പ്രവാസികളെയും കൊണ്ട് ആദ്യത്തെ കുറച്ചു വിമാനങ്ങള്‍ നാട്ടിലെത്തിയപ്പോള്‍ തന്നെ പ്രഖ്യാപിത നിലപാടില്‍ നിന്ന് അല്‍ഭുതകരമായി സര്‍ക്കാര്‍ പിന്നോട്ടു പോയി, കേരളത്തില്‍ സമൂഹവ്യാപനം ഇനിയും പ്രഖ്യാപിക്കാത്തത് ആരോഗ്യ വിദഗ്ദര്‍ക്ക് തികഞ്ഞ അത്ഭുതമാണ്, കണ്ടെയിന്‍മെന്റ് സോണ്‍ നിര്‍ണയിക്കാനും സമ്പര്‍ക്കപ്പട്ടിക തയാറാക്കാനും പൊലീസ്, അശാസ്ത്രീയ ചികിത്സക്ക് കൂട്ട്..കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് സംഭവിച്ച പിഴവുകള്‍ ചൂണ്ടിക്കാട്ടുകയാണ് ലേഖകന്
22 Aug 2020, 10:00 AM
2020 ജനവരി 30ന് ഉച്ചയോടടുത്ത് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അസാധാരണമായി ഒന്നും സങ്കല്‍പ്പിച്ചിരുന്നില്ല. ശാന്തമായിട്ടാണ് ടീച്ചര്‍ ആ പദങ്ങള്‍ ഉച്ചരിച്ചത്... ആ സാംപിളുകളിലൊന്ന് പോസിറ്റീവായി എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
ഇന്ത്യയിലെ ആദ്യ നോവല്‍ കൊറോണ വൈറസ് കേസായിരുന്നു അത്. മലയാളത്തില്‍ കൊറോണയെകുറിച്ച് ആദ്യ ലേഖനം വന്നിട്ട് ഒരാഴ്ച പോലും തികഞ്ഞിരുന്നുമില്ല.
ആറര മാസത്തിനിപ്പുറം ലോകമെമ്പാടും രണ്ടേകാല്‍ കോടിയോളം പേരെ ബാധിക്കുകയും എട്ടു ലക്ഷത്തിനടുത്ത് മനഷ്യരെ കൊന്നൊടുക്കുകയും ചെയ്തുകഴിഞ്ഞു കൊറോണ. ഇന്ത്യയിലാവട്ടെ ആ വൈറസ് ഇരുപത്തിമൂന്നു ലക്ഷം പേരില്‍ പടരുകയും 53,000ലധികം പേരെ ഓര്‍മ മാത്രമാക്കുകയും ചെയ്തു.
അഭിമാന കേരളം
മികച്ച പ്രകടനമാണ് കൊറോണയെ ചെറുക്കുന്നതില്‍ കേരളം കാഴ്ചവെച്ചത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വൈദ്യവിദ്യാര്‍ത്ഥിനിക്ക് പിന്നാലെ മറ്റു രണ്ടു കേസുകൂടി സ്ഥിരീകരിച്ചെങ്കിലും അടുത്ത ബന്ധുക്കള്‍ക്ക് പോലും പകരാനിടയാക്കാതെ രോഗം നിയന്ത്രിക്കാനായത് നിപ്പ അനുഭവത്തിന്റെ വൈകിയെത്തിയ മധുരഫലങ്ങളായിരുന്നു. മാര്‍ച്ച് എട്ടിന് ഇറ്റാലിയന്‍ കണക്ഷനില്‍ കൊറോണ വീണ്ടും ഗറില്ലാ ആക്രമണം നടത്തി. പത്തനംതിട്ടയിലെ മൂന്നുപേരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തപ്പോഴും അവരുടെ സമ്പർക്കം തെരഞ്ഞുപിടിച്ച്, ചികിത്സിച്ച് സുഖപ്പെടുത്തിയപ്പോഴും കേരളത്തിന്റെ അഭിമാന പതാക ഉയര്‍ന്നു തന്നെ പറന്നു. പക്ഷേ തുടര്‍ന്ന് അവിടെയുമിവിടെയുമൊക്കെ കേസുകള്‍ പ്രത്യക്ഷ്യപ്പെടാന്‍ തുടങ്ങി. ദേശീയ ലോക്ക്ഡൗണിന്റെ തൊട്ടുമുമ്പത്തെ ദിവസം 105 കേസായിരുന്നു കേരളത്തില്‍ മൊത്തം. മെയ് ഏഴിന്, പ്രവാസികള്‍ വന്നുതുടങ്ങുന്നതിനുമുമ്പ്, 504 കേസും. കൃത്യം ആറു മാസം കഴിഞ്ഞപ്പോള്‍, ആഗസ്റ്റ് മൂന്നാമത്തെ ആഴ്ചയില്‍, 19ന്, കേസുകളുടെ എണ്ണം ആദ്യമായി ഒരു ദിവസത്തില്‍ മാത്രം 2000 കടന്നു. ആകെ കേസുകളുടെ എണ്ണം 52000നടുത്തും. മരണ സംഖ്യ 182. മാര്‍ച്ച് 28 നായിരുന്നു കേരളത്തിലെ ആദ്യ കോവിഡ് മരണം- പത്തു ദിവസം മുമ്പ് ദുബായില്‍ നിന്നെത്തിയ 69 കാരനായ ഫോര്‍ട്ട് കൊച്ചിക്കാരന്‍.

ഫെബ്രുവരി 18ന് ശൈലജ ടീച്ചര്‍ മറ്റൊരു വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വലിയ ആത്മവിശ്വാസത്തോടെ സത്യസന്ധമായി സ്വയം വിശ്വസിച്ചുകൊണ്ട് അവര്‍ പറഞ്ഞു: മാര്‍ച്ച് ആദ്യത്തെ ആഴ്ചയോടെ കേരളത്തില്‍ കോവിഡ് രോഗികളുണ്ടാവില്ല. ക്വാറന്റയിനിലുള്ളവര്‍ പുറത്തുവരാന്‍ കാത്തിരിക്കുകയാണ്, കേരളം കോവിഡ് ഫ്രീ ആയി പ്രഖ്യാപിക്കാന്‍. ആ ആത്മവിശ്വാസം സുഗന്ധം പോലെ കേരളമാകെ പരന്നു. മെയ് ആദ്യ ആഴ്ചയില്‍ അടുത്തടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഒരു കേസു പോലും റിപ്പോര്‍ട്ട് ചെയ്തില്ല. ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങള്‍ കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. ബി.ബി.സിയടക്കമുള്ള എണ്ണപ്പെട്ട ചാനലുകളില്‍ കേരളമെന്ന അത്ഭുതം ചര്‍ച്ചയായി. മഹാരാഷ്ട്രയും ഗുജറാത്തുമൊക്കെ കൊറോണ നിയന്ത്രിക്കുവാന്‍ കേരളത്തിന്റെ വിദഗ്‌ദോപദേശം തേടി. കേരളം അക്ഷരാര്‍ത്ഥത്തില്‍ ലോകത്തിന്റെ നെറുകയിലായ മുഹൂര്‍ത്തം.
