പഴയ ഓസീസ് എവിടെ? പുതിയ ദക്ഷിണാഫ്രിക്ക ഇവിടെയുണ്ട്

രണ്ട് വൻ മാർജിൻ വിജയത്തോടെ രണ്ട് വീതം വിജയം നേടിയ പാകിസ്താനും ന്യൂ സിലാൻഡിനും ഇന്ത്യക്കും മുകളിൽ റൺ റേറ്റ് മേധാവിത്വത്തിൽ ദക്ഷിണാഫ്രിക്ക പോയിന്റ് ടേബിളിൽ മുന്നിലെത്തി. ആസ്ത്രേലിയ അഫ്ഗാന് മാത്രം മുന്നിൽ ഒമ്പതാമതിലേക്ക് താഴ്ന്നിറങ്ങി. ശ്രീലങ്കയുമായുള്ള ആസ്ത്രേലിയയുടെ അടുത്ത മൽസരം ടൂരണമെന്റിലെ അവരുടെ ഭാവി കൂടി തീരുമാനിക്കും.

ക്രിക്കറ്റ് ബ്രിട്ടൺ ഒരു കളിയായി രൂപാന്തരപ്പെടുത്തിയത് മുതൽ അവരുടെ കോളനിയായ വെസ്റ്റ് ഇൻഡീസായിരുന്നു അതിന്റെ താര രാജാക്കന്മാർ. തൊണ്ണായിരങ്ങൾ മുതൽ രണ്ടായിരം വരെ സുവർണ്ണ തലമുറകൾക്ക് പകരം കരീബിയൻ ദീപുകളിൽ അതിലും വലിയ തലമുറകൾ ഉണ്ടായികൊണ്ടിരുന്നു. എന്നാൽ രണ്ടായിരമാണ്ടിലേക്ക് കടന്നപ്പോയെക്കും വെസ്റ്റ് ഇൻഡീസിനോളം പോന്ന വെടികെട്ട് ബാറ്റ്സ്മാന്മാരും തീ തുപ്പുന്ന ബൗളർമാരുമായി ഒരു ടീം ഉയർന്നു വന്നു.

പിന്നീടുള്ള വർഷങ്ങളിലെ പ്രാധാന ട്രോഫികളെല്ലാം അവർക്കായിരുന്നു. പന്ത്രണ്ട് പതിപ്പ് കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ അഞ്ചു ട്രോഫികൾ, അതിൽ 99 മുതൽ 2007 വരെ മൂന്ന് തുടർച്ചയായ ലോകകപ്പുകൾ. കൂടാതെ ചാമ്പ്യൻസ് ട്രോഫികളും ട്വന്റി ട്വന്റി കപ്പും ടെസ്റ്റ് ലോകകപ്പും, രണ്ട് വേൾഡ് കപ്പ് റണ്ണേഴ്സും.

ബ്രാഡ്മാനും ഷെയിൻ വോണും മഗ്രാത്തും ഗിൽഗ്രിസ്റ്റും റിക്കി പോണ്ടിങ്ങും ഹൈഡനും ബ്രയിറ്റ് ലീയുമൊക്കെ മഞ്ഞ കളർ ജെയ്സിയിൽ നിറഞാടി നമ്മെ അസൂയപ്പെടുത്തിയ ആ ടീം, ആസ്ത്രേലിയ.

1999 മുതൽ തുടർച്ചയായ മൂന്ന് ലോകകപ്പുകൾ നേടിയ ആസ്ത്രേലിയൻ ടീം  

പഴയ കാലത്തെ പ്രതിഭാ ധാരാളിത്തമില്ലെങ്കിലും ഈ ലോകകപ്പിലെയും ഹോട്ട് ടീം തന്നെയായിരുന്നു ഓസീസ്. വാർണറും സ്മിത്തും മാക്സ് വെല്ലും സാംബെയും സ്റ്റാർക്കുമൊക്കെയുള്ള ടീം. വമ്പൻ അടികൾക്കും തിരിച്ചു വരവുകൾക്കും പേസ് ആക്രമണത്തിനും ആവശ്യമുള്ള സമയങ്ങളിൽ സ്പിൻ ചുഴികളുണ്ടാക്കാനും പറ്റിയ സന്തുലിത ഓൾ റൗണ്ട് ടീം.

