മതിയാക്കാം മിനുക്കുപണി, ഗുരുതരാവസ്ഥയിലാണ് കുട്ടനാട്

കുട്ടനാടിന്റെ പാരിസ്ഥിതികമായ സുസ്ഥിരതക്കും ഭൂരിപക്ഷ ജനതയുടെ ദീർഘകാല ജീവിതഗുണതക്കും ഉതകുന്ന ഒരു ജനകീയവികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതിലും പൊതുബോധത്തിൽ ഉറപ്പിക്കുന്നതിലും ഇടതുപക്ഷത്തിനും വേണ്ടത്ര മുൻപോട്ടുപോകാൻ കഴിഞ്ഞില്ലെന്ന് വിലയിരുത്താം

Truecopy Webzine

കുട്ടനാടിന്റെ ജീവിതവും പരിസ്ഥിതിയും വികസനവുമായും ബന്ധപ്പെട്ട് പലതലങ്ങളിൽ ചർച്ച സജീവമാണ്. എന്നാൽ, കുട്ടനാടിനുവേണ്ട ഒരു വികസന കാഴ്ചപ്പാട് ഇപ്പോഴും ഉരുത്തിരിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കുട്ടനാടിന്റെ മനുഷ്യരെയും മണ്ണിനെയും പ്രകൃതിയെയും ബന്ധപ്പെടുത്തി സമഗ്രമായ ഒരു അന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കുകയാണ് ട്രൂ കോപ്പി വെബ്‌സീനിലൂടെ ഗവേഷകരും ജനകീയ ശാസ്ത്രപ്രവർത്തകരുമായ വി. എൻ. ജയചന്ദ്രനും ദീപക് ദയാനന്ദനും.

പ്രതിസന്ധി പരിഹരിക്കാനായുള്ള ധാരാളം വികസന പദ്ധതികൾക്കും കാർഷിക പദ്ധതികൾക്കും കുട്ടനാട് ഇതിനോടകം പല കാലങ്ങളിലായി വിധേയമായിട്ടുണ്ട്. ഒരു പൊതുവികസന പരിപ്രേക്ഷ്യത്തിന്റെ അഭാവവും കഴിവതും പരസ്പരം വെള്ളം കയറാത്ത അറകളിൽ പ്രവർത്തിക്കുന്ന നിർവ്വഹണ ഏജൻസികൾ / സർക്കാർ വകുപ്പുകളുമാണ് മിക്കപ്പോഴും ഫലപ്രാപ്തിക്ക് തടസ്സം. ഒരു പ്രദേശത്തെ അല്ലെങ്കിൽ ഒരു പഞ്ചായത്തിലെ ജലചക്രത്തിലോ, ഭൂരൂപങ്ങളിലോ, ഒരു തൊഴിലിലോ നടത്തുന്ന ഇടപെടലുകൾ മറ്റ് പ്രദേശങ്ങളിലും ഇതര തൊഴിലുകളിലും പ്രത്യക്ഷവും പരോക്ഷവുമായ പല പ്രഭാവങ്ങളും പ്രത്യാഘാതങ്ങളും ഉളവാക്കും. കൃഷി, മൽസ്യബന്ധനം, തണ്ണീർമുക്കം ബണ്ടിന്റെ പരിപാലനം എന്നിവയിലെല്ലാം ഈ ദൗർബല്യം പ്രകടമാണ്. ഇപ്പോൾ വിവാദമായിരിക്കുന്ന തോട്ടപ്പള്ളിപൊഴിയിലെ ഇടപെടലും വെളിവാക്കുന്നത് മറ്റൊന്നുമല്ല.

