ചാനലുകളുടെ ‘ചേസിംഗു’കളിൽ അഭിരമിക്കുന്ന എത്ര ശതമാനമുണ്ടാകും നിങ്ങളുടെ പ്രേക്ഷകരിൽ? അത്തരം പ്രേക്ഷകരാണ് ഭൂരിപക്ഷവുമെങ്കിൽ, എങ്ങനെയാണ് നിങ്ങൾക്ക് നേരിനെക്കുറിച്ചും നിലവാരത്തിനെക്കുറിച്ചും നിർഭയത്വത്തിനെക്കുറിച്ചുമെല്ലാം ഒച്ചവെക്കാൻ കഴിയുക?
12 Jul 2020, 04:00 PM
ജൂലൈ 12 ഞായറാഴ്ച രാവിലെ മുതൽ ഉച്ചതിരിഞ്ഞ് രണ്ടരവരെ പ്രധാന മലയാള ചാനലുകളെല്ലാം വാളയാറിൽനിന്ന് കൊച്ചി എൻ.ഐ.എ ഓഫീസ് വരെയുള്ള ദേശീയപാതയിൽ ലൈവ് റിപ്പോർട്ടിങ്ങിലായിരുന്നു. സ്വർണ കള്ളക്കടത്തുകേസിൽ അറസ്റ്റിലായ സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരെയും കൊണ്ട് ബംഗളൂരുവിൽനിന്ന് വരുന്ന വാഹനത്തിനുപുറകേ, അത് ലൈവായി റിപ്പോർട്ടുചെയ്യാനാണ് ചാനലുകൾ മണിക്കൂറുകളോളം മൽസരിച്ചത്. കറുത്ത വസ്ത്രത്തിൽ തലയടക്കം മൂടിയിരിക്കുന്ന ‘നായിക’യെ പ്രതീക്ഷക്കൊത്ത് പ്രദർശിപ്പിക്കാൻ കഴിയാത്തതിലുള്ള ഇച്ഛാഭംഗം റിപ്പോർട്ടർമാർ നാക്കുകൊണ്ട് നക്കിത്തീർത്തു. ‘ഞങ്ങളുടെ ഫ്രെയിമിൽനിന്ന് ഒരു നിമിഷംപോലും എൻ.ഐ.എ വാഹനം പുറത്തുപോയിട്ടില്ല’തുടങ്ങിയ അവകാശവാദങ്ങൾ, എൻ.ഐ.എ വാഹനം പിന്തുടരുന്ന ചാനൽ ടീമിനെ അഭിമാനപൂർവം പരിചയപ്പെടുത്തി ‘ചേസിംഗ് ടീം’ എന്ന ഒരു ചാനൽ പ്രവർത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് (പിന്നീട് ഈ പ്രയോഗം അപ്രത്യക്ഷമായി), ഇടയ്ക്ക് ആലുവ ജില്ലാ ആശുപത്രിയിലേക്ക് എൻ.ഐ.എ വാഹനം മെട്രോസ്റ്റേഷനോടുചേർന്ന ചെറിയ വഴിയിലൂടെ തിരിഞ്ഞുപോയപ്പോൾ, വാളയാറിൽനിന്നുള്ള തുടർച്ച നഷ്ടപ്പെട്ടതിലെ നിരാശ... എല്ലാം ചേർന്ന നവരസയാത്ര.
