ലോക്ക്ഡൗണിൽ കുഞ്ഞുങ്ങൾ നേരിടുന്നുണ്ട് ചില ഗുരുതര പ്രശ്‌നങ്ങൾ

കോവിഡ് കാലത്ത് ജനിച്ചവരും രണ്ടിനും നാലിനുമിടക്ക് പ്രായമുള്ളവരുമായ നിരവധി സാധാരണ കുഞ്ഞുങ്ങൾ അവരുടെ വളർച്ചാഘട്ടങ്ങളിലുണ്ടായ അകാരണ കാലതാമസവുമായി പീഡിയാട്രിക് റിഹാബിലിറ്റേഷൻ സെന്ററുകളിലേക്കെത്തുന്നുണ്ട്. ഇത് മാതാപിതാക്കളുടെയും പൊതുസമൂഹത്തിന്റെയും അടിയന്തര ശ്രദ്ധ ആവശ്യമായ ഗൗരവകരമായ ഒരു പ്രവണതയാണ്.

ലോക്ക്ഡൗൺ കാലം മുതിർന്നവരെ മാത്രമല്ല കുട്ടികളേയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ അത് എത്ര ഗൗരവമുള്ളതും കുഞ്ഞുങ്ങളിൽ എത്ര പ്രത്യാഘാതമുണ്ടാക്കുന്നവയുമാണ് എന്നതിനെക്കുറിച്ച് പലർക്കും അത്ര ധാരണയുണ്ട് എന്നുതോന്നുന്നില്ല.

കോവിഡ് പോലെ ഒരു പാൻഡെമിക് രോഗാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുവേ ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങൾക്ക് രോഗസമ്പർക്കം ഒഴിവാക്കാനും പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞ അവരെ ലോക്ക്ഡൗൺ കാലത്ത് സെന്ററുകളിലേയ്ക്ക് കൊണ്ടുവരുന്നതും നിരുത്സാഹപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ അവർക്ക് കഴിയുന്നത്ര ഓൺലൈൻ തെറാപ്പി പരിശീലനവും മാതാപിതാക്കളെ ഉൾപ്പെടുത്തി വീട്ടിലെ പരിശീലനവമാണ് ഉറപ്പുവരുത്തിയിരുന്നത്. അതുകൊണ്ടുതന്നെ ലോക്ക്ഡൗൺ കഴിഞ്ഞപ്പോൾ കൂടുതൽ തീവ്രാവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്കാണ് പ്രത്യേക പരിഗണയോടെ പുനരധിവാസ ചികിത്സാ തെറാപ്പി ആരംഭിച്ചത്. അതുകൊണ്ട്, ലോക്ക്ഡൗണിനു ശേഷം ഭിന്നശേഷി അവസ്ഥയിലുള്ള കുഞ്ഞുങ്ങൾ വളരെ പതുക്കെയാണ് സെന്ററുകളിൽ തിരിച്ചെത്തിയത്.

എന്നാൽ ഭയപ്പെടുത്തുന്ന ഒരു കാര്യം ശ്രദ്ധിക്കാൻ കഴിഞ്ഞത്, കോവിഡ് കാലത്ത് ജനിച്ചവരും രണ്ടിനും നാലിനുമിടക്ക് പ്രായമുള്ളവരുമായ നിരവധി സാധാരണ കുഞ്ഞുങ്ങൾ അവരുടെ വളർച്ചയിലെ നാഴികക്കല്ലായ ഘട്ടങ്ങളിലുണ്ടായ അകാരണ കാലതാമസവുമായി സെന്ററുകളിലേക്കെത്തുന്നതാണ്.

രണ്ട്- മൂന്ന് വയസ്സിനിടയിലുള്ള പല കുട്ടികളിലും സംസാരശേഷി കുറഞ്ഞു പോവുന്നതായി കണ്ടു. കുട്ടികൾ മുഖത്തേക്ക് നോക്കാതിരിക്കുകയും സ്വന്തം പേരു കേൾക്കുമ്പോൾ പോലും പ്രതികരണമില്ലാതിരിക്കുകയും ഒരേ പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോൾ പോലും തമ്മിൽ കളിക്കാതെ സ്വന്തം ലോകത്തേക്ക് ഒതുങ്ങി കൂടുന്നതായും മാതാപിതാക്കൾ പരാതിയുമായി സമീപിച്ചിരുന്നു. ഈ പറയുന്ന പല ലക്ഷണങ്ങളും ഓട്ടിസം സ്‌പെക്ട്രം ഡിസോർഡേഴ്സിന്റെ ലക്ഷണങ്ങളുമായി ഒരുപാട് സാമ്യമുള്ളവയാണ്. ഇത് നേരത്തെ കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ അതു കുട്ടികളെ ഓട്ടിസം പോലുള്ള ന്യൂറോളജിക്കൽ ഡിസോർഡേഴ്‌സിലേക്ക് എത്തിച്ചേക്കാം.

പലർക്കും കോവിഡനന്തര ലോക്ക്ഡൗൺ കാലത്ത് വളർച്ചയ്ക്കനുസരിച്ചുള്ള സംസാരശേഷിയും, സാമൂഹിക ഇടപെടൽ ശേഷിയും സാരമായി കുറയുന്നതുകൊണ്ട് പെരുമാറ്റ വൈകല്യങ്ങൾ, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്റ്റീവിറ്റി, അമിത വികൃതി എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായും കണ്ടെത്തിയിരുന്നു. ഇത് ചിലപ്പോൾ "അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റീവ് ഡിസോർഡർ' പോലെയുള്ള അവസ്ഥകളിലേയ്‌ക്കോ കുട്ടികളിലെ മാനസിക വെല്ലുവിളികളിലേക്കോ കുട്ടിയെ കൊണ്ടുചെന്നെത്തിച്ചേക്കാം . ഇത്തരം ഹൈപ്പർ ആക്റ്റീവിറ്റി പ്രശ്‌നങ്ങളും, ശ്രദ്ധക്കുറവും കുട്ടികളുടെ പഠനത്തോടുള്ള താൽപര്യം കുറയ്ക്കുകയും അത് കുട്ടിയുടെ എഴുത്ത്, വായന, ഗണിതശേഷി എന്നിവയെ സാരമായി ബാധിക്കുകയും കുട്ടിയെ ലേണിംഗ് ഡിസബിലിറ്റി പോലെയുള്ള വെല്ലുവിളികളിലേയ്ക്ക് നയിക്കുകയും ചെയ്യാം.
മാതാപിതാക്കൾ ചൂണ്ടിക്കാണിച്ച പല പ്രശ്‌നങ്ങളും സെന്ററിലെ മൾട്ടി ഡിസിപ്ലിനറി പ്രൊഫഷനലുകൾ കൃത്യമായി പരിശോധിക്കുകയും അവരുടെ വ്യത്യസ്ത സ്റ്റാൻഡേർഡ് ടൂളുകൾ ഉപയോഗിച്ചുള്ള അസെസ്സ്മെന്റുകൾ അത് ശരിവെക്കുകയും ചെയ്തതോടെയാണ് പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞത്.

അടിച്ചിട്ട മുറികളിലെ കുഞ്ഞുങ്ങളുടെ ജീവിതം ഉണ്ടാക്കുന്ന സാമൂഹിക ഒറ്റപ്പെടലും അവർക്ക് നിഷേധിക്കപ്പെടുന്ന തുറസ്സായ ജീവിതത്തിന്റെ, കളികളുടെ, വിനോദത്തിന്റെ അഭാവവും കുഞ്ഞുങ്ങളിൽ സാരമായി മാനസിക സമ്മർദ്ദം സൃഷ്ടിക്കുകയും അതിനോട് പൊരുത്തപ്പെടാൻ കഴിയാത്ത കുഞ്ഞുങ്ങൾ പലവിധം പെരുമാറ്റ പ്രശ്‌നങ്ങളായി പുറംലോകത്തോട് പ്രതികരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്.

