Photo: Unsplash

ആഴക്കടൽ ഇനി
​കുത്തകകൾക്ക്​

ആഴക്കടൽ മത്സ്യബന്ധനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ, പരമ്പരാഗത- ചെറുകിട മത്സ്യത്തൊഴിലാളികളെ, കടലിൽനിന്ന്​ പൂർണമായും പുറത്താക്കുന്നതും കടൽവിഭവങ്ങൾ കുത്തകകൾക്ക്​ തീറെഴുതുന്നതുമാണ്​. വലിയ കപ്പലുകൾ മത്സ്യസമ്പത്ത് അമിതമായി ഊറ്റിയെടുക്കുന്നതിനും മത്സ്യമേഖലയിൽ അമിത വ്യവസായവത്കരണത്തിനും ഇതിടയാക്കും.

രമ്പരാഗത തൊഴിൽ എന്നതിൽ നിന്നുമാറി മത്സ്യബന്ധനവും അനുബന്ധമേഖലകളും പൂർണമായും വൻകിട കമ്പനികൾ കൈയടക്കുന്ന ആഗോള വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്. മത്സ്യമേഖലയെയാകെ കുത്തകകൾക്ക് തീറെഴുതുന്നതിന് വേഗം കൂട്ടുന്ന നടപടികളാണ് അടുത്ത കാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോക വ്യാപാര സംഘടനയും രാഷ്ട്രങ്ങളും കൊണ്ടുവരുന്ന നയങ്ങൾ അത്തരത്തിലുള്ളതാണ്.

1950-51 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 0.40 % മാത്രമായിരുന്നു മത്സ്യമേഖലയുടെ സംഭാവനയെങ്കിൽ, 2017-18 ൽ അത് 1.03% ആയി. അതായത്, 157% വർധന. 2017-18 സമ്പത്തികവർഷത്തിൽ ഇന്ത്യൻ ജി.ഡി.പി.യിൽ മത്സ്യമേഖലയുടെ സംഭാവന 1,75,573 കോടി രൂപയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ കടൽവിഭവ കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ വിദേശനാണ്യലഭ്യതയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നതും മത്സ്യമേഖല തന്നെയാണ്. 2017-18 ൽ ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ അഞ്ച് ശതമാനം കടൽവിഭവങ്ങളായിരുന്നു. ആകെ കയറ്റുമതിയുടെ 19.23 ശതമാനമായിരുന്നു കാർഷിക കയറ്റുമതി. 2018-19 വർഷത്തെ കടൽവിഭവ കയറ്റുമതി 13,92,559 മെട്രിക് ടൺ ആയിരുന്നു. അതായത്, 46,589 കോടി രൂപ (6.73 ബില്യൺ ഡോളർ) മൂല്യം. ഉപ്പുവെള്ളത്തിലെ മത്സ്യകൃഷിയുടെയും അക്വാകൾച്ചറിന്റെയും വർധനവാണ് കടൽവിഭവ കയറ്റുമതിയുടെ തോത് കുതിച്ചുയരാൻ കാരണമായത്.

2018-ലെ കണക്കനുസിരിച്ച് ഇന്ത്യയിലെ ആകെ മത്സ്യലഭ്യത 22.31 മില്യൺ മെട്രിക് ടണ്ണാണ്. ഇതിൽ 5.31 മില്യൺ മെട്രിക് ടൺ കടൽ മത്സ്യങ്ങളും 17 മില്യൺ മെട്രിക് ടൺ ഉൾനാടൻ മത്സ്യങ്ങളുമാണ്. / Photo:Flickr

മത്സ്യവിഭവങ്ങളുടെ കാര്യത്തിൽ സമ്പന്നവും വൈവിധ്യം നിറഞ്ഞതുമായ ഭൂപ്രദേശമാണ് ഇന്ത്യ. ആഴക്കടൽ മുതൽ തടാകങ്ങൾ, കുളങ്ങൾ, നദികൾ എന്നിവയുൾപ്പെടെ ആഗോള ജൈവവൈവിധ്യത്തിന്റെ 10 ശതമാനത്തിലധികം മത്സ്യങ്ങളും മറ്റു ജലവിഭവങ്ങളുമായിട്ടാണുള്ളത്. 2.02 മില്യൺ സ്‌ക്വയർ കി.മീ. ദൂരത്തിലുള്ള രാജ്യത്തിന്റെ വിശാലമായ പ്രത്യേക സാമ്പത്തികമേഖലയിലും (Exclusive Economic Zone - EEZ) 0.53 മില്യൺ സ്‌ക്വയർ കി.മീ. വരുന്ന കോണ്ടിനെന്റൽ ഷെൽഫ് പ്രദേശത്തുമായാണ് കടൽ മത്സ്യവിഭവങ്ങൾ വ്യാപിച്ചുകിടക്കുന്നത്. ഉൾനാടൻ വിഭവങ്ങൾ കനാലുകൾ (1.95 ലക്ഷം കി.മീ.), തടാകങ്ങൾ (8.12 ലക്ഷം ഹെക്ടർ), കുളങ്ങളും ടാങ്കുകളും (24.1 ലക്ഷം ഹെക്ടർ), സംഭരണികൾ (12 ലക്ഷം ഹെക്ടർ), ഉപ്പുവെള്ളം (12.4 ലക്ഷം ഹെക്ടർ), ആൽക്കലൈൻ മേഖല (12 ലക്ഷം ഹെക്ടർ) തുടങ്ങിയ മേഖലകളിലായാണ്. ഉപയോഗിക്കാത്തതും പരിമിതമായി ഉപയോഗിക്കുന്നതുമായ വിശാലവും വൈവിധ്യമായതുമായ ഉൾനാടൻ വിഭവങ്ങളാണ് ഉപജീവനവും സമ്പദ് വ്യവസ്ഥയും ത്വരിതപ്പെടുത്താൻ സഹായകമാകുന്നത്.

സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും പങ്കാളിത്ത ഉത്തരാവദിത്തമാണ് കടൽ മത്സ്യബന്ധത്തിന്റെ കാര്യത്തിലുള്ളത്. 12 നോട്ടിക്കൽ മൈൽ (22 കിലോമീറ്റർ) വരെയുള്ള കടലിലെ മത്സ്യബന്ധനത്തിന്റെ നിയന്ത്രണത്തിലും വികസനത്തിലും മാത്രമാണ് തീരദേശ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അധികാരമുള്ളത്.

2018-ലെ കണക്കനുസിരിച്ച് ഇന്ത്യയിലെ ആകെ മത്സ്യലഭ്യത 22.31 മില്യൺ മെട്രിക് ടണ്ണാണ്. ഇതിൽ 5.31 മില്യൺ മെട്രിക് ടൺ കടൽ മത്സ്യങ്ങളും 17 മില്യൺ മെട്രിക് ടൺ ഉൾനാടൻ മത്സ്യങ്ങളുമാണ്. 1950-നുശേഷം ഇന്ത്യയിൽ മത്സ്യ ഉത്പാദനം സ്ഥിരമായ വളർച്ചയാണ് കാണിക്കുന്നത്. 1950-51 വർഷത്തിൽ 0.752 മില്യൺ മെട്രിക് ടൺ ആയിരുന്ന മത്സ്യ ഉത്പാദനം 2018-19 ആയപ്പോഴേക്കും 13.42 മില്യൺ മെട്രിക് ടൺ ആയി. ഇതിൽ 3.71 മില്യൺ മെട്രിക് ടൺ കടൽ മത്സ്യങ്ങളും 9.71 മില്യൺ മെട്രിക് ടൺ ഉൾനാടൻ മത്സ്യങ്ങളുമാണ്.

മത്സ്യകൃഷിയിലൂടെയുള്ള മത്സ്യ ഉത്പാദനം 2000-01 വർഷം 19 മില്യൺ മെട്രിക് ടൺ ആയിരുന്നത് 2017-18 ൽ 6.2 മില്യൺ മെട്രിക് ടൺ ആയി ഉയർന്നു. വളർത്തുമത്സ്യങ്ങളിൽ 88 ശതമാനവും ശുദ്ധജല മത്സ്യകൃഷിയിലൂടെയുള്ളതാണ്. അതേസമയം, രോഗങ്ങൾ, വൈവിധ്യമില്ലായ്മ, ജനിതക വ്യതിയാനങ്ങൾ, അമിത ചെലവ്, അംഗീകാരം ലഭിക്കാനുള്ള പ്രയാസം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാൽ മത്സ്യകൃഷി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുമുണ്ട്.

ഫിഷറീസ് സംസ്ഥാന വിഷയമായതിനാൽ, ഈ മേഖലയിലെ നിയന്ത്രണങ്ങളിലും നിയമനിർമാണങ്ങളിലുമെല്ലാം സംസ്ഥാന സർക്കാരുകൾക്ക് നിർണായക പങ്കുണ്ട്. സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും മാർഗനിർദേശം നൽകുകയുമാണ് ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര സർക്കാരിന്റെ ജോലി. ഉൾനാടൻ മത്സ്യമേഖല പൂർണമായും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം, സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും പങ്കാളിത്ത ഉത്തരാവദിത്തമാണ് കടൽ മത്സ്യബന്ധത്തിന്റെ കാര്യത്തിലുള്ളത്.
12 നോട്ടിക്കൽ മൈൽ (22 കിലോമീറ്റർ) വരെയുള്ള കടലിലെ മത്സ്യബന്ധനത്തിന്റെ നിയന്ത്രണത്തിലും വികസനത്തിലും മാത്രമാണ് തീരദേശ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അധികാരമുള്ളത്. പ്രത്യേക സാമ്പത്തികമേഖലയായ 12 നോട്ടിക്കൽ മൈൽ മുതൽ 200 നോട്ടിക്കൽ മൈൽ (370 കി.മീ.) വരെയുള്ള പ്രദേശത്തിന്റെ പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്.

ആയിരത്തിലേറെ ഇന്ത്യൻ യാനങ്ങൾ പുറത്താകും

പ്രത്യേക സാമ്പത്തികമേഖലയ്ക്ക് പുറത്തുള്ള ആഴക്കടലിൽ (Deep Sea) പ്രവർത്തിക്കുന്ന യാനങ്ങൾക്കുള്ള മാർഗനിർദേശത്തിന്റെ കരടാണ് കേന്ദ്ര ഫിഷറീസ് വകുപ്പ് കഴിഞ്ഞ ആഗസ്ത് 29-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. കരടിൽ നിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം ആഗസ്ത് 30 ആയിരുന്നു. അതിനാൽത്തന്നെ സംസ്ഥാനങ്ങളുടെയോ മത്സ്യത്തൊഴിലാളികളുടെയോ അഭിപ്രായങ്ങൾ പരിഗണിക്കാതെ കടൽവിഭവങ്ങൾ സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റേതെന്ന വിമർശനം ശക്തമായി ഉയർന്നു. നിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം മാത്രമാണ് കരട് വിജ്ഞാപനം ലഭിച്ചതെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകൾ പറയുന്നത്.

കരട് നിർദേശങ്ങളുടെ ആമുഖത്തിൽ ഇന്ത്യയിലെ ചെറുകിട മത്സ്യത്തൊഴിലാളികളെക്കുറിച്ച് വളരെയധികം പറയുന്നുണ്ടെങ്കിലും സ്വകാര്യ കുത്തകകളെ പിന്തുണയ്ക്കുന്ന നിർദേശങ്ങളാണ് അകത്തുള്ളത്. / Photo: Unsplash

ആഴക്കടൽ മത്സ്യബന്ധത്തിന് 24 മീറ്ററിലേറെ നീളമുള്ള ബോട്ടുകൾക്ക് അഞ്ചുലക്ഷം രൂപയും 15 മുതൽ 24 മീറ്റർ വരെ നീളമുള്ള ബോട്ടുകൾക്ക് ഒരുലക്ഷം രൂപയും പെർമിറ്റ് ഫീസ് നൽകണമെന്നാണ് കരടിൽ നിർദേശിച്ചിരിക്കുന്നത്. 12 മുതൽ 15 മീറ്റർ വരെ നീളമുള്ള ബോട്ടുകൾക്ക് 50,000 രൂപ ഫീസ് നൽകണം. രണ്ടുവർഷമായിരിക്കും പെർമിറ്റ് കാലാവധി. മത്സ്യചൂഷണം തടയാൻ ലക്ഷ്യമിടുന്നതാണ് നിർദേശങ്ങൾ എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഫലത്തിൽ ഇത് വൻകിട യാനങ്ങളെ സഹായിക്കുന്നതായി മാറും. ഇത് മത്സ്യസമ്പത്ത് അമിതമായി ചൂഷണം ചെയ്യപ്പെടുന്നതിനും ഇടയാക്കും.

പുതിയ കരട് മാർഗനിർദേശം ചട്ടമാകുന്നതോടെ ആയിരത്തിലേറെ ഇന്ത്യൻ യാനങ്ങൾക്ക് ആഴക്കടൽ മത്സ്യബന്ധനം നടത്താൻ കഴിയാതെയാകും. പെർമിറ്റ് ഫീസ് ഏർപ്പെടുത്തുന്നതിനു പുറമെ, യാനങ്ങളിൽ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ, വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങൾ, വിവിധയിനം വലകളുടെ ഉപയോഗം തുടങ്ങി ചെറുകിട മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന ഒട്ടേറെ നിർദേശങ്ങളാണ് കരട് വിജ്ഞാപനത്തിലുള്ളത്.