എന്നാൽ ഇന്ത്യക്കെതിരെയുള്ള ആദ്യ മത്സരത്തിന് ശേഷം രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടും വൻ മാർജിനിൽ തോറ്റപ്പോൾ ആസ്ത്രേലിയയില്ലാത്ത ഒരു പുതിയ ലോകകപ്പ് സെമിഫൈനൽ ലൈനപ്പിലേക്ക് സൂചനകൾ വന്നു. ഒരു കാലത്ത് ഏറ്റ് മുട്ടി വിജയിക്കാൻ നന്നേ ബുന്ധിമുട്ടുള്ള ടീം, നമ്പർ ടൺ വരെ ഉജ്വലമായ ബാറ്റിംഗ് ഓർഡർ ഉള്ള രാജ്യം. ക്രിക്കറ്റിൽ പേസ് ബോളുകൾ നേരിടുമ്പോൾ ഹെൽമറ്റ് വെക്കാൻ തുടങ്ങിയത് ആസ്ത്രേലിയൻ ബോളർമാർ പന്തെറിയുമ്പോഴായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

അഞ്ച് ലോകകപ്പുകളും അത് നേടിയ ക്യാപ്റ്റന്മാരും

മാച്ചിൽ ആസ്ത്രേലിയ റൺ ടോട്ടലിങ്ങിലോ ചേസിങ്ങിലോ ഒരൽപ്പം പിറകിലോ അവരുടെ ബൗളിംഗ് ശരാശരിയിലോ ആണെങ്കിൽ പോലും, മറുവശത്ത് എതിർ ടീം ഇതിലെല്ലാം മുൻതൂക്കം കാണിക്കുന്നുണ്ടെങ്കിൽ കൂടി മാച്ച് പ്രഡിക്ഷൻ ഇൻഡക്സിൽ ആസ്ത്രേലിയക്ക് അധിക പരിഗണന കിട്ടിയിരുന്നു. കളിയുടെ ഏത് സാഹചര്യത്തിൽ നിന്നും തിരിച്ചു വരാനുള്ള അവരുടെ അസാമാന്യ കഴിവ് തന്നെയായിരുന്നു കാരണം.

അസാമാന്യ ഫീൽഡിങ്ങിലൂടെ ബാറ്റ്സ്മാന് അവകാശപ്പെട്ട ബൗണ്ടറികൾ കൂടെ തടുത്തിട്ടിരുന്ന ആ ടീമാണ് ഇന്ന് തുടർച്ചയായ ക്യാച്ചുകൾ മിസ്സ് ചെയ്യുന്നത്, ലെങ്ത്ത് കണ്ടെത്താൻ കഴിയാതെ എതിർ ബാറ്റർമാർക്ക് അടിക്കാൻ പാകത്തിൽ ബോൾ വെച്ച് കൊടുക്കുന്നത്. അപാരമായ ആത്മവിശ്വാസവും എതിർ ടീമുകൾക്കെതിരെ മനപ്പൂർവ്വം സൃഷ്ട്ടിച്ചെടുക്കുന്ന മാനസികപരമായ ആധിപത്യ മുൻ തൂക്കവും ആസ്ത്രേലിയക്ക് നഷ്ടമായിട്ടുണ്ട്. കളിക്കാരുടെ ശൈലിയിലും മുഖഭാവത്തിലും അത് പ്രകടമാണ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഈ മത്സരം ഇതിനെല്ലാമുള്ള ഉദാഹരണമായിരുന്നു. ബാവുമയുടെ രണ്ട് ക്യാച്ചുകളും മാർക്രത്തിന്റെ ഒരു ക്യാച്ചുമാണ് കങ്കാരുപട നിലത്തിട്ടത്.

ആസ്ത്രേലിയയ്ക്കെതിരെ സെഞ്ചുറി നേടിയ ഡീ കോക്ക്

ആദ്യ കളിയിൽ ശ്രീലങ്കക്കെതിരെ സെഞ്ച്വറി നേടിയതിന് പിന്നാലെ തുടർച്ചയായ രണ്ടാം കളിയിലും സെഞ്ച്വറി നേടിയ ഡീ കോക്കിന്റെ ക്ലാസ്സ് ഇന്നിങ്സായിരുന്നു കളിയിലെ ഹൈലേറ്റ്. 106 പന്തുകളിൽ അഞ്ച് സിക്സറുകളും എട്ട് ഫോറുകളുമായി 109 റൺസാണ് ഡീ കോക്ക് അടിച്ചെടുത്തത്. ഡീ കോക്കിന്റെ അവസാന ലോകകപ്പാണിത്. വിക്റ്റിന് പിറകിലും അസാമാന്യ പ്രകടനവുമായി ഈ ലോകക്കപ്പിലെ ടോപ്പ് സ്കോററായി ഈ മുപ്പതുകാരൻ തുടരുന്നു. ആദ്യ കളിയിൽ രണ്ട് വിക്കറ്റും ആസ്ത്രേലിയയ്ക്കെതിരെ മുപ്പത്തി മൂന്ന് റൺസ് വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ റബാഡയുടെ ബൗളിംഗും മനോഹരമായിരുന്നു. ആദ്യ കളിയിൽ സെഞ്ചുറി നേടിയ മാർക്രം രണ്ടാം കളിയിലും തന്റെ ബാറ്റിങ്ങ് മികവ് നില നിർത്തി.