എന്നാൽ അടങ്ങിയിരിക്കാത്ത, കുസൃതി കാണിക്കുന്ന കുഞ്ഞിനെ അടക്കിയിരുത്താനും അനുനയിപ്പിക്കാനും തിരക്കുള്ള മാതാപിതാക്കൾ പലരും കണ്ടെത്തുന്ന ഏക പ്രതിവിധി കുഞ്ഞിന് ഒരു മൊബൈലോ, ഇലക്ട്രോണിക് ഗാഡ്ജറ്റോ, ടെലിവിഷനോ കാണാൻ നൽകുകയാണ്, ഇത് അക്ഷന്തവ്യമായ തെറ്റ് കൂടിയാണ്.

മൂന്നു വയസ്​ വരെയുള്ള കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങൾ

ആദ്യ മൂന്നു വർഷങ്ങളിലെ അനുഭവമാണ് കുട്ടിയുടെ എല്ലാത്തരം വികാസങ്ങളിലും സ്വാധീനം ചെലുത്തുക (കീ ഡെവല്‌മെന്റൽ പിരീഡ്) എന്ന് നമുക്കറിയാം. മസ്തിഷ്‌കം വളർച്ച പ്രാപിക്കുന്ന വളരെ പ്രധാനപ്പെട്ട വളർച്ചാകാലഘട്ടമാണിത്. കുഞ്ഞിന്റെ വൈകാരിക വികാസത്തിൽ കുടുംബാന്തരീക്ഷത്തിനും കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിനും ഏറെ പ്രാധാന്യമുണ്ടെന്നുമാത്രമല്ല, ഇത് കുഞ്ഞിന്റെ സാമൂഹിക ബന്ധത്തിലും സ്വാധീനം ചെലുത്തും. കുഞ്ഞ് വീട്ടിൽ നിന്ന് പഠിക്കുന്ന സംഭാഷണ രീതിയും പെരുമാറ്റവും ആയിരിക്കും സമൂഹത്തിൽ കാഴ്ചവയ്ക്കുക.

കുഞ്ഞിനെ മുട്ടുകുത്തി നീന്താനും നടക്കാനുമൊക്കെ പ്രേരിപ്പിക്കുന്നത് തലച്ചോറിലെ പ്രത്യേക ഭാഗമാണ്. ഈ ഭാഗത്തിന് ഉത്തേജനം കിട്ടിയാലേ കുഞ്ഞ് ഇതെല്ലാം ചെയ്യൂ. പിച്ച വയ്ക്കാൻ തുടങ്ങുന്ന പ്രായത്തിൽത്തന്നെ മൊബൈൽ ഫോണോ ടാബ്‌ലറ്റോ കൈയിൽ കിട്ടിയാൽ കുഞ്ഞ് ആ ലോകത്തിലേക്ക് ഒതുങ്ങിപോകും. സ്വാഭാവിക പ്രവർത്തനങ്ങളിലൂടെ കൈവരിക്കേണ്ട ഉത്തേജനം തലച്ചോറിനു നഷ്ടമാകുകയും ചെയ്യും. ഗെയിമിൽ മുഴുകിയിരിക്കുന്ന കുട്ടികൾക്ക് ഓടി നടക്കാനോ മറ്റുള്ളവരോട് ഇടപഴകാനോ ഒന്നും താൽപര്യം കാണിക്കില്ല.

