341 കോടി കടക്കുന്ന
ഹരിത നീക്കം,
സാധ്യതയും വെല്ലുവിളിയും

മാലിന്യം എന്ന സാമൂഹ്യ പ്രതിസന്ധിയെ സാധ്യതകളാക്കി മാറ്റുന്ന പ്രവർത്തനമാണ് 341 കോടി രൂപയുടെ സാമ്പത്തിക മൂല്യം സൃഷ്ടിച്ചുകൊണ്ട് ഹരിതകർമസേന അടയാളപ്പെടുത്തിവയ്ക്കുന്നത്.

2017-ൽ ഹരിത കേരള മിഷന്റെ ഭാഗമായി രൂപംകൊണ്ട ഹരിത കർമസേന (HKS), ഇന്ന് കേരളത്തിലെ മാലിന്യ നിവാരണ രംഗത്തെ ശക്തമായ സാമൂഹിക പ്രവർത്തന മാതൃകയായി മാറിയിട്ടുണ്ട്. സംരംഭത്തിന്റെ തുടക്കം മുതൽ, സ്ത്രീകളാണ് ഈ പ്രവർത്തനത്തിന്റെ മുഖ്യശക്തി, പ്രത്യേകിച്ച് കുടുംബശ്രീ നെറ്റ് വർക്കിൽ പെട്ടവർ. ഗ്രാമ- നഗര പ്രദേശങ്ങളിലായി 35,214 വനിതകൾ, 4,438 യൂണിറ്റുകളിലായി ഇപ്പോൾ ഹരിതകർമസേനയുടെ ഭാഗമാണ്.

വീട് മുതൽ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും മാർക്കറ്റുകളിലേക്കും ഇവരുടെ സേവനം വ്യാപിച്ചിട്ടുണ്ട്. അവധിദിനങ്ങളിലും മഴയിലും വേനലിലുമെല്ലാം മാലിന്യശേഖരണം തടസ്സപ്പെടാതെ നോക്കുകയും, ജനങ്ങളുടെ വാതിൽപ്പടിയിലെത്തുകയും ചെയ്യുന്ന ഇവരുടെ കൃത്യമായ സേവനം, കേരളത്തിലെ മാലിന്യ നിർമ്മാർജന സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിലും ഇതേക്കുറിച്ച് ജനങ്ങളിൽ ബോധവത്കരണം സാധ്യമാക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സേന, വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യങ്ങൾ ശേഖരിക്കുകയും, തരംതിരിച്ച് പുനരുപയോഗത്തിനും റിസൈക്ലിംഗിനും കൈമാറുകയും ചെയ്യുന്നു. സ്ത്രീകൾക്ക് തൊഴിൽ, വരുമാനം, സംരംഭകത്വം എന്നിവയിൽ പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം. അതുകൊണ്ടു തന്നെ 2017-ൽ ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന 22,000- ത്തോളം സേനാംഗങ്ങളിൽ നിന്ന് കൂടുതൽ സ്ത്രീകൾ പദ്ധതിയിലേക്ക് വരുന്നത്.

2017-ൽ ഹരിത കേരള മിഷന്റെ ഭാഗമായി രൂപംകൊണ്ട ഹരിത കർമസേന (HKS), ഇന്ന് കേരളത്തിലെ മാലിന്യ നിവാരണ രംഗത്തെ ശക്തമായ സാമൂഹിക  പ്രവർത്തന മാതൃകയായി മാറിയിട്ടുണ്ട്. സംരംഭത്തിന്റെ തുടക്കം മുതൽ, സ്ത്രീകളാണ് ഈ പ്രവർത്തനത്തിന്റെ മുഖ്യശക്തി.
2017-ൽ ഹരിത കേരള മിഷന്റെ ഭാഗമായി രൂപംകൊണ്ട ഹരിത കർമസേന (HKS), ഇന്ന് കേരളത്തിലെ മാലിന്യ നിവാരണ രംഗത്തെ ശക്തമായ സാമൂഹിക പ്രവർത്തന മാതൃകയായി മാറിയിട്ടുണ്ട്. സംരംഭത്തിന്റെ തുടക്കം മുതൽ, സ്ത്രീകളാണ് ഈ പ്രവർത്തനത്തിന്റെ മുഖ്യശക്തി.

