ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോൾ ഓപ്പണറുടെയും വിക്കറ്റ് കീപ്പറുടെയും റോളിൽ സഞ്ജു സാംസണിന് സ്ഥാനം ഉറപ്പായിരുന്നു. ടീം മാനേജ്മെൻറും കോച്ചും ക്യാപ്റ്റനും സഞ്ജുവിന് ഉറച്ച പിന്തുണ നൽകിയിരുന്നു. എന്നാൽ ലോകകപ്പിന് തൊട്ടുമുൻപുള്ള ന്യൂസിലൻഡിനെതിരായ പരമ്പരയിൽ സഞ്ജു സാംസൺ മോശം ഫോമിലാവുകയും ഇഷാൻ കിഷൻ സെഞ്ചുറിയടക്കം നേടി ഗംഭീര തിരിച്ചുവരവ് ചെയ്തതോടെ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ വീണ്ടും മാറ്റം വന്നു. ഓപ്പണിങ് സ്ലോട്ട് ഉറപ്പിച്ച് രണ്ട് ഇടംകയ്യൻമാരായ അഭിഷേക് ശർമയും ഇഷാൻ കിഷനും. മധ്യനിരയിൽ തിലക് വർമ, ഫിനിഷർ റോളിൽ റിങ്കു സിങ്. ഈ സ്ക്വാഡിൽ ഇനി സഞ്ജു സാംസണിന് കൂടി റോളുണ്ടോ? വാർത്താസമ്മേളനത്തിൽ ക്യാപ്റ്റൻ സൂര്യയോട് സഞ്ജുവിന് ഇനിയൊരു അവസരം കൂടി നൽകുമോയെന്ന ചോദ്യത്തിന് ഇത് തന്നെയായിരുന്നു അദ്ദേഹത്തിൻെറ മറുപടി. ആർക്ക് പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് നിങ്ങൾ പറയുന്നത്? അഭിഷേകിന് പകരമോ, അതോ തിലകിന് പകരമോ? സൂര്യ പറഞ്ഞതിലും ശരിയുണ്ടായിരുന്നു. അവസരങ്ങൾ മുതലെടുക്കുന്ന പ്രതിഭാശാലികളായ താരങ്ങൾക്കിടയിൽ സമ്മർദ്ദം താങ്ങാനാവാതെ സഞ്ജു പതറിപ്പോയിട്ടുണ്ട്. അത് ടീമിൽ അയാളുടെ സ്ഥാനം വല്ലാതെ പ്രതിസന്ധിയിലാക്കുകയും ചെയ്തിട്ടുണ്ട്.
ലോകകപ്പിലെ ഫേവറിറ്റ്സായ ടീം ഇന്ത്യയുടെ പ്രകടനം ആദ്യമത്സരം മുതൽക്ക് തന്നെ അത്ര പ്രതീക്ഷ നൽകുന്നതായിരുന്നില്ല. ക്യാപ്റ്റൻ സൂര്യകുമാറിൻെറ പ്രകടനമാണ് ആദ്യമത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. പാകിസ്ഥാനെതിരെ കിഷൻ, ദുബെ, വരുൺ, പാണ്ഡ്യ, ബുംറ തുടങ്ങിയവരുടെ പ്രകടനം. ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയക്കെതിരായ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് ടീമിലിടം കിട്ടിയത്. 8 പന്തിൽ 22 റൺസ് നേടി സഞ്ജു ടീമിന് മികച്ച തുടക്കം നൽകിയിരുന്നു.

അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ അതിദയനീയമായി തോറ്റു. ടീമിൻെറ ബാറ്റിങ് ലൈനപ്പിലെ പാളിച്ചകൾ തുറന്നുകാട്ടുന്നതായിരുന്നു മത്സരം. ഈ ടീം ഒരു ശരാശരി ടീമാണെന്നും ഈ ലോകകപ്പ് നേടാനുള്ള കെൽപ്പില്ലെന്നും വിമർശനങ്ങൾ ഉയർന്നുവന്ന കളി. മത്സരത്തിലും സഞ്ജുവിന് ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല. സിംബാവെക്കെതിരായ കളിയിൽ വീണ്ടും താരം ടീമിലെത്തുന്നു. ഈ ലോകകപ്പിൽ ഇന്ത്യയുടെ ഉയിർത്തണീപ്പ് കണ്ട മത്സരമായിരുന്നു അത്. സഞ്ജുവെന്ന അഗ്രസീവായ വലംകയ്യൻ ഓപ്പണർ പ്ലേയിങ് ഇലവനിൽ കൃത്യമായി ഇംപാക്ട് ഉണ്ടാക്കി. വലംകൈ - ഇടംകൈ കോമ്പിനേഷൻ ടോട്ടൽ ബാറ്റിങ് ലൈനപ്പിൻെറ തന്നെ ഡെപ്ത് വർധിപ്പിച്ചു. സഞ്ജു - അഭിഷേക് - കിഷൻ - സൂര്യ - തിലക് - പാണ്ഡ്യ - ദുബെ അങ്ങനെ കൃത്യമായ കോമ്പിനേഷൻ. 15 പന്തിൽ 24 റൺസെടുത്ത് സഞ്ജുവിൻെറ ആക്രമണോത്സുക തുടക്കം. പിന്നീട് ബാറ്റെടുത്തവരെല്ലാം തിളങ്ങി. ഇന്ത്യൻ ടീം ടോട്ടൽ 256. സിംബാവെക്കെതിരെ 72 റൺസിൻെറ ആധികാരികജയം. പക്ഷേ ആ വിജയം പോരായിരുന്നു ഇന്ത്യയ്ക്ക് സെമി കാണാൻ.
