കോവിഡിന്റെ മറവില്‍
ജനാധിപത്യ വിരുദ്ധ പരിസ്ഥിതി
നിയമ ഭേദഗതിയുമായി കേന്ദ്രം
കോവിഡിന്റെ മറവില്‍ ജനാധിപത്യ വിരുദ്ധ പരിസ്ഥിതി നിയമ ഭേദഗതിയുമായി കേന്ദ്രം
ജനാധിപത്യത്തിന്റെ അന്തസ്സത്തയെ ചോര്‍ത്തുന്ന വിധത്തില്‍ പരിസ്ഥിതി ആഘാത പഠന നിയമങ്ങള്‍ ഭേദഗതി ചെയ്ത് കൊണ്ട് പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. ഈ ലോക്ഡൗണ്‍ കാലത്തും പരിസ്ഥിതി നിബന്ധനകള്‍ ലംഘിച്ചുകൊണ്ട് നൂറിലധികം പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഈ സാഹചര്യത്തില്‍, അനിയന്ത്രിതമായ വ്യാവസായിക വികസനവും സാമ്പത്തിക വളര്‍ച്ചയ്ക്ക് മാത്രമുള്ള ഊന്നലും പാരിസ്ഥിതിക ഉത്തരവാദിത്തത്തെയും അടിസ്ഥാന ജനാധിപത്യ പ്രക്രിയയെയും എങ്ങിനെയൊക്കെ അതിലംഘിക്കുന്നുവെന്ന് പരിശോധിക്കുകയാണ് തമിഴ്‌നാട് കേന്ദ്രസര്‍വകലാശാല സാമൂഹിക പ്രവര്‍ത്തന വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. ചിത്ര കെ.പിയും മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഗവേഷണ വിദ്യാര്‍ഥിനിയായ പ്രീത കെ.വിയും
18 May 2020, 01:12 PM
ഇക്കഴിഞ്ഞ മെയ് 7 ന്, പന്ത്രണ്ട് പേരെ മരണത്തിനും നൂറുകണക്കിനാളുകളെ ശാരീരികാസ്വസ്ഥതകളിലേക്കും തള്ളിവിട്ട, വിശാഖപട്ടണത്ത് പ്രവര്‍ത്തിക്കുന്ന എല്‍ജി പോളിമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ വിഷവാതകച്ചോര്‍ച്ച ഒരു സാങ്കേതികപ്പിഴവായിട്ടാണ് ഭൂരിഭാഗം മാധ്യമങ്ങളും വിലയിരുത്തിയത്. അതിനുമപ്പുറം നിലവിലുള്ള പരിസ്ഥിതി നിയമങ്ങളിലെ പഴുതുകളെക്കുറിച്ചോ വ്യാവസായിക വികസന പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ജീവനുമേലുള്ള ഭീഷണികളെക്കുറിച്ചോ എന്തെങ്കിലും ഉത്കണ്ഠകള്‍ മാധ്യമ റിപ്പോര്‍ട്ടുകളിലോ ബന്ധപ്പെട്ട സംവാദങ്ങളിലോ കാണാന്‍ സാധിച്ചില്ല. അനിയന്ത്രിതമായ വ്യാവസായിക വികസനവും സാമ്പത്തിക വളര്‍ച്ചയ്ക്ക് മാത്രമുള്ള ഊന്നലും പാരിസ്ഥിതിക ഉത്തരവാദിത്തത്തെയും അടിസ്ഥാന ജനാധിപത്യ പ്രക്രിയയെയും എങ്ങിനെയൊക്കെ അതിലംഘിക്കുന്നുവെന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ജനാധിപത്യത്തിന്റെ അന്തസത്തയെ ചോര്‍ത്തുന്ന വിധത്തില്‍ പരിസ്ഥിതി ആഘാത പഠന (EIA) നിയമ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കൊണ്ട് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെയും (Draft EIA 2020) പരിസ്ഥിതി നിബന്ധനകള്‍ ലംഘിച്ചുകൊണ്ട് നൂറിലധികം പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ ഈ ലോക്ഡൗണ്‍ കാലത്തും ശ്രമങ്ങള്‍ നടക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ വിശകലനം.
പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തു കൊണ്ടുള്ള വികസന പ്രക്രിയയാണ് കൊളോണിയല്‍ കാലം മുതല്‍ ഇന്ത്യയില്‍ നടന്നു വരുന്നത്. തത്ഫലമായിട്ടുണ്ടായിട്ടുള്ള കാലാവസ്ഥാവ്യതിയാനവും, ജൈവവൈവിധ്യ നഷ്ടവും പെട്ടെന്നുള്ള വെള്ളപ്പൊക്കം, വരള്‍ച്ച, ഉയര്‍ന്നതോതിലുള്ള മലിനീകരണം എന്നിങ്ങനെ പ്രത്യക്ഷമായ പരിസ്ഥിതി ദുരന്തങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. നിലവിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജന്തുജന്യരോഗങ്ങളായ നിപ, ഏവിയന്‍ ഇന്‍ഫ്ളുവെന്‍സ, സിക, കോവിഡ്-19 എന്നിവയ്ക്ക് ജൈവവൈവിധ്യശോഷണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഇന്ത്യന്‍ പരിസ്ഥിതി മന്ത്രാലയം തന്നെ അംഗീകരിച്ചിട്ടുണ്ട്. പരിസ്ഥിതിയുടെ നാശം ജനങ്ങളുടെ ജീവസന്ധാരണ മാര്‍ഗ്ഗങ്ങളെയും പൊതു ആരോഗ്യ വ്യവസ്ഥയെയും ഏറെ പ്രതികൂലമായി ബാധിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പരിസ്ഥിതി ആഘാത പഠന നിയമ വ്യവസ്ഥകള്‍ പ്രസക്തമാവുന്നത്.
2020 മാര്‍ച്ച് 23 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ പല വ്യവസ്ഥകളും EIA നിയമത്തിന്റെ അടിസ്ഥാനലക്ഷ്യം തന്നെ മാറ്റി മറിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് അവശ്യം വേണ്ട ജനാധിപത്യ പ്രക്രിയയെത്തന്നെ അപ്രസക്തമാക്കുകയും ചെയ്യുന്നു.
അനിയന്ത്രിതമായ വികസന പദ്ധതികളുണ്ടാക്കിയേക്കാവുന്ന പരിസ്ഥിതി നാശത്തിന്റെ തോത് കുറയ്ക്കുകയോ ആവശ്യമെങ്കില്‍ പദ്ധതി തന്നെ നിര്‍ത്തലാക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ (1986) ഭാഗമായി പരിസ്ഥിതി ആഘാത പഠന (Environment Impact Assessment-EIA) വിജ്ഞാപനം 1994 ല്‍ ഇന്ത്യയില്‍ നിലവില്‍ വരുന്നത്. 1992ല്‍ ഐക്യരാഷ്ട്രസഭ റിയോ ഡി ജനീറോയില്‍ വച്ച് നടത്തിയ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തില്‍ ഇന്ത്യ ഒപ്പ് വെച്ച റിയോ ഉടമ്പടിയില്‍ (Rio-Declaration) പരിസ്ഥിതി സംരക്ഷണത്തിനായി വികസനപ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. വികസന പദ്ധതികളുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങളെ ജന പങ്കാളിത്തത്തോടെ വിലയിരുത്തി പദ്ധതി നടത്തിപ്പിന് അനുമതി നല്‍കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണ് വിജ്ഞാപനത്തില്‍ വേണ്ടത്.
പരിഷ്‌കരിച്ച പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം 2006 ലും (EIA2006) അവയിലെ പല വ്യവസ്ഥകളും പുതുക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം 2020 (Draft EIA-2020) ലും പുറത്തിറങ്ങി. വികസന പദ്ധതികള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി 2006 നും 2020 നും ഇടയില്‍ പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ധാരാളം നിയമഭേദഗതികള്‍(Amendments) പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2020 മാര്‍ച്ച് 23 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ പല വ്യവസ്ഥകളും EIA നിയമത്തിന്റെ അടിസ്ഥാനലക്ഷ്യം തന്നെ മാറ്റി മറിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് അവശ്യം വേണ്ട ജനാധിപത്യ പ്രക്രിയയെത്തന്നെ അപ്രസക്തമാക്കുകയും ചെയ്യുന്നു. പദ്ധതികളുടെ വിഭാഗീകരണത്തിലും മുന്‍കൂര്‍ പരിസ്ഥിതി അനുമതി പ്രക്രിയയിലും വികസന പ്രക്രിയയില്‍ പങ്കാളികള്‍ ആവാനുള്ള ജനങ്ങളുടെ അവകാശത്തിലും അപകടകരമായ മാറ്റങ്ങളാണ് കരട് വിജ്ഞാപനം മുന്നോട്ട് വയ്ക്കുന്നത്.
പാരിസ്ഥിതിക അനുമതി പ്രക്രിയയുടെ സാങ്കേതിക വശങ്ങള്‍
2006 ലെ വിജ്ഞാപനത്തില്‍ വികസനപദ്ധതികളെ പ്രധാനമായും A, B വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ആധുനികവത്കരണ, വിപുലീകരണ പദ്ധതികളുള്‍പ്പടെയുള്ള "A' വിഭാഗം പദ്ധതികള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും "B' വിഭാഗം പദ്ധതികള്‍ സംസ്ഥാന EIA അതോറിറ്റിയില്‍ നിന്നും മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി (Prior Environmental Clearance) വാങ്ങണമെന്ന് 2006 ലെ വിജ്ഞാപനം നിഷ്‌കര്‍ഷിച്ചിരുന്നു. കേന്ദ്ര/ സംസ്ഥാന തലങ്ങളിലുള്ള വിദഗ്ധ സമിതിയുടെ (EAC/ SEAC) നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പരിസ്ഥിതി മന്ത്രാലയം/സംസ്ഥാന അതോറിറ്റി (MoEFCC/ SEIAA) പാരിസ്ഥിതിക അനുമതി നല്‍കുകയോ നിഷേധിക്കുകയോ ചെയ്യും. ഇതില്‍ 'B' വിഭാഗത്തില്‍ പെടുന്ന പദ്ധതികളെ പരിസ്ഥിതി ആഘാത പഠനം വേണ്ടതെങ്കില്‍ 'B1' എന്നും അല്ലെങ്കില്‍ "B2' എന്നും രണ്ടായി തിരിച്ചിരുന്നു.

2020 ലെ കരട് വിജ്ഞാപനത്തിലും വികസന പദ്ധതികളെ കേന്ദ്ര സംസ്ഥാന തലങ്ങളിലായി A, B1, B2 എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടിട്ടുണ്ട്. A, B1 വിഭാഗങ്ങളില്‍ പെട്ട വികസന പദ്ധതികള്‍ക്കുള്ള മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി പ്രക്രിയ ആറ് ഘട്ടങ്ങളിലായാണ് നടക്കുക - 1) വിഷയ പഠനം (Scoping) 2) EIA റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കല്‍ 3) അഭിപ്രായ ശേഖരണവും പൊതുതെളിവെടുപ്പും (Public Consultation) 4) EIA റിപ്പോര്‍ട്ട് തയാറാക്കല്‍ 5) വിലയിരുത്തല്‍ (Appraisal) 6) മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി നല്‍കുകയോ റദ്ദാക്കുകയോ ചെയ്യല്‍. എന്നാല്‍ A, B1 വിഭാഗങ്ങളില്‍ പ്രാരംഭ ശേഷിയേക്കാള്‍ 50 ശതമാനത്തില്‍ കുറവ് വികാസം മാത്രം ആവശ്യമായ വിപുലീകരണ പദ്ധതികളെ കരട് വിജ്ഞാപനത്തില്‍ പാരിസ്ഥിതിക അനുമതി തേടുന്നതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. കൂടാതെ B2 പദ്ധതികള്‍ക്കുള്ള പ്രവര്‍ത്തനാനുമതി മുന്‍കൂര്‍ പാരിസ്ഥിതിക അനുമതിയെന്നും (Prior Environmental Clearance) മുന്‍കൂര്‍ പാരിസ്ഥിതിക അനുവാദമെന്നും (Prior Environmental Permission) എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ അര്‍ത്ഥം (അനുമതി, അനുവാദം) ഒന്ന് തന്നെയെങ്കിലും മുന്‍കൂര്‍ പാരിസ്ഥിതിക അനുവാദം മാത്രം വേണ്ടി വരുന്ന B2 പദ്ധതികള്‍ക്ക് EIA റിപ്പോര്‍ട്ടുകളോ വിദഗ്ധ സമിതിയുടെ വിലയിരുത്തലോ ആവശ്യമില്ല. സംസ്ഥാന റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നും നേരിട്ടുള്ള അപേക്ഷയില്‍ പ്രവര്‍ത്തനാനുമതി ലഭ്യമാക്കാവുന്നതാണ്. പദ്ധതിക്ക് വേണ്ടിയുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണ രേഖ (Environment Management Plan) ഹാജരാക്കിയാല്‍ മാത്രം മതിയാകും. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ടതും തന്ത്ര പ്രധാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതുമായ പദ്ധതികളെ (Defence projects & projects of strategic importance) A, B1, B2 എന്നിവയില്‍ പെടാത്ത ഒരു പ്രത്യേക വിഭാഗമായി തന്നെ പുതിയ വിജ്ഞാപനത്തില്‍ പരിഗണിച്ചിരിക്കുന്നു.
പാരിസ്ഥിതിക ഉത്തരവാദിത്തത്തിന്റെ അപചയം, ജനാധിപത്യപ്രക്രിയയുടെയും
കരട് വിജ്ഞാപനത്തില്‍ പരിസ്ഥിതി ആഘാത പഠനവും പൊതു തെളിവെടുപ്പും നടപ്പിലാക്കേണ്ട പദ്ധതികളുടെ എണ്ണവും തരവും ഗണ്യമായി കുറച്ചിരിക്കുന്നു. ജലസേചനം ആധുനികവത്കരിക്കാനുള്ള പദ്ധതികള്‍, പ്രഖ്യാപിത വ്യവസായ എസ്റ്റേറ്റുകള്‍ക്കുള്ളില്‍ (Notified Industrial Estates) പ്രവര്‍ത്തിക്കുന്ന ലോഹ, കീടനാശിനി, പെയിന്റ്, പെട്രോളിയം ഉത്പന്നങ്ങള്‍ മുതലായവ നിര്‍മ്മിക്കുന്ന വ്യവസായ പദ്ധതികള്‍, അതിര്‍ത്തി പ്രദേശങ്ങളിലുള്ള ദേശീയ പാത, എക്സ്പ്രസ് പാത, പൈപ്പ് ലൈന്‍ പദ്ധതികള്‍, കെട്ടിട നിര്‍മ്മാണ പദ്ധതികള്‍, പ്രാദേശിക വികസന പദ്ധതികള്‍, മേല്‍പ്പാലം, ഉപരിതല പാത, ഫ്‌ളൈ ഓവര്‍ പദ്ധതികള്‍, കടല്‍ തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അപ്പുറമുള്ള പദ്ധതികള്‍ എന്നിവയ്ക്ക് പൊതു തെളിവെടുപ്പുകള്‍ വേണ്ടെന്ന് പുതിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. വിപുലീകരണപദ്ധതികളുടെ കാര്യമെടുത്താല്‍ പ്രാരംഭ ശേഷിയേക്കാള്‍ 50 ശതമാനമെങ്കിലും അധികം വികാസം ആവശ്യമായ A, B1 വിഭാഗങ്ങളിലുള്ള പദ്ധതികള്‍ക്ക് മാത്രമേ പൊതു തെളിവെടുപ്പുകള്‍ ആവശ്യമുള്ളു എന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഇതിനെല്ലാം പുറമെ B2 വിഭാഗത്തില്‍ പെടുന്ന എല്ലാ പദ്ധതികള്‍ക്കും ആഘാത പഠനവും പൊതു തെളിവെടുപ്പുകളും വിജ്ഞാപനത്തിലൂടെ ഒഴിവാക്കിയിരിക്കുന്നു. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ടതും തന്ത്ര പ്രധാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതുമായ പദ്ധതികളിലും പൊതുതെളിവെടുപ്പുകള്‍ ഒഴിവാക്കിയിരിക്കുന്നു. ഈപദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളാന്നും തന്നെ പൊതു സമൂഹത്തിനുമുന്നില്‍ വയ്ക്കേണ്ടതില്ലെന്നും വിജ്ഞാപനത്തിലുണ്ട്. ഒരു പദ്ധതിയെ തന്ത്ര പ്രധാനമെന്ന് വിലയിരുത്താനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാവുന്നതിലൂടെ ഭാവിയില്‍ പല വികസന പദ്ധതികളെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പൊതുസമൂഹത്തിന്റെ അംഗീകാരം ഇല്ലാതെ തന്നെ നടപ്പിലാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഭൂമിയുടെ പാരിസ്ഥിതിക മൂല്യത്തേയോ വൈവിധ്യത്തേയോ അവയില്‍ പുലരുന്ന ജനവിഭാഗങ്ങളേയോ അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിയുക്തിയല്ല മറിച്ച് സാമ്പത്തിക ലാഭത്തിലധിഷ്ഠിതമായ കമ്പോളയുക്തിയാണ് നിലവില്‍ പരിസ്ഥിതി സംബന്ധമായ തീരുമാനങ്ങള്‍ക്കാധാരമെന്ന് പരിസ്ഥിതി നിയമ നിര്‍മാണത്തിലെ വൈരുദ്ധ്യങ്ങള്‍ തെളിയിക്കുന്നു.
സാമൂഹിക, പാരിസ്ഥിതിക മേഖലകളില്‍ ഉണ്ടായേക്കാവുന്ന ആഘാതങ്ങള്‍ക്കനുസൃതമായിട്ടാണ് പദ്ധതികളുടെ വിഭാഗീകരണം എന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. എങ്കിലും വികസന പദ്ധതിയുടെ ശേഷി, ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തൃതി എന്നിവയെ അടിസ്ഥാനമാക്കിയാണ് വിജ്ഞാപനത്തില്‍ പദ്ധതിയുടെ വിഭാഗീകരണം പ്രധാനമായും നടന്നിരിക്കുന്നത്. കരട് വിജ്ഞാപനത്തില്‍ ഭൂമിക്ക് ഏകതാനമായ (homogeneous) ആയ ഒരു അസ്തിത്വമാണ് കല്‍പ്പിച്ച് കൊടുക്കപ്പെട്ടിട്ടുള്ളത്. കൃഷിനിലങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, വനമേഖലകള്‍, ജലസ്രോതസ്സുകള്‍, തീരപ്രദേശങ്ങള്‍, മലമ്പ്രദേശങ്ങള്‍ എന്നിങ്ങനെ പ്രകൃതം കൊണ്ടും പാരിസ്ഥിതിക സാമൂഹിക പ്രാധാന്യം കൊണ്ടും വ്യത്യസ്തമാണ് വികസന പദ്ധതികള്‍ക്ക് വേണ്ടി ഏറ്റെടുക്കപ്പെടുന്ന ഭൂമി. ഭൂമിയുടെ പാരിസ്ഥിതിക മൂല്യത്തേയോ വൈവിധ്യത്തേയോ അവയില്‍ പുലരുന്ന ജനവിഭാഗങ്ങളേയോ അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിയുക്തിയല്ല (Environmental Rationality) മറിച്ച് സാമ്പത്തിക ലാഭത്തിലധിഷ്ഠിതമായ കമ്പോളയുക്തിയാണ് (Economic/Market Rationality) നിലവില്‍ പരിസ്ഥിതി സംബന്ധമായ തീരുമാനങ്ങള്‍ക്കാധാരമെന്ന് പരിസ്ഥിതി നിയമ നിര്‍മാണത്തിലെ വൈരുദ്ധ്യങ്ങള്‍ തെളിയിക്കുന്നു. പാരിസ്ഥിതിക പഠനവും പൊതു തെളിവെടുപ്പും ഒഴിവാക്കുന്നതിലെ പരിസ്ഥിതി ഉത്തരവാദിത്തമില്ലായ്മയും ജനാധിപത്യനിരാസവും വെളിവാക്കുന്ന ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.

മെയ് 7 ന് ദുരന്തമുണ്ടായ വിശാഖപ്പട്ടണത്തെ എല്‍.ജി പോളിമേഴ്‌സ് കെമിക്കല്‍ പ്ലാന്റിന്റെ വിഷയം തന്നെയെടുത്താല്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (SPCB) മാത്രം അനുമതിയോടെയാണ് പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് കാണാം. 2004 നും 2018 നും ഇടയില്‍ SPCBയുടെ അനുമതിയോടെ ആറ് തവണ പ്ലാന്റില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. 13 കൊല്ലത്തിനിടെ കമ്പനി പോളിസ്റ്റിറീന്റെ (Polystyrene) ദൈനംദിന ഉത്പാദനം 235 ടണ്ണില്‍ നിന്നും 313 ടണ്ണായി കൂട്ടിയിട്ടുണ്ട്. ദൈനം ദിന ഉത്പാദനം 615 ടണ്ണാക്കി ഉയര്‍ത്താനുള്ള അപേക്ഷയാണ് ഇപ്പോള്‍ കമ്പനി സമര്‍പ്പിച്ചിരിക്കുന്നത്. ഇത് പോലെ പല കമ്പനികളും പ്രവര്‍ത്തന ശേഷി പല ഘട്ടങ്ങളായി ഉയര്‍ത്തിക്കൊണ്ട് പാരിസ്ഥിതിക അനുമതി പ്രക്രിയയില്‍ നിന്നൊഴിവാവുന്നതും പതിവാണ്. വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന 2006ലെ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണിത് നടന്നിരിക്കുന്നത്.
മുന്‍കൂര്‍ പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പദ്ധതികളില്‍ നിയമലംഘനങ്ങള്‍ നടന്നാല്‍ അവ ലംഘനങ്ങള്‍ (Violations) എന്ന വിഭാഗത്തില്‍പ്പെടുത്തി അനുമതിക്കായി അപേക്ഷിക്കാമെന്ന് നിയമഭേദഗതി ഇറങ്ങുകയും ഇപ്പോഴുള്ള വിജ്ഞാപനത്തില്‍ അത് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ലംഘനങ്ങളുടെ വിഭാഗത്തില്‍ പ്ലാന്റ് പാരിസ്ഥിതിക അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ ഉറപ്പ് വരുത്താതെയുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ദുരന്തങ്ങള്‍ ഇനിയും ഉണ്ടാക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് വിശാഖപട്ടണത്ത് സംഭവിച്ചത്. വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ അന്‍പത് ശതമാനത്തില്‍ താഴെയാണെങ്കിലും അവപരിസ്ഥിതിയേയും തദ്ദേശ ജനവിഭാഗങ്ങളേയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും ഈ ദുരന്തത്തില്‍ നിന്ന് മനസ്സിലാക്കാം. പദ്ധതിയുടെ സ്വഭാവവും സാമൂഹിക പാരിസ്ഥിതിക ആഘാത സാധ്യതകളും പാരിസ്ഥിതിക അനുമതിക്ക് നിര്‍ബന്ധമായും മാനദണ്ഡങ്ങള്‍ ആവേണ്ടതിന്റെ ആവശ്യകതയാണ് ഇത്ചൂണ്ടിക്കാണിക്കുന്നത്.
2006 ലെ വിജ്ഞാപനത്തിന് ശേഷം വിവിധ നിയമഭേദഗതികളിലൂടെ പാരിസ്ഥിതിക അനുമതി പ്രക്രിയയില്‍ പല അടിസ്ഥാനമാറ്റങ്ങളും കേന്ദ്രപരിസ്ഥിതി മന്ത്രാലയം വരുത്തിയിട്ടുണ്ട്.
മുന്‍കൂര്‍ പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പദ്ധതികളില്‍ നിയമലംഘനങ്ങള്‍ നടന്നാല്‍ അവ ലംഘനങ്ങള്‍ (Violations) എന്ന വിഭാഗത്തില്‍പ്പെടുത്തി അനുമതിക്കായി അപേക്ഷിക്കാമെന്ന് നിയമഭേദഗതി ഇറങ്ങുകയും ഇപ്പോഴുള്ള വിജ്ഞാപനത്തില്‍ അത് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിലെ കാവേരി ഡെല്‍റ്റ പ്രദേശത്ത് ONGC, വേദാന്ത ലിമിറ്റഡ് മുതലായ സ്ഥാപനങ്ങളുടെ ഹൈഡ്രോ കാര്‍ബണ്‍ പര്യവേക്ഷണ പദ്ധതികളെ 2020 ജനുവരിയില്‍ A വിഭാഗം പദ്ധതിയില്‍ നിന്നും മാറ്റി B2 വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. മാര്‍ച്ചിലെ കരട് വിജ്ഞാപനത്തില്‍ B2 പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി പ്രക്രിയ ആവശ്യവുമില്ല. ഇതിലൂടെ പരിസ്ഥിതി ആഘാത പഠനമോ പൊതു തെളിവെടുപ്പോ ഇല്ലാതെ പാരിസ്ഥിതിക അനുവാദം മാത്രം നേടേണ്ട ഒരു പദ്ധതി ആക്കി ചുരിക്കിയിരിക്കുന്നു. നാലായിരം ചതുരശ്ര കിലോമീറ്ററിലധികം പ്രദേശത്തുള്ള പര്യവേക്ഷണ പദ്ധതികള്‍ക്കാണ് തദ്ദേശ ജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭ്യമാവുന്നത്. ഈ പദ്ധതികളുണ്ടാക്കുന്ന പാരിസ്ഥിതികമായ ആഘാതങ്ങള്‍ പ്രദേശത്തെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവസന്ധാരണമാര്‍ഗ്ഗങ്ങളെ കൂടി പ്രതികൂലമായി ബാധിക്കും. കരട് വിജ്ഞാപനത്തില്‍ എല്ലാ ഹൈഡ്രോ കാര്‍ബണ്‍ പര്യവേക്ഷണ പദ്ധതികളെയും B2 വിഭാഗത്തില്‍ പെടുത്തിക്കൊണ്ട് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ ഭാവിയിലും പല വികസന പദ്ധതികളും ഇപ്രകാരം പാരിസ്ഥിതിക അനുവാദ വിഭാഗത്തില്‍പ്പെടുത്തി എളുപ്പത്തില്‍ നടപ്പില്‍ വരുത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.
മറ്റൊന്ന് ഖനന പദ്ധതികളെ കുറിച്ചാണ്. 5 ഹെക്റ്ററിലോ അതില്‍ താഴെയോ ഉള്ള ഖനന പദ്ധതികളെ B2 വിഭാഗത്തില്‍ പെടുത്തി പാരിസ്ഥിതിക അനുമതിയോ പൊതു തെളിവെടുപ്പോ നടത്തേണ്ടതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. 2006 ലെ വിജ്ഞാപനത്തിലും ഈ വിസ്തൃതിയിലുള്ള ഖനന പദ്ധതികളെ പാരിസ്ഥിതിക അനുമതി പ്രക്രിയയില്‍ നിന്നും ഒഴിവാക്കിയിരുന്നു. കേരള വന ഗവേഷണ കേന്ദ്രം (KFRI) കരിങ്കല്‍ ക്വാറികളെക്കുറിച്ച് നടത്തിയ 2017ലെ പഠനറിപ്പോര്‍ട്ടില്‍ കേരളത്തിലെ 5924 ക്വാറികളില്‍ 50.6 ശതമാനം ക്വാറികളും 0.02- 0.5 ഹെക്ടര്‍ വിസ്തൃതിയിലുള്ള ക്വാറികളാണ് എന്ന് പറയുന്നുണ്ട്. 35.7 ശതമാനം ക്വാറികള്‍ 0.5 - 2 ഹെക്ടര്‍ വിസ്തൃതിയില്‍ പെടുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ മൊത്തം 7157.6 ഹെക്ടര്‍ ക്വാറികളുടെ ഭൂരിഭാഗവും രണ്ടോ അതില്‍ താഴെയോ ഹെക്ടര്‍ മാത്രം വിസ്തൃതി ഉള്ളവയാണ്. ഇവയില്‍ പലതും സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ലോല മേഖലകളിലും. 2012ല്‍ സുപ്രീം കോടതി കരിങ്കല്‍ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിന് മുന്‍പ് നിര്‍ബന്ധമായും പരിസ്ഥിതി ആഘാത പഠനവും വിലയിരുത്തലും നടത്തണമെന്ന് വിധിക്കുകയുണ്ടായി. ചെറു വിസ്തൃതിയുള്ള ക്വാറികള്‍ ആണെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് കാലങ്ങളായി ഖനനം നടത്തിയാല്‍ ആ പ്രദേശത്തിന്റെ മൊത്തം പരിസ്ഥിതിയെ ബാധിക്കാനുള്ള സാധ്യതയെക്കുറിച്ച് കോടതി വിധിയില്‍ പറയുന്നു. കേരളത്തില്‍ സമീപ കാലത്ത് അധികമായി ഉണ്ടാവുന്ന ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളെ ഈ സാഹചര്യത്തോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

പ്രവര്‍ത്തനാനുമതി നിര്‍ലോഭം നല്‍കപ്പെട്ട മറ്റൊരു മേഖലയാണ് നിര്‍മ്മാണ മേഖല. പുതിയ വ്യവസ്ഥകള്‍ പ്രകാരം 1,50,000 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മ്മാണ പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനമോ പൊതു തെളിവെടുപ്പോ ആവശ്യമില്ല. വ്യവസായ ആവശ്യങ്ങള്‍ക്കടക്കമുള്ള പല നിര്‍മ്മാണ പദ്ധതികള്‍ക്കും വിദഗ്ധസമിതിയുടെ വിലയിരുത്തല്‍ കൂടാതെ തന്നെ നേരിട്ടുള്ള അപേക്ഷയിലൂടെ പരിസ്ഥിതി അനുവാദം ലഭ്യമാകും.
മറ്റൊരുദാഹരണം സമീപകാലത്ത് ജനകീയ സമരത്തെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട കണ്ടങ്കാളിയിലെ നിര്‍ദിഷ്ട പെട്രോളിയം സംഭരണ പദ്ധതിയാണ്. 86 ഏക്കര്‍ വരുന്ന നെല്‍വയല്‍ നികത്തുമ്പോഴുള്ള തണ്ണീര്‍ത്തട ആവാസവ്യവസ്ഥയുടെ നശീകരണമോ പദ്ധതി മൂലമുണ്ടായേക്കാവുന്ന ജലവായു മലിനീകരണമോ ഒന്നും തന്നെ കണക്കിലെടുക്കാതെയുള്ള വികസന പദ്ധതിക്കെതിരെ ശക്തമായ ജനകീയ സമരം ഉയര്‍ന്നു വന്നിരുന്നു. EIA 2006 വിജ്ഞാപന പ്രകാരം 6(b) വിഭാഗത്തില്‍ ഉള്‍പ്പെട്ട പ്രസ്തുത പദ്ധതി പാരിസ്ഥിതിക അനുമതിക്കായുള്ള വിശകലനത്തിനായി 2017 ല്‍ സംസ്ഥാനതല കമ്മിറ്റിയില്‍ വന്നു. 2019 ല്‍ അപകടകരമായ വസ്തുക്കളുടെ (Hazardous Chemicals) സംഭരണവുമായി ബന്ധപ്പെട്ട പദ്ധതികളെ പാരിസ്ഥിതിക അനുമതിയില്‍ നിന്നും ഒഴിവാക്കികൊണ്ടുള്ള ഭേദഗതി നിലവില്‍ വന്നതിനെത്തുടര്‍ന്ന് പദ്ധതിക്കുള്ള തടസങ്ങള്‍ ഒഴിവായി. പദ്ധതി പ്രദേശത്ത് നടന്ന പൊതുതെളിവെടുപ്പ് യോഗത്തില്‍ 1200 ഓളം ആളുകള്‍ പങ്കെടുക്കുകയും പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുകയും ചെയ്തിട്ടും നിയമഭേദഗതിയിലൂടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ അധികാര കേന്ദ്രങ്ങള്‍ക്ക് സാധിക്കും എന്നുള്ളതിന് തെളിവാണ് പിന്നീട് ഉപേക്ഷിക്കപ്പെട്ടെങ്കിലും ഈ പദ്ധതി.
പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതു സമൂഹത്തിന് കൈമാറാനും ജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ് വേണ്ട പരിഹാര പ്രവര്‍ത്തനങ്ങള്‍ നടത്താനും പാരിസ്ഥിതികാനുമതി പ്രക്രിയയില്‍ ആകെയുള്ള ഒരു വേദിയാണ് പൊതുതെളിവെടുപ്പ്. പല പദ്ധതികള്‍ക്കും അവ വേണ്ടെന്ന് വയ്ക്കുന്നതിലൂടെ സുതാര്യമായ ജനാധിപത്യ പ്രക്രിയകള്‍ തന്നെ ഇല്ലാതാവുന്നു. വികസന ചര്‍ച്ചകളിലും തീരുമാനങ്ങളിലും, പദ്ധതിയുടെ സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതം അനുഭവിച്ചേക്കാവുന്ന ജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നില്ലെന്നും അവരുമായുള്ള കൂടിയാലോചനകള്‍ അപര്യാപ്തമാണെന്നും പൊതു തെളിവെടുപ്പുകള്‍ സുതാര്യമല്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ നിലവില്‍ തന്നെയുണ്ട്. പൊതു തെളിവെടുപ്പുകള്‍ പേരിന് മാത്രം നടത്തുക, അല്ലെങ്കില്‍ അവ നടക്കുന്നതായി ജനങ്ങളെ അറിയിക്കാതിരിക്കുക, പദ്ധതിയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ച് വയ്ക്കുകയോ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുകയോ ചെയ്യുക, വേണ്ട തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനും ജനങ്ങള്‍ക്ക് ആവശ്യത്തിന് സമയം അനുവദിക്കാതിരിക്കുക എന്നിങ്ങനെ നിരവധി പോരായ്മകള്‍ നിലവിലെ പാരിസ്ഥിതികാനുമതി പ്രക്രിയയിലുണ്ട്. പരിസ്ഥിതി ആഘാത പഠനം നടത്തുന്ന കണ്‍സള്‍റ്റന്റ് ഏജന്‍സിയെ അത് നടത്താന്‍ ഏല്‍പ്പിക്കുന്നത് പദ്ധതി വക്താക്കള്‍ തന്നെയാണ് എന്ന വൈരുദ്ധ്യവും നിലവിലുണ്ട്. ഇതിനിടെയാണ് പല പദ്ധതികളും പരിസ്ഥിതി ആഘാത പഠനമോ പൊതു തെളിവെടുപ്പോ ഇല്ലാതെ ആരംഭിക്കാനാകുമെന്ന് പുതിയ വിജ്ഞാപനം ഇറങ്ങുന്നത്. കൂടാതെ പൊതുതെളിവെടുപ്പിനായി EIA റിപ്പോര്‍ട്ട് വായിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സമയം പുതിയ വിജ്ഞാപനത്തില്‍ 30-ല്‍ നിന്നും 20 ദിവസങ്ങളായി വെട്ടിക്കുറച്ചിരിക്കുന്നു. പൊതുതെളിവെടുപ്പ് പ്രക്രിയയ്ക്ക് മുന്‍പുണ്ടായിരുന്ന 45 ദിവസങ്ങള്‍ 40 ദിവസങ്ങളായി കുറയ്ക്കുകയും ചെയ്തിരിക്കുന്നു. ഏത് പദ്ധതിയായാലും അത് സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതങ്ങളുണ്ടാക്കുമോ എന്നറിയാനുള്ള അവകാശം പൊതുസമൂഹത്തിനും തദ്ദേശ ജനവിഭാഗങ്ങള്‍ക്കുമുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളില്‍ പങ്ക് വഹിക്കാനുള്ള തദ്ദേശ ജനവിഭാഗങ്ങളുടെ അവകാശവും അധികാരവുമാണ് നിയമ വ്യവസ്ഥകളെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ ഇല്ലാതാകുന്നത്.
പദ്ധതി വക്താക്കള്‍ക്കോ സര്‍ക്കാര്‍ വകുപ്പിനോ വിദഗ്ധ സമിതിക്കോ നിയന്ത്രണ അധികാരിക്കോ (Regulatory Authority) മാത്രമേ പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി നിയമലംഘനങ്ങള്‍ നടന്നാല്‍ അറിയിക്കാനുള്ള അധികാരമുള്ളു. അത്തരം ഒരു സാഹചര്യത്തില്‍ ഇടപെടാന്‍ പൗര സമൂഹത്തിനോ തദ്ദേശജന വിഭാഗങ്ങള്‍ക്കോ ഇടമില്ല എന്നതും ശ്രദ്ധേയമാണ്.
കുറഞ്ഞ പക്ഷം മുന്‍കരുതല്‍ തത്ത്വങ്ങളെങ്കിലും (Precautionary principles) പാലിക്കുകയെന്നതാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ കാതല്‍. പ്രാവര്‍ത്തികമായാല്‍ ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ചുള്ള പഠനങ്ങളും സാധ്യമായ തിരുത്തല്‍ നടപടികളും പല പദ്ധതികള്‍ക്കും വേണ്ടതില്ല എന്ന നയം കൂടുതല്‍ ഗൗരവതരമായ പരിസ്ഥിതി നാശം ഉണ്ടാക്കാനേ സഹായിക്കൂ. പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷം നിയമലംഘനങ്ങള്‍ (Violations) നടത്തിയാല്‍ അവ തിരുത്താനും അനുമതിക്കായി അപേക്ഷിക്കാനും കരട് വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. മുന്‍കൂര്‍ അനുമതി ഇല്ലാതെ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനമോ അനുവദനീയമായ പരിധിക്കപ്പുറം നടന്ന വിപുലീകരണ പ്രവര്‍ത്തനമോ പദ്ധതിയുടെ വക്താക്കള്‍ സ്വമേധയാ അപേക്ഷിച്ചാല്‍ ക്രമീകരിക്കാനുള്ള സാധ്യതയാണ് വിജ്ഞാപനം നല്‍കുന്നത്. മുന്‍കാല പ്രാബല്യത്തോടെയുള്ള പാരിസ്ഥിതിക അനുമതി (ex post facto clearance) പരിസ്ഥിതിനിയമങ്ങളുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും സുസ്ഥിര വികസനത്തിനും വിരുദ്ധമാണെന്നും അത്തരമൊരു അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനവകാശമില്ലെന്നും സുപ്രീം കോടതി തന്നെ ഈയടുത്ത് വിധിക്കുകയുണ്ടായി. പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച നിരവധി വികസന പദ്ധതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് ഈ വിധി.
പരിസ്ഥിതി സംബന്ധമായ തീരുമാനങ്ങള്‍ ഉന്നതാധികാര ശ്രേണികളില്‍ കേന്ദ്രീകരിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. പദ്ധതി വക്താക്കള്‍ക്കോ സര്‍ക്കാര്‍ വകുപ്പിനോ വിദഗ്ധ സമിതിക്കോ നിയന്ത്രണ അധികാരിക്കോ (Regulatory Authority) മാത്രമേ പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി നിയമലംഘനങ്ങള്‍ നടന്നാല്‍ അറിയിക്കാനുള്ള അധികാരമുള്ളു. അത്തരം ഒരു സാഹചര്യത്തില്‍ ഇടപെടാന്‍ പൗര സമൂഹത്തിനോ തദ്ദേശജന വിഭാഗങ്ങള്‍ക്കോ ഇടമില്ല എന്നതും ശ്രദ്ധേയമാണ്.
പരിസ്ഥിതി നിയമ വ്യവസ്ഥ - ശക്തമായ ഇടപെടലുകള്‍ ആവശ്യം
വിജ്ഞാപനവുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെങ്കിലും ഗൗരവത്തോടെ കാണേണ്ട ഒന്നാണ് ഈ കോവിഡ് കാലത്ത് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ 191 വികസന പദ്ധതികളുടെ - ഓയില്‍ റിഫൈനറി, യുറേനിയം ഖനന പദ്ധതി, കല്‍ക്കരി പ്ലാന്റ് മുതലായവ ഉള്‍പ്പടെ - പാരിസ്ഥിതികാനുമതി പ്രക്രിയ ത്വരിതപ്പെടുത്താന്‍ പരിസ്ഥിതി മന്ത്രാലയം ശ്രമിക്കുന്നു എന്ന വാര്‍ത്ത. ഒരു പദ്ധതിക്കായി ഒരുദിവസം വരെ നീളുന്ന വിലയിരുത്തല്‍ പ്രക്രിയയാണ് വീഡിയോ കോണ്‍ഫറന്‍സില്‍ ചുരുങ്ങിയ സമയക്രമത്തില്‍ നടത്തേണ്ടി വരുന്നത്. കൂടാതെ വലിയ പദ്ധതികളുടെ കാര്യത്തില്‍ ആഘാതമനുഭവിക്കുന്ന ജനങ്ങള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ തെളിവുകള്‍ ഹാജരാക്കാനുള്ള അവസരവും നഷ്ടമാവുന്നു.
ഗൗരവത്തോടെ കാണേണ്ട ഒന്നാണ് ഈ കോവിഡ് കാലത്ത് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ 191 വികസന പദ്ധതികളുടെ - ഓയില്‍ റിഫൈനറി, യുറേനിയം ഖനന പദ്ധതി, കല്‍ക്കരി പ്ലാന്റ് മുതലായവ ഉള്‍പ്പടെ - പാരിസ്ഥിതികാനുമതി പ്രക്രിയ ത്വരിതപ്പെടുത്താന്‍ പരിസ്ഥിതി മന്ത്രാലയം ശ്രമിക്കുന്നു എന്ന വാര്‍ത്ത.
കോവിഡ് -19 മൂലമുള്ള അതിരൂക്ഷമായ സാമൂഹിക സാമ്പത്തിക പ്രതിസന്ധികള്‍ ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ തന്നെ പരിസ്ഥിതി സംരക്ഷണത്തിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവസന്ധാരണത്തിനും ഗൗരവതരമായ ആഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന പുതിയ നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കരട് വിജ്ഞാപനം നിയമമാകുന്നതിന് മുന്‍പ് പൊതുസമൂഹത്തില്‍ പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകര്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍, പൊതുജനങ്ങള്‍, പഞ്ചായത്ത് തല പ്രതിനിധികള്‍ എന്നിവരുമായുള്ള വിശദമായ ചര്‍ച്ചകള്‍ക്കും അഭിപ്രായസമന്വയങ്ങള്‍ക്കും വിധേയമാകേണ്ടതുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൗരസമൂഹത്തിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയുംസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കരട് വിജ്ഞാപനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശങ്കകളും എതിര്‍പ്പുകളും പങ്ക് വയ്ക്കുവാനുള്ള തീയതി 2020 ജൂണ്‍ 30 വരെ കേന്ദ്ര സര്‍ക്കാര്‍നീട്ടിയിരിക്കുന്നു.
സാമൂഹിക-പാരിസ്ഥിതിക നീതിയിലും അവകാശങ്ങളിലും അധിഷ്ഠിതമായ നിയമനിര്‍മ്മാണം നടപ്പില്‍ വരുത്താന്‍ ഈ സമയം നാം വിനിയോഗിക്കേണ്ടതുണ്ട്. വിജ്ഞാപനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക എന്നതിലപ്പുറം പരിസ്ഥിതി ആഘാത പഠന പ്രക്രിയയെ പ്രത്യേകം ഒരു നിയമവ്യവസ്ഥയ്ക്കുള്ളില്‍ കൊണ്ട് വരുന്നതിന്റെ സാധ്യതകളും ആലോചിക്കേണ്ടതാണ്. രാഷ്ട്രീയ സമ്മര്‍ദമോ കമ്പോള താത്പര്യമോ കൊണ്ട് വിജ്ഞാപനത്തില്‍ വരുത്തുന്ന ഭേദഗതികളെ തടയാന്‍ ശക്തമായ ഒരു നിയമത്തിന് സാധിക്കും. ഒരേ പ്രദേശത്ത് ധാരാളം പദ്ധതികള്‍ വരുന്നത് കൊണ്ടുണ്ടാകുന്ന സംഘടിതമായ പാരിസ്ഥിതിക ആഘാതങ്ങളെയും (Regional & Cumulative Impact Assessment) പഠിക്കേണ്ടതുണ്ട്. കോവിഡ്-19 എന്ന ആഗോള വ്യാധിയുടെ പശ്ചാത്തലത്തില്‍ വിവിധ പദ്ധതികളുടെ പൊതുജനാരോഗ്യ ആഘാത പഠനവും (Health Impact Assessment) അത്ര തന്നെ പ്രസക്തമാണ്.
ജയൻ നീലേശ്വരം
10 Aug 2020, 08:32 PM
വളരെ ഉപകാരപ്രദമായ ലേഖനം .
Muhammed Sabeel
10 Aug 2020, 09:30 AM
#withdrawEIA2020 #ScrapEIA2020 #RejectEIA2020 #IndiaNotForSale #LetIndiaBreathe #കേന്ദ്രസർക്കാർ_വിജ്ഞാപനം_പിൻവലിക്കുക #StudentsAgainstEIA #SaveNature
Ramesh PP
10 Aug 2020, 07:13 AM
is a rong decision withe eco System
Bilsa A B
9 Aug 2020, 10:06 PM
Save our environment
Mustafa mollenchery
9 Aug 2020, 07:59 PM
Packed with brilliant analysis and outsanding inputs.
Rafeeq Babu
28 Jul 2020, 02:30 PM
കോർപറേറ്റ് കൊള്ളക്കാർക്ക് ചെറിയ തടസ്സങ്ങൾ പോലും സഹിക്കാനാവുന്നില്ല. ഭരണകൂടങ്ങൾ കോവിഡിനെ മറയാക്കി വിഭവങ്ങൾ കുത്തകകൾക്ക് തീറെഴുതുകയാണ്. നേരിയ എതിർപ്പുകളെ പോലും രാജ്യ ദ്രോഹവും ഭീകരപ്രവർത്തനവുമായി കണ്ട് അടിച്ചൊതുക്കാനാണ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. അതിജീവനത്തിന് വേണ്ടി ശബ്ദമുയർത്താൻ ധീരത കാണിക്കേണ്ട സമയമാണിത്.
Syam Sudhakar
18 May 2020, 10:35 PM
Well said
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
പി.ബി. ജിജീഷ്
Jan 21, 2021
15 Minutes Read
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ബഷീര്‍ മേച്ചേരി
10 Aug 2020, 09:55 PM
കൊവിട്മഹാമാരിയുടെ മറവില്‍ കോര്‍പറേറ്റ്കൊള്ളക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയാണ് ഭരണകൂടം .പൊതുസമൂഹം ഇതിനെതിരെ പ്രതികരിക്കുകയും ,പ്രതിഷേധിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു......