മഹാരാഷ്ട്രയില്‍ തുല്‍ജാപ്പൂരിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ചെന്നപ്പോള്‍ വിദ്യാര്‍ഥികളോട് ആദ്യമായി പറഞ്ഞത് ഇതാണ്: ‘‘ഞാന്‍ ആരെയും ബഹുമാനിക്കാത്ത ആളാണ്. എന്നെ നിങ്ങളും ബഹുമാനിക്കരുത്, അത് എനിക്കിഷ്ടമല്ല- നാലുപതിറ്റാണ്ടിലേറെ രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകനായിരുന്ന ഡോ. എം. കുഞ്ഞാമന്‍ വിദ്യാര്‍ഥിയെന്ന നിലയ്ക്കും അധ്യാപകനെന്ന നിലയിലുമുള്ള തന്റെ അനുഭവം പങ്കിടുന്നു.
5 Sep 2020, 02:00 PM
പുസ്തകവും സ്‌ളേറ്റും ഷര്‍ട്ടുമില്ലാത്ത ഞാന്‍ സ്‌കൂളില്‍ പോയിരുന്നത് പഠിക്കാനല്ല, ഒരുമണി വരെയിരുന്നാല്‍ ചില ദിവസങ്ങളില്‍ ഉച്ചക്ക് കഞ്ഞി കിട്ടും. അത് കുടിക്കാനായിരുന്നു. സ്‌കൂളില്‍ പോകുമ്പോള്‍ ഒരു പിഞ്ഞാണം മാത്രമാണ് കൈയിലുണ്ടാകുക. അന്ന് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഉച്ചക്കഞ്ഞിയില്ല. നാട്ടിലെ ആരെങ്കിലും വിശേഷാവസരങ്ങളില്‍ സ്‌കൂളില്‍ കഞ്ഞി വിതരണം ചെയ്യും. ഞങ്ങള്‍ അതും കാത്തിരിക്കും. കഞ്ഞിയില്ലാത്ത ദിവസങ്ങളില്‍ ഉച്ചക്ക് ഏട്ടന്‍ മാങ്ങ അരിഞ്ഞുകൊണ്ടുവരും. അത് തിന്ന് പച്ചവെള്ളവും കുടിച്ച് ക്ലാസില്‍ പോയിരിക്കും.
എല്‍.പി വിദ്യാര്‍ഥികള്‍ക്ക് അന്ന് സര്‍ക്കാര്‍ വക ഉപ്പുമാവുണ്ട്. ഉപ്പുമാവുണ്ടാക്കുന്നത് ലക്ഷ്മിയേടത്തിയാണ്. അവര്‍ ഒരു കടലാസുകഷണത്തില്‍ ഉപ്പുമാവ് പൊതിഞ്ഞ് ഇറയത്ത് എനിക്കായി ഒളിച്ചുവക്കും. ഞാനത് എടുത്തുകൊണ്ടുപോയി മൂത്രപ്പുരയിലിരുന്ന് കഴിക്കും. കാരണം, ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ഞാന്‍ ഉപ്പുമാവ് കഴിക്കുന്നത് ആരെങ്കിലും കണ്ടാല്‍, ലക്ഷ്മിയേടത്തിയുടെ പണി പോകും.
വാടാനംകുറുശിയിലെ സ്‌കൂളിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നത് അധ്യാപകരെയും ക്ലാസ് മുറികളെയുമല്ല, എഴുപതുവയസ്സായ ലക്ഷ്മിയേടത്തിയെയാണ്. അവര്‍ ഉപ്പുമാവ് തന്നില്ലായിരുന്നുവെങ്കില്‍ എനിക്ക് ക്ലാസിലിരിക്കാന്‍ കഴിയുമായിരുന്നില്ല. എം.എക്ക് ഒന്നാം റാങ്ക് കിട്ടിയപ്പോള്‍ അവര്‍ പറഞ്ഞു; ‘എടാ, എന്റെ ഉപ്പുമാവ് തിന്ന് പഠിച്ചിട്ടാണ് നിനക്ക് റാങ്ക് കിട്ടിയത്'.
അതൊരു വലിയൊരു യാഥാര്‍ഥ്യമായിരുന്നു. ഭക്ഷണമായിരുന്നു അന്നത്തെ ഏറ്റവും പ്രധാന പ്രശ്‌നം. ഈയൊരു മാനസികാവസ്ഥയില്‍നിന്ന് കരകയറണമെങ്കില്‍ സാമ്പത്തിക സ്വാതന്ത്ര്യം വേണം. സാമ്പത്തിക പരാശ്രിതത്വമുള്ള ഒരാളെ സമൂഹത്തിന് പല നിലയ്ക്കും ബന്ധിക്കാന്‍ കഴിയും. നിരക്ഷരരായ, പട്ടിണി കിടക്കുന്ന അയ്യപ്പനും ചെറോണയും മകനെ സ്‌കൂളിലേക്കയച്ചത് ഭക്ഷണത്തിനുവേണ്ടിയായിരുന്നു. എനിക്കും അന്ന് ഭക്ഷണം തന്നെയായിരുന്നു വലിയ പ്രശ്‌നം.
മറ്റൊരു ദേശത്തുനിന്ന് സ്ഥലം മാറിവന്ന മലയാളം അധ്യാപകനുണ്ടായിരുന്നു, ഞങ്ങളുടെ ദേശത്ത്. അദ്ദേഹത്തിന്റെ മക്കളും എന്റെ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. ഒരു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. അവര്‍ കഴിച്ച ഭക്ഷണത്തില്‍ ബാക്കിവന്നതില്‍ കുറച്ചുവെള്ളമൊഴിച്ച് അദ്ദേഹത്തിന്റെ ഭാര്യ എനിക്കുതന്നു. അതിന് സ്‌കൂളില്‍വച്ച് ഈ അധ്യാപകന്‍ എന്നെ ഭീകരമായി മര്‍ദിച്ചു. ഒരു കാരണവും പറഞ്ഞില്ല. ഞാന്‍ പിന്നെ ആ വീട്ടില്‍ പോയിട്ടില്ല.
എന്തിനാണ് എന്നെ മര്‍ദ്ദിക്കുന്നതെന്നോ അവര്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി തരുന്നതെന്തിനെന്നോ ചിന്തിക്കാനുള്ള ശേഷി അന്ന് എനിക്കുണ്ടായിരുന്നില്ല.
കുട്ടികള്‍ക്ക് ഭയവും ബഹുമാനവുമുണ്ടായിരുന്ന ഒരു അധ്യാപകനുണ്ടായിരുന്നു, മൂന്നാം ക്ലാസില്‍. അദ്ദേഹം എന്നെ പേര് വിളിക്കില്ല, പാണന്‍ എന്നാണ് വിളിക്കുക. ബോര്‍ഡില്‍ കണക്ക് എഴുതി ‘പാണന്‍ പറയെടാ' എന്നുപറയും. സഹികെട്ട് ഒരിക്കല്‍ ഞാന്‍ പറഞ്ഞു, ""സാര്‍ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്നു വിളിക്കണം''.
‘‘എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാല്‍'' എന്നുചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു.