കേരളത്തിന്റെ പൊതുബോധ നിർമിതിയിലും വികസനതന്ത്രത്തിലും ഉയർന്ന മധ്യവർഗ താല്പര്യങ്ങൾക്കും മോഹങ്ങൾക്കുമുള്ള സ്വാധീനം നാൾക്കുനാൾ ഏറിവരികയാണ്. കുട്ടനാടും ഇതിന് അപവാദമല്ല. അതിന്റെ പ്രത്യാഘാതമാകട്ടെ, പാരിസ്ഥിതികവും ജീവസന്ധാരണപരവുമായ സവിശേഷതകളാൽ, ഒട്ടുമിക്ക ഇടങ്ങളെക്കാൾ ഇവിടെ ഗുരുതരമാണ് താനും. പഠനങ്ങൾ കുറെ നടന്നില്ലേ, എന്ത് പ്രയോജനം, ഇനി പഠനമൊന്നും വേണ്ട തുടങ്ങിയ ചിന്തകൾക്കും കുട്ടനാട്ടിൽ വേരോട്ടം ആയിട്ടുണ്ട്. അത്യന്തം സങ്കീർണമായ ആവാസവ്യവസ്ഥയിലും സാമൂഹ്യജീവിതത്തിലും കാലാവസ്ഥവ്യതിയാനവും മനുഷ്യഇടപെടലും ഉളവാക്കുന്ന ഗുണദോഷങ്ങൾ നിരന്തര പരിശോധനക്കും ശാസ്ത്രീയ പഠനത്തിനും വിധേയമാക്കണം.
കാലാവസ്ഥാമാറ്റം, വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കിയ റിസ്‌ക്ക് മാപ്പിംഗ് എന്നിവയൊക്കെ കുട്ടനാടിന്റെ അടിസ്ഥാന വികസനതന്ത്രത്തിൽ പ്രഥമപരിഗണനകളാകണം. പ്രാദേശിക ആസൂത്രണവും ഭരണസംവിധാനവും അതനുസരിച്ച് പരുവപ്പെടണം. ശാസ്ത്രീയ വിവരങ്ങൾ നല്കാൻ സ്ഥാപനങ്ങളും വൈദഗ്ധ്യവും പ്രാദേശികമായി ഉണ്ടാവണം. പശ്ചിമഘട്ടത്തിൽ നടക്കുന്ന അധികരിച്ച മനുഷ്യഇടപെടൽ, അതുവഴി കായലിലെത്തുന്ന വെള്ളത്തിലും എക്കലിലും ഉണ്ടാകുന്ന വ്യത്യാസം, പശ്ചിമഘട്ടത്തിൽ തുടങ്ങി വേമ്പനാട്ടിലെത്തുന്ന നദികളുടെ ബലക്ഷയം, നദികളിലും കായലിലും കടൽത്തീരത്തും നടക്കുന്ന കൈയേറ്റവും അനധികൃത നിർമ്മിതികളും, തണ്ണീർമുക്കംബണ്ട് എന്നിവയാണ് കായലിന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്ന മുഖ്യ ഘടകങ്ങൾ.

നിൽക്കുന്നിടത്തെ ലാഭം പൂർണമായി ഊറ്റിക്കഴിഞ്ഞാൽ, അല്ലെങ്കിൽ കൂടിയ ലാഭം ലക്ഷ്യമായി മാറിയാൽ, മൂലധനം മനസ്സാക്ഷിക്കുത്തില്ലാതെ പുതിയ മേച്ചിൽപ്പുറത്തേക്ക് പായും. അതിനായി ട്വന്റി- ട്വന്റി കമ്പനിയെപ്പോലെ ന്യായവാദങ്ങൾ നിരത്തും. അങ്ങനെയാണ് കുട്ടനാടൻ പ്രദേശത്തെ നൂറുകണക്കിന് ഏക്കർ വരുന്ന പാടശേഖരങ്ങളടങ്ങിയ മെത്രാൻ കായൽ പാടശേഖരം ഏറ്റെടുക്കാൻ ഊഹക്കച്ചവടക്കാർ എത്തിയത്. കൃഷിക്ക് പകരമായി പരിചയപ്പെടുത്താൻ ശ്രമിച്ച ഗോൾഫ് ടൂറിസം പദ്ധതിയും കായൽതീരത്തെയും കടൽതീരത്തെയും മൂലധനതേരോട്ടവും കൈയേറ്റങ്ങളും ഈ ഗണത്തിൽ പെടുന്നവ തന്നെ.

