2018ലെ പ്രളയത്തിൽ മുങ്ങിയ അങ്കമാലി

കരുതിയിരിക്കേണ്ട മറ്റൊരു മൺസൂൺ കൂടി വരുന്നു

കേന്ദ്ര കാലാവസ്ഥാ വകുപ്പും മറ്റ് അന്താരാഷ്ട്ര ഏജൻസികളും ഈ മൺസൂൺ കാലത്തും കൂടുതൽ മൺസൂൺ പ്രവചിക്കുന്ന സാഹചര്യത്തിൽ 2018, 2019, 2020 വർഷങ്ങളിൽ കൂടുതൽ മൺസൂൺ മഴ ലഭിച്ചപ്പോഴുണ്ടായ അപകട സാധ്യത മുന്നിൽ കാണേണ്ടതാണ്.

ന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക്​ മൺസൂൺ പ്രവേശിക്കുന്നത് കേരളത്തിലൂടെയായതിനാൽ കേരളം ‘മൺസൂണിന്റെ കവാടം’ എന്നാണ് അറിയപ്പെടുന്നത്. സവിശേഷ ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥ കൊണ്ടും സമ്പന്നമായ കേരളത്തിലും കഴിഞ്ഞ പതിറ്റാണ്ടിൽ ദൃശ്യമായ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ വിരൽചൂണ്ടുന്നത്, ആഗോളതാപനത്തിന്റെ ഫലമായി കേരളത്തിന്റെ കാലാവസ്ഥയും കൂടുതൽ അസ്ഥിരമാകുകയാണ് എന്നാണ്.

ലോകത്തിന്റെ മറ്റു പല കോണുകളിലും വളരെക്കാലം മുമ്പേ
ദൃശ്യമായിരുന്ന അതി തീവ്ര കാലാവസ്ഥാ സംഭവങ്ങൾ കേരളത്തിലും അരങ്ങേറുന്നത് അതീവ ഗുരുതര സാഹചര്യമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കേരളത്തിൽ അനുഭവപ്പെട്ട അതി തീവ്ര കാലാവസ്ഥാ സംഭവങ്ങൾ പരിശോധിച്ചാൽ നമുക്കതു വ്യക്തമാകും. 2015, 2016 വർഷങ്ങളിൽ അനുഭവപ്പെട്ട അടിക്കടിയുള്ള വരൾച്ചകളും, 2017 ലെ ഓഖി ചുഴലിക്കാറ്റും അതിനു ശേഷം 2018 ലുണ്ടായ മഹാപ്രളയവുമാണ് കേരളത്തിലെ മാറുന്ന കാലാവസ്ഥയിലേക്ക് ലോകശ്രദ്ധയാകർഷിച്ചത്.

സമീപ കാലഘട്ടത്തിൽ മൺസൂൺ കൂടുതൽ അസ്ഥിരമാകുന്നതായി മനസിലാക്കാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു ദശകത്തിൽ അതിവർഷമോ അനാവൃഷ്ടി വർഷമോ ഉണ്ടാകുവാനുള്ള സാധ്യത 50 ശതമാനത്തിൽ അധികമാണ്​

മൺസൂൺ എല്ലാവർഷവും ജൂൺ ഒന്നിനോടടുപ്പിച്ച്​ കേരളത്തിൽ എത്തിച്ചേരുമെങ്കിലും മഴയുടെ വിതരണത്തിലുള്ള വലിയ സ്ഥല (spatio) - കാല (temporal) വ്യതിയാനം മൺസൂൺ മഴയുടെ പൊതുവായ സ്വഭാവമായിട്ടാണ് കണക്കാക്കുന്നത്. വർഷാവർഷ മഴ ലഭ്യതയിൽ 10- 20 ശതമാനം വരെ ചാഞ്ചല്യം പ്രകടമാണെങ്കിലും പൊതുവെ മൺസൂണിനെ സ്ഥിരതയാർന്ന കാലാവസ്ഥാ പ്രതിഭാസമായിട്ടാണ് കരുതിയിരുന്നത്. പക്ഷെ, സമീപകാലങ്ങളിൽ ആഗോള താപനം ഇന്ത്യൻ കാലവർഷത്തെ സാരമായി ബാധിക്കുകയും ഹരിതഗൃഹ വാതകങ്ങളുടെ അമിത തോതിലുള്ള പുറംതള്ളൽ മഴയുടേയും താപനിലയുടേയും സ്ഥിരത സാരമായി നഷ്ടപ്പെടുത്തുകയും ചെയ്യുന്നതായാണ് പഠനങ്ങൾ സ്ഥിരീകരിക്കുന്നത്.