ലോക ക്രിക്കറ്റിലെ എക്കാലത്തെയും ടോപ് ഫൈവിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക ഇത് വരെ കിരീടം നേടിയിട്ടില്ല. നാല് തവണയും സെമി ഫൈനലിൽ ഇടറി വീണ ടീം. നിർഭാഗ്യമെന്ന് ഇരട്ട പേരുള്ള ടീം. നിലവിലെ ഫോം വെച്ച് ഇത്തവണ അതവർക്ക് മറി കടക്കാനാവുന്നതെ ഒളളൂ.. എന്നാൽ നോകൗട്ട് ആൻഡ് ബിഗ് മാച്ചുകളാണ് അവരുടെ എക്കാലത്തെയും പേടി. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച് കളിച്ച് സെമി ഫൈനലിൽ കാലിടറുന്ന പതിവ് ഇത്തവണയെങ്കിലും തിരുത്താൻ അവർക്ക് കഴിയണം. ഹാഷിം അംലക്കും പൊള്ളാക്കിനും ജാക്ക് കാലിസിനും ഡിവില്ലേഴ്സിനും ഗാരി കിർസ്റ്റണിനും കഴിയാത്ത ദൂരം.

ദക്ഷിണാഫ്രിക്കക്കെതിരെ തകർന്നടിഞ്ഞ ഓസീസ് ബാറ്റിങ്ങ്

70-6 എന്ന നിലയിൽ നിന്ന് സ്റ്റാർക്കും ലാ ബു ഷെയ്നുമാണ് ഓസിസിന്റെ മാനം കാത്തത്. വിജയ ലക്ഷ്യം വിദൂരമായിരുന്നെങ്കിലും ഭേദപ്പെട്ട സ്കോർ നേടി വമ്പൻ തകർച്ചയെന്നത് മാറ്റാനും ഇനിയുള്ള മൽസരങ്ങളിൽ നിർണ്ണായകമായേക്കാവുന്ന റൺ റേറ്റ് ഇടിവ് കുറയ്ക്കാനുമാണ് പിന്നീട് വന്ന താരങ്ങൾ ശ്രമിച്ചത്. എന്നാൽ ഓരോരുത്തരും വരി വരിയായി അതിൽ പരാജയപ്പെട്ടു . ഏഴാം വിക്കറ്റിൽ സ്റ്റാർക്കും ലാ ബു ഷെയ്നും 69 റൺസ് കൂട്ടി ചേർത്തു. അതായിരുന്നു ആസ്ത്രേലിയയുടെ ഈ കളിയിലെ ഏറ്റവും വലിയ ബാറ്റിങ്ങ് പാർട്ണർഷിപ്പ്.

റബാഡയും ന്ഗിഡിയും

ലാ ബു ഷെയ്ൻ ,റബാഡയുടെയും ലുങ്ങി നിഗിഡിയുടെയും മാരക ബോളിൽ സ്ട്രൈക്ക് കണ്ടെത്താൻ നന്നായി കഷട്ടപ്പെട്ടെങ്കിലും 74 പന്തിൽ നിന്ന് 46 റൺസ് കൂട്ടി ചേർത്തു. ന്ഗിഡി എട്ട് ഓവറിൽ രണ്ട് മെയ്ഡൻ ഒവറുകളടക്കം വെറും രണ്ട് റൺസ് ശരാശരിയിൽ 18 റൺസ് മാത്രമാണ് വിട്ട് കൊടുത്തത്. ആദ്യ കളിയിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ റബാഡ ഈ കളിയിൽ മൂന്ന് വിക്കറ്റുകൾ കൂടി വീഴ്ത്തി ടൂർണമെന്റ് വിക്കറ്റ് വേട്ടയിലെ മുൻ നിരയിലെത്തി. രണ്ട് വൻ മാർജിൻ വിജയത്തോടെ രണ്ട് വീതം വിജയം നേടിയ പാകിസ്താനും ന്യൂ സിലാൻഡിനും ഇന്ത്യക്കും മുകളിൽ റൺ റേറ്റ് മേധാവിത്വത്തിൽ ദക്ഷിണാഫ്രിക്ക പോയിന്റ് ടേബിളിൽ മുന്നിലെത്തി. ആസ്ത്രേലിയ അഫ്ഗാന് മാത്രം മുന്നിൽ ഒമ്പതാമതിലേക്ക് താഴ്ന്നിറങ്ങി. ശ്രീലങ്കയുമായുള്ള ആസ്ത്രേലിയയുടെ അടുത്ത മൽസരം അവർക്ക് നിർണ്ണായകമായിരിക്കും.

Comments