അപ്രഖ്യാപിത മേൽ- നോട്ടത്തിലാണ് ഞങ്ങൾ, വേണ്ടത് പിന്തുണ; ഒരു കോളേജ് അധ്യാപകൻ തുറന്നെഴുതുന്നു

വിദ്യാഭ്യാസ അടിയന്തരാവസ്ഥയുടെ സാഹചര്യത്തിൽ, ഈ മേഖലയിൽ നിരാശയും അങ്കലാപ്പും ആശങ്കകളുമാണ് നിലനിൽക്കുന്നത്- ചർച്ചക്കായി ഒരു കോളേജ് അധ്യാപകന്റെ കുറിപ്പ്

Truecopy Webzine

കേരളത്തിൽ, കോളേജ് അധ്യാപകർക്ക് അപകർഷതയുണ്ടാക്കുന്ന അന്തരീക്ഷമാണ് പൊതുവിൽ നിലനിൽക്കുന്നതെന്നും ആത്മമര്യാദ അനുവദിക്കാത്ത തരം സാഹചര്യം നിലനിർത്തുന്നതിൽ പൊതുസമൂഹത്തിന്റെയും അധികാരികളുടെയും മാധ്യമങ്ങളുടെയും സമീപനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും എഴുത്തുകാരനും തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായ ദിലീപ് രാജ്.

സ്വന്തം പ്രകടനം മെച്ചപ്പെടുത്താൻ കേരളത്തിലെ കോളേജ് അധ്യാപകരെ പിന്തുണയ്ക്കുന്ന ഒരു സിസ്റ്റം അല്ല ഇപ്പോൾ നിലവിലുള്ളത്. പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിൽ പോലും തത്ത പറയും പോലെ ഉരുവിട്ടു പഠിക്കുന്ന ബോധനരീതി തുടരുന്ന ഒരു സ്ഥലത്ത് അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ പഠന പുരോഗതി എളുപ്പമല്ല. എങ്ങോട്ടു തിരിഞ്ഞാലും മേൽ -നോട്ടങ്ങൾ മാത്രമാണ്. പ്രഭാഷണം ഓൺലൈൻ ആയതോടെ ഒരു പുതിയ പ്രതിഭാസം കൂടി സംഭവിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അപ്രഖ്യാപിത മേൽ -നോട്ടം. ഇതിനെ വേണമെങ്കിൽ മേൽക്കുമേൽ നോട്ടമെന്ന് വിളിക്കാം. ഇങ്ങനെയുള്ള ക്വാണ്ടിറ്റേറ്റിവ് ആയ സങ്കേതങ്ങളിലൂടെ അധ്യാപകരുടെ ജോലിയിലെ പുരോഗതി അളക്കാൻ സാധിക്കുമോ?- ട്രൂ കോപ്പി വെബ്‌സീനിന്റെ പുതിയ പാക്കറ്റിൽ എഴുതിയ ലേഖനത്തിൽ ദിലീപ് രാജ് പറയുന്നു.

വിദ്യാഭ്യാസ അടിയന്തരാവസ്ഥയുടെ സാഹചര്യത്തിൽ, ഈ മേഖലയിൽ നിരാശയും അങ്കലാപ്പും ആശങ്കകളുമാണ് നിലനിൽക്കുന്നത്. കൊറോണ പൂർവ്വകാലത്ത് കോളേജ് അധ്യാപകരുടെ ജോലി വിലയിരുത്താനുള്ള മാർഗം പഞ്ചിങ്ങായിരുന്നു. പിന്നൊരു മാർഗം മേൽനോട്ടമാണ്. എത്ര നേരം ക്ലാസ് റൂമുകളിൽ പ്രഭാഷണം നടത്തുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള കണക്ക്. പഠനം ഓൺലൈൻ ആയപ്പോൾ പഞ്ചിങ് നിന്നു. അപ്രഖ്യാപിത വിലയിരുത്തൽ ഔദ്യോഗികമാക്കി. കേരളത്തിലെ കോളേജുകളിലെ അധ്യാപകർ അവരുടെ അറിവ് അപ്ഗ്രേഡ് ചെയ്യുന്നുണ്ടോ എന്ന് അസ്സെസ്സ് ചെയ്യാൻ പഞ്ചിങ്ങും റിപ്പോർട്ടും കൊണ്ട് സാധിക്കുമോ? നിരന്തരപഠനം നടത്തുന്നതിന് അധ്യാപകരെ പ്രേരിപ്പിക്കുന്നതിൽ എന്തു കൊണ്ടാണ് സമ്പ്രദായം പരാജയപ്പെടുന്നത്? പഠന പുരോഗതി അളക്കുകയാണോ മേൽക്കോയ്മ സ്ഥാപിക്കുകയാണോ മേൽനോട്ടങ്ങളുടെയും മൂല്യനിർണയങ്ങളുടെയും ലക്ഷ്യം?- ചർച്ചക്കുവേണ്ടി അവതരിപ്പിക്കുന്ന കുറിപ്പിൽ ദിലീപ് രാജ് ചോദിക്കുന്നു.

ചില പരിഹാര നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്: മൂല്യനിർണയം കഴിയുന്നേടത്തോളം ഓപ്പൺ ആക്കുക. ഡിജിറ്റൽ മാധ്യമം അതിന് സാധ്യതകൾ നൽകുന്നുണ്ട്. ഒരാൾ മാർക്കിടുക എന്നതിനു പകരം - അധ്യാപക - വിദ്യാർത്ഥി എന്നതിനുപകരം - വ്യക്തിഗതവും ഗ്രൂപ്പ് ആയുമുള്ള പ്രകടനങ്ങളിൽ പഠനഫലപ്രാപ്തി ഗുണപരമായി അളക്കാനുള്ള ഒന്നിലധികം ആളുകളുള്ള രീതി അവലംബിക്കുക. വിദ്യാഭാസത്തിന്റെ ഉള്ളടക്കം അതിന്റെ സ്‌റ്റൈയ്ക് ഹോൾഡർമാർ പ്രധാനമായി എടുക്കുന്ന സാഹചര്യം ഉണ്ടാവണം. അധ്യാപകരുടെ ഏകപക്ഷീയമായ ആധികാരികത അഴിച്ചു പണിയുന്ന തരത്തിൽ ഒരു സങ്കര സമീപനം സർഗാത്മകമായി രൂപപ്പെടുത്തണം. മാനസിക സംഘർഷമനുഭവിക്കുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും അനുഭവം അനുകമ്പയോടെ മനസ്സിലാക്കപ്പെടണം. അതിന് നിരന്തരവും വികേന്ദ്രീകൃതവുമായ ഇടപെടലുകൾ ഉണ്ടാവണം. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം പ്രഥമ പരിഗണനയായി എടുത്ത് അതിന്റെ ഫലപ്രാപ്തി മുൻനിർത്തിയും സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ കൂടി ഉൾപ്പെടുത്തിയും നമ്മുടെ വിലയിരുത്തൽ രീതികളും ബോധന സമ്പ്രദായവും പരിഷ്‌കരിക്കാൻ വിദ്യാഭ്യാസത്തിന്റെ എല്ലാ സ്റ്റെയ്ക്ക്ഹോൾഡർമാരും ഒരുമിക്കുമോ എന്നതാണ് വെല്ലുവിളി.

Comments