പുതിയ ഭാവത്തിലും രൂപത്തിലും സമാനമായ പദ്ധതികൾ നവലിബറൽകാലത്ത് വീണ്ടും വരും. പ്രത്യാഘാതങ്ങളുടെ തോത് ജനങ്ങളിലും പ്രകൃതിയിലും ദേശ, കാല, പരിസ്ഥിതിയനുസരിച്ച് വ്യത്യസ്തമാകും. ആവാസ വ്യവസ്ഥ ജനവിഭാഗങ്ങളും സാമൂഹ്യമായി പ്രതികൂലാവസ്ഥയിലുള്ളവരും ആദ്യം പുറന്തള്ളപ്പെടും. ‘എങ്ങനെയും വികസനം വരട്ടെ' എന്ന് ഇപ്പോൾ അമിതമായി മോഹിക്കുന്ന മധ്യവർഗവും അചിരേണ ബലഹീനരാകും. അതുകൊണ്ട്, ഈ കാലത്ത് ജനകീയജാഗ്രതക്കും പ്രതിരോധത്തിനും ഇടവേളകൾ ഒട്ടു അഭികാമ്യമല്ല.

കരിമണൽ അസംസ്‌കൃത വസ്തുവായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ കേരള മിനറൽസ് ആന്റ് മെറ്റൽസ് രംഗത്ത് വരികയും പൊഴിമുഖത്തെ മണൽ മാറ്റുന്നതിനുള്ള അനുമതി സമ്പാദിക്കുകയും ചെയ്യുന്നു. ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ കെ.എം.എം.എല്ലിന് ഈ കരാർ നൽകിയത് അത്രത്തോളം സ്വാഗതാർഹമാണ്. എന്നാൽ, പ്രതീക്ഷിച്ചപോലെ, കൊണ്ടുപോകുന്ന മണലിൽനിന്ന് കരിമണൽ വേർതിരിച്ചതിനുശേഷം ബാക്കി വരുന്ന മണൽ നിലവിൽ തീരശോഷണം നേരിടുന്ന സമീപപ്രദേശങ്ങളായ പുറക്കാട്, അമ്പലപ്പുഴ, പൂന്തല എന്നിവിടങ്ങളിൽ നിക്ഷേപിക്കുന്നില്ല. പൊഴിമുഖത്ത്നിന്ന് ഇങ്ങനെ കൊണ്ടുപോകുന്നതും തീരത്തിന് പൂർണമായി നഷ്ടപ്പെടുന്നതുമായ മണൽ നിലവിലുള്ള തീരശോഷണത്തെ ഗുരുതരമാക്കുമെന്ന വിലയിരുത്തലും ആശങ്കയും പ്രദേശവാസികൾക്ക് മാത്രമല്ല, വിദഗ്ധർക്കും ഉണ്ട്.

തോട്ടപ്പള്ളി പൊഴിയുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങൾ രൂപപ്പെടുത്തുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്ന ജലവിഭവം, വ്യവസായം, കൃഷി, മൽസ്യബന്ധനം, റവന്യൂ, ദുരന്തനിവാരണം തുടങ്ങിയ വകുപ്പുതല ഓഫീസുകളുടെ ഏകോപനത്തിലെ കുറവ് സമയ ബന്ധിതമായ പ്രശ്നപരിഹാരത്തിനു തടസ്സമാകുന്നത് പ്രകടമാണ്. മണൽ മാറ്റുന്നതിനായി കെ.എം.എം.എലുമായി ഉണ്ടാക്കിയ ധാരണയുടെ നിബന്ധനകൾ, കെ.എം.എം.എൽ കൊണ്ടുപോകുന്ന മണലിന്റെ അളവ്, കരിമണൽ വേർതിരിച്ചതിന് ശേഷമുള്ള മണലിന്റെ വിനിയോഗം, തിരികെ മണൽ തീരത്തുതന്നെ നിക്ഷേപിക്കുന്നതിലെ തടസ്സം, കൊണ്ടുപോകുന്ന മണൽ പൂർണ്ണമായി കെ.എം.എം.എൽ പ്ലാന്റിൽ എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം തുടങ്ങിയ കാര്യങ്ങളിലെല്ലാം സുതാര്യതക്കുറവും ഉത്തരവാദിത്വക്കുറവും പ്രകടമാണ്. ഇക്കാര്യത്തിൽ പ്രദേശവാസികൾക്ക് മാത്രമല്ല, ജനപ്രതിനിധികൾക്കും ആശങ്കയുണ്ട്. നിയമപരമായി അനുവദനീയമായ നടപടികൾ എടുക്കുവാൻ പോലും പഞ്ചായത്തുകൾക്കോ ജനപ്രതിനിധികൾക്കോ കഴിയുന്നുമില്ല.