കരട് നിർദേശങ്ങളുടെ ആമുഖത്തിൽ ഇന്ത്യയിലെ ചെറുകിട മത്സ്യത്തൊഴിലാളികളെക്കുറിച്ച് വളരെയധികം പറയുന്നുണ്ടെങ്കിലും സ്വകാര്യ കുത്തകകളെ പിന്തുണയ്ക്കുന്ന നിർദേശങ്ങളാണ് അകത്തുള്ളത്. ഈ വൈരുദ്ധ്യം അതീവ ഗുരുതരമാണ്. അത് തിരുത്തപ്പെടേണ്ടതുമാണ്.
നിലവിൽ ആയിരത്തോളം ഇന്ത്യൻ യാനങ്ങളാണ് പ്രത്യേക സാമ്പത്തികമേഖലയ്ക്ക് പുറത്ത് ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നത്. ഇവയെയാണ് പുതിയ പെരുമാറ്റചട്ടം ബാധിക്കുക. നിലവിലുള്ള ലൈസൻസുകളുടെ സ്ഥാനത്ത് ഓരോ യാനത്തിനും കേന്ദ്രസർക്കാരിൽനിന്നാണ് പെർമിറ്റ് എടുക്കേണ്ടത്. അതിനുള്ള തുക ഭീമമായി വർധിപ്പിച്ചിരിക്കുകയുമാണ്. 24 മീറ്ററിൽ താഴെയുള്ള യാനങ്ങൾ തന്നെ ആവശ്യത്തിലധികം ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. അതിനുപുറമെ വൻകിട യാനങ്ങളെക്കൂടി കൊണ്ടുവരാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. അത് ചെറുകിട മേഖലയെ തകർക്കുന്നതിനാണ്. ചെറുകിട യാനങ്ങൾക്ക് നിലവിൽ 25,000 രൂപയാണ് പെർമിറ്റ് ഫീസ്. പുതിയ മാർഗനിർദേശമനുസരിച്ച് ഇത് ഒരുലക്ഷം രൂപയായി ഉയരും. രണ്ടുവർഷം കൂടുമ്പോൾ പുതുക്കുകയും വേണം. മത്സ്യബന്ധന യാനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള അധികാരം നിലവിൽ കേന്ദ്ര അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് മന്ത്രാലയത്തിനാണുള്ളത്. എന്നാൽ ലൈസൻസ് അനുവദിക്കുന്നതിൽ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പിനുകൂടി പങ്കാളിത്തം ഉണ്ടായെങ്കിൽ മാത്രമെ നടപടികൾ സുതാര്യവും പ്രാദേശികരായിട്ടുള്ള മത്സ്യത്തൊഴിലാളികൾക്ക് ഗുണകരവുമാവുകയുള്ളൂ.

മത്സ്യബന്ധന യാനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള അധികാരം നിലവിൽ കേന്ദ്ര അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് മന്ത്രാലയത്തിനാണുള്ളത്. എന്നാൽ ലൈസൻസ് അനുവദിക്കുന്നതിൽ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പിനുകൂടി പങ്കാളിത്തം ഉണ്ടായെങ്കിൽ മാത്രമെ നടപടി സുതാര്യവും പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് ഗുണകരവുമാവുകയുമുള്ളൂ.

12 മുതൽ 15 മീറ്റർ വരെ നീളമുള്ള യാനങ്ങൾക്ക് ആഴക്കടലിൽ മത്സ്യബന്ധനം നടത്താൻ സാധിക്കില്ല. 20-22 മീറ്റർ നീളമുള്ള യാനങ്ങൾ ഉപയോഗിച്ചാണ് ആഴക്കടൽ മത്സ്യബന്ധനം സാധാരണയായി നടത്തുന്നത്. കന്യാകുമാരി ജില്ലയിലെ തുത്തൂർ നിവാസികളുടെ ആയിരത്തോളം യാനങ്ങൾ ആഴക്കടലിൽ സുസ്ഥിര മത്സ്യബന്ധനം നടത്തുന്നുണ്ട്. അവയെല്ലാം 20-22 മീറ്റർ നീളമുള്ളവയും ഐക്യരാഷ്ട്ര സംഘടനയുടെ മാനദണ്ഡപ്രകാരം ചെറുകിട മേഖലയിൽപെടുന്നവയുമാണ്. 25 മീറ്ററിൽ താഴെയുള്ള യാനങ്ങളെയാണ് ചെറുകിട മേഖലയിൽ പെടുത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ യാനങ്ങൾ സുസ്ഥിര മത്സ്യബന്ധനത്തിലേർപ്പെടുന്ന മേഖലയിലേക്ക് കുത്തക കമ്പനികളെ കയറ്റാനുള്ള നീക്കമാണ് നടക്കുന്നത്.

പുതിയ നിർദേശം ഏറ്റവുമധികം ബാധിക്കുന്ന മത്സ്യബന്ധന തുറമുഖങ്ങളിലൊന്ന് കൊച്ചിയായിരിക്കുമെന്ന് ഓൾ ഇന്ത്യ ഡീപ് സീ ഫിഷേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ്​ ചാൾസ് ജോർജ് പറയുന്നു. 650-ലേറെ ചെറുകിട ആഴക്കടൽ യാനങ്ങളാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. അവരുടെ പ്രവർത്തനമേഖലയാണ് കുത്തകകൾക്ക് തീറെഴുതാനൊരുങ്ങുന്നത്. ചെറുകിട മത്സ്യമേഖലയെ തകർക്കുന്ന പുതിയ പെരുമാറ്റച്ചട്ടം മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് അസോസിയേഷൻ കത്തെഴുതിയിട്ടുണ്ട്. കടലിനെ കുത്തകകൾ കൈയടക്കാൻ അവസരമുണ്ടാക്കുന്ന നയത്തിനെതിരെ കൊച്ചി തുറമുഖം ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭം നടത്താൻ തീരുമനിച്ചിട്ടുണ്ടെന്നും ചാൾസ് ജോർജ് പറഞ്ഞു.

650-ലേറെ ചെറുകിട ആഴക്കടൽ യാനങ്ങളാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. അവരുടെ പ്രവർത്തനമേഖലയാണ് കുത്തകകൾക്ക് തീറെഴുതാനൊരുങ്ങുന്നത്. / Photo: Wikimedai Commons

ഇപ്പോൾ തന്നെ ആവശ്യത്തിൽ കൂടുതൽ മത്സ്യം കടലിൽ നിന്ന് പിടിക്കുന്നുണ്ടെന്നാണ് സീഷെൽസ് ആസ്ഥാനമായിട്ടുള്ള ഇന്ത്യൻ ഓഷ്യൻ ട്യൂണ കമീഷൻ (IOTC) റിപ്പോർട്ട് ചെയ്യുന്നത്. അപ്പോൾ വലിയ കപ്പലുകൾ ഈ മേഖലയിലേക്ക് വരുമ്പോൾ മത്സ്യസമ്പത്ത് അമിതമായി ഊറ്റിയെടുക്കുകയും മത്സ്യമേഖലയിൽ അമിത വ്യവസായവത്കരണം നടപ്പാവുകയും ചെയ്യും.

ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് എല്ലാ ഇന്ത്യൻ പൗരൻമാർക്കും പെർമിറ്റ് നൽകാനുള്ള നിർദേശവും അംഗീകരിക്കാനാകില്ലെന്നാണ് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ഓരോ വർഷവും എത്ര യാനങ്ങൾക്ക് പെർമിറ്റ് നൽകുമെന്ന കാര്യവും കരടിൽ വ്യക്തമാക്കിയിട്ടില്ല. പെർമിറ്റ് ഫീസ് നൽകുന്ന ഏത് യാനത്തിനും അനുമതി നൽകാനാണ് നീക്കമെന്നാണ് മാർഗനിർദേശത്തിൽ നിന്ന് മനസ്സിലാകുന്നത്.

ഫിഷറീസ് വകുപ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് നിർദേശങ്ങൾ മാർഗനിർദേശങ്ങൾ മാത്രമാണ്, നിർദിഷ്ട മറൈൻ ഫിഷറീസ് റെഗുലേഷൻ നിയമത്തിന്റെ ഭാഗമല്ല എന്നതാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു ഘടകം.

കേരളം പഠിക്കും

ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കരട് മാർഗനിർദേശത്തെക്കുറിച്ച് പഠിക്കാൻ കേരളം ഉന്നതസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.എസ്. ശ്രീനിവാസ്, ഡയറക്ടർ ഡോ. അദീല അബ്ദുള്ള, ഡെപ്യൂട്ടി ഡയറക്ടർ എസ്. അനിൽകുമാർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. മാർഗനിർദേശത്തിലെ പല ഭാഗങ്ങളും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് പഠനം നടത്താൻ സംസ്ഥാനം തീരുമാനിച്ചത്. കരട് മാർഗനിർദേശം പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് സമിതിയെ നിയോഗിക്കാൻ തീരുമാനമുണ്ടായത്. സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് കരട് മാർഗനിർദേശത്തിന്മേലുള്ള ഭേദഗതി നിർദേശം സംസ്ഥാനം കേന്ദ്ര സർക്കാരിന് സമർപ്പിക്കും. കരട് മാർഗനിർദേശത്തിലുള്ള സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. മാർഗനിർദേശം അന്തിമമാക്കുന്നതിനുമുമ്പ് സംസ്ഥാന ഫിഷറീസ് മന്ത്രിമാരുമായും മത്സ്യത്തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പദ്ധതി നിർദേശിച്ചിരുന്നു. കടൽസമ്പത്ത് കുത്തകകൾക്ക് തീറെഴുതാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ സംസ്ഥാനം നിർദേശിച്ച പദ്ധതി തള്ളുകയാണ് ചെയ്തത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പദ്ധതി നിർദേശിച്ചിരുന്നു. കടൽസമ്പത്ത് കുത്തകകൾക്ക് തീറെഴുതാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ സംസ്ഥാനം നിർദേശിച്ച പദ്ധതി തള്ളുകയാണ് ചെയ്തത്. കേരളത്തിലെ 16 ഫിഷർമെൻ കോഓപ്പറേറ്റീവ് സൊസൈറ്റികൾക്കായി 41 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. കേന്ദ്ര മന്ത്രി അമിത് ഷാ കേരളത്തിന് രണ്ട് ആഴക്കടൽ കപ്പലുകൾ വാഗ്ദാനം ചെയ്തിരുന്നു എന്നതും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്.

ചൂഷണം പ്രോത്സാഹിപ്പിക്കുന്ന ഡബ്ല്യൂ.ടി.ഒ.

മത്സ്യമേഖലയിലെ സബ്‌സിഡി പൂർണമായി നിർത്തലാക്കാനുള്ള ലോക വ്യാപാര സംഘടനയുടെ (WTO) തീരുമാനം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ വക ഇരട്ടപ്രഹരമായി ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പുതിയ കരട് മാർഗനിർദേശം വന്നത്. കഴിഞ്ഞ ജൂണിൽ ജനീവയിൽ നടന്ന ലോകവ്യാപാര സംഘടനയുടെ 12-ാമത് മന്ത്രിതല സമ്മേളനത്തിലാണ് മത്സ്യമേഖലയിലെ സബ്‌സിഡി നിർത്തലാക്കാനുള്ള തീരുമാനമുണ്ടായത്. രാജ്യങ്ങളോടു ചേർന്ന പ്രത്യേക സാമ്പത്തിക മേഖലയിൽ (200 നോട്ടിക്കൽ മൈൽ വരെ) മത്സ്യബന്ധനത്തിന് നൽകിവരുന്ന എല്ലാ സബ്‌സിഡികളും രണ്ടുവർഷം കഴിഞ്ഞാൽ നിർത്തലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുത്ത 164 രാജ്യങ്ങളിൽ പകുതിയിലേറെയും സബ്‌സിഡി തുടരണമെന്ന പക്ഷക്കാരായിരുന്നു. എന്നാൽ വികസിത രാജ്യങ്ങളുടെ താത്പര്യപ്രകാരമാണ് സമ്മേളനത്തിലെ തീരുമാനമുണ്ടായത്. മത്സ്യസമ്പത്തിന്റെ അമിതചൂഷണവും വിനാശകരമായ മത്സ്യബന്ധനരീതിയും തടയുന്നതിനാണ് സബ്‌സിഡി നിരോധനം എന്നാണ് ലോകവ്യാപാര സംഘടന പറയുന്നത്. എന്നാൽ സബ്‌സിഡി ഇല്ലാതാകുന്നതോടെ ചെറുകിട യാനങ്ങൾ പൂർണമായി പിൻമാറുകയും വൻകിട കമ്പനികളുടെ യാനങ്ങൾ കടൽ കൈയടക്കുകയും ചെയ്യും.

ഡബ്ല്യൂ.ടി.ഒ. 12-ാമത് മന്ത്രിതല സമ്മേളനത്തിൽ ഡയറക്ടകർ ജനറൽ എൻഗോസി ഒകോൻജോ ഇവിയേല സംസാരിക്കുന്നു. / Photo: Flickr

ചെറുകിടക്കാർക്കുള്ള സബ്സിഡി 25 വർഷത്തേക്കുകൂടി തുടരണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. വികസിത രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയിൽ നൽകിവരുന്ന സബ്സിഡി തുച്ഛമാണെങ്കിലും അവർക്ക് അത് വലിയ ആശ്വാസമായിരുന്നു. ഒരു മത്സ്യത്തൊഴിലാളിക്ക് ഡെന്മാർക്കിൽ പ്രതിവർഷം 75,578 ഡോളറും സ്വീഡനിൽ 65,976 ഡോളറും സബ്സിഡി നൽകുമ്പോൾ ജപ്പാനിൽ അത് 8,385 ഡോളറും അമേരിക്കയിൽ 4,956 ഡോളറുമാണ്. ചൈനയിൽ 45 ഡോളർ ലഭിക്കുമ്പോൾ ഇന്ത്യയിൽ 15 ഡോളർ മാത്രമാണ്.

കാലാവസ്ഥാ വ്യതിയാനം മൂലം തകിടംമറിഞ്ഞുകൊണ്ടിരിക്കുന്ന കടൽകാലാവസ്ഥയുമായി മല്ലിട്ട് അതിജീവിക്കാൻ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നതാണ് ഡബ്ല്യു.ടി.ഒ.യുടെ തീരുമാനം. കേരളം ഉൾപ്പെടെ ഇന്ത്യയിലെ തീരസംസ്ഥാനങ്ങളിലെ ഒന്നരക്കോടിയോളം മത്സ്യത്തൊഴിലാളികളെയാണ് ഇത് ദോഷകരമായി ബാധിക്കുക. തീരുമാനം നടപ്പാകുന്നതോടെ തുറമുഖ നിർമാണം, യാനങ്ങളുടെ നിർമാണം, എൻജിൻ, വല, ഇന്ധനം എന്നിവയ്‌ക്കൊക്ക നൽകിയിരുന്ന സബ്‌സിഡി ഇല്ലാതാകും. ലോകത്താകെ മത്സ്യസമ്പത്ത് വൻതോതിൽ ശോഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലോകവ്യാപാര സംഘടനയും ഇന്ത്യൻ സർക്കാരുമൊക്കെ ചെയ്യുന്നത് ചെറുകിട മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുകയും മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ വൻകിടക്കാർക്ക് പിന്തുണ നൽകുകയുമാണ്.
ലോക വ്യാപാര സംഘടനയുടെ 2001-ലെ ദോഹ സമ്മേളനത്തിൽ തന്നെ മത്സ്യമേഖലയിലെ സബ്സിഡി വെട്ടിച്ചുരുക്കാനുള്ള പൊതു പെരുമാറ്റച്ചട്ടം ഉണ്ടാക്കിയെങ്കിലും അത് ഒരുതരത്തിലുള്ള മാറ്റവുമുണ്ടാക്കിയിട്ടില്ലെതാണ് യാഥാർഥ്യം. അമിതചൂഷണത്തിന് വിധേയമായ മത്സ്യങ്ങൾ 21 ശതമാനമായിരുന്നത് 20 വർഷം പിന്നിടുമ്പോൾ 34.5 ശതമാനമായി വർധിക്കുകയാണ് ചെയ്തത്. കൂടുതൽ മത്സ്യം, കൂടുതൽ പ്രോട്ടീൻ, കൂടുതൽ ലാഭം എന്ന മുതലാളിത്ത നയങ്ങളാണ് ഈ വിപത്തിനുകാരണം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഇക്കാലത്തിനിടയിൽ ടോക്യോ, പാരീസ് ഉച്ചകോടികളും 2021 ഒക്ടോബർ 31 മുതൽ നവംബർ 13 വരെ ഗ്ലാസ്ഗോയിൽ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ 26-ാമത് കാലാവസ്ഥാ വ്യതിയാന സമ്മേളന (COP26) ത്തിൽ വരെ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു.

ഇന്ത്യയിൽ മൂന്നരലക്ഷത്തോളം യാനങ്ങളാണ് കടലിൽ മത്സ്യബന്ധനം നടത്തുന്നത്. ഇവയൊന്നും വ്യാവസായിക മത്സ്യബന്ധനം നടത്തുന്നവയല്ല. ചെറുകിട, പരമ്പരാഗത യാനങ്ങളുടെ കൂട്ടത്തിൽപെടുന്നവയാണ്. അന്താരാഷ്ട്ര സമുദ്രങ്ങളിലും ആഴക്കടലിലും 30 ദിവസം പ്രവർത്തിക്കുന്ന തുത്തൂർ മത്സ്യത്തൊഴിലാളികളുടെ ഒറ്റ ബോട്ടിനുപോലും 25 മീറ്ററിൽ കൂടുതൽ നീളവുമില്ല.

ഇന്ത്യയിൽ മൂന്നരലക്ഷത്തോളം യാനങ്ങളാണ് കടലിൽ മത്സ്യബന്ധനം നടത്തുന്നത്. ഇവയൊന്നും വ്യാവസായിക മത്സ്യബന്ധനം നടത്തുന്നവയല്ല. ഇവയെല്ലാം ചെറുകിട, പരമ്പരാഗത യാനങ്ങളുടെ കൂട്ടത്തിൽപെടുന്നവയാണ്. അന്താരാഷ്ട്ര സമുദ്രങ്ങളിലും ആഴക്കടലിലും 30 ദിവസം പ്രവർത്തിക്കുന്ന തുത്തൂർ മത്സ്യത്തൊഴിലാളികളുടെ ഒറ്റ ബോട്ടിനുപോലും 25 മീറ്ററിൽ കൂടുതൽ നീളവുമില്ല. 90 ശതമാനം മത്സ്യത്തൊഴിലാളികളും ദാരിദ്ര്യരേഖയ്ക്ക് താഴെയുമാണ്. ഇവർക്ക് സബ്സിഡികൾ അത്യാവശ്യമാണ്. അതുകൊണ്ട് പിന്നാക്ക രാജ്യങ്ങൾക്കുള്ള "സവിശേഷവും വ്യതിരിക്തവുമായ പരിഗണന' (Special and Differential Treatment- SDT) വേണമെന്നാണ് ഇന്ത്യയുടെ നിലപാട്.

ശോഷിക്കുന്ന മത്സ്യസമ്പത്ത്

വലിയ നഷ്ടക്കച്ചവടമായി മാറിയ മത്സ്യബന്ധനം വൻതുക സബ്സിഡി നൽകിയാണ് വികസിത രാഷ്ട്രങ്ങൾ നിലനിർത്തുന്നത്. വികസിത രാജ്യങ്ങൾ 34.5 ബില്യൺ ഡോളറാണ് മത്സ്യമേഖലയ്ക്ക് സബ്സിഡിയായി നൽകുന്നത്. ഇതിൽ 7.2 ബില്യൺ ഡോളറും (ഏകദേശം 56,000 കോടി രൂപ) ഇന്ധന സബ്സിഡിയാണ്. മത്സ്യബന്ധന കപ്പലുകളുടെ നിർമാണം, തുറമുഖങ്ങളുടെ പശ്ചാത്തലസൗകര്യങ്ങൾ എന്നിവയ്ക്കാണ് ബാക്കി തുക. ചൈന, അമേരിക്ക, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, കൊറിയ എന്നീ രാജ്യങ്ങളാണ് കൂടുതൽ സബ്സിഡി നൽകുന്ന രാജ്യങ്ങൾ. ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ കണക്കുപ്രകാരം നശീകരണ മത്സ്യബന്ധനത്തിന് വർഷംതോറും 22 ബില്യൺ ഡോളറാണ് ധനസഹായം നൽകുന്നത്. ഇത്തരം ധനസഹായങ്ങളെ "നെഗറ്റീവ് സബ്സിഡി' അഥവാ "ഹാംഫുൾ സബ്സിഡി' എന്ന പട്ടികയിലാണ് ലോകവ്യാപാര സംഘടന പെടുത്തിയിരിക്കുത്.

അമിതചൂഷണത്തിന്റെയും അശാസ്ത്രീയമായ മത്സ്യബന്ധനത്തിന്റെയും ഫലമായി മത്സ്യസമ്പത്ത് കുറഞ്ഞുവരികയാണെങ്കിലും ലോകത്താകെ മത്സ്യ ഉപഭോഗത്തിൽ വർധനവാണുണ്ടാകുന്നത്. / Photo: Unsplash

അമിത മത്സ്യബന്ധനം ഇനിയും തുടരുകയാണെങ്കിൽ ലോകത്തെ പല പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളും മത്സ്യങ്ങളില്ലാത്ത അവസ്ഥയിലേക്കെത്തും. "കടലിലെ മരുഭൂമികൾ' എന്നു വിളിക്കുന്ന അവസ്ഥയിലേക്കാണ് പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ മെഡിറ്ററേനിയൻ കടൽ, നോർത്ത് സീ, കിഴക്കൻ ചൈന കടൽ എന്നിവ നീങ്ങുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. യൂറോപ്പിലെ കടലുകളിലുള്ള 136 ഇനം (സ്റ്റോക്ക്) മത്സ്യങ്ങളിൽ എട്ടു ശതമാനം മാത്രമെ 2023-ൽ അവശേഷിക്കൂ എന്നാണ് യൂറോപ്യൻ യൂണിയനിലെ ഫിഷറീസ് കമ്മീഷണറായിരുന്ന മരിയ ദെമനാക്കി മുന്നറിയിപ്പ് നൽകുന്നത്. യൂറോപ്യൻ വിപണിയിലെ പ്രധാന മത്സ്യങ്ങളായ പാറ്റഗോണിയൻ ടൂത്ത് ഫിഷ്, ഹാലിബട്ട്, ബ്ലൂലിംഗ്, അറ്റ്ലാന്റിക് സ്റ്റർജിയ, സേബിൾ ഫിഷ്, ബ്ലൂവിറ്റിംഗ് തുടങ്ങിയ മത്സ്യ ഇനങ്ങൾ ഭീകരമായ തകർച്ചയാണ് നേരിടുത്. ദക്ഷിണാഫ്രിക്കൻ തീരമേഖലയിലെ 50 ശതമാനം മത്സ്യങ്ങളും വ്യാവസായിക മത്സ്യബന്ധനത്തെത്തുടർന്ന് ഇപ്പോൾ തന്നെ അമിതചൂഷണം നേരിടുകയാണ്.

ഏറ്റവും രൂക്ഷമായി ചൂഷണം നേരിടുന്നത് അഞ്ച് ഇനം ചൂരകളാണ്, ചൈനയിലും ജപ്പാനിലുമുള്ള അബലോ, അറ്റ്ലാന്റിക്കിലെയും പസഫിക്കിലെയും കോഡു മത്സ്യങ്ങൾ, അറ്റ്ലാന്റിക് ഹാട്രിബട്ട്, കരീബിയൻ കടലിലെ സ്പൈനിലോബ്സ്റ്റർ, മധ്യ-തെക്കെ അമേരിക്കയിൽ കാണപ്പെടു മഹിമഹി, ഓറത്ത് റഫി, അറ്റ്ലാന്റിക് മത്തി, 70 ഇനം സ്രാവുകൾ, റോക് ഫിഷ്, ഏഷ്യയിലെ കണവകൾ എിവയെല്ലാം അമിതചൂഷണത്തിന് വിധേയമാകുവയാണ്.

2002-ൽ ആഗോള മത്സ്യ ഉപഭോഗം 47 ദശലക്ഷം ടണ്ണായിരുന്നു. 2015-2022-ൽ 179 ദശലക്ഷം ടണ്ണായി ഉയർന്നു. ഇനി വരും വർഷങ്ങളിലും മത്സ്യം ആഹാരത്തിന്റെ ഭാഗമാക്കണമെങ്കിൽ കാലാവസ്ഥാ വ്യതിയാനത്തെയും വിനാശകരമായ അമിത മത്സ്യചൂഷണത്തെയും തടഞ്ഞേ മതിയാകൂ.

ടൺ കണക്കിന് മത്സ്യം പിടിച്ച് സൂക്ഷിക്കാനാവുന്ന ഭീമൻ കപ്പലുകളാണ് വ്യാവസായികാടിസ്ഥാനത്തിൽ മത്സ്യബന്ധനം നടത്താൻ പല വികസിത രാജ്യങ്ങളും ഉപയോഗിക്കുന്നത്. 14,000 ടൺ കേവുഭാരവും 140 മീറ്റർ നീളവുമുള്ള അറ്റ്ലാന്റിക് ഡോൺ, ലോകത്തെ ഏറ്റവും വലിയ മത്സ്യബന്ധന കപ്പലായ റഷ്യയുടെ ലഫായത് തുടങ്ങിയ കപ്പലുകളെ തങ്ങളുടെ അതിർത്തിയിൽ പ്രവേശിപ്പിക്കാൻ ഒരു രാജ്യവും തയ്യാറല്ല. ഇത്തരം കപ്പലുകൾ രാജ്യാതിർത്തിയിൽ കടന്നുകഴിഞ്ഞാൽ മത്സ്യസമ്പത്ത് മൊത്തമായി ഊറ്റിയെടുക്കുമെന്നതുകൊണ്ടാണ് അവയെ രാജ്യങ്ങൾ അകറ്റിനിർത്തുന്നത്. ബ്രിട്ടന്റെ കൊർണേലിയസ് ഡ്രോലിക്, വെറോനിക്ക തുടങ്ങിയ കപ്പലുകൾക്ക് പ്രതിദിനം 2000 ടൺ മത്സ്യം പിടിച്ചു സൂക്ഷിക്കാനാവും. യൂറോപ്പിന്റെ സമുദ്രമേഖലയിലാകെ സഞ്ചരിച്ച് മത്സ്യബന്ധനം നടത്തി കപ്പലിൽ വെച്ചുതന്നെ സംസ്‌കരിക്കുന്ന 39 ഫാക്ടറി വെസലുകളുമുണ്ട്. സ്വന്തം കടലുകൾ ശൂന്യമാകുമ്പോൾ മറ്റു രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും കടന്നുകയറി മത്സ്യബന്ധനം നടത്തുന്നത് ഇവയുടെ പതിവാണ്.

അമിതചൂഷണത്തിന്റെയും അശാസ്ത്രീയമായ മത്സ്യബന്ധനത്തിന്റെയും ഫലമായി മത്സ്യസമ്പത്ത് കുറഞ്ഞുവരികയാണെങ്കിലും ലോകത്താകെ മത്സ്യ ഉപഭോഗത്തിൽ വർധനവാണുണ്ടാകുന്നത്. 2002-ൽ ആഗോള മത്സ്യ ഉപഭോഗം 47 ദശലക്ഷം ടണ്ണായിരുന്നു. 2015-2022-ൽ 179 ദശലക്ഷം ടണ്ണായി ഉയർന്നു. ഇനി വരും വർഷങ്ങളിലും മത്സ്യം ആഹാരത്തിന്റെ ഭാഗമാക്കണമെങ്കിൽ കാലാവസ്ഥാ വ്യതിയാനത്തെയും വിനാശകരമായ അമിത മത്സ്യചൂഷണത്തെയും തടഞ്ഞേ മതിയാകൂ. കാലാവസ്ഥാ വ്യതിയാനവും അമിത മത്സ്യബന്ധവും തടയാനുള്ള ഫലപ്രദമായ നടപടികളുണ്ടായില്ലെങ്കിൽ മത്സ്യശേഖരത്തിൽ 35 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് ബ്രിട്ടിഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെയും സ്റ്റാൻഫഡ് സെന്റർ ഫോർ ഓഷ്യൻ സൊല്യൂഷൻസിലെയും ബേൺ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകർ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. 226 മൈറൻ പ്രദേശങ്ങളിൽ 103-ലും മത്സ്യശേഖരം റെക്കോർഡ് തകർച്ചയാണ് നേരിട്ടിട്ടുള്ളതെന്ന് പഠനത്തിൽ കണ്ടെത്തി.
ആഗോളതാപനം ഇപ്പോൾ 1.5 ഡിഗ്രി കടക്കുകയാണ്. അടുത്ത രണ്ട് ദശകത്തിൽ രണ്ട് ഡിഗ്രി കടക്കുമെന്നാണ് മുന്നറിയിപ്പ്. താപനില 1.8 ഡിഗ്രി സെൽഷ്യസ് കടന്നാൽ മത്സ്യശേഖരം വീണ്ടെടുക്കാനാകാത്ത നാശം നേരിടുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

മത്സ്യ ലഭ്യതക്കുറവിനൊപ്പം ഇന്ധന വില വർധനയും കേരളത്തിലെ മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു. / Photo: Flickr

കേരളതീരവും മത്സ്യസമ്പത്തിന്റെ കടുത്ത ശോഷണം നേരിടുകയാണ്. കേരളത്തിലെ മത്സ്യ ഉത്പാദനം 2012-ൽ 8.39 ലക്ഷം ടൺ ആയിരുന്നത് ഇപ്പോൾ 3.6 ലക്ഷം ടണ്ണായി കുറഞ്ഞിരിക്കുകയാണെന്നാണ് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) കണ്ടെത്തിയത്. മത്തിയുടെയും അയലയുടെയും ലഭ്യതയാണ് ഏറ്റവുമധികം കുറഞ്ഞത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കേരളതീരം അമിതമായി ചൂടാകുന്നതാണ് മത്സ്യസമ്പത്ത് കുറയാനുള്ള കാരണം. കേരളതീരത്തെ അമിതമായ ചൂട് കാരണം മത്തി ശ്രീലങ്കൻ, തമിഴ്നാട് തീരങ്ങളിലേക്ക് നീങ്ങുകയാണ്. താപനില 29 ഡിഗ്രിയിൽ കൂടുതലായാൽ മത്തിക്ക് പിടിച്ചുനിൽക്കാനാകില്ല. കേരളത്തിലെ തീരക്കടലിലെ ശരാശരി താപനില 32 ഡിഗ്രിയാണ്.

പ്രതിസന്ധി തീരാത്ത തീരം

മത്സ്യ ലഭ്യതക്കുറവിനൊപ്പം ഇന്ധന വില വർധനയും കേരളത്തിലെ മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു. കേരള തീരത്ത് മത്തിയുടെ അളവ് കുറയുമ്പോൾ ആഴക്കടലിൽ പോയാണ് ചെറുകിട ബോട്ടുകൾ മത്സ്യബന്ധനം നടത്തിയിരുന്നത്. ഇന്ധന വില അനിയന്ത്രിതമായി വർധിക്കുന്നതുകാരണം പുറംകടലിൽ പോകുന്നത് തൊഴിലാളികൾക്ക് നഷ്ടമാണ്. ജനുവരിയിൽ മത്സ്യത്തൊഴിലാളികൾക്കുള്ള റേഷൻ മണ്ണെണ്ണയുടെ വില ലിറ്ററിന് 62.5 രൂപയായിരുന്നു. ഇപ്പോൾ 84 രൂപയായി. തമിഴ്നാട്ടിൽ 16-20 രൂപ നിരക്കിലാണ് സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ നൽകുന്നത്. മത്സ്യത്തൊഴിലാളികൾക്ക് 25 രൂപയ്ക്ക് മണ്ണെണ്ണ നൽകുമെന്നായിരുന്നു 2021-ലെ ബജറ്റിൽ കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നത്.

ചെറുകിട മത്സ്യബന്ധത്തിനത്തിലൂടെ ഉപജീവനം കണ്ടെത്തുന്ന 11 ലക്ഷത്തിലേറെ ആളുകളാണ് കേരളത്തിലുള്ളത്. ഇതിൽ എട്ടരലക്ഷത്തിലേറെ ആളുകൾ കടലിനെയാണ് ആശ്രയിക്കുന്നത്. രണ്ടരലക്ഷം പേർ ഉൾനാടൻ മത്സ്യബന്ധനം നടത്തുന്നവരാണ്.

20 വർഷം മുമ്പ് കേരളത്തിന് കേന്ദ്രവിഹിതമായി 28,000 കിലോ ലിറ്റർ മണ്ണെണ്ണയാണ് ലഭിച്ചിരുന്നത്. കേരളത്തിൽ 14,322 മണ്ണെണ്ണ എൻജിനുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. ഒരു എൻജിന് ഒരുവർഷം 2000 ലിറ്റർ മണ്ണെണ്ണ വേണം. എന്നാൽ ഇപ്പോൾ ലഭിക്കുന്നത് 129 ലിറ്റർ മാത്രമാണ്.
മത്സ്യലഭ്യതക്കുറവും ഇന്ധന വില വർധനയും കാരണം വലഞ്ഞിരിക്കുന്ന പരമ്പരാഗത മത്സ്യമേഖലയെ പ്രതിസന്ധിയുടെ ആഴത്തിലേക്ക് വലിച്ചെറിയുന്ന നയമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
സബ്‌സിഡി പൂർണമായി ഇല്ലാതാവുകയും വൻതുക പെർമിറ്റ് ഫീസായി നൽകേണ്ടിവരികയും ചെയ്താൽ ചെറുകിട മത്സ്യമേഖലയുടെ തകർച്ച പൂർണമാകും. മത്സ്യസമ്പത്തിന്റെ അമിതചൂഷണവും നിയമവരുദ്ധമായ മത്സ്യബന്ധനവും തടയാനെന്ന് പറഞ്ഞ് നടപ്പാക്കുന്ന കാര്യങ്ങൾ ഏറ്റവുമധികം ബാധിക്കാൻ പോകുന്ന സംസ്ഥാനങ്ങളിലൊന്ന് 590 കിലോമീറ്റർ കടൽത്തീരമുള്ള കേരളമായിരിക്കും. ഇന്ത്യയുടെ ആകെ തീരപ്രദേശത്തിന്റെ 10 ശതമാനമാണ് കേരളത്തിനുള്ളത്.

ചെറുകിട മത്സ്യബന്ധത്തിനത്തിലൂടെ ഉപജീവനം കണ്ടെത്തുന്ന 11 ലക്ഷത്തിലേറെ ആളുകളാണ് കേരളത്തിലുള്ളത്. ഇതിൽ എട്ടരലക്ഷത്തിലേറെ ആളുകൾ കടലിനെയാണ് ആശ്രയിക്കുന്നത്. രണ്ടരലക്ഷം പേർ ഉൾനാടൻ മത്സ്യബന്ധനം നടത്തുന്നവരാണ്.

വേണം, ആഴക്കടൽ നയം

വ്യക്തമായ ഒരു ആഴക്കടൽ നയം ഇല്ല എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നമെന്ന് കേരള യൂണിവേഴ്‌സിറ്റിയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി പ്രൊഫ. എ. ബിജുകുമാർ പറഞ്ഞു. ""കടൽ വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കണം, ആര് ഉപയോഗിക്കണം എന്നതു സംബന്ധിച്ച് കൃത്യമായ നയമോ ധാരണയോ ഇവിടെയില്ല. പങ്കാളിത്ത കരാറിലൂടെയാണ് ഇപ്പോൾ ഇന്ത്യ വൻ കപ്പലുകൾക്ക് ലൈസൻസ് നൽകുന്നത്. ഏതെങ്കിലും ഇന്ത്യൻ കമ്പനിയുമായി പങ്കാളിത്തമുണ്ടാക്കുന്ന ഏത് വിദേശ കമ്പനിക്കും ഇന്ത്യൻ കടൽവിഭവങ്ങൾ കൊള്ളയടിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. ഇങ്ങനെ കടലിൽ നിന്ന് എടുക്കുന്ന വിഭവങ്ങൾ എവിടെയാണ് വിപണനം ചെയ്യപ്പെടുന്നത് എന്നതും പ്രശ്‌നമാണ്.''- പ്രൊഫ. ബിജുകുമാർ പറയുന്നു.

മത്സ്യസമ്പത്ത് സ്തംഭനാവസ്ഥയിലെത്തുമ്പോൾ, ചൂഷണം കുറച്ച്, കടൽവിഭവങ്ങൾക്കുമേലുള്ള സമ്മർദം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. പക്ഷെ, കൊള്ളയടിക്കാനുള്ള വഴി തുറക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. / Photo: Unsplash

കഴിഞ്ഞ 30 വർഷമായിട്ടും ആഴക്കടൽ നയം രൂപപ്പെടുത്താൻ സാധിക്കാത്ത ഇന്ത്യ ആഴക്കടലുമായി ബന്ധപ്പെട്ട എല്ലാം കഴിഞ്ഞ വർഷം കൊണ്ടുവന്ന ബ്ലൂ ഇക്കോണമി നയത്തിനുകീഴിലാണ് ഇപ്പോൾ പെടുത്തിയിരിക്കുന്നത്. ഫിഷറീസ്, അക്വാകൾച്ചർ, കോസ്റ്റൽ ടൂറിസം, കോസ്റ്റൽ ബയോടെക്‌നോളജി, കോസ്റ്റൽ എനർജി, ഡീപ് സീ മിനറൽസ് ഇവയെല്ലാം അടങ്ങിയതാണ് ലോകത്തെല്ലായിടത്തും ബ്ലൂ ഇക്കോണമി. ഇന്ത്യയെ സംബന്ധിച്ച് ഫിഷറീസ്, മിനറൽസ് എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട മേഖലയായി കണക്കാക്കപ്പെടുന്നത്. മത്സ്യസമ്പത്തും ധാതുസമ്പത്തും ചൂഷണം ചെയ്യുന്നതിനുള്ള നിർദേശം ബ്ലൂ ഇക്കോണമി നയത്തിലുണ്ട്. എന്നാൽ ഇന്ത്യൻ കടലിലെ മത്സ്യസമ്പത്തിന്റെ വളർച്ച സ്തംഭനാവസ്ഥയിലേക്കെത്തിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത മറന്നുകൊണ്ടാണ് പരമാവധി ചൂഷണത്തിനുള്ള നയം രൂപപ്പെടുത്തുന്നത്. മത്സ്യസമ്പത്ത് സ്തംഭനാവസ്ഥയിലെത്തുമ്പോൾ, ചൂഷണം കുറച്ച്, കടൽവിഭവങ്ങൾക്കുമേലുള്ള സമ്മർദം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. പക്ഷെ, കൊള്ളയടിക്കാനുള്ള വഴി തുറക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. പരമ്പരാഗതമായി നമുക്ക് കിട്ടിയിട്ടുള്ള വിഭവങ്ങളെല്ലാം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോൾ അവയ്ക്കുമേലുള്ള സമ്മർദം കുറച്ചില്ലെങ്കിൽ അത് പാരിസ്ഥിതിക സുസ്ഥിരതയെ ബാധിക്കും.

മത്സ്യബന്ധന യാനങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നതാണ് സുസ്ഥിര മത്സ്യബന്ധത്തിന്റെ കാര്യത്തിൽ കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പ്രൊഫ. ബിജുകുമാർ ചൂണ്ടിക്കാട്ടുന്നു. യാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് വിദഗ്ധ സമിതികൾ നിർദേശിച്ചിട്ടുണ്ടെങ്കിലും അത് അപ്രായോഗികമാണ്. ചെറുകിട മേഖലയിലുള്ള ഈ യാനങ്ങൾ പലപ്പോഴും 200 നോട്ടിക്കൽ മൈലിനപ്പുറം പോയി ആഴക്കടലിൽ മീൻ പിടിക്കാറുണ്ട്. ഇപ്പോൾ തന്നെ അമിതചൂഷണം നേരിടുന്ന ആഴക്കടൽ മത്സ്യസമ്പത്തിനുമേൽ വീണ്ടും സമ്മർദമേൽപ്പിക്കുകയാണ് പുതിയ നടത്തിലൂടെ സംഭവിക്കാൻ പോകുന്നത്.
പരമ്പരാഗത മത്സ്യമേഖലയ്ക്കുള്ള വിഭവങ്ങൾക്കുതന്നെയാണ് വൻകിട യാനങ്ങൾ വരുമ്പോഴുണ്ടാകുന്ന അമിത സമ്മർദവും താങ്ങേണ്ടിവരുന്നത് എന്നതാണ് പുതിയ മാർഗനിർദേശം നടപ്പായാലുണ്ടാകുന്ന ഒരു പ്രശ്‌നമെന്ന് പ്രൊഫ. ബിജുകുമാർ പറയുന്നു.

മൊത്തം വിഭവശേഖരത്തെക്കുറിച്ച് ധാരണയില്ലാതിരിക്കുന്നത് ചൂഷണം സുസ്ഥിരമാകുക എന്ന ആത്യന്തികലക്ഷ്യത്തിലേക്ക് ഒരിക്കലും എത്താൻ സാധിക്കില്ല. അവിടെ വാണിജ്യപരമായ ചൂഷണം മാത്രമെ നടക്കൂ. ആഴക്കടലിലെ ജൈവവൈവിധ്യം നശിക്കുന്നതിന് അമിത ചൂഷണം കാരണമാകുമെന്നതാണ് രണ്ടാമത്തെ പ്രശ്‌നം. ആഴക്കടൽ നയത്തിന്റെ അഭാവത്തിൽ ബ്ലൂ ഇക്കോണമിയെ ശക്തിപ്പെടുത്താൻ വേണ്ടി മാത്രം ആഴക്കടൽ മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ ഒരു ഗുണവും ഉണ്ടാകില്ലെന്ന് മാത്രമല്ല, ഉൾനാടൻ വിഭവങ്ങളുടെ ശേഖരത്തെപ്പോലും ബാധിക്കാനുമിടയുണ്ട്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments