്മാനിക്കുന്നുണ്ട്. ഒരു വിമോചന ദൈവശാസ്ത്രം ഒരു ഭൂഖണ്ഡത്തിലെ മുഴുവന്‍ ജനങ്ങളെയും സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് അടുപ്പിച്ചുവെങ്കില്‍ ഇവിടെ ഒരു വിമോചനസമരം ആ പ്രത്യയശാസ്ത്രത്തില്‍ നിന്ന് ക്രൈസ്തവരെ അകറ്റി. സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്താന്‍ മാത്രമുള്ള കുടിയേറ്റങ്ങള്‍ മൂലം വികസിതമായ പാശ്ചാത്യ ക്രൈസ്തവ സഭയെയാണ് റോള്‍ മോഡലായി കരുതിയിരിക്കുന്നത്. അതുകൊണ്ടു തന്നെ, ലാറ്റിനമേരിക്കന്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ നടക്കുന്ന മാറ്റങ്ങള്‍ക്ക് നേരെ ഇപ്പോഴും ഇവിടെ സഭാ മക്കളും ഇടയന്മാരും കണ്ണടയ്ക്കുകയാണ്.
എറണാകുളം ലിസി ആശുപത്രിയിൽ കാർഡിയോളജിസ്റ്റ്. Heart Care Foundation എക്സിക്യൂട്ടീവ് ട്രസ്റ്റി. ഹൃദ്രോഗ ശാസ്ത്രത്തിൽ പഠനങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാറ്റിവച്ച ഹൃദയങ്ങളിലെ ബയോപ്സി പരിശോധനയിൽ അനുഭവപരിചയമുള്ള ഹൃദയരോഗ വിദഗ്ധരിൽ ഒരാൾ. ‘ഹൃദയപൂർവം ഡോക്ടർ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read
ഡോ. പി.എം. സലിം
Dec 26, 2022
4 Minutes Read
Think Football
Dec 21, 2022
3 Minutes Read
അസീബ് പുത്തലത്ത്
Dec 11, 2022
4 Minutes Read
എം. ആർ. അനില്‍ കുമാർ
Dec 10, 2022
5 Minutes Read