പ്രവാസികളുടെ എണ്ണം പോലും
അറിയാത്ത സർക്കാറും
ലോക കേരള സഭയെക്കുറിച്ചുള്ള സംശയങ്ങളും
പ്രവാസികളുടെ എണ്ണം പോലും കൈവശമില്ലാത്ത സർക്കാറും ലോക കേരള സഭയെക്കുറിച്ചുള്ള സംശയങ്ങളും
ഗൾഫ് രാജ്യങ്ങളിലെ തൊഴിൽമേഖലയിൽ നടക്കുന്ന പുതിയ പ്രവണതകളെ അതിസൂക്ഷ്മമായി വിലയിരുത്തുന്നതിനും അതിനനുസരിച്ച് നമ്മുടെ തൊഴിൽശേഷിയെ നവീകരിക്കുന്നതിനും ‘നോർക്ക’ അടക്കമുള്ള സംവിധാനങ്ങൾ മാത്രം പോരാതെ വരും. പ്രവാസികളുടെ കൃത്യമായ എണ്ണം പോലും അറിയാത്ത സംസ്ഥാന സർക്കാറുകൾ ഇത്തരം പ്രതിസന്ധികൾ എങ്ങനെയാണ് അഭിമുഖീകരിക്കാൻ പോകുന്നത് എന്നതാണ്, ലോക കേരള സഭ അടക്കമുള്ള പ്രവാസി സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന ചോദ്യം.
22 Jun 2022, 10:45 AM
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കഴിയുന്ന മലയാളികളുടെ പൊതുവേദിയെന്ന നിലയിലാണ് ‘ലോക കേരള സഭ’ എന്ന ആശയം കേരള സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും സാമൂഹിക- സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്കും വിലമതിക്കാനാകാത്ത സംഭാവന നല്‍കിയിട്ടുള്ള പ്രവാസി സമൂഹത്തെ കേള്‍ക്കാനും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും പരിഗണിക്കാനും ചരിത്രത്തിലാദ്യമായി രൂപീകരിക്കപ്പെട്ട ഒരു വേദി എന്ന നിലയില്‍ പ്രതീക്ഷയോടെയാണ് ലോക കേരള സഭയെ പ്രവാസികള്‍ കണ്ടത്. പ്രവാസികള്‍ക്കും അവരുടെ മാതൃഭൂമിക്കുമിടയില്‍ ഇനി കടലുകളുടെ വിടവുണ്ടാവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് ലോക കേരളസഭ ഇത്തവണ സമാപിച്ചത്. 62 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത 13 മണിക്കൂര്‍ നീണ്ട സമ്മേളനം പ്രവാസത്തിന്റെ മാറ്റവും പ്രവാസം ഉയര്‍ത്തുന്ന ആശങ്കയും പ്രവാസം തുറന്നിടുന്ന സാധ്യതകളുമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമപ്പുറം ഈ സമ്മേളനങ്ങളൊക്കെ പ്രവാസികള്‍ക്കും കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും എത്രമാത്രം ഗുണകരമാകുന്നുവെന്നതാണ് അടിയന്തിരമായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
പ്രവാസികളുടെ ആവശ്യങ്ങൾ
പ്രവാസവും പ്രവാസികളും മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികളെ നേരിട്ട രണ്ടു വര്‍ഷങ്ങളാണ് കടന്നു പോയത്. കോവിഡ് മഹാമാരിയുടെ തുടക്കത്തിലുണ്ടായ യാത്രാ നിയന്ത്രണം മുതല്‍ കൂട്ടപ്പിരിച്ചുവിടല്‍ മൂലമുണ്ടായ തൊഴില്‍ നഷ്ടങ്ങളടക്കം ഏറ്റവുമധികം ബാധിച്ച ജനവിഭാഗമാണ് പ്രവാസികള്‍. ‘നോർക്ക’യുടെ കണക്കനുസരിച്ച്, 15.56 ലക്ഷം മലയാളികളാണ് കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് കേരളത്തിലേക്ക് മടങ്ങിയത്. ഇവരില്‍ 71 % പേരും തൊഴില്‍ നഷ്ടമായി മടങ്ങിയവരാണ്. ഏറ്റവുമധികം മലയാളികള്‍ മടങ്ങിയെത്തിയത് യു.എ.ഇ. സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ്.
