ചൈനയുടെയും ഹോങ്കോങ്ങിന്‍റെയും ഇടയിലുള്ള ലാന്റ് ബോഡറിന്റെ കോറിഡോറില്‍ യാത്രരേഖകളില്ലാത്തതിന്റെ പേരില്‍ പെട്ട് പോയതിനെ കുറിച്ച്. നോ മാന്‍ ലാന്റ് എന്നാല്‍ മനുഷ്യനില്ലാത്ത ഇടമെന്നല്ല മനുഷ്യത്വമില്ലാത്ത ഇടമെന്നാണ് അര്‍ഥം. ലോകസഞ്ചാരി സജി മാര്‍ക്കോസിന്റെ സഞ്ചാര അനുഭവം.
1 Jun 2020, 05:42 PM
ലോകത്തിലെ ഏറ്റവും തിരക്കേറിയ ലാന്റ് ബോര്‍ഡര്‍ ചൈനയുടേയും ഹോങ്കോങ്ങിന്റെയും ഇടയിലുള്ള ലാന്‍ഡ് ബോര്‍ഡറാണ്. തൊട്ടടുത്ത് വരുന്നത് മെക്‌സിക്കോയും യു.എസും തമ്മിലുള്ളതാണ്. രണ്ട് റെയില്‍വേ സ്‌റ്റേഷനുകളാണ് ഹോങ്കോങ് ചൈന ബോര്‍ഡറിന്റെ അപ്പുറത്തും ഇപ്പുറത്തും ഉള്ളത്. ലോഹുവെന്നും ഹോങ്കോങ്ങിന്റെ സൈഡില്‍ ലോവുവെന്നും പറയുന്ന രണ്ട് റെയില്‍വേ സ്റ്റേഷന്‍. ഈ രണ്ട് റെയില്‍വേ സ്റ്റേഷന്റെയും നടുക്ക് ഒരു കോറിഡോറാണ്. കവേര്‍ഡായ ഈ കോറിഡോറിന്റെ ഒരറ്റത്ത് ഒരു രാജ്യവും മറ്റേ അറ്റത്ത് മറ്റൊരു രാജ്യവും.
ഞാന്‍ ഹോങ്കോങ്ങില്‍ ആദ്യം സന്ദര്‍ശിക്കുന്ന സമയത്ത് ചൈനയില്‍ പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിസ എടുത്തിട്ടില്ല. ഇന്ത്യക്കാര്‍ക്ക് നേരത്തെ വിസ എടുത്തിട്ട് വേണം ചൈനയില്‍ പോകാന്‍. ഓണ്‍ എറൈവല്‍ വിസ കിട്ടുന്ന സംവിധാനം ഇപ്പോഴുമില്ല. ഹോങ്കോങ്ങില്‍ ഓണ്‍ എറൈവല്‍ വിസ കിട്ടി. അവിടെ രണ്ടുദിവസം താമസിച്ചു. അവിടെയുള്ള സ്വദേശികളുമായി സംസാരിച്ചപ്പോഴാണ് അവര് പറഞ്ഞത്, ഇവിടെ നിന്ന് ലാന്റ് ബോര്‍ഡര്‍ വഴി ചൈനയിലേക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്ക് വിസയുടെ ആവശ്യമില്ലയെന്ന്. വന്നസ്ഥിതിയ്ക്ക് ചൈനയിലും കൂടി പോകാമെന്ന് കരുതി ഞങ്ങള്‍ ലോഹു റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നു. അവിടുന്ന് ഞങ്ങള്‍ എക്‌സിറ്റ് വിസ അടിച്ചു. പിന്നെ ഞങ്ങള്‍ ചൈനയിലേക്ക് നടന്നു. ഏതാണ്ട് ഒന്നര കിലോമീറ്റര്‍ വരുന്ന ഒരു കോറിഡോറാണത്.