ഈ സ്ത്രീയുടെ ലഭ്യമായ ഫോട്ടോകളെല്ലാം സംഘടിപ്പിച്ച് വാർത്തയെ വോയറിസമെന്ന വൈകൃതമാക്കി മാറ്റാൻ മുഖ്യധാരാ മാധ്യമങ്ങളെല്ലാം മൽസരിച്ചു, അതിന്റെ അതിരുവിട്ട പ്രകടനമായിരുന്നു ഈ ‘ചാനൽ ചേസിംഗ്’
ഈ സമയത്ത് ഇതുമാത്രമാണ് വാർത്ത, ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റൊന്നും ജനങ്ങളെ അറിയിക്കേണ്ടതില്ല എന്ന് തീരുമാനിച്ചുറപ്പിക്കപ്പെട്ടു. ഇത്ര വിപുലമായി മാധ്യമപ്രവർത്തകരെയും സാങ്കേതിക സംവിധാനങ്ങളും സജ്ജീകരിച്ചുള്ള ഈ റിപ്പോർട്ടിംഗ്, ജേണലിസത്തിന്റെ
എന്തു ധർമമാണ് നിറവേറ്റുന്നതെന്ന് ഒരു പ്രേക്ഷകന്റെ കാഴ്ചയിലൂടെ ആലോചിക്കുന്നത് രസകരമായിരിക്കും. മണിക്കൂറുകൾ ഈ കാറോട്ടം കണ്ടശേഷം പുറത്തുവന്ന വാർത്ത, രണ്ട് പ്രതികളെയും എന്‍.ഐ.എ ഓഫീസിൽ കൊണ്ടുവന്നു, അവരെ കോടതിയിൽ ഹാജരാക്കി, പിന്നീട് തുടർനടപടികളിലേക്കും പോകും. രാവിലെ മുതൽ വൈകീട്ട് നാലുവരെ നടത്തിയ ചേസിന്റെ ഫലശ്രുതിയാണിത്.
എന്നാൽ, ചാനലുകൾ നമുക്കു നൽകാനുദ്ദേശിച്ച യഥാർഥ വാർത്ത ഇതൊന്നുമല്ല, അത് സ്വപ്ന സുരേഷിന്റെ ദൃശ്യമാണ്. വാളയാർ മുതൽ എറണാകുളം വരെയുള്ള യാത്രയിൽ, സ്വപ്ന സുരേഷിന്റെ മുഖം ക്യാമറയിൽ പതിയുന്ന ഒരു നിമിഷത്തിനുവേണ്ടി മാത്രമായിരുന്നു അപകടകരമായ ഈ
അകമ്പടി. ഇത്രയും ദിവസം നിർമിച്ചെടുത്തുകൊണ്ടിരുന്ന സ്വന്തം ചേരുവകൾക്കുചേർന്ന ഒരു സ്ത്രീയെ പ്രദർശിപ്പിക്കാനുള്ള വ്യഗ്രത.
സ്വർണ കള്ളക്കടത്ത് റിപ്പോർട്ടുചെയ്യപ്പെട്ട അന്നുമുതൽ സ്വപ്ന സുരേഷാണ്, വാർത്തയുടെ ആകർഷണം. ഈ സ്ത്രീയുടെ ലഭ്യമായ ഫോട്ടോകളെല്ലാം സംഘടിപ്പിച്ച് വാർത്തയെ വോയറിസമെന്ന വൈകൃതമാക്കി മാറ്റാൻ മുഖ്യധാരാ മാധ്യമങ്ങളെല്ലാം മൽസരിച്ചു, അതിന്റെ അതിരുവിട്ട പ്രകടനമായിരുന്നു ഈ
‘ചാനൽ ചേസിംഗ്’. ഇതുവരെ കാണാമറയത്തായിരുന്ന ‘നായിക’യെ പിടികൂടി പുറത്തുകൊണ്ടുവന്ന് അവരെ പ്രദർശിപ്പിക്കുക എന്ന, ഒരുതരം ഞരമ്പുദീനത്തോളം വിലകെട്ട മാധ്യമപ്രവർത്തനം. സ്വപ്ന സുരേഷിനെക്കുറിച്ച് പത്രങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വന്ന വാർത്തകളുടെ ഭാഷയും ധ്വനിയും പ്രസന്റേഷനും പ്ലേസിങ്ങുമെല്ലാം ഈ സംഭവത്തിലെ അവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണമായല്ല വികസിച്ചത്, മറിച്ച് അവരെ അശ്ലീലമായ ഒരു ടൂളാക്കി ഉപയോഗിക്കുകയായിരുന്നു നമ്മുടെ മാധ്യമങ്ങൾ. അതുകൊണ്ടാണ്, ഉന്നത തല ബന്ധങ്ങളും നയതന്ത്ര ചാനലുകളുടെ ദുരുപയോഗവും രാജ്യങ്ങളിലേക്ക് നീണ്ടുകിടക്കുന്ന കണ്ണികളും എല്ലാം ചേർന്ന സംഭവബാഹുല്യം ഈ കേസിനുണ്ടായിട്ടും, പണ്ടത്തെ (ഇനിയും തെളിയാത്ത) ചാരക്കേസിലെ ‘കിടപ്പറയിലെ ട്യൂണ’റിപ്പോർട്ടിംഗ് അതേപടി ആവർത്തിക്കുന്നത്.

ചാരക്കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടിങ്ങിലെ അധാർമികതക്ക് ഇനിയും മാധ്യമങ്ങൾ മറുപടി പറഞ്ഞിട്ടില്ലെന്നുമാത്രമല്ല, അത്തരം ഏജൻസിഷിപ്പുകൾക്ക് ഇന്നും മാധ്യമങ്ങളെ സ്വാധീനിക്കാനാകുന്നുണ്ട്. സോളാർ കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ആരോപണത്തിന്റെ സി.ഡിയും തേടി പ്രതിയായ ബിജു രാധാകൃഷ്ണനെയും കൊണ്ട് സോളാർ കമീഷൻ നടത്തിയ കോയമ്പത്തൂർ യാത്രയുടെ ലൈവ് റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെയും പൊതുസമൂഹത്തിന്റെയും പ്രതികരണങ്ങൾ നമ്മുടെ മാധ്യമങ്ങളെ ഒന്നും പഠിപ്പിച്ചിട്ടില്ല, അവർ ഒരടി മുന്നോട്ടുപോയിട്ടില്ല എന്നത് കേരളത്തിലെ മാധ്യമപ്രവർത്തനത്തിന്റെ അധഃപ്പതനമാണ്.
മാധ്യമപ്രവർത്തനം, ഏകപക്ഷീയമായ റിപ്പോർട്ടിംഗിൽനിന്ന് മാറി ഇന്ററാക്ഷന്റേതായ തലത്തിലേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്. വാർത്തകൾക്കുമേൽ അവിശ്വാസമേറിവരികയാണ്, ബ്രാൻഡുകളുടെ യഥാർഥ താൽപര്യം വായനക്കാർ തിരിച്ചറിയുന്നു. എന്നിട്ടും തങ്ങളുടെ യഥാർഥ പ്രേക്ഷക ടാർഗറ്റ് വൈകാരികമായും യുക്തിരഹിതമായും സംഘംചേരുന്ന ആൾക്കൂട്ടങ്ങളാണെന്ന് തീരുമാനിക്കുകയാണ് മാധ്യമ മാനേജുമെന്റുകൾ.
സ്വന്തം പ്രേക്ഷകനെക്കുറിച്ചും വായനക്കാരനെക്കുറിച്ചുമുള്ള നമ്മുടെ മാധ്യമങ്ങളുടെ ധാരണ എന്തുമാത്രം അപഹാസ്യമാണ് എന്നാണ് ഈ
ലൈവുകൾ കാണിക്കുന്നത്. യഥാർഥ പ്രേക്ഷകനെ തിരിച്ചറിയാൻ കഴിയാത്ത മാധ്യമങ്ങളാണ് ജേണലിസത്തെ വലിയ ദുരന്തമാക്കുന്നത്. ഇത്തരം ‘ചേസിംഗു’കളിൽ അഭിരമിക്കുന്ന എത്ര ശതമാനമുണ്ടാകും നിങ്ങളുടെ പ്രേക്ഷകരിൽ? അത്തരം പ്രേക്ഷകരാണ് ഭൂരിപക്ഷവുമെങ്കിൽ, എങ്ങനെയാണ് നിങ്ങൾക്ക് നേരിനെക്കുറിച്ചും നിലവാരത്തിനെക്കുറിച്ചും നിർഭയത്വത്തിനെക്കുറിച്ചുമെല്ലാം ഒച്ചവെക്കാൻ കഴിയുക? അതല്ല, ഇത്തരം കാഴ്ചകളിലൂടെ, ഇത്തരം പ്രേക്ഷകരെയാണ് നിങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെങ്കിൽ, അതിനെ മാധ്യമപ്രവർത്തനം എന്നു വിളിക്കാതിരിക്കുകയെങ്കിലും ചെയ്യുക, അത് മറ്റൊരുതരം പ്രവർത്തനമാണ്.
