ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച പതിനാലുകാരൻ വൈഭവ് സൂര്യവംശി ഉഗ്രൻ തുടക്കമാണ് കുറിച്ചതെന്നതിൽ സംശയമില്ല. എന്നാൽ കളിയുടെ ചരിത്രം ഇത്തരം ചൈൽഡ് പ്രോഡിജീസിന് അനുകൂലമല്ല. അമിതമായ പ്രതീക്ഷകൾ കളിക്കാരനിൽ കെട്ടിയേൽപ്പിക്കുന്ന പ്രഷറോ പ്രതിഭയിൽ ക്രമേണ സംഭവിക്കുന്ന ക്ഷീണമോ ആവണമെന്നില്ല കാരണം. 22-ാം വയസ്സിൽ ഓസ്ട്രേലിയൻ ക്യാപ്റ്റനായ ഇയാൻ ക്രെയിഗ് മുതൽ 18-ാം വയസ്സിൽ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം പ്രിഥ്വി ഷാ വരെ പെട്ടെന്ന് പൊലിഞ്ഞ താരകങ്ങൾക്ക് ഉദാഹരണങ്ങൾ നിരവധിയാണ്. സച്ചിൻ ടെണ്ടുൽക്കർ മുതൽ ഡീഗോ മറഡോണ വരെ ചെറുപ്പം മുതൽ സ്ഥിരതയാർന്ന പരിശീലനത്തിലൂടെ വർഷങ്ങളോളം കളിയിൽ നിറഞ്ഞു നിന്ന കളിക്കാരുമുണ്ട്. ദീർഘകാലമായി അന്താരാഷ്ട്ര സ്പോർട്സ് മത്സരങ്ങൾ റിപ്പോർട്ടു ചെയ്യുന്ന ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി ചരിത്രത്തിലെ അനുഭവങ്ങൾ പങ്കു വെക്കുന്നു.