ബാറ്റിങ്ങ് 200- ലൊതുങ്ങിയാൽ എതിരാളികളെ
100- ൽ എറിഞ്ഞു തീർക്കാൻ കെൽപ്പുള്ള ടീം

ഈ ലോകകപ്പിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ഏകപക്ഷീയമായി എഴും എട്ടും വിക്കറ്റിനൊക്കെയാണ് ഇന്ത്യ വിജയിച്ചത്. ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ നിരയിൽ ബൗളർമാർക്ക് ബാറ്റ് എടുക്കേണ്ടിവന്നത്. എന്നാൽ ലക്നോയിലെ ഇംഗ്ലണ്ടിനെതിരായ മത്സരം ഇതുപോലൊന്നുമായിരുന്നില്ല.

ക്നോയിൽ ഇന്നലെ നടന്നതുപോലൊരു മത്സരം തീർച്ചയായും ആവശ്യമായിരുന്നു. ഈ ലോകകപ്പിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ഏകപക്ഷീയമായി എഴും എട്ടും വിക്കറ്റിനൊക്കെയാണ് ഇന്ത്യ വിജയിച്ചത്. ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ നിരയിൽ ബൗളർമാർക്ക് ബാറ്റ് എടുക്കേണ്ടിവന്നത്. ആ കളിയിലും പക്ഷെ സൂര്യകുമാർ യാദവ് ഒഴികെയുള്ളവർ 274 എന്ന വിജയലക്ഷ്യത്തിലേക്ക് ആവശ്യത്തിന് സംഭാവനകൾ നൽകി. ജഡേജ ഓൾ റൗണ്ടർ എൻഡിൽ അവസരത്തിനൊത്തുയർന്നിരുന്നു.

എന്നാൽ ലക്നോയിലെ ഇംഗ്ലണ്ടിനെതിരായ മത്സരം ഇതുപോലൊന്നുമായിരുന്നില്ല. പ്രഷർ മൂലം വീർത്ത് പൊട്ടാറായ ബലൂൺ പോലെയായിരുന്നു ഇംഗ്ലണ്ട്. നിലവിലെ ചാമ്പ്യൻമാർക്ക് സെമി സാധ്യതകളിലേക്ക് തിരിച്ചുവരാൻ ഈ മത്സരം വിജയിച്ചേ പറ്റൂ, ബാറ്റിങ്ങ്- ബൗളിംഗ് ലൈനപ്പുകളിൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്ന ടീം നിലവിലെ ചാമ്പ്യൻമാരുടേതയായിരുന്നു. ഓരോ മത്സരങ്ങളിലും ഇരുനിരയിലും താരങ്ങളെ മാറി മാറി പരീക്ഷിച്ചു. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലൊഴിച്ച് ടൂർണമെന്റിലെ ഏറ്റവും മികച്ച പവർ ഹിറ്റർ ഓൾ റൗണ്ടർമാരുള്ള ഇംഗ്ലണ്ടിന് കാര്യമായി ശോഭിക്കാൻ കഴിഞ്ഞില്ല. സൗത്ത് ആഫ്രിക്കക്കെതിരെയും ശ്രീലങ്കക്കെതിരെയും 200 റൺസിനുമുകളിൽ സ്കോർ ചെയ്യാനായില്ല. അഫ്ഗാനെതിരെ 69 റൺസിന് തോൽക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയുള്ള ഒരു ബിഗ് ചലഞ്ചിങ്ങ് സിറ്റുവേഷനിലാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ നിർണായക മൽസരത്തിനിറങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരെ രോഹിത് ശർമയുടെ പ്രകടനം

ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്ലർ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ ഫസ്റ്റ് ബാറ്റ് ഇന്നിങ്ങ്സ് ഇതായിരുന്നു. കഴിഞ്ഞ അഞ്ചു കളിയിലും ഇന്ത്യ സ്കോർ പിന്തുടരുകയായിരുന്നു ചെയ്തിരുന്നത്. ന്യൂ ബോളിൽ പേസർമാരായ വോക്ക്സിനും വില്ലിക്കും മികച്ച തുടക്കം ലഭിച്ചു. ഗില്ലും കോഹ്ലിയും ശ്രേയസ് അയ്യരുമെല്ലാം ഒരു പോലെ എളുപ്പത്തിൽ കീഴടങ്ങി. മിഡോട്ട് ബോളിൽ കുടുങ്ങി സമ്മർദ്ദത്തിലായ കോഹ്‍ലി ലോകകപ്പ് ചരിത്രത്തിലാദ്യമായി പൂജ്യത്തിന് പുറത്തായി. ഇന്ത്യൻ സ്കോർ 11.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 40 റൺസ് മാത്രം. പിന്നീട് വന്ന കെ.എൽ. രാഹുലുമായി തന്റെ പതിവുശൈലിയിൽ ഓഫ്, ലെഗ് കട്ടുകൾ കൊണ്ട് റൺസിൽ താളം കണ്ടെത്തിയ രോഹിത് ഇന്ത്യയുടെ സ്കോർ ചലിപ്പിച്ചു. ഓഫ് സ്റ്റമ്പുകൾക്കപ്പുറത്തേക്കുള്ള പന്തുകൾ ലീവ് ചെയ്തും വിക്കറ്റിന് നേരെ വന്ന ഷോർട്ട് ബോളുകൾ ഫൂട്ടിൽ പ്രതിരോധിച്ചും നിലയുറപ്പിക്കാനാണ് രോഹിത് ആദ്യം ശ്രമിച്ചത്.

49 റൺസ് നേടിയ സൂര്യകുമാർ യാദവും 39 റൺസ് നേടിയ കെ. എൽ രാഹുലും

ആദ്യ കളിയിൽ ഡക്കായതൊഴിച്ചാൽ തുടർന്നുള്ള എല്ലാ കളിയിലും 40 റൺസിനുമുകളിൽ സ്കോർ ചെയ്ത രോഹിത് അർധ ശതകം പിന്നിട്ട ശേഷം ഗിയർ മാറ്റി നാലിലേക്ക് ചുരുങ്ങിയ റൺ റേറ്റ് ഉയർത്താൻ ശ്രമിച്ചു. ഇടവേളയെടുത്ത് ബ്രേക്ക് ത്രൂ ലക്ഷ്യമാക്കി വന്ന വോക്സിനെയും വില്ലിയേയും സിക്സറിനും ഫോറിനും പറത്തി. സ്വീപ്പുകളും റിവേഴ്സ് സ്വീപ്പും പരീക്ഷിച്ചു. എന്നാൽ മറ്റൊരു സെഞ്ച്വറിക്കരികിൽ 87 റൺസിൽ ആദിൽ റഷീദിന്റെ പന്തിൽ ലിവിങ്സ്റ്റോണിന് ക്യാച്ച് നൽകി രോഹിത് മടങ്ങി. അന്താരാഷ്ട്ര മൽസരത്തിൽ പതിനെട്ടായിരം റൺസ് അടിച്ചെടുത്ത അഞ്ചാമത്തെ ഇന്ത്യൻ താരമായി രോഹിത്. ഗില്ലിന് ശേഷം 2023 കലണ്ടർ വർഷത്തിൽ ആയിരം റൺസ് കൂടി ചേർത്ത രണ്ടാമത്തെ താരവും.

രാഹുലിന്റെ ക്യാച്ച് മിഡിൽ ബെയ്ർസ്റ്റോ എടുത്തു. ശേഷമിറങ്ങിയ സൂര്യ കുമാർ യാദവ് തന്റെ ട്വന്റി ട്വന്റി സ്റ്റൈലിൽ റൺ ടോട്ടൽ ഉയർത്താൻ ശ്രമിച്ച് സ്കോർ 200 കടത്തി. ജഡേജ കാര്യമായി സംഭാവനകൾ നൽകാതെ തിരിച്ചു നടന്നു. തൊട്ടടുത്ത ബോളിൽ ഷമിയും. വില്ലിയെ ഓഫിലൂടെ സിക്സർ പറത്താൻ ശ്രമിച്ച് വോക്സിന് ക്യാച്ച് നൽകി സൂര്യ കുമാർ പിൻവാങ്ങിയ ശേഷം ബുമ്ര അപ്രതീക്ഷിതമായി 16 റൺസുകൾ കൂടി കൂട്ടി ചേർത്ത് ഇംഗ്ലണ്ട് ലക്ഷ്യം 230 ആക്കി.

ഷമിയും ബുമ്രയും

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബയർസ്റ്റോ-മലാൻ ഓപ്പണിങ്ങ് സഖ്യം തുടക്കത്തിൽ തന്നെ അടിച്ചു തന്നെ തുടങ്ങി. വിജയിക്കുക എന്നതിനപ്പുറം കുറഞ്ഞ ഓവറിൽ ലക്ഷ്യം മറികടന്ന് സെമി സാധ്യതകളിൽ നിർണ്ണായകമായേക്കാവുന്ന തങ്ങളുടെ കുറഞ്ഞ റൺ റേറ്റ് ഉയർത്തുക എന്നത് കൂടിയായിരുന്നു ഇരുവരുടെയും ലക്ഷ്യം. എന്നാൽ കൃത്യമായി പന്തെറിഞ്ഞ ബുമ്ര അഞ്ചാം ഓവറിന്റെ അഞ്ചാം പന്തിൽ മലാന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. തൊട്ടടുത്ത പന്തിൽ മനോഹരമായ പന്തിൽ റൂട്ടിനെ എൽബിഡബ്ലിയുവിൽ ബുമ്ര തന്നെ കുരുക്കി. സിറാജിന്റെ സ്പ്പെലലിന് ശേഷമെത്തിയ ഷമി കഴിഞ്ഞ മൽസരങ്ങളിലെ പോലെ തീ യോർക്കറുകൾ എറിഞ്ഞു. രണ്ട് ഓവർ തുടർച്ചയായി മെയ്ഡനായ സമ്മർദ്ധത്തിൽ ഈ ലോകകപ്പിൽ ഏറ്റവും മികച്ച അണ്ടർ പ്രഷർ എക്സ്പീരിയൻസ്ഡ് താരം ബെൻ സ്റ്റോക്സ് ഷമിയുടെ മുമ്പിൽ വീണു. ഷമിയുടെ യോർക്കറിന്റെ പവറിൽ സെന്റൽ സ്റ്റമ്പിനൊപ്പം ഓഫ്-ലഗ് സ്റ്ററ്റമ്പുകളും ഒരുപോലെ വിറച്ചു. തൊട്ടടുത്ത തന്റെ ഓവറിന്റെ ആദ്യ ബോളിൽ ബയ്ർസ്റ്റോയുടെ ഓഫ് സ്റ്റമ്പും പിഴുത് കഴിഞ്ഞ കളിയിലെ തന്റെ നയത്തിൽ മാറ്റമില്ലെന്ന് ഷമി പ്രഖ്യാപിച്ചു. ഇംഗ്ളീഷ് സ്കോർ 39 ന് നാല് എന്ന നിലയിലെത്തി.

പിന്നീട് സ്പിൻ ഊഴമായിരുന്നു. പതിനഞ്ചാം ഓവറിന്റെ കുൽദീപിന്റെ കറങ്ങിത്തിരിഞ്ഞ ആദ്യ പന്ത് പ്രതിരോധിക്കാൻ ക്യാപ്റ്റൻ ജോസ് ബട്ട്ലർ കഴിയും വിധം ശ്രമിച്ചെങ്കിലും അതിനെയും മറി കടന്ന് അത് സ്റ്റമ്പിലേക്കുള്ളിലേക്ക് കയറി. ഷമി 81 ൽ നിൽക്കെ അലിയെ രാഹുലിന്റെ കയ്യിലെത്തിച്ചു. ജഡേജ കൂടി വിക്കറ്റ് വേട്ടയിൽ പങ്കാളിയായതോടെ സ്കോർ 98 ൽ ഏഴിലെത്തി. കുൽദീപ് ലിവിങ്സ്റ്റണിനെ എൽ ബി ഡബ്ല്യുവിൽ കുടുക്കി ഒരു കളിയിൽ രണ്ട് വിക്കറ്റെന്ന തന്റെ പതിവ് ക്വാട്ട തീർത്തു. സ്പിൻ ബ്രേക്കിന് ശേഷം സ്പ്പെല്ലിനെത്തിയ ഷമി ആദിൽ റഷീദിന്റെ ഓഫ് സ്റ്റമ്പ് പിഴുത് അയാളുടെ വിക്കറ്റ് കൊതി വീണ്ടും കാണിച്ചു. കുറ്റി തെറിപ്പിക്കാൻ മൽസരിച്ച ബുമ്ര വുഡിന്റെ സ്റ്റമ്പിലേക്ക് ഉന്നം വെച്ചതോടെ ഇംഗ്ലീഷ് സ്കോർ 129 ലവസാനിച്ചു. രോഹിത് ശർമയുടെ നൂറാം ക്യാപ്റ്റൻസി മൽസരത്തിൽ ഇന്ത്യക്ക് നൂറ് റൺസ് വിജയം. ബാറ്റിങ്ങ് ദുഷ്കരമായിരുന്ന പിച്ചിൽ വലിയ തകർച്ചയിലേക്ക് പോകുമായിരുന്ന ഇന്ത്യൻ ടീമിനെ തിരിച്ചുകൊണ്ടുവന്ന രോഹിത് ശർമയുടെ ഇന്നിങ്സിന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം.