വിശാല കുട്ടനാടിന്റെ കിഴക്കൻ മേഖലയെ വിലങ്ങനെ മുറിച്ചാണ് കെ-റെയിൽ കടന്നുപോകുന്നത്. പുഴകൾക്ക് മുകളിൽ പാലങ്ങൾ ഉണ്ടാകും. പാടശേഖരങ്ങളിൽ പ്രത്യേകം തൂണുകളിലായിരിക്കാം. എന്നാൽ, ബാക്കിയിടങ്ങളിൽ ഒട്ടേറെ ചെറു ജലമാർഗ്ഗങ്ങളെയും തണ്ണീർത്തടങ്ങളെയും പകുത്ത് മീറ്റർ കണക്കിന് ഉയരത്തിൽ ചിറ പണിയും. സങ്കീർണമായ കുട്ടനാടിന്റെ ആവാസവ്യവസ്ഥയിലും ജീവസന്ധാരണത്തിലും ഇതിന്റെ ആഘാതം എന്തായിരിക്കും? ജാഗ്രത വേണ്ടതുണ്ടോ? കുട്ടനാട് ചർച്ചയിലെങ്ങും ഈ ആശങ്ക പങ്കുവെച്ച് കാണുന്നില്ല. ഇതും തങ്ങളുടെ വ്യവഹാരമേഖലയല്ലെന്ന മട്ടിൽ പൊതുബോധം മെരുക്കപ്പെടുന്നുണ്ട്.

രാഷ്ട്രീയപ്രബുദ്ധതയിൽ കുട്ടനാട്ടിൽ അന്നും ഇന്നും ഇടതുപക്ഷത്തിന് മേൽക്കൈ ഉണ്ട്. എന്നാൽ, ഈ ആനുകൂല്യത്തിന്റെ ബലത്തിൽ പാരിസ്ഥിതികമായ സുസ്ഥിരതക്കും ഭൂരിപക്ഷ ജനതയുടെ ദീർഘകാല ജീവിതഗുണതക്കും ഉതകുന്ന ഒരു ജനകീയവികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതിലും പൊതുബോധത്തിൽ ഉറപ്പിക്കുന്നതിലും ഇടതുപക്ഷത്തിനും വേണ്ടത്ര മുൻപോട്ടുപോകാൻ കഴിഞ്ഞില്ലെന്ന് വിലയിരുത്താവുന്നതാണ്. പാർലമെന്ററി പ്രവർത്തനത്തിൽ അനിവാര്യമായി വേണ്ടിവന്ന നീക്കുപോക്കുകളും ഉയർന്ന മധ്യവർഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്ന സാമൂഹ്യ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളും സമരസപ്പെടലും പിന്നോട്ട് വലിക്കുന്ന ഘടകങ്ങളായി.

മതിയാക്കാം മിനുക്കുപണി,
ഗുരുതരാവസ്ഥയിലാണ് കുട്ടനാട്
വി. എൻ. ജയചന്ദ്രൻ, ദീപക് ദയാനന്ദൻ എന്നിവർ എഴുതിയ ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 43

Comments