ഫെബ്രുവരി 18 ന്റെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നിന്ന് ആഗസ്റ്റ് 13ലെ വാര്‍ത്താ സമ്മേളനത്തിലേക്കെത്തുമ്പോള്‍, അന്നാണ് മാസ്‌ക് കൊണ്ട് മുഖം മറച്ചിരുന്നുവെങ്കിലും കണ്ണകളില്‍ പ്രകടമായ ഉല്‍ക്കണ്ഠയോടെ ഒരു മാസത്തിനകം കേരളത്തില്‍ ഒരു ദിവസം ഇരുപതിനായിരം കേസുകള്‍ വരെ ഉണ്ടാവാനിടയുണ്ടെന്ന് അവര്‍ പറഞ്ഞത്.
വിലയ്ക്കുവാങ്ങിയ തെറ്റുകള്‍
കേരളത്തിലെ ഭരണകൂടവും ആരോഗ്യമന്ത്രിയും ഏറ്റവും മികച്ച രീതിയിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ആസൂത്രണം ചെയ്തത് എന്നതിന് സംശയമില്ല. ആത്മാര്‍ത്ഥമായും സത്യസന്ധമായും പ്രവര്‍ത്തിക്കുകയും കോവിഡിനെതിരായ പോരാട്ടത്തില്‍ ധീരമായി വഴി കാട്ടുകയും ചെയ്തു. പുതിയ ശാസ്ത്രീയ വിജ്ഞാനങ്ങള്‍ സ്വാംശീകരിച്ച്, സ്വയം നിരന്തരം നവീകരിച്ച് മലയാളിയെ കോവിഡിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കുതറിത്തെറിപ്പിക്കാന്‍ അവര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുവാനും, കിട്ടാവുന്ന എല്ലായിടത്തുനിന്നും സഹായം ലഭ്യമാക്കുവാനും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ മികച്ച വിജയം നേടി. ആരോഗ്യ സംവിധാനത്തിന്റെ മുക്കിലും മൂലയിലും അവരുടെ കണ്ണുകളെത്തി. തികച്ചും അഭിനന്ദനാര്‍ഹമായ
പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ മലയാളികളുടെ വിശ്വാസമാര്‍ജ്ജിച്ചു. നിപ്പ നേരിടുന്നതില്‍ കാണിച്ച വൈദഗ്ദ്യം ഉച്ചസ്ഥായിയില്‍ അവര്‍ കോവിഡ് കാലത്ത് പരീക്ഷിച്ച് വിജയിക്കുകയായിരുന്നു.
പക്ഷേ, നിരന്തരം ആരോഗ്യ സംവിധാനത്തേയും ആസൂത്രകരേയും വെല്ലുവിളിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ നേരിടുമ്പോള്‍ തെറ്റ് പറ്റാനിടയുണ്ടെന്നും, അത് തിരുത്തി മുന്നോട്ടു പോവണമെന്നും സ്വയം ഓര്‍മിപ്പിക്കുവാന്‍ വൈകിപ്പോവുന്നത് ആത്മഹത്യാപരമാണെന്നത് പൊതുജനാരോഗ്യ രംഗത്തെ പുതിയ കാഴ്ചപ്പാടല്ല. സൈബീരിയന്‍ തണുപ്പിനെ ചെറുത്തുതോല്‍പ്പിക്കാമെന്നു കരുതിയ ഹിറ്റ്‌ലര്‍ക്ക് വന്ന കണക്കുകൂട്ടലിലെ ചെറിയ പിശകിന് നല്‍കേണ്ടി വന്ന വില ചരിത്രത്തിലെ വലിയ പാഠങ്ങളിലൊന്നാണ്. വിജയം കൈയെത്തും ദൂരത്ത് നില്‍ക്കേ ആണിച്ചക്രം ഊരിത്തെറിച്ച് നിസ്സഹായകരാവുന്ന യോദ്ധാക്കള്‍ ഏതൊരു സംഗര ഭൂമിയിലേയും കരുണാദ്ര കഥാപാത്രങ്ങളാണെന്നത് ഒരിക്കലും മറന്നുകൂടാ.
കേരളം, ഈ അന്തരാളത്തില്‍ ഇതൊക്കെയാണോ നമ്മെ ഓര്‍മിപ്പിക്കുന്നത്?
മെയ് ഏഴിന് പ്രവാസികള്‍ കേരളത്തിലെത്തി തുടങ്ങിയപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രകാരം രണ്ടു ലക്ഷത്തോളം പേര്‍ക്ക് ക്വാറന്റയിന്‍ സംവിധാനം തയാറാണെന്നത് വലിയ ആശ്വാസത്തോടെയാണ് നാം കേട്ടത്. അഞ്ചും പത്തും വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തുന്ന പ്രവാസികള്‍ വീടുകളലെത്തിയാല്‍, മനുഷ്യ സഹജമായ വൈകാരിക മുഹൂര്‍ത്തങ്ങളില്‍ സമ്പര്‍ക്ക സുരക്ഷാവലയങ്ങള്‍ ഞ്ഞൊടിയിടയില്‍ തകരുമെന്നും രോഗവ്യാപനത്തിന് സാദ്ധ്യതയേറുമെന്നൊക്കെ തിരിച്ചറിയാന്‍ സത്യത്തില്‍ ശാസ്ത്രീയ വിശകലന പാടവം ആവശ്യമില്ല. പക്ഷേ ആദ്യത്തെ കുറച്ചു വിമാനങ്ങള്‍ നാട്ടിലെത്തിയപ്പോള്‍ തന്നെ പ്രഖ്യാപിത നിലപാടില്‍ നിന്ന് അല്‍ഭുതകരമായി സര്‍ക്കാര്‍ പിന്നോട്ടു പോവുന്നതാണ് കണ്ടത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെ പോലെ ആരോഗ്യ രംഗത്ത് നിര്‍ണ്ണായകമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ കൃത്യമായി അത്തരമൊരു നിലപാടുണ്ടാക്കിയേക്കാവുന്ന ഗുരുതരാവസ്ഥകളെ കുറിച്ച് സര്‍ക്കാറിനെ പലതവണ ഓര്‍മ്മപ്പെടുത്തിയിരുന്നുതാനും. പക്ഷേ ഏതോ ഭൂതാവേശം കൊണ്ടെന്ന പോലെ സര്‍ക്കാര്‍ അത്തരം ജാഗ്രതാ സൂചന പരിഗണിക്കാതെ മുന്നോട്ടുപോയി. അവിടെയാണ് സര്‍ക്കാരിന് ആദ്യമായി പിഴച്ചത്. അതുവരെ കൃത്യവും ശാസ്ത്രീയവുമായി മുന്നോട്ടുപോയ ആരോഗ്യ സംവിധാനം വലിയൊരു തെറ്റ് വിലയ്ക്കു വാങ്ങുകയായിരുന്നു. അങ്ങനെയാണ് കേരളത്തില്‍ സര്‍ക്കാരും ജനങ്ങളും ശ്രദ്ധാപൂര്‍വം പണിതുയര്‍ത്തിയ പ്രതിരോധ കോട്ടക്ക് ആദ്യമായി വിള്ളല്‍ വീഴുന്നത്. സമൂഹവ്യാപനത്തിന്റെ ആദ്യ വിത്ത്, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നാം വിതച്ചു കഴിഞ്ഞിരുന്നു. മെയ് ഏഴിലെ 500 കേസുകള്‍ കൃത്യം ഇരുപതാം ദിവസം, മെയ് 27 ന്, ആയിരമായി. പിന്നെ ഒരു കുതിച്ചുചാട്ടമായിരുന്നു. ജൂലൈ നാലിന് അയ്യായിരവും, പതിനാറിന് പതിനായിരവും ജൂലൈ ഇരുപത്തിയേഴിന് ഇരുപതിനായിരവും നാം ഞൊടിയിടെ പിന്നിട്ടു. കേരളത്തില്‍ ആദ്യമായി ഭീതിയുടെ അലകള്‍ തൊട്ടറിയാമെന്നായി. മലയാളിയുടെ ആത്മവിശ്വാസത്തിന്റെ ചിരി പതുക്കെ മങ്ങിത്തുടങ്ങി.
സമൂഹവ്യാപനം ഒരു കൃത്യവിലോപമല്ല
അതിനിടെയാണ്, കോവിഡ് പ്രതിരോധത്തിന് കരിനിഴല്‍ വീഴ്ത്തി പൂന്തുറ സംഭവം- തദ്ദേശവാസികള്‍ സര്‍ക്കാരിനെതിരെ ആദ്യമായി രംഗത്ത് വരുന്ന സംഭവം. അടിസ്ഥാന സൗകര്യം നിഷേധിച്ച് സര്‍ക്കാര്‍ ഉത്തരവുകള്‍ വന്നപ്പോള്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് തീരദേശനിവാസികള്‍ തെരുവിലിറങ്ങി. സമൂഹ സുരക്ഷാ നടപടി പ്രഖ്യാപിച്ചും അടച്ചിടല്‍ കഴിയുന്നത്ര പിന്‍വലിച്ചുമാണ് സര്‍ക്കാറിന് അവരെ അനുനയിപ്പിക്കാനായത്. തദ്ദേശീയമായി പൂന്തുറയിലാണ് സമൂഹവ്യാപനം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആദ്യമായി നിര്‍ബന്ധിക്കപ്പെടുന്നതും. കേരളത്തില്‍ സമൂഹവ്യാപനം ഇനിയും പ്രഖ്യാപിക്കാത്തത് ആരോഗ്യ വിദഗ്ദര്‍ക്ക് തികഞ്ഞ അത്ഭുതമാണ്. വെറും 60 കേസ് മാത്രമുണ്ടായിരുന്നപ്പോഴാണ്, ഉറവിടമറിയാത്ത ആദ്യത്തെ കേസ് തിരിച്ചറിഞ്ഞ ഉടന്‍ ഫെബ്രുവരി 26 ന് കാലിഫോര്‍ണിയയില്‍ ആന്റണി ഫൗസി സമൂഹ വ്യാപനം പ്രഖ്യാപിച്ചത്. ആസ്‌ടേലിയയിലാവട്ടെ, സൗത്ത് കരോലിനയില്‍ 41 കാരിക്ക് ഉറവിടമറിയാതെ രോഗലക്ഷണങ്ങളുണ്ടായപ്പോള്‍- 33 കേസുകളായിരുന്നു അന്ന് ആകെ ആസ്‌ടേലിയയില്‍- സമൂഹവ്യാപനം പ്രഖ്യാപിക്കാന്‍ അവര്‍ അറച്ചുനിന്നില്ല. എപ്പിഡമിയോളജി അടിസ്ഥാനമാക്കിയുള്ള സുദൃഢ കാഴ്ചപ്പാടും സയന്റിഫിക് ടെംപര്‍ മുറുകെ പിടിച്ചുള്ള ശാസ്ത്രിയ നിലപാടുകളുമായിരുന്നു അവരുടെ മാര്‍ഗദീപം.
ദേശത്തെ രോഗബാധിതരുടെ എണ്ണം- പുറത്തുനിന്നു വരുന്നവരുടേതും കൂട്ടിയല്ല- ഒരാഴ്ച കൊണ്ട് ഇരട്ടിക്കുക/ മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ മുപ്പതു ശതമാനത്തിലധികം കേസുകള്‍ സമ്പര്‍ക്കം മൂലമാവുക എന്നിവയൊക്കെയാണ് സമൂഹവ്യാപന സൂചകങ്ങളായി പ്രായേണ സ്വീകരിച്ചുപോരുന്നത്. ഒറ്റപ്പെട്ട (sporadic) കേസുകളില്‍നിന്ന് തദ്ദേശീയ വ്യാപനം (local spread) ഉണ്ടായി, ക്ലസ്റ്റററുകള്‍ (രോഗബാധിതരുടെ കൂട്ടം ) രൂപപ്പെട്ട്, അവ മള്‍ട്ടിപ്പിള്‍ ക്ലസ്റ്ററുകള്‍ ആവുന്നതോടെയാണ് സമൂഹവ്യാപനം സംഭവിക്കുന്നത്.
ലോകത്തെമ്പാടും മിക്കവാറും കമ്യൂണിറ്ററി സ്പെഡ് സംഭവിച്ചിട്ടുള്ളത് നിശ്ശബ്ദ വ്യാപനം (Silent spread) വഴിയാണ് എന്നതിനാല്‍ അങ്ങേയറ്റം ജാഗ്രത ആവശ്യപ്പെടുന്ന സവിശേഷ സന്ദര്‍ഭമാണിത്. CDC യും ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റിയും ഉറവിടമറിയാത്ത കേസുകളാണ് സമൂഹവ്യാപനത്തിന്റെ പ്രാഥമിക സൂചകങ്ങളായി സ്വീകരിച്ചു പോരുന്നത്.
സാമൂഹിക വ്യാപനം ഏതൊരു പാന്‍ഡെമിക്കിന്റേയും ഒരു ഘട്ടം (stage) മാത്രമാണെന്ന് നാം അസന്നിഗ്ദമായി തിരിച്ചറിയേണ്ടതുണ്ട്. അത് സംഭവിച്ചാല്‍ ഗുരുതര കൃത്യവിലോപവും സാമൂഹികാരോഗ്യരംഗത്തെ കടുത്ത വീഴ്ചയുമായും പരിഗണിക്കപ്പെട്ടേക്കാമെന്ന ഭീതി അശാസ്ത്രീയമാണെന്ന് നമ്മുടെ സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ തിരിച്ചറിയാതെ പോവുന്നത് ഖേദകരമാണ്. സമൂഹവ്യാപനം സംഭവിച്ചില്ലെങ്കില്‍ വലിയ മികവാണെന്നും അത് പുറത്തറിഞ്ഞാല്‍ ഇതുവരെ പടുത്തുയര്‍ത്തിയ നേട്ടങ്ങള്‍ക്കൊക്കെ കരിനിഴലാവും എന്നുമൊക്കെയുള്ള മിഥ്യാബോധം കുടഞ്ഞെറിയാന്‍ സമയം വൈകി. കേരളം പോലെ ലോകം മുഴുവന്‍ കൊണ്ടാടിയ, വിജയകരമായ കോവിഡ് പ്രതിരോധ രീതികള്‍ കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച ഒരു പ്രദേശത്തിന് ഈ നിലപാട് കൂടുതല്‍ ആരാധകരെ സമ്മാനിച്ചേക്കില്ലെന്നു തോന്നുന്നു. ബ്യുബോണിക് പ്ലേഗുകളുടെ നീണ്ടകാല ചരിത്രവും സ്പാനിഷ് ഫ്ളൂവിന്റെ താരതമ്യേന സമീപകാല ചരിത്രവുമൊക്കെ കൃത്യമായി ഇത്തരമൊരു എപ്പിഡമിയോളജിക്കല്‍ പാറ്റേണ്‍ പിന്‍പറ്റുന്നുണ്ടെന്നും ഓര്‍മിക്കുക.
ശാസ്ത്രീയത മാത്രം മാനദണ്ഡമാക്കി രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ ധീരമായി സമൂഹവ്യാപനം പ്രഖ്യാപിച്ച മുന്‍നിര രാഷ്ട്രങ്ങളായ ആസ്ട്രേലിയയും അമേരിക്കയും ഈകാര്യത്തിലെങ്കിലും നമുക്ക് അനുകരണീയ മാതൃകയാണ്. നാലുഘട്ടം കടന്ന് എന്‍ഡെമിക് (സ്ഥായിയായ തദ്ദേശീയരോഗം. ഉദാ: ചിക്കുന്‍ഗുനിയ, ഡെങ്കി ) ഘട്ടത്തിലെത്തിയാണ് സാധാരണ ഗതിയില്‍ മഹാമാരികള്‍ ശമിക്കുക. 1918ലെ സ്പാനിഷ് ഫ്ളൂ, അത് എച്ച്.വണ്‍.എന്‍.വണ്‍ (H1N1) ആണെന്ന് തിരിച്ചറിഞ്ഞത് 2005ലാണ്, പാന്‍ഡെമിക്കിന്റെ ഭീകര സ്വഭാവമാര്‍ജ്ജിച്ച് അതിവേഗം പടര്‍ന്ന്, പതുക്കെ ശമിച്ചടങ്ങി എന്‍ഡെമിക്കായി രൂപാന്തരം കൊണ്ടത് 1921-ലാണ്. അത്തരമൊരു പരിണാമം തന്നെയാണ് കോവിഡിനും രോഗാണു ശാസ്തജ്ഞര്‍ പ്രതീക്ഷിക്കുന്നത്. പാന്‍ഡെമിക്കിന്റെ സ്വാഭാവികമായ ഒരു ഘട്ടത്തെ തമസ്‌കരിക്കാനാവില്ലെന്ന അടിസ്ഥാന സാമാന്യബോധം കൈവിടാതിരിക്കാനുള്ള വിവേകമാണ് കോവിഡ് കാലം നമ്മോട് കൃത്യമായി ആവശ്യപ്പെടുന്നത്.
ശാസ്ത്രീയമായും സൂക്ഷ്മതയോടെയും മുന്‍കരുതൽ സ്വീകരിക്കുവാനും
ഉത്തരവാദിത്തത്തോടെ പെരുമാറാനും, ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിക്കുവാനും പൗരബോധമാണിവിടെ നിര്‍ണ്ണായക ഘടകം. പൊതുസമൂഹത്തെ അത്തരമൊരു പ്രഖ്യാപനം നിര്‍ണായകമായി സ്വാധീനിച്ചേക്കും. 80-90 ശതമാനം കേസും സമ്പര്‍ക്കം മൂലമാവുകയും ഉറവിട മറിയാത്ത കേസുകള്‍ ദിവസേന നൂറിനടുത്തെത്തുകയും (ആഗസ്റ്റ് 15-ന് 112 ആയിരുന്നു ഉറവിടമറിയാത്ത രോഗബാധിതര്‍) ചെയ്തിട്ടു പോലും സര്‍ക്കാര്‍ സമൂഹവ്യാപനം പ്രഖ്യാപിക്കാത്തത് അത്ഭുതകരമായ കടങ്കഥയായിത്തന്നെ അവശേഷിക്കുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ളത് പൊലീസിന്...
ആഗസ്റ്റ് മൂന്നിനാണ് സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിന് പൊലീസിന് കൂടുതല്‍ അധികാരം കൈമാറാന്‍ തീരുമാനിക്കുന്നത്. കോവിഡിന്റെ തുടക്കം മുതല്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുന്നവരാണ് പൊലീസുകാര്‍. ലോക്ക്ഡൗണിൽ ഊണും ഉറക്കവുമൊഴിച്ച് അവര്‍ വാഹനങ്ങള്‍ പരിശോധിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. മാസ്‌കും സാനിറ്റൈസറും തികയാത്ത സന്ദര്‍ഭങ്ങളില്‍ പോലും സാമൂഹികപ്രതിബദ്ധതയോടെ ആത്മാര്‍ത്ഥമായി പൊലീസിങ് നടപ്പാക്കി. സ്വന്തം ആരോഗ്യസുരക്ഷ വകവെക്കാതെ സമരക്കാരെ നേരിട്ടു. ലീവെടുക്കാനാവാതെ കുടുംബത്തില്‍ നിന്നകന്ന് മാസങ്ങളോളം ജോലി ചെയ്തു തളര്‍ന്നു. കേരളീയ സമൂഹം ആരോഗ്യ പ്രവര്‍ത്തകരോളം തന്നെ കടപ്പെട്ടിരിക്കുന്ന വിഭാഗമാണ് പൊലീസ് എന്നതില്‍ സംശയമില്ല. ഒരു ബിഗ് സല്യൂട്ടിന് എന്തു കൊണ്ടും അര്‍ഹര്‍. പക്ഷേ കണ്ടെയിന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കാനും പ്രഥമ -ദ്വിതീയ സമ്പര്‍ക്കപ്പട്ടിക തയാറാക്കുവാനും ക്വാറന്റയിനിലുള്ളവരെ നിരീക്ഷിക്കാനും ഒക്കെ അവരെ ഏല്‍പ്പിക്കുന്നത് സാമാന്യ ബോധത്തിന്റെ തികഞ്ഞ ലംഘനമാണെന്ന് പറയാതെ വയ്യ. അതേസമയം, സമ്പര്‍ക്കപ്പട്ടികയിലെ ആളുകളെ തെരഞ്ഞുപിടിക്കുവാനും ‘ബ്രക്ക് ദി ചെയിന്‍’ മാനദണ്ഡം പാലിക്കാത്തവരെ കര്‍ശനമായി നേരിടാനും, ആരോഗ്യപരിപാലന നിയമങ്ങള്‍ തെറ്റിക്കുന്നവരെ കണ്ടുപിടിക്കുവാനും അവരെ നിയോഗിക്കുന്നത് ഭരണപരമായ നല്ല തീരുമാനമാണുതാനും. ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന പൊലീസ് സേനക്ക് അമിതഭാരം ഏല്‍പ്പിക്കുന്നു എന്ന അപരാധത്തിനോടൊപ്പം ഒരു പരിശീലനവും ലഭിക്കാത്ത പ്രവര്‍ത്തന മേഖലകളില്‍ അവരെ നിയോഗിക്കുന്നത് തികച്ചും അശാസ്ത്രീയമാണെന്ന് അധികാരികള്‍ മനസ്സിലാക്കാത്തത് ദുഃഖകരവും അത്ഭുതകരവുമാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ചിരുന്ന പ്രവര്‍ത്തനം പൊലീസിനെ ഏല്‍പ്പിക്കുന്നതിന്റെ സാംഗത്യം വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മിക്കവാറും സംഘടനകള്‍, ഐ.എം.എ അടക്കം, ഈ തുഗ്‌ളക്കിയന്‍ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. ഫോണ്‍കോളുകളുടെ ലിസ്റ്റ് എടുത്ത് സമ്പര്‍ക്കപ്പട്ടികയിലെ ആളുകളെ പൊലീസ് നിരീക്ഷിക്കുന്നതിന്റെ നിയമവശം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. താരതമ്യേന കൃത്യവും സുതാര്യവുമായി പോകുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നു എന്നതിനപ്പുറം ആറു മാസത്തിലേറെയായി ആത്മാര്‍ത്ഥമായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ മുഖവിലക്കെടുക്കാതിരിക്കുക വഴി ഒരുതരം അന്യതാബോധം അവരില്‍ സൃഷ്ടിക്കുവാന്‍ മാത്രമേ ഇത്തരം നടപടികള്‍ ഉതകിയിട്ടുള്ളു എന്ന വിമര്‍ശനവും കാണാതിരിക്കാന്‍ വയ്യ. എപ്പിഡമിയോളജിക്കല്‍ മാനദണ്ഡങ്ങളുപയോഗിച്ച് നിര്‍വഹിക്കേണ്ട ആരോഗ്യ പ്രവര്‍ത്തനങ്ങളായ കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തിനും കോണ്ടാക്റ്റ് ലിസ്റ്റ് തയാറാക്കാനും, ഇത്തരം കാര്യങ്ങളില്‍ പരിശീലനം ലഭിക്കാത്ത പൊലീസിനെ നിയോഗിക്കുക വഴി, മികവോടെ മുന്നോട്ടു പോയിരുന്ന ഒരു സംവിധാനത്തെ തികഞ്ഞ പരാധീനതയിലേക്കും അവ്യക്തതയിലേക്കും തള്ളിവിട്ടത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തെ ഗുരുതരമായി ബാധിച്ചു.
ആ പ്രതിരോധ മരുന്നി'ന്റെ ശേഷിയും ഔചിത്യവും
ആധുനിക വൈദ്യശാസ്ത്രത്തില്‍ കോവിഡിന്റെ തുടക്കം മുതല്‍ ഫലപ്രദമായ ഔഷധങ്ങള്‍ക്കും വാക്‌സിനും വേണ്ടി ശാസ്ത്രീയാന്വേഷണം ആരംഭിച്ചിരുന്നു. സാര്‍സ് -കോവ് - 2 വൈറസിനെതിരെ കൃത്യമായി പ്രയോഗിക്കാവുന്ന മരുന്നുകളോ വാക്‌സിനോ കണ്ടെത്താന്‍ കഴിയാത്തതിന്റെ പശ്ചാത്തലത്തില്‍ സാമ്യമുള്ള മറ്റു പല രോഗങ്ങള്‍ക്കുമുപയോഗിക്കുന്ന മരുന്നുകള്‍ ലോകവ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മുതല്‍ ഫാവിപിരാവിര്‍ വരെയുള്ള മരുന്നുകള്‍ ഈ വിഭാഗത്തിലാണുള്ളത്. മൂന്നാം ഘട്ടത്തിലെ അവസാന സ്റ്റേജിലെത്തി നില്‍ക്കുന്ന പത്തിലധികം കാന്‍ഡിഡേറ്റ് വാക്‌സിനുകളും പലരാജ്യങ്ങളിലും അവസാനഘട്ട പരീക്ഷണങ്ങളിലാണ്. കൊറോണ ബാധിതരുടെ പനി നിയന്ത്രിക്കുവാനും, ശ്വാസതടസ്സം നീക്കുവാനും, ന്യൂമോണിയ ചികിത്സിക്കുവാനും, രക്തം ശ്വാസകോശ ധമനികളില്‍ കട്ടപിടിക്കുന്നത് തടയുവാനും ഗുരുതരമായ സൈറ്റോകൈന്‍ സ്റ്റോമിനെ ( cytokine storm) ചെറുക്കുവാനുമൊക്കെയുള്ള ആധുനിക സങ്കേതങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് ഗുരുതരാവസ്ഥകളും മരണനിരക്കും എത്രയോ കുറക്കുവാന്‍ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. കൃത്യമായി, നോവൽ കൊറോണ വൈറസിനെതിരെ ഉപയോഗിക്കാവുന്ന മരുന്നോ വാക്‌സിനോ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നു പറയാന്‍ ഒരു സങ്കോചവും ആധുനിക വൈദ്യശാസ്ത്രം ഇതഃപര്യന്തം കാണിച്ചിട്ടുമില്ല. ശാസ്ത്രത്തിന്റെ വഴികള്‍ തികഞ്ഞ സത്യസന്ധതയില്‍ അടിയുറച്ചതായതിനാല്‍ മറ്റൊരു വഴി ആധുനിക വൈദ്യശാസ്ത്രത്തിന് അചിന്ത്യവുമാണ്.
പക്ഷേ, ചില സമാന്തര ചികിത്സാ വിഭാഗങ്ങള്‍ കൊറോണ വൈറസ് ബാധ തുടങ്ങിയ ഉടന്‍, ഇതാ ഞങ്ങളുടെ പക്കല്‍ പ്രതിരോധ മരുന്നുണ്ടെന്നു പറഞ്ഞ് മുന്നോട്ട് വരികയുണ്ടായി. അവരുടെ മരുന്നുകളുടെ ശാസ്ത്രീയ അടിസ്ഥാനം ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല എന്നത് മാറ്റിനിര്‍ത്തിയാല്‍ തന്നെ, (നേര്‍പ്പിക്കും തോറും മരുന്നിന്റെ ശക്തി കൂടുമെന്നത് ശരിയാണെങ്കില്‍ ഇന്ന് ലോകം നിയന്തിക്കുന്ന ഫിസിക്‌സ്-കെമിസ്ടി അടിസ്ഥാന നിയമങ്ങള്‍ മുഴുവന്‍ തെറ്റാണ്) ആ മരുന്നിന്റെ പ്രതിരോധ ശേഷി ഏതു പഠനങ്ങളില്‍ എവിടെയൊക്കെ തെളിഞ്ഞു എന്ന് പ്രഖ്യാപിക്കാനുള്ള മിനിമം ഔചിത്യവും സത്യസന്ധതയും അവര്‍ കാണിക്കേണ്ടതുണ്ട്.

ഈ അശാസ്ത്രീയ ചികിത്സക്ക് കേരള- കേന്ദ്ര സര്‍ക്കാരുകള്‍ കൂട്ടുനില്‍ക്കുന്നു എന്നു വരുന്നത് അത്യന്തം ഖേദകരമാണ്. ഈ ചികിത്സയുടെ ഗുണങ്ങള്‍ സര്‍ക്കാരിന് ബോദ്ധ്യപ്പെട്ടിരുന്നോ, ഏതു പഠനങ്ങളാണ് അവര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്, എത്ര പേരില്‍ പഠനം നടത്തി, എവിടെയൊക്കെയാണ് പഠനം നടത്തിയത്, ആ ചികിത്സ സ്വീകരിച്ചവരില്‍ എത്രപേര്‍ പ്രതിരോധം നേടി, എന്തടിസ്ഥാനത്തിലാണ് ആ ചികിത്സ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മലയാളികളോട് പറയുന്നത് തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്. ഇതൊന്നുമില്ലാതെ, തെളിവുകളുടെ ഒരു മിന്നായം പോലുമില്ലാതെ ഒരു ജനാധിപത്യ സര്‍ക്കാര്‍ അത്തരം ചികിത്സ ശുപാര്‍ശ ചെയ്യുന്നത് ജനങ്ങളുടെ ആരോഗ്യത്തിനു നേരെയുള്ള കടന്നുകയറ്റമായി മാത്രമേ കാണുവാന്‍ കഴിയൂ. മാത്രമല്ല, ഇത്തരം ചികിത്സ സ്വീകരിക്കുന്നവര്‍ ഒരു അയഥാര്‍ത്ഥ / വ്യാജ സുരക്ഷാബോധം അനുഭവിക്കുക്കുകയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ പിന്നോട്ട് പോവുകയും ചെയ്യും. അങ്ങേയറ്റം ഗുരുതര ഭവിഷ്യത്തുകള്‍ സൃഷ്ടിക്കാവുന്ന സാഹചര്യമാണ് അങ്ങിനെ സൃഷ്ടിക്കപ്പെടുന്നത്.
ലോകത്ത് ഇന്ത്യയൊഴികെ മറ്റ് 218 രാജ്യങളിലും, അതിന്റെ ജന്മഭൂമിയായ ജര്‍മ്മനിയിലടക്കം, ഈ ചികിത്സ കൊറോണ പ്രതിരോധത്തിന് പരിഗണിക്കപ്പെടുകപോലും ചെയ്യാത്തതെന്ത് എന്ന ചോദ്യത്തിനും സര്‍ക്കാര്‍ ഉത്തരം പറയേണ്ടതുണ്ട്. 20 ലക്ഷം പേര്‍ക്ക് ഈ ‘പ്രതിരോധ മരുന്ന്' നല്‍കിയ മുംബെയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ലസ്റ്ററുകള്‍ രൂപംകൊണ്ടത് എന്ന കാര്യം പോലും സര്‍ക്കാര്‍ പരിഗണിക്കുന്നേയില്ല. തികച്ചും ഖേദകരമെന്നു പറയട്ടെ, ശാസ്ത്രാഭിമുഖ്യമുള്ള നിരവധി സംഘടനകളും ശാസ്ത്ര സാഹിത്യ പരിഷത്തും ഐ.എം.എ യുമൊക്കെ ഇത്തരം അശാസ്ത്രീയ ചികിത്സകള്‍ക്കെതിരെ രംഗത്ത് വന്നിട്ടും സര്‍ക്കാര്‍ അതിനെതിരെ മുഖം തിരിക്കുകയാണുണ്ടായത്.
പുരോഗമന നിലപാടുകളും ശാസ്ത്രവും നിരന്തരം തെറ്റുതിരുത്തി മുന്നോട്ടു പോകുവാനാണ് ശ്രമിക്കുന്നത്. പുരോഗമന പ്രതിച്ഛായയുള്ള കേരളവും സ്വയം വിമര്‍ശനത്തിന്റെ പാത സ്വീകരിച്ച് തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോവുന്നത് കൊറോണ പ്രതിരോധത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ കീര്‍ത്തി നിശ്ചയമായും പൂര്‍വാധികം വര്‍ദ്ധിപ്പിച്ചേക്കും.
സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍, ഐ.എം.എ
Gopinatha Menon
23 Aug 2020, 11:50 PM
ഹോമിയോ ,ആയുർവേദം എല്ലാം കേരള സർക്കാരും അംഗീകരിച്ച ചികിത്സ രീതി അല്ലേ. അലോപ്പതിയിൽ ബിരുദം എടുക്കുന്നത് പോലെ തന്നെ പഠിച്ചാണ് ഹോമിയോ ആയുർവേദ ബിരുദം നേടുന്നത് . സർക്കാരിന്റെ തന്നെ ആശുപത്രികളും ഉണ്ടല്ലോ. .ഇനി ഇൗ ചികിൽസകൾ കൊണ്ട് അസുഖം വർദ്ധിക്കും എങ്കിൽ പിന്നെ അതൊക്കെ നിരോധിച്ചാൽ പോരെ. പ്രഹസനം നടത്തുന്നത് എന്തിനാ. ഹോമിയോ മരുന്ന് കഴിച്ചാൽ കോവിഡ് മാറും എന്നാരും പറഞ്ഞിട്ടില്ല പക്ഷേ ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിപ്പിക്കാൻ അശേനിക് ആൽബം 30 കഴിച്ചാൽ മതിയാകും . ഒരു സൈഡ് ഇഫക്റും ഇല്ലാത്ത ഒരു മരുന്ന് കഴിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടെങ്കിൽ അതിനെ പരിഹരിക്കണം എന്ന് ആരു പറഞ്ഞു. അലോപ്പതിയിൽ മാഫിയ ഉണ്ട് . അതാണ് ഒരു കൊറോണ രോഗി (മറ്റു സംസ്ഥാനങ്ങളിൽ)ലക്ഷങ്ങൾ കൊടുക്കേണ്ടി വരുന്നത് . ചികിത്സിച്ചു ഭേദമാക്കാൻ മരുന്നില്ല. എന്നാല് പ്രതിരോധം നടത്തുന്നത് എന്തിനാണ് തയുന്നത്. വാക്സിൻ കണ്ട് പിടിച്ചാൽ വളരെ നല്ലത്. പക്ഷേ അത് സർകാർ കൊടുത്താൽ ഉപകാരം ആയിരിക്കും. ബിൽ ഗേറ്റ്സ് ഇനിയും വലിയ പണകരാൻ ആകും സംശയം വേണ്ട
P.T.Unnikrishnan
23 Aug 2020, 09:07 AM
കൃത്യമായ നിരീക്ഷണങ്ങൾ. സൂക്ഷ്മതയോടെ ശാസ്ത്രീയമായ പിഴവുകൾ കണ്ടെത്തിക്കൊണ്ടുള്ള അപഗ്രഥനം ഏറെ വിജ്ഞാനപ്രദമാണ്. ചില വിയോജനങ്ങൾ പറയാതെ പോകാൻ കഴിയില്ല. കേരളത്തിൻ്റെ മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം സാംക്രമിക രോഗ പ്രതിരോധത്തിൽ നിർണ്ണായകമായ സ്ഥാനം വഹിക്കുന്നുണ്ടെന്ന് എടുത്തു പറയേണ്ടിയിരുന്നു. അതേപോലെ കോവിഡ് ചികിത്സ സൗജന്യമായി ജനങ്ങൾക്ക് ലഭ്യമാകുന്ന സംസ്ഥാനങ്ങളിൽ കേരളം മാത്രമാണ് ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെ കൈയിൽ പണമില്ലാത്ത പാവങ്ങൾ ചികിത്സ നിഷേധിക്കപ്പെട്ട് മരിച്ചു വീഴുമ്പോൾ കേരളം എല്ലാവർക്കും ആശ്രയിക്കാൻ കഴിയുന്ന സാമൂഹ്യ സുരക്ഷാ ക്രമങ്ങൾ പാലിക്കപ്പെടുന്ന സംസ്ഥാനമെന്ന വസ്തുത പല വിദഗ്ദ്ധരും കാണുന്നില്ല. ആരോഗ്യ പ്രവർത്തകരുടെ പണി പോലീസിനെ ഏല്പിച്ചിട്ടില്ലെന്ന് സർക്കാർ ഔദ്യോഗിക വിശദീകരണം നല്കി കഴിഞ്ഞു. മഹാമാരിയെ പ്രതിരോധിക്കുന്ന കടമ ആരോഗ്യ പ്രവർത്തകർക്ക് മാത്രം നിർവഹിക്കാൻ കഴിയില്ല. പോലീസും സർക്കാർ ഉദ്യോഗസ്ഥന്മാരും സാമൂഹ്യ പ്രവർത്തകരും തദ്ദേശഭരണ സംവിധാനവും സന്നദ്ധ സംഘടനകളും അടങ്ങുന്ന ഒരു ചിട്ടയായ ടീം വർക്ക് കേരളത്തിൽ നടന്നിരുന്നു. നടക്കുകയുമാണ്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഉറവിട നിർണയം നടത്താൻ കഴിയാത്ത വൈറസ് വ്യാപനം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗൗരവതരമായ വെല്ലുവിളികൾ ഉയർത്തുകയാണ്. സമ്പർക്കത്തിലൂടെ വ്യാപനം വർധിക്കുന്നതിനെ ഫലപ്രദമായി ചെറുക്കാൻ പൗരബോധം വലിയ തോതിൽ സഹായകരമാകും. പക്ഷേ വ്യാപകമായ ചട്ടലംഘനവും അനിയന്ത്രികമായ ആൾക്കൂട്ടസൃഷ്ടികളും നിരവധി രോഗികളെ പുതുതായി സൃഷ്ടിക്കുകയാണ്. പ്രതിബദ്ധതയുള്ള ഒരു സർക്കാറിനൊപ്പം ഉത്തരവാദിത്തബോധമുള്ള ഒരു ജനസമൂഹവുമൊത്തുചേർന്നാൽ കേരളം കോവിഡ് മഹാമാരിയെ വിജയകരമായി അതിജീവിക്കും. മറിച്ചായാൽ വലിയ വില നല്കേകേണ്ടി വന്നുവെന്ന പാഠം കുടി പില്കാല ചരിത്രരചനകളിൽ ഇടം നേടുമെന്ന് പറയാതിരിക്കാൻ വയ്യ. ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും തിരുത്തലുകൾ വരുത്തി പ്രതിരോധത്തിൻ്റെ നല്ല പാഠങ്ങളിലേക്കുള്ള തിരിച്ച് പോക്ക് ഏറെ വൈഷമ്യങ്ങളില്ലാതെ കേരളത്തിന് നേടാം. അനാരോഗ്യത്തിൻ്റെ മുള്ളുകൾ മാറ്റി ആരോഗ്യകരമായ ഇടപെടലുകൾ സൃഷ്ടിക്കുന്ന ഒരു സുരക്ഷിത ഇടമായി കേരളത്തെ മാറ്റി തീർക്കാൻ ഇത്തരം നിരീക്ഷണങ്ങൾ സഹായകരമായി തീരട്ടെ!
Raj
23 Aug 2020, 08:09 AM
One thing to point out that kerala govt had announced that community transmission has happened. But then central govt denied it
ഇന്ദുധരൻ
23 Aug 2020, 08:00 AM
ഹോമിയോ മഹാമാരി വിതക്കുകയാണ് ചെയ്തതെന്ന സത്യം ആദ്യമേ വിളിച്ചുപറയാമായിരുന്നു. തൊട്ടതിനും പിടിച്ചതിനും അമേരിക്കൻ ചികിത്സക്ക് പോയ ഗവണ്മെന്റ് ഭരണ നേതാക്കളാണ് അര പൈസയുടെ വിദ്യാഭ്യാസമില്ലെങ്കിലും അമേരിക്കൻ ചികിത്സക്ക് പോവുന്നത്. നമ്മുടെ പണംകൊണ്ട് ഈ കോപ്രായം കാട്ടുമ്പോൾ, 10 വോട്ടിനു ജനത്തെ ഒറ്റിക്കൊടുക്കുകയാണ് ഹോമിയോ വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ഈ അധമർ ചെയ്തത്...........
മേഴ്സി
22 Aug 2020, 11:16 PM
വസ്തുനിഷ്ടമല്ലാത്ത, മുൻവിധി യോടെയുള്ള നിരീക്ഷണങ്ങൾ.
ടി.എസ്.രവീന്ദ്രൻ
22 Aug 2020, 03:53 PM
നൂറ് വയസ്സുകാരന് രോഗം ഭേദമായത് ചികിത്സ കൊണ്ടെന്ന് വീമ്പടിച്ച് ഫോട്ടോ പത്രത്തിൽ കൊടുത്തവർക്ക് മുപ്പതുകാരൻ മരിച്ചതിൽ മിണ്ടാട്ടമില്ല. പ്രതിരോധശക്തി ഉള്ളവരിൽ രോഗം മാരകമാകില്ല എന്നതാണ് വാസ്തവം. അതിന് സഹായകമാവുന്നതിനെ പ്രോത്സഹിപ്പിക്കണം. വാക്സിൻ കച്ചവടത്തിന് കച്ചകെട്ടിയിറങ്ങിയ കൂട്ടരുണ്ട്. അവരെ കരുതിയിരിക്കുക.
Venugopalan B
22 Aug 2020, 03:13 PM
Very precise and crisp analysis of the present state of affairs. Congratulations sir🙏
ഡോ.കെ. മോഹൻദാസ്
22 Aug 2020, 11:42 AM
ഒരു ഇടതുപക്ഷ സഹയാത്രികന്റെ ഹൃദയത്തിൽ തട്ടുന്ന ഈ ശാസ്ത്രീയ നിഗമനങ്ങൾ ബധിരകർണങ്ങളിൽ പതിക്കരുത്
Prethikumar
22 Aug 2020, 11:36 AM
Excellent narration of history of Covid till the date especially in Kerala. Let's hope government will move in Wright direction and people show some responsibility..
Think
Mar 22, 2023
4 Minutes Read
ജേക്കബ് ജോഷി
Feb 06, 2023
8 Minutes Read
ഡോ. രശ്മി പി. ഭാസ്കരന്‍
Feb 04, 2023
3 Minutes Read
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
രമേശൻ .ഇ.ടി.
30 Aug 2020, 10:23 AM
കേരളത്തിലെ കോവിഡ് വ്യാപനം കൂടാനുള്ള കാരണങ്ങളായി ലേഖകൻ പ്രധാനമായും മുന്നോട്ട് വെക്കുന്നത് 3 കാര്യങ്ങളാണ്. 1. കേരളത്തിൽ കോവിഡ് വ്യാപനം ഉണ്ടായത് പ്രവാസികൾക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻന്റെനു പകരം ഹോം ക്വാറൻന്റെൻ ഏർപ്പെടുത്തിയതിനാലാണ്. 2. കരളം മുഴുെക്കെ സമൂഹ വ്യാപനം നടന്നതായി സർക്കാർ പ്രഖ്യാപിക്കാത്തതിനാൽ ജനങ്ങളിൽ ജാഗ്രത കുറവുണ്ടായിട്ടുണ്ട്. സമൂഹ വ്യാപനം നടന്നു എന്ന് സർക്കാർ പ്രഖ്യാപിച്ചിരുെങ്കിൽ ജനങ്ങളുടെ ജാഗ്രത വർദ്ധിക്കുകയും ഈ അവസ്ഥ ഉണ്ടാവാതിരിക്കുകയും ചെയ്യുമായിരുന്നു. 3. ഹോമിയോപതി പ്രതിേ ധ മരുന്ന് വിതരണം ചെയ്തതിനാൽ ജനങ്ങളിൽ പ്രതിരോധം കൈവന്നു എന്ന മിഥ്യാ ധാരണ ഉണ്ടാവുകയും തത്ഫല മായി ജാഗ്രത കുറവ് ഉണ്ടാവുകയും ചെയ്തതു . ഈ മൂന്ന് നിരീക്ഷണത്തിനും പ്രേരകമായി എന്തെല്ലാം വസ്തുതകളാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് പരിശോധിക്കാം. സമൂഹ വ്യാപനം ഉണ്ടായത് പ്രവാസികളിൽ നിന്നാണോ? പ്രവാസികളിൽ നിന്നാണെങ്കിൽ കൂടുതൽ പ്രവാസികൾ വന്ന കോഴിക്കോട് മലപ്പുറം ജില്ലകളിെലുമല്ലേ ഏറ്റവും കൂടുതൽ രോഗ വ്യാപനം ആദ്യം ഉണ്ടാകേണ്ടിയിരുന്നത്. സമൂഹ വ്യാപനം നടന്ന പൂന്തുറയിൽ ഏതെങ്കിലും പ്രവാസി യിൽ നിന്നാണോ രോഗവ്യാപനം നടന്നത്.?. ഇതിനു പോൽബലകമായി ഒരു വാർത്തയുമില്ല. കോൺട്രാക്ട്ട് ട്രേസിംഗ് ഉൾ പ്പെടെ നടത്തുന്നതിനാൽ ഇങ്ങെനെ ഒരു വസ്തുതയുണ്ടങ്കിൽ ഇപ്പോൾ തന്നെ അത് പുറത്ത് വരുമായിരുന്നു. അത് കൊണ്ട് ഈ നിരീക്ഷണം വെറും ഊഹത്തിെന്റെ അടിസ്ഥാനത്തിലുള്ളതാണ്. രണ്ടാമത്തെ നിരീക്ഷണം പരിേശോധിക്കാം. സമൂഹ വ്യാപനം പ്രഖ്യാപിക്കാത്തതിനാൽ ജനങ്ങൾക്ക് ജാഗ്രത കുറവുണ്ടായി എന്നത്. ഇന്ത്യയിലെവിടെയും സർക്കാർ ഇതുവരെയും സമൂഹ വ്യാപനം പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിൽ പൂന്തുറയിൽ മാത്രേമേ സർക്കാർ അങ്ങെനെ ഒരു പ്രഖ്യാപനം നടത്തിയിട്ടുള്ളൂ. സമൂഹ വ്യാപനം എന്ന വാക്ക് പറഞ്ഞിെ ല്ലങ്കിലും ചുറ്റു മുള്ള ആരിൽ നിന്നും രോഗം പകരാം എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങെളെ ബോധവത്കകരിക്കാൻ അതേല്ലേ വേണ്ടത് ? സമൂഹ വ്യാപനം എന്ന വാക്ക് ഉയോഗിച്ചില്ല എന്നത് െകണ്ട് ജനങ്ങൾക്ക് മനസ്സിലായില്ല എന്ന് പറയുന്നത് വസ്തുതയല്ല. ഹോമിയോപതി മരുന്ന് നൽകിയതിനാൽ ജനങ്ങൾക്ക് മിഥ്യയായ സുരക്ഷാ ബോധം കൈവന്നു എന്നതാണ് അടുത്ത വാദം. അങ്ങെനെയെങ്കിൽ ഇപ്പോൾ കെ റോണ വന്ന ഭൂരിഭാഗവും ഹോമിയോ മരുന്ന് കഴിച്ചവരായിരിക്കണമല്ലോ. ഇത് കഴിച്ച കുറച്ചു പേരോ െടെങ്കിലും ഒന്ന് സംസാരിച്ചിരുെന്നെങ്കിൽ ലഖകന് ഇങ്ങെനെ ഒരു െതെറ്റിധാരണ ഉണ്ടാവുമായിരുന്നില്ല. ഒരു മരുന്ന് കഴിച്ചു എന്നതിെന്റ പേരിൽ സുരക്ഷിത ബോധം പ്രകടിപ്പിക്കുന്നവരല്ല കേരളീയർ. അതിനാൽ ഇത്തരം ഒരു ലേഖനം എഴുതുന്നതിന് മുമ്പ് അത്യാവശ്യം ഹോം വർക്ക് െചെയ്യുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഈ െകെ റോണക്കാലത്ത്. വിമർശനം വസ്തുതാപരമല്ലെങ്കിൽ അത് സംവിധാനങ്ങെളെ ദുർബലപ്പെടുത്തുന്ന നിന് ഇടയാകും. അത് ഒരു ഡോക്ടർ െചെയ്യരുത്. പിന്നെ മറ്റൊരു കാര്യം കൂടി . ഏതൊരു സംവിധാനത്തിെന്റെയും വീഴ്ച്ച ചൂണ്ടിക്കാട്ടുക എന്നത് താരതേമ്യേന എളുപ്പമുള്ളതാണ്. ഈ ഘട്ടത്തിൽ ഇനി സർക്കാർ ചെയ്യേണ്ടത് എന്ത് എന്ന ഒരു ചെറു സൂചനെയെങ്കിലും ലേഖകന് മുന്നോട്ട് വെക്കാനുണ്ടായില്ല.