മക്കളേ, ടീച്ചർ ഒരു കഥ പറയട്ടെ?
പകരക്കാരിയായി രണ്ടാം ക്ലാസിൽ ചെന്ന ടീച്ചർ, കുട്ടികളെ വെറുതെയിരുത്തരുതല്ലോ എന്നു കരുതി ചോദിച്ചതാണ്. ഉടനെ മുൻ ബെഞ്ചിലിരുന്ന ഒരു മിടുക്കി ചാടിയെണീറ്റു.
ടീച്ചറേ, പഴയ കഥയൊന്നും വേണ്ട. പുതിയതാണെങ്കിൽ മതി.
ഒരു നിമിഷം അന്ധാളിച്ചശേഷം പുതിയ കഥയൊന്നും കൈവശമില്ലാതിരുന്ന ടീച്ചർ, ‘എന്നാൽ നമുക്കൊരു പാട്ടുപാടാം’ എന്ന്, സാഹിത്യരൂപം മാറ്റിപ്പിടിച്ച കഥ അല്പം ആശങ്കയോടെയാണ് ഓർത്തുപറഞ്ഞത്.
ഏഴാം ക്ലാസിലെ സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയവരുടെ ഗിഫ്റ്റഡ് ഗ്രൂപ്പിന്റെ ജില്ലാതല ശിൽപശാലയിലുണ്ടായ അനുഭവം ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്. കുട്ടികളുടെ സാഹിത്യത്തെക്കുറിച്ചുള്ള ചർച്ചക്കിടയിലുണ്ടായ ആ എട്ടാം ക്ലാസുകാരന്റെ പരാമർശം റിസോഴ്സ് ടീമിലെ സകലരെയും ഞെട്ടിച്ചുകളഞ്ഞു. അഹംഭാവത്തിന്റെ കണിക പോലുമില്ലാതെ അവൻ പറഞ്ഞതിന്റെ സാരമിതാണ്: ഞങ്ങൾക്കുവേണ്ടി പ്രത്യേകമായി മുതിർന്നവർ ഒന്നും എഴുതണമെന്നില്ല. മുതിർന്നവർ മുതിർന്നവർക്കായി എഴുതുക. അതെല്ലാം ഞങ്ങൾക്കും ആസ്വദിക്കാനാവും. സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ എന്നുകൂടി അയാൾ സുധീരനായപ്പോൾ എതിരിടാൻ ഒരാളും മെനക്കെട്ടില്ല.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസ രചനാമത്സരത്തിൽ രണ്ടുതരം രചനകൾ ആവർത്തിച്ചുവന്നതോടെ അധ്യാപകർക്ക് സംശയമായി. വിശദപരിശോധനയിൽ ചാറ്റ് ജി പി ടിയും ഗൂഗിൾ ജെമിനിയുമാണ് ആ രണ്ട് വിഭാഗക്കാരെ സൃഷ്ടിച്ചതെന്നു കണ്ടെത്തിയതോടെ മേലിൽ രചനാമത്സരങ്ങൾ നടത്തുകയില്ലെന്ന തീർപ്പിലെത്തുകയായിരുന്നു വടക്കൻ കേരളത്തിലെ ഒരു സ്കൂൾ.
പറയുന്നത് ഏറ്റുപറയുകയും പാടുന്നത് ഏറ്റുപാടുകയും ചെയ്യുന്ന കേവല പിന്തുടർച്ചക്കാരല്ല ഇന്നത്തെ കുട്ടികൾ എന്നിടത്തേയ്ക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. അവർ വിവരസാങ്കേതികതയുടെ പുതുയുഗ സന്തതികളാണ്. പുസ്തകത്താളുകളേക്കാൾ എത്രയോ ഇരട്ടി സമയമാണ് വിവിധ മോണിറ്ററുകളിൽ അവരുടെ കണ്ണുകൾ മേയുന്നത്. പേനയോ പെൻസിലോ പിടിക്കാനല്ല, മൊബൈൽ സ്ക്രീനിൽ ഉരസാനാണ് അവരുടെ വിരലുകൾ ത്രസിക്കുന്നത്.

