സൂര്യനെല്ലി മുതല്‍ വാളയാര്‍ വരെയുള്ള ലൈംഗികാക്രമണക്കേസുകളില്‍ പ്രതികളും വാദികളും ഇരകളും കേസില്‍ വിധി പറഞ്ഞ ജഡ്ജിയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറും അടക്കമുള്ളവര്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നു. കേസിലെ നിര്‍ണായക കണ്ണികളുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യം നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇത് ലൈംഗിക കച്ചവടം മാത്രമല്ലെന്നും അതിലും വലിയ കച്ചവടമാണെന്നും അതിലും വലിയ കച്ചവടക്കാരെ സംരക്ഷിക്കാന്‍ നടത്തുന്ന അഴിമതിയാണ് എന്നും അതുകൊണ്ടാണ് ആര് ഭരിക്കുമ്പോഴും ഒരു പ്രതി പോലും മാതൃകാപരമായി ശിക്ഷിക്കപ്പെടാത്തത് എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു
22 Nov 2020, 12:55 PM
സ്ത്രീപീഡന പരമ്പരകളിലെ മരണങ്ങളെ എങ്ങനെയാണ് പ്രശ്‌നവല്‍ക്കരിക്കുന്നത് എന്ന ആലോചനയാണ് നടത്തുന്നത്. വാസ്തവത്തില്‍ എന്തിനാണ് വീണ്ടും ഇങ്ങനെ സ്ത്രീപീഡന പരമ്പരകളെക്കുറിച്ച് സംസാരിക്കുന്നത് എന്നതിന് ഒരു വിശദീകരണം ആവശ്യമുണ്ട്. അത്, സാമൂഹിക- സാംസ്‌കാരിക പ്രത്യാഘാതമുള്ള ഒരു കുറ്റകൃത്യമാണ്. ഒരു തലമുറയെ മാത്രമല്ല, അനന്തര തലമുറകളെ മുഴുവന്‍ വൃത്തികേടുകളിലേക്ക്, കുറ്റകൃത്യങ്ങളിലേക്ക്, അഴിമതികളിലേക്ക്, കളവുകളിലേക്ക് നയിക്കുന്ന വയലന്‍സാണത്. അതൂകൊണ്ടാണ് അതിനെക്കുറിച്ച് സംസാരിക്കുന്നത്. ലൈംഗികതയെക്കുറിച്ചോ സദാചാരത്തെക്കുറിച്ചോ ഉള്ള ഉല്‍ക്കണ്ഠ കൊണ്ടല്ല വീണ്ടും വീണ്ടും സംസാരിക്കേണ്ടിവരുന്നത്.
ജനാധിപത്യ കോടതിയില്‍ സംഭവിക്കുന്നത്
ഒരു നാട് എന്നാല്‍, അതിന്റെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തിരേഖകളല്ല എന്ന് നാം പൊതുവായി അംഗീകരിച്ചുകഴിഞ്ഞു. അവിടെയുള്ള ജനങ്ങളെയാണ്, ജനജീവിതത്തെയാണ് നമ്മള്‍ നാട് എന്നു പറയുന്നത്. അതുപോലെത്തന്നെ ആ നാടിന്റെ നീതിന്യായ വ്യവസ്ഥ എന്നാല്‍ എഴുതിവെച്ചിട്ടുള്ള കുറെ നിയമങ്ങളല്ല, ആ പ്രദേശത്ത് ജീവിക്കുന്ന മനുഷ്യന്‍ അനുഭവിക്കുന്ന സമാധാനവും സുരക്ഷിതത്വവുമാണ്. അതുകൊണ്ടാണ് നമ്മള്‍ ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കുന്നത്.
ആദ്യമായി പുരുഷവിചാരം നടന്നിട്ടുള്ള ഒരു കുറ്റകൃത്യമാണ് താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം. താത്രിക്കുട്ടി ഭ്രഷ്ടായപോലെ തന്നെ 66 കേമന്മാരായ പുരുഷന്മാര്‍ ഭ്രഷ്ടാക്കപ്പെട്ട വിചാരണ കൂടിയാണത്. ആലോചിച്ചുനോക്കൂ, അതൊരു സാമുദായിക കോടതിയിലാണ് നടന്നത്. ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കി നിര്‍മിച്ചെടുത്ത, അതിന്റെ നിയമങ്ങള്‍ പാലിക്കുന്ന ഒരു സാമുദായിക കോടതിയാണ് ഒരു സ്ത്രീയോടൊപ്പം, പ്രബലരായ 64 പുരുഷന്മാരെ റദ്ദാക്കിക്കളഞ്ഞത്. പക്ഷെ, നമ്മുടെ ആധുനിക സമൂഹത്തിലെ മതേതത- ജനാധിപത്യ കോടതിയില്‍ ഒരു സ്ത്രീപീഡനത്തിന്റെ പരാതിയില്‍ ആത്യന്തികമായി സംഭവിക്കുന്നതെന്താണ്? ആ പെണ്‍കുട്ടിയും കുടുംബാംഗങ്ങളും മോശക്കാരായി ചിത്രീകരിക്കപ്പെടുക, അവര്‍ക്ക് സമൂഹത്തില്‍ പേരും വിലാസവും ഇല്ലാതാകുക എന്നുള്ളതാണ്.
സൂര്യനെല്ലി: പ്രതി രാജുവിന്റെ മരണം
പ്രതികൾ എവിടെയും പ്രബലന്മാരാണ്. അതുകൊണ്ട്, ആ പ്രബലന്മാര്‍ക്കുവേണ്ടി നിലകൊള്ളുന്ന നിയമങ്ങളുമാണ്. ഇവിടെ ഭ്രഷ്ടാക്കപ്പെടുന്നത് പെണ്‍കുട്ടികളോ സ്ത്രീകളോ ആണ് എന്നതാണ് വൈചിത്ര്യം. ബ്രാഹ്മണിക്കല്‍ മെയിലാവട്ടെ, ആല്‍ഫ മെയിലാവട്ടെ, ബീറ്റ മെയിലാവട്ടെ, ഏതു മെയിലും സ്വന്തം പാട്രിയാര്‍ക്കിയുടെ അടിസ്ഥാനത്തില്‍, സ്വന്തം വിഭാഗത്തില്‍ പെട്ട, അല്ലെങ്കില്‍ മറ്റു വിഭാഗത്തില്‍ പെട്ട സ്ത്രീകളോടുചെയ്യുന്ന അത്യാചാരങ്ങളുടെ ഫലം ഒന്നുതന്നെയായിരിക്കുന്നു എന്നതാണ് നമ്മുടെ കോടതികളിലും പൊലീസ് സ്‌റ്റേഷനുകളിലും എത്തിയിട്ടുള്ള പരാതികളുടെ ചരിത്രം വ്യക്തമാക്കുന്നത്. അതോടൊപ്പം, അതുമായി ബന്ധപ്പെട്ട് സംഭവിച്ചിട്ടുള്ള ദുര്‍മരണങ്ങളെക്കുറിച്ചു കൂടി ആലോചിക്കാം എന്ന് എനിക്കുതോന്നുന്നു.
ആദ്യത്തെ, ഒരു ലാന്‍ഡ്മാര്‍ക്ക് കേസായി പറയാവുന്നത് സൂര്യനെല്ലി കേസ് തന്നെയാണ്. 1996 ജനുവരി 16 മുതല്‍ ഫെബ്രുവരി 26 വരെ 41 ദിവസം 43 പേര്‍ തന്നെ പീഡിപ്പിച്ചത് ഒരിക്കലും മാറ്റിപ്പറഞ്ഞിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയാണ് സൂര്യനെല്ലിയിലെ പെണ്‍കുട്ടി.
പെണ്‍കുട്ടി എന്നത് നാം ഇപ്പോള്‍ കൗതുകത്തിന്റെ പേരില്‍ മാത്രം പറയുന്ന വാക്കാണ്, അവര്‍ ഇപ്പോള്‍ മധ്യവയസ്സ് കഴിഞ്ഞ സ്ത്രീയാണ്, 25 വര്‍ഷം മുമ്പ് നടന്ന ഒരു അത്യാചാരത്തിന് നീതി കാത്തിരിക്കുന്ന, മധ്യവയസ്സ് കഴിഞ്ഞ ഒരു സ്ത്രീ.
ആ പെണ്‍കുട്ടിയുടെ കേസില്‍ നീതി ലഭിച്ചില്ല എന്നതിലപ്പുറത്തേക്ക്, ആ കേസില്‍ സംഭവിച്ച ഒരു മരണം സൂചിപ്പിക്കട്ടെ. അവള്‍ പെട്ടുപോയത് പ്രണയത്തിലായിരുന്നു. പതിനഞ്ചോ പതിനാറോ വയസ്സില്‍ തോന്നുന്ന ഒരു ഇന്‍ഫാക്‌ച്വേഷന്‍ പ്രണയമാണെന്ന് അവള്‍ തെറ്റിധരിക്കുകയും അയാള്‍ അത് നന്നായി മുതലെടുക്കുകയും അവളെ വീട്ടില്‍നിന്ന് അകറ്റുകയും കൊണ്ടുപോയി വില്‍ക്കുകയും ചെയ്ത സംഭവം. ബസ് കണ്ടക്ടറായിരുന്നു അയാള്‍; രാജു.
2005ല്‍ ഹൈകോടതി വിധി വന്നപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ച വ്യക്തി കൂടിയാണ് അയാള്‍. അയാളാണ് കുട്ടിയെ ഉഷ എന്ന ഏജന്റിന് കൈമാറുന്നത്, ഉഷയാണ് കുട്ടിയെ ധര്‍മരാജനിലേക്ക് എത്തിക്കുന്നത്, അവിടെനിന്നാണ് ആ പെണ്‍കുട്ടി 41 ദിവസം പലരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. അതാണ് സൂര്യനെല്ലി കേസ്.

ആ പെണ്‍കുട്ടിയാമായി ആദ്യമായി ബന്ധപ്പെടുന്നയാള്‍, അവള്‍ കാമുകനെന്ന് തെറ്റിധരിച്ച രാജുവാണ്. അവസാനമായി അവള്‍ അയാളെ കാണുന്നത് കോടതിമുറിയില്‍ വെച്ചാണ്. അതിന് തൊട്ടുമുമ്പ് അയാളെ കാണുന്നത്, തന്നെ കല്യാണം കഴിക്കാന്‍ വേണ്ടി കോതമംഗലത്തേക്ക് കൊണ്ടുപോകുമ്പോള്‍ അടിമാലിയില്‍നിന്ന് ബസ് കയറി രണ്ട് ടിക്കറ്റ് എടുത്തുകൊടുത്തപ്പോഴാണ്. ഒരു ടിക്കറ്റ് അവളുടെ കൈയില്‍ കൊടുത്തു, കോതമംഗലത്തെത്തി തിരിഞ്ഞുനോക്കിയപ്പോള്‍ അയാളില്ല.
കോടതിയില്‍ വെച്ച് പെണ്‍കുട്ടി പറയുന്നുണ്ട്, എനിക്ക് വെറുപ്പാണ് എന്ന്. എത്രമാത്രം അഗാധമായി അവള്‍ അയാളെ സ്‌നേഹിച്ചുവോ, അത്രമാത്രം താന്‍ അയാളെ വെറുക്കുന്നു എന്ന സംഗതി അവള്‍ പറയുന്നുണ്ട്. 2005ലെ ഹൈകോടതി വിധി വന്നശേഷം, വീണ്ടും അതിന്റെ അന്വേഷണം മുന്നോട്ടുപോകുന്ന സന്ദര്‍ഭത്തില്‍, കേസിലെ നിര്‍ണായക കണ്ണിയായ രാജു മരിക്കുന്നതാണ് നാം കാണുന്നത്. അത് എങ്ങനെ സംഭവിച്ചു?
രാജു വിളിച്ച പേരാണ് ഉഷ പെണ്‍കുട്ടിയെ വിളിക്കുന്നത്. ‘ഫീല്‍ഡി'ലെ ഒരു പേര്. അവളുടെ സ്വന്തം പേരിലല്ല അവള്‍ അറിയപ്പെട്ടത്. അത്രമാത്രം റാക്കറ്റിന് വേണ്ടപ്പെട്ടവനായിരുന്ന ഒരാളാണ് രാജു എന്നര്‍ഥം. അവള്‍ പറയുന്നത്, അയാളോട് പാവം തോന്നി എന്നാണ്. വീട്ടിലെ വിഷമങ്ങളും അച്ഛനമ്മമാരെക്കുറിച്ചും സഹോദരിയെക്കുറിച്ചുമൊക്കെ ഇയാള്‍ തന്നോട് സംസാരിച്ചപ്പോള്‍ പാവം തോന്നി ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ തന്നെ കൈയില്‍ വരുന്ന കാശൊക്കെ അയാളെ സഹായിക്കാന്‍ അവള്‍ കൊടുത്തുകൊണ്ടിരുന്നു. അങ്ങനെയുള്ള പെണ്‍കുട്ടിയെയാണ് അയാള്‍ കൊണ്ടുപോയി വില്‍ക്കുന്നത്. ആ ആള്‍ പിന്നീട് ഇല്ലാതാകുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
വിതുര: ഇടനിലക്കാരി, നടനെതിരെ വിധി പറഞ്ഞ ജഡ്ജി എന്നിവരുടെ മരണം
1995ലാണ് വിതുരയിലെ പരാതി വരുന്നത്. 1995 ഒക്‌ടോബര്‍ 29നാണ് വിതുരയിലെ രക്ഷിതാക്കള്‍ അയല്‍പക്കക്കാരിയായ ഒരമ്മക്കും മകള്‍ക്കുമെതിരെ കേസ് കൊടുക്കുന്നത്, തന്റെ മകളെ കട്ടുകൊണ്ടുപോയി എന്നു പറഞ്ഞ്. 1996 ജൂലൈ 16നാണ് അവളെ അവര്‍ക്ക് തിരിച്ചുകിട്ടുന്നത്, ഒരു പൊലീസ് റെയ്ഡിനെതുടര്‍ന്ന്. അതില്‍ പ്രധാനിയായ ഇടനിലക്കാരിയായി അജിത ബീഗം എന്ന ഒരു സ്ത്രീയുണ്ട്. കഷ്ടപ്പെടേണ്ട, ജോലി ശരിയാക്കാം എന്നു പറഞ്ഞിട്ടാണ് അവളെ മയക്കിക്കിടത്തി വലിച്ചുകൊണ്ടുപോകുന്നത്. അവര്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചുപോകുന്നു.
വിതുര കേസിലെ സ്‌പെഷല്‍ കോടതിയില്‍, ഒരു നടനുമായി ബന്ധപ്പെട്ട കേസിലെ സ്‌പെഷല്‍ അഭിഭാഷകന്‍ (ആ അഭിഭാഷകനെ പിന്നീട് നമ്മള്‍ കാണുന്നത് അഭയ കേസിലെ പ്രതികള്‍ക്കുവേണ്ടിയാണ്) പിന്നീട് കൊലക്കേസ് പ്രതിയാകുകയും ചെയ്യുന്നുണ്ട്. ആ കേസില്‍ കോട്ടയം സ്‌പെഷല്‍ കോടതി ജഡ്ജി കെ.കെ. ബാബുരാജിന്റെ വിധി വളരെ പ്രത്യേകതകളുള്ളതായിരുന്നു. പെണ്‍കുട്ടിക്ക് സമ്മതമില്ലായിരുന്നു എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു വിധി; അതുകൊണ്ട് അത് ബലാല്‍സംഗമല്ല. അങ്ങനെ ആ സിനിമാനടനും ഒപ്പമുണ്ടായിരുന്ന ഏജന്റും രക്ഷപ്പെട്ടു. ആ വിധി പ്രസ്താവിച്ച ജഡ്ജി, അതിനുശേഷം വലിയ സംഘര്‍ഷത്തിലായിരുന്നു എന്നും വിധി എഴുതിയ ശേഷം പേന കുത്തിപ്പൊട്ടിച്ചുകളഞ്ഞു എന്നും കേട്ടുകേള്‍വിയുണ്ട്. അദ്ദേഹത്തെ 2011 ജൂലൈ ഒന്നാം തീയതി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുന്നു.