ടോട്ടെ ചുഴലിക്കാറ്റിനെ തുടർന്നുള്ള കടലാക്രമണത്തിനുശേഷം തീരത്തടിഞ്ഞ മാലിന്യം / Photo: Twitter, @gentlepurush

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പല പ്രദേശങ്ങളിലും മഴയുടെ അളവും പെയ്​ത്തുരീതിയും പതിവിൽനിന്ന്​ വിപരീതമായി വളരെയേറെ വ്യത്യാസപ്പെടുന്നതായി കാണുന്നു. സാധാരണ മഴക്കാലത്ത് ലഭിക്കുന്ന തീവ്രതയിൽ നിന്ന്​ കവിഞ്ഞ് ഇന്ത്യയിൽ പലയിടത്തും അതിതീവ്ര മഴപെയ്യുന്ന പ്രവണത ഏറിവരുന്നു. എന്നാൽ കഴിഞ്ഞ ഒരു ദശകത്തിൽ കേരളത്തിൽ ലഭിച്ച മൺസൂൺ മഴയുടെ കണക്ക് പരിശോധിച്ചാൽ, പകുതിയിലധികം വർഷങ്ങളിലും മൺസൂൺ മഴയിൽ ശരാശരിയിൽ നിന്ന്​ 20 ശതമാനത്തിലധികം വ്യതിയാനം ഉണ്ടായതായി കാണാം. മൺസൂൺ സമീപ കാലഘട്ടത്തിൽ കൂടുതൽ അസ്ഥിരമാകുന്നതായി ഇതിൽ നിന്ന് മനസിലാക്കാം. ഇതിൽ രണ്ട് വർഷങ്ങളിൽ (2013, 2018) ശരാശരിയിൽ നിന്ന്​ 20 ശതമാനത്തിൽ അധികം മഴ ലഭിച്ചപ്പോൾ മൂന്നു വർഷങ്ങളിൽ (2012 , 2015 , 2016) ശരാശരിയിൽ നിന്ന്​ 20 ശതമാനത്തിൽ കുറവു മഴയാണ് ലഭിച്ചത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു ദശകത്തിൽ അതിവർഷമോ അനാവൃഷ്ടി വർഷമോ ഉണ്ടാകുവാനുള്ള സാധ്യത 50 ശതമാനത്തിൽ അധികമാണെന്ന് കാണാനാകും.

2021 ലെ മൺസൂൺ ആരംഭിക്കുന്നതിനുമുൻപുണ്ടായ ടോട്ടെ ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിൽ പ്രതീക്ഷിക്കുന്ന യാസ് ചുഴലിക്കാറ്റും മൺസൂണിന്റെ തുടക്കത്തിൽ ഒരു പക്ഷെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.

കേരളത്തിലെ മൺസൂൺ മഴയിൽ കഴിഞ്ഞ ദശകത്തിൽ കാണാൻ സാധിച്ച മറ്റൊരു ശ്രദ്ധേയ മാറ്റം, ജൂൺ- ജൂലൈ മാസങ്ങളിൽ മഴ കുറയുന്നതും ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ മഴ കൂടുന്നതുമാണ്. ഇതോടൊപ്പം മൺസൂണിന്റെ ആരംഭ സമയത്ത് ജൂണിൽ അറബിക്കടലിൽ ചുഴലിക്കാറ്റ്​ പതിവാകുന്നതും കേരളത്തിലെ മൺസൂൺ കാലത്തിന്റെ തുടക്കത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഉദാഹരണമായി, മൺസൂണിന്റെ തുടക്കത്തിൽ 2019 ലുണ്ടായ വായു ചുഴലിക്കാറ്റും 2020 ലുണ്ടായ നിസർഗ ചുഴലിക്കാറ്റും കേരളത്തിലെ ജൂണിലെ മൺസൂൺ മഴയെ പ്രതികൂലമായി ബാധിച്ചതായി കാണാം.

2021 ലെ മൺസൂൺ ആരംഭിക്കുന്നതിനുമുൻപുണ്ടായ ടോട്ടെ ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിൽ പ്രതീക്ഷിക്കുന്ന യാസ് ചുഴലിക്കാറ്റും മൺസൂണിന്റെ തുടക്കത്തിൽ ഒരു പക്ഷെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. വേനൽക്കാലത്ത്​ (മാർച്ച് മുതൽ ജൂൺ വരെ ) കേരളത്തിൽ ലഭിക്കേണ്ടതിനേക്കാൾ ഏകദേശം 130 % മഴ ഇതിനകം കൂടുതൽ കിട്ടിയ സാഹചര്യത്തിൽ മൺസൂണിന്റെ തുടക്കത്തിൽ ഒന്നോ രണ്ടോ ദിവസം അതിശക്തമായ മഴ ലഭിച്ചാൽ പ്രളയ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടേക്കാം. അതിതീവ്ര മഴ നാലഞ്ചു ദിവസം മുന്നെ പ്രവചിക്കാൻ സാധ്യമല്ലാത്തതിനാൽ ഇപ്പോഴുണ്ടായ രണ്ട് ചുഴലിക്കാറ്റുകൾ കഴിഞ്ഞ കാലങ്ങളിൽ മൺസൂണിന്റ തുടക്കത്തെ ദുർബലമാക്കിയതു പോലെ സംഭവിക്കട്ടെ എന്ന് പ്രത്യാശിക്കാം. എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പും മറ്റ് അന്താരാഷ്ട്ര ഏജൻസികളും ഈ മൺസൂൺ കാലത്തും കൂടുതൽ മൺസൂൺ പ്രവചിക്കുന്ന സാഹചര്യത്തിൽ 2018, 2019, 2020 വർഷങ്ങളിൽ കൂടുതൽ മൺസൂൺ മഴ ലഭിച്ചപ്പോഴുണ്ടായ അപകട സാധ്യത മുന്നിൽ കാണേണ്ടതാണ്.

2018 ജൂൺ- ആഗസ്റ്റ് മാസങ്ങളിൽ കേരളത്തിലെ മഴയിലുണ്ടായ ഏറ്റക്കുറച്ചിൽ സൂചിപ്പിക്കുന്ന ഗ്രാഫ്​. ജൂൺ, ജൂലൈ മാസങ്ങളിൽ കുറഞ്ഞ അളവിലാണ്​ മഴ ലഭിച്ചത്. ആഗസ്റ്റ് പകുതിയോടെ മഴയുടെ അളവ്​ ഉയരുന്നു.

ആഗോള താപനത്തിന്റെ ഫലമായി കരയും കടലും ചൂടുപിടിച്ച്​ ബാഷ്പീകരണ തോത് വർധിക്കുന്നതിനോടൊപ്പം അന്തരീക്ഷവും ചൂടുപിടിക്കുന്നതുകൊണ്ട് അന്തരീക്ഷത്തിന്​ കൂടുതൽ നീരാവിയെ ഉൾക്കൊള്ളുവാൻ സാധിക്കും, ഇത്​പലപ്പോഴും അതി തീവ്ര മഴയ്ക്ക് കരണമാകാറുണ്ട്. ഇതുമൂലം മൺസൂണിന്റെ ഭാഗമായ തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്ന അവസരങ്ങളിൽ കേരളത്തിൽ ചുരുങ്ങിയ കാലയളവിൽ ലഭിക്കുന്ന അതിതീവ്ര മഴ വർധിക്കുന്നതായി കാണാനാകും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മിതമായ മഴ ദിനങ്ങൾ കുറയുകയും അതിതീവ്ര മഴ ദിനങ്ങൾ കൂടുകയും ചെയ്യുന്നു. മലനാടും ഇടനാടും തീരപ്രദേശവും ഉൾപ്പെടുന്ന സവിശേഷമായ ഭൂപ്രകൃതിയുള്ള കേരളത്തെ പോലെയുള്ള സ്ഥലങ്ങളിൽ ഇത്തരം മാറ്റങ്ങൾ അതിതീവ്ര മഴ പ്രളയത്തിനു കാരണമാകും, അതിനു ശേഷം വലിയ ഇടവേളകളിൽ മഴ മാറിനിൽക്കുന്നത്​ വരൾച്ചക്കും ആക്കം കൂട്ടും. കഴിഞ്ഞ ദശകത്തിൽ കേരളത്തിൽ ലഭിച്ച മൺസൂൺ മഴയുടെ തീവ്രത പരിശോധിച്ചാൽ ഇതു വ്യക്തമാകും.

മറ്റു സമുദ്രത്തടങ്ങൾ 100 വർഷം കൊണ്ട് ഒരു ഡിഗ്രി സെൽഷെസിൽ താഴെ മാത്രം ചൂടായപ്പോൾ, അറബിക്കടൽ ഏകദേശം 1.1 ഡിഗ്രിക്ക് മുകളിൽ ചൂടായതാണ് കേരളത്തിന്റെ കാലാവസ്ഥയെ കൂടുതൽ അസ്ഥിരമാക്കുന്നത്.

ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും ഒക്കെ ഇടയാക്കുന്ന കൂറ്റൻ മേഘങ്ങൾക്ക് രൂപം കൊള്ളാൻ അന്തരീക്ഷ താപവർധനവ് സഹായകരമാവും. ടൊർണാഡോ പോലുള്ള ചെറു ചുഴലികളെ എങ്ങനെയാണ് ആഗോളതാപനം ബാധിയ്ക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല. ഇത്തരം ചുഴലികൾ സാധാരണ കേരളത്തിൽ കണ്ടുവരാറില്ല. എന്നാൽ ഈ കാലവർഷക്കാലത്ത് മിന്നൽ ചുഴലികളും വാട്ടർ സ്പൗട്ട് പോലുള്ള പ്രതിഭാസങ്ങളും ഇടിമിന്നലും കേരളത്തിൽ ഉണ്ടായത് ആശങ്കാജനകമാണ്. മൺസൂൺ മഴയുടെ വിതരണത്തിലും തീവ്രതയിലും കാണുവാൻ സാധിക്കുന്ന മാറ്റങ്ങൾക്കൊപ്പം മഴമേഘങ്ങളുടെ ഘടനയിൽ സംഭവിച്ച മാറ്റങ്ങൾ എടുത്തു പറയേണ്ടതാണ്.

സാധാരണ, കാലവർഷ സമയത്തു കാണപ്പെടുന്നത് "നിമ്പോ-സ്ട്രാറ്റസ് ' വിഭാഗത്തിൽ പെടുന്ന ഉയരം കുറഞ്ഞ മേഘങ്ങളാണ്. ഇത്തരം മേഘങ്ങളിൽ ഹിമകണങ്ങളുടെ സാന്നിധ്യം കുറവായതിനാൽ മൺസൂൺ സമയത്ത് ഇടിയും മിന്നലും ഉണ്ടാകുന്നത് വിരളമായിരുന്നു. എന്നാൽ അടുത്ത കാലത്തായി മൺസൂൺ സമയത്തും അന്തരീക്ഷത്തിൽ 12-15 കിലോമീറ്റർ വരെ ഉയരത്തിൽ എത്തുന്ന ഹിമകണങ്ങളുടെ സാന്നിധ്യമുള്ള ഇടി- മിന്നൽ മേഘങ്ങളായ കൂമ്പാര (ക്യൂമുലോനിംബസ്) മേഘങ്ങൾ പതിവാകുന്നത് ആഗോളതാപനത്തിന്റെ ഫലമായിട്ടാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇത്തരം മേഘങ്ങളുടെ മറ്റൊരു സവിശേഷത, ചുരുങ്ങിയ കാലയളവിൽ അതിതീവ്ര മഴ പെയ്യിക്കാൻ സാധിക്കും എന്നതാണ്. കേരളത്തിൽ അതി തീവ്ര മഴ ലഭിച്ച 2018 ലും 2019 ലും ഇത്തരം കൂമ്പാര മേഘങ്ങൾ ദൃശ്യമായിരുന്നു.

കൃഷിയും മത്സ്യബന്ധനവും ഉപജീവന മാർഗമായി സ്വീകരിച്ച തദ്ദേശീയ ജനവിഭാഗങ്ങളെ കാലാവസ്ഥാവ്യതിയാനം കൂടുതൽ പ്രതികൂലമായി ബാധിക്കും / Photo:pixabay

അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾപ്പെടുന്ന ഉത്തരേന്ത്യൻ മഹാസമുദ്രം മറ്റ് സമുദ്രങ്ങളേക്കാൾ അതിവേഗമാണ് ചൂടുപിടിക്കുന്നത്. 2019 ൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടതിനേക്കാൾ കൂടുതൽ ചുഴലിക്കാറ്റുകൾ അറബിക്കടലിൽ രൂപം കൊണ്ടത് ഇതിലേക്കാണ് വെളിച്ചം വീശുന്നത്. ഓഖിക്ക് ശേഷം തുടരെ തുടരെ കേരളതീരത്തേക്ക് ന്യൂനമർദങ്ങളെത്തുന്നത് നമ്മുടെ തീരവും പഴയതു പോലെ സുരക്ഷിതമല്ല എന്ന യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിന്റെ ഭാഗമായി മൺസൂൺ സമയത്തെ മത്സ്യബന്ധന വിലക്കിനോടൊപ്പം മത്സ്യത്തൊഴിലാളികൾക്കു കൂടുതൽ തൊഴിൽ ദിനങ്ങൾ നഷ്ടമാകുവാനും കാരണമായേക്കാം.

മറ്റു സമുദ്രത്തടങ്ങൾ 100 വർഷം കൊണ്ട് ഒരു ഡിഗ്രി സെൽഷെസിൽ താഴെ മാത്രം ചൂടായപ്പോൾ, അറബിക്കടൽ ഏകദേശം 1.1 ഡിഗ്രിക്ക് മുകളിൽ ചൂടായതാണ് കേരളത്തിന്റെ കാലാവസ്ഥയെ കൂടുതൽ അസ്ഥിരമാക്കുന്നത്. മൺസൂൺ കാലത്ത്​ തീരദേശത്ത്​ കാറ്റിന്റെ വേഗത പലപ്പോഴും മണിക്കൂറിൽ 40 കിലോമീറ്ററിനുമുകളിലും, തിരമാലകളുടെ ഉയരം 1- 2 മീറ്റർ വരെയും, കേരളത്തിന്റെ തീരപ്രദേശം കടലാക്രമണ ഭീഷണിയിലും ആകാറുണ്ട്. തീരസംരക്ഷണം ഫലപ്രദമായി നടപ്പാക്കുകയും തീരപുഷ്ടിക്ക് സഹായകരമായ ജൈവ വേലികളും, ആധുനികവും പരിസ്ഥിതി സൗഹൃദവുമായ പ്രതിരോധ സംവിധാനങ്ങളും വികസിപ്പിക്കുകയും ചെയ്​ത്​ തദ്ദേശീയ തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം.

ഒന്നുരണ്ടു ദിവസങ്ങളിൽ 10 മുതൽ 20 സെന്റീമീറ്റർ വരെ മഴയും ഒരു ആഴ്ചയിൽ 30 മുതൽ 40 സെന്റീമീറ്റർ വരെ മഴയും ലഭിക്കുവാനുള്ള സാഹചര്യമാണ് മൺസൂൺ കാലത്ത്​ ഇപ്പോൾ നിലവിലുള്ളത്.

സമീപ കാലങ്ങളിൽ ദൃശ്യമാവുന്നത് മൺസൂൺ കൂടുതൽ അസ്ഥിരമാകുന്നതായിട്ടാണ്. വരും വർഷങ്ങളിൽ ഈ ക്രമരാഹിത്യം വർധിക്കും. വർഷാവർഷ വ്യതിയാനങ്ങളും സീസണിലെ വ്യതിയാനങ്ങളും കൂടുതൽ പ്രകടമാവും. മൺസൂൺ സീസണിൽ ലഭിക്കുന്ന ആകെ മഴയുടെ അളവിൽ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും അതിന്റെ വിതരണത്തിൽ സാരമായ വ്യത്യാസം സംഭവിക്കും. ചുരുക്കം ചില ദിവസങ്ങളിൽ തീവ്രമായി മഴ പെയ്യുകയും ദീർഘനാൾ മഴയില്ലാതിരിക്കുകയും ചെയ്യുന്നത് വരും കാലങ്ങളിൽ മൺസൂണിന്റെ സ്ഥായീഭാവമായിത്തീരും. ആഗോളതാപനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട അനിശ്ചിതത്വവും കാലാവസ്ഥാ വ്യതിയാനങ്ങളും മൺസൂൺ പ്രതിഭാസത്തെ ഭാവിയിൽ കൂടുതൽ പ്രവചനാതീതമാക്കും. കൃഷിയെയും മത്സ്യബന്ധനത്തെയും ഉപജീവനമാർഗമായി സ്വീകരിച്ച തദ്ദേശീയ ജനവിഭാഗങ്ങളെ കാലാവസ്ഥാ വ്യതിയാനം കൂടുതൽ പ്രതികൂലമായി ബാധിക്കുവാൻ സാധ്യതയുള്ളതിനാൽ ഇതിനെ പ്രതിരോധിക്കുവാൻ ഭരണ സംവിധാനങ്ങളുടെ അടിയന്തിര ഇടപെടൽ അത്യാവശ്യമാണ്.