സമാഹരിച്ചത് 341 കോടി

2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കു പ്രകാരം, ഹരിതകർമസേനാംഗങ്ങൾ ഒരു വർഷത്തിനിടെ 50,190 ടൺ അജൈവ മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഉപഭോക്തൃ ഫീസായി 341 കോടി രൂപയും, തരംതിരിച്ച മാലിന്യ കൈമാറ്റത്തിനായി 7.8 കോടി രൂപയും സമാഹരിച്ചു (Source: LSGD, Govt. of Kerala). കൂടാതെ, 223 തുണി ബാഗ് യൂണിറ്റുകളും 540 പേപ്പർ ബാഗ് യൂണിറ്റുകളും വഴിയായി, റിസൈക്ലിംഗിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി സേനാംഗങ്ങൾ സംരംഭകത്വം വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. മാലിന്യ ശേഖരണത്തിലൂടെ അവയുടെ മൂല്യം തിരിച്ചുപിടിക്കുകയും, അതിനെ അടിസ്ഥാനമാക്കി തൊഴിൽ, വരുമാനം, സംരംഭകത്വം എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

2025-ലെ കണക്കുപ്രകാരം, ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ വഴി ഇതുവരെ 341 കോടി രൂപയുടെ സാമ്പത്തിക വരുമാനം സൃഷ്ടിച്ചിട്ടുണ്ടെന്ന് സർക്കാർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സുസ്ഥിര പരിശീലനം, ലോഗ് മെയിന്റനൻസ്, കൃത്യമായ മേൽനോട്ടം എന്നിവയിലൂടെ ഹരിതകർമസേനയുടെ പ്രവർത്തനം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഏകീകൃതമായി നടപ്പാക്കപ്പെടുന്നു. പ്ലാസ്റ്റിക് മലിനീകരണത്തിന് തടയിടുകയും, സമൂഹത്തിന്റെ സഹപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെ സ്ത്രീശക്തിയും പരിസ്ഥിതി പ്രതിബദ്ധതയും ചേർന്ന കേരള മോഡലിന്റെ മികച്ച ഉദാഹരണമായി മാറുകയാണ് ഹരിതകർമസേന.

മുന്നിൽ ആലപ്പുഴ,
പിന്നിൽ എറണാകുളം

ശുചിത്വ മിഷൻ പുറത്തുവിട്ട കണക്കു പ്രകാരം, ഹരിതകർമസേന സംസ്ഥാനത്ത് ഗണ്യമായ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. 19,489 വാർഡുകളിൽ 35,352 അംഗങ്ങളോടെ സേന സജീവമാണ്, ജനുവരി വരെ 6,896 പുതിയ അംഗങ്ങളെ നിയമിച്ചു. നിരന്തരപരിശീലനവും കൃത്യമായ ലോഗ് മെയിന്റനൻസും മേൽനോട്ടവും ഉപയോഗിച്ച്, ഹരിതകർമസേനയുടെ പ്രവർത്തനം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഏകീകൃത രീതിയിൽ നടപ്പിലാക്കുന്നു. 

സംസ്ഥാനത്തെ ശരാശരി ശേഖരണ വ്യാപ്തി (Collection Coverage) 86.97% ആയി നിൽക്കുമ്പോൾ, ജില്ലാതലത്തിൽ വലിയ വ്യത്യാസമുണ്ട്.
ആലപ്പുഴ 98.33% ശേഖരണ വ്യാപ്തിയോടെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. എറണാകുളം 77.80% ശേഖരണ വ്യാപ്തിയോടെ ഏറ്റവും പിന്നിലാണ്. ഈ വ്യത്യാസങ്ങൾക്കുപിന്നിൽ നഗരജനസംഖ്യയുടെ ഉയർന്ന തോതും, സമൂഹത്തിൽനിന്ന് പദ്ധതിക്ക് ലഭിക്കുന്ന പ്രതികൂല പ്രതികരണങ്ങളും, പ്രവർത്തനങ്ങളിലെ ഏകീകരണമില്ലായ്മയും പ്രധാന കാരണങ്ങളാണ്. മലപ്പുറം പോലെ ജനസംഖ്യ കൂടുതലുള്ള ജില്ലകൾ 2,257 വാർഡുകളിലായി 89.31% ശേഖരണ വ്യാപ്തിയോടെ ഉജ്ജ്വലമായി പദ്ധതി നടപ്പാക്കുമ്പോൾ, വയനാട് പോലെ ഭൂമിശാസ്ത്ര സവിശേഷതകളുള്ള പ്രദേശങ്ങളിൽ ചില ബുദ്ധിമുട്ടുകൾ നേരിടുന്നതായി കാണാം. ഇത്തരം ജില്ലകളിൽ സേനയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിന് പ്രദേശത്തെ പ്രത്യേകതകൾ കണക്കിലെടുത്ത് തദ്ദേശീയ ആസൂത്രണങ്ങളും, സാങ്കേതിക പിന്തുണയും നിർണായകമാണ്. സംസ്ഥാനതലത്തിൽ തുല്യവ്യാപ്തിയുള്ള ശേഖരണ പ്രവർത്തനം ഉറപ്പാക്കാൻ ലക്ഷ്യബദ്ധമായ ഇടപെടലുകൾ നടത്തുക എന്നത് അനിവാര്യമാണ്.

 പ്ലാസ്റ്റിക് മലിനീകരണത്തിന് തടയിടുകയും, സമൂഹത്തിന്റെ സഹപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെ സ്ത്രീശക്തിയും പരിസ്ഥിതി പ്രതിബദ്ധതയും ചേർന്ന കേരള മോഡലിന്റെ മികച്ച ഉദാഹരണമായി മാറുകയാണ് ഹരിതകർമസേന.
പ്ലാസ്റ്റിക് മലിനീകരണത്തിന് തടയിടുകയും, സമൂഹത്തിന്റെ സഹപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെ സ്ത്രീശക്തിയും പരിസ്ഥിതി പ്രതിബദ്ധതയും ചേർന്ന കേരള മോഡലിന്റെ മികച്ച ഉദാഹരണമായി മാറുകയാണ് ഹരിതകർമസേന.

സേനാംഗങ്ങളുടെ
വെല്ലുവിളികൾ

പദ്ധതി ഇങ്ങനെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും, തൊഴിലിടങ്ങളിൽ സേനാംഗങ്ങൾക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രധാനമായും സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളിലൂടെയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. പലർക്കും ജോലി സ്ഥിരതയുള്ളതല്ല; കുറച്ച് മാസങ്ങൾ മാത്രമാണ് സേവനം, അതിനാൽ തൊഴിലാളികൾ മാറിവരുന്നത് സർവസാധാരണമാണ്. ഇത് വെയ്സ്റ്റ് മാനേജ്മെൻറിന്റെ സ്ഥിരതയെയും കാര്യക്ഷമതയെയും ബാധിക്കുന്നു (Raveendran & Mohan, 2020).

തൊഴിലാളികൾക്ക് മതിയായ പരിശീലനം ലഭിക്കാതെ മാലിന്യ ശേഖരണവും വേർതിരിക്കലും നടത്തുമ്പോൾ ആരോഗ്യത്തിന് ദോഷകരമാകുന്നു (Raveendran & Mohan, 2020). കൃത്യമായി ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കാതിരുന്നാൽ അത് ജോലിയുടെ കാര്യക്ഷമതയെ ബാധിക്കും. കൂടാതെ പുനരുപയോഗം, ജൈവവള നിർമ്മാണം പോലെ പ്രത്യേക ശേഷികൾ ആവശ്യമായ പ്രവർത്തനങ്ങളിൽ കൃത്യമായ പരിശീലനം ഇല്ലാതിരിക്കുന്നത് കാര്യക്ഷമത കുറയ്ക്കുന്നു. ഈ സാഹചര്യത്തിൽ, ഹരിതകർമസേനയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാൻ, തൊഴിലാളികൾക്ക് സ്ഥിരതയുള്ള വരുമാനവും തൊഴിൽ ഉറപ്പും ലഭ്യമാക്കുന്ന നയപരിഷ്‌കരണങ്ങൾ അത്യാവശ്യമാണ്.

സാമൂഹ്യ- രാഷ്ട്രീയ മാറ്റങ്ങൾ

ഹരിതകർമസേനാംഗങ്ങൾക്ക് നിരന്തര പരിശീലനത്തിലൂടെ അവരുടെ അവകാശങ്ങളെക്കുറിച്ചും ഗവൺമെന്റ് സംവിധാനങ്ങളിൽ ഇടപെടുന്നതിനെക്കുറിച്ചും ആഴത്തിലുള്ള ബോധവൽക്കരണം ലഭിക്കുന്നു. ഇത് അവരുടെ പൗരസമൂഹ പങ്കാളിത്തം ശക്തിപ്പെടുത്തുന്നു. ആസൂത്രിതമല്ലാത്ത വെയ്സ്റ്റ് മാനേജ്മെന്റ് തൊഴിലാളികൾ ഇതിലൂടെ സംഘടിത സ്വഭാവത്തിലേക്ക് നീങ്ങുന്നതായി കാണാം. ഇതുവഴി ഇവർക്കിടയിൽ സാമൂഹ്യബന്ധങ്ങൾ, സ്ഥാപനങ്ങളുമായുള്ള ഇടപെടലുകൾ, രാഷ്ട്രീയ ഇടപെടലുകൾ എന്നിങ്ങനെ പുതിയ സാധ്യതകൾ തുറന്നു കൊടുക്കപ്പെടുന്നു. പ്രത്യേകിച്ച് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരെ സമൂഹത്തിനു മുന്നിൽ കൊണ്ടുവരാനും പരസ്പര ഇടപെടലുകൾക്ക് അവസരമൊരുക്കാനും ഹരിതകർമസേന പ്രവർത്തനം ഏറെ സഹായകമാണ്.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പുനരുപയോഗയോഗ്യ മാലിന്യങ്ങളുടെ ശേഖരണവും റിസൈക്ലിംഗിനുള്ള കൈമാറ്റവുമാണ് പ്രധാന പ്രവർത്തനങ്ങൾ. നിലവിൽ കേരളത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിയതിന്റെ മികച്ച ഉദാഹരണമായും ഒരു, സുസ്ഥിരതാ മാതൃകയായും ഈ സംരംഭം നിലനിന്നുപോകുന്നു.

ഹരിതകർമസേനയുമായി ബന്ധപ്പെട്ട പഠനങ്ങൾ സൂചിപ്പിക്കുന്നത്, സേനാംഗങ്ങളുടെ വരുമാനം വ്യക്തമായി രേഖപ്പെടുത്തുവാനായിട്ടില്ല എന്നാണ്. എന്നിരുന്നാലും ഗ്രാമീണതലത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകളെ വെയ്സ്റ്റ് മാനേജ്‌മന്റ് പ്രവർത്തനങ്ങളിൽ സജീവമായി ഉൾപ്പെടുത്താനാകുന്നു എന്ന് പ്രവർത്തന മാർഗ്ഗരേഖ സൂചിപ്പിക്കുന്നു. അതിനാൽ, ഇവിടെ സംഭവിക്കുന്നത് ഹരിതകർമസേനയുടെ അടിസ്ഥാനതല രാഷ്ട്രീയ ഉണർവാണ്. പ്രത്യേകിച്ച് സാമ്പത്തികമായി ദുർബലരായ സ്ത്രീകളെ ഉയർന്ന തട്ടിലേക്കും ഇടപെടൽ ശേഷിയിലേക്കും എത്തിക്കുന്നു എന്ന നിലയിൽ ഹരിതകർമ സേനയ്ക്ക് മാലിന്യസംസ്കരണത്തിനപ്പുറം സാമൂഹ്യ- രാഷ്ട്രീയ മാനമുണ്ട്.

കേരളത്തിന്റെ
പ്രതിസന്ധികൾ

ദ്രുതഗതിയിലുള്ള നഗരവൽക്കരണം കൊണ്ട് മുനിസിപ്പൽ ഖരമാലിന്യ ഉൽപ്പാദനത്തിൽ ആദ്യ 10 രാജ്യങ്ങളിൽ ഇന്ത്യ സ്ഥാനം പിടിച്ചിട്ടുണ്ട്. ദി എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് (TERI) റിപ്പോർട്ട് ചെയ്യുന്നത്, ഇന്ത്യ പ്രതിവർഷം 62 ദശലക്ഷം ടൺ മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നാണ്. ഇതിൽ 43 ദശലക്ഷം ടൺ മാത്രമേ ശേഖരിക്കുന്നുള്ളൂ. ഇൻ്റർനാഷണൽ ട്രേഡ് അഡ്മിനിസ്ട്രേഷൻ 2023- ന്റെ കണക്കുപ്രകാരം, സംസ്കരിക്കുന്നതിനുമുമ്പ് 12 ദശലക്ഷം ടൺ സംസ്കരിച്ച് ബാക്കി 31 ദശലക്ഷം ടൺ മാലിന്യ യാർഡുകളിൽ ഉപേക്ഷിക്കുകയാണ്. കൂടാതെ വലിയ തോതിൽ സംസ്കരണത്തിൽ അടിസ്ഥാന സൗകര്യ വെല്ലുവിളികളുമുണ്ട്. അതിവേഗം നഗരവൽക്കരിവൽക്കരിക്കപ്പെടുന്ന സവിശേഷ സ്വഭാവമുള്ള കേരളത്തിൽ ഇത് എങ്ങനെയായിരിക്കും പ്രതിഫലിക്കുക എന്നത് പ്രധാന ചോദ്യമാണ്.

