മഴയുടെ സ്വഭാവം മാറുന്നു,
2019 ഒരു മുന്നറിയിപ്പായിരുന്നു
മഴയുടെ സ്വഭാവം മാറുന്നു, 2019 ഒരു മുന്നറിയിപ്പായിരുന്നു
ദീർഘനാള്‍ പെയ്തുനിറയുന്ന 2018 ലേതുപോലുള്ള മഴയായാലും പെട്ടെന്നുപെയ്യുന്ന 2019 ലേതുപോലുള്ള മേഘവിസ്ഫോടനമായാലും കേരളത്തിന്റെ ഭൂഘടനയ്ക്ക് അത് ഭീഷണിയാണ്. കൂടുതല്‍ ശ്രദ്ധയോടെ കേരളത്തിലെ മഴപ്പെയ്ത്തിന്റെ സ്വഭാവമാറ്റം നിരീക്ഷണവിധേയമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന ഒരു പഠനത്തിലെ കണ്ടെത്തലുകളാണിത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, അമേരിക്കയിലെ മിയാമി യൂണിവേഴ്സിറ്റി, ഇന്ത്യന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യന്‍ ഇന്‍സ്റ്റിട്ടൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയോറോളോജി എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തി, പ്രശസ്ത ശാസ്ത്ര ജേര്‍ണലായ വെതര്‍ ആന്റ് ക്ലൈമറ്റ് എക്സ്റ്റ്രീംസില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ നിന്നൊരു ഭാഗം. കുസാറ്റിലെ അഡ്‌വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞരാണ് ലേഖകര്‍.
9 Jul 2021, 10:52 AM
2018 ലും 19 ലും തുടര്‍ച്ചയായി രണ്ടുവര്‍ഷം കേരളത്തിലുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, അമേരിക്കയിലെ മിയാമി യൂണിവേഴ്സിറ്റി, ഇന്ത്യന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യന്‍ ഇന്‍സ്റ്റിട്ടൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയോറോളോജി എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ പഠനം പ്രശസ്ത ശാസ്ത്ര ജേര്‍ണലായ വെതര്‍ ആന്റ് ക്ലൈമറ്റ് എക്സ്റ്റ്രീംസിൽ പ്രസിദ്ധപ്പെടുത്തി.
2018 ല്‍ കേരളത്തിലെ ഡാമുകള്‍ പൊടുന്നനെ തുറന്നതാണ് പ്രളയത്തിനുവഴിവെച്ചത് എന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ശ്രദ്ധേയമാവുകയാണ് ഈ പഠനം. വിവിധ സ്രോതസ്സുകളില്‍ നിന്ന് ശേഖരിച്ച ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രളയങ്ങളെയും താരതമ്യം ചെയ്യുന്നതാണ് പഠനം.

2018 ലും 2019 ലും മണ്‍സൂണ്‍ സീസണില്‍ ആകെ കിട്ടിയ മഴ ഏറെക്കുറെ ഒരുപോലെയായിരുന്നു എന്ന് പഠനം പറയുന്നു. പക്ഷെ മഴയുടെ വിതാനം മൊത്തത്തില്‍ വ്യത്യാസപ്പെട്ടിരുന്നു. 2018ല്‍ താരതമ്യേന അധികം പെയ്ത വേനല്‍മഴയും മേയ് 28 മുതല്‍ തുടങ്ങിയ ശക്തമായ കാലവര്‍ഷവും ചേര്‍ന്ന് ജൂലായ് അവസാനത്തോടെ തന്നെ കേരളത്തില്‍ ഒരു പ്രളയത്തിനു വഴിവെച്ചേക്കാവുന്ന സാഹചര്യം ഒരുക്കിയിരുന്നു. 