ദലിത് വിവേചനത്തിന്റെ
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്,
അതും കെ.ആർ. നാരായണന്റെ പേരിൽ
ദലിത് വിവേചനത്തിന്റെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, അതും കെ.ആർ. നാരായണന്റെ പേരിൽ
ദലിത് വിദ്യാർഥികൾക്ക് ആത്മാഭിമാനത്തോടെ പഠിച്ചിറങ്ങാന്‍ പറ്റാത്ത സ്ഥാപനമായി കെ.ആർ. നാരായണന്റെ പേരിലുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മാറിയിരിക്കുന്നു എന്നത് ചരിത്രത്തിലെ ഒരു ദുരന്തമായിരിക്കാം. ഗ്രാൻറ് അനിശ്ചിതമായി വൈകുന്നതുമുതൽ സംവരണതത്വം അട്ടിമറിക്കപ്പെടുന്നതുവരെയുള്ള വിഷയങ്ങൾ മുൻനിർത്തി ഇവിടുത്തെ വിദ്യാർഥികൾ കോടതിയിൽ നിയമപോരാട്ടം നടത്തുകയാണ്. ഇന്ത്യയിലെ മൂന്ന് മികച്ച ഫിലിം സ്‌കൂളുകളില്‍ ഒന്നായ ഇവിടുത്തെ ദലിത് വിവേചന സംഭവങ്ങളെക്കുറിച്ച് അന്വേഷണം.
14 Sep 2022, 12:33 PM
നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജാതിവിവേചനത്തിന്റെ പാഠശാലകളാണോ? ആണ് എന്നാണ്, ഇത്തരം സ്ഥാപനങ്ങളിൽനിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദലിത്- പിന്നാക്ക വിഭാഗങ്ങളിൽ സമീപകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വൈജ്ഞാനികമായ ഉണർവിനെതുടർന്ന്, ധാരാളം വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പഠനത്തിനും ഗവേഷണത്തിനുമെല്ലാം എത്തുന്നുണ്ട്. പ്രത്യേകിച്ച്, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലെ സർഗാത്മകമായ വിനിമയങ്ങൾക്കും ആവിഷ്കാരങ്ങൾക്കും ഏറെ സാധ്യതകളുള്ള കാമ്പസുകളിൽ, ഈ വിഭാഗങ്ങളിൽനിന്ന് നിരവധി വിദ്യാർഥികളെത്തുന്നുണ്ട്. എന്നാൽ, ഇത്തരം സ്ഥാപനങ്ങളെ ഭരിച്ചുകൊണ്ടിരിക്കുന്ന ‘മെരിറ്റോക്രസി’, ഈ വിദ്യാർഥികളെ അതിക്രൂരമായാണ് ആക്രമിക്കുന്നത്.
കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല എന്നു തെളിയിക്കുന്ന ഒരു ഉദാഹരണമാണ് കോട്ടയത്ത് പ്രവർത്തിക്കുന്ന കെ.ആര്‍. നാരായണന്‍ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ് ആർട്സ്. ഇന്ത്യയുടെ ആദ്യ ദലിത് രാഷ്ട്രപതി എന്ന ചരിത്രം കുറിച്ച കെ.ആര്‍. നാരായണന്റെ പേരിൽ അദ്ദേഹത്തിന്റെ നാട്ടിലുള്ള സ്ഥാപനമാണിത്. സിനിമ പഠിക്കുക എന്ന ജീവിതത്തിലെ സ്വപ്നസദൃശമായ ലക്ഷ്യത്തോടെ എത്തുന്ന ദലിത് വിദ്യാർഥികൾക്ക് ആത്മാഭിമാനത്തോടെ പഠിച്ചിറങ്ങാന്‍ പറ്റാത്ത സ്ഥാപനമായി, കെ.ആർ. നാരായണന്റെ പേരിലുള്ള സ്ഥാപനം മാറിയിരിക്കുന്നു എന്നത് ചരിത്രത്തിലെ ഒരു ദുരന്തമായിരിക്കാം.
ഈ സ്ഥാപനത്തിൽ ആവര്‍ത്തിക്കുന്ന ജാതീയവിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, 2021 - 2022 ലെ പ്രവേശനത്തിൽ സംവരണം അട്ടിമറിച്ചുവെന്ന ദലിത് അപേക്ഷകന്റെ പരാതി. എഡിറ്റിങ്ങ് കോഴ്‌സിലേക്ക് അപേക്ഷിച്ച ശരത്ത് എന്ന വിദ്യാര്‍ത്ഥിയാണ് അവസരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കോടതിയില്‍ കോവാറന്റോ റിട്ട് ഫയല്‍ ചെയ്തത്. സ്ഥാപനം തുടരുന്ന കടുത്ത ജാതീയതയ്ക്കെതിരെ കോടതയില്‍, മറ്റു ചില വിദ്യാര്‍ത്ഥികള്‍ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് ശരത്തിന്റെ സംവരണ അട്ടിമറിയെന്ന പുതിയ പരാതി.
ശരത്; സംവരണ അട്ടിമറിയുടെ ഇര
നാല് പി.ജി ഡിപ്ലോമ കോഴ്‌സുകളുള്ള കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരോ കോഴ്‌സിലും പ്രത്യേകം സംവരണം നല്‍കണമെന്നിരിക്കെ, മുഴുവന്‍ പി.ജി ഡിപ്ലോമ കോഴ്സിലേക്കുമായാണ് സ്ഥാപനം ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നടപ്പാക്കിയിരിക്കുന്നത്. എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഒരേ കട്ട് ഓഫ് എന്നുപറയുന്നത് സംവരണ തത്വങ്ങളുടെ ലംഘനമാണെന്നും ഓരോ കാറ്റഗറിയും അടിസ്ഥാനപ്പെടുത്തി മെറിറ്റ് ലിസ്റ്റും വെയ്റ്റിംഗ് ലിസ്റ്റും തയാറാക്കണമെന്നുമാണ് ശരത് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രവേശന പരീക്ഷയും ഇന്റര്‍വ്യൂവും ശരത് നല്ല നല്ല രീതിയിൽ തന്നെ ചെയ്തു. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ എസ്.സി / എസ്.ടി വിഭാഗത്തില്‍ സീറ്റ് ഒഴിഞ്ഞുകിടന്നിട്ടും തനിക്ക് പ്രവേശനം ലഭിച്ചില്ലെന്ന് ശരത് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘സ്‌ക്രിപ്റ്റ് ആന്‍ഡ് ഡയറക്ഷന്‍, സിനിമാറ്റോഗ്രഫി, ഓഡിയോഗ്രഫി, എഡിറ്റിംഗ് എന്നിങ്ങനെ നാല് പി.ജി ഡിപ്ലോമ കോഴ്‌സുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നത്.

ഓരോ കോഴ്‌സിലും കൃത്യമായി സംവരണം പിന്തുടരണം എന്നിരിക്കെ, മുഴുവന്‍ പി.ജി ഡിപ്ലോമ കോഴ്‌സിലേക്കുമായാണ് സംവരണാടിസ്ഥാനത്തില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഇതുവഴി സംവരണം അട്ടിമറിക്കുകയാണ്.’’
സ്വഭാവിക നീതി ലഭിക്കാത്ത മനുഷ്യര്‍ക്ക് നീതി ഉറപ്പാക്കുന്ന, ആധുനിക സ്റ്റേറ്റിലെ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ഭരണഘടനാപരമായ സംവിധാനമാണ് സംവരണം. ഇത്തരമൊരു നിയമമില്ലെങ്കില്‍ പാർശ്വവൽകൃത വിഭാഗങ്ങൾക്ക് അവസരം നിഷേധിക്കപ്പെടുമെന്നതിനാലാണ്, ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത്. എന്നാൽ, സംവരണമെന്നത് അനര്‍ഹര്‍ക്ക് കിട്ടുന്ന വഴിവിട്ട സഹായമാണെന്ന വരേണ്യ പൊതുബോധമാണ്, എല്ലാ യോഗ്യതയും ഉണ്ടായിട്ടും ശരതിനെപ്പോലുള്ളവർക്ക് അവസരം നിഷേധിക്കുന്നത്.
കേരളത്തിലെ ഏക സർക്കാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായ ഇവിടെ വര്‍ഷങ്ങളായി ഇത്തരം നീതിനിഷേധം ആവർത്തിക്കപ്പെടുന്നു. ചോദിക്കാന്‍ ആരുമില്ലാത്തത് കൊണ്ടാണ് ഇത് ആവർത്തിക്കുന്നതെന്നാണ് ശരത് പറയുന്നത്: ‘‘ഈ അനീതി ചൂണ്ടിക്കാണിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. സമാനമായ നിരവധി പരാതികൾ നേരത്തെയും ഉയര്‍ന്നിട്ടുണ്ട്. അത് കൊണ്ട് ഈ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയാണ്, ഇപ്പോള്‍ ഞാന്‍ ഒറ്റക്കാണെങ്കിലും''

കഴിഞ്ഞവര്‍ഷം ഇതുപോലെ ഒമ്പതു പേർ അഡ്മിഷനെത്തിയിട്ട് ആറു പേരെ മാത്രമാണ് എടുത്തതെന്നും ദലിത് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇ- ഗ്രാൻറ് ലഭിക്കാത്ത പ്രശ്‌നങ്ങള്‍ പലതവണ ഉണ്ടായിട്ടുണ്ടെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളും സാക്ഷ്യപ്പെടുത്തുന്നു.
നിലവിലെ ലിസ്റ്റ് പിന്‍വലിച്ച് ശരതിനെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് ഇറക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ശരതിന്റെ അഭിഭാഷക അഡ്വ. ഷിബി കെ.പി. ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘കമ്യൂണിറ്റി ലിസ്റ്റും കാറ്റഗറി ലിസ്റ്റും വേര്‍തിരിച്ച് പ്രസിദ്ധീകരിക്കണം. ഈ കേസില്‍ കട്ട് ഓഫ് മാര്‍ക്കില്‍ എത്തിയില്ല എന്നാണല്ലോ അവരുടെ വാദം, അങ്ങനെയെങ്കില്‍ സംവരണീയ വിഭാഗത്തിലെയും ജനറല്‍ വിഭാഗത്തിലെയും കട്ട് ഓഫ് മാര്‍ക്ക് എത്രയാണ് എന്ന് വ്യക്തമാക്കുന്ന പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. കോടതിയില്‍ ഇതിനുള്ള മറുപടിയാണ് അവര്‍ നല്‍കേണ്ടത്. കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.’’
വിദ്യാർഥികൾക്ക് ആശ്രയം കോടതി
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് സംവരണീയരെ പുറത്തുനിര്‍ത്തുക എന്നത് എന്നും അതിന്റെ തുടര്‍ച്ചയാണ് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും നടക്കുന്നത് എന്നും ദലിത് ചിന്തകന്‍ സണ്ണി എം. കപിക്കാട് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

‘‘ചാതൂര്‍വര്‍ണ്യത്തിന്റെ പുതിയൊരു ബോധ്യമാണിത്. ഇതെങ്ങനെ വിജയിപ്പിച്ചെടുക്കാമെന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഗവേഷണം ചെയ്തു കണ്ടുപിടിച്ച കാര്യമാണ്. അതായത് ന്യായമായും കൊടുക്കേണ്ട അഡ്മിഷന്‍ നിഷേധിക്കുക. അവര്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുക. എന്നിട്ട് അവര്‍ക്കിടയില്‍ യോഗ്യരായ ആരും ഇല്ലെന്ന് പറയുക. അത് ജാതിയുടെ ഏറ്റവും പുതിയ പ്രവര്‍ത്തന രീതിയാണ്. തനി ജാതിവാദികളും സവര്‍ണ അഭിരുചിയുള്ളവരുമാണ് കെ.ആര്‍. നാരായണന്‍ ഇന്സ്റ്റിറ്റ്യൂട്ട്ഭരിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ സംഭവം. ഇവരൊക്കെ പുറത്തിറങ്ങുമ്പോള്‍ വലിയ പുരോഗമനവാദികളായിരിക്കും. പക്ഷെ അവരുടെ ഉള്ളില്‍ വളരെ ഹിംസാത്മകമായ, വിവേചനപരമായ ജാതിബോധം സൂക്ഷിക്കുന്നതുകൊണ്ടാണ് ഒരു വിദ്യാര്‍ത്ഥിക്ക് അവസരം നിഷേധിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ കിട്ടാന്‍ കോടതിയില്‍ പോകേണ്ടിവരുന്നു എന്നത് ഒരു ഗതികേടായി മനസിലാക്കണം. ഭരണഘടനാ മൂല്യങ്ങളെ മാനിക്കാത്ത അധ്യാപകരും ഭരണാധികാരികളും വിദ്യാഭ്യാസ സ്ഥപനങ്ങൾ ഭരിക്കുമ്പോള്‍ പൗരന്മാരെന്ന നിലയില്‍ വിദ്യാര്‍ത്ഥകൾക്ക് ആശ്രയിക്കാന്‍ കോടതിയേയുള്ളൂ. ഫലത്തില്‍, സംവരണ വിഭാഗത്തില്‍ പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളും കോടതിയില്‍ പോയാല്‍ മാത്രമേ നീതി കിട്ടുകയുള്ളൂ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്.’’
ഓട്ടോണോമസ് പദവിയുടെ ദുരുപയോഗം
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓട്ടോണമസ് പദവി ദുരുപയോഗപ്പെടുത്തുകയാണെന്നും ഇതിന്റെ പ്രശ്നം അനുഭവിക്കുന്നത് പാര്‍ശ്വവല്‍കൃത വിദ്യാര്‍ത്ഥികളാണെന്നും ശരത് പറയുന്നു: ‘‘ഞാന്‍ എഡിറ്റിംഗിലേക്കാണ് അപേക്ഷിച്ചത്. ഈ വര്‍ഷം എഡിറ്റിംഗില്‍ അവര്‍ ഒരു ദലിത് വിദ്യാര്‍ത്ഥിയെ പോലും എടുത്തിട്ടില്ല. പ്രവേശനപരീക്ഷക്കുശേഷം ഇന്റര്‍വ്യൂവിന് വിളിച്ചപ്പോള്‍ പത്ത് പേർ പങ്കെടുത്തു. അതില്‍ ഒരാള്‍ പുറത്തുപോയി. ബാക്കിയുള്ള ഒമ്പത് സീറ്റില്‍ ആറുപേരെയാണ് എടുത്തത്. ഞാനുള്‍പ്പടെ മൂന്നുപേരെ ഒഴിവാക്കി. അതിന്റെ കാരണം അവര്‍ വ്യക്തമാക്കിയില്ല. 45 മാര്‍ക്കാണ് കട്ട് ഓഫ് ആയി നിശ്ചയിച്ചിരിക്കുന്നതെന്നും അതിനുമുകളിലെത്തിയവരെ മാത്രമേ അഡ്മിഷനില്‍ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ, അതുകൊണ്ടാണ് ആറുപേരെ മാത്രം തെരഞ്ഞെടുത്തത് എന്നുമാണ് പറഞ്ഞത്. എന്റെ മാര്‍ക്കെത്രയാണെന്ന് ചോദിച്ചപ്പോള്‍, അതറിയണമെങ്കില്‍ ഡയറക്ടര്‍ വരണം, ഡയറക്ടര്‍ ലീവിലാണ് പോലുള്ള വ്യക്തതയില്ലാത്ത മറുപടികളാണ് ലഭിച്ചത്. എന്നാല്‍ നമ്മള്‍ പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ അതിന്റെ മുകളില്‍ മാര്‍ക്കുണ്ടെന്ന് മനസിലാകും. അപ്പോള്‍ സ്‌കോര്‍ ചെയ്തില്ല എന്ന് പറയുന്നതിന്റെ ന്യായം എന്താണ്. ഞാന്‍ ഓള്‍ ഇന്ത്യ തലത്തില്‍ എസ്.ആര്‍.എഫ്.ടി.ഐ യുടെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഒന്നാമതുള്ള ആളാണ്. ഇന്റര്‍വ്യൂവിലും പരീക്ഷയിലും നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന ഉറപ്പും എനിക്കുണ്ട്.''
പ്രൊജക്റ്റിൽനിന്ന് ഒഴിവാക്കപ്പെട്ട അനന്തപത്മനാഭൻ
അഞ്ചുവര്‍ഷത്തെ പഠനശേഷം ചെയ്യേണ്ടിയിരുന്ന പ്രധാനപ്പെട്ട പ്രൊജക്ടില്‍ നിന്ന് ഒരു അറിയിപ്പുപോലും കൂടാതെ ഒഴിവാക്കപ്പെട്ട ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് അനന്തപത്മനാഭന്‍. സിനിമ പഠിക്കാനുള്ള അതിയായ മോഹവുമായി കാമ്പസിലെത്തിയെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച ഈ ദലിത് വിദ്യാർഥി ഒന്നര വര്‍ഷമായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നേരിടുന്ന കൊടിയ ജാതിപീഡനത്തിനെതിരെ നിയമപോരാട്ടം നടത്തുകയാണ്.

വര്‍ഷങ്ങളോളം മുടങ്ങിക്കിടന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഈ ഗ്രാൻറ്സ് നേടിയെടുക്കാന്‍ വേണ്ടി അനന്തപത്മനാഭന്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരമാണ് ഡയറക്ടറെ ചൊടിപ്പിച്ചതും, പ്രതികാര നടപടിയിലേക്കടക്കം നയിച്ചതെന്നുമാണ് ആരോപണം.
‘‘ഇ- ഗ്രാൻറ് സമരത്തിൽ പങ്കെടുത്തതിന്റെ പ്രതികാര നടപടിയായാണ്, പ്രൊജക്ടില്‍ നിന്ന് എന്നെ ഒഴിവാക്കി, ആ സ്ഥാനത്തു അവിടത്തെ വിദ്യാര്‍ത്ഥിയല്ലാത്ത ഒരാളെ ഉള്‍ക്കൊള്ളിച്ച് മുന്നോട്ടു പോകാന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തീരുമാനിച്ചത്. ഇതിലെ നീതികേട് ചൂണ്ടിക്കാട്ടി ഞാനും ഷൂട്ട് ചെയ്യാനുണ്ടായിരുന്ന മറ്റു രണ്ട് ക്രൂ അംഗങ്ങളും അക്കാദമിക് കൗണ്‍സിലിന് പരാതി നൽകിയിരുന്നു. എന്നാല്‍, മറുപടിയുണ്ടായില്ല. 2021 ആഗസ്റ്റില്‍ അധികൃതർക്ക് അയച്ച കത്തില്‍, ജൂനിയര്‍ ബാച്ചിന്റെ ആക്ടിംഗ് ഡിപ്പാര്‍ട്ടുമെൻറ് ഡിപ്ലോമ എന്നെക്കൊണ്ട് ഛായാഗ്രഹണം ചെയ്യിക്കണമെന്നും, അതിലെ എന്റെ പ്രകടനം വിലയിരുത്തി മൂല്യനിര്‍ണയും നടത്തണമെന്നുമാണ് അപേക്ഷിച്ചിട്ടുള്ളത്. സാധാരണ ആക്ടിങ് ഡിപ്ലോമക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്തുനിന്നോ, പൂര്‍വ വിദ്യാര്‍ത്ഥികളില്‍ നിന്നോ ആണ് ഛായാഗ്രാഹകരെ കണ്ടത്താറ്. ഈ വര്‍ഷത്തെ ആക്ടിങ് ഡിപ്ലോമ ഫിലിം സംവിധാനം ചെയതത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ജിയോ ബേബി ആയിരുന്നു. എന്നാല്‍, ഈ കത്തിനും മറുപടിയുണ്ടായില്ല. തുടര്‍ന്ന് ഞാന്‍ നേരിട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കി. ഇതിന്മേലും നടപടിയുണ്ടായില്ല. ഇത്തരം അനവധി അവഗണനകള്‍ക്കൊടുവിലാണ് കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതനായത്'' - അനന്തപത്മനാഭൻ പറയുന്നു.
വിദ്യാർഥിയോട് ഡയറക്ടർക്ക് വ്യക്തിവിരോധമോ എന്ന് കോടതി
2016 ബാച്ചിന്റെ ആക്റ്റിംഗ് ഡിപ്ലോമ ഫിലിമില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നതായിരുന്നു അനന്തപത്മനാഭന്‍ നൽകിയ പരാതിയിലെ ആവശ്യം. എന്നാല്‍ മറ്റൊരു ഡിപ്ലോമ പ്രൊജക്ട് ചെയ്തിരുന്ന വിദ്യാര്‍ത്ഥിയെ ഉള്‍പ്പെടുത്തി ഇന്‍സ്റ്റിറ്റ്യൂട്ട് തിടുക്കത്തില്‍ പ്രൊജക്ടുമായി മുന്നോട്ടുപോവുകയായിരുന്നെന്നാണ് അനന്തപത്മനാഭന്‍ പറയുന്നത്: ‘‘ഈ പ്രൊജക്ടിന്റെ ഷൂട്ടിങ്ങിന് സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍, ഒട്ടേറെ അസത്യങ്ങള്‍ നിരത്തി സത്യവാങ്മൂലം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ഗവണ്മെൻറ് സ്റ്റാന്റിംഗ് കൗണ്‍സിലിനെ കൊണ്ട് കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കുകയും, കോടതി അത് നിഷേധിക്കുകയും ചെയ്തു. ഇതിനു ശേഷമുള്ള ഹിയറിങ്ങില്‍, രേഖകൾ വച്ചുകൊണ്ട് സത്യവാങ്മൂലത്തിലെ വാദങ്ങള്‍ പച്ചക്കള്ളമായിരുന്നുവെന്ന് കോടതിയെ ബോധ്യപ്പെടുത്താനായി. ‘ഈ വിദ്യാര്‍ത്ഥിയോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കു എന്തെങ്കിലും വ്യക്തിവിരോധമുണ്ടോ? ' എന്ന് ജഡ്ജി വാക്കാല്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനോട് ചോദിക്കുക വരെ ഉണ്ടായി''

ഒന്നര വര്‍ഷമായി നടത്തുന്ന നിയമപോരാട്ടം അനന്തപത്മനാഭനെ തളര്‍ത്തിയിട്ടുണ്ട്. ഇത്രയൊക്കെ വിവരങ്ങള്‍ കോടതിക്ക് കൈമാറിയിട്ടും കേസ് നീണ്ടുപോവുകയാണ്. നാല് ജഡ്ജിമാര്‍ മാറി, രണ്ട് മാസത്തിലേറെയായി ഹിയറിംഗും നടക്കുന്നില്ലെന്നും അനന്തപത്മനാഭന്‍ പറയുന്നു: ‘‘എന്നോട് പലരും ഒത്തുതീർപ്പാക്കാൻ പറയുന്നുണ്ട്. പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിൽനിന്ന്കുട്ടികളെ പുറത്താക്കിയ കാര്യം പറഞ്ഞാണ് അവര്‍ എന്നെ ഭീഷണിപ്പെടുത്തിയത്. മാപ്പുപറഞ്ഞാല്‍ പ്രശ്നം തീരുമെന്നാണ് പറയുന്നത്. എനിക്ക് കരിയര്‍ നഷ്ടപ്പെട്ടു, തെറ്റ് ചെയ്യാത്തിടത്തോളം മാപ്പ് പറയില്ലെന്നാണ് അവരോട് പറഞ്ഞത്. പ്രൊജക്ട് പൂർത്തിയാക്കി ഇറങ്ങുക എന്നതാണ് എന്റെ ലക്ഷ്യം. തങ്ങള്‍ക്കെതിരെ കേസ് കൊടുക്കാനും എതിര്‍ത്ത് സംസാരിക്കാനും താനൊക്കെ ഏതാ എന്ന ബോധമാണ് അവരെ നയിക്കുന്നത്.''

നിയമപോരാട്ടം എന്ന ഭൗതികാധ്വാനം
പാർശ്വവൽകൃത വിഭാഗങ്ങൾക്ക് അനുകൂലമായി കോടതിവിധിയുണ്ടാകുക എന്നത് അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍, അനുകൂല വിധി നേടി നമ്മള്‍ ചെന്നുപെടുന്നത്, നമ്മെ ആരാണ് ഒഴിവാക്കാന്‍ ശ്രമിച്ചത് അവരുടെ മുന്നിലേക്കാണ്. അങ്ങനെ വരുമ്പോള്‍ അവര്‍ പരമാവധി ഉപദ്രവിക്കുകയും അവഗണിക്കുകയും വിരോധത്തോടെ വിദ്യാര്‍ത്ഥികളോട് പെരുമാറുകയും ചെയ്യും എന്നതാണ് കോടതി വ്യവഹാരം കഴിഞ്ഞുവരുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സണ്ണി എം. കപിക്കാട് പറഞ്ഞു.
സംവരണം അട്ടിമറിക്കപ്പെടുന്നതുമൂലം പ്രവേശനവും ഗ്രാന്റുകളും ഫെലോഷിപ്പുകളും നിഷേധിക്കപ്പെടുന്നതും കോഴ്‌സ് പൂർത്തിയാക്കാനാകാതെ കോടതി കയറേണ്ടി വരുന്നതുമൊക്കെ ദലിത് വിദ്യാര്‍ത്ഥികളുടെ പഠനം ദുഷ്‌ക്കരമാക്കുന്നുണ്ട്. പഠനത്തോടൊപ്പം, നിയമപോരാട്ടത്തിനുകൂടി ചെലവഴിക്കേണ്ടി വരുന്നത് വലിയൊരു ഭൗതികാധ്വാനമാണ്, അതിന് ഇന്‍വെസ്റ്റ് ചെയ്യുന്ന സമയം ദീര്‍ഘവും അനിശ്ചിതവും, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തകർന്നുപോയ നിരവധി വിദ്യാർഥികൾ ഈ കാമ്പസിലുണ്ട്.

സാമ്പത്തിക പ്രതിസന്ധി കാരണം സിനിമോറ്റോഗ്രഫി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന വിദ്യാർഥിയാണ് തിരുവനന്തപുരം സ്വദേശി ബിബിന്‍ സി.ജെ.: ‘‘വീട്ടില്‍ നിന്ന് കാര്യമായ സാമ്പത്തിക പിന്തുണയില്ലാത്ത എന്നെ പോലുള്ളവര്‍ ഇത്തരം സര്‍ക്കാര്‍ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നത് ധനസഹായം പ്രതീക്ഷിച്ചാണ്. ഞാൻ ഒ.ഇ.സി കാറ്റഗറിയിലാണ് വരുന്നത്. ഒ.ഇ.സിയില്‍ ഫീസിളവുണ്ടെന്നാണ് നിയമം. എന്നാല്‍, എനിക്ക് ഇളവ് തരാന്‍ തയ്യാറായില്ല. ഞങ്ങൾക്ക് ഹോസ്റ്റല്‍ ഫീസ് അടയ്ക്കേണ്ടതില്ല, എന്നാല്‍ എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്ന് അവര്‍ ഫീസ് വാങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ തരുന്ന മുറക്ക് ആ പണം തിരിച്ചു തരാം എന്നു പറഞ്ഞാണ് വാങ്ങിയത്, എന്നാല്‍ പിന്നീട് അത് കിട്ടിയില്ല. ഇ ഗ്രാൻറ് കിട്ടാതായപ്പോള്‍ എല്ലാവരും ചേര്‍ന്ന് പരാതി കൊടുത്തിരുന്നെങ്കിലും കാര്യമുണ്ടായില്ല.’’
സർക്കാറിനാണ് ബാധ്യത
2014 മുതല്‍ 2018 വരെ സ്‌ക്രിപ്റ്റ് ആന്‍ഡ് ഡയറക്ഷന്‍ വിഭാഗത്തിന്റെ തലവന്‍ ആയിരുന്ന സംവിധായകന്‍ കമല്‍ കെ.എം. പറയുന്നു: ‘‘പുതിയ വിദ്യഭ്യാസ സ്ഥാപനം എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ കണ്ട ഒരാളാണ് ഞാന്‍. അവയിൽ ക്രിയാത്മകമായി ഇടപെടാനും പരിഹരിക്കാനും ശ്രമിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്ന കാമ്പസ് അന്തരീക്ഷം ശരിയായ രീതിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നത്. സംവരണം അടക്കമുള്ള വിഷയങ്ങളില്‍ തുടര്‍ന്നും അതുണ്ടാവണം. വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായ അന്തരീക്ഷം അവിടെയുണ്ടാകണം. ഇന്ത്യയിലെ മൂന്ന് മികച്ച ഫിലിം സ്‌കൂളുകളില്‍ ഒന്നാണ് കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, 100 കോടിയോളം രൂപയുടെ സര്‍ക്കാർ ഇന്‍വെസ്റ്റ്മെൻറ് അതിലുണ്ട്. അതുകൊണ്ടുതന്നെ മികച്ച അധ്യയന അന്തരീക്ഷം ഒരുക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്.’’

സംവരണ അട്ടിമറിയില്ലെന്ന് ഡയറക്ടർ
അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എല്‍.ബി.എസാണ് നോക്കുന്നതെന്നും ഇത്തവണയും അവരാണ് അത് കൈകാര്യം ചെയ്തത് എന്നും അതുകൊണ്ടുതന്നെ സംവരണം അട്ടിമറിച്ചു എന്നത് ശരിയല്ല എന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കര്‍ മോഹനന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്: ‘‘ഒരു അലോട്ട്‌മെന്റാണ് ഇറങ്ങിയത്. സെക്കൻറ് അലോട്ട്‌മെൻറ് വരാനുണ്ട്. ഏതായാലും കേസ് കോടതിയില്‍ നടക്കുകയാണല്ലോ. വിധി വരട്ടെ. അതനസുരിച്ച് ചെയ്യാം. തിരുത്തേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കില്‍ തിരുത്താന്‍ ഞങ്ങള്‍ തയ്യാറാണ്.’’
‘‘അനന്തപത്മനാഭന്റെ വിഷയത്തില്‍ സ്ഥാപനം എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് നിയമപ്രകാരമാണ്. ഒരു സ്ഥാപനത്തിന് അതിന്റേതായ നിയമങ്ങള്‍ കാണുമല്ലോ. ആ നിയമം എല്ലാവര്‍ക്കും ബാധകമാണ്. ഒരു വ്യക്തിക്കുവേണ്ടി നിയമമുണ്ടാക്കാന്‍ പറ്റില്ലല്ലോ. എല്ലാവരെയും വിളിക്കുന്ന കൂട്ടത്തില്‍ ഇദ്ദേഹത്തെയും വിളിച്ചിരുന്നു. അല്ലാതെ വ്യക്തിവിരോധമുണ്ടായിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിപീഡനം ഉണ്ടെന്ന പരാതി ഇതുവരെ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല. ഇത് സര്‍ക്കാറിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്. അതുകൊണ്ട് ജാതിവിരുദ്ധതയുണ്ടെന്നത് വാസ്തവിരുദ്ധമാണ്. ഈ കേസിലും കോടതി ഉത്തരവനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.’’
ഇൻസ്റ്റിറ്റ്യൂട്ട് പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ അനുരൂപ് നായര്‍ അഡ്മിഷൻ നടപടികളെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ: ‘‘വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്, അഖിലേന്ത്യ തലത്തില്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തി അതില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത്, അടുത്ത സെക്ഷന്‍ റൗണ്ടിലേക്ക് കൊണ്ടു വരികയാണ്. ഓറിയന്റേഷന്‍ കം ഇന്റര്‍വ്യു ആണ് ഉദ്ദേശിക്കുന്നത്. മൂന്നുദിവസം കാമ്പസിൽ താമസിപ്പിച്ച്, ആക്ടീവിറ്റീസൊക്കെ നടത്തും. പുറത്തുനിന്നുള്ള അധ്യാപകരടക്കം പങ്കെടുക്കുന്ന ആ സെഷനില്‍ അവിടത്തെ പ്രകടനം കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കും. അതിന്റെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെൻറ്. അലോട്‌മെൻറിന് കേരള സര്‍ക്കാറിന്റെ പ്രൊഫഷണല്‍ കോഴ്‌സിന് ബാധകമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. അത് ചെയ്യാന്‍ എല്‍.ബി.എസിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അക്കാദമി തീരുമാനമനുസരിച്ച് മിനിമം മാര്‍ക്ക് നേടുന്നവർക്കുമാത്രമേ അവസരം കിട്ടുകയുള്ളൂ എന്നതിനാൽ, ഒരു കട്ട് ഓഫ് മാര്‍ക്ക് ഫിക്‌സ് ചെയ്തിരുന്നു. കുട്ടികള്‍ കുറവായതിനാല്‍ എഡിറ്റിംഗില്‍ 45 ശതമാനം ആയിരുന്നു കട്ട് ഓഫ് മാര്‍ക്ക്. 45 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് കിട്ടിയ എല്ലാ കുട്ടികളെയും സംവരണ തത്വം പാലിച്ച് പ്രവേശിപ്പിക്കാൻ എല്‍.ബി.എസിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ, ഈ ആറ് കുട്ടികള്‍ മാത്രമേ കട്ട് ഓഫിന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നുള്ളൂ. ശരത് സ്‌കോര്‍ ചെയ്തിരിക്കുന്നത് 45 ശതമാനത്തിന് താഴെയായിരിക്കണം. അതുകൊണ്ടാണ് ഈ വിഷയം ഉണ്ടായത്. എഡിറ്റിംഗില്‍ കുട്ടികള്‍ കുറവായതുകൊണ്ട് സംവരണവിഭാഗത്തിനും ജനറല്‍ കാറ്റഗറിക്കും ഒരേ കട്ട് ഓഫാണ് നല്‍കിയിരുന്നത്. പതിനൊന്ന് വിദ്യാര്‍ത്ഥികളാണ് അഭിമുഖത്തിനെത്തിയത്. അതില്‍ ഇപ്പോഴെടുത്തിരിക്കുന്ന ആറുപേര്‍ മാത്രമേ മിനിമം മാര്‍ക്ക് കടന്നിട്ടുള്ളു. രണ്ടാം അലോട്ട്‌മെൻറ് കഴിഞ്ഞാല്‍ മാത്രമേ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സാധിക്കൂ എന്നാണ് മനസിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇതാണ് നടന്നിട്ടുള്ള അഡ്മിഷന്‍ പ്രോസസ്.’’
സംവരണ തത്വം ലംഘിക്കപ്പെട്ടു
എന്നാൽ, മാര്‍ക്ക് ലിസ്റ്റ് അവരുടെ കയ്യിലുണ്ടെങ്കില്‍ എന്തിനാണ് സെക്കൻറ്അലോട്ട്മെൻറ് വരെ കാത്തിരിക്കുന്നതെന്നും അവര്‍ക്ക് ലിസ്റ്റ് പുറത്തുവിടാമല്ലോ എന്നുമാണ് ശരത് ചോദിക്കുന്നത്. കുട്ടികള്‍ കുറവായതുകൊണ്ട് സംവരണ വിഭാഗത്തിനും ജനറലിനും ഒരേ കട്ട് ഓഫ് എന്ന് പറയുന്നതുതന്നെ സംവരണ തത്വങ്ങളുടെ ലംഘനമാണ്. ഇതാണ് കോടതിയില്‍ ചോദ്യം ചെയ്തിട്ടുള്ളത്. അഡ്മിഷന്‍ പ്രോസസുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി ആവശ്യപ്പെട്ടിട്ടും അവര്‍ കൊടുക്കാന്‍ തയ്യാറാകാത്തത് എന്ത് കൊണ്ടാണ് എന്നും ശരത്ത് ചോദിക്കുന്നു. കോടതി വിധിയിലാണ് ഇനി പ്രതിക്ഷയെന്നും ശരത് പറഞ്ഞു.
ഇടപെടലുണ്ടാകുമെന്ന് മന്ത്രി
വിദ്യാര്‍ത്ഥികള്‍ക്ക് സിനിമ പഠിക്കാനുള്ള എല്ലാവിധ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിയ സ്ഥാപനമാണ് കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടെന്നും അവിടെ വിദ്യാര്‍ത്ഥികള്‍ക്ക് മാനസികാരോഗ്യത്തോടെ പഠിക്കാനുള്ള സര്‍ഗാത്മക അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഇടപെടല്‍ തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അതിന്റെ ഭാഗമായി, സപ്തംബർ 15ന് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘പ്രഥമദൃഷ്ട്യാ കുട്ടികളുടെ ഭാഗത്ത് ന്യായമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ എല്ലാവരെയും നേരില്‍ കണ്ട് സംസാരിക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ അടൂര്‍ ഗോപാലകൃഷ്ണനും ഡയറക്ടര്‍ ശങ്കര്‍ മോഹനും വിദ്യാര്‍ത്ഥികളും യോഗം ചേർന്നിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയിൽ അഭിപ്രായ ഐക്യത്തിലെത്താനായില്ല’’; മന്ത്രി പറഞ്ഞു.

ജാതി വിവേചനം എന്ന യാഥാർഥ്യം
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലേത്, ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കടുത്ത ജാതിവിവേചനം നടക്കുന്നതായി ഈയിടെ പോലും ഔദ്യോഗികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ തെളിയിക്കുന്നുണ്ട്. ദലിത് വിദ്യാർഥികളുടെ സക്രിയ സാന്നിധ്യവും ഇടപെടലും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരേണ്യമായ അധികാരഘടനയെയും അക്കാദമിക യാഥാസ്ഥിതികത്വത്തെയും പ്രകോപിപ്പിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ സമീപകാലത്ത് ഇത്തരം സ്ഥാപനങ്ങളിൽനിന്ന് പുറത്തുവരുന്നുണ്ട്. ഈ യാഥാർഥ്യം വെളിവാക്കുന്ന ഞെട്ടിപ്പിക്കുന്ന ഒരു കണക്ക് കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര സർക്കാർ പാർലമെൻറിൽ സമർപ്പിച്ചു.
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ, പ്രധാന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും സാങ്കേതിക സ്ഥാപനങ്ങളിലും വിവിധ കാരണങ്ങളാൽ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളില്‍ 58 ശതമാനവും ദലിത്- പിന്നാക്ക വിഭാഗക്കാരായിരുന്നുവെന്ന് ഈ ഡാറ്റ സൂചിപ്പിക്കുന്നു. ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആൻറ് റിസര്‍ച്ച് തുടങ്ങിയ സ്ഥാപനങ്ങളിൽ 122 വിദ്യാർഥികളാണ് 2014- 2021 കാലത്ത് ആത്മഹത്യ ചെയ്തത്. ഇവരിൽ 41 പേർ, ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികളാണ്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും ഐ.ഐ.ടികളിലും ആത്മഹത്യ ചെയ്തവരില്‍ 14 പേരും എന്‍.ഐ.ടികളില്‍ ജീവനൊടുക്കിയവരില്‍ 11 പേരും ഒ.ബി.സി വിഭാഗക്കാരാണ്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദലിത്- പിന്നാക്ക വിദ്യാര്‍ഥി പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ നിശ്ചിത സംവരണ വ്യവസ്ഥകളുണ്ടെങ്കിലും, ഉയര്‍ന്ന ജാതി വിഭാഗങ്ങളുടെ അനര്‍ഹമായ പ്രാതിനിധ്യം ഒരു യാഥാര്‍ഥ്യമാണ്. ഐ.ഐ.ടികളിലെ സോഷ്യല്‍ എക്സ്ക്ലൂഷന്റെ ഞെട്ടിപ്പിക്കുന്ന കണക്ക്, 2021ല്‍ വിദ്യാഭ്യാസ മന്ത്രാലയം പാര്‍ലമെൻറില്‍ സമര്‍പ്പിച്ച ഡാറ്റയിൽ കാണാം. ഖൊരഗ്പുര്‍, ഇന്‍ഡോര്‍, ഡല്‍ഹി, ഗാന്ധിനഗര്‍, തിരുപതി, മാണ്ഡി, ഭുവനേശ്വര്‍ ഐ.ഐ.ടികളില്‍ ജനറല്‍ കാറ്റഗറി വിദ്യാര്‍ഥികളില്‍ ഏറെയും ഉയര്‍ന്ന ജാതിക്കാരാണ്. പിഎച്ച്.ഡിക്ക് പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ അപേക്ഷ സ്വീകരിക്കാത്ത ഐ.ഐ.ടികളുണ്ട്. ചില ഡിപ്പാര്‍ട്ടുമെന്റുകളില്‍ ദലിത്- പിന്നാക്ക വിദ്യാര്‍ഥികള്‍ ‘സീറോ' ആണ്. ഇത്തരം സാഹചര്യങ്ങളിലാണ്, ജാതിവിവേചനം തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോളേജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും യു.ജി.സിക്ക് എഴുതേണ്ടിവന്നത്. എന്നാൽ, സ്ഥാപനങ്ങളെ ഭരിക്കുന്ന ഔദ്യോഗിക സംവിധാനങ്ങൾ തന്നെയാണ് ഇത്തരം വിവേചനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എന്നതിനാൽ, സർക്കാർ തലത്തിലുള്ള കർശന ഇടപെടലില്ലാതെ, ഈ ജാതിക്കോട്ടകളെ തകർക്കാനാകില്ല.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
കെ.കെ. ബാബുരാജ്
Mar 22, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
ഡോ. രാജേഷ് കോമത്ത്
Mar 06, 2023
5 Minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read