സഞ്ജുവും ആരാധകരും ഇത്രയും കാലം സഞ്ജുവിനെ പിന്തുണച്ചവരുമെല്ലാം സ്വപ്നം കണ്ട പ്രകടനം വെസ്റ്റ് ഇൻഡീസിനെതിരെയാണ് സംഭവിക്കുന്നത്. അതിനിർണായക മത്സരത്തിൽ സഞ്ജു ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി. 50 പന്തിൽ നിന്ന് 97 റൺസുമായി സെൽഫ്ലെസ് പ്രകടനം. 12 ഫോറുകളും നാല് സിക്സറുകളും പറത്തിയ ഇന്നിങ്സ്. രോഹിത്തിനെ പോലെ തുടങ്ങി, കോഹ്ലിയെ പോലെ ക്രീസിൽ നിലയുറപ്പിച്ച്, ധോണിയെപ്പോലെ ഫിനിഷ് ചെയ്ത പ്രകടനം. താൻ സെഞ്ച്വറി നേടുകയെന്നതൊന്നും അയാൾക്കൊരു പ്രശ്നമേയല്ല. കാരണം അയാൾ ഒരു അസാധ്യ ടീം പ്ലെയറാണ്. സെമിയിൽ ഇംഗ്ലണ്ടിനെതിരെയും കണ്ടു സഞ്ജുവിൻെറ തുടർച്ച. 7 സിക്സറുകളും 8 ഫോറുകളുമടക്കം 42 പന്തിൽ നിന്ന് 89 റൺസുമായി സഞ്ജു ടീം ഇന്ത്യയുടെ ടോപ് സ്കോറർ. ജസ്പ്രീത് ബുംറയെന്ന Once in a generation player-റുടെ ഗംഭീരമായ സ്പെൽ മത്സരം ഇന്ത്യയുടേതാക്കി. തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു മാൻ ഓഫ് ദി മാച്ച്. തന്നേക്കാൾ ഇത് അർഹിക്കുന്നത് ബുംറയാണെന്ന് പറഞ്ഞ് ക്രിക്കറ്റിലെ സ്പോർട്സ്മാൻ സ്പിരിറ്റിനെ കൂടി മറ്റൊരു തലത്തിലേക്ക് ഉയർത്തി സഞ്ജു.