തെരുവിൽ മാത്രമല്ല, ചാനലുകളുടെ ഇത്തരം അഴിഞ്ഞാട്ടങ്ങൾ, സ്റ്റുഡിയോവിലുമുണ്ട്. പ്രൈം ടൈം ചർച്ചകളിലെല്ലാം ദിവസങ്ങളായി ഒരേതരം ചോദ്യങ്ങളാണ് ആങ്കർമാർ ചോദിക്കുന്നത്. യാഥാർഥ്യങ്ങളെ മൂടിവെച്ച്, സെൻസേഷനലായ ഒരു അജണ്ട സെറ്റുചെയ്തുവെച്ച ശേഷം അതിന്റെ
വ്യാഖ്യാനങ്ങളിലേക്ക്, ചർച്ചക്കെത്തിയവരെ കൊണ്ടുപോകുന്ന രീതി
തെരുവിൽ മാത്രമല്ല, ചാനലുകളുടെ ഇത്തരം അഴിഞ്ഞാട്ടങ്ങൾ, സ്റ്റുഡിയോവിലുമുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രൈം ടൈം ചർച്ചകളിലെല്ലാം ദിവസങ്ങളായി ഒരേതരം ചോദ്യങ്ങളാണ് ആങ്കർമാർ ചോദിക്കുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങളെ മൂടിവെച്ച്, സെൻസേഷനലായ ഒരു അജണ്ട സെറ്റുചെയ്തുവെച്ച ശേഷം അതിന്റെ
വ്യാഖ്യാനങ്ങളിലേക്ക്, ചർച്ചക്കെത്തിയവരെ കൊണ്ടുപോകുന്ന രീതി. തങ്ങളുടെ അഭിമാനപ്രശ്നമെന്ന നിലക്കാണ് വിഷയാവതാരകർ ഈ
വിഷയം അവതരിപ്പിക്കുന്നതുതന്നെ. യുക്തിഭദ്രമായ വാദങ്ങൾ നിരത്തുന്ന രാഷ്ട്രീയപ്രവർത്തകരെപ്പോലും ഏകപക്ഷീയമായി അവർ അടിച്ചിരുത്തുന്നു.
‘മുഖ്യമന്ത്രിയുടെ ഓഫീസി’നെ പ്രതിസ്ഥാനത്തുനിർത്തി നമ്മുടെ ചാനലുകളിൽ നടക്കുന്ന ചർച്ചകൾ അനന്തമായി നീളുന്നത് എന്തുകൊണ്ടാണ്? അവയെ റിസൾട്ടിലേക്ക് എത്തിക്കാനുള്ള വിഭവശേഷി ചാനലുകളിലെ മാധ്യമപ്രവർത്തകർക്കില്ല എന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമായിരിക്കും. പകരം, അവ നീണ്ടുപോകുന്നതാണ്, അവസാനിക്കാതിരിക്കുന്നതാണ് നല്ലത് എന്ന ഒരു എഡിറ്റർഷിപ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലോ?