അവരുടെ രക്ഷിതാക്കളോ?.
അവരും അടിമുടി മാറിയിരിക്കുന്നു. മക്കളെ സെലിബ്രിറ്റികളാക്കാനുള്ള കുറുക്കുവഴികളിലൂടെയാണ് അവരുടെ യാത്ര. ഒരു മൂളൽ, ഒരു താളം പിടിക്കൽ, ഒരു നൃത്തച്ചുവട് - അതുമതി. അതിന്റെ വീഡിയോ ഷെയർ ചെയ്യുന്നിടത്താണ് രക്ഷിതാക്കളുടെ സ്വപ്നസാഫല്യം. മക്കളുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ അച്ഛനമ്മമാരുടെ വംശം കുറ്റിയറ്റു. മകൻറെയോ മകളുടെയോ നിസ്സാര വിജയങ്ങൾ പോലും ഗ്രോറിഫൈ ചെയ്യുന്നതിൽ അഭിരമിക്കുന്നവരാണ് ഇന്നേറെയും.
ഇതിനിടയിൽ കുട്ടികളുടെ സാഹിത്യത്തെക്കുറിച്ചുള്ള ചർച്ചക്ക് മുമ്പെങ്ങുമില്ലാത്ത പ്രസക്തിയുണ്ട്. അല്ലെങ്കിലും ബാലസാഹിത്യം മുമ്പുതന്നെ ഒരു കീറാമുട്ടിയാണ്. മൂന്നുമുതൽ പതിനാലു വയസ്സുവരെ ആ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് കാരണം. എന്നുവെച്ചാൽ നഴ്സറിയിൽ ചേർന്നവർ മുതൽ ഹൈസ്കൂൾ പഠനം പകുതിയാക്കിവർ വരെ. മൂന്നുവയസ്സായ കുട്ടിയും പതിനാലു വയസ്സായ കുട്ടിയും തമ്മിൽ അഭിരുചികളിൽ അക്ഷരാർത്ഥത്തിൽ അജഗജാന്തരമുണ്ട്. രണ്ടാമത്തെയാളാണെങ്കിൽ താൻ കുട്ടിയാണോ മുതിർന്നയാളാണോ എന്നു ശരിക്കും നിശ്ചമില്ലാത്ത നിലയിലുമാണ്. ഇവർക്കെല്ലാവർക്കും ഒരേ അച്ചിൽവാർത്ത സാഹിത്യം മതിയാകുമോ?
വാസ്തവത്തിൽ പടിഞ്ഞാറുനിന്നുള്ള കാഴ്ചകൾ കണ്ടാണ് നമുക്കും തിരിച്ചറിവുണ്ടായത്, കുട്ടികളുടെ പ്രായമനുസരിച്ചുള്ള മനോവികാസവും പദസമ്പത്തും ശാസ്ത്രീയമായി അളന്നുതിട്ടപ്പെടുത്തി അതനുസരിച്ചുവേണം അവർക്ക് കഥകളും കവിതകളും രചിക്കാൻ എന്ന കാര്യത്തിൽ.
ബാലസാഹിത്യം വ്യത്യസ്ത പ്രായക്കാരായ കുട്ടികളുടെ മാനസികനിലവാരം കണക്കിലെടുത്തുകൊണ്ടുള്ള സാഹിത്യശാഖയാണ് എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ് പ്രശ്നത്തിൽ നിന്ന് തലയൂരാൻ കഴിയുമോ?. അങ്ങനെ പറയുക മാത്രമല്ല അതുപ്രകാരം സാഹിത്യകൃതികളെ തരംതിരിക്കുകയും ചെയ്തിരുന്നു നമ്മൾ. എങ്ങനെയെന്നല്ലേ? അഞ്ചുവയസ്സുള്ളവർക്ക് പഞ്ചതന്ത്രകഥകളും മൃഗങ്ങളുടെയും പക്ഷികളുടെയും കഥകളും. അഞ്ചുമുതൽ എട്ടുവയസ്സുവരെ നീതിസാരകഥകൾ, യക്ഷിക്കഥകൾ, ഗന്ധർവകഥകൾ, മത്സ്യകന്യകയുടെ കഥകൾ, പറക്കുംകുതിരയുടെ കഥകൾ. അതിനുമുകളി ലുള്ളവർക്ക് ചുറ്റുപാടുമുള്ള ജീവിതകഥകൾ. അവരുടെ മാനസിക ജീവിതത്തിൽ ആദർശവൽകൃതമായ കഥകൾക്കും സംഭവങ്ങൾക്കും സ്ഥാനമുണ്ടെന്നും നിരീക്ഷിക്കപ്പെട്ടു.
എന്നാൽ ഇതൊന്നും ഗൗനിക്കാതെ കുട്ടികൾക്കുവേണ്ടി എഴുതുന്നതെന്തോ അത് ബാലസാഹിത്യം എന്ന ലളിതയുക്തിയിൽ അഭയം തേടിയവരുമുണ്ട്. വാസ്തവത്തിൽ പടിഞ്ഞാറുനിന്നുള്ള കാഴ്ചകൾ കണ്ടാണ് നമുക്കും തിരിച്ചറിവുണ്ടായത്, കുട്ടികളുടെ പ്രായമനുസരിച്ചുള്ള മനോവികാസവും പദസമ്പത്തും ശാസ്ത്രീയമായി അളന്നുതിട്ടപ്പെടുത്തി അതനുസരിച്ചുവേണം അവർക്ക് കഥകളും കവിതകളും രചിക്കാൻ എന്ന കാര്യത്തിൽ.

എന്നാൽ അതോടെ പ്രശ്നം തീരുമോ? ആത്യന്തികമായി കുട്ടികളിലെ ജിജ്ഞാസ വർദ്ധിപ്പിക്കാനുതകുന്നതാകണം ബാലസാഹിത്യകൃതികൾ. അതോടൊപ്പം അവുടെ ഭാവന വളരുകയും വേണം. എല്ലാവരിലും തുല്യ അളവിൽ ഭാവന കുടികൊള്ളുന്നില്ലെന്ന വസ്തുതയുമുണ്ട്. ഉള്ളവരിൽ അത് ദൃഢീകരിക്കാനും ഇല്ലാത്തവരിൽ സൃഷ്ടിക്കാനും ബാലസാഹിത്യം സഹായകമാവണം.
കുട്ടികൾക്കായതുകൊണ്ട് ഇതു മതി എന്ന ചിന്താഗതി ശരിയല്ല എന്ന ധാരണ മുമ്പേയുണ്ട് എന്ന് ചുരുക്കം. ധാർമ്മിക മൂല്യങ്ങളും ഉദ്ബോധനങ്ങളും കുത്തിനിറച്ചതുകൊണ്ടും ഫലമില്ല. അതൊക്കെ വിപരീതഫലമുണ്ടാക്കിയെന്നും വരും. നേരിട്ടുള്ള സാരോപദേശങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്. വൈജ്ഞാനിക ഭാവങ്ങൾക്ക് ഊന്നൽ നൽകുന്ന രീതിയാണ് അഭികാമ്യമെന്നും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. വായനാനുഭവങ്ങളിലൂടെ ധാർമ്മികമൂല്യങ്ങളിലേയ്ക്കും സദ്ഗുണങ്ങളിലേയ്ക്കും നയിക്കാൻ പ്രേരിപ്പിക്കുന്നവയാകണം ഉത്തമബാലസാഹിത്യകൃതികൾ എന്നും നിരീക്ഷിക്കപ്പെട്ടു.