തിരിച്ചെത്തിയവരുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന, അടിയന്തരമായി നടപ്പിലാക്കേണ്ട നിരവധി നിര്‍ദേശങ്ങളാണ് ലോക കേരള സഭയില്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ചത്.
-
മടങ്ങാനാകാത്ത പ്രവാസികള്‍ക്കായി ക്ഷേമ പദ്ധതി വേണം.
-
പഞ്ചായത്ത് ബജറ്റ് വിഹിതത്തില്‍ പ്രവാസികള്‍ക്കും പണം നീക്കിവെക്കണം. സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പ്രവാസികളുടെ മൂലധനം ഉപയോഗപ്പെടുത്തി പുനരാരംഭിക്കണം.
-
പ്രവാസി സമൂഹം കാലങ്ങളായി ആവശ്യപ്പെടുന്ന, ഇനിയും പരിഹാരമാകാത്ത, ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഫലപ്രദമായ സംവിധാനം.
-
സാമ്പത്തിക ഇടപാടുകളില്‍ പെട്ട് വിദേശ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് നിയമസഹായം.
-
വിസ തട്ടിപ്പുകളും വ്യാജ റിക്രൂട്ട്‌മെന്റുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവ കൈകാര്യം ചെയ്യാന്‍ രാജ്യാന്തര ട്രൈബ്യൂണല്‍.
ഇങ്ങനെ പ്രവാസികളുടെ ജീവല്‍പ്രശ്നങ്ങള്‍ ലോക കേരള സഭയില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെട്ടു. പ്രതിനിധികള്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഗൗരവമായെടുത്ത് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കി.
പ്രവാസികളുടെ എണ്ണം അറിയാത്ത സർക്കാർ
പ്രവാസികളെ സംബന്ധിച്ച് സർക്കാർ നൽകുന്ന ഉറപ്പുകൾ ഏറെയും പാഴാകുകയാണ് പതിവ്. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇത്തരമൊരു സംവിധാനം നിലനിൽക്കുന്നതുതന്നെ പ്രവാസികളെ സംബന്ധിച്ച് ആശ്വാസകരമാണെങ്കിലും, ഇവിടെ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുടെ പരിശോധനക്കും പരിഹാരത്തിനും ഫലപ്രദമായ തുടർനടപടി ഇനിയും സാധ്യമായിട്ടില്ല. കോവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളി ഏറ്റവുമധികം ബാധിച്ച സമൂഹമെന്ന നിലയിലും കേരളത്തിന്റെ സമ്പദ്ഘടനയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും അനിവാര്യമായ സമൂഹമെന്ന നിലയിലും മലയാളി പ്രവാസികള്‍ക്ക് സർക്കാർ നല്‍കിയ ഉറപ്പുകള്‍ അടിയന്തിരമായി നടപ്പില്‍ വരുത്തേണ്ടതുണ്ട്. അത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ കേരളീയ സമൂഹത്തിനും പ്രതിപക്ഷത്തിനും ബാധ്യതയുമുണ്ട്.