ശാരീരികവും മാനസികവുമായ വികസനങ്ങളെല്ലാം ഉണ്ടാകുന്നത് മൂന്നുവയസ്സിൽ താഴെയുള്ള കാലത്താണ്. ഈ പ്രായത്തിൽ നല്ലപോലെ കളിക്കണം. അടക്കിയിരുത്താൻ ഒരു മൊബൈലോ ടാബ്ലറ്റോ കൊടുക്കുമ്പോൾ കുട്ടിക്ക് കളിക്കാൻ അവസരം നഷ്ടമാകും. ഗാഡ്ജറ്റ്‌സിന്റെ ഉപയോഗം കുഞ്ഞുങ്ങൾ നടക്കാൻ വൈകുന്നതിന് പ്രധാന കാരണമായി കണ്ടെത്തിയിട്ടുണ്ട്. രണ്ടോ മൂന്നോ മാസം അപ്പൂപ്പന്റെയോ അമ്മൂമ്മയുടെയോ കൂടെ താമസിക്കുമ്പോൾ അദ്ഭുതകരമായ മാറ്റമുണ്ടാകുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ എല്ലാവരുമായി സഹകരിച്ചേ കളിക്കാനാകൂ. മൊബൈലിനോടു കളിക്കുമ്പോൾ സഹകരിക്കാനുള്ള മനസ്സ് കാണിക്കേണ്ടിവരുന്നില്ല. വേണമെന്നു തോന്നുമ്പോൾ കളി മതിയാക്കുകയോ പുതിയ കളി തുടങ്ങുകയോ ചെയ്യാം. തിരിച്ച് പ്രതികരണവുമുണ്ടാകില്ല. ശരിയായ ആശയവിനിമയ ശേഷി രൂപപ്പെടുന്നതിനു ഇത് തടസ്സമാകുകയും ചെയ്യും.

അതിഥികൾ വരുമ്പോൾ ഗെയിം മതിയാക്കി അവരോടൊപ്പം സംസാരിക്കുക എന്നതു പോലുള്ള മര്യാദകളും ഇങ്ങനെ ഇടപെടലുകളിലൂടെ വളർത്തിയെടുക്കേണ്ടതാണ്. ഇല്ലെങ്കിൽ ഭാവിയിൽ അപരിചിതനായ ഒരാളെ അഭിമുഖീകരിക്കാൻ പോലും കുട്ടികൾ പ്രയാസപ്പെടും. ക്രൂരതയും അക്രമവും വളർത്തുന്ന ഗെയിമുകൾ കളിക്കുന്ന കുട്ടികളിൽ നെഗറ്റീവ് ആറ്റിറ്റിയൂഡും വാസനകളും ഏറിയിരിക്കും.

4- 10 പ്രായക്കാരുടെ പ്രശ്‌നങ്ങൾ

നാലു മുതൽ പത്തുവയസ് വരെയുള്ള കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങൾ ഇതിലും ഗുരുതരമായ തലത്തിലേക്കാണ് നീങ്ങുന്നത്. ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ കുട്ടികൾക്ക് വാങ്ങി നൽകിയ മൊബൈലും, ടാബും, ലാപ്പ്‌ടോപ്പും ക്ലാസുകൾക്കിടയിലും ക്ലാസുകൾക്കുശേഷവും കുട്ടികൾ ഗെയിം കളിക്കാനും കാർട്ടൂൺ കാണാനും ഉപയോഗിക്കുന്നതുമൂലം ഓൺലൈൻ സ്‌ക്രീൻ ടൈം കൂട്ടുകയും അത് കുട്ടിയുടെ മസ്തിഷകത്തെ സാരമായി ബാധിക്കുകയും ചെയ്യും. മണിക്കൂറുകളോളം ഗെയിം കളിക്കുന്ന, കാർട്ടൂൺ കാണുന്ന കുട്ടികളിൽ തലച്ചോറിന്റെ വികാസത്തെയും വ്യക്തിത്വത്തെയും അതുവഴി ഭാവിജീവിതത്തെയും വരെ സ്‌ക്രീൻ അഡിക്ഷൻ സ്വാധീനിക്കുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