കിളിരൂര്‍/കവിയൂര്‍: ഓട്ടോ ഡ്രൈവര്‍, ഡോക്ടര്‍, സുഹൃത്ത് എന്നിവരുടെ മരണം
സൂര്യനെല്ലിയിലാണെങ്കിലും വിതുരയിലാണെങ്കിലും നമ്മള്‍ കാണുന്നത്, പ്രധാന ഇരകള്‍, വാദികള്‍ ജീവിച്ചിരിക്കുന്നു എന്നതാണ്, ഐസ്‌ക്രീം പാര്‍ലര്‍ കേസിലുള്‍പ്പെടെ. ഐസ്‌ക്രീം പാലര്‍ലര്‍ സംഭവവുമായി ബന്ധപ്പെട്ടും രണ്ട് പെണ്‍കുട്ടികള്‍ കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ ചാടി ആത്മഹത്യ ചെയ്തു, അവര്‍ ലെസ്ബിയന്‍സായിരുന്നു എന്നൊക്കെയുള്ള കഥകളും പുറത്തുവന്നിട്ടുണ്ട്. അവരുടെ മരണം ദൂരൂഹമായി തന്നെ ഇന്നും അവശേഷിക്കുന്നുണ്ട്. വേണ്ട രീതിയില്‍ അന്വേഷണം നടക്കാതെ, വേണ്ട രീതിയില്‍ കണ്ടെത്തപ്പെടാതെ... ലെസ്ബിയന്‍സ് ആയിരുന്നതുകൊണ്ടാണോ ആത്മഹത്യ ചെയ്തത് തുടങ്ങിയ ഒരുപാട് സംശയങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ട്. ആ കേസിന്റെ കുറച്ചുമുമ്പ് നടന്ന സംഭവമാണിത്.
പരാതിക്കാരികള്‍ ജീവിച്ചിരിക്കുന്ന സംഭവങ്ങളില്‍, എപ്പോള്‍ വേണമെങ്കിലും കേസ് വരാം, അവര്‍ മാധ്യമങ്ങള്‍ക്കുമുമ്പാകെ വന്ന് അതില്‍ പെട്ടിട്ടുള്ള ഭരണാധികാരികളുടെയോ പ്രതിപക്ഷനേതാക്കളുടെയൊക്കെയോ പേര് വിളിച്ചുപറയാം. അങ്ങനെയൊക്കെയുള്ള അപകടങ്ങള്‍ ഈ കേമന്മാരായ പ്രതികള്‍ നേരിട്ടുകൊണ്ടിരുന്നു.
2004, വളരെ സവിശേഷമായ രീതിയില്‍, സ്ത്രീപീഡനക്കേസുകളുടെ പരമ്പരയിലെ ഒരു ഘട്ടമാണ്. വാദികളും ഇരകളുമായ പെണ്‍കുട്ടികളെ തന്നെ തീര്‍ത്തുകളഞ്ഞുകൊണ്ടുള്ള ഒരു ഘട്ടമാണത്. കവിയൂര്‍, കിളിരൂര്‍ കേസ് ഇതിന് ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ്.
കവിയൂര്‍ കേസില്‍ അനഘയുള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. അതില്‍, ചെറിയ കുട്ടികളുടെ കഴുത്തില്‍ അമര്‍ത്തിയ പാടുകളുണ്ടായിരുന്നു തുടങ്ങി പലതരത്തിലുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ പോലും അതിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്, ഓടിളക്കി ഇറങ്ങിയ അടയാളങ്ങളുണ്ട് എന്നിങ്ങനെ. കവിയൂരില്‍ നാരായണന്‍ നമ്പൂതിരി താമസിച്ചിരുന്ന വീട് ഇപ്പോഴും സീല്‍ ചെയ്ത അവസ്ഥയിലാണ്. പലതവണ നാരായണന്‍ നമ്പൂതിരിയുടെ സഹോദരനോട് പ്രോപ്പര്‍ട്ടി ഏറ്റുവാങ്ങാന്‍ ചെല്ലാന്‍ പറഞ്ഞെങ്കിലും പൊലീസ് അത് വിട്ടുകൊടുക്കുന്ന സാഹചര്യമുണ്ടായിരുന്നില്ല എന്നത് യാഥാര്‍ഥ്യമായി അവിശേഷിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് നടന്ന, വ്യക്തമാകാത്ത ഒരു മരണം, ഒരു ഓട്ടോറിക്ഷ ഡ്രൈവറുടേതാണ്. അഞ്ച് ഓട്ടോറിക്ഷക്കാര്‍ക്കെതിരെ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു, ഇവര്‍ കളിയാക്കിയതുകൊണ്ടാണ് കുടുംബം ആത്മഹത്യ ചെയ്തത് എന്ന്. അഞ്ച് ഓട്ടോറിക്ഷക്കാരോടും പൊലീസ് വിവരം അന്വേഷിച്ചിരുന്നു. അതേദിവസം തന്നെ ഒരു ഓട്ടോറിക്ഷക്കാരന്‍ മരിച്ചുപോകുന്നു. അവരെ നമ്മള്‍ നേരിട്ട് കണ്ടിട്ടുണ്ട്.
ഈ സംഭവം ദൂരൂഹമാകുന്നത് ഇങ്ങനെയാണ്: 2004 ആഗസ്റ്റ് 13നാണ് ശാരി ആശുപത്രിയില്‍ അഡ്മിറ്റായത്, 15ന് ശാരി മകളെ പ്രസവിച്ചു, അതിനിടിയില്‍ ഒരു പെണ്‍കുട്ടിയോടൊത്ത് ലത നായര്‍ ഒരു ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയെ കാണാന്‍ വന്നിറങ്ങി, ലത നായര്‍ ശാരിയെ കണ്ടുപോയി. ശാരിയുടെ അച്ഛന്‍, ഓട്ടോറിക്ഷയിലിരിക്കുന്ന, പട്ടുപാവാടയും ബ്ലൗസും ഇട്ട പെണ്‍കുട്ടിയെ കാണുന്നു, അയാള്‍ വിചാരിക്കുന്നു അത് ലതാ നായരുടെ മകളായിരിക്കും എന്ന്. ആ കുട്ടി എന്താണ് ഇറങ്ങിവരാതിരുന്നത് എന്നും അവര്‍ സംശയിക്കുന്നുണ്ട്. കാരണം, വീട്ടുകാരുമായി നല്ല ബന്ധം സ്ഥാപിച്ചുകൊണ്ടാണ് ലത നായര്‍ ശാരിയെ പലയിടങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയിരുന്നത്.
പിന്നീട് അനഘയുടെ കുടുംബം ആത്മഹത്യ ചെയ്യുകയും അവരുടെ ഫോട്ടോ പത്രത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതിനെതുടര്‍ന്നാണ് അനഘയായിരുന്നു ഓട്ടോറിക്ഷയിലുണ്ടായിരുന്നത് എന്ന് അവര്‍ തിരിച്ചറിയുന്നത്. അങ്ങനെ ഒരു ഓട്ടോറിക്ഷാ സഞ്ചാരത്തെക്കുറിച്ചുള്ള ഒരു റഫറന്‍സ് കൂടി അതില്‍ വന്നിട്ടുണ്ട്. അത് നമുക്ക് അറിയില്ല, ഇത് എങ്ങനെയാണ് സംഭവവുമായി ബന്ധപ്പെടുന്നത് എന്ന്. ആ നിലക്ക് അന്വേഷിക്കാനും കണ്ടെത്താനും ഒക്കെ ബാധ്യതപ്പെട്ടിട്ടുള്ള സി.ബി.ഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ എന്താണ് ഇക്കാര്യത്തില്‍ നടത്തിയ അന്വേഷണം എന്നതിനെക്കുറിച്ചും അറിയില്ല. കാരണം, പുനരന്വേഷണം കുറുച്ചുകൂടി ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
നോര്‍മല്‍ ഡെലിവറിയായിരുന്നു ശാരിയുടേത്, അതിനുശേഷം മൂന്നാമത്തെ ദിവസം മുതല്‍ ഇവള്‍ ഛര്‍ദ്ദിച്ചുതുടങ്ങുകയാണ്. അവള്‍ക്ക് മഞ്ഞപ്പിത്തമുണ്ടാകുന്നു, ശരീരത്തിന്റെ പുറംഭാഗത്ത് പുണ്ണുണ്ടാകുന്നു, മുടി മുറിച്ചുകളയുന്നു. അങ്ങനെ പലതരം അസുഖങ്ങള്‍. അവള്‍ പച്ചവെള്ളം ഛര്‍ദ്ദിച്ചുകൊണ്ടേയിരുന്നു, എന്നെയൊന്ന് കൊന്നുതരൂ എന്നവള്‍ പറഞ്ഞുകൊണ്ടിരുന്നു എന്ന് അമ്മ പറയുന്നുണ്ട്. ആ പെണ്‍കുട്ടി വളരെ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചു. മൂന്നുമാസം ആശുപത്രിയില്‍ കിടന്നശേഷം, സുഖപ്രസവത്തിനുശേഷമാണ്, ആ പെണ്‍കുട്ടി മരിച്ചത്. ആ മരണത്തെതുടര്‍ന്ന് അവളുടെ പോസ്റ്റുമോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളജിനുപുറത്തുള്ള ആരെങ്കിലും ചെയ്യണമെന്ന് അവളുടെ അച്ഛന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും അന്നത്തെ മുഖ്യമന്ത്രിക്കും അപേക്ഷിച്ചതായി കാണുന്നു.
അന്ന് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടായിരുന്ന ഡോ. അശോകനാണ് അനഘയുടെയും കുടുംബത്തിന്റെയും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്, അശോകനും സുഹൃത്തായിരുന്ന ദേവദാസും (ചെന്നിത്തല ആശ്രമത്തില്‍ ലത നായരെ ഒളിപ്പിച്ചു എന്ന ആരോപണം നേരിട്ടയാള്‍ കൂടിയാണ് ദേവദാസ്) പോസ്റ്റുമോര്‍ട്ടം ചെയ്ത ശരീരങ്ങളോടൊപ്പം പയ്യാമ്പലത്തിലേക്ക് ആംബുലന്‍സില്‍ പോകുന്നു, ആ ശരീരം അവിടെ ദഹിപ്പിക്കുന്നു.
പോസ്റ്റുമോര്‍ട്ടം ചെയ്ത ശരീരത്തോടൊപ്പം ഡോക്ടര്‍മാരോ സൂപ്രണ്ടുമാരോ യാത്ര ചെയ്യാറുണ്ടോ എന്ന കാര്യം നമുക്കറിയില്ല. അതിന്റെ അസ്വഭാവികത അനുഭവപ്പെട്ടിരുന്നു. പക്ഷെ, അതിന്റെ വൈചിത്ര്യം എന്താണെന്നുവച്ചാല്‍, പിന്നീട്, ദേവദാസ് കോട്ടയം ജില്ല ആശുപത്രിയില്‍ വച്ച് മരിച്ചുപോകുന്നു, ഡോ. അശോകനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ ഹൃദയാഘാതം കൊണ്ട് മരിച്ചു, ദേവദാസ് പ്രമേഹം കൊണ്ട് മരിച്ചു, മറ്റേയാള്‍ ആത്മഹത്യ ചെയ്തു എന്നൊക്കെയുള്ള കാര്യങ്ങള്‍ പീന്നിട് ഉണ്ട്.