അയാള്‍ നാട്ടിലെ പ്രമാണിയാണ്.
എവിടെടാ പുസ്തകം എന്ന് ചോദിച്ചു.
ഇല്ലെന്നു പറഞ്ഞപ്പോള്‍ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം.
അടിയേറ്റ് വിങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്. അമ്മയോട് കാര്യം പറഞ്ഞു, അവര്‍ പറഞ്ഞു, ‘‘നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല മോനേ, നന്നായി വായിച്ച് പഠിക്കൂ''.
അന്ന് ഞാന്‍ സ്‌കൂളിലെ കഞ്ഞികുടി നിര്‍ത്തി. ഉച്ചഭക്ഷണ സമയത്ത് ഒരു പ്ലാവിന്റെ ചോട്ടില്‍ പോയിരിക്കും.
എന്നെ മര്‍ദിച്ച മാഷ് ഒരു ദിവസം അടുത്തുവന്നു; ‘‘കുഞ്ഞാമാ, പോയി കഞ്ഞി കുടിക്ക്''.
അന്നാണ് അദ്ദേഹം ആദ്യമായി എന്നെ പേര് വിളിക്കുന്നത്.
‘‘വേണ്ട സര്‍''
‘‘ഞാന്‍ അങ്ങനെ പറഞ്ഞതുകൊണ്ടാണോ''
‘‘സര്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല, കഞ്ഞി കുടിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ വന്നിരുന്നത്. പക്ഷെ, ഇനി എനിക്ക് കഞ്ഞി വേണ്ട, എനിക്ക് പഠിക്കണം''.
ആ അധ്യാപകന്റ മര്‍ദനം ജീവിതത്തിലെ വഴിത്തിരിവായി. കാരണം, കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി.
കെ.എൻ. രാജ് എന്ന അധ്യാപകൻ
എം.ഫില്ലിന് പ്രവേശനം കിട്ടി. വൈദ്യനാഥന്‍ എന്ന സാമ്പത്തിക വിദഗ്ധനായിരുന്നു ഗൈഡ്. ഡോ. കെ.എന്‍. രാജ് പ്രഫസറായിരുന്നു.
വ്യക്തിപരമായി രാജിന് എന്നെ ഇഷ്ടമായിരുന്നു. കാരണം, ഞാന്‍ യാചകരുടെ മകനായി ജനിച്ചു, വളര്‍ന്നു. മാത്രമല്ല, ഞാന്‍ ഞങ്ങളിലെ ഒന്നാം തലമുറ സാക്ഷരനാണ്. എങ്കിലും അദ്ദേഹവുമായി അടുക്കാന്‍ പ്രയാസമാണ്, പിന്നീട് തെറ്റിപ്പിരിയേണ്ടിയും വന്നു. ഞാന്‍ എന്തെങ്കിലും എഴുതിക്കൊടുത്താല്‍ അതിന്റെ മാര്‍ജിനില്‍ സ്റ്റുപ്പിഡ്, നോണ്‍സെന്‍സ്, ബുള്‍ഷിറ്റ്, റോംഗ് എന്നൊക്കെ എഴുതിയിടും. എന്താണ് ശരി എന്നു മാത്രം പറയില്ല. ഞാന്‍ ആകെ വിഷമിച്ചുപോയി. പിന്നെ അതേക്കുറിച്ചുള്ള ശരികള്‍ കണ്ടെത്താന്‍ കൂടുതല്‍ പുസ്തകങ്ങള്‍ തെരയാന്‍ തുടങ്ങി. അത് സത്യം കണ്ടെത്താനുള്ള അന്വേഷണമായി എന്നില്‍ വികസിക്കുകയാണുണ്ടായത്. ആ നിലക്ക് അദ്ദേഹം ഒരു മാതൃക അധ്യാപകനായിരുന്നു. അതേസമയം, അക്കാദമിക് കാര്യങ്ങളില്‍ ഒരുതരത്തിലുമുള്ള ദയയും അദ്ദേഹം കാണിച്ചുമില്ല.

ഞങ്ങള്‍ പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ആദിവാസി പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, തിരുവനന്തപുരത്തുനിന്ന് കാസര്‍കോടുവരെ യാത്ര ചെയ്താല്‍, അവരുടെ നില ദയനീയമായി വരുന്നതുകാണാം എന്നു ഞാന്‍ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ രാജ് എന്നോടു പറഞ്ഞു. അന്വേഷണബുദ്ധി വളര്‍ത്താന്‍ രാജ് ഇത്തരത്തില്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചു.
രാജ് ഇതൊക്കെ ചെയ്യിച്ചത് ഞാന്‍ തന്നെ എല്ലാം കണ്ടെത്തട്ടെ എന്ന വിചാരത്തിലായിരുന്നു എന്ന് തോന്നി. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ എനിക്ക് ന്യായം കണ്ടെത്താന്‍ കഴിഞ്ഞു, എന്നോടുള്ള ആഭിമുഖ്യം കൊണ്ടായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്.
വൈദ്യനാഥന്‍ എന്റെ തിസീസ് അംഗീകരിച്ചില്ല. ഇതറിഞ്ഞപ്പോള്‍ രാജ് കാര്യം തിരക്കി.
‘ഞാന്‍ ഒരു പിച്ചക്കാരന്റെ മകനാണ്, ഇവിടെ വഴിതെറ്റി വന്നതാണ്'; ഞാന്‍ പറഞ്ഞു.
രാജാണ് പിന്നെ എന്നെ ഗൈഡ് ചെയ്തത്. അദ്ദേഹത്തെ ഞാന്‍ പലപ്പോഴും ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ക്ലാസില്‍ നിരന്തരം വിമര്‍ശനമുന്നയിക്കും, ‘ഇത് വരേണ്യവര്‍ഗത്തിന്റെ സാമ്പത്തിക ശാസ്ത്രമാണ്' എന്നു ഞാന്‍ പറയും.
‘എങ്കില്‍, എന്താണ് ഇതല്ലാത്തത്' എന്ന് രാജ് ചോദിക്കും.
എനിക്ക് അറിയില്ല എന്ന് മറുപടി നല്‍കും; ‘ഇത് എന്നെപ്പോലുള്ളവരുടെ സാമ്പത്തികശാസ്ത്രമല്ല എന്ന് അറിയാം'. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളില്‍നിന്ന് ആളുകള്‍ വരണം എന്ന് ഞാന്‍ വാദിക്കും.
പി.എച്ച്ഡി തിസീസ് എഴുതിക്കഴിഞ്ഞ സമയം.
അന്ന് സംസാരത്തിനിടെ അദ്ദേഹം പറഞ്ഞു, ‘യു ആര്‍ ക്വസ്റ്റനിംഗ് ദി ഹൈറാര്‍ക്കി, വാട്ട് യു കാന്‍ ഡു'.