ചൈനയില്‍ നിന്ന് ജോലി ചെയ്യാന്‍ ഹോങ്കോങ്ങിലേക്ക് വരുന്നവര്‍, തിരിച്ച് ചൈനയിലേക്ക് പോകുന്നവര്‍ അങ്ങനെ ആ കോറിഡോറില്‍ വലിയ തിരക്കാണ്. ഒരു മനുഷ്യനും തമ്മില്‍ തമ്മില്‍ നോക്കുന്നില്ല. വളരെ വേഗതയില്‍ എല്ലാവരും നടന്നുപോകുന്നു. ഞങ്ങളും ആ ഒഴുക്കില്‍ അങ്ങേയറ്റത്ത് ചൈന ബോര്‍ഡറില്‍ എത്തി. ഞങ്ങളുടെ പാസ്‌പോര്‍ട്ട് കൊടുത്തു. നിരനിരയായി എമിഗ്രേഷന്‍ ഓഫീസര്‍മാര്‍ ഇരിക്കുകയാണ്. ചൈനയെ സംബന്ധിച്ച് ഒരുകാര്യം വളരെ രസകരമായി തോന്നിയത്, അവിടെയുള്ള സര്‍ക്കാര്‍ ജോലിക്കാരില്‍ പകുതിയില്‍ അധികവും സ്ത്രീകളാണ് എന്നുള്ളതാണ്. നമ്മുടെ എമിഗ്രേഷന്‍ ഓഫീസില്‍ വന്നാല്‍, അവിടെ ഇരിക്കുന്നവരില്‍ സ്ത്രീകള്‍ ഉണ്ടാവാറില്ല.
ഞങ്ങള്‍ അവരുടെ അടുത്ത് പാസ്‌പോര്‍ട്ട് കൊടുത്തു. ഇവരാരും തന്നെ ഇംഗ്ലീഷ് സംസാരിക്കുന്നവരല്ല. കൈകൊണ്ട് ആംഗ്യം കാണിച്ച്, മാറി നില്‍ക്കാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞ് അവര്‍ അകത്തേക്ക് പോയി, അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു സ്ത്രീയുമായി വന്നു. അവര്‍ പറഞ്ഞു, ചൈനയില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസവേണം. അതുകൊണ്ട് തിരിച്ചുപോകണമെന്ന്. മറ്റു പോംവഴികളൊന്നുമില്ല, ഞങ്ങള്‍ ഒന്നര കിലോമീറ്റര്‍ നടന്നു. ഹോങ്കോങ്ങിലെത്തി, പാസ്‌പോര്‍ട്ട് കൊടുത്തു. അവര് നോക്കിയപ്പോള്‍, ഹോങ്കോങ്ങില്‍ നിന്നാണ് എക്‌സിറ്റ് വിസ അടിച്ചിരിക്കുന്നത്. മറ്റൊരു രാജ്യത്ത് എന്‍ട്രി വിസ അടിച്ചിട്ടുമില്ല. അപ്പോള്‍ അവര്‍ പറഞ്ഞു, നിങ്ങള്‍ക്ക് ഹോങ്കോങ്ങില്‍ നിന്നും പുറത്തേക്കിറങ്ങിയിട്ട് തിരിച്ച് ഹോങ്കോങ്ങിലേക്ക് കയറാന്‍ പറ്റില്ല. നിങ്ങള്‍ എവിടെയെങ്കിലും എന്‍ട്രി ചെയ്യണം. നിങ്ങള്‍ ഒരു എന്റര്‍ വിസ അടിച്ചിട്ടു തിരിച്ചുവരൂവെന്ന് പറഞ്ഞു.
ഞങ്ങള്‍ വീണ്ടും ചൈന ബോര്‍ഡറില്‍ ചെന്നു. ഒന്നര കിലോമീറ്റര്‍ നടന്ന് അവിടെ ചെന്ന് പാസ്‌പോര്‍ട്ട് കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞു, നിങ്ങള്‍ക്ക് ഇവിടെ അകത്തു കയറണമെങ്കില്‍ വിസവേണം. എന്‍ട്രി വിസ സ്റ്റാമ്പടിച്ച് കിട്ടിയാലേ നിങ്ങള്‍ക്ക് എക്‌സിറ്റ് തരാന്‍ പറ്റുകയുള്ളൂ. ചൈനയില്‍ പ്രവേശിക്കാതെ ചൈനയില്‍ നിന്ന് പുറത്തിറങ്ങിയെന്നു പറഞ്ഞ് എക്‌സിറ്റ് തരാന്‍ പറ്റില്ലല്ലോ. അതോടെ ഞങ്ങള്‍ തിരിച്ച് ഹോങ്കോങ് ബോര്‍ഡറിലേക്ക് വന്ന് എമിഗ്രേഷന്‍ ഓഫീസറോട് പറഞ്ഞു, ചൈനയില്‍ പ്രവേശിക്കാതെ ചൈനയില്‍ നിന്ന് എക്‌സിറ്റ് കിട്ടില്ല, അതുകൊണ്ട് നിങ്ങള്‍ സഹായിക്കണമെന്ന് . അപ്പോള്‍ എമിഗ്രേഷന്‍ ഓഫീസര്‍ പറഞ്ഞു, അത് ഞങ്ങളുടെ പ്രശ്‌നമല്ല. നിങ്ങള്‍ ഏതെങ്കിലുമൊരു രാജ്യത്ത് പ്രവേശിക്കാതെ തിരിച്ച് ഹോങ്കോങ്ങിലേക്ക് എന്‍ട്രി വിസ തരാന്‍ പറ്റില്ല.
വീണ്ടും ഞങ്ങള്‍ നടന്നും ഓടിയും ഒന്നരകിലോമീറ്റര്‍ താണ്ടി ചൈന ബോര്‍ഡറിലേക്ക് പോയി. അവരോട് കാര്യം പറഞ്ഞു, അവര് ഞങ്ങളെ മാറ്റിനിര്‍ത്തി. ചൈനയിലേക്ക് വിസ നിങ്ങള്‍ക്ക് കിട്ടില്ല, എന്‍ട്രിയില്ലാതെ എക്‌സിറ്റ് തരാന്‍ പറ്റില്ലയെന്ന് പറഞ്ഞു.
നോമാന്‍ ലാന്റ് എന്നു പറഞ്ഞാല്‍ മനുഷ്യനില്ലാത്ത സ്ഥലം എന്നല്ല, മനുഷ്യത്വമില്ലാത്ത സ്ഥലമെന്നാണ് അതിന്റെ അര്‍ത്ഥമെന്ന് വൈകുന്നേരമാകുമ്പോഴേക്കും ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
മൂന്നുനാലു പ്രാവശ്യം അങ്ങോട്ട് ഇങ്ങോട്ടും നടന്നപ്പോഴേക്കും ഞങ്ങള്‍ക്കൊരു കാര്യം മനസിലായി. ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലമാണ് നോമാന്‍ ലാന്റ്. നോമാന്‍ ലാന്റ് എന്നു പറഞ്ഞാല്‍ മനുഷ്യനില്ലാത്ത സ്ഥലം എന്നല്ല, മനുഷ്യത്വമില്ലാത്ത സ്ഥലമെന്നാണ് അതിന്റെ അര്‍ത്ഥമെന്ന് വൈകുന്നേരമാകുമ്പോഴേക്കും ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അവിടെ ആരെയെങ്കിലുമൊന്ന് ഫോണ്‍ വിളിക്കണമെന്ന് വിചാരിച്ചാല്‍ മൊബൈലിന് നെറ്റുവര്‍ക്ക് കവറേജ് ഇല്ല. കാരണം ഇതൊരു രാജ്യത്തിലും ഉള്‍പ്പെടുന്ന സ്ഥലമല്ലാത്തതുകൊണ്ട് ഒരു മൊബൈല്‍ ഓപ്പറേറ്റര്‍മാരും അവിടെ വര്‍ക്കു ചെയ്യുന്നില്ല. എന്തെങ്കിലും കഴിക്കാമെന്നു വിചാരിച്ചാല്‍ അവിടെ റസ്റ്റോറന്റുമില്ല. പണമെടുക്കണമെന്ന് വിചാരിച്ചാല്‍ എ.ടി.എം മെഷീനുമില്ല. അതേസമയം ആയിരക്കണക്കിന് മനുഷ്യര്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
വൈകുന്നേരമായപ്പോഴേക്കും ഒരുകാര്യം മനസിലായി, നമ്മുടെ പ്രശ്‌നം കേള്‍ക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല, നമുക്ക് ആരോടും സംസാരിക്കാനാവില്ല, നമ്മുടെ പ്രശ്‌നം പരിഹരിക്കാന്‍ ഔദ്യോഗികമായ ഒരു സംവിധാനവുമില്ല. ഇത് എത്രകാലം ഇങ്ങനെ നില്‍ക്കുമെന്ന് അറിയില്ല.
ആ സമയത്താണ്, മഹ്‌റാന്‍ കരീമിയെന്ന ഇറാന്‍ കാരന്റെ കാര്യം ഞാനവിടെ നിന്നും ഓര്‍ക്കുന്നത്. മഹറാന്‍ കരീമിയെ ആ പേരുവെച്ച് അറിയില്ലെങ്കിലും, സ്പില്‍ബര്‍ഗിന്റെ "ദ ടെര്‍മിനല്‍' എന്ന സിനിമ കണ്ടവര്‍ക്ക് ഒരുപക്ഷേ അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഓര്‍മ്മവരും. ആ സിനിമ അല്‍പം ഭാവുകത്വത്തോടെ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണെങ്കിലും അതിന് ആധാരമായ കഥാപാത്രം മഹ്‌റാന്‍ കരീമിയാണ്.
മഹ്‌റാന്‍ കരീമി ജനിച്ചത് ഇറാനിലാണ്. ഇറാനില്‍ ഭരണകൂടത്തിനെതിരെ സംസാരിച്ചതിന് അദ്ദേഹത്തെ ഇറാന്‍ ഭരണകൂടം പുറത്താക്കി. വീട്ടില്‍ നിന്നും പുറത്താക്കി. അദ്ദേഹത്തിന് ബെല്‍ജിയം അഭയാര്‍ത്ഥിയായി പാസ്‌പോര്‍ട്ട് കൊടുക്കാമെന്നു പറഞ്ഞു. പാസ്‌പോര്‍ട്ട് കൊടുക്കുകയും ചെയ്തു. ബെല്‍ജിയത്തിലേക്ക് പോകുന്നതിനു മുമ്പ് അദ്ദേഹത്തിന് യു.കെയൊന്ന് സന്ദര്‍ശിച്ചിട്ട് പോകണം. ബെല്‍ജിയത്തിന്റെ പാസ്‌പോര്‍ട്ടും കയ്യിലുണ്ടല്ലോ. പാരീസില്‍ നിന്നും എമിഗ്രേഷന്‍ കഴിഞ്ഞ് യു.കെയിലേക്ക് പോകുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും ബാഗും നഷ്ടപ്പെട്ടുപോയി. അദ്ദേഹം ഇതറിയുന്നില്ല. യു.കെയില്‍ അദ്ദേഹം ചെന്നിറങ്ങിക്കഴിഞ്ഞപ്പോള്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തതുകൊണ്ട് യു.കെ എന്‍ട്രി കൊടുത്തില്ല. അതേ എയര്‍പോര്‍ട്ടില്‍ നിന്നും മറ്റൊരു ഫ്‌ളൈറ്റില്‍ കയറ്റി പാരീസിലോട്ട് വിട്ടു. പാരീസിലേക്ക് വന്നപ്പോള്‍ അവിടുത്തെ എമിഗ്രേഷനില്‍ നിന്നും ഇദ്ദേഹത്തെ പുറത്തിറക്കിയില്ല. കാരണം ഇദ്ദേഹത്തിന്റെ പക്കല്‍ പാസ്‌പോര്‍ട്ടില്ല. അപ്പോള്‍ അദ്ദേഹം ബെല്‍ജിയം കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ കയ്യില്‍ അഭയാര്‍ത്ഥിയായി ചെല്ലാനുള്ള രേഖകളും ചില പേപ്പറുകളുമുണ്ടായിരുന്നു. അതുകൊടുത്തപ്പോള്‍ അവര്‍ പറഞ്ഞു, നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ നിങ്ങള്‍ നേരിട്ട് കോണ്‍സുലേറ്റില്‍ വരണമെന്ന്. കോണ്‍സുലേറ്റ് എയര്‍പോര്‍ട്ടിന് പുറത്താണ്. പുറത്തിറങ്ങണമെങ്കില്‍ പാസ്‌പോര്‍ട്ട് വേണം. അദ്ദേഹം ഒരു പാസ്‌പോര്‍ട്ടിനുവേണ്ടി ഒന്നും രണ്ടും വര്‍ഷമല്ല, പതിനാറ് വര്‍ഷം ഈ എയര്‍പോര്‍ട്ടില്‍ താമസിച്ചു. യാത്രകാര്‍ക്കുവേണ്ടിയുള്ള വിമാനത്തിന്റെ ഓരോ അറിയിപ്പുകളും കേട്ടുകൊണ്ട് അദ്ദേഹം പാരീസ് എയര്‍പോര്‍ട്ടില്‍ കഴിഞ്ഞു. ആ സമയത്ത് പാരീസില്‍ അദ്ദേഹത്തിന്റെ കേസ് നടക്കുന്നുണ്ട്. ആ വലിയ തടിച്ച നിയമപുസ്തകങ്ങള്‍ക്കു പിന്നിലിരിക്കുന്ന ന്യായാധിപന്മാര്‍ക്ക് സത്യമറിയാം. അദ്ദേഹത്തിന് പൗരത്വമുണ്ടെന്നും മറ്റൊരു രാജ്യം പൗരത്വം കൊടുത്തുവെന്നും ആ എയര്‍പോര്‍ട്ടിന് പുറത്തിറങ്ങി കോണ്‍സുലേറ്റ് വരെ പോയാല്‍ അദ്ദേഹത്തിന് പാസ്‌പോര്‍ട്ട് കിട്ടുമെന്നും ന്യായാധിപന്മാര്‍ക്ക് അറിയാമെങ്കിലും നീതി അതിന് അനുവദിക്കുന്നില്ലായിരുന്നു.
ഒരു ട്രോളിയും ചെറിയൊരു കസേരയ്ക്കുമിടയില്‍, യാത്രക്കാര്‍ സൗജന്യമായി കൊടുക്കുന്ന ഭക്ഷണവും കഴിച്ച് അദ്ദേഹം പതിനാറ് കൊല്ലം എയര്‍പോര്‍ട്ടില്‍ താമസിച്ചു.
പുറത്തിറങ്ങാന്‍ കഴിയാതെ പതിനാറ് വര്‍ഷം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് മാനസിക രോഗമായി. ആ സമയത്താണ് സ്പില്‍ബര്‍ഗ് ഈ കഥ കേള്‍ക്കുന്നത്. ഒരു ട്രോളിയും ചെറിയൊരു കസേരയ്ക്കുമിടയില്‍, യാത്രക്കാര്‍ സൗജന്യമായി കൊടുക്കുന്ന ഭക്ഷണവും കഴിച്ച് അദ്ദേഹം പതിനാറ് കൊല്ലം എയര്‍പോര്‍ട്ടില്‍ താമസിച്ചു. സ്പില്‍ബര്‍ഗ് ഈ കഥയെ ആധാരമാക്കി സിനിമയെടുത്തു. സാമ്പത്തികമായി വളരെ വിജയമുള്ള സിനിമയായിരുന്നു. അതിന്റെ ഒരു നിശ്ചിത ശതമാനം സ്പില്‍ബര്‍ഗ് മെഹ്‌റാന്‍ കരീബിയ്ക്കു കൊടുത്തു. പക്ഷേ ഈ പണം കിട്ടിയിട്ട് ഇദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല. ഈ പണം ചിലവഴിക്കാനും ഒരു നിര്‍വാഹകവുമില്ല. ഇദ്ദേഹത്തിന്റെ ജീവിതം പഴയപടി തന്നെ തുടര്‍ന്നു. ഇദ്ദേഹത്തിന് കോടതി പിന്നീട് പുറത്തുകടക്കാനുള്ള അനുമതി മാത്രം കൊടുത്തു. അദ്ദേഹം ഇപ്പോള്‍ പാരീസിലെ ഒരു മാനസിക രോഗ ആശുപത്രിയില്‍ കഴിയുകയാണ്.
മനുഷ്യനുണ്ടാക്കിയ അതിരുകള്‍ക്കുള്ളില്‍ മനുഷ്യര്‍ പെട്ടുപോകുന്നു. നമ്മളുണ്ടാക്കിയ നിയമങ്ങള്‍ക്കുള്ളില്‍ നമ്മള്‍ തന്നെ പെട്ടുപോകുന്നതിനു ഏറ്റവും വലിയ ഉദാഹരണമാണ് കരീബി. ഞാനും ഇതേ അവസ്ഥയിലായിരുന്നു അന്ന്. രണ്ടു രാജ്യത്തും ഉള്ളവരില്‍ വളരെ പരിമിതമായ ഇംഗ്ലീഷ് പരിജ്ഞാനമുള്ള എമിഗ്രേഷന്‍ ഓഫീസര്‍മാര്‍. ഒരു ഇരുമ്പിന്റെ കോറിഡോര്‍. അതിനപ്പുറത്ത് രണ്ട് റെയില്‍വേ സ്റ്റേഷന്‍. അത് രണ്ട് രാജ്യങ്ങളുടേത്. അതിന്റെ നടുക്ക് പെട്ടുപോകുന്ന മനുഷ്യര്‍. അവിടെ ധാരാളം മനുഷ്യരുണ്ട്. ഏകാന്തതയെന്നു പറയുന്നത് മനുഷ്യരില്ലാത്ത ഇടമെന്ന തരത്തിലല്ല. നൂറു കണക്കിന് മനുഷ്യരുടെ ഇടയില്‍ നില്‍ക്കുമ്പോഴും തനിച്ചായിപ്പോകുകയാണ്. രാജ്യങ്ങളുടെ ഇടയില്‍ വീണുപോകുന്ന മനുഷ്യരുടെ കഥയാണ്.
വൈകുന്നേരമായപ്പോഴേക്കും ശരിക്കും പറഞ്ഞാല്‍ കരയുകയെന്നതല്ലാതെ ഒരു വഴിയുമില്ലാത്ത അവസ്ഥയിലായി. ചൈന ബോര്‍ഡറില്‍ വീണ്ടും ചെന്നു. അപ്പോഴേക്കും ഭാഷയുടെ കാര്യത്തില്‍ ഞങ്ങളെ സഹായിച്ച ആ സ്ത്രീയുടെ ഡ്യൂട്ടി തീരാറായിരുന്നു. ആ സമയത്ത് ബാഗുമായി നില്‍ക്കുന്ന ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ക്കെന്തോ ഒരു മനസലിവു തോന്നിയിട്ട് അവര്‍
വിളിച്ച് ഓഫീസില്‍ കൊണ്ടുപോയിട്ട് പറഞ്ഞു, ഞങ്ങള്‍ ഒരു പേപ്പറില്‍ നിങ്ങള്‍ക്ക് സൈന്‍ ചെയ്തു തന്നുവിടാം. മുപ്പത് മിനിറ്റു സമയമേ ഈ പേപ്പറിനു വാലിഡിറ്റിയുള്ളൂ. ഈ പേപ്പറുമായി നിങ്ങള്‍ ഹോങ്കോങ്ങില്‍ ചെന്നാല്‍ ഒരുപക്ഷേ അവര്‍ നിങ്ങള്‍ക്ക് എന്‍ട്രി തന്നേക്കാം.
ഈ രേഖകളെല്ലാം, ഭൂമിക്ക് മേല്‍ മനുഷ്യന്‍ വരച്ച രേഖകളെല്ലാം മാറ്റിവരക്കപ്പെടും. ഈ അതിര്‍ത്തികളെല്ലാം പുനര്‍നിര്‍ണയിക്കപ്പെടും. ഇന്നു പറയുന്ന ദേശങ്ങളും രാജ്യങ്ങളുമെല്ലാം ഇല്ലാതായി തീരുന്ന ഒരു കാലം വരും.
അവര്‍ അവരുടെ ലെറ്റര്‍പാഡില്‍ ചൈനീസ് ഭാഷയില്‍ എന്തൊക്കെയോ എഴുതി. സ്റ്റാമ്പ് ചെയ്ത് പേപ്പര്‍ ഞങ്ങളുടെ കയ്യില്‍ തന്നു. ബാഗും വലിച്ചുകൊണ്ട് ഓടിയതാണോ നടന്നതാണോയെന്നറിയില്ല, ഒന്നര കിലോമീറ്റര്‍ നിമിഷങ്ങള്‍കൊണ്ട് ഞങ്ങള്‍ താണ്ടി. കാരണം അരമണിക്കൂറേ ഈ പേപ്പറിനു വാലിഡിറ്റിയുള്ളൂ. ഇവര്‍ പോയിക്കഴിഞ്ഞാല്‍ രാവിലെ മുതല്‍ ഞങ്ങള്‍ അനുഭവിച്ച പ്രയാസം ഇനി വരുന്നവര്‍ അറിയണമെന്നില്ല. ഞങ്ങള്‍ ഹോങ്കോങ് ബോര്‍ഡറില്‍ എത്തിക്കഴിഞ്ഞപ്പോള്‍ ഇവര്‍ ഈ പേപ്പര്‍ സ്വീകരിച്ചു. ഞങ്ങള്‍ക്ക് വീണ്ടും അകത്തു പ്രവേശിക്കാനുള്ള എന്‍ട്രി വിസ തന്നു. ഞങ്ങള്‍ ഹോങ്കോങ്ങില്‍ പ്രവേശിച്ചു.
രാജ്യങ്ങളെ സംബന്ധിച്ച് ഇന്നു നിലനില്‍ക്കുന്ന അതിര്‍ത്തികള്‍ അഞ്ഞൂറ് കൊല്ലം മുമ്പുള്ളതല്ല. ഇന്നുള്ള രാജ്യങ്ങള്‍ അഞ്ഞൂറ് കൊല്ലം കഴിഞ്ഞ് ഈ ഭൂമിയില്‍ കാണുകയുമില്ല. നമ്മള്‍ പൗരത്വത്തെ സംബന്ധിച്ചും ദേശീയതയെ സംബന്ധിച്ചും വളരെ വികാരം കൊള്ളുന്ന സമയത്ത്, ഇങ്ങനെയൊരു രാജ്യം കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കാണുകയില്ല. നമ്മള്‍ കുറച്ചു പിന്നോട്ട് ചിന്തിച്ചാല്‍, നാട്ടുരാജ്യങ്ങളായിരുന്ന സമയത്ത്, രണ്ട് നാട്ടുരാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ നടക്കുമ്പോള്‍ അന്ന് മരിച്ചുവീണവര്‍ ഇന്ന് നാട്ടുരാജ്യങ്ങളില്ലാതായപ്പോള്‍ അവരുടെ ജീവിതം എന്തായിത്തീര്‍ന്നു! ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും രണ്ട് രാജ്യങ്ങളാണെന്ന് നമ്മള്‍ പറയുന്നു. ഈ രേഖകളെല്ലാം, ഭൂമിക്ക് മേല്‍ മനുഷ്യന്‍ വരച്ച രേഖകളെല്ലാം മാറ്റിവരക്കപ്പെടും. ഈ അതിര്‍ത്തികളെല്ലാം പുനര്‍നിര്‍ണയിക്കപ്പെടും. ഇന്നു പറയുന്ന ദേശങ്ങളും രാജ്യങ്ങളുമെല്ലാം ഇല്ലാതായി തീരുന്ന ഒരു കാലം വരും. അപ്പോള്‍ ഈ ദേശങ്ങള്‍ക്കിടയില്‍പ്പെട്ടുപോകുന്ന മനുഷ്യരുടെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ.
ലോക സഞ്ചാരി
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
സജി മാര്‍ക്കോസ്
Mar 09, 2023
7 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch