കാനത്തിന്റെ പാർട്ടി
പിണറായിയുടെ പാർട്ടിയോട്
മുന്നാക്ക സംവരണത്തെക്കുറിച്ച് എന്തു പറയും?
കാനത്തിന്റെ പാർട്ടി പിണറായിയുടെ പാർട്ടിയോട് മുന്നാക്ക സംവരണത്തെക്കുറിച്ച് എന്തു പറയും?
2025ല്‍ ശതാബ്ദി ആഘോഷിക്കാനൊരുങ്ങുന്ന സി.പി.ഐയുടെ, ഇടതുമുന്നണിയിലെ ഘടകകക്ഷി എന്ന നിലയിലുള്ള അസ്തിത്വത്തിന് കുറെക്കൂടി ക്രിയാത്മകമായൊരു വികാസം സാധ്യമാകണമെങ്കില്‍, മുന്നാക്ക സംവരണക്കാര്യത്തില്‍ നടത്തിയതുപോലെ, മറ്റു പ്രധാനപ്പെട്ട വിഷയങ്ങളിലും സമാന ചര്‍ച്ചകളിലൂടെയും തിരുത്തലുകളിലൂടെയും സഞ്ചരിക്കേണ്ടിവരും.
18 Oct 2022, 05:42 PM
വിജയവാഡയില്‍ നടന്ന സി.പി.ഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ശ്രദ്ധേയമായത്, മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പേരിലാണ്. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം എന്ന വ്യവസ്ഥ പാര്‍ട്ടി പരിപാടിയില്‍നിന്ന് ഒഴിവാക്കണമെന്ന ഭേദഗതി നിര്‍ദേശത്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ വലിയ പിന്തുണയാണ് കിട്ടിയത് എന്ന് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. വി.എസ്. സുനില്‍കുമാര്‍ കൊണ്ടുവന്ന ഭേദഗതി പാര്‍ട്ടി പരിപാടിയും ഭരണഘടനയും സംബന്ധിച്ച കമീഷനിലാണ് അവതരിപ്പിച്ചത്. സാമ്പത്തിക സംവരണം എന്നത് സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യത്തിന് വിരുദ്ധമാണെന്നാണ് സുനില്‍കുമാര്‍ വാദിച്ചത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് പ്രത്യേക പാക്കേജ് ആകാം എന്നും അദ്ദേഹം നിര്‍ദേശിച്ചു. പുതിയ ദേശീയ കൗണ്‍സിലിന്റെ തീരുമാനം എന്തായാലും, ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി യാഥാര്‍ഥ്യബോധത്തോടെ ഈ വിഷയം അതിന്റെ നയതീരുമാനവേദിയില്‍ ചര്‍ച്ച ചെയ്തു എന്നതിന് ഏറെ പ്രാധാന്യമുണ്ട്.
മുന്നാക്ക സംവരണത്തിനെതിരായ നിലപാട് ഇതുവരെ സി.പി.ഐ സ്വീകരിച്ചിട്ടില്ലെങ്കിലും, ജനറല്‍ സെക്രട്ടറി ഡി. രാജ അടക്കമുള്ള നേതാക്കള്‍ പല അവസരങ്ങളിലും എതിര്‍പ്പ് പ്രകടമാക്കിയിട്ടുണ്ട്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പില്‍നിന്ന് രാജ ഇറങ്ങിപ്പോയിരുന്നു. മാത്രമല്ല, കേരളത്തില്‍ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് നേതാക്കളില്‍ പലരും മുന്നാക്ക സംവരണത്തെ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്. നിലപാട് തിരുത്തിക്കാന്‍ നേതൃത്വത്തിനുമേലുള്ള ഇത്തരം സമ്മര്‍ദങ്ങള്‍ക്ക്, വി.എസ്. സുനില്‍കുമാറിന്റെ ഭേദഗതിയോടെ ഔദ്യോഗിക ശ്രദ്ധ ലഭിച്ചിരിക്കുന്നു.
2015ലെ പോണ്ടിച്ചേരി പാര്‍ട്ടി കോണ്‍ഗ്രസിലാണ് സാമ്പത്തിക സംവരണം എന്ന നിര്‍ദേശം സി.പി.ഐ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്.