കേരള സംസ്ഥാന എൻവയോൺമെന്റ് പ്രൊജക്ടിന്റെ (2022) പ്രവചനമനുസരിച്ച്, കേരളത്തിലെ ശരാശരി പ്രതിദിന മാലിന്യ ഉത്പാദനം നഗരപ്രദേശങ്ങളിൽ 3,452 ടണ്ണും ഗ്രാമപ്രദേശങ്ങളിൽ 7,997 ടണ്ണുമാണ്. 2035-ഓടെ സുസ്ഥിര വികസന സൂചകങ്ങൾ കൈവരിക്കുകയെന്ന ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം നിറവേറ്റാനുതകുന്നതല്ല ഈ കണക്കുകൾ. വികസനത്തിന്റെയും നഗരവൽക്കരണത്തിന്റെയും ഫലമായുണ്ടാകുന്ന പ്രതിസന്ധികൾ, മാലിന്യ സംസ്‌കരണത്തിലെ അടിസ്ഥാന സൗകര്യമില്ലായ്മ, സാങ്കേതിക വിദ്യകളുടെ അപര്യാപ്തത തുടങ്ങിയവ വരാനിരിക്കുന്ന ആഗോള പ്രതിസന്ധിയുടെ വലിയ സൂചനയാണ്. ഇത്തരം പ്രതിസന്ധികൾ മറികടക്കുന്നതിന് ഉറവിടതലത്തിൽ മാലിന്യം വേർതിരിക്കൽ അനിവാര്യമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൃത്യമായ വേർതിരിക്കലില്ലാതെ മാലിന്യ കൈമാറ്റം വിജയിക്കില്ല എന്ന് പഠനങ്ങൾ പറയുന്നു (Guerrero, Maas & Hogland-2013). അതിനാൽ, മാലിന്യം വേർതിരിക്കാൻ പരിമിതമായ തോതിലെങ്കിലും മലയാളികളെ പ്രേരിപ്പിക്കുന്ന ഹരിത കർമ്മസേനയുടെ ഇടപെടലുകൾക്ക് വലിയ പ്രാധാന്യമുണ്ട്.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പുനരുപയോഗയോഗ്യ മാലിന്യങ്ങളുടെ ശേഖരണവും റിസൈക്ലിംഗിനുള്ള കൈമാറ്റവുമാണ് പ്രധാന പ്രവർത്തനങ്ങൾ. നിലവിൽ കേരളത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിയതിന്റെ മികച്ച ഉദാഹരണമായും ഒരു, സുസ്ഥിരതാ മാതൃകയായും ഈ സംരംഭം നിലനിന്നുപോകുന്നു.

ഹരിതകർമസേനയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാൻ, തൊഴിലാളികൾക്ക് സ്ഥിരതയുള്ള വരുമാനവും തൊഴിൽ ഉറപ്പും ലഭ്യമാക്കുന്ന നയപരിഷ്‌കരണങ്ങൾ അത്യാവശ്യമാണ്.
ഹരിതകർമസേനയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാൻ, തൊഴിലാളികൾക്ക് സ്ഥിരതയുള്ള വരുമാനവും തൊഴിൽ ഉറപ്പും ലഭ്യമാക്കുന്ന നയപരിഷ്‌കരണങ്ങൾ അത്യാവശ്യമാണ്.

എതിർപ്പുകളും
പ്രതിഷേധങ്ങളും

ഹരിതകർമസേന ഈടാക്കുന്ന യൂസർ ഫീസിനെ ചൊല്ലി (മാസം 50- 100 രൂപ) സാമൂഹ്യ മാധ്യമങ്ങളിൽ വലിയ സംവാദം നടക്കുന്നുണ്ട്. ‘ദരിദ്രരുടെ മേൽ കൂടുതൽ ബാധ്യത’ എന്ന പരാതിയെതുടർന്ന് പലയിടങ്ങളിലും സേവനം താൽക്കാലികമായി തടസ്സപ്പെടുന്നുണ്ട്.

വീടുകളിൽ സ്ക്രാപ്പ് കൂട്ടിവച്ച് ഇതര സംസ്ഥാന സ്ക്രാപ്പ് തൊഴിലാളികൾക്ക് വിറ്റ് വരുമാനമുണ്ടാക്കിയിരുന്ന സാഹചര്യം ഇല്ലാതായതിന്റെ പ്രതിസന്ധിയാകാം ഇത്തരം വാദങ്ങൾക്കുപിന്നിൽ. ഈ എതിർപ്പുകൾ തീർച്ചയായും പരിഗണിക്കപ്പെടേണ്ടവയാണ്. ‘മാലിന്യത്തിന് പണം ലഭിക്കണം’ എന്ന പൊതുധാരണയിൽ നിന്ന് ‘മാലിന്യത്തിന് പണം നൽകണം’ എന്ന പുതിയ യാഥാർത്ഥ്യത്തിലേക്കുള്ള മാറ്റം സമൂഹത്തിന് എളുപ്പം സ്വീകാര്യമാകില്ല. പുതിയ കാലത്തിനനുയോജ്യമായതാണ് ഈ മാറ്റം എന്ന ബോധവൽക്കരണമാണ് വേണ്ടത്. മുമ്പ് മാലിന്യം വിൽക്കുമ്പോൾ ലഭിക്കുക തുച്ഛമായ 10-20 രൂപ മാത്രമാണ്. എന്നാൽ, വിൽക്കാനാകാത്ത അപകടകരമായ ബാറ്ററി, മെഡിക്കൽ വേസ്റ്റ് തുടങ്ങിയ സോളിഡ് മാലിന്യങ്ങൾ പരിസരങ്ങളിൽ ഉപേക്ഷിക്കുകയാണ് ചെയ്തിരുന്നത്. ഹരിതകർമ സേനയുടെ വരവോടെ ഈ സാഹചര്യം മാറി, ‘മാലിന്യം നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്’ എന്ന് ബോധ്യപ്പെടുത്താനായി.

മുമ്പ് നാം മാലിന്യത്തിന് പണം നൽകിയിരുന്നു - എങ്ങനെ? മാലിന്യം കത്തിച്ച് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സിക്കാൻ, മലിനമായ ജലം ശുദ്ധീകരിക്കാൻ നമ്മൾ നിരവധി പണം ചെലവഴിച്ചു. എന്നാൽ ഇപ്പോൾ ഈ ചെലവ് മുൻകൂർ അടച്ചുകൊണ്ട് പ്രശ്നങ്ങൾ തടയുകയാണ് നാം ചെയ്യുന്നത്. മാലിന്യം നമ്മുടെ ഉത്തരവാദിത്വമാണ് എന്ന ഈ പുതിയ സാമൂഹ്യ ബോധം തന്നെയാണ് ഹരിതകേരള മിഷന്റെ യഥാർത്ഥ വിജയം.

മാലിന്യശേഖരണത്തിന് നൽകുന്ന ഫീസ് വാസ്തവത്തിൽ ഒരു നിക്ഷേപം കൂടിയാണ് - ശുചിത്വം, ആരോഗ്യം, പരിസ്ഥിതി എന്നിവയിലേക്കുള്ള നിക്ഷേപം. സർക്കാർ നടത്തിയ ആറു മാസത്തെ അവബോധ പ്രചാരണത്തിനുശേഷം ഇപ്പോൾ കൂടുതൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഈ സംവിധാനത്തോട് സഹകരിക്കുന്നു എന്നത് മാറ്റത്തിന്റെ ആവശ്യകത ജനങ്ങൾ മനസ്സിലാക്കിയതിന് തെളിവാണ്.

അതേസമയം, ഹരിതകർമ്മസേനയുടെ വെല്ലുവിളികളെയും അവഗണിക്കാനാവില്ല. ജോലി സ്ഥിരതയുടെ അഭാവം, തൊഴിൽ സുരക്ഷയില്ലായ്മ, പെൻഷൻസൗകര്യങ്ങളുടെ കുറവ് എന്നിങ്ങനെ പ്രശ്നങ്ങള് നിലനിലക്കുന്നു. പലർക്കും ഹരിതകർമ്മസേന തൊഴിൽ ഉറപ്പാക്കുന്നുണ്ടെങ്കിലും, ആ തൊഴിലിന്റെ ഗുണനിലവാരം, മാന്യത, പ്രതിഫലം എന്നിവ കൃത്യമായി ഉറപ്പാക്കേണ്ടതുണ്ട്.

ഇരട്ടയാറിന്റെ
മാതൃകാ സേന

വെയ്സ്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് ഹരിതകർമസേന ആവിഷ്കരിക്കുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങൾക്ക് മികച്ച മാതൃകയാണ് ഇടുക്കി ജില്ലയിലെ ഇരട്ടയാർ ഗ്രാമപഞ്ചായത്ത്.

2024-25 ലെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ, ഈ സംരംഭം സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും വലിയ സംഭാവന നൽകിയതായി സൂചിപ്പിക്കുന്നു. ഗ്രാമീണ മേഖലകളിൽ തൊഴിലവസരങ്ങൾ കൂടുന്നത്, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം, പരിസ്ഥിതിയിലും സാമൂഹിക സ്ഥിതികളിലുമുണ്ടായ മാറ്റങ്ങൾ എന്നിവ സർവേ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട് പ്രകാരം 28 അംഗങ്ങളടങ്ങിയ സംഘം ദിനംപ്രതി 4,600 വീടുകളിൽനിന്നും 500 സ്ഥാപനങ്ങളിൽനിന്നും മാലിന്യം ശേഖരിക്കുന്നു. 85% വീടുകളിൽനിന്നും 90% സ്ഥാപനങ്ങളിൽനിന്നും ഫീസ് ശേഖരിച്ച് ഇതുവരെ പ്രതിമാസം 2.5 ലക്ഷം രൂപ വരുമാനം നേടി. 30 സ്ത്രീകൾക്ക് പ്രതിമാസം 10,000 രൂപ സ്ഥിരവരുമാനം ഉറപ്പാക്കുന്നു. പ്രതിമാസം നാലു ടൺ പ്ലാസ്റ്റിക് മാലിന്യം വിഭജിച്ച് റീസൈക്ലിംഗിനായി അയക്കുന്നു.

കൃത്യമായ മാലിന്യനിർമ്മാർജ്ജന മാനേജുമെന്റിലൂടെ പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയ്ക്ക് ഉത്തേജനം നൽകുന്ന ഈ പദ്ധതി, മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ NADEP കമ്പോസ്റ്റിംഗ് പദ്ധതിയോടൊപ്പം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) നേടുന്നതിനുള്ള മാതൃകയായി സാമ്പത്തിക സർവേയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ മാതൃക ദേശീയ തലത്തിൽ പ്രയോഗിക്കാനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്.

മാലിന്യം എന്ന സാമൂഹ്യ പ്രതിസന്ധിയെ സാധ്യതകളാക്കി മാറ്റുന്ന പ്രവർത്തനമാണ് 341 കോടി രൂപയുടെ സാമ്പത്തിക മൂല്യം സൃഷ്ടിച്ചുകൊണ്ട് ഹരിതകർമസേന അടയാളപ്പെടുത്തിവയ്ക്കുന്നത്. സ്ത്രീകളെ ശാക്തീകരിച്ചും ഗ്രാമീണ- നഗര സന്തുലിതാവസ്ഥയിൽ പുതിയ തൊഴിൽ പാതകൾ തുറന്നും ഈ സുസ്ഥിര മാതൃക കേരളത്തിന്റെ ശുചിത്വചിത്രത്തെ മാറ്റിമറിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, ഈ പ്രവർത്തനം വെറുമൊരു പ്രൊജക്റ്റ് അല്ല, മറിച്ച്, ഒരു സാമൂഹിക ചലനം കൂടിയാണ്. എന്നാൽ, വർദ്ധിക്കുന്ന നഗരവൽക്കരണവും മാലിന്യത്തിന്റെ വർധനവും നോക്കുമ്പോൾ, ഹരിതകർമ്മസേനയുടെ പ്രതിരോധം മാത്രമാവില്ല പരിഹാരം. ഓരോ കുടുംബവും സ്ഥാപനവും സർക്കാരും ഒത്തുചേരേണ്ട സമയമാണിത്. അന്തിമമായി, ഈ സംരംഭം നമ്മോട് പറയുന്നത് ഒന്നാണ്: "മാലിന്യം ഒരു പ്രശ്നമല്ല, ഒരു സാധ്യതയാണ്’’.

ഹരിതകർമസേനയുടെ പുതിയ ഘട്ടം ടെക്നോളജിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. 'ഹരിത സ്മാർട്ട്' പദ്ധതിയിലൂടെ എ.ഐ സഹായത്തോടെയുള്ള മാലിന്യ ട്രാക്കിംഗ് സംവിധാനം ഇന്ന് കേരളത്തിൽ പ്രാവർത്തികമാക്കിയിട്ടുണ്ട്. ഇത് മാലിന്യ ശേഖരണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക മാത്രമല്ല, പുതിയ മാലിന്യ സംസ്കരണ ഭാവിയിലേക്കുള്ള തുടക്കം കൂടിയാണ്. പദ്ധതിയുടെ വിജയം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസന മാതൃകയുടെ ജീവനുള്ള തെളിവാണ്.

341 കോടി രൂപയുടെ സാമ്പത്തിക മൂല്യസൃഷ്ടി, സമൂഹത്തിൽ നിന്ന് ലഭിക്കുന്ന സഹകരണം, സ്ത്രീ ശാക്തീകരണം എന്നിവ ഈ മാതൃകയുടെ ഫലപ്രാപ്തിയുടെ അടിത്തറകളാണ്. ഈ വിജയങ്ങൾക്കുപുറമേ, പിന്നാക്കം നിൽക്കുന്ന ഗ്രാമപ്രദേശങ്ങളിലെ 'ഒരു വാർഡ് - ഒരു മിനി എം.സി.എഫ്' പദ്ധതി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശുചിത്വ ക്ലബ്ബുകൾ, പ്രാദേശിക ഭാഷയിലുള്ള അവബോധ പ്രചാരണം എന്നിവ വഴി മാലിന്യ മാനേജ്മെന്റ് കൂടുതൽ ഫലപ്രദമാക്കാനുള്ള ശ്രമം തുടരണം. നയപരമായ ശക്തിപ്പെടുത്തലും ശാസ്ത്രീയ ഇടപെടലുകളും അത്യാവശ്യമാണ്. മാലിന്യം എന്ന സാധ്യതയെ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സാധിച്ചാൽ ലോകം നോക്കുന്ന ഒരു സുസ്ഥിരതാ വിപ്ലവത്തിന്റെ ഭാഗമാകാൻ കേരളത്തിന് സാധിക്കും.

2024-25 ലെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ, ഈ സംരംഭം സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും വലിയ സംഭാവന നൽകിയതായി സൂചിപ്പിക്കുന്നു. ഗ്രാമീണ മേഖലകളിൽ തൊഴിലവസരങ്ങൾ കൂടുന്നത്, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം, പരിസ്ഥിതിയിലും സാമൂഹിക സ്ഥിതികളിലുമുണ്ടായ മാറ്റങ്ങൾ എന്നിവ സർവേ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
2024-25 ലെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ, ഈ സംരംഭം സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും വലിയ സംഭാവന നൽകിയതായി സൂചിപ്പിക്കുന്നു. ഗ്രാമീണ മേഖലകളിൽ തൊഴിലവസരങ്ങൾ കൂടുന്നത്, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം, പരിസ്ഥിതിയിലും സാമൂഹിക സ്ഥിതികളിലുമുണ്ടായ മാറ്റങ്ങൾ എന്നിവ സർവേ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.

Reference:

1.Raveendran, G., & Mohan, R. (2020). Waste Management and the Role of Informal Sector Workers in Kerala: A Case Study of Haritha Karma Sena. Kerala Journal of Development Studies, 47(2), 112–128.

2.Nishad, A. (2024). Haritha Karma Sena: Transforming waste management. International Journal of Engineering, Business and Management, 8(3), 19-25. https://dx.doi.org/10.22161/ijebm.8.3.3

3.Government of India. (2024). Economic Survey of India 2024-25. Ministry of Finance. https://www.indiabudget.gov.in

Web reference

1. https://www.kudumbashree.org

2. https://haritham.kerala.gov.in


Summary: Haritha Karma Sena formed as part of the Haritha Kerala Mission in 2017, has today become a strong social action model in the field of waste management in Kerala. Shine K Writes.


ഷൈൻ. കെ

ഗവേഷക വിദ്യാർഥി, ​സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് & ഡെവലപ്മെൻറ് സ്റ്റഡീസ് , മഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം.

Comments