2019 ല്‍ കാലവര്‍ഷം ഒരാഴ്ചയിലധികം വൈകി ജൂണ്‍ എട്ടിനു മാത്രം ആരംഭിക്കുകയും ജൂണ്‍, ജൂലൈ മാസങ്ങളില്‍ പൊതുവില്‍ ദുര്‍ബലമായിരിക്കുകയും ചെയ്തതിനാല്‍ ജൂലൈ അവസാനിക്കുമ്പോള്‍ സീസണിലെ ശരാശരിയില്‍ താഴെ മഴ നിലയില്‍ ആയിരുന്നു. രണ്ട് വര്‍ഷങ്ങളിലും ആഗസ്റ്റിലായിരുന്നു പ്രളയം- 2018 ല്‍ ആഗസ്റ്റ് 15 മുതല്‍ 18 വരെ തോരാതെ പെയ്ത മഴയിലും 2019 ല്‍ ആഗസ്റ്റ് ഏഴു മുതല്‍ 10 വരെ പൊടുന്നനെ പെയ്ത പേമാരിയിലും. ഇതില്‍ 2019 ആഗസ്റ്റ് എട്ടിനു പെയ്ത മഴയാണ് ഗവേഷകര്‍ ഏറ്റവും ശ്രദ്ധിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ പെയ്ത മഴയ്ക്ക് ഉത്തരേന്ത്യയിലൊക്കെ പലപ്പോഴും സംഭവിക്കുന്ന മേഘസ്ഫോടനത്തിന്റെ സ്വഭാവമായിരുന്നു എന്നതാണ് അതിനു കാരണം. കൂടുതല്‍ വിശകലനത്തില്‍, ഇത് തീവ്രതയില്‍ അല്‍പം കുറഞ്ഞതും പക്ഷെ അസാധാരണമായി കൂടുതല്‍ പ്രദേശങ്ങളെ ബാധിക്കുന്നതുമായ മേഘവിസ്ഫോടനം തന്നെ ആയിരുന്നെന്ന് വിലയിരുത്തുകയും അതിന് 'മീസോസ്‌കൈല്‍ മിനി ക്ലൗഡ് ബഴ്സ്റ്റ്' എന്നപേര് ഗവേഷണ സംഘം നിര്‍ദ്ദേശിക്കുകയും ചെയ്തു.
അപൂര്‍വമായ മേഘവിസ്‌ഫോടനം
ഒരു മണിക്കൂറില്‍ 10 സെന്റീമീറ്റര്‍ മഴ ലഭിക്കുന്ന പ്രതിഭാസത്തെയാണ് സാധാരണ മേഘവിസ്ഫോടനം എന്നു വിളിക്കുന്നതെങ്കിലും, ഹിമാലയന്‍ പ്രദേശങ്ങളില്‍ മഴയളവ് നോക്കാതെ തന്നെ ജീവഹാനിക്കും വലിയ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കുന്ന പെട്ടെന്നുള്ള മഴകളേയും മേഘവിസ്ഫോടന്നത്തിന്റെ ഗണത്തിലാണ് കൂട്ടുന്നത്. രണ്ട് മണിക്കൂറിനുള്ളില്‍ അഞ്ച് സെന്റീമീറ്ററിനു മുകളില്‍ തീവ്രതയില്‍ പെയ്യുന്ന മഴയെ മിനി ക്ലൗഡ് ബഴ്സ്റ്റ് (അഥവാ ലഘു മേഘവിസ്ഫോടനം) എന്നാണ് വിളിക്കുക. എന്നാല്‍ സാധാരണ മേഘവിസ്ഫോടനം ഒരു ചെറിയ പ്രദേശത്ത് (15- 20 സ്‌ക്വയര്‍ കിലോമീറ്റര്‍) മാത്രമാണ് ബാധിക്കുക. കേരളത്തില്‍ അനുഭവപ്പെട്ടതാകട്ടെ കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളുടെ ഒട്ടേറെ വിസ്തൃതമായ പ്രദേശത്താണ്, 2019 ആഗസ്റ്റ് എട്ടിന്, രണ്ടു മണിക്കൂറിനുള്ളില്‍ അഞ്ചു മുതല്‍ ആറ് സെന്റീമീറ്റര്‍ എന്ന അളവില്‍ മഴ, തുടര്‍ച്ചയായി രേഖപ്പെടുത്തിയത്. 2018 ലെ പ്രളയ ദിവസങ്ങളില്‍ ഏറ്റവും ശക്തമായി മഴ പെയ്ത ആഗസ്റ്റ് 15 ന്, മഴയുടെ ശക്തി 2019 ആഗസ്റ്റ് എട്ടിനെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. രണ്ടു മണിക്കൂറില്‍ നാലു സെന്റീമീറ്ററില്‍ കൂടുതല്‍ മഴ അന്ന് എവിടെയും അനുഭവപ്പെട്ടിരുന്നില്ല.
തീവ്ര മഴ കേരളത്തിലേക്കും
കൂടുതല്‍ സ്ഥലങ്ങളില്‍ ബാധിച്ചതിനാലും കൂടുതല്‍ ജീവഹാനി ഉണ്ടായതിനാലും 2018 ലേത് മഹാപ്രളയമായും 2019 ലേത് താരതമ്യേന തീവ്രത കുറഞ്ഞ പ്രളയമായും ആണ് പൊതുവില്‍ വിവക്ഷിക്കപ്പെടുന്നതെങ്കിലും, 2019 ലെ പ്രളയമഴയുടെ സ്വഭാവം കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണ്. കാലാവസ്ഥാ മാറ്റത്തിന്റെ പ്രകടമായ കയ്യൊപ്പാണെന്നു വരികില്‍ 2019 ഒരു തുടക്കം മാത്രമായിരിക്കാം. 2018 ലെ പ്രളയം, കാലവര്‍ഷത്തിന്റെ ആരംഭം മുതല്‍ ഇഴഞ്ഞെത്തിയതായിരുന്നെങ്കില്‍, 2019 ല്‍ അത് പൊടുന്നനെ പെയ്തിറങ്ങുകയായിരുന്നു. പത്രവാര്‍ത്തകളെയും അനുഭവസാക്ഷ്യങ്ങളെയും അടിസ്ഥാനമാക്കി 2019 ലെ പ്രളയമഴസമയത്ത് മണ്‍സൂണ്‍ കാലത്ത് സാധാരണ പതിവില്ലാത്ത വിധം ഇടിവെട്ടി മഴ പെയ്തതും ഗവേഷകരെ ഈ പ്രശ്നം കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിച്ചു. 2013- 17 കാലയളവില്‍ ഇന്ത്യയുടെ പശ്ഛിമ തീരത്തെ മഴപ്പെയ്ത്തിന്റെ സ്വഭാവം ആഴത്തില്‍ പഠന വിധേയമാക്കി. പശ്ചിമഘട്ടത്തില്‍ രണ്ടു മേഖലകള്‍ നേരത്തെ തന്നെ പെരുമഴക്ക് പ്രസിദ്ധമാണ്. ഒന്ന് കൊങ്കണ്‍ കാടുകളും മറ്റൊന്ന് മുംബൈ തീരവും. എന്നാല്‍ 2013- 2017 കാലയളവില്‍ കൊങ്കണ്‍ പ്രദേശത്ത് നേരത്തെ കണ്ടിരുന്ന തീവ്ര മഴ കുറേകൂടി തെക്കോട്ട് മാറി കേരളത്തിന്റെ പാലക്കാടിനു വടക്കുവരെ വ്യാപിച്ചതായി സൂചന ലഭിച്ചു. കൂടുതല്‍ പഠനങ്ങളില്‍ കൂടി മാത്രമെ ഇത് ഉറപ്പിക്കാനാവൂ എന്നു പ്രസ്താവിക്കുന്നതിനൊപ്പം കേരളത്തിന് ആശങ്കപ്പെടേണ്ട സാഹചര്യമാണുള്ളത് എന്ന് പഠനം പറഞ്ഞു വെക്കുന്നു.
കൂറ്റന്‍ കുമ്പാര മേഘങ്ങള്‍ എങ്ങനെയുണ്ടായി?
അറബിക്കടലില്‍ നിന്ന് ഉത്തരേന്ത്യയിലെ ഗംഗാ സമതലം ലക്ഷ്യമാക്കി വീശുന്ന തെക്കുപടിഞ്ഞാറില്‍ നിന്നുള്ള കാറ്റാണ് ഇന്ത്യന്‍ സമ്മര്‍ മണ്‍സൂണ്‍. അറബിക്കടലില്‍ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന ഈര്‍പ്പം തെക്കുപടിഞ്ഞാറന്‍ വായുപ്രവാഹത്തില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ എത്തിച്ചേര്‍ന്ന് പശ്ചിമ ഘട്ട മലനിരകളില്‍ തട്ടി മുകളിലേക്കുയരുന്നതാണ് കേരളം മുതല്‍ ഗുജറാത്ത് തീരം വരെ പെയ്യുന്ന മഴയുടെ രീതി. അറബിക്കടലിലെ ഉയരുന്ന ഉപരിതല താപനില കൂടുതല്‍ ജലം ബാഷ്പീകരിക്കപ്പെടാന്‍ ഇടയാക്കും. മാത്രവുമല്ല, ഉയര്‍ന്ന സമുദ്രോപരിതല താപം മുകളിലേക്കു വളരുന്ന കുമുലോനിംബസ് മേഘങ്ങളുടെ രൂപ്പീകരണത്തിനും കൂടുതല്‍ സഹായകരമാവുകയും ഇത്തരം മേഘങ്ങളുടെ ഉയര്‍ന്ന ഭാഗത്ത് കൂടുതല്‍ ഹിമകണങ്ങളും ഐസ് പരലുകളും രൂപീകരിക്കപ്പെടാനും ഇടയാകും. അത്തരം മേഘങ്ങളാണ് ഇടിമിന്നലിനു കാരണമാകുന്നത്. സാധാരണ, ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള സമയത്ത് കേരളത്തില്‍ ഇടിമിന്നല്‍ കാണാറില്ല. താരതമ്യേന ഉയരം കുറഞ്ഞ (എട്ടു കിലോമീറ്ററിലും താഴെ) നിമ്പോ സ്ട്രാറ്റസ് മേഘങ്ങളില്‍ നിന്ന് തോരാതെ കിട്ടുന്ന ശക്തി കുറഞ്ഞ മഴയായിരുന്നു കാലവര്‍ഷത്തിന്റെ മുന്‍ കാല സ്വഭാവം. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ കാലവര്‍ഷ സമയത്ത് മഴരഹിത ഇടവേളകളുടെ ദൈര്‍ഘ്യം കൂടുന്നത്, പെയ്യുന്ന കുറച്ചു സമയത്ത് ശക്തിയേറിയ മഴയ്ക്ക് കാരണമാവുന്നു. 2019 ല്‍ സംഭവിച്ചു എന്ന് ഈ പഠനത്തില്‍ കണ്ടെത്തിയ മേഘവിസ്ഫോടനത്തിന് കാരണമായി ഗവേഷകര്‍ അനുമാനിക്കുന്നത് ആ സമയത്ത് രൂപപ്പെട്ട വലിയ അളവിലുള്ള 'കണ്‍വെക്ടീവ് അവൈലബിള്‍ പൊട്ടെന്‍ഷ്യല്‍ ഊര്‍ജ്ജം' അഥവാ 'കേപ്പ്' എന്ന് അന്തരീക്ഷ ശാസ്ത്രത്തില്‍ വിളിക്കുന്ന ഒരു ഘടകവും കേരളത്തിന്റെ തീരത്തോടുചേര്‍ന്ന കടലില്‍ അസാധാരണമായി കാണപ്പെട്ട അധിക താപനിലയും ആണ്. മണ്‍സൂണിനെ സ്വാധീനിക്കുന്ന മറ്റു സിനോപ്റ്റിക് സ്‌കെയില്‍ ഘടകങ്ങളും അനുകൂലമായിരുന്നു. എല്ലാ അനുകൂല സാഹചര്യങ്ങളും ഒത്തുവന്നപ്പോള്‍ രൂപപ്പെട്ടത് അന്തരീക്ഷത്തില്‍ 14 - 17 കിലോമീറ്റര്‍ വരെ ഉയരത്തിലേക്ക് വളര്‍ന്ന കൂറ്റന്‍ കൂമ്പാര (കുമുലോനിംബസ്) മേഘങ്ങളാണ്.
മഴപ്പെയ്ത്തിന്റെ സ്വഭാവമാറ്റം
2019 ലേതുപോലുള്ള തീവ്ര മഴകള്‍ ആവര്‍ത്തിച്ചാല്‍ അത് പശ്ചിമഘട്ടത്തിലെ അതിലോല പരിസ്ഥിതിക്ക് ഉണ്ടാക്കിയേക്കാവുന്ന പരിക്ക് ആശങ്കപ്പെടുത്തുന്നതാണ്. പൊടുന്നനെ പെയ്യുന്ന തീവ്ര മഴയ്ക്കും, തുടര്‍ച്ചയായി പെയ്ത് കുതിര്‍ന്നു കിടക്കുന്ന അവസ്ഥയില്‍ പെയ്യുന്ന താരതമ്യേന ശക്തി കൂടിയ മഴയ്ക്കും ഒരുപോലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, സോയില്‍ പൈപ്പിങ്ങ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ സൃഷ്ടിക്കുവാന്‍ കഴിയും. ചെങ്കുത്തായ കേരളത്തിന്റെ ഭൂഘടന പ്രളയ ജലത്തിന്റെ ആക്കം കൂട്ടുകയും ചെയ്യും. പൊതുവില്‍ നദീജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നദീതടങ്ങളിലെ വെള്ളപ്പൊക്കത്തിനും തീവ്രമഴ വഴിവെയ്ക്കും. ദീഘനാള്‍ പെയ്തുനിറയുന്ന 2018 ലേതുപോലുള്ള മഴയായാലും പെട്ടെന്ന് പെയ്യുന്ന 2019 ലേതുപോലുള്ള മേഘവിസ്ഫോടനമായാലും കേരളത്തിന്റെ ഭൂഘടനയ്ക്ക് അത് ഭീഷണിയാണ്. കൂടുതല്‍ ശ്രദ്ധയോടെ കേരളത്തിലെ മഴപ്പെയ്ത്തിന്റെ സ്വഭാവമാറ്റം നിരീക്ഷണവിധേയമാക്കേണ്ടതിന്റെയും ഗണിതമാതൃകകളുടെ സഹായത്താല്‍ അതുണ്ടാക്കാവുന്ന ആഘാതം മനസ്സിലാക്കി ഭാവിയില്‍ അപകടങ്ങള്‍ കുറയ്ക്കാനുതകുന്ന മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ടതിന്റെയും പ്രാധാന്യം പഠനം സമര്‍ത്ഥിക്കുന്നു.

കാലാവസ്ഥാ ശാസ്ത്രജ്ഞന്‍, കുസാറ്റ്.
ശിൽപ സതീഷ്
Nov 29, 2022
6 Minutes Read
ഡോ. കെ.ആര്‍. അജിതന്‍
Nov 17, 2022
6 Minutes Read
കെ. രാമചന്ദ്രന്‍
Nov 13, 2022
7 Minutes Read
കെ. സഹദേവന്‍
Nov 10, 2022
16 Minutes Watch
കെ. സഹദേവന്‍
Nov 05, 2022
10 Minutes Read
Truecopy Webzine
Aug 01, 2022
5 Minutes Read
റിദാ നാസര്‍
Jul 19, 2022
6 Minutes Watch
ഡോ. അരുൺ പി.ആർ.
Jun 11, 2022
5.3 minutes Read
Dominic. P
9 Jul 2021, 07:27 PM
Very informative. കൂടുതൽ പഠന ഗവേഷണങ്ങളുടെ ആവശ്യകതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. പ്രാദേശിക ഗവണ്മെന്റ് കളെ മഴക്കാലത്തെ നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ പ്രാപ്തരാക്കുക.