മൂന്നാമത് ലോക കേരള സഭ സമ്മേളനം 11 പ്രമേയങ്ങളാണ് അംഗീകരിച്ചത്. പ്രവാസികളുടെ വിവരശേഖരണം കാര്യക്ഷമമാക്കണമെന്നായിരുന്നു ലോക കേരള സഭ അംഗീകിരിച്ച പ്രധാന പ്രമേയങ്ങളിലൊന്ന്. വിദേശ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമായി മലയാളികളായ എത്ര പ്രവാസികളുണ്ട് എന്നതിന് കൃത്യമായ കണക്ക് സര്‍ക്കാറിന്റെ കയ്യില്‍ ഇപ്പോഴും ഇല്ല. മുഖ്യമന്ത്രിക്കു കീഴില്‍ പ്രവാസികള്‍ക്കായി നോര്‍ക്ക എന്ന പ്രത്യേക വകുപ്പും പ്രവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടു വരാന്‍ ലോക കേരള സഭയും ഉണ്ടെങ്കിലും ഇപ്പോഴും സര്‍ക്കാരിന്റെ കയ്യില്‍ പ്രവാസികളുടെ കൃത്യമായ കണക്കില്ല എന്നത്, പ്രവാസികളുടെ കാര്യത്തിലുള്ള സർക്കാറുകളുടെ അവഗണന വ്യക്തമാക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ പോകുന്നവർ, പ്രത്യേകിച്ച് തൊഴിലാളികളും വീട്ടുജോലിക്കാരും മറ്റും, നിരവധി തൊഴിൽ തട്ടിപ്പുകൾക്കും വാഗ്ദാനലംഘനങ്ങൾക്കും ഇരകളാകാറുണ്ട്. മനുഷ്യക്കടത്തുപോലെയുള്ള കുറ്റകൃത്യങ്ങൾക്കും ഇവർ ഇരകളാകാറുണ്ട്. ഇതിന്റെയെല്ലാം വ്യാപ്തി കണക്കിലെടുത്താൽ, അടിസ്ഥാനപരമായി വേണ്ടത്, തൊഴിൽ റിക്രൂട്ടിംഗിലെ ക്രമക്കേടുകൾ കണ്ടെത്തുക എന്നതാണ്. നോർക്ക വന്നതോടെ, തൊഴിലന്വേഷിച്ച് പോകുന്നവരുടെ രജിസ്ട്രേഷനിലും മറ്റും നിയമവിധേയ സംവിധാനം കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും, തൊഴിലന്വേഷകരുടെ എണ്ണം കണക്കിലെടുത്താൽ അത് ഇനിയുമേറെ വിപുലപ്പെടുത്തേണ്ടതുണ്ടെന്നു കാണാം. അതിന്റെ ഏറ്റവും പ്രാഥമികമായ ഒന്നാണ്, വിദേശത്തുപോകുന്നവരുടെ ശരിയായ കണക്ക് ഇവിടെയുണ്ടായിരിക്കുക എന്നത്. വർഷങ്ങളായി, പ്രവാസികൾ ഉയർത്തുന്ന ഈ ആവശ്യം ഇപ്പോഴും പ്രമേയമായി അവതരിപ്പിക്കേണ്ടിവരുന്നു എന്നതുതന്നെ, ഒരു സംസ്ഥാന സർക്കാറിനെ സംബന്ധിച്ച് ലജ്ജാകരമായ സംഗതിയാണ്.
കോവിഡിനുമുമ്പും ശേഷവും വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളുടെ കൃത്യമായ കണക്കുകളുടെ അഭാവം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലുളള പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും വിദ്യാര്‍ത്ഥികളുടെയും കൃത്യമായ കണക്കെടുത്ത് അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന, പ്രമേയത്തിലെ പ്രവാസികളുടെ ആവശ്യം സർക്കാർ ഇനിയെങ്കിലും ഗൗരവത്തിലെടുക്കേണ്ടതാണ്.

പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ സംരക്ഷണം, സ്ത്രീകളുടെ കുടിയേറ്റ നിയമങ്ങളുടെ സുതാര്യത, പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കല്‍, ലോകത്തെയും മനുഷ്യരേയും കൂട്ടിയിണക്കുന്നതിനുള്ള യജ്ഞത്തിന് രാജ്യം നേതൃത്വം നല്‍കേണ്ടതിന്റെ അനിവാര്യത, പുതിയ പ്രവാസി നയം തുടങ്ങിയ വിഷയങ്ങളും പ്രമേയത്തിലൂടെ അവതരിപ്പിച്ചു. തൊഴിലാളികള്‍ക്കും അവരുടെ മനുഷ്യാവകാശ സംരക്ഷണത്തിനുമായി ഐക്യരാഷ്ട്ര സഭ രൂപീകരിച്ച കൗണ്‍സിലില്‍ ഇന്ത്യ അംഗമാകണമെന്നും അതു വഴി പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യമുയർന്നു.
തൊഴില്‍ കുടിയേറ്റം നിയമപരവും വിവേചനരഹിതവും സുതാര്യവുമാക്കണമെന്നാണ് പ്രവാസികള്‍ മുന്നോട്ട് വെച്ച മറ്റൊരു ആവശ്യം.