ഇടതുസര്‍ക്കാര്‍, സി.പി.എം, സി.പി.ഐ
മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമീപനം സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സാമ്പത്തിക സംവരണം എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏറെ കാലമായുള്ള നയമാണ്. പ്രകടനപത്രികകളിലടക്കം അത് ഉറപ്പുനല്‍കാറുമുണ്ട്. കേരളത്തില്‍, ഇ.എം.എസ് അടക്കമുള്ളവര്‍ ഈ നയത്തിന്, ‘ജാതി ശാശ്വതീകരണ' വ്യാഖ്യാനങ്ങളും ചമച്ചുവച്ചിട്ടുണ്ട്.
സംവരണത്തെ സാമൂഹികനീതിയുടെയും പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലാണ് പരിഗണിക്കേണ്ടത് എന്നും അതിന്റെ മാനദണ്ഡം സാമ്പത്തികസ്ഥിതി ആകരുതെന്നുമാണ്, ഭരണഘടന വിശദീകരിക്കുന്നത്. സ്വാതന്ത്ര്യലബ്ദിക്കുശേഷം നിയോഗിക്കപ്പെട്ട നിരവധി കമീഷനുകള്‍, ഭരണകൂട- അധികാര സംവിധാനങ്ങളില്‍ പ്രാതിനിധ്യവും പങ്കാളിത്തവും തുല്യതയും നിഷേധിക്കപ്പെടുന്നതിന്റെ വസ്തുതകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ 2000 - ല്‍ നിയമിച്ച ജസ്റ്റിസ് കെ. കെ. നരേന്ദ്രന്‍ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, പിന്നാക്ക- ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മതിയായ സംവരണമില്ലെന്നും സംവരണ നഷ്ടമുണ്ടായി എന്നുമാണ് ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ മുസ്‌ലിംകളില്‍ ഭൂരിപക്ഷത്തിന്റെയും സാമൂഹിക- സാമ്പത്തിക സ്ഥിതി ദലിതരുടേതിന് തുല്യമാണ് എന്നായിരുന്നു ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ കേരള പഠനത്തില്‍, സര്‍ക്കാര്‍ ജോലികളിലെ ആനുപാതിക പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍, മുസ്‌ലിം- പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ പരിതാപകരമായ സ്ഥിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘സര്‍ക്കാര്‍ ഉദ്യോഗം എന്നത് സാമൂഹിക- സാമ്പത്തിക അവസ്ഥ നിര്‍ണയിക്കുന്നതില്‍ ഒരു സുപ്രധാന ഘടകമായിരിക്കുന്ന സാഹചര്യത്തില്‍ ഈ അസന്തുലിതാവസ്ഥ അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നു' എന്ന് കേരള പഠനം അഭിപ്രായപ്പെടുന്നു.

ഇത്തരം സാമൂഹിക യാഥാര്‍ഥ്യങ്ങളെ പാടേ അവഗണിച്ചാണ്, ‘കുടുംബ വരുമാനവും സാമ്പത്തിക പിന്നാക്കാവസ്ഥയും കണക്കിലെടുത്ത് സംവരണത്തിന് അര്‍ഹമായവരെ തീരുമാനിക്കുന്ന' നയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുന്നത്. അതായത്, സംവരണം ദാരിദ്ര്യനിര്‍മാര്‍ജന പരിപാടിയാണ് എന്ന കാഴ്ചപ്പാട്, ഇന്ത്യന്‍ സാഹചര്യത്തില്‍ പിന്തിരിപ്പനാണ് എന്ന് സി.പി.എമ്മിന് ഇതുവരെയും ബോധ്യമായിട്ടില്ല എന്നര്‍ഥം.
ദാരിദ്ര്യനിര്‍മാര്‍ജന നടപടികള്‍ ഏറക്കുറെ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. അതിന്, സാമ്പത്തിക സംവരണത്തിന്റെ അകമ്പടി ആവശ്യമില്ല. ശാസ്ത്രസാഹിത്യപരിഷത്ത് 2018-19 -ല്‍ പൂര്‍ത്തീകരിച്ച രണ്ടാം കേരള പഠനത്തില്‍ (ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല) പറയുന്നത്, 1987 മുതല്‍ 2019 വരെയുള്ള കാലത്ത് കേരളത്തില്‍ വന്ന വലിയ മാറ്റം, ദരിദ്രര്‍ കൂടുതലായുണ്ടായിരുന്ന ഒരു സമൂഹം മിഡില്‍ക്ലാസ് സമൂഹമായി മാറി എന്നതാണ് എന്നാണ്. അതായത്, ഇന്ന് കേരളത്തില്‍ 75 ശതമാനവും മിഡില്‍ക്ലാസാണ്, 25 ശതമാനമാണ് പോവര്‍ട്ടി. അതില്‍ തന്നെ, അതിദരിദ്രര്‍ എന്നു പറയാവുന്നത് നാലോ അഞ്ചോ ശതമാനമാണ് എന്ന്, പഠനത്തില്‍ പങ്കാളിയായ ഡോ. കെ.പി. അരവിന്ദന്‍ പറയുന്നു. അതായത്, സാമ്പത്തിക പുരോഗതിയുടെയും ജീവിതഗുണനിലവാരം മെച്ചപ്പെട്ടതിന്റെയും സൂചനയാണിത്. സര്‍ക്കാര്‍ ഇടപെടലുകളുടെ കൂടി ഫലമായാണ് ഈ മാറ്റം.