കണ്ണൂര്‍ കോട്ട: പെണ്‍കുട്ടി കടലില്‍ ചാടി മരിക്കുന്നു
ശാരിയുടെ സംഭവം പുറത്തുവന്നതിനെതുടര്‍ന്നാണ് കവിയൂര്‍ കേസ് പുറത്തുവരുന്നത്, അതുമുതല്‍ക്കേ, ശാരി മരണത്തോട് മല്ലടിക്കുന്നതായാണ് പത്രങ്ങളിലും ചാനലുകളിലും വന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അന്നത്തെ ഒരു വാര്‍ത്ത ഒന്നോര്‍മിപ്പിക്കാന്‍ ഒന്നു വായിക്കാം. 28.11.2004ലെ വാര്‍ത്തയാണ്: ‘നമ്പൂതിരി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ണൂരിലെത്തിക്കാനായി കോട്ടയം മെഡിക്കല്‍ കോളജ് കുടുംബക്ഷേമ വിഭാഗത്തിലെ ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ സൂപ്രണ്ട് പി. അശോകന്‍ അമിതാവേശം കാട്ടിയത് സംശയത്തിന് ഇട നല്‍കിയിരുന്നു, അശോകനും തിരുവാര്‍പ്പ് കേസില്‍ അറസ്റ്റിലായ ദേവദാസും തമ്മിലുള്ള സൗഹൃദബന്ധവും ലത നായരും ദേവദാസും തമ്മിലുള്ള ബന്ധവും മൃതദേഹങ്ങള്‍ക്കൊപ്പം ദേവദാസ് ആംബുലന്‍സില്‍ പോയതും ഉള്‍പ്പെടെ അന്വേഷണവിധേയമാക്കണം, മെഡിക്കല്‍ സൂപ്രണ്ട് അശോകന്‍ അമ്പലപ്പുഴ ചക്കളത്തിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ മുഖ്യ ഭാരവാഹിയാണെന്നതും ലത നായര്‍ ഈ ക്ഷേത്രത്തില്‍ ഒളിവില്‍ കഴിഞ്ഞുവെന്ന വാര്‍ത്തകളും ഇത്തരമൊരു അന്വേഷണം അനിവാര്യമാക്കുകയാണ്. ദേശാഭിമാനിയിലാണ് ഈ വാര്‍ത്ത വന്നത്. ലത നായര്‍ ചക്കളത്തിക്കാവില്‍ ഒളിച്ചിരുന്ന വാര്‍ത്ത എല്ലാ പത്രങ്ങളിലും കൊടുത്തിരുന്നു.
ഇതിലൊരു വിചിത്രമായ സംഗതി, ഈ കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ മരിച്ചുവെന്നതാണ്. കേസുമായി ബന്ധപ്പെട്ട്, മരിച്ച നാരായണന്‍ നമ്പൂതിരിയുടെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ഞങ്ങള്‍ കാണാന്‍ പോയപ്പോള്‍, ‘കാര്യങ്ങള്‍ തുറന്നുപറയാന്‍ ഞങ്ങള്‍ക്കുപേടിയാണ്' എന്നാണ് പറഞ്ഞത്. ‘തീര്‍ച്ചയായിട്ടും എന്റെ സഹോദരന്‍ ആത്മഹത്യ ചെയ്യില്ല' എന്നും അദ്ദേഹം പറഞ്ഞു. അമ്മ സാവിത്രി അന്തര്‍ജനം പറഞ്ഞത്, ‘എന്റെ മകന്‍ ആത്മഹത്യ ചെയ്യില്ല. കാരണം, അത്രയും മനസ്സുറപ്പുള്ളവരാണ്. അവര്‍ ആത്മഹത്യ ചെയ്തതലല്ല എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. പിന്നെയെന്തു സംഭവിച്ചു എന്ന് ഞങ്ങള്‍ക്ക് അറിയില്ല, ഞങ്ങളുടെ സംശയങ്ങള്‍ പറയാന്‍ ഞങ്ങള്‍ക്കുപേടിയാണ്' എന്നാണ്.
പിന്നെ, അവര്‍ പറയുന്നത്, കണ്ണൂരിലെ കോട്ടയില്‍ ഒരു പെണ്‍കുട്ടിയെ രണ്ടുപേര്‍ പീഡിപ്പിച്ച വാര്‍ത്ത വരികയും, അതേക്കുറിച്ച് ആളുകള്‍ സംസാരിച്ചുതുടങ്ങുകയും ചെയ്തപ്പോള്‍ ആ പെണ്‍കുട്ടി കടലില്‍ ചാടി ആത്മഹത്യ ചെയ്തതായി കാണപ്പെട്ടുവെന്നും അതുകൊണ്ട് ഞങ്ങള്‍ക്ക് ജീവനില്‍ ഭയമുണ്ട് എന്നുമാണ്.
അത്തരത്തില്‍, വളരെയധികം ദുരൂഹതകള്‍ നടന്നിട്ടുള്ള, വളരെയധികം ദുര്‍മരണങ്ങള്‍ നടന്നിട്ടുള്ള കേസാണ് കവിയൂര്‍, കിളിരൂര്‍ കേസുകള്‍. അതൊരു ടെസ്റ്റ് ഡോസ് കൂടിയാണ്, കാരണം, ഇരകള്‍ കൊല്ലപ്പെട്ടുകഴിഞ്ഞാല്‍ കേസ് പൊന്തിവരാന്‍ യാതൊരു സാധ്യതയുമില്ല എന്നതിന്റെ ടെസ്റ്റുഡോസ്. അല്ലെങ്കില്‍ വിധി തന്നെ പ്രവര്‍ത്തിക്കണം, ഈശ്വരന്മാര്‍ തന്നെ നേരിട്ടുവന്ന് കാര്യങ്ങളില്‍ ഇടപെടണം, എങ്കില്‍ മാത്രമേ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ളൂ.