മൽസര വിജയം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ

കെ.എൽ. രാഹുൽ അലിയെ പുറത്താക്കിയ ക്യാച്ച് ഒഴിച്ച് ഇന്ത്യ നേടിയ വിക്കറ്റുകളെല്ലാം വന്നത് സ്റ്റമ്പിൽ തട്ടിയായിരുന്നു എന്ന കൗതുകം കൂടിയുണ്ടായിരുന്നു മൽസരത്തിൽ. മറുവശത്ത് ബാറ്റിങ്ങ് നിരയിൽ ഇന്ത്യൻ താരങ്ങളെല്ലാം ക്യാച്ചുകൾ നൽകിയാണ് മടങ്ങിയിരുന്നത്. രണ്ടാം ഇന്നിങ്സിൽ മഞ്ഞുവീഴ്ച മൂലം ബൗളിംഗ് ആനുകൂല്യം കുറഞ്ഞിട്ടും ഇന്ത്യൻ ബൗളർമാർ ഏറ്റവും മികച്ചുതന്നെ പന്തെറിഞ്ഞു. കഴിഞ്ഞ ആറ് മൽസരങ്ങളിൽ എതിരാളികളിൽ നിന്നും പരമാവധി നേടാവുന്ന അറുപത് വിക്കറ്റിൽ അമ്പത്തി നാലും നേടിയ ടീമായി. ഇന്ത്യ ആറു കളിയിൽ നിന്ന് വഴങ്ങിയ വിക്കറ്റുകൾ 27 മാത്രമാണ്.

തങ്ങളുടെ ഹാട്രിക്ക് ചാൻസിൽ ബുമ്ര ബെയർസ്റ്റോക്കെതിരെയും ഷമി അലിക്കെതിരെയും എറിഞ്ഞ ബോളുകൾ പരിശോധിക്കുക. ഇരുവരും വളരെ പ്രയാസപ്പെട്ടാണ് സ്റ്റമ്പ് മാത്രം ടാർഗറ്റായെത്തിയ യോർക്കർ ബോളിനെ ഫൂട്ട് ഡിഫൻസ് ചെയ്തത്. അഥവാ ഓരോവറിന്റെ എല്ലാ ബോളും തങ്ങളുദ്ദേശിച്ച രീതിയിലുള്ള കൃത്യതയിലും ലെങ്ങ്ത്തിലുമെറിയാൻ ബുമ്രക്കും ഷമിക്കും സാധിക്കുന്നു. സന്തുലിതം പ്രതീക്ഷിച്ചാണ് ഷമിയെ ആദ്യ നാല് കളിയിൽ ഇന്ത്യ പുറത്തിരുത്തിയിരുന്നത്.

എന്നാൽ ഹർദ്ധിക്കന്റെ പരിക്കിൽ ഷമി പരീക്ഷിക്കപ്പെട്ടതോടെ കാര്യങ്ങൾ മാറി. മുപ്പതോവറിന് മുമ്പിൽ കളിതീർക്കാവുന്ന സ്ഥിതിയിലായി കാര്യങ്ങൾ. 15-25 ഓവറുകളിൽ മധ്യ നിരയെയടക്കം പവലിയനിലേക്ക് മടക്കി അയക്കാൻ പറ്റുന്നു. ഷമിക്ക് മുമ്പ് ശർദുൽ താക്കൂർ ആ സമയത്ത് ചെയ്തിരുന്നത് ഓവർ വിടവ് നികത്തുക എന്നത് മാത്രമായിരുന്നു. അതിനപ്പുറത്തേറക്ക് പ്രധാന വിക്കറ്റുകൾ, പറ്റുമെങ്കിൽ സ്റ്റമ്പ് പിഴുത് തന്നെ വീഴ്ത്തുക എന്ന ഇംപാക്റ്റാണ് ഷമി കൊണ്ട് വന്നത്. ഇന്ത്യയുടെ ബാറ്റിങ്ങ് സ്കോർ 200 ലൊതുങ്ങിയാൽ പോലും എതിരാളികളെ 100 ൽ എറിഞ്ഞു തീർക്കാൻ കെൽപ്പുള്ള ബൗളർമാരുള്ള ടീമായി ഇന്ത്യ.

Comments