കാലാകാലങ്ങളായി ഉന്നയിക്കപ്പെടുന്ന രസകരമായ ഒരു ചോദ്യം വീണ്ടും ഉയർന്നുവരുന്നു. ബാലസാഹിത്യകൃതികൾ കൂടുതലായി വായിക്കുന്നതാരാണ്? അതിന്റെ ഒന്നാമത്തെയും, മഹാഭൂരിപക്ഷവും വായനക്കാർ മുതിർന്നവരാണ് എന്നത്രേ മറുപടി.
ഇവിടെ, കാലാകാലങ്ങളായി ഉന്നയിക്കപ്പെടുന്ന രസകരമായ ഒരു ചോദ്യം വീണ്ടും ഉയർന്നുവരുന്നു. ബാലസാഹിത്യകൃതികൾ കൂടുതലായി വായിക്കുന്നതാരാണ്? അതിന്റെ ഒന്നാമത്തെയും, മഹാഭൂരിപക്ഷവും വായനക്കാർ മുതിർന്നവരാണ് എന്നത്രേ മറുപടി. ഭാഷയിലെ ഒന്നാമത്തെ ബാലസാഹിത്യ കൃതിയായി വിളികൊണ്ട പഞ്ചതന്ത്രം കിളിപ്പാട്ടിന്റെ തുടക്കത്തിൽ നമ്പ്യാർ പറഞ്ഞതു നോക്കൂ:
ഗ്രന്ഥവിസ്താരേ ഭയമുള്ള ബാലകൻമാർക്കും
അന്തരംഗത്തിൽ ബോധമില്ലാതെ ജനങ്ങൾക്കും ചന്തമോടറിവാനായ് പഞ്ചതന്ത്രാഖ്യം
നീതിഗ്രന്ഥതാൽപര്യം കിഞ്ചിൽ
ഭാഷയായ്ച്ചൊല്ലീടുന്നേൻ
കുട്ടികൾക്കും കുട്ടികളെപ്പോലെ അറിവുകുറഞ്ഞ മുതിർന്നവർക്കും വേണ്ടി എഴുതിയതാണെന്ന്. നമ്പ്യാർക്ക് പിൻഗാമിയായി കുട്ടികൾക്കായി കവിതകൾ രചിച്ച കുമാരനാശാൻ ആദ്യത്തെ ബാലസമാഹാരമായ പുഷ്പവാടിയുടെ ആമുഖത്തിൽ പറഞ്ഞതുകൂടി കാണാം: ആദ്യഭാഗം അധികം ബാലന്മാരുടെ അഭിരുചിയെ ലാക്കാക്കിയും, ഒടുവിലത്തെ ഭാഗം പ്രായമായവർക്കു കൂടി രസിക്കത്തക്കവണ്ണവും ഉള്ള ഉദ്ധരണങ്ങളുമാണ്.
എല്ലാതരം വായനക്കാരെയും മുൻനിർത്തിയാണ് ബാലസാഹിത്യകൃതികൾ രചിക്കപ്പെട്ടിരുന്നതെന്നു ചുരുക്കം. ആസ്വാദനത്തിന്റെ കാര്യത്തിൽ പ്രായത്തിന്റെ വേലിക്കെട്ടുകൾക്ക് പ്രസക്തിയില്ലെന്ന് പഴമക്കാർ മനസ്സിലാക്കിയിരുന്നെങ്കിൽ, സാങ്കേതികജ്ഞാനത്തിലും അതുവഴിയുള്ള ലോകപരിചയത്തിലും കുട്ടികൾ മുതിർന്നവരുടെ തലയ്ക്കു മുകളിൽ നിൽക്കുന്ന ഇക്കാലത്ത് ബാലസാഹിത്യത്തിന്റെ ഗുണനിലവാരം താഴോട്ടാണെന്നത് ആശങ്കാജനകമാണ്. സാഹിത്യരചനയിൽ കൃതഹസ്തരായവരല്ല, തുടക്കം കുട്ടികളിൽ നിന്നാകട്ടെയെന്നു കരുതുന്ന നിസ്സാരവിഭവൻമാരാണ് കുട്ടികൾക്കായി എഴുതുന്നവരിൽ കൂടുതലും എന്നതാണ് കാരണം.

ഇനി സമകാലികരിൽ ഇരുത്തം വന്നവർ തന്നെ കാര്യഗൗരവത്തോടെയാണോ ബാലസാഹിത്യത്തിൽ ഏർപ്പെടുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. ആധുനികവും ആധുനികോത്തരവുമായ രചനാ വഴികളിലൂടെ മുതിർന്നവർക്കായി മാത്രം തൂലിക ചലിപ്പിച്ചവർക്ക് ഇനി കുട്ടികൾക്കായും ഒന്നെഴുതിക്കളയാം എന്ന തോന്നലുണ്ടാകുന്നത് അവരുടെ മനസ്സ് കുട്ടികളുടേതുപോലെ നിഷ്കളങ്കമായതുകൊണ്ടാണോ? കുട്ടികൾ അവർക്കൊരു വിഷയമല്ലെന്നതാണ് വസ്തുത. അടുത്തകാലത്തായി അധികരിച്ചുവന്ന ബാലസാഹിത്യപുരസ്കാരങ്ങളാണ് അവരുടെ പ്രേരണാസ്രോതസ്സ്.
2010 മുതൽ കേന്ദ്രസാഹിത്യഅക്കാദമി കൂടി ഈ വിഭാഗത്തിൽ അവാർഡ് പ്രഖ്യാപിച്ചതോടെയാണ് അതുവരെ ബാലസാഹിത്യത്തെ രണ്ടാം തരമായി കണ്ടിരുന്നവർ കൂടി, ‘എന്നാലിനിയൊരു കഥയുര ചെയ്യാം’ എന്ന് മാറി ചിന്തിച്ചുതുടങ്ങിയത്. ഏതു കൊമ്പത്തും പിടിപാടുള്ള ഒരെഴുത്തുകാരന് അവാർഡുകൾ വഴിതിരിച്ചുവിടാൻ എന്തുപാട്! ഒറ്റത്തോട്ടിയാൽ സകല മാങ്ങകളും പറിക്കാമെന്നപോലെ ഒറ്റക്കൃതിയാൽ സകല പുരസ്കാരങ്ങളും ചൂണ്ടാമെന്നു തെളിയിച്ചവരും നമുക്കിടയിലുണ്ടല്ലോ. അക്കൂട്ടത്തിൽ ഉത്തമകൃതികളെത്ര എന്നുമാത്രം ചോദിക്കരുത്. കൃതികളുടെ തുടർച്ചയായ നിലവാരത്തകർച്ച കാരണം ഏറ്റവും വലിയ തുക സമ്മാനമായി കൊടുത്തുപോന്ന ഒരു പുരസ്കാരം നമ്മുടെ നാട്ടിൽ നിർത്തലാക്കേണ്ടിവന്ന കാര്യവും ഓർക്കണം.
കാലം മാറി. കുട്ടികൾ മാറി. അവരുടെ ലോകം ആകെ മാറി. ഇതൊന്നുമറിയാതെ ഒരുപാടുപേർ പരമ്പരാഗത വഴിയിൽ കുട്ടികൾക്കായി എഴുതിക്കൊണ്ടിരിക്കുന്നു. കാരണം ഒന്നേയുള്ളൂ. അവരാരും കുട്ടികളെ കാണുന്നില്ല. കേൾക്കുന്നില്ല. ഇപ്പോഴത്തെ കുട്ടികളെ അവർക്ക് തിരിഞ്ഞിട്ടില്ല.
