പി ആൻറ് ടി കോളനി. / Photo : Sivadasan. T.C.

പി ആൻഡ്‌ ടി കോളനി, എറണാകുളം സൗത്ത്: കിടക്കപ്പായയിലേക്ക് മലിനജലം കയറുന്ന വീടുകൾ

പി ആൻഡ്‌ ടി കോളനി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുപുറകിലെ പ്ലാറ്റ്ഫോമിനോട് ചേർന്നുവരുന്ന ഭാഗങ്ങളിലാണ്. ഓരോ ഷെഡുകൾക്കും പുറകിലൂടെ ഒഴുകുന്നത് കൊച്ചിയുടെ മാലിന്യം വഹിക്കുന്ന തുറന്ന തോടുതന്നെയാണ്. നഗരവത്കരണത്തിലൂടെ അരികുവത്കരിക്കപ്പെടുന്ന ചില ജീവിതങ്ങളിലൂടെ.

രണ്ടു മഴ പെയ്താൽ റെയിൽവേസ്റ്റേഷൻ പരിസരം വെള്ളം കയറും, അതെല്ലാം കയറുന്നത് പി ആൻഡ്‌ ടി കോളനിക്കാരുടെ കിടക്കപ്പായിലേക്കാണ്.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനിമ തുറന്നുകാട്ടിയ ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്‌മെൻറ് അതോറിറ്റിയുടെ വികസന മാതൃകകൾ നേടിത്തന്നത് അരികുവത്കൃതപ്പെട്ട ഒരു ജനവിഭാഗത്തെയാണ്. എങ്ങനെയാണ് ഒരുപറ്റം ആളുകൾ തികച്ചും അരക്ഷിതമായ ജീവിതസാഹചര്യങ്ങളിൽ എത്തിച്ചേരുന്നത് എന്നത് ഭരണകൂടത്തിന്റെയും, അതുമായി ബന്ധപ്പെട്ട്മുന്നേറിവരുന്ന കച്ചവട കമ്പോള വ്യവസ്ഥിതിയുടെയും ഉപോൽപ്രവർത്തനങ്ങളുടെ ഫലമാണ്.

ഭൂമി സ്വകാര്യസ്വത്താവുകയും അതിന് കച്ചവടവസ്തുവിന്റെ സ്വഭാവം വന്നുചേരുകയും ചെയ്തതോടെ അത് വാങ്ങാൻ കഴിവുളളവരുടേതായി മാറി. ഭൂമി സ്വകാര്യസ്വത്തായി മാറിയ പ്രക്രിയയിൽ അതിനായുളള മത്സരങ്ങളും നടന്നിട്ടുണ്ട്. 1967-ലെ ഭൂപരിഷ്‌കരണ നിയമങ്ങൾ ദലിതരെയും, ആദിവാസികളെയും ദോഷകരമായി ബാധിച്ചത്, ഈ കിടമത്സരങ്ങളോട് കാര്യക്ഷമമായി പ്രതികരിക്കാൻ കഴിയാത്തതിനെതുടർന്നാണ്. വയനാട്ടിലെ കർഷകത്തൊഴിൽ മാത്രം ചെയ്തുവന്ന പണിയരെ ജന്മികൾ അടിച്ചോടിച്ചപ്പോൾ അവർ ചെന്നുകയറിയത് സർക്കാരിന്റെ വനഭൂമിയിലേക്കാണ്. ദലിതരാകട്ടെ ചതുപ്പുകളിലും അഭയം പ്രാപിച്ചു.

പി ആൻഡ്‌ ടി കോളനി നിവാസികളുടെ പ്രധാന ആവശ്യം, നഗരത്തിൽ കൂലിവേലയും മറ്റ് ജോലിയും ചെയ്തു ജീവിക്കാൻ നഗരത്തിൽ തന്നെ അല്ലെങ്കിൽ തൊട്ടടുത്ത് ഒരു വീട് എന്നതാണ്. ഇത് സർക്കാർ നൽകുന്ന ഫ്ലാറ്റ്സമുച്ചയമായാലും മതി എന്ന് ഇവർ പറയുന്നു

നാളിതുവരെ തുടർന്നുവന്ന തെറ്റായ വികസനമാതൃകകൾ അവശേഷിപ്പിക്കുന്നത്, അരികുവത്കൃതമായ ഒരുപറ്റം ജനങ്ങളെയാണ്. അവരാണെങ്കിൽ നിത്യകൂലിക്കാരും സാമ്പത്തിക കാര്യപ്രാപ്തിയില്ലാത്തവരുമായിരുന്നു. അമർത്യാ സെന്നിന്റെ Capability and Freedom എന്ന സംജ്ഞ ചർച്ച ചെയ്യുന്നതും കഴിവിനെയും സ്വാതന്ത്ര്യത്തെയും കുറിച്ചാണ്. ഒരാളുടെ സാമ്പത്തികാവസ്ഥ അവർക്ക് ഏതുതരം ജീവിതം, പഠനം, തൊഴിൽ എന്നിവ തെരഞ്ഞെടുക്കാം എന്ന് നിർണയിക്കുന്നതാണ്. അപ്പോൾ കഴിവുളളവരും ഇല്ലാത്തവരും സാമൂഹികമായാണ് സൃഷ്ടിക്കപ്പെടുന്നത് എന്നുതന്നെ പറയാം.

നഗരവത്കരണം (Urbanization) പ്രധാനമായും രണ്ടുതരത്തിലാണ് നടക്കുന്നത്. പാശ്ചാത്യരാജ്യങ്ങളിൽ പൊതുവെ നടന്നത് വ്യവസായവത്കരണത്തെ പിൻതുടർന്നുവന്ന നഗരവത്കരണമാണ്. നഗരവത്കരണത്തെ സോഷ്യോളജിസ്റ്റുകളും മറ്റു നഗരപഠനവക്താക്കളും നിർവചിച്ചിട്ടുള്ളത് തുടർന്നുകൊണ്ടിക്കുന്ന പ്രക്രിയയായിട്ടാണ്. നഗരവത്കരണത്തിന്റെ രണ്ടാംതരം, വ്യവസായവത്കരണവുമായി ബന്ധമില്ലാത്ത നഗരവത്കരണ പ്രവർത്തനങ്ങളാണ്. ഇത് സ്റ്റേറ്റിന്റെയോ മറ്റ് ഏജൻസികളുടേയോ പ്രവർത്തനത്തിന്റെയോ അല്ലെങ്കിൽ കച്ചവടത്തിന്റെയോ ഭാഗമായി വരാം.

ചേരിനിവാസികളായ സ്ത്രീകളുടെ അതിജീവനമാർഗ്ഗങ്ങൾ എന്ന ഒരു യു.ജി.സി പ്രൊജക്റ്റിന്റെ വിവരശേഖരണാർത്ഥം പി ആൻറ് ടി കോളനിയിലെത്തിയ അരുൺ. കെ.എൽ. അവിടെ താമസക്കാരോട് സംസാരിക്കുന്നു. / Photo : Sivadasan. T.C.

കമ്മട്ടിപ്പാടം എന്ന സിനിമയിൽ, ജി.ഡി.സി.എ. പോലുള്ള സ്ഥാപനങ്ങൾ എത്രത്തോളം ആധുനിക കൊച്ചിയുടെ നിർമാണത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് വായിച്ചെടുക്കാനാകും. കേരളത്തിൽ പൊതുവെ നടന്നിട്ടുള്ള നഗരവത്കരണം വ്യവസായവത്കരണവുമായി ബന്ധപ്പെട്ടതല്ല. കൊച്ചി കേരളത്തിലെ ഒരു പ്രധാന കച്ചവടകേന്ദ്രമായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ കപ്പൽമാർഗത്താൽ, പടിഞ്ഞാറൻ കൊച്ചി കേന്ദ്രീകരിച്ച് കച്ചവടം നടത്തുകയും അത് കേരളത്തിലെ തന്നെ പ്രധാന കച്ചവടകേന്ദ്രമായി മാറുകയും ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ കൊച്ചിയുടെ നഗരവത്കരണം നടന്നതിനുശേഷം ശതാബ്ദങ്ങൾ കഴിഞ്ഞശേഷമാണ് കിഴക്കൻ കൊച്ചിയിലേക്ക് വികസനപ്രവർത്തനങ്ങൾ കടന്നുവരുന്നത്, അതും കച്ചവടവുമായി ബന്ധപ്പെട്ടാണ്.

ഡേവിഡ് ഹാർവേയെപ്പോലുള്ളവർ ഇക്കണോമിക് ജ്യോഗ്രഫിയെ സംബന്ധിച്ച് നടത്തിയ പഠനങ്ങളിൽ ഭൂമി എങ്ങനെ കച്ചവടവസ്തുവായി മാറിയെന്നും, നഗരവത്കരണത്തിന്റെ ഭാഗമായി അതിന് എങ്ങനെ വിലവർധനയുണ്ടാകുന്നു എന്നും, എങ്ങനെയാണ് അരികുവത്കൃത ജനവിഭാഗങ്ങളുണ്ടാകുന്നത് എന്നും വിശദീകരിക്കുന്നു.

പി ആൻഡ്‌ ടി കോളനിയിലെ ഭൂരിഭാഗം സ്ത്രീകളും വീട്ടുജോലികൾക്കോ മറ്റു ജോലിക്കോ പോയി കുടുംബം പുലർത്തുന്നവരാണ്. ഓരോ കുടുംബങ്ങളും എന്നെങ്കിലും സ്വന്തമായി വീടുണ്ടാക്കി അവിടേക്ക് താമസം മാറണം എന്നാഗ്രഹിക്കുന്നവരാണ്.

അടിസ്ഥാനസൗകര്യ വികസനവും അതിനോടനുബന്ധിച്ച് വളർന്നുവരുന്ന സർക്കാർ- സർക്കാരിതര നിക്ഷേപങ്ങളും, റെയിൽവേ പോലുള്ള യാത്രാസംവിധാനങ്ങളും തുടർപ്രവർത്തനങ്ങളും നഗരവത്കരണപ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നു. പിന്നീട് നഗരവത്കരണപ്രക്രിയയുടെ ഭാഗമായി കാര്യക്ഷമതയും കഴിവും അപഹരിക്കപ്പെട്ടവർ നഗരങ്ങളിലേക്ക് കുടിയേറുന്നു. ഈ കുടിയേറ്റങ്ങൾ ചേരികളുടെ രൂപപ്പെടലിന് കാരണമാകുന്നു. ഗ്രാമങ്ങളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും കുടിയേറുന്നവർ കുടിലുകളുണ്ടാക്കി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കയറി താമസിക്കുന്നതിനെ കൈയേറിതാമസിക്കുക എന്നു വിശേഷിപ്പിക്കപ്പെടുന്നു. സ്വകാര്യസ്വത്തായ ഭൂമി പണം കൊടുത്ത് സ്വന്തമാക്കുമ്പോൾ ലഭിക്കുന്ന ആധാരമോ മറ്റു രേഖകളോ ആണ് സ്വകാര്യസ്വത്തിന്റെ ആദ്യ ഗുണം. ഇതിനു കഴിവില്ലാത്തവർ അതിജീവനത്തിന് നഗരപ്രദേശങ്ങളുടെ അരികുകളിൽ, അതായത് ചതുപ്പുകളിലോ, റെയിൽവേ പുറമ്പോക്കുകളിലോ കയറി താമസിക്കുമ്പോൾ അവിടെ ചേരികൾ രൂപാന്തരപ്പെടുന്നു എന്ന് നഗരവത്കരണപ്രക്രിയയിലെ സിദ്ധാന്തക്കാർ പറഞ്ഞുവച്ചിട്ടുണ്ട്.

2011-ലെ സെൻസസ് പ്രകാരം മില്യൺ പ്ലസ് സിറ്റി ആയ കൊച്ചിയിൽ 21,17,990 പേർ താമസിക്കുന്നുണ്ട്. ഇതിൽ 10,42,809 പുരുഷന്മാരും 10,75,181 സ്ത്രീകളുമാണ്. സിറ്റി സാനിറ്റേഷൻ പ്ലാൻ കൊച്ചി റിപ്പോർട്ട് (വോള്യം ഒന്ന്, പേജ് 13) പ്രകാരം, കൊച്ചിൻ കോർപ്പറേഷനിൽ 283 ചേരികളിലായി 1,27,872 പേർ താമസിക്കുന്നുണ്ട്. രാജീവ് ആവാസ് യോജന സെല്ലിലെ സുനിൽ എബ്രഹാം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2013-ലെ കണക്കുപ്രകാരം കൊച്ചിയിൽ 218 ചേരികൾ കണ്ടെത്തിയിട്ടുണ്ട്. ഇതുപ്രകാരം 28,000 കുടുംബങ്ങൾ-ഓരോ ചേരിയിലും 128 കുടുംബങ്ങൾ- എന്ന ശരാശരിയിൽ താമസിച്ചിരുന്നു.

Photo : Sivadasan. T.C.

മലയാള സിനിമകളിൽ കൊച്ചിയിലെ ചില ചേരികൾ പലപ്പോഴും സെറ്റുകൾ ആകാറുണ്ട്. അതിൽ അമർ അക്ബർ അന്തോണി എന്ന സിനിമ ഫോർട്ട് കൊച്ചിയിലെ തുരുത്തി കോളനിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതിൽ തുരുത്തി കോളനി ‘സ്ലം ഓഫ് ഹോപ്’ അല്ലെങ്കിൽ പ്രതീക്ഷയുടെ ചേരി എന്ന് നിർവചിക്കാവുന്ന ഒന്നാണ്. ആ ഡിവിഷനിലെ അഷ്‌റഫ്ക്കയുടെ പ്രവർത്തനം അതിന് ഒരു കാരണമായിരുന്നു എന്നുപറയാം. കമ്മട്ടിപ്പാടത്തിലും ഈ പരിസരങ്ങൾ കാണാം. തുരുത്തി ഗ്രൗഡ് ദുൽഖർ സൽമാൻ അഭിനയിച്ച പറവ എന്ന ചിത്രത്തിലും കാണാം. ഇവയെല്ലാം ‘പ്രതീക്ഷയുടെ ചേരി’ എന്ന നിർവചനത്തിൽപ്പെടുത്താവുന്നതാണ്.

പാപ്പയുടെ ജീവിതം മുന്നോട്ടുപോകുന്നത് കോളനിയിലെ ജീവിതം കൊണ്ടാണ്. തമിഴ്‌നാട്ടിൽ പോയാൽ അവർക്ക് ഉപജീവനമാർഗമില്ല. ‘തമിഴ്‌നാട്ടിലാണെങ്കിൽ ആരും 10 പൈസ തരാനില്ല. ഇവിടെയാണെങ്കിൽ എങ്ങനെയെങ്കിലും ജീവിക്കും. പിന്നെ പള്ളിയുടെ സഹായവുമുണ്ട്’; അവർ പറയുന്നു.

നൈരാശ്യത്തിന്റെ / നിരാശയുടെ ചേരിയും ഈ കൊച്ചിയിൽ തന്നെയുണ്ട്. അതിലൊന്നാണ് ഒന്നാണ് പി ആൻഡ്‌ ടി കോളനി. സ്നേഹനഗർ എന്ന് ഈ കോളനിയുടെ ചുവരിൽ എഴുതിവച്ചിട്ടുണ്ട്. പി ആൻഡ്‌ ടി കോളനി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുപുറകിലെ പ്ലാറ്റ്ഫോമിനോട് ചേർന്നുവരുന്ന ഭാഗങ്ങളിലാണ്. ഓരോ ഷെഡുകൾക്കും പുറകിലൂടെ ഒഴുകുന്നത് കൊച്ചിയുടെ മാലിന്യം വഹിക്കുന്ന തുറന്ന തോടുതന്നെയാണ്. ഭിത്തികൾകൊണ്ട് വേർതിരിച്ചിരുന്ന ഈ ഷെഡുകളിൽ ചിലത്, ഒരുകാലത്ത് തീപിടിത്തത്തിനുശേഷം പള്ളി പണിതുകൊടുത്തതാണ്.

ഇതിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് ഉദയ കോളനി. ബിഗ് ബി എന്ന സിനിമയിൽ ഇതിനെ അന്ധകാര കോളനി എന്നും വിളിച്ചിട്ടുണ്ട്. ഉദയ കോളനി നേരത്തെ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.

തൊഴിൽ തേടിയെത്തി പിന്നീട് കുടിയേറി പാർത്തവരാണ് ഈ ചേരികളിൽ പലരും. നഗരവത്കരണത്തിന്റെ ഭാഗമായി അരികുവത്കൃതപ്പെട്ട ജനസമൂഹമാണിവർ.

പി ആൻറ് ടി കോളനിയിലെ ധർമ്മരാജൻറെയും തുളസിയുടെയുടെയും വീട്ടിൽ വെള്ളം കയറിയതിനെക്കുറിച്ച് ആഗസ്റ്റ് 31 ന് മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത

പാപ്പ (65)

പാപ്പ എന്ന അമ്മ പി ആൻഡ്‌ ടി കോളനിയിലാണ് താമസിക്കുന്നത്. 2013-ലാണ് ഞാൻ ആദ്യമായി ഈ കോളനിയിൽ പോകുന്നത്, ചേരിനിവാസികളായ സ്ത്രീകളുടെ അതിജീവനമാർഗങ്ങൾ എന്ന ഒരു യു.ജി.സി. പ്രൊജക്റ്റിന്റെ വിവരശേഖരണാർഥം. 2019 - 2020 ലും കോളനിയിൽ പോകാനിടയായി. ഇതാകട്ടെ, കുടുംബശ്രീയുടെയും കിലയുടെയും നേതൃത്വത്തിൽ നടന്ന പ്രളയാനന്തര പുനർനിർമാണപ്രവർത്തനങ്ങളുടെ ഭാഗമായാണ്. പി ആൻഡ്‌ ടി കോളനിയിൽ വിവശേഖരണത്തിന് കുടുംബശ്രീ പ്രവർത്തകർ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ ആ പ്രൊജക്ടിന്റെ എറണാകുളം കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്ററായിരുന്ന ഞാൻ തന്നെ തയ്യാറാവുകയായിരുന്നു. 2019-ൽ പാപ്പ എന്ന അമ്മയെ കാണുമ്പോൾ തങ്ങളെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് അവർ പറഞ്ഞിരുന്നു. മറ്റുപലരും ഇതു പറഞ്ഞെങ്കിലും പി ആൻഡ്‌ ടി കോളനിക്കാർക്ക് ആത്മവിശ്വാസം പൊതുവെ കുറവായിരുന്നു.

2013-ലെ ‘ആർ.എ.വൈ.’ പോലുള്ള പദ്ധതികൾ ചേരിയിൽ കഴിയുന്നവർക്ക് സ്ഥലം കണ്ടെത്തി ഫ്ലാറ്റുകൾ പണിതു നൽകാനുളളതായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ചേരിനിവാസികൾക്ക് മാറിമാറി പ്രതീക്ഷ നൽകിക്കൊണ്ടിരിക്കാൻ ഭരണകർത്താക്കൾ ശ്രമിക്കാറുണ്ട്.

സ്വന്തമായി പട്ടയമോ ഭൂമിരേഖകളോ ഇല്ലാത്തവരാണ് പി ആൻഡ്‌ ടി കോളനിയിലെ മുഴുവൻ താമസക്കാരും. പലരും 50 വർഷങ്ങളായി താമസിക്കുന്നവരാണ്. പി ആൻഡ്‌ ടി കോളനിയ്ക്ക് 50 വർഷത്തിലധികം പഴക്കമുണ്ടെന്ന് പുഷ്പ പറഞ്ഞു. പുഷ്പ എന്ന അമ്മയെ ഞാൻ കാണുന്നത് 2013-ലെ യു.ജി.സി. പഠനത്തിന്റെ ഭാഗമായാണ്.
കൊച്ചിൻ കോർപ്പറേഷൻ പി ആൻഡ്‌ ടി കോളനിയിൽ പൊതുടാപ്പ് നൽകിയിട്ടുണ്ട്. ഇതുവഴി എല്ലാ വീടുകളിലും 24 മണിക്കൂറും വെള്ളം കിട്ടാറുണ്ട് എന്ന് താമസക്കാർ പറയുന്നു. പി ആൻഡ്‌ ടി കോളനിയിൽ തമിഴ്‌നാട്ടിൽ നിന്ന്വന്നുതാമസിക്കുന്നവരാണ് പാപ്പയും ഭർത്താവും. ഭർത്താവ് വാഹനാപകടത്തെ തുടർന്ന് കിടപ്പിലായിരുന്നു. പാപ്പ അസുഖത്തെ തുടർന്ന് ചികിത്സയിലും. അവരുടെ മകൾ തമിഴ്‌നാട്ടിലുണ്ടെന്ന് പറഞ്ഞു. പി ആൻഡ്‌ ടി കോളനിയിൽ 2014 -2015 കാലഘട്ടങ്ങളിൽ മൂന്നുനാലു തവണ ഞാൻ ചോദ്യാവലിയൂടെ പൂർത്തീകരണവുമായി കടന്നുചെന്നിട്ടുണ്ട്.

2015-ൽ പാപ്പയെ കാണുമ്പോൾ അവർക്ക് കാൻസർ ബാധിച്ചിട്ടുണ്ടെന്നും എറണാകുളം ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പറഞ്ഞിരുന്നു. അവർ വീട്ടുജോലിക്ക് പോയാണ് കുടുംബം കഴിഞ്ഞിരുന്നത് എന്നും ഇപ്പോൾ അസുഖം കാരണം ജോലിയ്ക്ക് പോകാൻ കഴിയുന്നില്ല എന്നും പറഞ്ഞു. 2015 സെപ്റ്റംബർ എട്ടിനാണ് ഞാൻ അവരെ കാണുന്നത്.

ഉദയ കോളനിയിലെ ഒരു വീട്ടമ്മ പറഞ്ഞത്, അഴുക്കുചാലിനു മുകളിൽ താമസിക്കുന്നതുകൊണ്ട് ഡെങ്കിപ്പനി പോലുളള അസുഖങ്ങൾ സീസണലായി വരാറുണ്ടെന്നാണ്. കൂടാതെ മാരകരോഗങ്ങളാൽ ചികിത്സയിലുളളവരും ഈ ചേരികളിലുണ്ട്. / Photo : Sivadasan. T.C.

കോളനിയിലെ ഭൂരിഭാഗം സ്ത്രീകളും വീട്ടുജോലികൾക്കോ മറ്റു ജോലിക്കോ പോയി കുടുംബം പുലർത്തുന്നവരാണ്. ഓരോ കുടുംബങ്ങളും എന്നെങ്കിലും സ്വന്തമായി വീടുണ്ടാക്കി അവിടേക്ക് താമസം മാറണം എന്നാഗ്രഹിക്കുന്നവരാണ്. 2015-ൽ പാപ്പയെ കാണുമ്പോൾ അവർ ഉച്ചഭക്ഷണം പാകം ചെയ്യുകയായിരുന്നു. ഒരു മുറിയും അടുക്കളയും അടുക്കളയോട് ചേർന്ന ടോയ്ലറ്റുമാണ് അവരുടെ വീട്. പി ആൻഡ്‌ ടി കോളനിയിലെ ഭൂരിഭാഗം വീടുകളും ഇതുപോലെയാണ്. നേരത്തെ പൊട്ടിപൊളിഞ്ഞുകിടന്ന അവരുടെ വീട്, വീട്ടുജോലിയ്ക്ക് പോയിരുന്ന അവിടത്തെ ആളുകൾ നന്നാക്കി കൊടുത്തു എന്നാണ് പാപ്പ പറഞ്ഞത്. അവരുടെ വിവാഹം കഴിഞ്ഞിട്ട് 38 വർഷമായി. 30 വർഷമായി കോളനിയിൽ താമസിക്കുന്നു. ഒരു മകനും മകളുമാണ് അവർക്കുള്ളത്. മകളുടെ കല്ല്യാണം കഴിഞ്ഞു വേറെ പോയെന്നും, മകൻ പിണങ്ങിപ്പോയെന്നുമാണ് പറഞ്ഞത്.

ഒരിക്കൽ പി ആൻഡ്‌ ടി കോളനിയിൽ തീപിടുത്തമുണ്ടായപ്പോൾ അടുത്തുളള ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർ കേസ് കൊടുത്തു. അന്നാണ് ഇത് പുറമ്പോക്ക് ഭൂമിയാണെന്ന് പല കോളനി നിവാസികളും അറിയുന്നത്

ആശുപത്രിയിൽ കിടന്നപ്പോൾ മകൾ വന്ന് തന്നെ പരിചരിച്ചെന്നും അതുകഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോയെന്നും പാപ്പ പറഞ്ഞു. ഇതുവരെ തന്റെ കാൻസർ ചികിത്സയ്ക്ക് മൂന്നര ലക്ഷത്തോളം രൂപ ചെലവായെന്നും സ്വർണം വിറ്റും ജോലി ചെയ്തിരുന്ന ആളുകൾ സഹായിച്ചുമാണ് ഈ പണം കണ്ടെത്തിയതെന്നും അവർ പറഞ്ഞു. 2019-ൽ പി ആൻഡ്‌ ടി കോളനിയിൽ ചെന്നപ്പോൾ ഞാൻ ആദ്യം അന്വേഷിച്ചത് പാപ്പയെയാണ്, അവരുടെ അസുഖം ഭേദമായി എന്നുപറഞ്ഞു.

പി ആൻഡ്‌ ടി കോളനിയിൽ 89 വീടുകളുണ്ട്. ഇവിടുത്തെ ആരോഗ്യമുള്ള സ്ത്രീകളെല്ലാം എന്തെങ്കിലും ജോലിക്ക് പോകാറുണ്ട്. വീട്ടുപണി, ലോട്ടറി വിൽപന, ഓട്ടോ ഓടിക്കൽ എന്നിങ്ങനെ. ഫ്ലവേഴ്സ് ചാനലിന്റെ ഒരുകോടി എന്ന മത്സരത്തിൽ കോളനിയിലെ ഓട്ടോ തൊഴിലാളിയായ വനിത മത്സരിച്ചിരുന്നു. ഉച്ചയ്ക്കുശേഷം ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകളെ അവിടെ കാണാറുണ്ട്. പാപ്പയുടെ ജീവിതം മുന്നോട്ടുപോകുന്നത് കോളനിയിലെ ജീവിതം കൊണ്ടാണ്. തമിഴ്‌നാട്ടിൽ പോയാൽ അവർക്ക് ഉപജീവനമാർഗമില്ല. ‘തമിഴ്‌നാട്ടിലാണെങ്കിൽ ആരും 10 പൈസ തരാനില്ല. ഇവിടെയാണെങ്കിൽ എങ്ങനെയെങ്കിലും ജീവിക്കും. പിന്നെ പള്ളിയുടെ സഹായവുമുണ്ട്’; അവർ പറയുന്നു. ഗാന്ധി നഗറിലെ സഭയാണ് ഇന്നു കാണുന്ന വീടുകൾ നിർമിക്കാൻ സഹായം നൽകിയതെന്ന് പാപ്പ പറഞ്ഞു.

Photo : Sivadasan. T.C

ഇന്ത്യയിൽ പ്രധാന നഗരകേന്ദ്രങ്ങളോട് ആനുപാതികമായി ചേരികൾ കാണാം. ഡൽഹിയിലെ ചേരിയിലെ ആളുകളുടെ സാമൂഹികാന്തരീക്ഷവും ജീവിതരീതിയും ഒന്നുമല്ല കേരളത്തിൽ. എറണാകുളത്തെ സംബന്ധിച്ചു പറയുമ്പോൾ, 2013-ലെ ‘ആർ.എ.വൈ.’ പോലുള്ള പദ്ധതികൾ ചേരിയിൽ കഴിയുന്നവർക്ക് സ്ഥലം കണ്ടെത്തി ഫ്ലാറ്റുകൾ പണിതു നൽകാനുള്ളതായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾവഴി ചേരിനിവാസികൾക്ക് മാറിമാറി പ്രതീക്ഷ നൽകിക്കൊണ്ടിരിക്കാൻ ഭരണകർത്താക്കൾ ശ്രമിക്കാറുണ്ട്. 2014 മുതൽ 2020 വരെയുളള കാലത്ത് കൊച്ചിൻ കോർപ്പറേഷനിലെ നഗരകേന്ദ്രങ്ങളോടു ചേർന്നുകിടക്കുന്ന ചില ചേരിപ്രദേശങ്ങൾ, പാർപ്പിട പദ്ധതികൾവഴി അടിമുടി മാറിയിട്ടുണ്ട്. എന്നാൽ ഇത് ഭൂമിയിൽ ഉടമസ്ഥാവകാശമുള്ള, ചേരികൾക്ക് സമാനമായ സെറ്റിൽമെൻറുകളുടെ കാര്യമാണ്. എന്നാൽ ഉദയ കോളനി, പി ആൻഡ്‌ ടി കോളനി എന്നിവിടങ്ങളിലുള്ളവർ വാസയോഗ്യമല്ലാത്ത പുറമ്പോക്കിലാണ് താമസിക്കുന്നത്. ഉദയ കോളനിയിലെ ഒരു വീട്ടമ്മ പറഞ്ഞത്, അഴുക്കുചാലിനു മുകളിൽ താമസിക്കുന്നതുകൊണ്ട് ഡെങ്കിപ്പനി പോലുള്ള അസുഖങ്ങൾ സീസണലായി വരാറുണ്ടെന്നാണ്. കൂടാതെ മാരകരോഗങ്ങളാൽ ചികിത്സയിലുളളവരും ഈ ചേരികളിലുണ്ട്.

പി ആൻഡ്‌ ടി കോളനി നിവാസികൾക്കെല്ലാം റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ തുടങ്ങിയ രേഖകളുണ്ട്. കൂടാതെ ഗ്യാസ് കണക്ഷനും, മുടങ്ങാതെയുളള കുടിവെള്ള വിതരണവുമുണ്ട്. എന്നാൽ മഴയിൽ മലിനജലം കയറാതെ സ്വസ്ഥമായി കിടന്നുറങ്ങാൻ ഒരു വീട് മാത്രമില്ല

2013-14 കാലഘട്ടത്തിൽ കാണാൻ കഴിഞ്ഞ പി ആൻഡ്‌ ടി, ഉദയ കോളനികൾ 2019-20 ൽ വീണ്ടും സന്ദർശിക്കാനിടയായപ്പോൾ വെള്ളപ്പൊക്കം കൊണ്ടും കാലപ്പഴക്കം കൊണ്ടും നാശോന്മുഖമായ അവസ്ഥയിലായിരുന്നു. എന്നാൽ ഉദയ കോളനിയിൽ ചില വീടുകൾ പുതുക്കി പണിയുന്നതും പുനർനിർമിക്കുന്നതും കാണാനിടയായി. ഇവിടെ സ്ഥിരതാമസക്കാരെ കൂടാതെ പുതുതായി വന്ന വാടകക്കാരുമുണ്ട്. എന്നാൽ അവർ പണയം പോലുളള വാടകക്കരാറിനാൽ അവിടെ താമസിക്കുന്നവരാണ്. ദശാബ്ദങ്ങളായി പണയവ്യവസ്ഥയിൽ താമസിക്കാൻ വന്ന് പിന്നീട് തുടർന്നുതാമസിക്കുന്നവരുമുണ്ട്.

പുഷ്പ ഉപേന്ദ്രൻ (60)

പി ആൻഡ്‌ ടി കോളനിയിലെ മറ്റൊരു വീട്ടമ്മ പുഷ്പ ഉപേന്ദ്രനെ പരിചയപ്പെട്ടത് 2013-ലെ യു.ജി.സി പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ സർവെയിലാണ്. അവർക്ക് 60 വയസായിരുന്നു. നഗരത്തിൽ ഒരു വീട്ടിൽ പണിക്കുപോയി തിരിച്ചുവരുന്ന വഴിയാണ് അവരെ കണ്ടത്. രാവിലെ ആറുമണി മുതൽ വൈകീട്ട് മൂന്നുമണിവരെ വിവിധ വീടുകളിൽ പണി ചെയ്തുവരുന്നതായി പുഷ്പ പറഞ്ഞു. അവർ തിരുവനന്തപുരം മലയിൻകീഴിലാണ് ജനിച്ചത്. എറണാകുളത്തു വന്നിട്ട് 40 വർഷംമായി. ആങ്ങള എറണാകുളത്തെ നമ്പീശൻ ബട്ടർ എന്ന കടയിൽ ജോലിക്കു നിൽക്കുന്നു. അങ്ങനെയാണ് താൻ ഇവിടേക്കു വന്നതെന്നും പുഷ്പ പറഞ്ഞു. ആദ്യം ഇവർ അമൃത ആശുപത്രിക്കടുത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പിന്നീട് പി ആൻഡ്‌ ടി കോളനിയിൽ 1,000 രൂപയ്ക്ക് വീട് വാങ്ങി അവിടെ താമസമാക്കി. വീടിന് പട്ടയം ലഭിച്ചിരുന്നോ എന്നു ചോദിച്ചപ്പോൾ മുദ്രക്കടലാസിൽ എഴുതിത്തന്നിരുന്നുവെന്നും പുറമ്പോക്ക് ഭൂമിയാണെന്ന് വ്യക്തമല്ലായിരുന്നുവെന്നും അവർ പറഞ്ഞു.

Photo : Sivadasan. T.C.

ഒരിക്കൽ പി ആൻഡ്‌ ടി കോളനിയിൽ തീപിടുത്തമുണ്ടായപ്പോൾ അടുത്തുളള ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർ കേസ് കൊടുത്തിരുന്നതായും അന്നാണ് ഇത് പുറമ്പോക്ക് ഭൂമിയാണെന്ന് അവർ അറിഞ്ഞതെന്നും പറഞ്ഞു. പിന്നീട് പള്ളി സഹായിച്ചാണ് കട്ട കെട്ടിപ്പൊക്കി ആസ്ബറ്റോസ് ഷീറ്റിട്ട് ഈ കാണുന്ന രീതിയിൽ പണിതതെന്ന് അവർ പറഞ്ഞു. കോളനിക്കാരെ എം.എൽ.എ.യും മറ്റും സഹായിക്കാറുണ്ടെന്നും ഭർത്താവ് 22 വർഷമായി തന്നെ ഉപേക്ഷിച്ചുപോയെന്നും പുഷ്പ പറഞ്ഞു. അവർ പെൻഷന് അപേക്ഷിച്ചിരുന്നു. 2014-ൽ 4000 രൂപയും പിന്നെ 2800 രൂപയും പെൻഷനായി കിട്ടി. പി ആൻഡ്‌ ടി കോളനി നിവാസികൾക്കെല്ലാം റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ തുടങ്ങിയ രേഖകളുണ്ട്. കൂടാതെ ഗ്യാസ് കണക്ഷനും, മുടങ്ങാതെയുളള കുടിവെളള വിതരണവുമുണ്ട്. എന്നാൽ മഴയിൽ മലിനജലം കയറാതെ സ്വസ്ഥമായി കിടന്നുറങ്ങാൻ ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കാനാകാതെ നിൽക്കുന്നു എന്ന് എല്ലാ കുടുംബാംഗങ്ങളും പറഞ്ഞു.

ഇവരുടെ പ്രധാന ആവശ്യം നഗരത്തിൽ കൂലിവേലയും മറ്റ് ജോലിയും ചെയ്തു ജീവിക്കാൻ നഗരത്തിൽ തന്നെ അല്ലെങ്കിൽ തൊട്ടടുത്ത് ഒരു വീട് എന്നതാണ്. ഇത് സർക്കാർ നൽകുന്ന ഫ്ലാറ്റ് സമുച്ചയമായാലും മതി എന്നുതന്നെയാണ് ഇവരുടെ ആവശ്യം. എന്നാൽ ഈ പദ്ധതികൾ നടപ്പിലാക്കാനുളള കൃത്യതയാർന്ന പ്രവർത്തനങ്ങൾ സർക്കാർതലത്തിൽനിന്നാണ് ഉണ്ടാകേണ്ടത്. നൈരാശ്യത്തിന്റെ ചേരിയിൽനിന്ന് പ്രതീക്ഷയിലേയ്ക്ക് ഉയർന്നുവരാനുള്ള അവകാശം ഇവർക്കുമുണ്ട്. ▮

References:Castells, Manuel (1976): ‘Is there an Urban Sociology?’,C.G. Pickvance (editor): ‘Urban Sociology.’, Methuen & Co. Ltd. London.Desai, A. R., & Pillai, S. Devadas, (1972): ‘Profile of Indian slums’, University of Bombay. Bombay.Hamilton Lawrence (2020), How to read Amartya Sen, Penguin Random House India: Haryana.Harvey, David (1972), ‘Revolutionary and Counter Revolutionary Theory in Geography and the Problem of Ghetto Formation’, Antipode.Vol. 4. No. 2. P. 1-13.1. www.praxisepress.org/CGR/11-Harvey.pdf.Harvey, David (1985), ‘Consciousness and Urban Experience’, Oxford University Press. New York.Tabussum, Henna. (2011). eds. ‘Slums in India’. ABD Publishers. Jaipur, New Delhi.

Comments