കേരളം, കോവിഡിന്റെ അതിഭീകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ്, വാർത്തയുടെ പേരിലുള്ള ഇത്തരം അസംബന്ധങ്ങൾ എന്നുകൂടി ഓർക്കണം. ചാനൽ വാനുകൾ സ്വപ്ന സുരേഷിനെ ചേസ് ചെയ്യുന്ന സമയത്തുതന്നെയാണ് പൂന്തുറയിൽ ഒരു പ്രധാന സംഭവം നടന്നത്. ഞായറാഴ്ച കോവിഡ് ഡ്യൂട്ടിക്ക് പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തി നാട്ടുകാർ സ്വീകരിച്ചു. കഴിഞ്ഞദിവസം, ആരോഗ്യപ്രവർത്തകർടക്കുനേരെയുണ്ടായ മോശം പെരുമാറ്റത്തിനുള്ള ഒരു നാടിന്റെ പരിഹാരമായിരുന്നു അത്. അത് കണ്ടപ്പോൾ ആഹ്ലാദവും ആശ്വാസവും തോന്നിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സൂപ്പർ സ്പ്രെഡ് ഉണ്ടായിട്ടും വ്യാപനത്തെ തടയാൻ കഴിഞ്ഞ ഒരു പൂന്തുറ മാതൃക നമുക്കുണ്ടെന്ന് അഭിമാനത്തോടെ പറയാൻ കഴിയണമെന്ന് ആരോഗ്യമന്ത്രിയും പ്രതികരിച്ചു. കോവിഡ് പ്രതിരോധത്തിലെ സവിശേഷമായ ഒരു സാമൂഹിക സന്ദർഭമായിരുന്നു ഇത്. പകരം, നമുക്ക് കാണാൻ കഴിഞ്ഞതോ? എറണാകുളം എന്‍.ഐ.എ ഓഫീസിനുമുന്നിൽ ഒരുവിധ നിയന്ത്രണവുമില്ലാതെ, ഉത്തരവാദിത്തരഹിതമായി സംഘംചേർന്ന് മുദ്രാവാക്യം മുഴക്കുന്ന ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ. മാധ്യമങ്ങളെ ഈ കാഴ്ച ഒട്ടും അലോസരപ്പെടുത്തിയില്ല.
നക്സലൈറ്റായിരുന്ന കാലത്ത് കെ. അജിതയെ പിടികൂടിയശേഷം ജയിലിൽ അവർ ഒരു പാവാടയും ബ്ലൗസും ധരിച്ചു നിൽക്കുന്ന പടം മനോരമ പ്രസിദ്ധീകരിച്ചിരുന്നു. അത് അവരെ അപമാനിക്കാനുള്ള പൊലീസിന്റെ
ഗൂഢപദ്ധതിയുടെ ഭാഗവുമായിരുന്നു. കാട്ടിൽ, ആണുങ്ങൾക്കിടയിൽ ഇങ്ങനെയാണ് അജിത കഴിഞ്ഞിരുന്നതെന്ന് കാണിച്ചുകൊടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ആ ഫോട്ടോ. എന്നാൽ, അജിതയുടെ വ്യക്തിത്വവും ജീവിതവും ആ പൊലീസ് വോയറിസത്തെ അതിജീവിച്ചു. എന്നാൽ, ചാരക്കേസിൽ മറിയം റഷീദക്കും സോളാർ കേസിൽ സരിതക്കും ആ വോയറിസത്തെ അതിജീവിക്കാനായില്ല. കാരണം, പൊലീസിന്റെയും ബ്യൂറോക്രസിയുടെയും രാഷ്ട്രീയ ഭരണകൂടത്തിന്റെയും ഇവയെയെല്ലാം നിയന്ത്രിക്കുന്ന മൂലധനതാൽപര്യങ്ങളുടെയും ഉപജാപകത്വം ഈ കാലത്തിനിടയിൽ അത്രമേൽ കരുത്താർജിച്ചിരിക്കുന്നു. ഈ ഉപജാപകത്വത്തിന്റെ കൺസൽട്ടന്റുമാർ മാത്രമല്ല, അതിന്റെ നടത്തിപ്പുകാർ തന്നെയായി മാധ്യമങ്ങൾ മാറിയിരിക്കുന്നു. എഡിറ്റോറിയൽ സ്പേസിനെ യുക്തിഭദ്രമാക്കാനുള്ള ഇടപെടൽ ഇനി എന്നാണ്?
രവി പ്രകാശ്
7 Feb 2022, 01:11 PM
ഒരു മാധ്യമ പ്രവർത്തകന്റെ ഉത്തരവാദിത്വം നിർവ്വഹിച്ചതിന് അഭിനന്ദനങ്ങൾ
RK San
9 Oct 2020, 08:35 PM
very right views on malayalam media.
Shanavas.MA
23 Jul 2020, 01:23 PM
"കേരളം, കോവിഡിന്റെ അതിഭീകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ്, വാർത്തയുടെ പേരിലുള്ള ഇത്തരം അസംബന്ധങ്ങൾ എന്നുകൂടി ഓർക്കണം." ഈ ലേഖനത്തിലെ ചർച്ച ചെയ്യപ്പെടേണ്ട ഏറ്റവും കാതലായ വശം ഇതാണെന്നു തോന്നുന്നു. ബിജെപി, പട്ടിക്ക് കിട്ടിയ എല്ലിൻകഷ്ണം പോലെ ഈ കേസിനെ മലപ്പുറത്തേക്കും ഭീകരവാദത്തിലേക്കുമൊക്കെ കടിച്ചുവലിക്കുന്ന തമാശ അവിടെ അങ്ങിനെ നടക്കട്ടെ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ്സ് നടത്തുന്ന കോമഡി അവതരണങ്ങളും എപ്പോഴത്തെയുംപോലെ നമുക്ക് കണ്ടില്ലെന്നുവെക്കാം...പക്ഷെ കേരളത്തിലെ മാധ്യമ ഊളത്തരങ്ങൾ അസഹനീയമായിക്കൊണ്ടിരിക്കുന്നു. അറസ്റ്റിനു ശേഷം പുറത്തുവന്ന ഇവിടത്തെ പത്ര-ചാനലുകൾ പുറത്തുവിട്ട സ്വപ്നയുടെ ചിത്രങ്ങളും അതിനുമുൻപ് ഇതേ മാധ്യമങ്ങളിലൂടെ സ്വപ്നയുടേതായി പുറത്തുവന്ന ഗ്ളാമർ ചിത്രങ്ങളും ചേർത്തുവെച്ചു ഓൺലൈനിലും മൊബൈലിലും പ്രചരിച്ച ട്രോളുകളിൽ നിന്നും മനസ്സിലാക്കാം കേരളത്തിന്റെ അസംത്യപ്തിയുടെ നെടുവീർപ്പുകൾ. ഇതാണ് നമ്മുടെ ചാനലുകളും പത്രങ്ങളും പ്രിയപ്പെട്ട വായനക്കാർക്കു നൽകിക്കൊണ്ടിരിക്കുന്ന വോയർ സെൻസേഷണലിസത്തിന്റെ കൃത്യതയാർന്ന മീറ്ററിങ് !! പ്ളേഗിൽനിന്നും പോളിയോവിൽ നിന്നും വസൂരിയിൽനിന്നും അതിജീവിച്ച ലോകം കൊറോണയിൽനിന്നും അതിജീവിക്കും....അല്ലെങ്കിലും കൊറോണയൊക്കെ എന്ത് രോഗാണു...വാക്സിൻ വേണ്ടത് ഇവർക്കൊക്കെയാണ്...'സ്വപ്ന' ലോകത്തിലെ ബാലഭാസ്കരന്മാർക്കു....!!
PJJ Antony
13 Jul 2020, 11:17 AM
Malayalam television viewers gets the kind of cheap dirty reporting it deserves!
mached an
13 Jul 2020, 09:05 AM
എഴുത്തൊക്കെ നന്നായി. യഥാർത്ഥ വാർത്തയല്ല വരുന്നത് , അതിലല്ല ഫോക്കസ് എന്നതാണ് ആകർഷിച്ചത്. സ്ത്രീയെ കൂടുതൽ ഫോക്കസ് ചെയ്യുന്നു എന്നാണല്ലോ. പുരുഷന്മാർ ഇതൊക്കെ നിയന്നിക്കുന്നതുകൊണ്ടാകാം.പിന്നെ, മിക്കവാറും സ്ത്രീകൾക്കും "അവളെന്താ പറയുന്നത് ", "അവളെങ്ങിനെയാണ് പ്രതികരിക്കുന്നത് " എന്നൊക്കെയാവും താൽപ്പര്യം - ചാനൽ നടത്തിപ്പുകാർക്ക് വ്യുവർഷിപ്പ് മുഖ്യമാണത്രേ. ഇവിടെ മുഖ്യ " പ്രതി " സ്ത്രീ ആയത് ചാനലുകാരുടെ കുറ്റമായ് കാണരുത്. എല്ലായിടത്തും എത്തി, എല്ലാറ്റിനേയും സ്വാധീനിച്ചത് ആരാണ്? - വാർത്ത. അതിൽ തുടങ്ങി ല്ലേ.. ഈ നെടുങ്കൻ ലേഖനത്തിൽ പക്ഷേ ശ്രദ്ധാപൂർവ്വം മറച്ചുവെച്ച ഒന്നുണ്ട്- വാർത്ത മുഖ്യമന്ത്രിയുടെ ഓഫീസിനൊശിവശങ്കരനെ, പിന്നെ ഭരണ- കള്ളക്കടത്തുകാർ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് - എന്തേ മിണ്ടുന്നില്ല!! മാധ്യമ ഉപദേശകർ കക്ഷികളാവുന്ന നാടകീയത !!