എന്നെ ടീമിൽ ഉൾപ്പെടാത്തതിന് ക്യാപ്റ്റനെയോ കോച്ചിനെയോ കുറ്റം പറയുന്നതിൽ കാര്യമില്ല. ഞാൻ ടീമിൽ ആവശ്യകതയാണെന്ന്, ഞാനില്ലാതെ കളിക്കാൻ പറ്റില്ലെന്ന് അവർക്ക് തോന്നണം… സഞ്ജു തന്നെ മുൻപൊരിക്കൽ പറഞ്ഞ കാര്യം ഒടുവിൽ സംഭവിച്ചിരിക്കുകയാണ്. 2015-ൽ ടീം ഇന്ത്യക്കായി അരങ്ങേറിയ ബാറ്റർ 11 വർഷത്തിന് ഇപ്പുറത്ത് ടീമിൻെറ അവിഭാജ്യഘടകമായി മാറുന്നു. ഒപ്പം ഒരു ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെൻറ് പുരസ്കാരത്തിനുള്ള സാധ്യതാപട്ടികയിൽ മുന്നിലും നിൽക്കുന്നു. ആകെ എട്ട് കളിക്കാരാണ് പട്ടികയിലുള്ളത്. അതിലുള്ള ഒരേയൊരു ഇന്ത്യക്കാരനാണ് സഞ്ജു. വെറും 4 മത്സരങ്ങളിലാണ് സഞ്ജു ലോകകപ്പിൽ കളിച്ചത് 77.33 സ്ട്രൈക്ക് റേറ്റിൽ നേടിയത് 232 റൺസ്. സ്ട്രൈക്ക് റേറ്റ് - 201.73. അവസാന സൂപ്പർ എട്ട് മത്സരത്തിലും സെമിഫൈനലിലും അടക്കം തുടർച്ചയായി രണ്ട് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച്. ഇന്ത്യയെ ഫൈനലിലെത്തിച്ച താരം. ഇനി കാണേണ്ടത് ഫൈനലിൽ ഒരു ഗംഭീര ഇന്നിങ്സാണ്. ഇതേ പട്ടികയിലുള്ള ഫൈനൽ കളിക്കുന്ന ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ ടിം സെയ്ഫർട്ട് 8 മത്സരങ്ങളിൽ നിന്ന് നേടിയത് 274 റൺസ്. ശരാശരി 45.66. സ്ട്രൈക്ക് റേറ്റ് - 161.17. സഞ്ജു കളിച്ചതിൻെറ ഇരട്ടിയോളം മത്സരങ്ങൾ കളിച്ചവരാണ് ഈ പട്ടികയിൽ ഭൂരിപക്ഷം പേരുമെന്നതാണ് രസകരമായ കാര്യം.

കളിക്കാൻ അവസരം കിട്ടുമ്പോൾ അതെല്ലാം തുലച്ച് കളയുന്നവനെന്നും പന്ത് നോക്കാതെ വരുന്ന പോലെ ബാറ്റ് വീശുന്നവനെന്നും ക്രീസിൽ നിലയുറപ്പിച്ച് കളിക്കാൻ സാധിക്കാത്തവനെന്നും അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നവനെന്നും അങ്ങനെ തുടങ്ങി വിമർശനവും പരിഹാസവും കളിയാക്കലുകളും ഏറെ ഏറ്റുവാങ്ങിയിട്ടുണ്ട് സഞ്ജു. എന്നാൽ ഈ ലോകകപ്പിൽ കിട്ടിയ അവസരങ്ങളിൽ സഞ്ജുവിൻെറ ഗെയിം കൃത്യമായി മാറി. മൂന്ന് സ്റ്റംപുകളും തുറന്നുകാട്ടി ബാക്ക് ഫൂട്ടിലായി പന്തുകളെ നേരിടുന്ന രീതിയേ ഇല്ലാതായി. ഒരു പന്ത് ബൌണ്ടറി കടത്തിയാൽ അടുത്ത പന്തും ബൌണ്ടറിയടിക്കാൻ നോക്കുന്ന കളി മാറി. ടീമിന് ആവശ്യമെന്ന് തോന്നുന്ന ഘട്ടങ്ങളിൽ സ്കോറിങ് വേഗം കൂട്ടി. സിംഗിൾ എടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തു. സഞ്ജുവിന് ടീമിനെയും സഞ്ജു ടീമിനും നിർണായകമായ ലോകകപ്പാണിത്. യഥാർത്ഥത്തിൽ തൻെറ കളിയിലൊന്നും സഞ്ജു വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. അയാളുടെ ആത്മവിശ്വാസമാണ് വർധിച്ചത്. വിൻഡീസിനെതിരായ മത്സരത്തിന് ശേഷം തൻെറ തൊപ്പിയൂരി സഞ്ജുവിനെ അഭിനന്ദിച്ച സൂര്യയും ഡഗ് ഔട്ടിലിരുന്ന് ആവേശം കൊണ്ട ഗൗതം ഗംഭീറും ഒപ്പം ടീം മാനേജ്മെൻറും സഹകളിക്കാരും നൽകിയ ആത്മവിശ്വാസത്തിൻെറ പ്രതിഫലനമാണ് സഞ്ജുവിൻെറ കളി മാറ്റിയത്. ടീമിലെ സ്ഥാനത്തിന് വേണ്ടി ഇനി സമ്മർദ്ദത്തിലായി ക്രീസിൽ നിൽക്കേണ്ട ഗതികേടില്ലെന്ന് അയാൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ആ ആത്മവിശ്വാസമാണ് ഇത്രയും കാം ആൻറ് കംപോസ്ഡ് സഞ്ജുവിനെ നമുക്ക് സമ്മാനിച്ചിരിക്കുന്നത്. അത് ഏറ്റവും നന്നായി ഭംഗിയായി ഫിനിഷ് ചെയ്യുന്ന നിമിഷത്തിനാണ് ഇനി നമ്മുടെ കാത്തിരിപ്പ്…

