കോവിഡും കാണാച്ചരടുകളും

കോവിഡാനന്തര ലോകത്തെ 'രൂപപ്പെടുത്താൻ' അന്താരാഷ്ട്ര നാണ്യനിധിയും ലോകബാങ്കും നൽകുന്ന വായ്പകളുടെയും ധനസഹായങ്ങളുടെയും പിറകിലെ താൽപര്യങ്ങൾ വെളിപ്പെടുത്തുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസ്സറായ ഡോ. ജയകൃഷ്ണൻ ടി.

ഭൂമിയിൽ ഏത് രാജ്യത്തായിരുന്നാലും രോഗികളിൽനിന്ന് ചികിത്സയുടെ "പോയിന്റ് ഓഫ് കെയറിൽ' ചാർജായി ഒരു പൈസ പോലും ഈടാക്കരുതെന്ന വ്യവസ്ഥകളിലേക്കു മാറാൻ ദരിദ്രരും ധനവാന്മാരും ഒരുപോലെ സർക്കാരുകളോട് ആവശ്യപ്പെടുേമ്പാൾ, സാമ്പത്തിക വളർച്ച പ്രതീക്ഷകളുടെ മൂന്നിലൊന്നായി കൂപ്പുകുത്തി എല്ലാം തുടങ്ങിയേടത്തുതന്നെ വീണ്ടും തുടങ്ങേണ്ടുന്ന പിൻമടക്കത്തിൽ, മലമുകളിൽ ഉരുട്ടിക്കയറ്റിയ കല്ലുകൾ താഴേക്കുതന്നെ പതിക്കുമ്പോൾ പാശ്ചാത്യ - പൗരസ്ത്യഭേദമില്ലാതെ "സിസിഫസും' "നാറാണത്ത് ഭ്രാന്തനും' പരസ്പരം നോക്കി കെട്ടിപ്പിടിക്കാനാവാതെ പൊട്ടിച്ചിരിക്കുന്ന അവസ്ഥയിൽ, അതിർത്തികളിൽ പട്ടാളക്കാർ യുദ്ധം മറന്ന് തോക്കുകൾ താഴേക്കുവെച്ചു കണ്ണീർ തുടച്ച് നിലമുഴുത് വിത്തുവിതയ്ക്കാനായി കലപ്പകൾ ആഗ്രഹിച്ച് കൈകൾ നീട്ടുന്ന സമയത്ത് ... കോവിഡ് അതിജീവിക്കുന്ന ലോകം ഇനി വേറെയായിരിക്കും എന്നാണ് നാമൊക്കെ സ്വപ്നം കാണുന്നത്.

എ.ഡി.ബിയുടെ ധനസഹായം എപ്പോഴും അവർ മുന്നോട്ട് വെക്കുന്ന ഉപാധികളോടെ ആയിരിക്കും; അവ പലപ്പോഴും നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് അനുകൂലമാകണമെന്ന് ഒരു നിർബന്ധവുമില്ല എന്നാണ് അനുഭവം.

രാജ്യത്തെ "കോവിഡ്' ആക്രമണത്തെ അതിജീവിക്കാൻ ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിന്റെ പദ്ധതിയായ Active Response Expenditure Support Program (CARES) പ്രകാരം 1.5 ബില്യൺ ഡോളർ കടമായി ലഭിക്കുന്നുണ്ടെന്നും എകദേശം 11,000 കോടിയോളം വരുന്ന തുക എ.ഡി.ബിയുടെ ഏറ്റവും വലിയ വായ്പാതുകയാണെന്നും വാർത്തയിലുണ്ട് (ദി ഹിന്ദു, ഏപ്രിൽ 29). ഈ തുക പ്രധാനമായും ആരോഗ്യവകുപ്പിനും, സാമൂഹ്യ- സാമ്പത്തിക പ്രവർത്തനങ്ങൾക്കും കോവിഡ് ടെസ്റ്റിനും നിരീക്ഷണത്തിനും, ചികിത്സക്കും അനുബന്ധിച്ചുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകൾക്കുമായിരിക്കും വിനിയോഗിക്കുക എന്നാണ് പറയപ്പെടുന്നത്.

നിർമല സീതാരാമൻ

എ.ഡി.ബിയുടെ ധനസഹായം എപ്പോഴും അവർ മുന്നോട്ട് വെക്കുന്ന ഉപാധികളോടെ ആയിരിക്കും; അവ പലപ്പോഴും നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് അനുകൂലമാകണമെന്ന് ഒരു നിർബന്ധവുമില്ല എന്നാണ് അനുഭവം. എ.ഡി.ബി തലവൻ മസാറ്റ്‌സ്ഗു അസകവ, ഈ തുക പ്രാഥമിക ദ്വിതീയ, ത്രിതീയ നിരകളിലുള്ള ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താനാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. തുടർന്ന് അത് പി.പി.പി മോഡലിൽ സർക്കാർ- സ്വകാര്യ- പാർട്ട്ണർഷിപ്പ് രീതിയിലാകണമെന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ടുമുണ്ട്. പി.പി.പി എന്ന "നിയോ ലിബറൽ' മന്ത്രത്തിന്റെ അർഥം ഇതുതരുന്നത് സർക്കാർ മേഖല വളർത്താനല്ല, പകരം സ്വകാര്യ മേഖല വളർത്താനാണ് എന്നാണ്. കഴിഞ്ഞ ഏപ്രിൽ ഒമ്പതിന്, നമ്മുടെ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ എ.ഡി.ബി തലവനുമായി നേരിട്ടു വിളിച്ച് സംസാരിച്ചാണ് അദ്ദേഹം കരാർ ഉറപ്പിച്ചതും കടം തന്നതും എന്നും വാർത്തയിലുണ്ട്.

നിർമല സീതാരാമൻ എ.ഡി.ബി തലവനുമായി നേരിട്ടുവിളിച്ച, ഏപ്രിൽ ഒമ്പതിനുതന്നെ ഓൺലൈനിൽ പ്രസിദ്ധീകരിക്കപ്പെട്ട അന്താരാഷ്ട്ര മെഡിക്കൽ ജേർണൽ ആയ lancetൽ "കോവിഡ് പാൻഡെമിക്കിൽ ഐ.എം.എഫും ലോകബാങ്കും കാര്യങ്ങൾ കുഴപ്പമാക്കുമോ'' എന്ന ചോദ്യങ്ങളുയർത്തി ഒരു ലേഖനമുണ്ടായിരുന്നു. ഇറ്റലിയിലെ മിലാനിലുള്ള അലക്‌സാണ്ടർ കെന്റികേലിനീസ്, യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ മെഡിക്കൽ സർവകലാശാലകളിലെ ആറോളം വിദഗ്ധർ എന്നിവർ ചേർന്നാണ് ആ ലേഖനം തയാറാക്കിയത്. അന്താരാഷ്ട്രതലത്തിൽ വ്യാപിക്കുന്ന കോവിഡ് പോലെ തന്നെ ആ ലേഖനത്തിലെ കാര്യങ്ങളും എല്ലായിടത്തും പ്രസക്തമാണ്.

പി.പി.പി എന്ന "നിയോ ലിബറൽ' മന്ത്രത്തിന്റെ അർഥം ഇതുതരുന്നത് സർക്കാർ മേഖല വളർത്താനല്ല, പകരം സ്വകാര്യ മേഖല വളർത്താനാണ് എന്നാണ്.

കോവിഡ് ആക്രമണം ലോകരാജ്യങ്ങളെ സമാനതകളില്ലാത്ത സാമ്പത്തിക ദുരിതങ്ങളിലേക്ക് തള്ളിവിട്ടിരിക്കയാണ്. 2007-8 ലെ സാമ്പത്തിക മാന്ദ്യത്തേക്കാൾ മൂന്നിരട്ടി, അതായത് 30% ലധികം സാമ്പത്തിക വളർച്ച താഴോട്ടു പോകുമെന്നാണ് പ്രവചനം. ഇതിൽനിന്ന് കരകയറാൻ വൻ സാമ്പത്തിക ശക്തികളായ പല രാജ്യങ്ങളും പല സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ പരിധിയില്ലാതെ കോർപറേറ്റുകളിൽനിന്ന് വായ്പ എടുക്കുന്നു. യു.എസ് 2000 കോടി ഡോളറിന്റെ 10% ജി.ഡി.പി വരുന്ന സാമ്പത്തിക ഉത്തേജന പാക്കജ് നടപ്പിലാക്കുന്നുണ്ട്. എന്നാൽ സാമ്പത്തിക സ്ഥിതി പരുങ്ങലിലായ മറ്റ് രാജ്യങ്ങളുടെ നില ഗുരുതര അവസ്ഥയിലാണ്. ഇവിടങ്ങളിലെ പല വിദേശ മൂലധന നിക്ഷേപകരും കമ്പനികളും കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ സ്ഥലം വിട്ടു, 83 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം ഇങ്ങനെ പിൻവലിക്കപ്പെട്ടിട്ടുണ്ട്. അവിടങ്ങളിൽ ഉൽപാദന മേഖല സ്തംഭിച്ചതും ചരക്കുനീക്കം നിലച്ചതും സർക്കാർ വരുമാനം നിലച്ചതും ഏറ്റവും ബാധിക്കാൻ പോകുന്നത് അടിയന്തിരമായി ബജറ്റ് നിക്ഷേപം വർധിപ്പിക്കേണ്ടുന്ന ആരോഗ്യ മേഖലയെയാണ്. ഈ സമയത്ത് രാജ്യങ്ങളുടെ തീ അണക്കാൻ ജി 20 രാജ്യങ്ങൾ ലോകത്ത് അവതരിപ്പിക്കുന്നത് രണ്ടു രക്ഷകരെയാണ്- ഐ.എം.എഫ്, ലോകബാങ്ക്.

80 ലധികം രാജ്യങ്ങളുടെ അടിയന്തര സഹായാഭ്യർത്ഥനകളോട് ഐ.എം.എഫ് രണ്ട് അടിയന്തര ഫണ്ടിംഗ് സ്ട്രീമുകൾ ലഭ്യമാക്കിയാണ് പ്രതികരിച്ചത്. ആദ്യം, 50 ബില്യൺ ഡോളർ വരെ ദ്രുത-വിതരണ ധനസഹായം- നിലവിലുള്ള പൂർണമായ ഐ.എം.എഫ് പ്രോഗ്രാം പാക്കേജുകൾ ആവശ്യമില്ലാത്ത അതിദരിദ്രമല്ലാത്ത രാജ്യങ്ങൾക്കു മാത്രമേ ലഭ്യമാകൂ.

രണ്ടാമത്, പൂർണമായ ഐ.എം.എഫ് പ്രോഗ്രാം- ഇത് മഹാമാരിയെ തുടർന്നുണ്ടാകാവുന്ന ദുരന്തനിവാരണത്തെയും ദുരിതാശ്വാസത്തെയും സഹായിക്കാൻ രൂപകൽപ്പന ചെയ്തതാണ്. ഈ ഫണ്ട് 400 ദശലക്ഷം ഡോളർ വരെ ലഭ്യമാണ്, ഇത് കൂടുതൽ വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് "സാമ്പ്രദായികമായി ഐ.എം.എഫ് ഉപാധികളോടെ' അപേക്ഷിക്കാൻ സൗകര്യമുണ്ടെന്നും അതുവഴി ഒരു ട്രില്യൺ ഡോളർ വരെ ലഭ്യമാണെന്നും രേഖയിലുണ്ട്.

ഈ വായ്പകൾ വിവാദപരമായ നിബന്ധനകൾക്കും വിധേയമാണ്, അതിനായുള്ള (Reforms) പരിഷ്‌കാരങ്ങൾ പണം വിതരണം ചെയ്യുന്നതിനുമുമ്പ് അവതരിപ്പിക്കണം. അത്തരം നിബന്ധന സാധാരണ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് എന്നതാണ് പ്രത്യേകത. അവയിൽ പലതിലും മോശമായി രൂപകൽപ്പന ചെയ്ത നയനടപടികൾ ഉൾപ്പെടുന്നതിനാൽ ആരോഗ്യമേഖലക്ക് ബജറ്റ് വെട്ടിക്കുറവ്, സാമൂഹ്യ സേവന മേഖലകളിൽ മാനവ വിഭവ ശേഷിയുടെ എണ്ണവും വേതനവും കുറയ്ക്കുക, തൊഴിൽ മേഖലകളിലെ പരിരക്ഷ കുറക്കുക, സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ്. ഇവയൊക്കെ കോവിഡിനുശേഷം പൊതുമേഖല ശക്തിപ്പെടുത്തണം, ആരോഗ്യ - സാമൂഹ്യ സേവന മേഖലകൾക്ക് മുൻഗണന നൽകണം തുടങ്ങിയ നമ്മുടെ സാമാന്യ ബുദ്ധിക്ക് എതിരുമാണ്.

ഈ കടത്തിന്റെ തിരിച്ചടവിന് നിലവിലുള്ള രാജ്യത്തെ സാമ്പത്തിക നില ചോരുകയും, ആരോഗ്യ- സേവന മേഖലകളെ ശോഷിപ്പിക്കുകയും ചെയ്യേണ്ടി വരും എന്നത് കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്ന് കടമെടുത്തവരൊക്കെ പഠിച്ചതുമാണ്.

ലോകബാങ്ക് ഇപ്പോൾ പ്രഖ്യാപിച്ച 14 ബില്യൺ ഡോളർ ദ്രുതപാക്കേജ് സഹായം, അടുത്ത 15 മാസത്തിനുള്ളിൽ 160 ബില്യൺ ഡോളർ വരെ ഉയർത്താം. ഇതിൽ ഭൂരിഭാഗവും (എട്ട് ബില്യൺ) ഇന്റർനാഷണൽ ബാങ്കിന്റെ വഴിയിലൂടെ സ്വകാര്യമേഖലയിലെ ധനകാര്യ കോർപ്പറേഷനുകൾക്കായിരിക്കും ചാനൽ ചെയ്യുക. അല്ലാതെ ആരോഗ്യ മേഖലയിലെ വൈദഗ്ധ്യം വർദ്ധിപ്പിക്കാനോ, ജനങ്ങളുടെ ആരോഗ്യം, പോഷകാഹാരം തുടങ്ങിയ മേഖലകളിലോ ആയിരിക്കില്ല എന്ന് നിർദേശമുണ്ട്. ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ വഴി ആരോഗ്യമേഖലക്കോ ദരിദ്ര ജനവിഭാഗങ്ങൾക്കോ ഒരു മെച്ചവും ഉണ്ടാകില്ലെന്ന് തെളിയിക്കപ്പെട്ടതാണ്. മറിച്ച്, സ്വകാര്യ - സർക്കാർ സംരംഭങ്ങളുടെ പേരിൽ സ്വകാര്യ മേഖലകളെ വളർത്തുന്നതുമാണ്. കോവിഡ് രോഗവ്യാപന നിയന്ത്രണത്തിൽ നമ്മൾ സർക്കാർ മേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്ക് എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ കടത്തിന്റെ തിരിച്ചടവിന് നിലവിലുള്ള രാജ്യത്തെ സാമ്പത്തിക നില ചോരുകയും, ആരോഗ്യ- സേവന മേഖലകളെ ശോഷിപ്പിക്കുകയും ചെയ്യേണ്ടി വരും എന്നത് കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്ന് കടമെടുത്തവരൊക്കെ പഠിച്ചതുമാണ്. 14 ബില്യൺ ഡോളർ ദ്രുതപാക്കേജ് സഹായത്തിൽ നിന്ന് ബാക്കി ആറ് ബില്യൺ ഡോളർ മാത്രമാണ് (40%) ആരോഗ്യത്തെ നേരിട്ട് സഹായിക്കുന്നതിന് നീക്കിവെച്ചിരിക്കുന്നത് എന്നു ശ്രദ്ധിക്കുക. ഇത് മെഡിക്കൽ സപ്ലൈകളിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ബൾക്ക് വാങ്ങൽ ( Bulk purchase) രീതികളിൽ ദ്രുത സംഭരണം നടത്താനാണ്. ഇതും സ്വകാര്യ കോർപറേറ്റുകളിൽ നിന്നാകണമെന്ന നിബന്ധനയുണ്ട്. ഇത് എങ്ങനെ പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തും എന്ന് ആർക്കും വ്യക്തമല്ല. നേരത്തെ സൂചിപ്പിച്ച 60% ഫിനാൻസ് കോർപറേഷൻ വായ്പകൾ നൽകുന്നത് മുഴുവൻ ആരോഗ്യ മേഖലയിലെ സ്വകാര്യമേഖലക്കായിരിക്കും.

ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് സോപാധികമായി ഘടനാപരമായ ക്രമീകരണനയങ്ങളും സ്വകാര്യ മേഖലകളിൽ നിയന്ത്രണം കുറച്ചു കൊണ്ടുവരാനും വ്യാപാര ഉദാരവൽകരണത്തിനും തന്നെയാണ് കോവിഡ് കാലത്തും തുടർന്നും തെന്റ സ്ഥാപനത്തിന്റെ പിന്തുണയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും, ഐ.എം.എഫും ലോകബാങ്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതികൂലമായ നയങ്ങളാണ് പിന്തുടരുന്നത് എന്നും അവ പ്രശ്‌നങ്ങൾക്കെല്ലാം വിപണിയാണ് പരിഹാരം എന്ന തെറ്റായ ഉത്തരത്തിൽ തന്നെയാണ് ലോകജനതയെ എത്തിക്കുന്നതെന്നും ലേഖകന്മാർ സ്ഥാപിക്കുന്നുമുണ്ട്.

ആറ് ബില്യൺ ഡോളർ മാത്രമാണ് (40%) ആരോഗ്യത്തെ നേരിട്ട് സഹായിക്കുന്നതിന് നീക്കിവെച്ചിരിക്കുന്നത് എന്നു ശ്രദ്ധിക്കുക. ഇത് മെഡിക്കൽ സപ്ലൈകളിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ബൾക്ക് വാങ്ങൽ ( Bulk purchase) രീതികളിൽ ദ്രുത സംഭരണം നടത്താനാണ്. ഇതും സ്വകാര്യ കോർപറേറ്റുകളിൽ നിന്നാകണമെന്ന നിബന്ധനയുണ്ട്.

ഐ.എം.എഫ് മുന്നോട്ട് വെക്കുന്ന വിപണിക്ക് പകരം ഇവർ വാദിക്കുന്നതിങ്ങനെയാണ്:
കോവിഡ് നൽകിയ അനുഭവത്തിൽ നിന്ന് പാഠമുൾക്കൊണ്ട് രാജ്യങ്ങൾ "യൂണിവേഴ്‌സൽ ഹെൽത്ത് കെയറി'നായി കൂടുതൽ നിക്ഷേപം നടത്തണം. രാജ്യങ്ങളിലെ ജനങ്ങളിൽ മുഴുവൻ, പ്രത്യേകിച്ച്, പാവപ്പെട്ടവരെ സംരക്ഷിക്കുന്നത് പൊതു ആരോഗ്യസംവിധാനങ്ങളാണ്. അവ നിലനിർത്താനും, അടിസ്ഥാന സൗകര്യം കൂട്ടാനും, കൂടുതൽ മാനവ വിഭവശേഷി വർദ്ധിപ്പിക്കാനും, ഔഷധങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനുമായിരിക്കണം ഇനി പണം വിനിയോഗിക്കേണ്ടത്.

രാജ്യങ്ങളും ജനങ്ങളും കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെ കടത്തിൽ മുങ്ങിപ്പോകാതിരിക്കാൻ കൂടുതൽ സാമ്പത്തിക ഉത്തേജന പാക്കജുകൾ വേണം. ആരോഗ്യരക്ഷയും, സാമൂഹ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതായിരിക്കണം അത്. സാമ്പത്തിക വിഷമങ്ങളിൽ മുങ്ങുന്ന ഒരു ജനതക്ക് കടം നൽകുന്നത്, അതും ഒരു മഹാമാരിയെ അതിജീവിക്കാനുള്ളത്, ഒരിയ്ക്കലും വിപണിയുടെ ഉപാധികളോടെ ആകാൻ പാടില്ല. അടിസ്ഥാനപരമായി കോവിഡ് ഒരു ആരോഗ്യ പ്രശ്‌നമാണ്. അതുകൊണ്ട്, ആരോഗ്യ മേഖലയ്ക്ക് കൂടുതൽ വിഭവങ്ങൾ നൽകേണ്ടി വരും. ഒരു ട്രില്യൺ ഡോളറിൽ ആരോഗ്യത്തിന് ആറു ബില്യൺ ഡോളർ (1000:6) എന്ന ഐ.എം.എഫ് അനുപാതം തീരെ ഉചിതമല്ല.

രാജ്യങ്ങളിൽ വിദേശ/സ്വകാര്യ മൂലധനം ഒഴുകുന്നത് നിയന്ത്രിക്കുകയും അവ സർക്കാർ നയങ്ങളുടെ മുൻഗണനകളെ കടന്നുസ്വാധീനിക്കുന്നത് നിയന്ത്രിക്കുകയും വേണം. സർക്കാരുകളുടെ വിഭവസ്രോതസ് വികസിപ്പിക്കുകയും പൊതുജനാരോഗ്യ സംവിധാനങ്ങൾക്കുള്ള ധനപരമായ ഇടം (നികുതികൾ വഴി) കണ്ടെത്തുകയും വേണം.
മഹാമാരിയുടെ കാലത്ത് രാജ്യങ്ങളിൽ ഒരു അടിയന്തര കടം മൊറട്ടോറിയം ഉണ്ടായിരിക്കണം.

ദശകങ്ങളായി പൊതുജനാരോഗ്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന നയങ്ങൾ പിന്തുടർന്ന് കോടിക്കണക്കിന് ആളുകളെ സേവനം നിഷേധിച്ച് പടിക്കുപുറത്താക്കുന്ന നയങ്ങളും നടപടികളും ലോകരാജ്യങ്ങൾ തിരുത്തേണ്ട അവസരമാണ് ഈ കോവിഡ് കാലം. കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യേണ്ട അവസരം വിനിയോഗിച്ചില്ലെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രട്ടെൻവുഡ് (Bretton Wood) സ്ഥാപനങ്ങൾ ദരിദ്രരാജ്യങ്ങളുടെ വികസനഗതികൾ എങ്ങനെ വഴിതിരിച്ചുവിട്ടു എന്ന പാഠം മറക്കേണ്ടിവരും, അല്ലെങ്കിൽ, "കോവിഡ് ഇറേസർ' കൊണ്ട് അവർ മായ്ക്കുന്നത് കണ്ണും പൂട്ടി കാണേണ്ടി വരും.

മനുഷ്യരെ ഒരുപോലെ നിസ്സഹായരാക്കിയ കോവിഡ് ബാധ ലോകത്തെ പല നടപ്പുരീതികളും മാറ്റുമെന്നാണ് നാം പ്രത്യാശിച്ചത്. തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിലെ ഗ്രാമങ്ങളിലെ ലക്ഷക്കണക്കിന് പക്ഷിമൃഗാദികൾ ഒന്നിച്ചു വസിക്കുന്ന ഫാമുകളിൽ നിന്നോ അവയുടെ മാംസങ്ങൾ വിപണനം ചെയ്യുന്ന വിവിധ രാജ്യക്കാരായ ആയിരങ്ങൾ ഒന്നിച്ചു കൂടുന്ന നഗരങ്ങളിലെ ഇറച്ചി മാർക്കറ്റിൽ നിന്നോ മനുഷ്യനിലേക്ക് വൈറസ് എത്തി വൻകരകളിലുള്ള മനുഷ്യരിലേക്ക് പടരുമ്പോഴൊക്കെ, നമ്മൾ ഇതിൽ കോർപറേറ്റുകളുടെ പങ്കും ഇതിനെ അതിജീവിക്കാൻ ഇനി വേണ്ടത് എന്താണെന്നും ചർച്ച നടത്തിയിരുന്നു. എന്നാൽ, രോഗം പിടിമുറുക്കുമ്പോൾ തന്നെ ഒരൊറ്റ സ്വിച്ചിൽ തൊഴിലാളികളെ പണിയെടുക്കാനും, പിരിച്ചുവിട്ടും വീട്ടിലിരുത്താമെന്നും, അകലങ്ങളിലിരുന്ന് നിങ്ങളെ മുഴുവൻ സർവൈലസ് ചെയ്യാമെന്നും നിർമിത ബുദ്ധി കൊണ്ട് അടിമകളെ സൃഷ്ടിക്കാമെന്നും പഠിപ്പിച്ചുതരികയാണ്. ആരോഗ്യ സംരക്ഷണത്തിന് പൊതുസംവിധാനങ്ങളെ എങ്ങിനെയൊക്കെ നിലനിർത്തണമെന്ന് നമ്മൾ പഠിച്ചുകഴിയുമ്പോഴേക്കും പൊതു സംവിധാനങ്ങളെ എങ്ങിനെയൊക്കെ നിയന്ത്രിച്ചുനിർത്തണമെന്നും അവർ പഠിച്ചുകഴിഞ്ഞിരിക്കുന്നു.

Comments