എഡിറ്റർമാരുടെ വീടുകളിലെ പൊലീസ്​ റെയ്​ഡ്​ അത്ര നിഷ്​കളങ്കമല്ല: ‘ഡിജിപബ്’

ഒരു മാധ്യമ സ്ഥാപനമോ മാധ്യമ പ്രവർത്തകനോ തെറ്റായ വാർത്ത നൽകിയാൽ, അത് മറ്റു മാധ്യമ സ്ഥാപനങ്ങളും പൊതു സമൂഹവും തീർച്ചയായും ചോദ്യം ചെയ്യണം. എന്നിരുന്നാലും, ഭരണപക്ഷത്തിന്റെ വക്താവ് നൽകിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻതന്നെ ഒരു മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റർമാരുടെയെല്ലാം വീടുകളിൽ തിരച്ചിൽ നടത്തുന്ന പൊലീസ് നടപടി അത്ര നിഷ്‌കളങ്കമല്ല.

ദി വയർ എഡിറ്റർമാരുടെയും റിപ്പോർട്ടർമാരുടെയും വീടു കയറി ഡൽഹി പൊലീസ് നടത്തിയ തിരച്ചിലിനെ ഡിജിപബ് ന്യൂസ്​ ഇന്ത്യ ഫൗണ്ടേഷൻ ശക്തമായി അപലപിച്ചു.

2022 ഒക്ടോബർ 31 ന് സ്വതന്ത്രമാധ്യമമായ ദി വയറിന്റെ എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എം.കെ വേണു, സിദ്ധാർത്ഥ് ഭാട്ടിയ, ഝാനവി സെൻ, തുടങ്ങിയവരുടെ വീടുകളിൽ ഡൽഹി പൊലീസ് തിരച്ചിൽ നടത്തുകയും ലാപ്ടോപ്, മൊബൈൽ ഫോൺ, തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

സിദ്ധാർത്ഥ് വരദരാജൻ, എം.കെ വേണു, ഝാനവി സെൻ, സിദ്ധാർത്ഥ് ഭാട്ടിയ,

ദി വയറിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചനാ കുറ്റം (സെക്ഷൻ 41), വ്യാജ രേഖ നിർമാണം (സെക്ഷൻ 463), അപകീർത്തിപ്പെടുത്തൽ (സെക്ഷൻ 499) ഗൂഢാലോചന (സെക്ഷൻ 120 എ) തുടങ്ങിയ വകുപ്പുകൾ ആരോപിച്ച് ബി.ജെ.പി വക്താവ് അമിത് മാളവ്യ പരാതി നൽകി രണ്ട് ദിവസത്തിന് ശേഷമാണ് ഡൽഹി പൊലീസിന്റെ തിരച്ചിൽ നടന്നത്.

സമൂഹ മാധ്യമ കമ്പനിയായ ‘മെറ്റ’യെ സംബന്ധിച്ച് ദി വയറിൽ പ്രസിദ്ധീകരിച്ച പരമ്പരക്കെതിരെയാണ് മാളവ്യ പരാതി നൽകിയത്. ഇൻസ്റ്റാഗ്രാം പ്രോഗ്രാമായ എക്സ് ചെക്കിൽ അദ്ദേഹത്തിന് പ്രത്യേക സെൻസർഷിപ്പ് അവകാശങ്ങളുണ്ടെന്ന് പരമ്പരയിൽ പ്രതിപാദിച്ചിരുന്നു. എന്നാൽ ദി വയർ തന്നെ തങ്ങളുടെ അന്വേഷണ സംഘത്തിലെ ഒരംഗം ചതിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തി ഈ പരമ്പര 2022 ഒക്ടോബർ 23 ന് പിൻവലിച്ചിരുന്നു.

അമിത് മാളവ്യ

ഒരു മാധ്യമ സ്ഥാപനമോ മാധ്യമ പ്രവർത്തകനോ തെറ്റായ വാർത്ത നൽകിയാൽ, അത് മറ്റു മാധ്യമ സ്ഥാപനങ്ങളും പൊതുസമൂഹവും തീർച്ചയായും ചോദ്യം ചെയ്യണം. എന്നിരുന്നാലും, ഭരണപക്ഷത്തിന്റെ വക്താവ് നൽകിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ ഒരു മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റർമാരുടെയെല്ലാം വീടുകളിൽ തിരച്ചിൽ നടത്തുന്ന പൊലീസ് നടപടി അത്ര നിഷ്‌കളങ്കമല്ല. അന്വേഷണാത്മകമായ പത്ര പ്രവർത്തനത്തിലൂടെ ദി വയർ കൈവശം വെച്ചിരിക്കുന്ന രഹസ്യാത്മകവും സെൻസീറ്റിവുമായ ഡാറ്റകൾ പിടിച്ചെടുക്കാനുള്ള അവസരമായി പൊലീസ് ഈ തിരിച്ചലിനെ ഉപയോഗിക്കുന്നതിലെ അപകടം തള്ളികളയാനാവില്ല.

നിയമനടത്തിപ്പിന് നീതിയുക്തമായ അന്വേഷണങ്ങൾ നടത്തേണ്ടതുണ്ട്. എന്നാൽ അത് ഇപ്പോൾതന്നെ പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യൻ മാധ്യമസ്വാതന്ത്രത്തെ ഇല്ലാതാക്കുന്ന തരത്തിലാകരുത്. ക്രിമിനൽ പ്രോസിക്യൂഷനും പൊലീസും നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിൽ നിന്ന് ജേണലിസ്റ്റുകളെ തടയുന്ന നിരവധി സംഭവങ്ങൾ സമീപകാലത്ത് ഉണ്ടായിട്ടുമുണ്ട്. ഇന്ത്യയിലെ മാധ്യമപ്രവർത്തനത്തെ ക്രിമിനൽവത്കരിക്കാനും ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഇതെല്ലാം നടക്കുന്നത്. ദി വയറിന്റെ എഡിറ്റർമാരുടെയും റിപ്പോർട്ടർമാരുടെയും വീടുകളിൽ ഡൽഹി പൊലീസ് നടത്തിയ തിരച്ചിലിനെ ‘ഡിജിപബ്’ ശക്തമായി അപലപിക്കുന്നതായി ചെയർപേഴ്സൺ ധന്യ രാജേന്ദ്രനും ജനറൽ സെക്രട്ടറി അഭിനന്ദൻ സെക്രിയും പ്രസ്​താവനയിൽ പറഞ്ഞു.

Comments