ഇന്ത്യ കുടിയേറ്റത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു രാജ്യമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ പണം സ്വീകരിക്കുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ തൊഴില്‍ കുടിയേറ്റം നടക്കുന്നതും ഇന്ത്യയില്‍ നിന്നാണ്. ഏകദേശം 1.8 കോടി ഇന്ത്യക്കാരാണ് പ്രവാസം സ്വീകരിച്ച് വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്നത്. പ്രവാസികളോടുള്ള കാഴ്ചപ്പാടിലെ സ്ഥിരതയില്ലായ്മയും ക്ഷേമപദ്ധതികളുടെ അഭാവവും സാധരണക്കാരുടെ കുടിയേറ്റ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തൊഴില്‍ കുടിയേറ്റം സുതാര്യവുമാക്കണമെന്ന പ്രവാസികളുടെ ആവശ്യം ന്യായമാണ്.
ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സഭയില്‍ വെച്ച പ്രമേയത്തില്‍ ആവശ്യമുയര്‍ന്നു. മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് വരുന്നതിന് സാമ്പത്തികമായും അല്ലാതെയും വലിയ പ്രയാസമനുഭവിക്കുന്ന കാലമായിരുന്നു കോവിഡ് കാലം. കോവിഡ് വ്യാപനം മൂലം ജോലി നഷ്ടപ്പെട്ടവരുടെയും ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നവരുടെയും എണ്ണം വളരെ കൂടുതലായിരുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ളതാണ് ICWF (Indian Community Welfare Fund). പാസ്‌പോര്‍ട്ട് പുതുക്കല്‍, വിസ അനുവദിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പ്രവാസികളില്‍ നിന്ന് സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കുന്ന തുകയാണ് ICWF (Indian Community Welfare Fund) ഫണ്ടിലുള്ളത്. എന്നിട്ടുപോലും ഈ തുക പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് സഹായകരമായില്ല. 2009 മുതല്‍ നിലവിലുള്ള ഫണ്ടില്‍ ഇപ്പോള്‍ എത്ര പണം ഉണ്ടെന്ന് ജനങ്ങളെ അറിയിക്കാത്തതും എന്തുകൊണ്ട് ഈ പണം കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള ഫ്‌ലൈറ്റ് ടിക്കറ്റിന് പോലും ചെലവാക്കുന്നില്ല എന്നതും പ്രവാസികളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന കടുത്ത നീതിനിഷേധത്തിന്‍റെ പ്രകടമായ ഉദാഹരണങ്ങളാണ്. അതിലൊരു സുധാര്യത വേണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് സമാപന സമ്മേളനത്തിലെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനങ്ങള്‍ നടപ്പില്‍ വരുന്നതിന് എത്രമാത്രം വേഗതയുണ്ടാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

സമ്മേളനം കൊണ്ട് എന്ത് പ്രയോജനം?
കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 35 ശതമാനമാണ് പ്രവാസികള്‍ അയയ്ക്കുന്ന പണം. ജി.ഡി.പിയുടെ മൂന്നിലൊന്ന് പ്രവാസികളുടെ സംഭാവനയാണ്. ഈ പ്രവാസിസമൂഹത്തെ കേരളത്തിന്റ വികസനപ്രക്രിയയില്‍ സജീവമായി ഉള്‍പ്പെടുത്തണം എന്നാണ് സര്‍ക്കാര്‍ കേരള ലോക സഭയില്‍ ആവര്‍ത്തിച്ചുപറഞ്ഞത്. എന്നാല്‍ ഇങ്ങനൊരു വേദിയുടെ ആവശ്യവും ഒന്നും രണ്ടും ലോക കേരള സഭ സമ്മേളനങ്ങളില്‍ ഉയര്‍ന്നുവന്ന ആശയങ്ങളും നിര്‍ദേശങ്ങളും തീരുമാനങ്ങളും എത്രമാത്രം നടപ്പിലായെന്നതും ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ടതുണ്ട്.
പ്രവാസി സമൂഹവും ജന്മനാടും തമ്മിലുള്ള പാരസ്പര്യം കൂടുതല്‍ സജീവമാവുകയും വിപുലീകരിക്കുകയും ചെയ്യാന്‍ ലോക കേരള സഭാരൂപീകരണത്തിലൂടെ സാധിച്ചിട്ടുണ്ടെന്നും പ്രളയം, കോവിഡ്, യുക്രെയ്ൻ - റഷ്യ യുദ്ധം തുടങ്ങി പ്രതിസന്ധി ഘട്ടങ്ങളില്‍ ലോക കേരള സഭയുടെ ഗുണങ്ങള്‍ കേരളത്തിന് ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ രണ്ടാം ലോക കേരള സഭയുടെ യോഗം കഴിഞ്ഞ് മൂന്നു മാസങ്ങള്‍ക്കുള്ളില്‍ വന്ന കോവിഡ് മഹാമാരി കാരണം സഭയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാനോ കൂടുതല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ സര്‍ക്കാറിനും ലോക കേരള സഭ സെക്രട്ടറിയേറ്റിനും സാധിച്ചില്ലെന്നാണ് മൂന്നാം സമ്മേളനത്തില്‍ മുഖ്യമന്ത്രി വെച്ച നയരേഖയില്‍ പറയുന്നത്.
ഒന്നാം ലോക കേരള സഭയില്‍ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മുമ്പാകെ വന്ന 146 നിര്‍ദേശങ്ങളില്‍ സാധ്യമായ 40 നിര്‍ദേശങ്ങള്‍ നടപ്പിലാക്കി എന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്‍സ് വൈസ് ചെയര്‍മാനും മുന്‍ സ്പീക്കറുമായ പി.രാമകൃഷ്ണന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. ""ഇന്ത്യയിലെവിടെയും തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സഹായവും സുരക്ഷയും നല്‍കാറില്ല. എന്നാല്‍ കേരളം അതിന് ശ്രമം തുടങ്ങി. ക്ഷേമനിധി ബോര്‍ഡ് വഴി പെന്‍ഷനും വിതരണം ചെയ്യാന്‍ ഉത്തരവായി. കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സൂക്ഷ്മ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ കെ.എസ്.എഫ്.ഇ.യും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി ആവിഷ്‌ക്കരിച്ച പ്രവാസി ഭദ്രത സ്‌കീം പോലുള്ള, പ്രവാസി സമൂഹത്തെ സാമ്പത്തികമായും സാമൂഹികമായും മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി പദ്ധതകള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. എന്‍.ആര്‍.ഐ സഹകരണ സൊസൈറ്റി, നോര്‍ക്കയിലെ വനിതാ സെല്‍, പ്രവാസി ലീഗല്‍ എയ്ഡ് സെല്‍, പ്രവാസി ഡിവിഡന്റ് സൈല്‍ എന്നിവ ലോക കേരള സഭയില്‍ വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ്. ചിതറിക്കിടക്കുന്ന അനേക കൂട്ടായ്മകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും സാധിച്ചു''

മുന്നാം സമ്മേളനത്തില്‍ വന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച്, അവ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിക്കും. ആ സമിതി വിശദമായി പരിശോധിച്ച് അടിയന്തിര പ്രധാന്യമുള്ളതും അല്ലാത്തതും തരംതിരിച്ച് ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും അദ്ദേഹം ട്രൂകോപ്പിയോട് പറഞ്ഞു.
ലോക കേരള സഭ പ്രവാസത്തിനും പ്രവാസികള്‍ക്കും ഗുണമുണ്ടാക്കാന്‍ കഴിയുന്ന പ്രസ്ഥാനമാണെന്നതില്‍ യു.ഡി.എഫിന് തര്‍ക്കമില്ലെന്നും എന്നാല്‍ പ്രവാസികള്‍ക്ക് നിരന്തരം വാഗ്ദാനം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ അവരെ വഞ്ചിക്കുകയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.

‘‘രാഷ്ട്രീയ കാരണം കൊണ്ട് യു.ഡി.എഫ് ലോക കേരള സഭ ബഹിഷ്‌ക്കരിച്ചപ്പോഴും, പ്രവാസികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാനുള്ള ഒരു അവസരം എന്ന നിലക്കാണ് കെ.എം.സി.സിക്ക് കേരള സഭയില്‍ പങ്കെടുക്കാന്‍ ലീഗ് അനുവാദം കൊടുത്തത്. എന്നാല്‍ മൂന്ന് ദിവസം നീണ്ടു നിന്ന ഈ സമ്മേളനം കൊണ്ട് പ്രവാസികള്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമുതല്‍ പ്രവാസികള്‍ക്ക് നല്‍കുന്ന ഒരു വാഗ്ദാനവും നിറവേറ്റിയിട്ടില്ല. ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ആറ് മാസത്തേക്ക് ശമ്പളം നല്‍കും, ഗള്‍ഫില്‍ മരിക്കുന്ന പ്രവാസിയുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും, പ്രവാസി മലയാളികളുടെ മക്കള്‍ക്ക് ചുരുങ്ങിയ ചെലവില്‍ പഠിക്കാന്‍ ഗള്‍ഫില്‍ സംവിധാനം ഉണ്ടാക്കും, തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് പാര്‍പ്പിട സമുച്ചയങ്ങള്‍ ഉണ്ടാക്കിക്കൊടുക്കും തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ തുടരെ തുടരെ നല്‍കിയെങ്കിലും ഇവയൊന്നും നടപ്പിലാക്കാന്‍ സര്‍ക്കാറിനായില്ല. ആറ് വര്‍ഷത്തെ ആ ദുരനുഭവം നമുക്ക് മുന്നിലുള്ളതുകൊണ്ടുതന്നെ ലോക കേരള സഭയില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല, പ്രതീക്ഷയുമില്ല. അതേസമയം ലോക കേരള സഭയില്‍ ഉരുത്തിരിഞ്ഞുവന്ന നിര്‍ദേശങ്ങളില്‍മേല്‍ പ്രവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന ഏത് നല്ല പദ്ധതികള്‍ക്കും ലീഗിന്റെയും യു.ഡി.എഫിന്റെയും സഹകരണവും പിന്തുണയും ഉണ്ടാകും.’’- അദ്ദേഹം പറഞ്ഞു.

അച്ഛന്റെ മൃതദേഹത്തിനായി കരയുന്ന ഒരു മകൻ
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എബിന്‍ എന്ന യുവാവ് ലോക കേരളസഭയിലെ ഓപ്പണ്‍ ഫോറത്തില്‍ ഡോ. എം.എ.യൂസഫലിയോട് തന്റെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്ന് അപേക്ഷിക്കുന്ന കാഴ്ച നാം കണ്ടു. എബിന്റെ അച്ഛന്‍ ബാബുവിന്റെ മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോര്‍ച്ചറിയിലാണ്. കെട്ടിടത്തിന്റൈ മൂന്നാം നിലയില്‍ നിന്ന് വീണ്ട് മരിച്ച അച്ഛന്റെ മൃതശരീരം ഏറ്റുവാങ്ങാന്‍ ബന്ധുക്കളാരുമില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണം. അതായിരുന്നു പൊതുവേദിയില്‍ എബിന്‍, യൂസഫലിക്കു മുന്നില്‍ വച്ച ആവശ്യം.
ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സില്‍ ബന്ധപ്പെടുകയും അപേക്ഷ നല്‍കുകയും ചെയ്തു. അതിനുശേഷം മൃതദേഹം ഏറ്റുവാങ്ങാന്‍ ആരെങ്കിലുമുണ്ടോ എന്നന്വേഷിച്ച് സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന്ഫോണ് വന്നു. എന്നാല്‍ അങ്ങനെ ആരുമില്ലാത്തതുമൂലം മൃതദേഹം നാട്ടിലെത്തിയില്ല. ഇതിനൊരു പരിഹാരം വേണമെന്നാണ് എബിന്‍ ലോകകേരള സഭയില്‍ ആവശ്യപ്പെട്ടത്. മൂന്നര വര്‍ഷം മുമ്പാണ് അച്ഛനെ അവസാനമായി നേരിട്ടു കണ്ടതെന്ന് എബിന്‍ കരഞ്ഞുകൊണ്ടാണ് പറഞ്ഞുതീര്‍ത്തത്. എബിന്റെ ഇതേ വേദന അനുഭവിക്കുന്ന നിരവധി പേരുണ്ട്, പറയാനൊരു വേദിപോലും കിട്ടാത്തവര്‍.

ഗള്‍ഫില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്നത് കാലങ്ങളായുള്ള പ്രവാസികളുടെ ആവശ്യമായിരുന്നു. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിലും പ്രതിനിധികള്‍ ഈ വിഷയം ഗൗരവമായി ഉയര്‍ത്തിയിരുന്നു. നോര്‍ക്ക റൂട്ട്‌സിന് മിഡില്‍ ഈസ്റ്റില്‍ കാര്യനിര്‍വഹണത്തിന് പ്രത്യേകിച്ച് ഉദ്യോഗസ്ഥരോ മറ്റ് അംഗീകൃത സംവിധാനങ്ങളോ ഇല്ല. ഇന്ത്യന്‍ എംബസി മുഖേനയോ അല്ലെങ്കില്‍ സന്നദ്ധ സംഘടനകള്‍ വഴിയോ വ്യവസായ പ്രമുഖരുടെ ഇടപെടല്‍ മുഖേനയുള്ളതോ ആയ കോര്‍ഡിനേഷന്‍ മാത്രമേ നിലിവിലുള്ളു. ഇതിനൊരു സ്ഥിരം സംവിധാനം വേണമെന്നാണ് ആവശ്യം.
ഈ വിഷയത്തെ കുറിച്ച് പി.രാമകൃഷ്ണന്‍ തിങ്കിനോട് പറഞ്ഞത്: ""ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ എയര്‍ ഇന്ത്യയുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യ പിന്നീട് ടാറ്റാ സണ്‍സിന് വിറ്റതോടെ ആ കരാര്‍ അപ്രസക്തമായി. എങ്കിലും ഈ വിഷയത്തെ സര്‍ക്കാന്‍ ഗൗരവമായെടുത്തിട്ടുണ്ട്, ഉടന്‍ പരിഹാരം കാണും''
ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതികശരീരം തൊഴിലുടമയുടേയോ, സ്പോണ്‍സറുടെയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോര്‍ക്ക അസിസ്റ്റൻറ് ബോഡി റിപ്പാട്രിയേഷന്‍) പദ്ധതി നടത്തിപ്പിന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാര്‍ഗോയുമായാണ് അന്ന് ധാരണാപത്രം ഒപ്പിട്ടത്. വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന ഭൗതികശരീരം നോര്‍ക്ക റൂട്ട്സിന്റെ നിലവിലുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ് മുഖേന വീടുകളില്‍ സൗജന്യമായി എത്തിക്കാനായിരുന്നു ധാരണ.
ഇത്, ഇന്നും പരിഹാരം തേടുന്ന പ്രശ്നമായി തുടരുകയാണ്.
ചെലവ്, ധൂർത്ത്, വിവാദം
ലോക കേരള സഭയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഏറെ പ്രധാന്യത്തോടെ നല്‍കിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു സമ്മേളനത്തിന്റെ ചെലവ്. സഭക്കുവേണ്ടി ചെലവാക്കുന്ന പണം ധൂർത്താണ് എന്നതായിരുന്നു ഒരു ആരോപണം. ഇതുമായി ബന്ധപ്പെട്ട് വ്യവസായി എം.എ. യൂസഫലിയുടെ പ്രസംഗവും അതിന് ലീഗ് നേതാവ് കെ.എം.ഷാജി നല്‍കിയ മറുപടിയുമെല്ലാം പിന്നീട് വിവാദമായി.
എന്നാല്‍ സമ്മേളനത്തിന് നാല് കോടി രൂപയാണ് വകയിരുത്തിയതെങ്കിലും ഭക്ഷണവും പ്രതിനിധികളുടെ ബാഗ് അടക്കം സ്പോണ്സര്ഷിപ്പ്ആയിരുന്നെന്നും ഒരു കോടിക്കടുത്ത് മാത്രമാണ് സമ്മേളനത്തിന് ചെലവായതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അനാവശ്യ വിവാദങ്ങളല്ല ക്രിയാത്മകമായ ഇടപെടലാണ് പ്രവാസി സമൂഹത്തിനും കേരളത്തിനും ഗുണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
ബാക്കിയാവുന്ന ചോദ്യങ്ങൾ
ഇതുവരെ, മൂന്ന് ലോക കേരള സഭകൾ നടന്നുവെങ്കിലും, പ്രവാസികളുടെ പ്രാഥമികമായ ആവശ്യങ്ങളിലൂന്നിയുള്ള ചർച്ചകളാണ് ഇപ്പോഴും നടക്കുന്നത് എന്നതിൽനിന്നുതന്നെ, ഈ സംവിധാനം ഒരു പ്രശ്നപരിഹാരത്തിന്റെ തലത്തിലേക്ക് ഉയർന്നിട്ടില്ല എന്ന് വിലയിരുത്തേണ്ടിവരും. പ്രവാസ ജീവിതവും തൊഴിൽ കുടിയേറ്റവും, പ്രത്യേകിച്ച് ഗൾഫിലേക്കുള്ളത്, കടുത്ത പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ പ്രവാസികൾക്ക് അനുകൂലമായ നിയമനടപടികളുണ്ടാകുന്നുണ്ടെങ്കിലും തദ്ദേശിവൽക്കരണം വ്യാപകമാകുകയാണ്. സൗദിയില്‍ റസ്‌റ്റോറന്റുകള്‍, കഫേകള്‍, കാറ്ററിങ് സര്‍വീസ്, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ 20 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മാളുകളുടെ കാര്യത്തില്‍ ഇത് 50 ശതമാനം വരെയാണ്. ഗൾഫിലെ സ്വദേശിവൽക്കരണം മലയാളികളെയാണ് ഏറ്റവും രൂക്ഷമായി ബാധിക്കുക, കാരണം, മലയാളികൾ ധാരാളമായി തൊഴിലെടുക്കുന്ന മേഖലകളാണിതെല്ലാം.

കോവിഡിനുശേഷം, ഗൾഫ് രാജ്യങ്ങളുടെ തൊഴിൽ മേഖലയിൽ സ്പെഷലൈസേഷൻ വ്യാപകമാകുന്നതായും റിപ്പോർട്ടുകളുണ്ട്. വിദഗ്ധ ജീവനക്കാർക്ക് കൂടുതൽ അവസരം ലഭിക്കുന്ന തരത്തിൽ, തൊഴിൽ മേഖലയിൽ നവീകരണം നടക്കുന്നുണ്ട്. ഇതും കേരളത്തിൽനിന്നുള്ള തൊഴിൽ റിക്രൂട്ടുമെൻറിന്റെ ഭാവിയെ സങ്കീർണമാക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ തൊഴിൽമേഖലയിൽ നടക്കുന്ന ഇത്തരം പ്രവണതകളെ അതിസൂക്ഷ്മമായി വിലയിരുത്തുന്നതിനും അതിനനുസരിച്ച് നമ്മുടെ തൊഴിൽശേഷിയെ നവീകരിക്കുന്നതിനും ‘നോർക്ക’ അടക്കമുള്ള സംവിധാനങ്ങൾ മാത്രം പോരാതെ വരും. പ്രവാസികളുടെ കൃത്യമായ എണ്ണം പോലും കൈവശമില്ലാത്ത സംസ്ഥാന സർക്കാറുകൾ ഇത്തരം പ്രതിസന്ധികൾ എങ്ങനെയാണ് അഭിമുഖീകരിക്കാൻ പോകുന്നത് എന്നതാണ്, ലോക കേരള സഭ അടക്കമുള്ള പ്രവാസി സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന ചോദ്യം.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
അലി ഹൈദര്‍
Jun 17, 2022
9 Minutes Watch
പ്രമോദ് പുഴങ്കര
Jun 03, 2022
4 Minutes Read
ടി.എം. ഹര്‍ഷന്‍
Jun 03, 2022
5 Minutes Read
അലി ഹൈദര്‍
May 31, 2022
20 Minutes Read
കെ.വി. ദിവ്യശ്രീ
May 29, 2022
6 Minutes Read
അലി ഹൈദര്‍
May 23, 2022
5 Minutes Watch
അലി ഹൈദര്‍
Apr 25, 2022
6 Minutes Watch