ഒരു നായ ഓടിച്ചാൽ അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്നതുപോലെ തന്നെ പല ഗെയിമുകൾ കളിക്കുമ്പോഴും അഡ്രിനാലിൻ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ, യഥാർഥ ജീവിതത്തിൽ അഡ്രിനാലിൻ എഫക്ട് അധികനേരം നീണ്ടു നിൽക്കാറില്ല. അൽപനേരത്തെ മരണപ്പാച്ചിലിനു ശേഷം മനസ്സും ശരീരവും ശാന്തമാകും.
എന്നാൽ, ഈ അഡ്രിനാലിൻ എഫക്ട് മണിക്കൂറുകളോളം നീട്ടിക്കൊണ്ടുപോകാനാണ് ഗെയിമുകൾ ശ്രമിക്കുന്നത്. ഇത്തരത്തിൽ അഡ്രിനാലിൻ ഉൽപാദനം നീണ്ടു നിൽക്കുന്നതോടൊപ്പം തലച്ചോറിൽ വലിയ അളവിൽ ഡോപമൈൻ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ഈ അഡ്രിനാലിൻ- ഡോപമൈൻ ഇഫക്ട് ആണ് അഡിക്ഷൻ ശക്തമാക്കുന്നത്. ഗെയിം കളിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയും ജീവന്മരണ പോരാട്ടം നടത്തി രക്ഷപ്പെട്ട തോന്നലും യഥാർഥ ജീവിതത്തിൽ ലഭിക്കാത്തതായതുകൊണ്ട് കുട്ടികൾ ഗെയിമുകളുടെ, സ്‌ക്രീനുകളുടെ ലോകത്തെ കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്യും. മസ്തിഷ്‌കം പൂർണമായി വികാസം പ്രാപിക്കാത്ത പ്രായത്തിൽ അമിതമായ സ്‌കീൻ ഉപയോഗം മസ്തിഷ്‌ക വികാസത്തെ പ്രതികൂലമായി ബാധിക്കുകയും സുപ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും ആത്മനിയന്ത്രണവും ദുർബലമാക്കുകയും ചെയ്യും എന്നുള്ളതാണ് പഠനം.

മാതാപിതാക്കൾ എന്തുചെയ്യണം?

അച്ഛനോ അമ്മയോ കൂടെയുള്ളപ്പോൾ മാത്രം ടി.വിയോ മൊബൈലോ ഉപയോഗിക്കാനുള്ള അവസരം കുഞ്ഞിനു നൽകുന്ന ശീലം ചെറുപ്പം മുതലേ വളർത്താം. അപ്പോൾ അവർക്കിഷ്ടമുള്ളതു മാത്രം കാണണം എന്നു വാശി കാണിക്കില്ല. ചേരാത്ത കാര്യങ്ങളാണ് കാണുന്നതെങ്കിൽ മുതിർന്നവർ 'ഇതു മാറ്റൂ' എന്ന് തിരുത്താൻ പറ്റും. അപ്പോൾ എന്തു കാണണം, എന്തു കാണരുത് എന്ന് തിരഞ്ഞെടുക്കാനും അവർക്ക് തിരിച്ചറിവു കിട്ടും. ഇത് കുട്ടിക്കാലത്തേ ശീലിക്കണം. കാർട്ടൂണോ പാട്ടോ കണ്ടു കഴിഞ്ഞ് എന്താണു കണ്ടത്, അതിൽ നിന്ന് എന്തു മനസ്സിലായി എന്നൊക്കെ ചോദിക്കാം.