കാലാവസ്ഥയിൽ പ്രകടമായിട്ടുള്ള മാറ്റങ്ങളും പ്രവണതകളും ശ്രദ്ധിക്കേണ്ടതും ഉൾക്കൊള്ളേണ്ടതും നമ്മുടെ വികസന മാർഗങ്ങളും ദുരന്ത ലഘൂകരണരീതികളും പ്രാദേശിക തലത്തിൽ രൂപപ്പെടുത്തുന്നതിന് ഏറെ നിർണായകമാണ്. ഇന്റർ ഗവൺമെൻറൽ പാനൽ ഓൺ ക്ലൈമറ്റ് ചേയ്ഞ്ച് അടിസ്ഥാനമാക്കുന്ന ഭൂരിഭാഗം മോഡലുകളുടേയും പ്രവചനപ്രകാരം ഇന്ത്യയിലെ മഴ കൂടുതൽ കൂടുതൽ അസ്ഥിരമാവുകയും മഴലബ്ധി ആകെ അളവിൽ കുറയുകയും പക്ഷെ തീവ്ര മഴ കൂടുകയും ചെയ്യുമെന്നാണ്. ഒന്നുരണ്ടു ദിവസങ്ങളിൽ 10 മുതൽ 20 സെന്റീമീറ്റർ വരെ മഴയും ഒരു ആഴ്ചയിൽ 30 മുതൽ 40 സെന്റീമീറ്റർ വരെ മഴയും ലഭിക്കുവാനുള്ള സാഹചര്യമാണ് മൺസൂൺ കാലത്ത്​ ഇപ്പോൾ നിലവിലുള്ളത്. കോവിഡിന്റെ കൂടി പശ്ചാത്തലത്തിൽ ചെറിയ വെള്ളപ്പൊക്കങ്ങളും, മണ്ണിടിച്ചിലും, ഉരുൾപൊട്ടലുകളും പോലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ദുഷ്‌കരമാക്കും. ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള അടിയന്തിര ഇടപെടലുകൾ നടത്തേണ്ടതാണ്.

കാലാവസ്ഥാമാറ്റത്തോടൊപ്പം മാനുഷിക ഇടപെടലുകൾ കൊണ്ട് ദുർബലമാകുന്ന നമ്മുടെ പരിസ്ഥിതിയെയും കൂടി കണക്കിലെടുത്തുള്ള സുസ്ഥിരമായ കാഴ്ചപ്പാടോടുകൂടിയുള്ള ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കാണ് അടിയന്തിര പ്രാധാന്യം നൽകേണ്ടത്. പാരിസ്ഥിതികാഘാതം കുറച്ച്​ അടുത്ത രണ്ടോ മൂന്നോ പതിറ്റാണ്ടുകളിൽ പ്രതീക്ഷിക്കുന്ന അതിതീവ്ര കാലസ്ഥാ സംഭവങ്ങളെ കൂടി മുൻക്കൂട്ടി കണ്ടുകൊണ്ടുള്ള വികസന നയരൂപീകരണവും ആസൂത്രണവുമാണ് നമുക്കാവശ്യം. തുടർച്ചയുള്ളതും തടസമില്ലാത്തതുമായ കാലാവസ്ഥാനിരീക്ഷണമാണ് ദുരന്തനിവാരണത്തിന് പരമപ്രധാനം അതിനാൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിൽ ചുരുങ്ങിയത് ബ്ലോക്ക് അടിസ്ഥാനത്തിലെങ്കിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ പോലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. ഇത് പൊതുജനങ്ങൾക്കും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും യഥാസമയം ലഭ്യമാക്കുന്ന ഓപ്പൺ ഡാറ്റ പോളിസിയിയും അവലംബിക്കേണ്ടതാണ്.

ടോട്ടെ ചുഴലിക്കാറ്റിന്റെ ദിശ സൂചിപ്പിക്കുന്നു.

ഇതുവഴി കാലാവസ്ഥാ സാക്ഷരത താഴെത്തട്ടിലേക്ക്​ വ്യാപിപ്പിക്കാനും പൊതുജങ്ങളിലും മാധ്യമങ്ങളിലും കാലാവസ്ഥ അവബോധം സൃഷ്ടിക്കാനും സാധിക്കും. അങ്ങനെ ലഭ്യമായ കാലാവസ്ഥാ വിവരങ്ങൾ ലളിതമായി മനസിലാക്കാനും കൂടുതൽ പ്രയോജനപ്പെടുത്താനും സാധിക്കും. സർക്കാർ- പൊതു മേഖലാ സ്ഥാപനങ്ങൾ ശേഖരിക്കുന്ന കാലാവസ്ഥാ സംബന്ധമായ വിവരങ്ങൾ ഒരു പൊതു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കി മുന്നറിയിപ്പുകൾക്കും ഗവേഷണത്തിനുമായി ഉപയോഗിക്കാം. കാലാവസ്ഥാ വകുപ്പ് നൽകുന്ന മഞ്ഞ, ഓറഞ്ച്, റെഡ് മുന്നറിയുപ്പുകൾക്കനുസരിച്ച്​ ഓരോ അവസരത്തിലും വ്യക്തിയെന്ന നിലയിലും സമൂഹികമായും എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമാണെന്ന് പ്രദേശവാസികൾക്കും പ്രാദേശിക ഭരണസംവിധാനങ്ങൾക്കും വ്യക്തമായ ധാരണ ഉണ്ടാവേണ്ടതാണ്.

തദ്ദേശ സമൂഹങ്ങളെ കൂടി ഉൾപ്പെടുത്തി ഒരു ബഹുതല - അപകട - പ്രകൃതി പ്രക്ഷോഭ മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കിയെടുക്കുകയും കാര്യക്ഷമമായി നിലനിർത്തുകയും വേണം.

വികേന്ദ്രീകൃത ഭരണ സംവിധാനത്തിൽ ദുരന്തനിവാരണ പ്രവർത്തനം കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുക എന്നത് അടിയന്തര പ്രാധാന്യം അർഹിക്കുന്നു. പ്രാദേശിക അടിസ്ഥാനത്തിൽ ദുരന്ത സാഹചര്യം മുൻകൂട്ടി മനസിലാക്കാൻ തദ്ദേശ സ്ഥാപങ്ങളെയും അതാതു പ്രദേശത്തു ലഭ്യമായ വിഷയ വിദഗ്ധരെയും മറ്റു കക്ഷികളെയും ഉൾപ്പെടുത്തി കുറഞ്ഞത് ബ്ലോക്ക് തലത്തിലെങ്കിലും നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുക എന്നത് 2018 ലെ പ്രളയത്തിനു ശേഷം ഉയർന്നു വരുന്ന ആവശ്യമാണ്. പുതിയ ഗവണ്മെൻറ്​ അടിയന്തരമായി ഇതിൽ ഇടപെടും എന്ന് പ്രതീക്ഷിക്കാം.

കാലാവസ്ഥ, ജല മാനേജ്മെൻറ്​, ഭൗമശാസ്​ത്രം, കാർഷിക മേഖല, പക്ഷി-മൃഗസംരക്ഷണം, ആരോഗ്യം, മത്സ്യബന്ധനം തുടങ്ങിയ വിഷയങ്ങളിൽ പ്രാഗത്ഭ്യമുള്ളവരെ സംഘടിപ്പിച്ച്​ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിൽ സംയോജിത ഗവേഷങ്ങളെ പരിപോഷിപ്പിക്കുന്നതിന്​ ഏകീകൃത സംവിധാനം ഒരുക്കേണ്ടതാണ്. തദ്ദേശ സമൂഹങ്ങളെ കൂടി ഉൾപ്പെടുത്തി ഒരു ബഹുതല - അപകട - പ്രകൃതി പ്രക്ഷോഭ മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കിയെടുക്കുകയും കാര്യക്ഷമമായി നിലനിർത്തുകയും വേണം. അപകടങ്ങൾക്കും ദുരന്തങ്ങൾക്കും ഇരയാകാനിടയുള്ള ജനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേരിട്ടുള്ള പങ്കാളിത്തം ഇത്തരം സാമൂഹിക അപകട ലഘൂകരണ സംവിധാനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ബഹുജന പങ്കാളിത്തത്തോടുകൂടിയുള്ള "bottom-up' മാതൃകയാണ് ഏറ്റവും ഫലപ്രദം.▮

Comments