ഞാന്‍ പറഞ്ഞു, അങ്ങനെ ഉയരത്തില്‍നിന്ന് സംസാരിക്കരുത്. നിങ്ങള്‍ പ്രായോഗികമായി വലിയ ആളുകളാണ്, എന്നാല്‍ ഭരണഘടനാപരമായി നിയമവിധേയരാണ്. ഞങ്ങള്‍ക്ക് വ്യവസ്ഥിതിയോട് എതിര്‍പ്പുണ്ട്. അത് അവസരം കിട്ടുമ്പോള്‍ പ്രകടിപ്പിക്കും. ഭവിഷ്യത്ത് ഓര്‍ത്ത് പ്രകടിപ്പിക്കാതിരിക്കില്ല. താങ്കള്‍ ബ്രിട്ടീഷ് ഭരണകാലത്തെ ജഡ്ജിയുടെ മകനാണ്. താങ്കള്‍ ഇങ്ങനെ ഉയര്‍ന്നുവന്നത് അനുകൂല സാഹചര്യങ്ങളില്‍നിന്നാണ്. ഞാനൊക്കെ ഭക്ഷണം കഴിക്കാതെ ഇരന്നിരന്ന്, നിങ്ങളെപ്പോലുള്ളവരുടെ അടികൊണ്ട് വന്നവരാണ്. അതുകൊണ്ടുതന്നെ എനിക്ക് നിങ്ങളെപ്പോലുള്ളവരോട് എതിര്‍പ്പുണ്ട്. എനിക്ക് ആ എതിര്‍പ്പ് പ്രകടിപ്പിച്ചേ കഴിയൂ. അതെന്റെ ധാര്‍മികവും സാമൂഹികവുമായ ഉത്തരവാദിത്തമാണ്. താങ്കള്‍ക്ക് അത് ഇഷ്ടമല്ലെങ്കില്‍ ഒ.കെ എന്നുമാത്രമേ പറയാനാകൂ. താങ്കള്‍ എന്റെ സ്ഥാനത്തായിരുന്നുവെങ്കില്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പാസാകില്ലായിരുന്നു. ഞാന്‍ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കില്‍ ഒരു നോബല്‍ സമ്മാനജേതാവായേനേ. ഈ വ്യത്യാസം നമ്മള്‍ തമ്മിലുണ്ട്.
ഇത് അദ്ദേഹത്തെ സ്വഭാവികമായും ചൊടിപ്പിച്ചു.
അത് എനിക്ക് ഒരു പ്രശ്‌നമായി തോന്നിയില്ല.
പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയേണ്ട രീതിയില്‍ പറഞ്ഞുവോ എന്നതാണ് ഞാന്‍ ആലോചിക്കാറ്. അത് വ്യക്തിയെന്ന നിലക്കുള്ള എന്റെ സാമൂഹിക ധര്‍മം കൂടിയാണ്.
അവഗണനയില്‍നിന്ന് എനിക്ക് കിട്ടിയ ഒരു ആര്‍ജവമുണ്ടായിരുന്നു, ആരെയും വലിയവനായി കാണരുത്. അത് രാജിനെയായാലും. ഈയൊരു വിയോജിപ്പുമായാണ് അദ്ദേഹവുമായി പിരിഞ്ഞത്.
പിന്നീട്, അദ്ദേഹത്തിന് എന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നു, കുഞ്ഞാമനോട് എന്നെ വന്നു കാണാന്‍ പറയൂ എന്ന് പലരോടും അദ്ദേഹം പറഞ്ഞയച്ചു. അതിന്റെ ആവശ്യമില്ല എന്ന് ഞാനും ഉറച്ചുനിന്നു.
A wrong idea is not a bad idea
ഞാന്‍ ജീവിതത്തില്‍ ഇഷ്ടപ്പെടുന്നത് നിഷേധികളെയും ധിക്കാരികളെയുമാണ്. ആ ഒരു ദിശാബോധത്തില്‍ കുറച്ചൊക്കെ ഒരു അധ്യാപകനെന്ന നിലക്ക് എനിക്ക് വളരാന്‍ കഴിഞ്ഞിട്ടുണ്ട്. റിസര്‍ച്ച് ഗൈഡായിരുന്നപ്പോള്‍ ഞാനും രാജിന്റെ സമീപനം പിന്തുടര്‍ന്നിട്ടുണ്ട്. ഗവേഷണ വിദ്യാര്‍ഥികള്‍ പറയുന്നത് തെറ്റാണ് എന്നു ഞാന്‍ പറയാറില്ല, തെറ്റാണെങ്കില്‍പോലും അത് പാടില്ല എന്ന് പറയാറില്ല. സാമൂഹികശാസ്ത്ര വിഷയത്തില്‍ ഗവേഷണം നടത്തുന്നത് നമ്മുടെ മുന്നിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. സാമൂഹിക പ്രക്രിയ സദാ ചലനാത്മകമായതിനാല്‍ ഈ വസ്തുതകള്‍ വച്ച് നാളെ മറ്റൊരാള്‍ക്ക് മറ്റൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഇവിടെ തെറ്റും ശരിയും ഇല്ല.
ഞാനെപ്പോഴും വിചാരിക്കാറുണ്ട്, ‘A wrong idea is not a bad idea'. അതുകൊണ്ട്, വിദ്യാര്‍ഥികള്‍ ഒരു മണ്ടന്‍ ആശയവുമായി എന്റെ അടുത്തുവന്നാലും ഞാന്‍ അതിനെ പ്രോല്‍സാഹിപ്പിക്കും. ഇന്നത്തെ മണ്ടന്‍ ആശയം നാളെ വിമര്‍ശിക്കപ്പെടും, മറ്റന്നാള്‍ അംഗീകരിക്കപ്പെടും. മുഖ്യധാര ആശയങ്ങള്‍ പലപ്പോഴും ഇന്നത്തെ ആശയങ്ങളാണ്, എന്നാല്‍, പാര്‍ശ്വവല്‍കൃത അഭിപ്രായങ്ങള്‍ നാളത്തെ അഭിപ്രായങ്ങളാണ്.
കേരള സർവകലാശാലയിലെ മാടമ്പിമാർ
സര്‍വകലാശാലയിലെ മാടമ്പിത്തരത്തിന് എനിക്ക് അനുഭവങ്ങളുണ്ടായിരുന്നു.
അവിടെ അധ്യാപക സംഘടനകള്‍ ശക്തരായിരുന്നു. അവര്‍ പഠിപ്പിക്കുന്നതിനുപകരം, രാഷ്ട്രീയം പരിശീലിക്കുകയായിരുന്നു ചെയ്തിരുന്നത്. അവര്‍ ജാതി നോക്കിയാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ നമ്മളെ അടിച്ചമര്‍ത്തും. അധ്യാപക തൊഴിലാളികള്‍ സംഘടിക്കണം എന്നൊക്കെ അവര്‍ പറയും. ഒരിക്കല്‍ ഞാന്‍ ഒരാളോടു പറഞ്ഞു, ഞാനൊരു അധ്യാപക തൊഴിലാളിയല്ല.
ഒരുതരത്തിലുമുള്ള ഭിന്നാഭിപ്രായങ്ങളും മുന്നോട്ടുവരരുത് എന്നൊരു നിര്‍ബന്ധം അവിടെയുണ്ടായിരുന്നു. ചില അഭിപ്രായങ്ങള്‍ ഉരുത്തിരിഞ്ഞുവരരുത് എന്നുണ്ടായിരുന്നു. അതിന് ഭീഷണി ഉപയോഗിക്കും.

സി. അച്യുതമേനോന്‍ പൊളിറ്റിക്‌സ് വകുപ്പില്‍ ഒരു പരിപാടിക്കുവന്നു. അദ്ദേഹം പറഞ്ഞത് വികേന്ദ്രീകരണത്തെക്കുറിച്ചാണ്. പ്രസംഗം കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തോടുചോദിച്ചു, ‘‘നിങ്ങള്‍ വികേന്ദ്രീകരണത്തെക്കുറിച്ച് പറയുമ്പോള്‍ അതില്‍ അക്കൗണ്ടബിലിറ്റിയുടെ പ്രശ്‌നമുണ്ട്''.
അദ്ദേഹത്തിന്റെ പ്രതികരണം ഉടനെയായിരുന്നു, ‘‘ഞാന്‍ തലവെട്ടുരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല''.
അപ്പോള്‍ ഞാന്‍ ചോദിച്ചു; ‘‘എന്നുമുതല്‍? വേണ്ടിവന്നാല്‍ മര്‍ദകന്റെയും ചൂഷകന്റെയും തലയും വെട്ടാമെന്ന് ഞങ്ങളെപ്പോലുള്ള മര്‍ദിതരോടുപറഞ്ഞ കമ്യൂണിസ്റ്റുകാരുടെ ആദ്യ തലമുറയിലുള്ള ഒരാളാണ് താങ്കള്‍. എന്നുമുതലാണ് അത് അങ്ങനെയല്ലാതായത്, രാജന്‍ കേസുമുതലാണോ?''.
അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. പരിപാടിയുടെ അധ്യക്ഷനായിരുന്ന പൊളിറ്റിക്‌സ് പ്രഫസര്‍ എന്നോട് സംസാരിക്കരുത് എന്നു പറഞ്ഞു.
ഞാന്‍ പറഞ്ഞു; ‘‘ഞാന്‍ സംസാരിക്കും, എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ പറയും, അത് നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. ഭരണഘടനയുടെ 19ാം വകുപ്പ് എനിക്ക് ആ സ്വാതന്ത്ര്യം തരുന്നുണ്ട്''.
ചിരിയോടെ അച്യുതമേനോന്‍ പറഞ്ഞു; ‘‘നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം''.
നിങ്ങള്‍ക്ക് ഒരു റോള്‍ മോഡല്‍ പാടില്ല
ഞാന്‍ വിഭാവനം ചെയ്ത തരത്തില്‍, എനിക്ക് മാതൃക അധ്യാപകനാകാന്‍ കഴിഞ്ഞുവോ എന്നത് കൃത്യമായി വിശദീകരിക്കാന്‍ കഴിയില്ല. ഒരു കാര്യം പറയാന്‍ പറ്റും. അങ്ങനെ ആകാനുള്ള സാധ്യത ഒരു അധ്യാപകന്റെ കാര്യത്തില്‍ കേരള സര്‍വകലാശാലയിലുണ്ട്. അധ്യാപകന് വായിക്കാനും ചിന്തിക്കാനും വിദ്യാര്‍ഥികളുമായി സംവദിക്കാനും സ്വാതന്ത്ര്യമുണ്ട്. അധ്യാപകനെന്ന നിലക്ക് ഞാന്‍ ഭരണാധികാരികളെയോ രാഷ്ട്രീയ നേതാക്കളെയോ അല്ല, വിദ്യാര്‍ഥികളെയാണ് വിശ്വാസത്തിലെടുത്തിട്ടുള്ളത്, കാരണം അവരാണ് നാളത്തെ ആളുകള്‍. ഒരുതരത്തില്‍ നോക്കിയാല്‍ എനിക്ക് വിദ്യാര്‍ഥികളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം. ഇന്ന് വിദ്യാര്‍ഥി പല സ്വാധീനങ്ങള്‍ക്കും വിധേയനാണ്. ഇന്ന് അധ്യാപകന്‍ എന്നാല്‍ പല ഉടമകളില്‍ ഒരാള്‍ മാത്രമാണ്. പക്ഷെ, സ്വതന്ത്ര ചിന്ത, ആരോടും വിധേയത്വമില്ലായ്മ തുടങ്ങിയ ആധുനിക മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിലേക്കും വിനിമയം ചെയ്യുന്ന കാര്യത്തില്‍ അധ്യാപകന് സ്ഥാനമുണ്ട്. സമൂഹത്തിലെ കൂടുതല്‍ പേരെ സ്വാധീനിക്കാന്‍ അധ്യാപകന് കഴിയും, അത് എനിക്കും കഴിഞ്ഞിട്ടുണ്ട്, എഴുത്തിലൂടെയും ചിന്തയിലൂടെയും മറ്റും. പരിപൂര്‍ണമായും അല്ല. മര്‍ദിതരും ചൂഷിതരുമായിട്ടുള്ള സമൂഹങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞു. അവരുടെ പ്രശ്നങ്ങള്‍ വിദ്യാര്‍ഥികളടക്കമുള്ള പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. അത് വലിയ നേട്ടമായി കരുതുന്നു.
ഞാന്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ അധ്യാപകനായിരുന്നില്ല, അവരെപ്പോലെ ഒരാളായിരുന്നു. മഹാരാഷ്ട്രയില്‍ തുല്‍ജാപ്പൂരിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ചെന്നപ്പോള്‍ വിദ്യാര്‍ഥികളോട് ആദ്യമായി പറഞ്ഞത് ഇതാണ്: ‘‘ഞാന്‍ ആരെയും ബഹുമാനിക്കാത്ത ആളാണ്. എന്നെ നിങ്ങളും ബഹുമാനിക്കരുത്, അത് എനിക്കിഷ്ടമല്ല, ബഹുമാനം, അച്ചടക്കം, വിധേയത്വം ഇവയെല്ലാം ഫ്യൂഡല്‍ മൂല്യങ്ങളാണ്. എന്നെയും എന്നെപ്പോലുള്ളവരെയും അടിച്ചമര്‍ത്തി കീഴാളരായി നിലനിര്‍ത്തിയ മൂല്യങ്ങളാണിവ. നിങ്ങള്‍ ആരെയും ബഹുമാനിക്കരുത് എന്നു ഞാന്‍ പറയില്ല, ഏതായാലും എന്നെ വേണ്ട. നിങ്ങള്‍ക്ക് ഒരു റോള്‍ മോഡല്‍ പാടില്ല. മറ്റുള്ളവരെ നോക്കി നിങ്ങളെ രൂപപ്പെടുത്താന്‍ ശ്രമിച്ചാല്‍ അപകര്‍ഷതാബോധമായിരിക്കും അവശേഷിക്കുക''.
ഈയൊരു സമീപനത്തിലൂടെ വിദ്യാര്‍ഥികളുമായി തുല്യതയുടെ അന്തരീക്ഷമുണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞു. അവരില്‍ ഒരാളായി...വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരാള്‍ തന്നെയാണ് ഞാനും.
നിങ്ങള്‍ എല്ലാത്തിനും അതീതരായിരിക്കണം എന്ന സന്ദേശമാണ് ഞാന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാറ്. ബെസ്റ്റ് ആകാന്‍ ശ്രമിക്കരുത്, വ്യത്യസ്തരാകാനാണ് ശ്രമിക്കേണ്ടത്. നിങ്ങളേക്കാള്‍ കൂടുതല്‍ ബുദ്ധിശക്തിയും സൗന്ദര്യവും സമ്പത്തും ഉള്ളവരുണ്ടായിരിക്കും. അവരില്‍നിന്ന് വ്യത്യസ്തരാകുകയാണ് വേണ്ടത്. ചിലരുണ്ട്, ആള്‍ക്കൂട്ടത്തില്‍നിന്നാലും നാം അവരെ ശ്രദ്ധിക്കും, അത് അവര്‍ വ്യത്യസ്തരായതുകൊണ്ടാണ്, ബെസ്റ്റ് ആയതുകൊണ്ടല്ല.
അംബേദ്കര്‍ നിലവിലുള്ള യാഥാര്‍ഥ്യങ്ങള്‍ അംഗീകരിച്ച് നിശ്ശബ്ദനായിരിക്കുകയല്ല ചെയ്തത്, അത് മാറ്റാനുള്ള ഒരു ആശയസംഹിത, പ്രത്യയശാസ്ത്രം മുന്നോട്ടുവക്കുകയാണ് ചെയ്തത്. അതുവരെ മാറാതിരുന്ന ഒരു സാമൂഹിക വ്യവസ്ഥ ഒരു വ്യക്തിയുടെ ചിന്തയുടെ ഫലമായി മാറാന്‍ തുടങ്ങി. അതുകൊണ്ടാണ് അദ്ദേഹം വ്യത്യസ്തനായത്. വ്യത്യസ്തരാകേണ്ടത് മൂല്യങ്ങളുടെ കാര്യത്തിലാണ്. ഫ്യൂഡല്‍ മൂല്യങ്ങളായ അനുസരണം, വിധേയത്വം എന്നിവ ഉപേക്ഷിച്ച് മല്‍സരാധിഷ്ഠിതമായ കഴിവ്, ആത്മധൈര്യം തുടങ്ങിയവ സ്വായത്തമാക്കണം.
എന്റെ വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ ഞാന്‍ വിദ്യാര്‍ഥിയായിരുന്നു. പഠിക്കുന്നവര്‍ക്കേ പഠിപ്പിക്കാനാകൂ. അധ്യാപനം കലയാണ്, അതിന്റെ പ്രത്യേകത അപൂര്‍ണതയാണ്. സദാ മെച്ചപ്പെട്ടുകൊണ്ടിരിക്കണം. അല്ലാതെ പൂര്‍ണ അധ്യാപകരില്ല. അപാകതകളും അപൂര്‍ണതകളും ഒഴിവാക്കാനാകില്ല. ഓരോ ക്ലാസും എനിക്ക് പഠിക്കാനുള്ള അവസരമായിരുന്നു, എന്റെ പോരായ്മകള്‍ തിരിച്ചറിയാനുള്ള സന്ദര്‍ഭങ്ങളായിരുന്നു.
നല്ല അധ്യാപകനാകാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അധ്യാപകര്‍ എന്നോടു ചോദിക്കാറുണ്ട്. ഞാന്‍ പറഞ്ഞുതുടങ്ങുന്നതുതന്നെ, 40 വര്‍ഷത്തിലേറെ സര്‍വകലാശാല തലത്തില്‍ പഠിപ്പിച്ചിട്ടും നന്നായി പഠിപ്പിക്കുന്നത് എങ്ങനെ എന്ന് ഇപ്പോഴും അറിയില്ല എന്നാണ്. അതുകൊണ്ടാണ്, അധ്യാപനത്തെ കല എന്നുപറയുന്നത്. തെറ്റില്‍നിന്ന് പാഠമുള്‍ക്കൊള്ളുക, നമ്മുടെ അവസ്ഥകളില്‍നിന്ന് പഠിക്കുക- ഇതിനെല്ലാം അധ്യാപകന്‍ നിരന്തര വിദ്യാര്‍ഥി കൂടി ആകേണ്ടതുണ്ട്. നമ്മുടെ ജീവിതവീക്ഷണവും ലോകവീക്ഷണവും വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കുന്നുണ്ട്.
സമൂഹത്തില്‍നിന്ന് എനിക്ക് ജാതിവിവേചനം അനുഭവിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും ക്ലാസ് മുറിയില്‍ അതുണ്ടായിട്ടില്ല. അവര്‍ എന്നെ താഴ്ന്ന ആളായി കണ്ടിട്ടില്ല. അത് എന്നെ സംബന്ധിച്ച് സന്തോഷകരമായ കാര്യമായിരുന്നു. ക്ലാസ് മുറിയില്‍ സത്യസന്ധമായ നിലപാടെടുക്കുന്നതിനാലാണ് ഇതെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ അറിവില്ലായ്മയെ മറികടക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുന്നുണ്ട് എന്ന തോന്നലുമുണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പൂര്‍ണമായും ഒരു നല്ല അധ്യാപകനല്ല ഞാന്‍, അതാകാനും അറിഞ്ഞുകൂടാ.
ഓരോ ക്ലാസും ഓരോ അനുഭവമായിരുന്നു. അധികാരികളെ ആദരിക്കുന്നവരോ വ്യവസ്ഥിതിയോട് വിധേയത്വമുള്ളവരോ ഭയമുള്ളവരോ ആകരുത് നല്ല അധ്യാപകര്‍. ഇത്തരമൊരു കാഴ്ചപ്പാടില്‍നിന്നാണ് ഞാന്‍ എന്നിലെ അധ്യാപകനെ രൂപപ്പെടുത്തിയത്.
ക്ലാസ് മുറിയില്‍ വിജ്ഞാനം പകര്‍ന്നുകൊടുക്കുന്ന ആളല്ല ഞാന്‍, അത് വളരെ എളുപ്പമുള്ള കാര്യമാണ്. ചിന്തിപ്പിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
സര്‍വകലാശാലയിലുള്ളപ്പോള്‍ വിദ്യാര്‍ഥികളുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. അധ്യാപകരുമായിട്ടല്ല. ഇപ്പോഴും അതെ, യുവാക്കളുമായിട്ടാണ് അടുപ്പം. കാര്യവട്ടത്തുള്ളപ്പോള്‍ വിദ്യാര്‍ഥികളില്‍നിന്ന് എനിക്ക് എതിര്‍പ്പുണ്ടായിട്ടില്ല. അധ്യാപകന്‍ എന്ന നിലക്കുമാത്രമല്ല, എനിക്ക് അവരില്‍ ഒരു രക്ഷിതാവെന്ന നിലക്കുകൂടി സ്വാധീനമുണ്ടായിരുന്നു.
കുറെ വിഷയങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല, വിദ്യാര്‍ഥികളെയും സമൂഹത്തെ ഒന്നാകെയും മുന്നോട്ടുനയിക്കാനുള്ള സ്വാധീനം ചെലുത്താന്‍ അധ്യാപകര്‍ക്കുകഴിയണം. പരിപൂര്‍ണ അക്കാദമിക സ്വാതന്ത്ര്യമുള്ള ടാറ്റ കാമ്പസിലെ വിദ്യാര്‍ഥികളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ ചെറിയ തെറ്റുചെയ്താല്‍ ഞാന്‍ ക്ഷമിക്കും, എന്നോട് വ്യക്തിപരമായ തെറ്റുചെയ്താലും ക്ഷമിക്കും, മക്കളല്ലേ എന്ന പരിഗണനയില്‍. വളരെ അപകടകരമായ പ്രശ്നമുണ്ടായാല്‍ പോലും പൊലീസിനുവിട്ടുകൊടുക്കുന്നതല്ല ന്യായമായ സമീപനം.
സര്‍വകലാശാലകള്‍ വെറും പരീക്ഷ നടത്തിപ്പുകേന്ദ്രങ്ങൾ
കേരളത്തിലെ സര്‍വകലാശാലകള്‍ വെറും പരീക്ഷ നടത്തിപ്പുകേന്ദ്രങ്ങളാണിന്ന്. മാത്രമല്ല, അവ ഫ്യൂഡല്‍ സ്ഥാപനങ്ങളുമാണ്. ഫ്യൂഡല്‍ മൂല്യങ്ങള്‍- അച്ചടക്കം, അനുസരണം, വിധേയത്വം- ഈ കാര്യങ്ങളാണ് സര്‍വകലാശാലകള്‍ നിഷ്‌കര്‍ഷിക്കുന്നത്. നേരെമറിച്ച്, ചോദ്യം ചെയ്യല്‍, തുല്യത, വിയോജിപ്പ്, ആത്മാഭിമാനം തുടങ്ങിയ ആധുനിക മൂല്യങ്ങളാണ് പാശ്ചാത്യ സര്‍വകലാശാലകളില്‍ പലതും ഉയര്‍ത്തിപ്പിടിക്കുന്നത്. പ്രശസ്ത മാര്‍ക്സിസ്റ്റ് പണ്ഡിത റോസ ലക്സംബര്‍ഗ് പറഞ്ഞു, ശരിയായ സ്വാതന്ത്ര്യം വിയോജിക്കാനുള്ള അവകാശമാണ്. സ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടി 1919ല്‍ ജീവന്‍ നഷ്ടപ്പെടുത്തേണ്ടിവന്ന മഹതിയാണവര്‍. മാര്‍ക്സിനെ വിമര്‍ശിച്ച മാര്‍ക്സിസ്റ്റ് ചിന്തക. 1913ലെഴുതിയ ലക്സംബര്‍ഗിന്റെ ‘ദി അക്കുമുലേഷന്‍ ഓഫ് കാപ്പിറ്റല്‍' വിശദ പഠനം അര്‍ഹിക്കുന്നു.
ഫ്യൂഡല്‍ മൂല്യങ്ങളെ വ്യവസ്ഥിതിയെ നിലനിര്‍ത്തുന്ന ഉപകരണങ്ങളായി അധികാരികള്‍ കാണുന്നു. അധികാരികളെ പിണക്കാന്‍ പറ്റില്ലല്ലോ. സര്‍വകലാശാലകളില്‍ വേണ്ടത് അധികാരികളല്ല, ചിന്താപരമായ ഔന്നത്യമുള്ള നേതാക്കളാണ്. സര്‍വകലാശാലകളുടെ ജനാധിപത്യവല്‍ക്കരണത്തെക്കുറിച്ച് നാം പറയാറുണ്ട്. സിന്‍ഡിക്കേറ്റില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളാണ് വരുന്നത്. ഇവര്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ താല്‍പര്യമുള്ളവരോ അതിന് കഴിവുള്ളവരോ അല്ല. നമ്മുടെ സര്‍വകലാശാലകളെ സംബന്ധിച്ച് നിയമനങ്ങളും കെട്ടിട നിര്‍മാണവുമാണ് പ്രധാനം. ഇതിന് വന്‍ തുക ചെലവിടും. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സുപ്രീം അക്കാദമിക് കൗണ്‍സില്‍ എന്ന ഉന്നത ബോഡിയില്‍ വിദഗ്ധരാണുള്ളത്, രാഷ്ട്രീയ പ്രതിനിധികളല്ല.
വിദ്യാര്‍ഥികള്‍ക്കാകട്ടെ, പരീക്ഷ എഴുതണം, ബിരുദം എടുക്കണം എന്ന താല്‍പര്യമാണുള്ളത്, അല്ലാതെ വിജ്ഞാനം വികസിപ്പിക്കണം എന്ന ലക്ഷ്യമല്ല. ഞാന്‍ കേരള സര്‍വകലാശാലയില്‍ ഉണ്ടായിരുന്ന കാലത്ത് ‘തേസ്‌ഡേ ക്ലബ്' എന്ന വേദിയുണ്ടായിരുന്നു. അവിടെ നല്ല തുറന്ന ചര്‍ച്ച നടന്നിരുന്നു.
വിജ്ഞാനത്തിന്റെ സാര്‍വലൗകികതക്കുവേണ്ടിയായിരിക്കണം സര്‍വകലാശാലകള്‍ നിലകൊള്ളേണ്ടത്. അവ നാളേക്കുള്ള സ്ഥാപനങ്ങളാണ്. ഇന്ന് നാം അംഗീകരിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ ആശയങ്ങള്‍ അവിടെ വളര്‍ന്നുവരും. സ്ഥലകാലപരിമിതികള്‍ക്കപ്പുറത്തുനില്‍ക്കുന്ന ആശയങ്ങളാണ് സര്‍വകലാശാലകള്‍ സൃഷ്ടിക്കേണ്ടത്. അവയേ നിലനില്‍ക്കുകയുള്ളൂ.
ഗവേഷണത്തിന് പ്രസക്തി എന്ന ഒന്നില്ല. ഐസക് ന്യൂട്ടണ്‍ 17ാം നൂറ്റാണ്ടില്‍ ആവിഷ്‌കരിച്ച മൂന്നാമത്തെ ചലനസിദ്ധാന്തത്തിന് അന്ന് പ്രസക്തിയുണ്ടായിരുന്നില്ല. ആ സിദ്ധാന്തം പ്രായോഗികമായി ഉപയോഗപ്പെടുത്തിയത് 20ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. ഈ സിദ്ധാന്തം ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപണം നടത്തി, ഉപഗ്രഹ സാങ്കേതിക വിദ്യ വന്നു. ഗവേഷണം രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കണം എന്നു പറയുന്നത് ബാലിശമായ അഭിപ്രായമാണ്. ഇത്തരം അഭിപ്രായക്കാരാണ് നയരൂപീകരണത്തില്‍ വരുന്നത്. സര്‍വകലാശാലകള്‍ സൃഷ്ടിക്കേണ്ടത് ധിഷണാശാലികളെയാണ്, ഭരണാധികാരികളെയല്ല.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഇന്ന് എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, മുസ്ലിം സംഘടനകള്‍, ക്രൈസ്തവ സഭകള്‍ എന്നിവയുടെ കീഴിലാണ്. ഈ നാല് സാമൂഹിക വിഭാഗങ്ങളില്‍നിന്നാണ് വൈസ് ചാന്‍സലര്‍മാര്‍ വരുന്നത്. അല്ലാതെ വിദ്യാഭ്യാസ വിചക്ഷണന്മാരോ രാഷ്ട്രീയ നേതാക്കളോ അല്ല. ഈ ശക്തികളാണ് അക്കാദമിക് മേഖലയെ നിയന്ത്രിക്കുന്നത്. ഇത് സര്‍വകലാശാല സംവിധാനത്തിന് യോജിച്ചതല്ല. അവിടെ വേണ്ടത്, വിഭിന്ന വീക്ഷണങ്ങളാണ്. റോസ ലക്‌സംബര്‍ഗ് പറഞ്ഞല്ലോ, വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ഥ സ്വാതന്ത്ര്യം എന്ന്. സ്വതന്ത്രചിന്തയുടെ വളര്‍ച്ചക്ക് അല്‍പം അരാജകത്വം ആവശ്യമാണ്. സര്‍വകലാശാലകള്‍ സൃഷ്ടിക്കേണ്ടത് പണ്ഡിതന്മാരെയും ചിന്തകരെയും വിമര്‍ശകരെയുമാണ്. മുദ്രാവാക്യതൊഴിലാളികളെ സൃഷ്ടിക്കാനുള്ള ഒരിടമായി സര്‍വകലാശാലകള്‍ മാറി, അതുകൊണ്ടുതന്നെ അവിടെ ചിന്തകര്‍ ഉണ്ടാകുന്നില്ല. ഭരണാധികാരം കടന്നുവരുന്നതാണ് സര്‍വകലാശാലകളുടെ ശാപം. അധികാരം പൊതുവെ ക്രിയേറ്റിവിറ്റിക്ക് വിഘാതം സൃഷ്ടിക്കുകയാണ് ചെയ്യുക.
അധികാരം പിടിക്കാന്‍ പഠിപ്പിക്കുന്ന സ്ഥലമല്ല സര്‍വകലാശാല; അധികാരത്തെ എതിര്‍ക്കാന്‍ പഠിപ്പിക്കുന്ന സ്ഥലമാണ്. അധികാരത്തെ ആദരിക്കുന്നൊരു സമൂഹം നാശോന്മുഖമാണ്. അതിന് നിലനില്‍ക്കാനും മുന്നോട്ടുപോകാനും അര്‍ഹതയില്ല.
ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച എം. കുഞ്ഞാമന്റെ ‘എതിര്: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം’ എന്ന കൃതിയിൽനിന്ന്
എം. കുഞ്ഞാമന്റെ മറ്റ് ലേഖനങ്ങള്‍
ഇ.എം.എസിന്റെ പരിഭാഷയിലാണ് മലയാളത്തില്‍ മാര്‍ക്‌സ് ചോര്‍ന്ന് പോയത്
അസഹിഷ്ണുവായ മാര്‍ക്സ്; അംബേദ്കറിസം, അടുത്ത മതം
ശക്തിയെ ശക്തി കൊണ്ട് നേരിടണം; കീഴാളർക്ക് വേണം പുതിയൊരു പ്രത്യയശാസ്ത്രം
nafihnaduvilakath
8 Sep 2020, 04:57 PM
നല്ല ലേഖനം . എല്ലാവരും വായിച്ചിരിക്കേണ്ടത്
Janardhanan.os
7 Sep 2020, 08:52 AM
മൂർച്ചയുള്ള ചിന്തകൾ അവതരിപ്പിക്കുന്നു കുഞ്ഞാമൻ. തീർച്ചയുള്ള ജീവിതാനുഭവങ്ങൾ ചേർത്ത് .സാമൂഹ്യ പരിഷ്കരണം എന്ന സ്ഥിരം ചിന്ത വിട്ട് സമഗ്ര വിപ്ലവം എന്ന ഒരു പുതുപുത്തൻ ചിന്ത നിർമ്മിച്ചു നൽകുന്നു എന്നതാണ് കുഞ്ഞാമന്റെ പ്രസക്തി.ഈ പുസ്തകം ചിന്തിക്കുന്നവർക്കുള്ളതാണ്. മാർക്സിസ്റ്റ് ചിന്താസരണിയിൽ ഏറ്റവും പ്രധാനമായ ഒന്നാണ് റോസ ലക്സംബർഗിന്റെ മാർക്സ് വിമർശനം. പിന്നീട് ഒരു ചിന്താവിപ്ലവം കണ്ടത് അന്റോണിയോ ഗ്രാംഷിയിലാണ്. എന്നാൽ ഡോ.ബാബാസാഹേബ് അംബേദ്ക്കർ ഏറെ സങ്കീർണമായ ഒരു സമൂഹത്തിന്റെ വർഗ്ഗ വിശകലനം സാധ്യമാക്കി. കുഞ്ഞാമൻ ചിന്താപരമായി മാർക്സ്, റോസലക്സംബർഗ് ,അംബേദ്ക്കർ ,ഗ്രാംഷി തുടങ്ങിയ ലൈനിലാണ്.
Dr M H Remesh Kumar
6 Sep 2020, 10:28 PM
കുഞ്ഞാമു സാറിനെ നേരിട്ടറിയാൻ കഴിഞ്ഞത് മഹാഭാഗ്യം. മൗലികത ചിന്തകളിൽ സൂക്ഷിക്കുന്നയാൾ: ഈ പുസ്തകത്തിലും അത് കാണാം. ആ അർത്ഥത്തിൽ എല്ലാവരും വായിക്കേണ്ട പുസ്തകം
എൻ.സി.ഹരിദാസൻ
6 Sep 2020, 08:38 PM
. "ഗുരുത്വക്കേടോ? ആ വാക്കിന്റെ അർത്ഥം തന്നെ എനിക്കറിഞ്ഞുകൂടാ!" 130 കൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച 'മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ' എന്ന വിശേഷണത്തിന് അർഹമായ ഓ.ചന്തുമേനോന്റെ 'ഇന്ദുലേഖ'യിലെ ഒന്നാം പേജിൽ തന്നെയുള്ള ഒരു സംഭാഷണമാണ്."നിങ്ങളീ പറഞ്ഞ ഗുരുത്വക്കേടെന്ന സംഗതിയുണ്ടല്ലോ! ഞാനത് വിലവെക്കുന്നില്ല!" എന്നാണ് ആ സംഭാഷണത്തിൽ നോവലിലെ ഒരു മുഖ്യ കഥാപാത്രമായ മാധവൻ തലമുതിർന്ന കുടുംബാംഗങ്ങളോട് പറയുന്നത്.കേന്ദ്ര കഥാപാത്രമായ ഇന്ദുലേഖ " അടിയൻ!" എന്ന് പറയാതെ സൂരി നമ്പൂതിരിപ്പാടിന്റെ മുഖത്ത് നോക്കി "ഞാൻ" എന്നു പറഞ്ഞ് 'ആചാരലംഘനം' നടത്തുന്നത് തുടർന്നുള്ള ഭാഗത്ത് കാണാം. പത്തൊമ്പതാം നൂറ്റാണ്ടും ഇരുപതാം നൂറ്റാണ്ടും പിന്നിട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദവും പിന്നിടുമ്പോൾ നമ്മുടെ കുടുംബങ്ങളിലും സ്കൂൾ ക്ലാസുകളിലും സമൂഹത്തിലും ഇടയ്ക്കിടെ കേൾക്കുന്ന " ഗുരുത്വക്കേട് പറയരുത്!", "അവൻ നല്ല ഗുരുത്വമുള്ളവനാണ്!", " കുരുത്തം കെട്ടോൻ!", " തർക്കുത്തരം പറയുന്നോ?"," ഞാൻ പറഞ്ഞതങ്ങ് കേട്ടാൽ മതി!", " ചെലയ്ക്കാണ്ടിരിയവിടെ!" എന്നൊക്കെയുള്ള താക്കീതിന്റെ ശബ്ദമുയരുമ്പോഴും ഗുരു പൂജ, ഗുരു വന്ദനം, കാലിൽ തൊട്ടു നമസ്കരിക്കൽ എന്നൊക്കെ കേൾക്കുമ്പോഴും അധ്യാപക ദിനത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഒഴുകി വരുന്ന ചിലസന്ദേശങ്ങൾ കാണുമ്പോഴും നമ്മളെത്ര ദൂരം പിന്നോട്ടു നടന്നു എന്ന് ചിന്തിച്ചു പോകുന്നു....
Prashobhith K P
6 Sep 2020, 07:01 PM
Excellent... article... especially on Universities and it's party politics... Intellectual are always independent...
Unnikrishnan K M
6 Sep 2020, 04:02 PM
നന്നായി
Faisal kalluvalappil
6 Sep 2020, 01:16 PM
"അദ്ധ്യാപകദിനാശംസകൾ" അന്നൊക്കെ നാലാം ക്ലാസ് മുതലാണ് ഇംഗ്ലീഷ് പഠനം ആരംഭിച്ചിരുന്നത് നാലാം തരത്തിൽ തുടക്കം മോശമായില്ല നല്ല അദ്ധ്യാപകൻ അഞ്ചിൽ എത്തിയപ്പോയേക്ക് സ്കൂൾ മാറി യൂ പി യിലെത്തി വേണെങ്കിൽ പഠിച്ചോ എന്ന മനോഭാവം കുട്ടികളോട് വെച്ച് പുലർത്തിയിരുന്ന കാർത്യായനി ടീച്ചറെ ആണ് ഏഴാന്തരം വരെ കിട്ടിയത് വീട്ടിൽ ഇംഗ്ലീഷ് പഠിപ്പിച്ചു തരാൻ മാത്രം വിദ്യാഭ്യാസം ഉള്ളവർ ഉണ്ടായിരുന്നില്ല യു പി അവസാനിക്കുമ്പോഴും ഞാൻ അഞ്ചിൽ പഠിച്ച എ ബി സി ഡി യിൽ തന്നെ ആയിരുന്നു. എട്ടിലും ഒമ്പതിലും ചൂരൽ കഷായം നന്നായി കിട്ടി എങ്കിലും വല്യ പുരോഗതി ഉണ്ടായില്ല അടിത്തറ നന്നായില്ലെങ്കിൽ ഒന്നും നന്നാവില്ല എന്നൊരു പാഠം പഠിച്ചു പത്താം ക്ലാസ്സിൽ വെച്ച് അബ്ദുറഹിമാൻ മാഷ് ടെസ്റ്റ് ബുക്ക് വായിപ്പിച്ചപ്പോൾ എസ്. ഒ. എം. ഇ. എന്നത് "സോമി" എന്ന് കൂട്ടിവായിച്ച എന്നെ കൂട്ടുകാർ "സ്വാമി" എന്ന് ഇരട്ടപ്പേര് വിളിച്ചു കളിയാക്കിയപ്പോൾ കാർത്യായനി ടീച്ചറെ വല്ലാതെ സ്മരിച്ചു ഓണപരീക്ഷക്ക് ഫിസിക്സിലും കെമിസ്ട്രിയിലും പഠിച്ചു നാല്പത്തി അഞ്ചും നാല്പത്തി ഏഴും മാർക്ക് വാങ്ങിയ ഞാൻ ഇംഗ്ലീഷിൽ ജയിക്കാൻ വേണ്ടി കോപ്പി അടിച്ചു പിടിക്കപ്പെട്ടതോടെ എല്ലാ വിഷയവും കോപ്പി അടിച്ചു ജയിച്ചവനായി മുദ്ര കുത്തപ്പെട്ടു "അടിത്തറ നന്നായില്ല" അതുതന്നെയാണെന്റെ പരാജയ കാരണം. എസ് എസ് എൽ സി പരീക്ഷയിൽ ഒൻപതും പത്തും മാർക്ക് വാങ്ങി ഇംഗ്ലീഷ് ഫസ്റ്റ്ഉം സെക്കന്റ്‌ഉം പാസായത് എങ്ങിനെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. ഇന്ന് ജീവിത യാത്രയിൽ അത്യാവശ്യം ഇംഗ്ലീഷിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പഠിച്ചപ്പോൾ അടിത്തറ നന്നായിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചു പോകുന്നു. എല്ലാവരും തങ്ങളുടെ അദ്ധ്യാപകരുടെ മഹത്വം വാഴ്ത്തുന്ന ഈ അദ്ധ്യാപക ദിനത്തിൽ മോശം അദ്ധ്യാപികയെ കുറിച്ച് എഴുതേണ്ടി വന്ന എന്റെ അവസ്ഥ ഇനിയുള്ള തലമുറക്ക് വരാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ "അദ്ധ്യാപകദിനാശംസകൾ " Faisal kalluvalappil
Sunil Karchal Thoppan
6 Sep 2020, 11:01 AM
പുതിയ പുലരിക്കായി വായിക്കണം ഇത്തരം പുസ്തകങ്ങൾ.
Didil lal. M M
6 Sep 2020, 10:28 AM
Really inspiring. Thought provoking.
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
Truecopy Webzine
Dec 03, 2020
1 Minutes Read
കെ. സന്തോഷ് കുമാര്‍
Nov 20, 2020
25 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Nov 12, 2020
5 Minutes Read
ഉമ്മർ ടി.കെ.
Oct 30, 2020
7 Minutes Read
എം. കുഞ്ഞാമൻ
Oct 24, 2020
14 Minutes Read
എം. കുഞ്ഞാമൻ
Oct 05, 2020
8 Minutes Read
DR Bichu X Malayil
9 Sep 2020, 12:13 AM
അധ്യാപനം വിദ്യാർത്ഥിത്വം ആത്മനിഷ്ഠമായി രേഖപ്പെടുത്തുന്നു. എന്തൊരു മൂർച്ച. ആ നിലപാടുകൾ പലപാട് കണ്ടിരുന്നു. കുഞ്ഞാമൻ സാറിനെ അറിയാം. അദ്ദേഹത്തിന്റെ നിലപാടുകൾ എത്രപേർ ശരിവയ്ക്കുമെന്ന് അറിയില്ല. എതിരുകളാകും കൂടുതൽ. അധികാരത്തോട് ചേർന്നു നിൽപ് സുഖകരമായ ഒന്നാണല്ലോ