പണ്ടു കാലത്ത് മൊബൈലോ ടി.വിയോ അല്ല കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുത്തിരുന്നത്. കഥകൾ അച്ഛനിൽ നിന്നോ അമ്മയിൽ നിന്നോ കേൾക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ പലതാണ്. കഥ പറയുമ്പോൾ കുഞ്ഞ് ഇടയ്ക്കിടയ്ക്ക് സംശയങ്ങൾ ചോദിക്കും. കഥക്കുപുറമെയുള്ള മറ്റു കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും കഥയോടു ബന്ധപ്പെടുത്തി പറയാം. കേട്ടിരിക്കാനുള്ള ക്ഷമ വളർത്താനും നല്ലതാണ്. കഥയിലൂടെ കിട്ടുന്ന ഗുണപാഠം അവരെ മറ്റു മാധ്യമങ്ങളേക്കാളേറെ സ്വാധീനിക്കുകയും ചെയ്യും. അച്ഛന്റെയും അമ്മയുടെയും കെയറും ശ്രദ്ധയും കിട്ടുന്നു എന്ന തോന്നൽ കുഞ്ഞിന് പൊസിറ്റീവ് എനർജി നൽകും. കഥ പറയുന്നവരോടുള്ള സ്‌നേഹവും അടുപ്പവും ബന്ധവും കൂടുന്നു. നിലവാരമുള്ള കഥാപുസ്തകങ്ങളാണ് വളരുന്ന പ്രായത്തിൽ കുഞ്ഞുങ്ങൾക്കു നല്ലത്.

മാതാപിതാക്കൾ ഇക്കാര്യത്തിൽ കാര്യമായ ജാഗ്രത പുലർത്തണം. പിച്ച വയ്ക്കുന്ന പ്രായത്തിൽ തന്നെ നല്ല ശീലങ്ങളിലേക്കു കുട്ടികളെ നയിക്കാം. മാതാപിതാക്കൾ മൊബൈൽ/ഗാഡ്ജറ്റ് ഉപയോഗം പരമാവധി കുറയ്ക്കുക. ഉറക്കത്തിലേക്ക് വീഴുംവരെ മൊബൈലിലൂടെ സോഷ്യൽ മീഡിയയിൽ വ്യാപരിച്ചിരിക്കരുത്. കുടുംബവുമായുള്ള ആശയവിനിമയം കുറയുമെന്ന് മാത്രമല്ല, കുട്ടിക്ക് തെറ്റായ മാതൃക പകരലുമാണ് ഇതെന്ന് മറക്കരുത്. കുട്ടിയെ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുമ്പോഴാണ് നിങ്ങൾ ഏറെ അടുപ്പത്തോടെ പെരുമാറുന്ന മൊബൈൽ ഫോൺ കൈയിൽ കിട്ടണമെന്ന് കുട്ടി വാശി പിടിക്കുന്നത്. കുട്ടികൾ ആദ്യം സ്‌നേഹിക്കാനും ഇടപെഴകാനും പഠിക്കട്ടെ. അതിനുള്ള അന്തരീക്ഷം അവർക്ക് നൽകുക.

സ്‌ക്രീൻ ടൈം നിശ്ചയിക്കാം

എല്ലാ സ്‌ക്രീനുകളും കുട്ടികളിൽ നിന്ന് എടുത്തു മാറ്റുകയല്ല, അവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയാണ് വേണ്ടത്. മൂന്നു വയസു വരെ കുട്ടികൾക്ക് സ്‌ക്രീനുകൾ ഒന്നും നൽകാതിരിക്കുക. മസ്തിഷ്‌ക വളർച്ചയിലെ സുപ്രധാന ഘട്ടമാണിത്. അഞ്ചു വയസു വരെ ദിവസം ഒരു മണിക്കൂറിലധികം സ്‌ക്രീൻ നൽകാതിരിക്കുക. അഞ്ചു വയസിനു ശേഷം രക്ഷിതാക്കൾ ഉചിതമായ രീതിയിൽ സമയക്രമം നിശ്ചയിക്കുകയും അത് പാലിക്കുകയും ചെയ്യുക. സോഷ്യൽ മീഡിയ ഉപയോഗിക്കാൻ വിവിധ സോഷ്യൽ നെറ്റ്‌വർക്കുകൾ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ പ്രായം 13 വയസാണ്.

എന്നാൽ, 18 വയസ് വരെ സോഷ്യൽ മീഡിയ കുട്ടികൾക്കു സുരക്ഷിതമായ ഇടമല്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നന്നേ ചെറുപ്പത്തിലേ കുട്ടികളെ സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നത് എത്രത്തോളം അപകടകരമാണെന്നു തിരിച്ചറിയുക.

ചികിത്സ, പരിശീലനം

മാതാപിതാക്കൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിലധികം കുട്ടിയുടെ പ്രശ്‌നങ്ങൾ കൈവിട്ട പോയിട്ടുണ്ടെങ്കിലോ അതുമൂലം കുഞ്ഞിന്റെ സംസാരശേഷിയ്ക്കോ പൊതുവായ ആശയവിനിമയ രീതിയ്‌ക്കോ, പെരുമാറ്റ രീതികൾക്കോ, ശ്രദ്ധയ്‌ക്കോ, പഠനശേഷിയ്ക്കോ സാരമായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കണ്ടാൽ വിദഗ്ദ്ധരെ സമീപിക്കാൻ മടിക്കരുത്.

സ്പീച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്: കുട്ടിയുടെ വാക്കുകളിലൂടെയുള്ള ആശയവിനിമയ വൈകല്യം മനസ്സിലാക്കി എങ്ങനെ ശരിയായ രീതിയിലുള്ള ആശയവിനിമയം സ്വായത്തമാക്കാം എന്നതാണ് സ്പീച്ചു തെറാപ്പിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ കുട്ടിയുടേയും കേൾവിശക്തിയും ബുദ്ധിവികാസവും അനുസരിച്ചാണ് അവരുടെ സംസാരശേഷിയും ഭാഷാപരമായ വളർച്ചയും നിലകൊള്ളുന്നത്. ഭാഷാപരമായ വളർച്ച ഏതുഘട്ടത്തിൽ എത്തിനിൽക്കുന്നു എന്ന് മനസ്സിലാക്കി അവിടെ നിന്ന് പുതിയ വളർച്ചക്കുവേണ്ട രീതികളാണ് സ്പീച്ച് തെറാപ്പിയിൽ പരിശീലിപ്പിക്കുന്നത്.

സ്‌പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്: പ്രത്യേക പഠനരീതി എന്നതുകൊണ്ട് ഓരോ കുഞ്ഞിന്റെയും പലവിധത്തിലുള്ള കഴിവുകൾ മനസ്സിലാക്കി അനുയോജ്യമായ വിദ്യാഭ്യാസം നേടിയെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. കുട്ടിയുടെ ശാരീരിക- മാനസിക- ബുദ്ധിപരമായ കുറവുകളെ പ്രത്യേകം കണക്കിലെടുത്താണ് വിദ്യാഭ്യാസം നൽകുന്നത്. ഈ പഠനരീതിക്ക് പ്രത്യേക പഠന പദ്ധതിയും പഠനോപകരണങ്ങളും ഉപയോഗിക്കുന്നു. ഈ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ ദൈനംദിന കാര്യങ്ങൾ മുതൽ വ്യക്തിവികസനം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയും സ്പെഷ്യൽ അഥവാ റെമഡിയൽ അധ്യാപകർ പരിശീലിപ്പിക്കുന്നു.

ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്: ഒരു കുഞ്ഞിന്റെ ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന എല്ലാ പ്രവൃത്തിമേഖലകളിലും അവരെ സ്വയംപര്യാപ്തതയിലെത്തിക്കുക എന്നതാണ് ഈ ചികിത്സയുടെ ലക്ഷ്യം. പലവിധത്തിലുള്ള വൈകല്യങ്ങളാണ് കുഞ്ഞുങ്ങൾ നേരിടുന്നത് ചില കുഞ്ഞുങ്ങളിൽ ചലന ബുദ്ധിമുട്ടുകൾ കൂടാതെ ഇന്ദ്രിയ ശക്തിയിലുള്ള കുറവുകളും അലട്ടും. പ്രധാനമായും നാല് വിഭാഗത്തിലാണ് പരിശീലനം. സെൻസറി ഇന്റഗ്രേഷൻ, ഹാൻഡ് തെറാപ്പി, കോഗ്‌നിറ്റീവ് തെറാപ്പി, എ.ഡി.എൽ ട്രെയിനിങ് എന്നിവ ഇവയിൽ ഉൾപ്പെടുന്നു.

ബിഹേവിയറൽ തെറാപ്പിസ്റ്റ്: പെരുമാറ്റങ്ങളെ സ്വാധീനിക്കുന്ന ചിന്തകളും വികാരങ്ങളും മനസ്സിലാക്കി ആസക്തി, വിഷാദം, ഉത്കണ്ഠ എന്നിവ ഉൾപ്പെടെ ധാരാളം വെല്ലുവിളികളെ കൈകാര്യം ചെയ്യുന്ന പരിശീലനത്തിലൂടെ ഇവ മാറ്റിയെടുക്കാൻ ബിഹേവിയറൽ തെറാപ്പിസ്റ്റിനു കഴിയും.

സ്‌ക്രീൻ ടൈം നിയന്ത്രണം

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ സ്മാർട്ട് ചെലവഴിക്കാൻ പാടില്ലെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിർദേശിക്കുന്നത്.

കുട്ടികൾക്ക് ഫോൺ, ടാബ്‌ലെറ്റ്, ഗെയിം കൺസോൾ, ടി.വി തുടങ്ങിയ ഡിജിറ്റൽ വിനോദങ്ങൾ നൽകുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി യു.എസിലെയും യൂറോപ്പിലെയും രക്ഷിതാക്കളും മനഃശാസ്ത്രജ്ഞരും ഗവേഷകരും സ്‌ക്രീൻ ടൈം നിയന്ത്രണം കൊണ്ടുവരുന്നത് നമ്മൾ കേൾക്കാറുണ്ട്.

എല്ലാ ഡിജിറ്റൽ സങ്കേതങ്ങളും ലഭ്യമായ ഈ രാജ്യങ്ങളിൽ സ്‌ക്രീൻ ടൈം നിയന്ത്രണം കൊണ്ടുവരാൻ അവരെ പ്രേരിപ്പിച്ചതിനു പിന്നിലുള്ള പ്രധാന കാരണം, ഇവയുടെ തുടർച്ചയായ ഉപയോഗം മൂലമുണ്ടാകുന്ന അഡിക്ഷനും അനന്തരഫലങ്ങളുമാണ്.

എന്നാൽ, അഡിക്ഷനെക്കാൾ ഗുരുതര പ്രത്യാഘാതങ്ങൾ കുട്ടികളിൽ സൃഷ്ടിക്കാൻ സ്‌ക്രീൻ ഉപയോഗത്തിനാവും എന്ന തിരിച്ചറിവ് കുട്ടികളുടെ സ്‌ക്രീൻ ഉപയോഗത്തിൽ കർശന നിയന്ത്രണവും ഒരു പ്രായം വരെ നിരോധനവും ഏർപ്പെടുത്താൻ എല്ലാവരെയും നിർബന്ധിതരാക്കിയിരിക്കുകയാണ്. നമ്മുടെ നാട്ടിലും ഇതിനുള്ള നിയന്ത്രണ ഗൈഡ്ലൈനുകൾ കൊണ്ടുവരേണ്ടതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കേണ്ടതിനെക്കുറിച്ചും ഭരണകർത്താക്കളും ആരോഗ്യ ശിശുക്ഷേമ വകുപ്പുകളും ശ്രദ്ധിക്കേണ്ടതുണ്ട്.


Comments