Ramakrishnan
13 Jul 2020, 05:54 AM
Well said
Jisha Elizabeth
12 Jul 2020, 11:42 PM
വാർത്താശേഖരണത്തിൻ്റെയും വാർത്തയാക്കി മാറ്റുന്ന പ്രോസസിന്റെയും എല്ലാ ഘട്ടങ്ങളിലും ഇടപെടുന്നവരിൽ ഭൂരിപക്ഷം ആളുകളും ഇത്തരം വോയറിസത്തിൽ അഭിരമിക്കുന്നവർ ആണെന്ന് കണ്ണടച്ച് പറയാനാകും. അത് കൊണ്ടാണ് അവർക്കിഷ്ടപ്പെടുന്ന വിഭവം വായനക്കാരനും കൂടി നൽകാൻ അവർ ആഗ്രഹിക്കുന്നത്. ഒരുതരം ഗോസിപ്പ് ജേർണലിസം വ്യക്തിപരമായി മനോസുഖവും മാനേജ്‌മെന്റിന് ടി.ആർ.പി റേറ്റിങ്ങിൽ കുതിപ്പും നൽകുന്നുണ്ട്. വൈദ്യൻ ഇച്ഛിക്കുന്നതും രോഗി കല്പിക്കുന്നതും പാലാണ്. അതിലെന്തിനാണ് ഡാറ്റയും സ്റ്റാറ്റിസ്റ്റിക്‌സും സത്യവും നേർ വഴിയും ?? വളരെ അഭിമാനമുണ്ട്, കെ കണ്ണൻ എന്ന മുതിര്ന്ന മാധ്യമപ്രവർത്തകന്റെ എളിയ സഹപ്രവർത്തക ആയിരുന്നു എന്ന് പറയാൻ. ഈ ലേഖകനെ പോലെ ഉള്ള മാധ്യമപ്രവർത്തകർ അപൂർവമാണ്. ഈ എഴുത്തിനു നന്ദി
Krishnakumar R
12 Jul 2020, 10:27 PM
🙏👍നന്നായിട്ടുണ്ട്.......
Dr.S D Singh
12 Jul 2020, 07:51 PM
നന്നായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു .ഉച്ചക്ക് 3 മണിയോടെ എല്ലാ ചാനലുകളും ഒന്നു ഒന്നു ഓടിച്ചു നോക്കി .ക്രിമിനൽ എന്ന സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരെ കുറിച്ചു അറിയാൻ തലപര്യം തോന്നാത്തത് കൊണ്ടു ടി വി ഓഫ് ചെയ്തു .ഇനി വാർത്തകൾ കുറെ ദിവസത്തേക്ക് കുറവായിരിക്കും.'ഹന്ത സൗന്ദര്യമേ നാരി തൻ മൈ ചേർന്നാൽ എന്തെന്തു സൗഭാഗ്യം ' എന്നു ഓർത്തു പോവുന്നു .
പി.പി. ഷാനവാസ്
Mar 29, 2023
6 Minutes Read
പി.കെ. ജയലക്ഷ്മി
Mar 12, 2023
34 Minutes Watch
Think
Mar 11, 2023
3 Minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
കെ.കെ. കൊച്ച്
Mar 09, 2023
3 Minutes Read
കെ.ജെ. ജേക്കബ്
Mar 04, 2023
3 Minutes Read
Joseph Maliakan
7 Feb 2022, 03:03 PM
A very meaningful take on the sorry state of the Malayalam media.