ലോകം കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്ക്

പ്പോൾ ദൃശ്യമാകുന്ന അതിതീവ്രമായ കാലാവസ്ഥാസംഭവങ്ങൾ കാലാവസ്ഥാശാസ്ത്രത്തെ സംബന്ധിച്ച് അതിശയോക്തിയുള്ളതല്ല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മെച്ചപ്പെട്ട അറിവിന്റെ അടിസ്ഥാനത്തിൽ, IPCC (International Panel on Climate Change) അടുത്തിടെ പുറത്തിറക്കിയ ആറാമത്തെ വിലയിരുത്തൽ റിപ്പോർട്ടിൽ (AR6) സ്വാഭാവികമായ പ്രകൃതിവ്യതിയാനങ്ങളുടെ പരിധിയ്ക്കപ്പുറം ഭൂമിയുടെ കാലാവസ്ഥയിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ആർക്കും നിഷേധിക്കാനാവാത്ത വിധത്തിൽ വ്യക്തമാക്കുന്നു. സമീപകാലത്ത് കാലാവസ്ഥാവ്യതിയാനം വ്യാപകമാകുകയും ലോകത്തിന്റെ എല്ലാ കോണുകളിലും അതിന്റെ ദൂഷ്യഫലങ്ങൾ ദൃശ്യമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ, ഇപ്പോൾ കാണുന്ന മാറ്റങ്ങൾ ദ്രുതഗതിയിലുള്ളതും തിരിച്ചുപിടിക്കാൻ സാധിക്കാത്തതുമാണെന്ന് ആറാം അവലോകന റിപ്പോർട്ട് സംശയത്തിന് വകയില്ലാത്ത തരത്തിൽ പറഞ്ഞുവെയ്ക്കുന്നു.

ദ്രുതഗതിയിലുള്ള ആഗോളതാപനത്തെ മുൻകൂട്ടി കണ്ടുകൊണ്ട് ഇതിനെ പ്രതിരോധിക്കുവാൻ അതതു സമയത്തുള്ള കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള അറിവുകളും മാറ്റത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും വിലയിരുത്തി പ്രതികരണ-പ്രതിരോധ നടപടികളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ റിപ്പോർട്ടുകൾ (Assessment Report: AR) വയ്ക്കുന്നത് IPCC എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കാലാവസ്ഥാ സമിതിയാണ്. കാലാവസ്ഥാമാറ്റത്തിന്റെ രൂക്ഷഫലങ്ങൾ ഇത്രത്തോളം ദൃശ്യമല്ലാതിരുന്ന കാലത്ത് പുറത്തിറക്കിയ ആദ്യത്തെ വിലയിരുത്തൽ റിപ്പോർട്ടിലെ പല നിർദേശങ്ങളും മിക്ക വികസിതരാജ്യങ്ങൾക്കും അന്ന് സ്വീകാര്യമായിരുന്നില്ല.

കഴിഞ്ഞ 2000 വർഷങ്ങളിൽ കണ്ടിട്ടില്ലാത്ത തരത്തിൽ അഭൂതപൂർവമായ നിരക്കിലാണ് ഭൂമി ഇപ്പോൾ ചൂടാകുന്നത്. അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ സമീപകാല സാന്ദ്രത കഴിഞ്ഞ രണ്ടു ദശലക്ഷം വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.

ഭൂമിയുടെ കാലാവസ്ഥയെ തിരിച്ചുപിടിക്കാൻ ആവാത്ത തരത്തിൽ എത്തിച്ചത് അന്തരീക്ഷത്തിലേക്ക് വർധിച്ചതോതിൽ കാർബൺ ഡൈ ഓക്‌സൈഡും മറ്റ് മനുഷ്യനിർമിത ഹരിതഗൃഹവാതകങ്ങളും (GHG) ക്രമാതീതമായി പുറംതള്ളുന്നതുകൊണ്ടാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഉപകരണാധിഷ്ഠിതമായ നിരീക്ഷണങ്ങളിൽ നിന്നും വ്യക്തമാകുന്നത് നമ്മുടെ ഗ്രഹത്തിന്റെ ഉപരിതല താപനില വ്യാവസായിക കാലഘട്ടത്തിനു മുൻപുള്ള 1850-1900 കാലയളവിലെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 1.1 ഡിഗ്രി സെൽഷ്യസ് ഉയർന്നിട്ടുണ്ടെന്നാണ്.

സമുദ്രനിരപ്പ് ഉയരുന്നത് കഴിഞ്ഞ 3000 വർഷത്തിനിടയിലെ ഏറ്റവും കൂടിയ വേഗതയിലാണ് / Photo: Flickr

സമീപകാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ സമാനതകളില്ലാത്തതാണെന്നതിന് ധാരാളം തെളിവുകളും ആറാം അവലോകന റിപ്പോട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ 2000 വർഷങ്ങളിൽ കണ്ടിട്ടില്ലാത്ത തരത്തിൽ അഭൂതപൂർവമായ നിരക്കിലാണ് ഭൂമി ഇപ്പോൾ ചൂടാകുന്നത്. അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ സമീപകാല സാന്ദ്രത കഴിഞ്ഞ രണ്ടു ദശലക്ഷം വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. സമുദ്രനിരപ്പ് ഉയരുന്നത് കഴിഞ്ഞ 3000 വർഷത്തിനിടയിലെ ഏറ്റവും കൂടിയ വേഗതയിലും. കഴിഞ്ഞ 2000 വർഷത്തെ കണക്കുമായി താരതമ്യം ചെയുമ്പോൾ ഹിമാനികൾ അഭൂതപൂർവമായ നിരക്കിൽ പിൻവാങ്ങിക്കൊണ്ടിരിക്കുന്നതായി മനസിലാക്കാം.

മുമ്പത്തെ വിലയിരുത്തൽ റിപ്പോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ആറാമത്തെ റിപ്പോർട്ട്, മനുഷ്യന്റെ പ്രവർത്തനങ്ങൾ കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്നുവെന്നും വരൾച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങൾ, വിനാശകരമായ ഇടിമിന്നൽ മേഘങ്ങൾ, മേഘവിസ്‌ഫോടനം തുടങ്ങിയ തീവ്രസംഭവങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കൂട്ടിച്ചേർക്കുന്നു. കൂടാതെ അതിശക്തമായ ചുഴലിക്കാറ്റുകളുടെ ആവൃത്തിയും തീവ്രതയും കൂടാൻ കാരണമാകുന്നതായും വിലയിരുത്തുന്നു.