കൊട്ടിയം കേസ്: പെണ്‍കുട്ടി കൊല്ലപ്പെടുന്നു, പ്രതി താനെന്ന് സഹോദരന്‍
ഇര തന്നെ ഇല്ലാതായ മറ്റൊരു കേസാണ് 2005 ലെ കൊട്ടിയം കേസ്. 14 വയസ്സായ പെണ്‍കുട്ടിയെ കൊന്നത് സഹോദരനാണ് എന്നുപറഞ്ഞ് മൈനറായ സഹോദരന്‍ തന്നെ കുറ്റമേറ്റെടുത്തു. പിന്നീട്, ആ സഹോദരനെ വേറൊരാള്‍ ഏറ്റെടുത്തു. ഇപ്പോള്‍ ആ സഹോദരന്‍ എവിടെയാണ് എന്ന് അറിയില്ല.
2008ല്‍ പുറത്തുവന്ന അമ്പലപ്പുഴ കേസ്- പ്ലസ് ടുവിന് പഠിക്കുന്ന രണ്ടു കുട്ടികള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുകയാണ്. വാസ്തവത്തില്‍ പകല്‍ വെളിച്ചത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തേണ്ടത്. രാത്രി പതിനൊന്നിനും പന്ത്രണ്ടുമണിക്കുമിടയില്‍ വളരെ തിടുക്കപ്പെട്ട്, വേണ്ടത്ര വെളിച്ചമില്ലാതെ ഇന്‍ക്വസ്റ്റ് നടത്തി. കുട്ടികളുടെ കൈകളുടെ ഞരമ്പുകള്‍ മുറിഞ്ഞിരുന്നതായി ആളുകള്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ, ചോരയോ ബ്ലെയ്‌ഡോ പരിസരപ്രദേശത്തുണ്ടായിരുന്നില്ല. കുട്ടികള്‍ എഴുതിയ കത്തില്‍, അവര്‍ ആരെയോ ഭയപ്പെടുന്നതായി സൂചിപ്പിച്ചിട്ടുണ്ട്. ഒരു കുട്ടിയുടെ 2007ലെ ഡയറി കണ്ടുകിട്ടിയെങ്കിലും മരിച്ച വര്‍ഷത്തെ, 2008ലെ ഡയറി കണ്ടു കിട്ടിയില്ല. ആ സമയത്ത് ചാര്‍ജിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.
വിതുര കേസില്‍ ലക്ഷ്മിക്കുട്ടി എന്ന ഉദ്യോഗസ്ഥയാണ് റെയ്ഡ് നടത്തി ഇവരെ പിടിക്കുന്നത്. കേസ് പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ലക്ഷ്മിക്കുട്ടിയാണ്, അവരോടൊപ്പം, ഋഷിരാജ് സിങ്ങും. ലക്ഷ്മിക്കുട്ടിയെ വേറെ കാരണം പറഞ്ഞ് കേസിന്റെ ചാര്‍ജില്‍നിന്ന് മാറ്റുകയും പിന്നീട് സസ്‌പെന്റും ചെയ്തു. ഇവരെ തന്നെ ഈ കേസിനുവേണം എന്നു പറഞ്ഞ് വിതുര പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കേസും കൊടുത്തിരുന്നു. മട്ടാഞ്ചേരി കേസും ഇതുപോലെയാണ്, കേസ് ഉടന്‍ കണ്ടെത്തുമെന്ന് പറഞ്ഞപ്പോള്‍ ആ ഓഫീസറെത്തന്നെ അവിടെനിന്ന് മാറ്റി. ഒരു കേസിന്റെ തുമ്പ് പിടിക്കാന്‍ വരുന്ന സമയത്ത്, ആ അന്വേഷണസംഘത്തെ മാറ്റുന്ന പ്രവണതയും ഇതോടൊപ്പം കണ്ടുവരുന്നുണ്ട്.
പറവൂര്‍ കേസ്: പ്രതിയായ ഡോക്ടറുടെ ആത്മഹത്യ
2011ലെ പറവൂര്‍ പീഡനകേസിൽ 82ാം പ്രതി ഒരു ഡോക്ടറാണ്. ബഹ്‌റൈനില്‍ പാലത്തിനടിയില്‍ കടലില്‍ കണ്ട അജ്ഞാത മൃതദേഹം ഈ ഡോക്ടറുടേതാണ് എന്ന് പിന്നീട് തിരിച്ചറിയുന്നു. പെണ്‍കുട്ടിയെ മൈസൂരില്‍ വച്ചാണ് പീഡിപ്പിച്ചത് എന്നു പറയുന്നു, നൂറോളം പ്രതികള്‍ അതിലുണ്ട്, അച്ഛന്‍ തന്നെ കൊണ്ടുനടന്ന് വിറ്റതാണെന്നും പറയപ്പെടുന്നു.
വാളയാര്‍ കേസ്: മൂന്നാം പ്രതി പ്രദീപ്കുമാറിന്റെ മരണം
2016ല്‍ നടന്ന വാളയാര്‍ കേസില്‍ ഒമ്പതിനും പതിമൂന്നിനും ഇടക്ക് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുന്നു. അഞ്ച് പ്രതികളില്‍ മൂന്നാം പ്രതി പ്രദീപ്കുമാര്‍, ദുരൂഹ സാഹചര്യത്തില്‍ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുന്നു. ഇയാള്‍ ആലപ്പുഴക്കാരനാണ്. പെണ്‍കുട്ടികളുടെ തൊട്ടടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. ഇയാള്‍ക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഈ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്നു എന്നും പറയുന്നു.
ആലപ്പുഴ നിന്ന് ഇയാള്‍ അട്ടപ്പള്ളം പോലുള്ള ഒരു അതിര്‍ത്തിഗ്രാമത്തില്‍ വന്ന് വീട് വാടകക്കെടുത്ത് എന്തിനാണ് താമസിക്കുന്നത് എന്ന കാര്യം പൊലീസ് അന്വേഷിച്ചുവോ എന്നൊന്നും അറിയില്ല. പ്രതികള്‍ അഞ്ചുപേരല്ല, അതിലധികം ആളുകളുണ്ട് എന്നതും അവര്‍ ഇവരേക്കാളും പ്രബലരായവരാണ് എന്നും അവിടെ പൊതുജനസംസാരം വികസിച്ചുവന്നപ്പോഴാണ് ഈ പ്രതി ആത്മഹത്യ ചെയ്തതായി കാണപ്പെടുന്നത്. കേസിന് കാശില്ലാത്തതുകൊണ്ടാണ് എന്നത് കുട്ടികളോട് പറയാവുന്ന കഥയാണ്. കാരണം, കേസ് തന്നെ തള്ളിപ്പോയ അവസ്ഥയിലാണ്. പ്രതികളെ വെറുതെവിട്ട സാഹചര്യത്തിലാണിത് സംഭവിക്കുന്നത്.
പ്രബലരുടെ കൂട്ടുകച്ചവടം
എങ്ങനെയാണ് സ്ത്രീപീഡനക്കേസുകളുമായി ബന്ധപ്പെട്ട പ്രതികളും വാദികളും ഇല്ലാതാകുന്നത് എന്നത് സവിശേഷമായ ശ്രദ്ധയും അന്വേഷണവും വേണ്ട മേഖലയാണ്. പ്രതികള്‍ ആരൊക്കെ, അവര്‍ക്ക് എന്തൊക്കെ ശിക്ഷ കിട്ടി എന്നതുപോലെ തന്നെ പ്രധാനമാണ് അന്തസ്സോടെ, ആക്രമിക്കപ്പെടാതെ ജീവിക്കാനുള്ള അവകാശം. ജീവിച്ചിരിക്കാനുള്ള മൗലികാവശകാശത്തിനുമേല്‍ എങ്ങനെയാണ് കൈവെക്കുന്നത് എന്നത്.

അപ്പോഴാണ് നമുക്ക് മനസ്സിലാക്കേണ്ടിവരുന്നത്, ഇത് ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട കാര്യം മാത്രമല്ല, ഇവിടെ ഒരു റോ മെറ്റീരിയലാണ് പെണ്‍കുട്ടിയുടെ ശരീരം. വലിയ അഴിമതികള്‍ക്കും വലിയ കച്ചവടങ്ങള്‍ക്കുമുള്ള ചെറിയ മൂലധനം മാത്രമാണത്. ആ മൂലധനത്തിന്റെ മേല്‍ കൈവെക്കുകയും അത് പുറത്തുവരും എന്ന് തോന്നുകയും ചെയ്യുമ്പോള്‍ ആ ശരീരത്തിന്റെ ഉടമകളെയോ അതുമായി ബന്ധപ്പെട്ടവരെയോ, പ്രതിസ്ഥാനത്തുനില്‍ക്കുന്ന ഏജന്റുമാരെയോ ഒക്കെത്തന്നെ ഇല്ലാതാക്കുന്ന തരത്തില്‍ ഈ വയലന്‍സിന്റെ സ്വഭാവം പത്തുപതിനാറ് കൊല്ലമായി മാറിപ്പോയിരിക്കുന്നു, അത് വര്‍ധിച്ചുവരികയുമാണ്.
കാരണം, ഇതിലുള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ മാത്രമല്ല, ഇതിന് വളംവെച്ച പുരുഷന്മാരും പ്രതികളായവരും ഏജന്റുമാരും ഇതറിയുന്ന ആള്‍ക്കാരും- അവരുടെയൊക്കെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യം നിലനില്‍ക്കുന്നു. അപ്പോഴാണ് ഇത് ലൈംഗിക കച്ചവടം മാത്രമല്ല, അതിലും വലിയ കച്ചവടങ്ങളുടെ പാശ്ചാത്തലം മാത്രമാണ് എന്നും അതിലും വലിയ കച്ചവടക്കാരെ സംരക്ഷിക്കാന്‍, അതിലും വലിയ കച്ചവടത്തെ നിലനിര്‍ത്താന്‍ നടത്തുന്ന അഴിമതി ആണ് എന്നും അതുകൊണ്ടാണ് ആര് ഭരിക്കുമ്പോഴും ഒരു പ്രതി പോലും മാതൃകാപരമായി ശിക്ഷിക്കപ്പെടാത്തത് എന്നും നമുക്ക് മനസ്സിലാക്കേണ്ടിവരുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും മുന്നണികളിലും പെട്ട പ്രബലര്‍ നടത്തുന്ന കൂട്ടുകച്ചവടത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇത്തരം ലൈംഗിക അതിക്രമ റാക്കറ്റുകള്‍ എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch
അഡ്വ. പി.എം. ആതിര
Feb 14, 2023
31 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Feb 10, 2023
19 Minutes Watch
ajayakumar
23 Nov 2020, 07:05 AM
സ്ക്രഷ്മമായ അവലോകനം, നിരീക്ഷണം'