അതേസമയം, പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന്റെയും അവര്‍ക്ക് കൈവരിക്കാനായ സാമൂഹിക നീതിയുടെയും കാര്യത്തില്‍ കേരളം ഏറെ പിന്നിലാണ്. ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ എൽ.ഡി.എഫ് സര്‍ക്കാറും സി.പി.എമ്മും തയാറല്ല എന്നതിന് തെളിവാണ്, എയ്ഡഡ് സ്‌കൂള്‍- കോളജ് നിയമനങ്ങളില്‍ സംവരണം കൊണ്ടുവരണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ നിലപാട്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍ തന്നെ ഈ ആവശ്യമുന്നയിച്ചെങ്കിലും അതിന് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് അനുഭാവപൂര്‍വമായ ഒരു പരിഗണനയും ലഭിച്ചില്ല. എസ്.എൻ.ഡി.പിയെയും എം.ഇ.എസിനെയും പോലുള്ള ചില സാമുദായിക സംഘടനകൾ ഈ ആവശ്യത്തെ പേരിനെങ്കിലും പിന്തുണച്ചതിനെ ഒരു സാമൂഹിക ആവശ്യമായി ഏകോപിപ്പിക്കാൻ ശ്രമിക്കുന്നതിനുപകരം, അത്തരമൊരു നിലപാടില്ല എന്ന് ഉറപ്പിച്ചുപറയുകയായിരുന്നു സി.പി.എം.

അതേസമയം, പാര്‍ലമെൻറ് പാസാക്കിയ ഭേദഗതിയെതുടര്‍ന്ന്, കേരളത്തില്‍, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം കൊണ്ടുവരാന്‍ അനാവശ്യമായ ധൃതി പ്രകടിപ്പിച്ചതും ഇതേ സര്‍ക്കാറാണ്. ഇതിന് ഒരു വര്‍ഷം മുമ്പേ ദേവസ്വംബോര്‍ഡിനുകീഴിലുള്ള സ്ഥാപനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കി ‘മാതൃക'യും സൃഷ്ടിച്ചു. 82 ശതമാനം നായര്‍ സമുദായവും 14 ശതമാനം മറ്റ് മുന്നാക്ക സമുദായവുമാണ് ദേവസ്വം ബോര്‍ഡിലുള്ളത്. ഫലത്തില്‍, 96 ശതമാനം മുന്നാക്കക്കാരുള്ളിടത്താണ്, 10 ശതമാനം കൂടി മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയത് എന്നും ഓര്‍ക്കണം.
‘‘സംസ്ഥാന സര്‍ക്കാര്‍ എന്നു പറയുന്നത് ബൂര്‍ഷ്വാ നിയമത്തിന്റെ ചില്ലറ കച്ചവടക്കാരാണ്. അവര്‍ക്ക് സാമ്പത്തികരംഗം നിയന്ത്രിക്കുന്ന സമ്പന്നരെ തൊടാന്‍ കഴിയില്ല. എന്നാല്‍, തങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ഒപ്പമാണെന്ന ഒരു ധാരണ ഉണ്ടാക്കുകയും വേണം, അതിനാണ് സംവരണം ഒരു തന്ത്രമായി ഉപയോഗിക്കുന്നത്. അതൊരു നയസമീപനമല്ല, തന്ത്രമാണ്. സാമ്പത്തിക സംവരണം നയരാഹിത്യത്തെ കാണിക്കുന്നു, നയത്തെയല്ല'' എന്ന് എം. കുഞ്ഞാമന്‍ പറയുന്നത്, ഇടതുപക്ഷ സര്‍ക്കാറിന്റെ സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് കൃത്യമാണ്.
വര്‍ഗ കാഴ്ചപ്പാടിലൂന്നി സംവരണത്തെ വ്യാഖ്യാനിക്കുന്ന സി.പി.എമ്മും സി.പി.ഐയും ജാതി എന്ന യാഥാര്‍ഥ്യത്തെ നേരിടുന്നതില്‍ പുലര്‍ത്തുന്ന ക്രൂരമായ നിസ്സംഗത തുടരുകയാണ്. മുന്നാക്ക- പിന്നാക്ക സമുദായങ്ങളിലെ പാപ്പരീകരണത്തെ മുന്‍നിര്‍ത്തിയാണ്, സംവരണത്തെ തന്നെ അവര്‍ വിശദീകരിക്കുന്നത്. എന്നാല്‍, ഇന്ത്യനവസ്ഥയില്‍ ഈ സമീകരണം എത്രമാത്രം അയഥാര്‍ഥമാണ് എന്ന് സി.പി.എമ്മിന് ഇതുവരെ മനസ്സിലായിട്ടില്ല. ഈ സാഹചര്യത്തിലാണ്, സി.പി.ഐയില്‍ നടന്ന ചര്‍ച്ച വലിയൊരു തിരിച്ചറിവുകൂടിയായി മാറുന്നത്.
കാനവും പിണറായിയും
മുന്നാക്ക സംവരണം ഭരണഘടനാവിരുദ്ധമാണ് എന്ന കാഴ്ചപ്പാടാണ് സി.പി.ഐ സ്വീകരിക്കാന്‍ പോകുന്നത് എങ്കില്‍, കേരളത്തില്‍, അതിന് വിരുദ്ധമായ നിലപാട് പിന്തുടരുന്ന ഒരു സര്‍ക്കാറില്‍ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കും എന്നതും പ്രധാനമാണ്. സി.പി.ഐ സംസ്ഥാന സമ്മേളനത്തിനുമുന്നോടിയായി നടന്ന ജില്ലാ സമ്മേളനങ്ങളിലെ ചര്‍ച്ചകളുടെ സ്വഭാവം നോക്കിയാല്‍, കേരളത്തില്‍ യഥാര്‍ഥ പ്രതിപക്ഷം സി.പി.ഐയാണ് എന്നേ തോന്നൂ. അത്ര കടുത്ത ഭാഷയിലാണ് പ്രതിനിധികള്‍ ഇടതുസര്‍ക്കാറിനെ വിമര്‍ശിച്ചത്. കാനം രാജേന്ദ്രന്‍ പിണറായി വിജയന്റെ അടിമയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലുയര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ‘ദിവസവും രാവിലെ എഴുന്നേറ്റ് പിണറായി വിജയനെ ചീത്ത വിളിക്കാന്‍ എന്നെ കിട്ടില്ല' എന്ന നിസ്സാരവല്‍ക്കണത്തോടെ, പാർട്ടിക്കുള്ളിലെ ആ വിമർശനങ്ങളെയെല്ലാം നിർവീര്യമാക്കിക്കളഞ്ഞു, കാനം രാജേന്ദ്രന്‍. അതുകൊണ്ട്, മുന്നാക്ക സംവരണ വിഷയത്തില്‍, നയപരമായ നിലപാടുമാറ്റമാണ് സി.പി.ഐ സ്വീകരിക്കുന്നത് എങ്കില്‍, അത് കാനം രാജേന്ദ്രന്റെ സംസ്ഥാന നേതൃത്വം എങ്ങനെയാണ് ഉള്‍ക്കൊള്ളുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
2025 - ല്‍ ശതാബ്ദി ആഘോഷിക്കാനൊരുങ്ങുന്ന സി.പി.ഐയുടെ, ഇടതുമുന്നണിയിലെ ഘടകകക്ഷി എന്ന നിലയിലുള്ള അസ്തിത്വത്തിന് കുറെക്കൂടി ക്രിയാത്മകമായൊരു വികാസം സാധ്യമാകണമെങ്കില്‍, മുന്നാക്ക സംവരണക്കാര്യത്തില്‍ നടത്തിയതുപോലെ, മറ്റു പ്രധാനപ്പെട്ട വിഷയങ്ങളിലും സമാന ചര്‍ച്ചകളിലൂടെയും തിരുത്തലുകളിലൂടെയും സഞ്ചരിക്കേണ്ടിവരും.
കെ. കണ്ണന്‍
Jan 26, 2023
6 Minutes Watch
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
കെ. കണ്ണന്‍
Jan 04, 2023
4 Minutes Watch
മനില സി.മോഹൻ
Jan 03, 2023
5 Minutes Watch
Think
Dec 30, 2022
3 Minutes Read