കാലാവസ്ഥാവ്യതിയാനം ഇതിനകം തന്നെ ഭൂമിയിലെ എല്ലാ മേഖലകളെയും പലതരത്തിൽ ബാധിച്ചിരിക്കുന്നു. 1970കൾ മുതൽ സമുദ്രത്തിന്റെ ചൂട് വർധിക്കുന്നതിനും സമുദ്രജലത്തിന്റെ അസിഡിഫിക്കേഷനും സമുദ്രജലത്തിലെ ഓക്‌സിജൻ സാന്ദ്രത കുറയുന്നതിനും പ്രധാന കാരണം മനുഷ്യസ്വാധീനമാന്നെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

ഉഷ്ണതരംഗങ്ങളും കാട്ടുതീയും അതിരൂക്ഷമാകാൻ കാരണം മനുഷ്യപ്രേരിതമായ കാലാവസ്ഥാവ്യതിയാനമാണെന്നാണ്‌ IPCC റിപ്പോർട്ട് പറയുന്നത്‌ / Photo: Flickr

എല്ലാ അതിതീവ്ര കാലാവസ്ഥാസംഭവങ്ങളെയും നേരിട്ട് കാലാവസ്ഥാവ്യതിയാനവുമായി കൂട്ടികെട്ടുക എന്നുള്ളത് വെല്ലുവിളിയാണ്. എന്നാൽ, IPCC റിപ്പോർട്ട് പറയുന്നത്, ആഗോളതാപനത്തിന്റെ ഫലമായി ലോകമെമ്പാടും അരങ്ങേറുന്ന ഉഷ്ണതരംഗങ്ങളുടെയും കാട്ടുതീയുടെയും ആവൃത്തിയും കാഠിന്യവും ഒരുപക്ഷെ, മനുഷ്യപ്രേരിതമായ കാലാവസ്ഥാവ്യതിയാനമില്ലാതെ അസാധ്യമാണെന്നാണ്. ചൂടുള്ള അന്തരീക്ഷത്തിൽ കൂടുതൽ നീരാവി നിലനിർത്താൻ കഴിയും. താപനിലയിലെ ഓരോ ഒരു ഡിഗ്രി വർധനവിനും അന്തരീക്ഷത്തിലെ ജലസാന്നിധ്യം 7% വർധിപ്പിക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നു. ഇത് കനത്ത മഴയ്ക്കും മഴവെള്ളം വേഗത്തിൽ ഒഴുകി നഷ്ടപ്പെടുന്നതിനും ഇടയാക്കും. മറുവശത്ത്, താപനില വർധിക്കുന്നതിനോടുള്ള പ്രതികരണമായി ബാഷ്പീകരണം വർധിക്കുന്നത് വരണ്ട കാലാവസ്ഥയും വരൾച്ചയും വർധിപ്പിക്കുന്നതിനും ഇടയാക്കും. അതിനാൽ, ആഗോളതാപനത്തോടുള്ള പ്രതികരണമായി ത്വരിതപ്പെടുത്തിയ ജലചക്രം വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ രണ്ടറ്റങ്ങളിലുമുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ആവൃത്തിയും തീവ്രതയും വർധിപ്പിക്കും എന്ന് മനസിലാക്കാം.

ആഗോളതാപനം മൂലം മൺസൂൺ മഴയുടെ വിതരണത്തിലും മഴയുടെ സ്വഭാവത്തിലും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ ദക്ഷിണേഷ്യയിൽ താമസിക്കുന്ന 400 കോടിയിലധികം ആളുകളുടെ ജീവിതത്തെ നേരിട്ട് ബാധിക്കും.

ജനസംഖ്യാ വളർച്ച, സാമ്പത്തികവളർച്ച, വിദ്യാഭ്യാസം, നഗരവൽക്കരണം, സാങ്കേതിക കണ്ടുപിടിത്തങ്ങൾ എന്നിവയുടെ സാമൂഹിക-സാമ്പത്തിക വശങ്ങളുടെ വ്യത്യസ്തതലങ്ങളെ അടിസ്ഥാനമാക്കി, ഗണിതശാസ്ത്ര മാതൃകകളുടെ സഹായത്താൽ നമുക്ക് ഭാവിയിലെ വ്യത്യസ്ത സാഹചര്യങ്ങൾ വിലയിരുത്താൻ കഴിയും.

ഭൂമിയുടെ ചൂട് കൂടുന്നതിനനുസരിച്ച്, നമ്മൾ അനുഭവിക്കാൻ പോകുന്ന അതിതീവ്ര കാലാവസ്ഥാസംഭവങ്ങളുടെ കാഠിന്യം വർധിക്കാം. പാരീസ് ഉടമ്പടി പ്രകാരം ആഗോളതാപനം 1.5 അല്ലെങ്കിൽ രണ്ട് ഡിഗ്രിയിൽ താഴെയായി പരിമിതപ്പെടുത്തുന്നത് അത്യന്തം ദുഷ്‌കരമാവും. ഹരിതഗൃഹവാതകകങ്ങൾ പുറത്തുവിടുന്നതിന്റെ അളവ് മിതമായി തുടർന്നാൽ പോലും അടുത്ത 40 വർഷത്തിനുള്ളിൽ ഈ രണ്ട് താപനപരിധിയും ലംഘിക്കപ്പെട്ടേയ്ക്കാം. അതിനാൽ, ആഗോളതാപനം പരിമിതപ്പെടുത്താൻ കാർബൺ ഡൈ ഓക്‌സൈഡ്‌, മീഥെയ്ൻ, മറ്റ് ഹരിതഗൃഹ വാതകങ്ങൾ എന്നിവയിൽ കാര്യക്ഷമമായി സുസ്ഥിരമായ കുറവ് വരുത്തേണ്ടത് ആഗോളതലത്തിൽ ആവശ്യമാണ്. ഭാവിയിൽ നമ്മൾ അനുഭവിക്കുവാൻ പോകുന്ന കാലാവസ്ഥ ഇപ്പോൾ നമ്മളെടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.

ഇന്ത്യയെ മൺസൂണിന്റെ നാട് എന്നാണ് വിളിക്കുന്നത്. ആഗോളതാപനം മൂലം മൺസൂൺ മഴയുടെ വിതരണത്തിലും മഴയുടെ സ്വഭാവത്തിലും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ ദക്ഷിണേഷ്യയിൽ താമസിക്കുന്ന 400 കോടിയിലധികം ആളുകളുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. ഐ.പി.സി.സി. റിപ്പോർട്ട് പറയുന്നത്, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മനുഷ്യനിർമിതമായ പൊടിപടലങ്ങളുടെ സ്വാധീനം മൂലം തെക്കുകിഴക്കൻ ഏഷ്യൻ മൺസൂൺ ദുർബലമായിട്ടുണ്ടെന്നാണ്. എന്നാൽ ഹരിതഗൃഹവാതകങ്ങളുടെ ഉയർന്ന തോതിലുള്ള പുറന്തള്ളൽ മൺസൂൺ പ്രവാഹത്തിന്റെ ശക്തി കൂടുന്നതിന് കാരണമാകുന്നുണ്ട്. ആഗോളതാപനത്തിന്റെ ആഘാതവും മനുഷ്യനിർമിതമായ പൊടിപടലങ്ങളുടെ പ്രതികൂല സ്വാധീനവും കാരണം മൺസൂണിന്റെ വിശ്വസനീയമായ പ്രവചനങ്ങൾ ദുഷ്കരമാകുന്നു.

കൂടുതൽ ചൂടുള്ള നീരാവി ഉൾക്കൊള്ളുന്ന അന്തരീക്ഷം ചുരുങ്ങിയ കാലയളവിൽ അതിതീവ്ര മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകും / Photo: Wikimedia Commons

സമീപഭാവിയിൽ മൺസൂൺ മഴയിലുണ്ടാകുന്ന വ്യതിയാനം വർധിക്കുമെന്ന് IPPC റിപ്പോർട്ടിൽ പറയുണ്ട്. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ മൺസൂൺ മഴ വർധിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ, സമീപഭാവിയിൽ മൺസൂൺ മഴക്കാലം കൂടുതൽ ക്രമരഹിതമായിത്തീരും. കൂടുതൽ ചൂടുള്ള നീരാവി ഉൾക്കൊള്ളുന്ന അന്തരീക്ഷം ചുരുങ്ങിയ കാലയളവിൽ അതിതീവ്ര മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകും. ഒപ്പം ചൂടുള്ള വരണ്ട കാലാവസ്ഥ വളരെക്കാലം നീണ്ടുനിൽക്കുന്ന കടുത്ത വരൾച്ചയ്ക്കുള്ള സാധ്യതയും വർധിപ്പിക്കും. എന്നിരുന്നാലും ഇത്തരം അതിതീവ്ര കാലാവസ്ഥാസംഭവങ്ങളുടെ ആവൃത്തിയും അവയുണ്ടാകുന്ന സ്ഥലവും മൺസൂൺ പ്രവാഹത്തിന് പ്രാദേശികമായുണ്ടാകുന്ന മാറ്റങ്ങളെ ആശ്രയിച്ചിരിക്കും. മൺസൂൺ പ്രവാഹം മന്ദഗതിയിലാകുന്നതു വഴിയുണ്ടാകുന്ന മഴക്കുറവ് ആഘോളതാപനത്തിന്റെ ഭാഗമായി ലഭിക്കാവുന്ന കനത്ത മഴയിലൂടെ ഭാഗികമായി പരിഹരിക്കാനാകും.

അന്തരീക്ഷത്തിലെ കൂടുതൽ ഈർപ്പം കൂടുതൽ ശക്തമായ മഴയ്ക്ക് കാരണമാകുന്നു. എന്നാൽ ഈ ശക്തമായ മഴ ജലസ്രോതസ്സുകൾക്കും കാർഷികമേഖലയ്ക്കും ഒരു ഗുണവും ചെയ്യില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ച കനത്ത മഴ ഭൗമോപരിതലത്തിലൂടെ വേഗത്തിൽ ഒഴുകിപ്പോകും. അതിനാൽ മണ്ണൊലിപ്പ് കാരണം മേൽമണ്ണിലെ പോഷകങ്ങൾ വേഗത്തിൽ നഷ്ടപ്പെട്ട് പോവുകയും ചെയ്യും. തീർച്ചയായും ഇത് നഗരങ്ങളെ കൂടുതൽ വെള്ളപ്പൊക്കത്തിലേക്ക് നയിക്കും. ഇന്ത്യൻ നഗരങ്ങളിലെ ഇന്ന് നിലവിലുള്ള അശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങൾക്ക് അതിതീവ്ര മഴയെ ഉൾകൊള്ളാൻ കഴിയാതെ വരികയും വലിയ വെല്ലുവിളി ഉയർത്തുകയും ചെയ്യും.

കേരളത്തിൽ അടുത്തകാലത്തായി പ്രത്യേകിച്ച് മൺസൂൺ സമയത്ത്, വ്യാപിച്ചു കാണപ്പെടുന്ന കൂമ്പാരമേഘങ്ങളിൽ നിന്ന് ഹ്രസ്വകാലത്തേയ്ക്ക് ലഭിക്കുന്ന കനത്ത മഴ ലഘു മേഘവിസ്‌ഫോടനങ്ങൾക്കു കാരണമാകുന്നുണ്ട്.

മഴയുടെ തീവ്രതയിലും വിതരണത്തിലും വരുന്ന മാറ്റങ്ങളോടൊപ്പം, പശ്ചിമഘട്ടത്തിലെയും ഹിമാലയൻ പർവത പ്രദേശങ്ങളിലെയും മേഘഘടനയിൽ ഉണ്ടായ മാറ്റങ്ങൾ ആ പ്രദേശങ്ങളെ ലഘു മേഘവിസ്‌ഫോടങ്ങളുടെ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഇത് പലപ്പോഴും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴയുടെ തീവ്രതയുടെ അടിസ്ഥാനത്തിൽ മാത്രമാണ് മേഘവിസ്‌ഫോടനത്തെ നിർവചിച്ചിരിക്കുന്നത്. അതനുസരിച്ച് ഒരു മണിക്കൂറിൽ 10 സെന്റിമീറ്ററിൽ അധികം മഴ പെയ്താൽ മാത്രമേ മേഘവിസ്‌ഫോടനമായി കണക്കാക്കിയിരുന്നുള്ളു. എന്നാൽ, വലിയ ചെരിവുള്ള മലനിരകളിൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾ വിതയ്ക്കാൻ ഒരു മണിക്കൂറിൽ 10 സെന്റിമീറ്റർ മഴ തന്നെ പെയ്യണമെന്നില്ല. രണ്ടു മണിക്കൂറിൽ 5 സെന്റിമീറ്റർ എന്ന തോതിൽ കുറച്ചു തീവ്രത കുറഞ്ഞ മഴ പെയ്താലും പശ്ചിമഘട്ട പർവതങ്ങളുടെയും ഹിമാലയൻ പ്രദേശങ്ങളുടെയും ചരിവുകളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കാം.

നാശനഷ്ടങ്ങളുണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്താൽ ഇത്തരം ശക്തമായ മഴയെ ലഘു മേഘവിസ്‌ഫോടനത്തിന്റെ ഗണത്തിൽ പെടുത്താവുന്നതാണ്. കേരളത്തിൽ അടുത്തകാലത്തായി പ്രത്യേകിച്ച് മൺസൂൺ സമയത്ത്, വ്യാപിച്ചു കാണപ്പെടുന്ന കൂമ്പാരമേഘങ്ങളിൽ നിന്ന് ഹ്രസ്വകാലത്തേയ്ക്ക് ലഭിക്കുന്ന കനത്ത മഴ ലഘു മേഘവിസ്‌ഫോടനങ്ങൾക്കു കാരണമാകുന്നുണ്ട്. ഇങ്ങനെ അതിവേഗം ഒഴുകിയെത്തുന്ന വെള്ളം അരുവികളുടെ വാഹകശേഷിക്കും അപ്പുറത്തേയ്ക്കാവുകയും മലനാട്ടിൽ ഉരുൾപൊട്ടലിനും ഇടനാട്ടിലും തീരപ്രദേശത്തും വെള്ളപ്പൊക്കത്തിനും കാരണമാവുകയും ചെയ്യും.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അതിശക്തമായ മഴയിലാണ് നമ്മൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. മറുവശത്ത് വരൾച്ച എന്ന രൂക്ഷവും നിശബ്ദവുമായ മറ്റൊരു കൊലയാളി പതിയിരുപ്പുണ്ടെന്ന കാര്യം പലപ്പോഴും ചർച്ചകളിൽ കടന്നുവരാറില്ല. ആഗോളതാപനം മൂലമുള്ള ഉയർന്ന താപനില ഭൂമിയിൽ നിന്ന് വളരെ വേഗത്തിൽ ഈർപ്പം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഇതോടൊപ്പം വികലമായ ഭൂവിനിയോഗ നയങ്ങളുടെ ഭാഗമായി നശിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിൽ, കാലാവസ്ഥാവരൾച്ചകൾ കാർഷിക, ജലവിഭവ വരൾച്ചകളായി എളുപ്പത്തിൽ പരിണമിക്കും. തുടർച്ചയായ വർഷങ്ങളിലുള്ള കാലാവസ്ഥാവരൾച്ച, പാരിസ്ഥിതിക വരൾച്ചയിലേക്കും നയിച്ചേക്കാം. കൂടുതൽ ഉയർന്ന ഉപരിതല താപനില ആഗോള ജലചക്രത്തിന്റെ വേഗം വർധിപ്പിക്കുകയും അതുവഴി കനത്ത മഴ, ഭൗമോപരിതലത്തിലൂടെയുള്ള ജലപ്രവാഹം എന്നിവ ത്വരിതപ്പെടുത്തുകയും ചില നിർദിഷ്ട പ്രദേശങ്ങളിൽ ഒരേപോലെ വെള്ളപ്പൊക്കത്തിനും വരൾച്ചയ്ക്കും വഴിവെക്കുകയും ചെയ്തേക്കാം.

സഹ്യപർവതത്തിന്റെ സ്വാധീനവും വിശാലമായ സമുദ്രങ്ങളുടെ സാമീപ്യവും കേരളത്തിന്റെ കാലാവസ്ഥയെ കൂടുതൽ സങ്കീർണമാക്കുന്ന ഘടകങ്ങളാണ് / Photo: Wikimedia Commons

ആഗോളതാപനത്തിന്റെ ഫലമായി ഉഷ്ണതരംഗങ്ങൾ ലോകത്തിന്റെ എല്ലാ കോണിലും പിടിമുറുക്കിക്കഴിഞ്ഞു. ഇന്ത്യയും ഇതിൽനിന്നും വിഭിന്നമല്ല, ചൂട് അതിരുകടന്നുകഴിഞ്ഞു എന്ന് കാണുവാൻ സാധിക്കും. മനുഷ്യപ്രേരിത ആഗോളതാപനവും വർധിച്ചുവരുന്ന നഗരവൽക്കരണവും ഉഷ്ണതരംഗങ്ങളുടെയും, താപതരംഗങ്ങളുടെയും, താപഘാതത്തിന്റെയും അവസ്ഥ കൂടുതൽ വഷളാക്കും. ഗ്രാമീണമേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജനസാന്ദ്രതയേറിയതും വളരെ വികസിതവുമായ നഗരപ്രദേശങ്ങളിലെ ഉയർന്ന താപനിലയെ താപത്തുരുത്ത് (urban heat island) എന്നാണ് വിശേഷിപ്പിക്കുന്നത്. മാനുഷികപ്രവർത്തങ്ങൾ മൂലം ഭൂപ്രകൃതിയിലും ഭൂവിനിയോഗത്തിലും ഉണ്ടായ മാറ്റങ്ങൾ കൂടി ചേരുമ്പോൾ ഉഷ്ണതരംഗങ്ങളുടെ ആവൃത്തിയും തീവ്രതയും വീണ്ടും വ്യത്യാസപ്പെടുന്നു.

സവിശേഷമായ ഭൂപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടും സമ്പന്നമായ കേരളത്തിലും കഴിഞ്ഞ പതിറ്റാണ്ടിൽ ദൃശ്യമായ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ വിരൽചൂണ്ടുന്നത് ആഗോളതാപനത്തിന്റെ ഫലമായി കേരളത്തിന്റെ കാലാവസ്ഥയും കൂടുതൽ അസ്ഥിരമാകുകയാണെന്നാണ്. പൊതുവെ കേരളത്തിൽ സ്ഥിരതയുള്ള കാലാവസ്ഥയാണ് നിലനിന്നിരുന്നത്. സഹ്യപർവതത്തിന്റെ സ്വാധീനവും വിശാലമായ സമുദ്രങ്ങളുടെ സാമീപ്യവും കേരളത്തിന്റെ കാലാവസ്ഥയെ കൂടുതൽ സങ്കീർണമാക്കുന്ന ഘടകങ്ങളാണ്. ഇതിൽ കേരളത്തിന്റെ കാലാവസ്ഥയെയും അതുവഴി ജനജീവിതത്തെയും കൂടുതൽ ബാധിക്കാൻ പോകുന്നത് ആഗോളതാപനത്തിന്റെ ഭാഗമായി അറബിക്കടൽ അതിവേഗം ചൂടാകുന്നതാണ്. മറ്റു സമുദ്രതടങ്ങൾ 100 വർഷംകൊണ്ട് ഒരു ഡിഗ്രി സെൽഷ്യസിൽ താഴെ മാത്രം ചൂടായപ്പോൾ, അറബിക്കടൽ ഏകദേശം 1.1 ഡിഗ്രിക്ക് മുകളിൽ ചൂടായതാണ് കേരളത്തിന്റെ കാലാവസ്ഥയെ കൂടുതൽ അസ്ഥിരമാക്കുന്നത്.

സമീപകാലങ്ങളിൽ ആഗോളതാപനം ഇന്ത്യൻ കാലവർഷത്തെ സാരമായി ബാധിക്കുകയും ഹരിതഗൃഹവാതകങ്ങളുടെ അമിതതോതിലുള്ള പുറംതള്ളൽ മഴയുടെയും താപനിലയുടെയും സ്ഥിരത നഷ്ടപ്പെടുത്തുകയും ചെയ്യുന്നതായാണ് പഠനങ്ങൾ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി പല പ്രദേശങ്ങളിലും മഴയുടെ അളവും പെയ്ത്തുരീതിയും വളരെയേറെ വ്യത്യാസപ്പെടുന്നതായി കാണുന്നു.

പ്രത്യേകതരം സസ്യജാലങ്ങളുടെയും ജന്തുജാലങ്ങളുടെയുടെയും നിലനില്പിനാവശ്യമായ അനുകൂല കാലാവസ്ഥ കേരളത്തിന് പ്രദാനം ചെയുന്നത് മൺസൂൺ മഴയാണ്. നമ്മുടെ സംസ്‌കാരവും, ജീവിതരീതിയും, കാർഷികവൃത്തിയുമെല്ലാം രൂപപ്പെടുന്നതും മൺസൂണുമായി ബന്ധപ്പെട്ടാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തോടൊപ്പം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള വടക്കുകിഴക്കൻ കാലവർഷവും കേരളത്തിൽ മഴ എത്തിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിനുമാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണത്. ഉഷ്ണമേഖലയോട് കൂടുതൽ അടുത്തുകിടക്കുന്നതിനാൽ വർഷത്തിൽ എല്ലാ ദിവസവും സൂര്യന്റെ സാനിധ്യമുള്ളതും സമൃദ്ധമായ മഴയും സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും അനുകൂലമായ ഊഷ്മാവ് പ്രദാനം ചെയുന്ന ഘടകങ്ങളാണ്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് മൺസൂൺ പ്രവേശിക്കുന്നത് കേരളത്തിലൂടെ ആയതിനാൽ കേരളം "മൺസൂണിന്റെ കവാടം' എന്നാണ് അറിയപ്പെടുന്നത്. മൺസൂൺ എല്ലാവർഷവും ജൂൺ ഒന്നിനോട് അടുപ്പിച്ച് കേരളത്തിൽ എത്തിച്ചേരുമെങ്കിലും മഴയുടെ വിതരണത്തിലുള്ള വലിയ സ്ഥല (spatio) - കാല (temporal) വ്യതിയാനം മൺസൂൺ മഴയുടെ പൊതുവായ സ്വഭാവമായിട്ടാണ് കണക്കാക്കുന്നത്. വർഷാ-വർഷം മഴവ്യതിയാനം 10 മുതൽ 20 ശതമാനം വരെ ആകാമെങ്കിലും മൺസൂൺ മഴയെ പൊതുവിൽ ഒരു സ്ഥിരതയുള്ള പ്രകൃതിപ്രതിഭാസമായാണ് കണക്കാക്കിയിരുന്നത്. പക്ഷെ, സമീപകാലങ്ങളിൽ ആഗോളതാപനം ഇന്ത്യൻ കാലവർഷത്തെ സാരമായി ബാധിക്കുകയും ഹരിതഗൃഹവാതകങ്ങളുടെ അമിതതോതിലുള്ള പുറംതള്ളൽ മഴയുടെയും താപനിലയുടെയും സ്ഥിരത നഷ്ടപ്പെടുത്തുകയും ചെയ്യുന്നതായാണ് പഠനങ്ങൾ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി പല പ്രദേശങ്ങളിലും മഴയുടെ അളവും പെയ്ത്തുരീതിയും വളരെയേറെ വ്യത്യാസപ്പെടുന്നതായി കാണുന്നു. സാധാരണ മഴക്കാലത്ത് ലഭിക്കുന്ന തീവ്രതയിൽ നിന്നും കവിഞ്ഞ് ഇന്ത്യയിൽ പലയിടത്തും അതിതീവ്ര മഴ പെയ്യുന്ന പ്രവണത ഏറിവരുന്നു.

2020-ൽ ഉരുൾപൊട്ടലുണ്ടായ പെട്ടിമുടി / Photo: Wikimedia Commons

വരുംവർഷങ്ങളിൽ ഈ ക്രമരാഹിത്യം വർധിക്കും. വർഷാ-വർഷ വ്യതിയാനങ്ങളും സീസണിനുള്ളിലെ വ്യതിയാനങ്ങളും കൂടുതൽ പ്രകടമാവും. മൺസൂൺ സീസണിൽ ലഭിക്കുന്ന ആകെ മഴയുടെ അളവിൽ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും അതിന്റെ വിതരണത്തിൽ സാരമായ വ്യത്യാസം സംഭവിക്കും. ചുരുക്കം ചില ദിവസങ്ങളിൽ തീവ്രമായി മഴ പെയ്യുകയും ദീർഘനാൾ മഴയില്ലാതിരിക്കുകയും ചെയ്യുന്നത് വരുംകാലങ്ങളിൽ മൺസൂണിന്റെ സ്ഥായീഭാവമായിത്തീരും. ആഗോളതാപനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള അനിശ്ചിതത്വവും കാലാവസ്ഥാവ്യതിയാനങ്ങളും മൺസൂൺ പ്രതിഭാസത്തെ കൂടുതൽ പ്രവചനാതീതമാക്കും. കൃഷിയെയും മത്സ്യബന്ധനത്തെയും ഉപജീവനമാർഗമായി സ്വീകരിച്ച ജനവിഭാഗങ്ങളെ കാലാവസ്ഥാവ്യതിയാനം കൂടുതൽ പ്രതികൂലമായി ബാധിക്കുവാൻ സാധ്യതയുള്ളതിനാൽ ഇതിനെ പ്രതിരോധിക്കാൻ ഭരണസംവിധാനങ്ങളുടെ അടിയന്തിര ഇടപെടലുകൾ അത്യാവശ്യമാണ്.

ലോകത്തിന്റെ മറ്റുപല കോണുകളിലും വളരെക്കാലം മുമ്പ് മുതൽ ദൃശ്യമായിരുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ കേരളത്തിലും അരങ്ങേറുന്നത് അതീവ ഗുരുതരമായ സാഹചര്യമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ കേരളത്തിൽ അനുഭവപ്പെട്ട അതിതീവ്രമായ കാലാവസ്ഥാസംഭവങ്ങൾ പരിശോധിച്ചാൽ നമുക്കത് വ്യക്തമാകും. ദീഘകാലയളവിൽ കേരളം പോലുള്ള ഒരു ചെറിയ സ്ഥലത്ത് ഉണ്ടായിട്ടുള്ള മഴയളവിലെ വ്യത്യാസം പഠിക്കുക ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതി തന്നെയാണ് അതിനുകാരണം. കിഴക്ക് പശ്ചിമഘട്ടത്തിനും പടിഞ്ഞാറ് അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന കേരളത്തിനു ശരാശരി 100 കിലോമീറ്റർ വീതി മാത്രമാണുള്ളതെങ്കിലും വ്യത്യസ്തമായ ഉപരിതലഘടനയും ഭൂവിനിയോഗ ക്രമവുമാണുള്ളത്. എല്ലാ പ്രദേശത്തും നിരീക്ഷണസംവിധാനങ്ങൾ ഇല്ല എന്നതിനാൽ ഓരോ സ്ഥലത്തും സംഭവിച്ചിട്ടുള്ള കാലാവസ്ഥാമാറ്റം കൃത്യമായി പഠിക്കാൻ പ്രയാസമാണ്.

സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തീരപ്രദേശം, ഇടനാട്, മലനാട് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. കേരളത്തിൽ മുഴുവനായും, പ്രത്യേകിച്ച് പശ്ചിമഘട്ട മലനിരകളിൽ ലഭ്യമാവുന്ന അനന്യമായ മഴയിലെ വാർഷികവിതാനമാണ് ഇവിടുത്തെ അപൂർവമായ ജൈവവൈവിധ്യത്തിനു കാരണം. 2015, 2016 വർഷങ്ങളിൽ അനുഭവപ്പെട്ട അടിക്കടിയുള്ള വരൾച്ചകളും, 2017-ൽ നേരിട്ട ഓഖി ചുഴലിക്കാറ്റും 2018-ൽ ഉണ്ടായ മഹാപ്രളയവുമാണ് കേരളത്തിലെ മാറുന്ന കാലാവസ്ഥയിലേക്ക് ലോകശ്രദ്ധയാകർഷിച്ചത്.

ആലിപ്പഴവർഷത്തിനും ഇടിമിന്നലിനും ഒക്കെ ഇടയാക്കുന്ന കൂറ്റൻ മേഘങ്ങൾക്ക് രൂപംകൊള്ളാൻ അന്തരീക്ഷ താപവർധനവ് സഹായകരമാവും. ടൊർണാഡോ പോലുള്ള ചെറുചുഴലികളെ എങ്ങനെയാണ് ആഗോളതാപനം ബാധിയ്ക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല. ഇത്തരം ചുഴലികൾ സാധാരണയായി കേരളത്തിൽ കണ്ടുവരാറില്ല. എന്നാൽ ഈ കാലവർഷക്കാലത്ത് മിന്നൽചുഴലികളും വാട്ടർസ്പൗട്ട് പോലുള്ള പ്രതിഭാസങ്ങളും ഇടിമിന്നലും കേരളത്തിൽ ഉണ്ടായത് ആശങ്കാജനകമാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് സമീപകാലത്ത് കാലവർഷമേഘങ്ങളുടെ ഘടനയിലും വ്യത്യാസം സംഭവിച്ചിട്ടുണ്ട് എന്നാണ്. സാധാരണയായി കാലവർഷക്കാലത്ത് പശ്ചിമഘട്ടത്തിനു പടിഞ്ഞാറായി കാണപ്പെടുക ഉയരം കുറഞ്ഞ മേഘങ്ങളാണ്. എന്നാൽ സമീപകാലത്ത് 12 മുതൽ 14 വരെ കിലോമീറ്റർ ഉയരം വരുന്ന കൂമ്പാരമേഘങ്ങളാണ് മഴക്കാലത്ത് രൂപംകൊള്ളുന്നത്. ഇവയാണ് ഇപ്പോൾ കാലവർഷക്കാലത്തും ഇടിമിന്നലിന് കാരണമാവുന്നത്. ഇത്തരം മേഘങ്ങൾ ഒന്നുമുതൽ 14 വരെ കിലോമീറ്റർ വരെ കട്ടിയിൽ ഉയർന്നുനിൽക്കുമ്പോൾ അത് ആ പ്രദേശത്ത് തലയ്ക്കുമുകളിൽ നിലകൊള്ളുന്ന ഒരു "വാട്ടർ ടാങ്ക്' പോലെ വർത്തിക്കുകയും അവയിൽ നിന്നും കുറഞ്ഞ സമയംകൊണ്ട് പെയ്യുന്ന കൂടിയ അളവിലുള്ള മഴ അവിടെ പ്രളയത്തിനു കാരണമാവുകയും ചെയ്യും. അതിശക്തമായി മഴ ലഭിച്ച 2019-ലും 2021-ലും ഇത്തരത്തിൽ കൂറ്റൻ മേഘങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു.

ചുഴലിക്കാറ്റുകളുടെ ആവൃത്തിയിലുള്ള മാറ്റങ്ങളെക്കുറിച്ച് നമുക്ക് പൂർണമായി അറിവില്ലെങ്കിലും അന്തരീക്ഷവായുവിലെ ചൂടിന്റെയും അധിക നീരാവി സാന്നിധ്യത്തിന്റെയും ഫലമായി ശക്തമായ ചുഴലിക്കാറ്റുകളുടെ തീവ്രതയും വലിപ്പവും വർധിക്കുമെന്ന് അടിസ്ഥാന ശാസ്ത്ര അറിവുകളും ഗണിതമാതൃകകളും സൂചിപ്പിക്കുന്നു. അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾപ്പെടുന്ന ഉത്തര ഇന്ത്യൻ മഹാസമുദ്രം മറ്റ് സമുദ്രങ്ങളേക്കാൾ അതിവേഗമാണ് ചൂടുപിടിക്കുന്നത്. അതുകൊണ്ടുതന്നെ അറബിക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ ഭാവിയിൽ വർധനവുണ്ടാവും. 2019-ൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ടതിനേക്കാൾ കൂടുതൽ ചുഴലിക്കാറ്റുകൾ അറബിക്കടലിൽ രൂപംകൊണ്ടത് ഇതിലേക്കാണ് വെളിച്ചം വീശുന്നത്. ഓഖിക്ക് ശേഷം തുടരെത്തുടരെ കേരളതീരത്തേക്ക് ന്യൂനമർദങ്ങൾ എത്തുന്നത് നമ്മുടെ തീരവും പഴയതുപോലെ സുരക്ഷിതമല്ല എന്ന യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് മൺസൂൺ സമയത്തെ മത്സ്യബന്ധന വിലക്കിനോടൊപ്പം മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽദിനങ്ങൾ നഷ്ടമാകുവാനും കാരണമായേക്കാം.

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളത്തിൽ തകർന്ന റോഡ്‌ / Photo: Wikimedia Commons

അറബിക്കടൽ ദ്രുതഗതിയിൽ ചൂടാകുന്നത് തീരദേശ ജനതയുടെ ജീവനോപാധിയെയും പ്രത്യക്ഷത്തിൽ ബാധിക്കുന്നതായി നമുക്ക് മനസിലാക്കുവാൻ സാധിക്കും. കടൽവെള്ളം ചൂടാകുന്നതും കൂടുതൽ ആസിഡ് മയമാകുന്നതും കടലിന്റെ ആവാസവ്യവസ്ഥയെ ബാധിക്കുന്നതുവഴി കടലിലെ ഭക്ഷ്യശൃംഖല തന്നെ താറുമാറാകുകയും അതുവഴി കേരളത്തിന്റെ തീരക്കടലിലെ മത്സ്യലഭ്യതയിൽ ഗണ്യമായ കുറവ് സംഭവിച്ചതായും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിനോടൊപ്പം മാനുഷിക പ്രവർത്തനങ്ങളിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് രാസപദാർഥങ്ങളും കടലിൽ എത്തുന്നതും കടലിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി കാണുവാൻ സാധിക്കും. ഇതിനോടൊപ്പം കടലിലെ ഉപരിതലജലത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതും ഉപരിതലജലം കൂടുതൽ ചൂടാകുന്നതുവഴി പോഷകഘടങ്ങൾ കൂടുതൽ അടങ്ങിയ കടൽവെള്ളം ഉപരിതലത്തിൽ എത്തിച്ചേരാത്തതും കടൽവെള്ളത്തിന്റെ ഉത്പ്പാദന ക്ഷമതയെ ബാധിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ താപവർധനവ് സമുദ്രജലത്തിന്റെ അമ്ലത വർധിക്കുന്നതിനും ഓക്‌സിജന്റെ അളവു കുറയുന്നതിനും കാരണമാവും. തത്ഫലമായി മൽസ്യസമ്പത്ത് ശോഷിക്കുകയും ചെയ്യും. ഇത് മൽസ്യബന്ധനം ജീവിതോപാധിയാക്കിയ വലിയ ഒരു ജനവിഭാഗത്തെ സാരമായി ബാധിക്കും.

ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് അടിസ്ഥാനമാക്കുന്ന ഭൂരിഭാഗം മോഡലുകളുടെയും പ്രവചനപ്രകാരം ഇന്ത്യയിലെ മഴ കൂടുതൽകൂടുതൽ അസ്ഥിരമാവുകയും മഴലബ്ധിയുടെ ആകെ അളവ് കുറയുകയും പക്ഷെ തീവ്രമഴ കൂടുകയും ചെയ്യുമെന്നാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥയിൽ പ്രകടമായിട്ടുള്ള മാറ്റങ്ങളും പ്രവണതകളും ശ്രദ്ധിക്കേണ്ടതും ഉൾക്കൊള്ളേണ്ടതും നമ്മുടെ വികസനമാർഗങ്ങളും ദുരന്തലഘൂകരണരീതികളും പ്രാദേശികതലത്തിൽ രൂപപ്പെടുത്തുന്നതിന് ഏറെ നിർണായകമാണ്.

മേഘവിസ്‌ഫോടനം, ഉരുൾപൊട്ടൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ സംയോജിതമായി വന്നാൽ വികലമായ ഭൂവിനിയോഗത്തിന്റെയും, വനഭൂമി വ്യാപകമായി തോട്ടമായും കൃഷിഭൂമിയായും നിജപ്പെടുത്തുന്ന മാനുഷിക പ്രവർത്തങ്ങളുടെയും പശ്ചാത്തലത്തിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

കേരളത്തിലെ കാലാവസ്ഥയിലും ദ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നുള്ള യാഥാർഥ്യം നാം തിരിച്ചറിയണം. പ്രാദേശിക അടിസ്ഥാനത്തിൽ പങ്കാളിത്ത ദുരന്തനിവാരണനയം രൂപപ്പെടുത്തുകയും ഭൂപ്രദേശങ്ങളുടെ വ്യത്യസ്തത മനസിലാക്കി പ്രാദേശികമായ മുന്നറിയിപ്പ് സംവിധാനങ്ങളെ അടിയന്തിരമായി മെച്ചപ്പെടുത്തേണ്ടതുമാണ്. തദ്ദേശ ഭൂവിനിയോഗ ഭൂപടം പരിഷ്‌കരിച്ചുകൊണ്ട് ദുരന്തങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള മേഖലകൾ ഗ്രാമസഭകളിലൂടെ പങ്കാളിത്തരീതിയിൽ അടയാളപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. നിലവിൽ പരിസ്ഥിതിയെ സാമൂഹിക ഓഡിറ്റിന് വിധേയമാക്കി, അനുവദിക്കാൻ പാടില്ലാത്ത ക്വാറി ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നിരോധിക്കുക. കാലാവസ്ഥാവ്യതിയാനവും ദുരന്തനിവാരണനയവും പാഠ്യപദ്ധതിയുടെ ഭാഗമാക്കി സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രാദേശിക അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുകയും വേണം.

ഉരുൾപൊട്ടലുണ്ടായ ഇടുക്കി ജില്ലയിലെ കൊക്കയാറിൽ രക്ഷാപ്രവർത്തനം നടത്തുന്നു / Photo: Wikimedia Commons

മേഘവിസ്‌ഫോടനം, ഉരുൾപൊട്ടൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ സംയോജിതമായി വന്നാൽ വികലമായ ഭൂവിനിയോഗത്തിന്റെയും, വനഭൂമി വ്യാപകമായി തോട്ടമായും കൃഷിഭൂമിയായും നിജപ്പെടുത്തുന്ന മാനുഷിക പ്രവർത്തങ്ങളുടെയും പശ്ചാത്തലത്തിൽ സ്ഥിതി കൂടുതൽ വഷളായേക്കാം. ഇത് ഗോത്രവിഭാഗങ്ങളെയും പരിസ്ഥിതി വ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കും. പ്രകൃതിവിഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉപജീവന സംവിധാനങ്ങൾക്കും സാമൂഹിക സംവിധാനങ്ങൾക്കും ആഴത്തിലുള്ളതും തിരിച്ചുപിടിക്കാൻ കഴിയാത്തതുമായ മുറിവേല്പിച്ചേക്കാം. മറുവശത്ത്, കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിലൂടെയും കാർബൺ ആഗിരണം ചെയ്യുന്ന തോത് കുറയുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാനത്തിനുള്ള മറ്റൊരു പ്രേരകമായി വനനശീകരണം പോലുള്ള ഭൂനശീകരണ പ്രക്രിയയെ കണക്കാക്കുകയും വേണം.

പാരിസ്ഥിതിക തകർച്ച കൂടുതൽ ദുരന്തങ്ങൾക്ക് കാരണമാവുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങൾക്കും ദുരന്തങ്ങൾക്കുമെതിരെ പ്രകൃതിയുടെയും സമൂഹങ്ങളുടെയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ആവാസവ്യവസ്ഥയുടെ അപചയം ആത്യന്തികമായി ആവാസവ്യവസ്ഥയുടെ തകർച്ചയിലേക്ക് നയിക്കുന്ന പ്രക്രിയയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഏറ്റവും മോശമായ പ്രത്യാഘാതങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയാത്ത ജനവിഭാഗങ്ങൾക്ക് അത് വലിയ ആഘാതമുണ്ടാകും. ഉപജീവനത്തിനായി കടലും വനങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ടു കഴിയുന്ന തദ്ദേശീയ ജനവിഭാഗങ്ങളായിരിക്കും ഇതിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിക്കാൻ പോകുന്നത്. നിർഭാഗ്യവശാൽ തദ്ദേശവാസികൾ പലപ്പോഴും വികസന അജണ്ടകൾക്ക് പുറത്താണ്. അതിനാൽത്തന്നെ തദ്ദേശീയമായ അറിവ് കാലാവസ്ഥാശാസ്ത്രവുമായി സംയോജിപ്പിക്കേണ്ടതുണ്ട്.

നെറ്റ് സീറോ കാർബൺ എമിഷൻ കൈവരിക്കുന്നതിനായി നമ്മുടെ കാർബൺ എമിഷൻ പടിപടിയായി കുറച്ചുകൊണ്ടുവരികയും അതോടൊപ്പം അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കംചെയ്യുന്ന ടെക്‌നോളജി വികസിപ്പിക്കുകയും വേണം.

നമ്മൾ ഒരു കാലാവസ്ഥാ അടിയന്തിരാവസ്ഥയിലേക്ക് നീങ്ങുകയാണെന്നു ഭരണകൂടങ്ങൾ ഇനിയും തിരിച്ചറിയാൻ വൈകിക്കൂടാ. ഇപ്പോൾ കാണുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ഒരു ടെസ്റ്റ് ഡോസ് മാത്രമാണെന്ന് തിരിച്ചറിയുകയും നമ്മെ കാത്തിരിക്കുന്നത് അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളാണെന്നുള്ള IPCC യുടെ ആറാം അവലോകന റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ് ഗൗരവമായി ചർച്ച ചെയ്യപ്പെടുകയും നമ്മുടെ നയരൂപീകരത്തിന്റെ ഭാഗമാക്കുകയും വേണം. കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളിൽ നിന്ന് ആവാസവ്യവസ്ഥകൾ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളിലേക്ക് ഒരു മാതൃകാപരമായ മാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്.

IPCC യുടെ ആറാം അവലോകന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ ഈ മാസം അവസാനം കോൺഫറൻസ് ഓഫ് പാർട്ടീസ് 26 (COP26) നടക്കാൻ പോകുന്നത്. പാരീസ് ഉടമ്പടിക്കുശേഷം യു.എൻ. ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ ഏറ്റവും സുപ്രധാനമായ സമ്മേളനമാണ് COP26. ഇതിന്റെ ഏറ്റവും പ്രധാന തീരുമാനമായി വരാൻ പോകുന്നത് ഈ നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി നെറ്റ് സീറോ കാർബൺ എമിഷൻ കൈവരിക്കുക എന്നതാണ്. നെറ്റ് സീറോ കാർബൺ എമിഷൻ കൈവരിക്കുന്നതിനായി നമ്മുടെ കാർബൺ എമിഷൻ പടിപടിയായി കുറച്ചുകൊണ്ടുവരികയും അതോടൊപ്പം അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കംചെയ്യുന്ന ടെക്‌നോളജി വികസിപ്പിക്കുകയും വേണം.

കൂട്ടിക്കൽ കാവാലിയിൽ ഉരുൾപൊട്ടലിൽ മരിച്ച ഇളംകാട് ഒട്ടലാങ്കൽ ക്ലാരമ്മ, മാർട്ടിൻ, സിനി മാർട്ടിൻ, സ്നേഹ മാർട്ടിൻ, സോന മാർട്ടിൻ, സാന്ദ്ര മാർട്ടിൻ എന്നിവർക്ക് മന്ത്രി വി.എൻ. വാസവൻ അന്ത്യോപചാരമർപ്പിക്കുന്നു / Kottayam Collector, Facebook

ഇപ്പോൾ നമ്മൾ പുറത്തുവിടുന്ന കാർബണിന്റെ കാര്യത്തിൽ വികസിത രാജ്യങ്ങൾ ഒന്നുംതന്നെ ഉത്തരവാദിത്തത്തിലേക്ക് പോകുന്നില്ല. അതുകൊണ്ടുതന്നെ എല്ലാം മുറപോലെ എന്ന രീതിയിൽ തുടർന്നുപോകാനുള്ള ഒരു പഴുതായി മാത്രം കണ്ടാൽ മതി നെറ്റ് സീറോ കാർബൺ എമിഷൻ ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ കൈവരിക്കണമെന്ന നിർദേശം ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ വെക്കുന്നതിനെ. ആദ്യം വികസിത രാജ്യങ്ങൾ കാർബർ പുറത്തേക്കുവിടുന്നതിന്റെ അളവ് കുറയ്ക്കണമെന്ന് ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളും മൂന്നാം ലോക രാജ്യങ്ങളും ഇതിനകം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഒരു രാഷ്ട്രത്തിന്റെ ഭൂപരിധിയ്ക്കുള്ളിൽ നിന്നുകൊണ്ട് സംസാരിക്കുമ്പോൾ, സ്വന്തം രാജ്യത്തെ കാർബൺ എമിഷൻ കുറയ്ക്കാൻ വേണ്ടി അവർ ക്രോസ് ബോർഡർ കാർബൺ ഡീകേജ് എന്ന പ്രവർത്തിയിലേക്ക് പോവുകയും തങ്ങളുടെ ഉത്തരവാദിത്തം മറ്റു വികസ്വര രാജ്യങ്ങളുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമവും നടത്തിയേക്കും.

ഈ നിർദേശങ്ങൾ നിയമസാധുത ഇതുവരെ കൈവരിക്കാത്തതും അംഗരാജ്യങ്ങൾ ഇതിനോട് യാതൊരുവിധ പ്രതിബദ്ധതയും ഉത്തരവാദിത്തവും ഇല്ലാത്ത രീതിയിൽ പോകുന്നതും കാരണം ഈ നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി നെറ്റ് സീറോ കാർബൺ എമിഷനിലേക്ക് എത്രത്തോളം എത്തിച്ചേരാൻ സാധിക്കും എന്നത് വലിയ ചോദ്യചിഹ്നമായി നിൽക്കുകയാണ്. ആഗോളതലത്തിൽ വികസിത രാജ്യങ്ങൾ കാണിക്കുന്ന ഈ ഇരട്ടത്താപ്പുനയം കണക്കിലെടുത്താൽ പ്രാദേശിക അടിസ്ഥാനത്തിൽ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ആഗോളതാപനത്തെ പ്രതിരോധിക്കാനുള്ള ചെറിയ പ്രവർത്തനങ്ങൾ പോലും വെറുതായവുകയും ഇതുമൂലമുണ്ടാകുന്ന വലിയ കാലാവസ്ഥാ വിപത്തുകൾക്ക് അവികസിത രാജ്യങ്ങൾ കൂടുതൽ ഇരയാവുകയും ചെയ്യും.​ ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments