മണലടിഞ്ഞ് മത്സ്യബന്ധനം മുടങ്ങിയതോടെ തിരുവനന്തപുരത്തെ മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ വൻ പ്രതിഷേധത്തിലാണ്. ഈ മാസം 16 മുതൽ മത്സ്യബന്ധനം നിലച്ചിരിക്കുകയാണെന്നു പറയാം. അഴിമുഖ മുനമ്പിൽ മണലടിഞ്ഞതോടെ ബോട്ടുകൾക്ക് പുറംകടലിൽ പോകാൻ കഴിയുന്നില്ല. വർഷങ്ങൾക്കു ശേഷമാണ് മുതലപ്പൊഴിയിൽ ഇത്രയും മണലടിഞ്ഞ് മത്സ്യബന്ധനം പോലും അസാധ്യമാകുന്ന അവസ്ഥയുണ്ടാകുന്നത്.
പെരുമാതുറ- താഴമ്പള്ളി പ്രദേശങ്ങൾക്കിടയിലെ പുലിമുട്ടുകൾക്കിടയിൽ മണൽ നിറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുകാരണം. 117 വലിയ ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ കിടക്കുന്നത്. തുറമുഖത്ത് നിന്ന് ട്രാക്ടർ ഉപയോഗിച്ച് ബോട്ടുകൾ വലിച്ചുകയറ്റി തീരത്ത് എത്തിച്ചാണ് ചെറിയ ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നത്. ഹാർബറിലെ മണൽനീക്കം കാര്യക്ഷമമാക്കണമെന്നും ഹാർബറിൽ ഡ്രെജിങ് പൂർത്തിയാക്കണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെയും തൊഴിലാളി സംഘടനകളുടെയും ആവശ്യം. കഴിഞ്ഞദിവസം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടന്ന ചർച്ചയിൽ ഒരു പരിഹാരവുമുണ്ടാകാത്തതിനെതുടർന്ന് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ.
മണല്‍നീക്കത്തിന് പരിഹാരമായി പൊഴി പൂര്‍ണമായും മുറിക്കാന്‍ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ഇന്നുമുതല്‍ കൂടുതല്‍ എസ്‌കവേറ്ററുകള്‍ എത്തിച്ച് മണല്‍ നീക്കം ചെയ്യാനാണ് തീരുമാനം. ഡ്രഡ്ജര്‍ എത്തിച്ച് മണല്‍നീക്കം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പായശേഷമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന് സമരസമിതി പറയുന്നു.
ഇപ്പോഴുണ്ടായ പ്രശ്നം നവംബർ മുതൽ എം.എൽ.എയുടെയും മന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും എന്നിട്ടും പരിഹാരമുണ്ടായില്ലെന്നും പറയുന്നു, മത്സ്യത്തൊഴിലാളിയും സമരസമിതി നേതാവുമായ നെൽസൺ ഐസക്:
“ഞങ്ങളുടെ വള്ളങ്ങളും യാനങ്ങളും ഹാർബറിനകത്ത് കുരുങ്ങിക്കിടക്കുകയാണ്. തൊഴിൽ മുടങ്ങിയതിനെതുടർന്ന് ഫിഷറീസ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. മന്ത്രിതല യോഗത്തിൽ ഒരു പരിഹാരവും മുന്നോട്ടുവെക്കാനായില്ല. ഇതൊരു പൊഴിമുഖമാണ്. കായലും കടലും സംയുക്തമായി കിടക്കുന്നതുകൊണ്ട് മറ്റിടങ്ങളിൽ മഴ പെയ്യുന്ന വെള്ളം ഇതുവഴിയാണ് ഒഴുകിപ്പോകുന്നത്. ഇപ്പോൾ പൊഴി മണൽ കയറി മൂടിക്കിടക്കുന്നതിനാൽ വെള്ളം പോകാൻ പറ്റാതായി. ഇതേതുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ടാണ്. നവംബർ മുതൽ ഈയൊരു പ്രതിഭാസം തുടങ്ങിയതാണ്. അപ്പോൾ തന്നെ പ്രശ്നം എം.എൽ.എ യോടും മന്ത്രിയോടും പറഞ്ഞിരുന്നു. ഇപ്പോൾ വെള്ളം കെട്ടിവന്നതോടെ ഒഴുക്കിവിടാൻ പൊഴി മുറിച്ചുവിടാൻ വന്നപ്പോഴാണ് മത്സ്യത്തൊഴിലാളികൾ ഉദ്യോഗസ്ഥരെ തടഞ്ഞത്. വെള്ളം ഒഴുക്കിവിടുന്നതിന് ഞങ്ങൾ എതിരല്ല. പക്ഷെ, ഞങ്ങളുടെ ഉപജീവനമാർഗമായ മത്സ്യബന്ധനം എങ്ങനെ നടക്കും എന്ന ചോദ്യത്തിന് സർക്കാറിന് മറുപടിയില്ല’’- നെൽസൺ ഐസക് പറയുന്നു.

സംയുക്ത മത്സ്യത്തൊഴിലാളി യൂണിയനുകൾ, മുതലപ്പൊഴി ഹാർബർ വികസന സമിതി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരുമായാണ് മന്ത്രി ചർച്ച നടത്തിയത്. യുദ്ധകാലാടിസ്ഥാനത്തിൽ മണൽ നീക്കുമെന്ന് മന്ത്രി അറിയിച്ചു. എന്നാൽ, ഈ ഉറപ്പിൽ തൃപ്തരല്ലെന്നാണ് സമരസമിതി പ്രതിനിധികൾ പറയുന്നത്. കണ്ണൂരിൽ നിന്ന് ഡ്രജർ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായും പത്തു ദിവസത്തിനകം അഴിമുഖം പൂർണമായും തുറക്കാനാകുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. കടൽ മാർഗമാണ് ഡ്രജർ എത്തിക്കുക. മത്സ്യത്തൊഴിലാളികൾക്ക് താൽപര്യമുണ്ടെങ്കിൽ കൊല്ലം ഹാർബറിൽ മത്സ്യബന്ധനത്തിന് സൗകര്യമൊരുക്കാമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.

മണൽ കേറിയതോടെ വാമനപുരം ആറിന്റെ തീരത്തും കഠിനകുളം കായൽതീരത്തും വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളതിനാൽ പൊഴി മുറിക്കുമെന്നും ചർച്ചയിൽ മന്ത്രി പറഞ്ഞിരുന്നു. കടലിലേക്കുള്ള ഒഴുക്ക് നിലച്ചതോടെ വക്കം ഭാഗത്ത് പത്തോളം വീടുകളിൽ വെള്ളം കയറിയിട്ടുമുണ്ട്. എന്നാൽ മുതലപ്പൊഴിയിൽ പൊഴി മുറിക്കാനുള്ള സർക്കാർ തീരുമാനവും മത്സ്യത്തൊഴിലാളികൾ എതിർക്കുകയാണ്. പൊഴിമുറിക്കൽ ശാശ്വത പരിഹാരമല്ലാതിരുന്നിട്ടും മറ്റ് പഞ്ചായത്തുകളിൽ വെള്ളം കയറിയതോടെ പൊഴിമുറിക്കാൻ മത്സ്യത്തൊഴിലാളികൾ സമ്മതിക്കുകയായിരുന്നു.
മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് മുതലപ്പൊഴിയിൽ പൊഴി മുറിക്കുന്നത്. കായലിൽ നിന്ന് 90 മീറ്റർ നീളത്തിലുള്ള മണലാണ് നീക്കുന്നത്. കണ്ണൂരിൽ നിന്ന് ഡ്രഡ്ജർ എത്തുന്നതിന് മുമ്പ് മുക്കാൽ ഭാഗം പൊഴി മുറിക്കുകയും ഡ്രഡ്ജർ എത്തിയ ശേഷം കടലിനോട് ചേർന്നുള്ള 40 മീറ്റർ കൂടി മുറിച്ച് പൊഴി തുറക്കാനുമാണ് തീരുമാനം.

മന്ത്രിയുമായി നടന്ന ചർച്ചക്കു ശേഷം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടക്കുന്നയിടത്തേക്ക് ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാറും ഫിഷറീസ് ഉദ്യോഗസ്ഥരും എത്തിയെങ്കിലും മന്ത്രി നേരിട്ട് എത്തണമെന്നാണ് തൊഴിലാളികൾ പറയുന്നത്. പോലീസ് സുരക്ഷയിലെത്തിയ ഉദ്യോഗസ്ഥരെ 'പോലീസ് ഗോബാക്ക്' എന്ന മുദ്രാവാക്യത്തോടെയാണ് മത്സ്യത്തൊഴിലാളികൾ എതിരേറ്റത്. തൊഴിലാളികളുടെ ആശങ്കകൾ കേൾക്കാൻ വന്നതാണെന്നും അവരുടെ ആശങ്ക മനസിലായെന്നുമാണ് ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ അന്ന് പറഞ്ഞത്. നാലു ദിവസം നൽകിയാൽ വലിയ വള്ളങ്ങൾ പോകുന്ന തരത്തിൽ ആഴത്തിൽ പൊഴി മുറിച്ചു നൽകാമെന്നും അദ്ദേഹം പ്രതിഷേധക്കാർക്കു ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാലു ദിവസം കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. മുതലപ്പൊഴിയിൽ മാസങ്ങൾക്കു മുമ്പേ ഡ്രജിങ് ചെയ്യേണ്ടതായിരുന്നു എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

2002-ലാണ് മുതലപ്പൊഴി ഹാർബർ നിർമാണം തുടങ്ങിയത്. അന്നത്തെ ഡിസൈനിൽ പ്രശ്നങ്ങളുണ്ടായതോടെ തീരശോഷണവും വെള്ളക്കെട്ടും അനുഭവപ്പെട്ടു. ഇതോടെയാണ് ഹാർബറിനകത്ത് മണലടിയാൻ തുടങ്ങിയത്. 2011 ലെ സി.ഡബ്ല്യു.പി.ആർ.എസിന്റെ (Central Water and Power Research Station) പഠനത്തിലാണ് ചെന്നൈ ഐ.ഐ.ടിയുടെ ഡിസൈനിൽ പ്രശ്നം ഉണ്ടായതായി കണ്ടെത്തിയത്. 2007-ൽ മണൽ കയറിയതിനെ തുടർന്ന് ഹാർബർ നിർമാണം പൂർണമായും നിർത്തിവെച്ചിരുന്നു. പഠനം നടത്തിയവരെല്ലാം മുതലപ്പൊഴി ഹാർബറിൽ മണൽ കയറുമെന്ന് മുന്നറിയിപ്പുനൽകിയിരുന്നു. ഹാർബറിൽ മണൽ അടിയുന്നതും, തിര ഇടിഞ്ഞ് അപകടം സംഭവിക്കുന്നതും ഹാർബറിന്റെ വടക്കുഭാഗത്ത് തീരശോഷണം ഉണ്ടാവുന്നതും നിർമാണത്തിലെ അപാകത കൊണ്ടാണെന്ന് 2011-ലെ സി.ഡബ്ല്യു.പി.ആർഎസിന്റെ പഠനങ്ങളിൽ പറയുന്നുണ്ട്. ഹാർബറിൽ എല്ലാ വർഷവും മൺസൂണിനു മുമ്പ് ഡ്രഡ്ജിങ് നടത്തി മണലെടുക്കണമെന്നാണ് 2011-ലെ പഠനത്തിൽ മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി പറയുന്നത്. ഏപ്രിൽ - മെയ് മാസങ്ങളിൽ ഡ്രഡ്ജിങ് നടത്തി ബോട്ടുകൾക്ക് കടലിൽ പോകാൻ പറ്റുന്ന തരത്തിൽ മണലെടുക്കണമെന്ന് പറയുമ്പോഴും ഇത് കൃത്യമായി ചെയ്യാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല.
2011-ലെ പഠനത്തിന്റെ അടിസ്ഥാനത്തിൽ മുതലപ്പൊഴിയെ ബാധിക്കുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും സി.ഡബ്ല്യു.പി.ആർ.എസ് പറഞ്ഞിട്ടും കൃത്യമായി അത് നടപ്പിലാക്കാൻ സാധിക്കാത്തതിന്റെ പരിണിതഫലമാണ് മത്സ്യത്തൊഴിലാളികൾ ഇപ്പോഴും അനുഭവിക്കുന്നത്.

മറ്റ് പഞ്ചായത്തുകളിൽ വെള്ളം കയറുന്നത് തടയാൻ പൊഴി മുറിക്കുമ്പോഴും പട്ടിണിയിലായ മത്സ്യത്തൊഴിലാളി എന്തു ചെയ്യുമെന്നാണ് നെൽസൺ ഐസക് ചോദിക്കുന്നത്:
“പൊഴിമുറിക്കാമെന്നാണ് സർക്കാർ പറയുന്നത്. ഇപ്പോൾ ഒരു ഡ്രഡ്ജറാണ് അവിടുന്ന് മണലെടുക്കുന്നത്. അത് തന്നെ തെറ്റിയാണ് ചെയ്യുന്നത്. കാരണം ഹാർബർ കമ്മീഷൻ ചെയ്യുന്ന സമയത്ത് വടക്കുഭാഗത്ത് കടലാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും മൂന്ന് മാസം കൂടുമ്പോൾ ഹാർബറിൽ മണ്ണടിയുമെന്നും പറഞ്ഞിരുന്നു. ഹാർബർ കമ്മീഷൻ ചെയ്യുന്ന സമയത്ത് ഇവിടെ ഒരു ഡ്രഡ്ജർ നിരന്തരം വേണമെന്നും ഹാർബറിന്റെ പണി പൂർത്തിയാക്കിയ കമ്പനി പറഞ്ഞിട്ടുണ്ട്. മൂന്ന് മാസത്തിൽ മണ്ണ് കേറുമെന്നും ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ മണ്ണ് അടിയന്തരമായി കൂടുമെന്നും കമ്പനി പറഞ്ഞിട്ടുണ്ട്. ഈ മണ്ണ് വടക്കേമുട്ടിയിലേക്ക് മാറ്റി അവിടെ കര സൃഷ്ടിക്കണമെന്ന് ഹാർബറിന്റെ കമ്മീഷൻ സമയത്ത് കമ്പനി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇവർ മണ്ണടിക്കുന്നത് തെക്കു ഭാഗത്തേക്കാണ്. ഡ്രഡ്ജർ കൊണ്ടുവന്ന് തെക്കുഭാഗത്തേക്ക് മണലടിച്ചാലും ഹാർബറിൽ മണ്ണ് നിറയുന്നത് കുറയില്ല. കണ്ണൂരിൽ നിന്ന് ഒരു ഡ്രഡ്ജർ വരുന്നുണ്ടെന്ന് പറയുന്നു. ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ഡ്രഡ്ജർ തകരാറിലാണ്. ശരിയാക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഒരു ട്രയലു പോലും നോക്കാതെയാണ് ഇങ്ങോട്ട് വിട്ടിരിക്കുന്നത്. ഇവിടെ വന്ന് നാലഞ്ചു ദിവസം കൊണ്ട് മണലെടുക്കുമെന്നും പറയുന്നു. അതിനിടയിലാണ് സർക്കാർ പൊഴി മുറിക്കാമെന്നു പറയുന്നത്. അക്ഷരാർഥത്തിൽ സർക്കാരിനോ ഉദ്യോഗസ്ഥർക്കോ എന്ത് ചെയ്യണമെന്ന് അറിവില്ല. കോടികളാണ് ഈ അറിവില്ലായ്മ കാരണം സർക്കാർ പാഴാക്കുന്നത്. ഇവരിപ്പോൾ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ല. വലിയ ഡ്രഡ്ജർ കൊണ്ടുവന്ന് എത്രയും പെട്ടെന്ന് മൊത്തം മണലെടുത്ത് മാറ്റുകയാണെങ്കിൽ വെള്ളം ഒഴുകിപ്പോകുകയും ഞങ്ങൾക്ക് പണിക്ക് പോകാൻ സാധിക്കുകയും ചെയ്യും. എന്നാൽ സർക്കാരിപ്പോൾ മറ്റ് പഞ്ചായത്തുകളിൽ കയറിയ വെള്ളം ഒഴുക്കിവിടാനാണ് പൊഴി മുറിക്കുന്നത്. അവരുടെ ആവശ്യമതാണ്. പട്ടിണിയിൽ കിടക്കുന്ന ഞങ്ങൾ എന്ത് ചെയ്യും” - നെൽസൺ ഐസക് പറയുന്നു.
ഇപ്പോൾ പൊഴിമുറിച്ചത് മറ്റ് പഞ്ചായത്തുകളിൽ വെള്ളം കയറുന്നത് തടയാനാണെന്നും മത്സ്യത്തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യം തുടർന്നാൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും നെൽസൺ ഐസക് കൂട്ടിച്ചേർത്തു:
“ഇപ്പോൾ മണ്ണെടുത്താലും ഭാവിയിലും ഇതേ പ്രതിഭാസമുണ്ടാകും. ഇതിന്റെ കൂടെ ഹാർബറിന്റെ വടക്കുഭാഗത്ത് അഞ്ചു പുലിമുട്ട് കൂടി നിർമിച്ചു. ഇതോടെ പുലിമുട്ടിന്റെ അപ്പുറങ്ങളിലുള്ള കര പോവുകയും ആ മണ്ണ് കൂടി ഇപ്പോൾ ഹാർബറിലേക്ക് വരികയും ചെയ്തു. വെള്ളം മുറിച്ചുവിടാൻ ഇപ്പോൾ ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്. കാരണം മറ്റ് പഞ്ചായത്തുകളിൽ വെള്ളം കയറുന്നുണ്ട്. പക്ഷെ ഞങ്ങളുടെ ഉപജീവനം ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്. ഈ മാസം 30 നാണ് അടുത്ത യോഗം. ആ യോഗത്തിലും ഞങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ വള്ളങ്ങളെല്ലാമെടുത്ത് സെക്രട്ടറിയേറ്റിനുമുന്നിൽ സമരമിരിക്കാനാണ് ഞങ്ങൾ ആലോചിക്കുന്നത്.”