പ്രളയ സാഹചര്യം ഇപ്പോഴില്ല; പക്ഷേ...

2018 ലേതുപോലെ പ്രളയസാഹചര്യം നിലവിലില്ല, അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. എന്നാൽ മേഘവിസ്ഫോടനം പോലെ, ഒന്നോ രണ്ടോ മണിക്കൂറിൽ 10 സെ.മീറ്റർ മഴ ലഭിക്കാനുള്ള സാഹചര്യം നാല്- അഞ്ച് ദിവസങ്ങൾക്ക് മുമ്പ്​ പ്രവചിക്കുന്നത് അസാധ്യമായതിനാൽ, പ്രാദേശികമായി അത്തരം സാഹചര്യങ്ങൾ പാടെ തള്ളിക്കളയാനും സാധിക്കില്ല

ലോക ജനസംഖ്യയുടെ പകുതിയോളം ഉൾക്കൊള്ളുന്ന തെക്കു കിഴക്കൻ ഏഷ്യയിലെ ജനങ്ങളുടെ ജീവിതവും സംസ്‌കാരവുമായി ഏറ്റവും ബന്ധപ്പെട്ട കാലാവസ്ഥാ പ്രതിഭാസമാണ് മൺസൂൺ. അതുകൊണ്ട് മൺസൂണിലുണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും ഇവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ദുർബല ജനവിഭാഗങ്ങളുടെ ജീവനോപാധികൾക്കുപോലും ഭീഷണിയാകാറുണ്ട്. ആഗോളതാപനം ലോകമെമ്പാടും കാലാവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ മൺസൂൺ മഴയുടെ വിതരണത്തിലും മഴയുടെ തീവ്രതയിലും വർഷാവർഷം ലഭിക്കുന്ന മഴയുടെ ലഭ്യതയിലും വലിയ മാറ്റം പ്രകടമാണ്.

മൺസൂണിന് സ്ഥിരത നഷ്ടമാകുന്നു

എല്ലാ വർഷവും ജൂൺ ഒന്നിനോടടുപ്പിച്ച് മൺസൂൺ എത്താറുണ്ടെങ്കിലും മൺസൂൺ മഴയിൽ വലിയ സ്ഥല-കാല വ്യതിയാനം കാണാൻ സാധിക്കും. ജൂൺ മുതൽ സെപ്റ്റംബർ വരെ മൺസൂൺ സീസണിൽ കേരളത്തിൽ 200 സെ.മീറ്ററിനുമുകളിൽ മഴ ലഭിക്കുമ്പോൾ പടിഞ്ഞാറൻ രാജസ്ഥാനിൽ ലഭിക്കുന്നത് ഏകദേശം 50 സെന്റീമീറ്റർ മഴ മാത്രമാണ്. ദീർഘകാല ശരാശരിയുടെ അടിസ്ഥാനത്തിൽ ഒരു മൺസൂൺ സീസണിൽ ഇന്ത്യൻ ഭൂപ്രദേശം മുഴുവൻ കണക്കിലെടുത്താൽ ലഭിക്കുന്നത് ഏകദേശം 90 സെന്റീമീറ്റർ മഴയാണ്. വർഷാ-വർഷ മഴ ലഭ്യതയിൽ 10- 20 ശതമാനം ചാഞ്ചല്യം പ്രകടമാണെങ്കിലും പൊതുവെ മൺസൂണിനെ സ്ഥിരതയാർന്ന കാലാവസ്ഥാ പ്രതിഭാസമായിട്ടാണ് കരുതിയിരുന്നത്.

ജൂൺ-ജൂലൈ മാസത്തെ മഴക്കുറവ് ആഗസ്റ്റ്-സെപ്റ്റംബർ മാസം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഒരേസീസണിൽ തന്നെ പ്രളയവും വരൾച്ചയും നേരിടേണ്ട അവസ്ഥയും മുന്നിൽ കാണേണ്ടതാണ്

എന്നാൽ, കഴിഞ്ഞ ഒരു ദശകത്തിൽ കേരളത്തിൽ ലഭിച്ച മൺസൂൺ മഴയുടെ കണക്ക് പരിശോധിച്ചാൽ, പകുതിയിലധികം വർഷങ്ങളിലും മൺസൂൺ മഴയിൽ ശരാശരിയിൽ നിന്ന് 20 ശതമാനത്തിൽ അധികം വ്യതിയാനം ഉണ്ടായതായി കാണാം. ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം: സമീപ കാലഘട്ടത്തിൽ മൺസൂൺ കൂടുതൽ അസ്ഥിരമാകുന്നു. ഇതിൽ, രണ്ടു വർഷങ്ങളിൽ (2013, 2018) ശരാശരിയിൽ നിന്ന് 20 ശതമാനത്തിൽ അധികം മഴ ലഭിച്ചപ്പോൾ മൂന്നു വർഷങ്ങളിൽ (2012, 2015, 2016) ശരാശരിയിൽ നിന്ന് 20 ശതമാനത്തിൽ കുറവുമഴയാണ് ലഭിച്ചത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഒരു ദശകത്തിൽ അതിവർഷമോ അനാവൃഷ്ടി വർഷമോ ഉണ്ടാകാനുള്ള സാധ്യത 50 ശതമാനത്തിൽ അധികമാണെന്ന് കാണാം.

കേരളത്തിലെ മൺസൂൺ മഴയിൽ കഴിഞ്ഞ ദശകത്തിൽ കാണുവാൻ സാധിച്ച മറ്റൊരു ശ്രദ്ധേയ മാറ്റം, ജൂൺ-ജൂലൈ മാസങ്ങളിൽ മഴ കുറയുന്നതായും ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ മഴ കൂടുന്നതുമാണ്. ഇതോടൊപ്പം മൺസൂണിന്റെ ആരംഭ സമയത്ത് ജൂണിൽ, അറബിക്കടലിൽ ചുഴലിക്കാറ്റുകൾ പതിവാകുന്നതും കേരളത്തിലെ മൺസൂൺ തുടക്കത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഉദാഹരണമായി, മൺസൂണിന്റെ തുടക്കത്തിൽ 2019 ലുണ്ടായ വായു ചുഴലിക്കാറ്റും 2020 ലുണ്ടായ നിസർഗ ചുഴലിക്കാറ്റും കേരളത്തിലെ ജൂണിലെ മൺസൂൺ മഴയെ പ്രതികൂലമായി ബാധിച്ചു.

മഴമേഘങ്ങളുടെ ഘടനയിൽ മാറ്റം

ആഗോള താപനത്തിന്റെ ഫലമായി കരയും കടലും ചൂടുപിടിച്ച് ബാഷ്പീകരണ തോത് വർധിക്കുന്നതിനോടൊപ്പം അന്തരീക്ഷവും ചൂടുപിടിക്കുന്നതുകൊണ്ട് അന്തരീക്ഷത്തിനു കൂടുതൽ നീരാവിയെ ഉൾക്കൊള്ളുവാൻ സാധിക്കും, ഇത്​ പലപ്പോഴും അതിതീവ്ര മഴയ്ക്ക് കാരണമാകും. ഇതുമൂലം മൺസൂണിന്റെ ഭാഗമായ തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്ന അവസരങ്ങളിൽ കേരളത്തിൽ ചുരുങ്ങിയ കാലയളവിൽ ലഭിക്കുന്ന അതിതീവ്ര മഴ വർധിക്കുന്നതായി കാണാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മിതമായ മഴദിനങ്ങൾ കുറയുകയും അതിതീവ്ര മഴദിനങ്ങൾ കൂടുകയും ചെയ്യുന്നു. മലനാടും ഇടനാടും തീരപ്രദേശവും ഉൾപ്പെടുന്ന സവിശേഷമായ ഭൂപ്രകൃതിയുള്ള കേരളത്തെ പോലെയുള്ള സ്ഥലങ്ങളിൽ ഇത്തരം മാറ്റങ്ങൾ പ്രളയത്തിനും വരൾച്ചക്കും ഒരുപോലെ ആക്കം കൂട്ടാറുണ്ട്.

ഒന്നുരണ്ടു ദിവസങ്ങളിൽ 10- 20 സെന്റീമീറ്റർ വരെ മഴയും ഒരു ആഴചയിൽ 30-40 സെന്റീമീറ്റർ വരെ മഴയും ലഭിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്

കഴിഞ്ഞ ദശകത്തിൽ കേരളത്തിൽ ലഭിച്ച മൺസൂൺ മഴയുടെ തീവ്രത പരിശോധിച്ചാൽ ഇതു വ്യക്തമാകും. മൺസൂൺ മഴയുടെ വിതരണത്തിലും തീവ്രതയിലും കാണുവാൻ സാധിക്കുന്ന മാറ്റങ്ങൾക്കൊപ്പം മഴമേഘങ്ങളുടെ ഘടനയിൽ സംഭവിച്ച മാറ്റങ്ങൾ എടുത്തു പറയേണ്ടതാണ്.
സാധാരണ കാലവർഷ സമയത്ത്​ കാണപ്പെടുന്നത് ‘നിമ്പോ-സ്ട്രാറ്റസ് ' വിഭാഗത്തിൽ പെടുന്ന ഉയരം കുറഞ്ഞ മേഘങ്ങളാണ്. ഇത്തരം മേഘങ്ങളിൽ ഹിമകണങ്ങളുടെ സാന്നിധ്യം കുറവായതിനാൽ മൺസൂൺ സമയത്ത് ഇടിയും മിന്നലും ഉണ്ടാകുന്നത് വിരളമായിരുന്നു. എന്നാൽ അടുത്ത കാലത്ത്​, മൺസൂൺ സമയത്തും അന്തരീക്ഷത്തിൽ 12-15 കിലോമീറ്റർ വരെ ഉയരത്തിൽ എത്തുന്ന ഹിമകണങ്ങളുടെ സാന്നിധ്യമുള്ള ഇടി-മിന്നൽ മേഘങ്ങളായ കൂമ്പാര (‘ക്യൂമുലോനിംബസ്') മേഘങ്ങൾ പതിവാകുന്നത് ആഗോളതാപനത്തിന്റെ ഫലമായിട്ടാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇത്തരം മേഘങ്ങളുടെ മറ്റൊരു സവിശേഷത, ചുരുങ്ങിയ കാലയളവിൽ അതിതീവ്ര മഴ പെയ്യിക്കാൻ സാധിക്കും എന്നതാണ്. കേരളത്തിൽ അതിതീവ്രമായി മഴ ലഭിച്ച 2018 ലും 2019 ലും ഇത്തരം കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ദൃശ്യമായിരുന്നു.

ഒരു സീസണിൽ തന്നെ പ്രളയവും വരൾച്ചയും
ഒരുവർഷം ഇന്ത്യ മുഴുവൻ ശരാശരി മൺസൂൺ മഴ ലഭിച്ചു എന്ന് പറഞ്ഞാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ മഴ ലഭിച്ചു എന്നല്ല അതിനർത്ഥം. ഉദാഹരണമായി, 1988ൽ ഇന്ത്യ മുഴുവൻ 23 ശതമാനത്തിലധികം മഴ ലഭിച്ചപ്പോൾ കേരളത്തിൽ 9 % മഴക്കുറവുണ്ടായി. 2015 ൽ ഇന്ത്യ മുഴുവൻ 15 % മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ ഏകദേശം 25 % മഴയുടെ കുറവായിരുന്നു. എന്നാൽ 2016ൽ ഇന്ത്യ മുഴുവൻ ശരാശരി മഴ ലഭിച്ചപ്പോൾ കേരളത്തിൽ 34 % മഴയുടെ കുറവാണുണ്ടായത്. കഴിഞ്ഞ 40 വർഷത്തെ മഴയുടെ കണക്കു പരിശോധിച്ചാൽ 13 വർഷങ്ങളിൽ ജൂൺ-ജൂലൈ മാസത്തിൽ 20 ശതമാനത്തിലധികം മഴയുടെ കുറവുണ്ടായപ്പോൾ 12 വർഷങ്ങളിലും മൺസൂൺ സീസൺ മഴക്കമ്മിയിലാണ് അവസാനിച്ചത്. ഒരു വർഷം (2019)ൽ മാത്രമായിരുന്നു ശരാശരിയേക്കാൾ കൂടുതൽ മഴ. അതുകൊണ്ടു ജൂൺ-ജൂലൈ മാസത്തെ മഴക്കുറവ് ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ 2020 മൺസൂൺ സീസൺ മഴക്കുറവിൽ അവസാനിക്കാനും സാധ്യതയുണ്ട്.
മൺസൂൺ മഴയിൽ വർഷാ-വർഷ വ്യതിയാനത്തോടൊപ്പം ദൈനം-ദിന വ്യതിയാനവും എടുത്തു പറയേണ്ടതാണ്.

ചൈന കടലിൽ നിലവിലുള്ള sinlaku ടൈഫൂണിന്റെ അവശേഷിപ്പുകൾ ആഗസ്റ്റ് നാലാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ എത്തി ന്യൂനമർദ്ദമായി രൂപപ്പെടും, മൺസൂൺ സജീവ കാലഘട്ടത്തിലേക്ക് നീങ്ങും, അതിന്റെ ഫലമായി ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തും മധ്യ ഇന്ത്യയിലും ഒന്നോ രണ്ടോ ദിവസങ്ങളിൽ ശക്തമായതും ചില സ്ഥലങ്ങളിൽ അതിതീവ്രവുമായ മഴയുണ്ടാകാം

അതായത്, മൺസൂൺ സമയത്ത് ദിവസവും ഒരേപോലെ മഴ ലഭിക്കണമെന്നില്ല. പടിഞ്ഞാറൻ തീരത്തു കാണുന്ന ന്യുനമർദ്ദ പാത്തിയും (Offshore trough), ബംഗാൾ ഉൾക്കടൽ മുതൽ പാകിസ്ഥാൻ വരെ നീണ്ടു നിൽക്കുന്ന മൺസൂൺ മഴ പാത്തിയുമാണ് (monsoon trough) ദൈനം-ദിന മഴയുടെ ഏറ്റക്കുറച്ചിലുകൾ നിർണയിക്കുന്നത്. ചില അവസരങ്ങളിൽ മൺസൂൺ മഴ പാത്തിയിൽ രൂപം കൊള്ളുന്ന ചെറിയ ന്യൂനമർദ്ദങ്ങളും (monsoon lows), തീവ്ര ന്യുനമർദ്ദങ്ങളുമാണ് (monsoon depressions) ഇന്ത്യൻ ഉപ-ഭൂഖണ്ഡത്തിലെ മൺസൂൺ മഴയുടെ സജീവ കാലഘട്ടം (active period) നിർണയിക്കുന്ന പ്രധാന ഘടകം. ശാന്തസമുദ്രത്തിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റുകളും ഇന്ത്യയുടെ പശിമതീരത്തെ മഴയുടെ തീവ്രതയെ സ്വാധീനിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സജീവ കാലഘട്ടത്തിൽ ലഭിക്കുന്ന മഴയുടെ തീവ്രത വർധിക്കുന്നുണ്ടെങ്കിലും മഴ ദിനങ്ങൾ കുറയുന്നതും നിർജീവ കാലഘട്ടത്തിലെ (break period) ദിനങ്ങൾ കൂടുന്നതായും കാണുന്നുണ്ട്. ഇത് സജീവ കാലഘട്ടത്തിൽ പ്രളയ സാധ്യത വർധിപ്പിക്കും, കേരളം പോലെ വലിയ ചെരിവുള്ള പ്രദേശങ്ങളിൽ പെയ്ത്​ വെള്ളം വേഗം കടലിൽ എത്തിച്ചേരുന്നതിനാൽ മഴക്കാലം കഴിയുമ്പോൾ വരൾച്ചാ ഭീഷണിയും നേരിടേണ്ടി വരും. ചുരുക്കിപ്പറഞ്ഞാൽ ആഗോളതാപനത്തിന്റെ ഫലമായി മൺസൂൺ മഴയിൽ വരുന്ന മാറ്റങ്ങൾ ഒരേസ്ഥലത്ത് ഒരു സീസണിൽ തന്നെ പ്രളയവും വരൾച്ചയും ഉണ്ടാകുവാൻ കാരണമായേക്കാം.

ആഗസ്റ്റിലെ പ്രവചനം നൽകുന്ന സൂചന

കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും ആഗസ്റ്റിൽ തുടർച്ചയായി പ്രളയമുണ്ടായതിനാൽ ഈ വർഷവും പ്രളയം ഉണ്ടാകുവാൻ സാധ്യത ഉണ്ടെന്ന് വാർത്തകൾ വരുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷവും ആഗസ്റ്റിൽ പ്രളയമുണ്ടായ സാഹചര്യവും അടുത്ത രണ്ടാഴ്ചകളിലേക്കുള്ള പ്രവചനങ്ങളും താരതമ്യം ചെയ്യേണ്ടതുണ്ട്​. 2018ൽ ജൂൺ ഒന്നു മുതൽ ജൂലൈ 31 വരെ കേരളത്തിൽ ലഭിച്ചത് 18 % കൂടുതൽ മഴ ആയിരുന്നെകിൽ 2019 ൽ ഇതേ കാലയളവിൽ ലഭിച്ചത് 32 % കുറച്ച് മഴ ആയിരുന്നു. 2018 ൽ കേരളത്തിലെ മുഴുവൻ ഡാമുകളും സംഭരണശേഷിയിൽ എത്തിയിരുന്നു എന്നതും പ്രസക്തമാണ്. പ്രളയമുണ്ടായ അഞ്ചു ദിവസത്തെ കണക്കുമാത്രം പരിശോധിച്ചാൽ, 2018 ആഗസ്റ്റ് 14 മുതൽ 18 വരെ കേരളത്തിൽ ലഭിച്ചത് 431 മി.മീറ്റർ മഴ ആയിരുന്നെങ്കിൽ 2019 ആഗസ്റ്റ് ഏഴു മുതൽ 11 വരെ ലഭിച്ചത് 477 മി.മീറ്റർ മഴ ആയിരുന്നു. ഇതു യഥാക്രമം ഈ സമയത്തു ലഭിക്കേണ്ട ശരാശരി മഴയെക്കാൾ 490 %, 511 % വീതം കൂടുതൽ ആയിരുന്നു. 2018 ലെ പ്രളയകാലത്ത് ലഭിച്ച മഴയെക്കാൾ കൂടുതൽ മഴ 2019 പ്രളയകാലത്ത്​ ലഭിച്ചു. എന്നാൽ 2018 ൽ കേരളം മുഴുവൻ പ്രളയക്കെടുതി ഉണ്ടായപ്പോൾ, 2019 ൽ വടക്കൻ ജില്ലകളിലും ചില കിഴക്കൻ മലയോര പ്രദേശങ്ങളിലുമാണ് കൂടുതൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും അനുഭവപ്പെട്ടത്. ഇതിൽനിന്ന് 2018 ലെ പ്രളയവും സാഹചര്യങ്ങളും 2019 ൽ നിന്ന് വ്യത്യസ്തമായിരുന്നു എന്ന് കാണാനാകും.

2019ൽ കേരളത്തിനുമുകളിൽ കൂടുതൽ ഉയരത്തിലുള്ള കൂമ്പരമേഘങ്ങളിൽ നിന്നുള്ള മേഘവിസ്‌ഫോടനത്തിനു സമാനമായ മഴയായിരുന്നു ലഭിച്ചത്. എന്നാൽ 2018 ലെയും 2019 ലെയും പ്രളയസമയത്ത്, അന്തരീക്ഷസ്ഥിതിയിൽ ചില സമാനതകളും ഉണ്ടായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്. ബംഗാൾ ഉൾക്കടൽ മുതൽ പാകിസ്ഥാൻ വരെ നീണ്ടു നിൽക്കുന്ന ന്യൂനമർദ്ദ പാത്തി ഈ രണ്ടു വർഷങ്ങളിലും സജീവമായിരുന്നു. അതോടൊപ്പം ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദവും പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ ടൈഫൂണുകളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഈ രണ്ടു ഘടകങ്ങളും പടിഞ്ഞാറൻ തീരത്ത് മൺസൂൺ കാറ്റിനെ

കോവിഡിന്റെ പശ്ചാത്തലത്തിൽ ചെറിയ വെള്ളപ്പൊക്കങ്ങളും, മണ്ണിടിച്ചിലും, ഉരുൾപൊട്ടലുകളും പോലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ദുഷ്കരമാക്കും. ഇത്തരം സാഹചര്യം മുൻകൂട്ടി കണ്ട്​അടിയന്തര ഇടപെടൽ നടത്തേണ്ടതാണ്

ശക്തിപ്പെടുത്തുന്നതിനും സഹായകമായി. ഇന്ത്യയിലെ മൺസൂൺ മഴയെ സ്വാധീനിക്കുന്ന മറ്റൊരു സമുദ്ര ഘടകമായ ഇന്ത്യൻ ഓഷ്യൻ ഡയിപ്പോൾ (Indian Ocean Dipole : IOD) 2018 ആഗസ്റ്റിൽ ന്യുട്രൽ ഫേസ് ആയിരുന്നെങ്കിൽ 2019 ആഗസ്റ്റിൽ അത് +ve ഫേസൽ ആയിരുന്നു. ഇന്ത്യയിലെ മൺസൂൺ മഴയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമായ എൽനിനോ (കിഴക്കൻ ഉഷ്ണമേഖലാ ശാന്തസമുദ്രം ചൂടാകുന്ന അവസ്ഥ) 2018 ൽ ന്യൂട്രൽ ഫേസ് ആയിരുന്നെങ്കിൽ, 2019 ൽ മധ്യ ഉഷ്ണമേഖലാ ശാന്തസമുദ്രം ചൂടാകുന്ന അവസ്ഥയായ ചെറിയ എൽനിനോ മോഡോക്കി (Modokki) നിലനിന്നിരുന്നു.

2020 ആഗസ്റ്റ് ആദ്യ ആഴ്ചകളിൽ കാലാവസ്ഥാ പ്രവചന മാതൃകകൾ നൽകുന്ന സൂചനകൾ എന്തെല്ലാമാണെന്ന് നോക്കാം. പ്രവചന മാതൃകളും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്, ചൈന കടലിൽ നിലവിലുള്ള sinlaku ടൈഫൂണിന്റെ അവശേഷിപ്പുകൾ ആഗസ്റ്റ് നാലാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ എത്തി ന്യൂനമർദ്ദമായി രൂപപ്പെടുകയും അതുവഴി പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിക്കുകയും ചെയ്യും. അതോടെ, മൺസൂൺ സജീവ കാലഘട്ടത്തിലേക്ക് നീങ്ങുകയും ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തും മധ്യ ഇന്ത്യയിലും ഒന്നോ രണ്ടോ ദിവസങ്ങളിൽ ശക്തമായതും ചില സ്ഥലങ്ങളിൽ അതിതീവ്രവുമായ മഴ ലഭിക്കാൻ കാരണമായേക്കാം.

അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളുടെ പ്രവചന പ്രകാരം പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ haugpit എന്ന ടൈഫൂണിന്റെ സാന്നിധ്യം കു‌ടി പ്രവചിക്കുന്നതിനാൽ ആഗസ്റ്റ് നാലു മുതൽ ഏഴു വരെ 2018ലും 2019ലും നിലനിന്നിരുന്നതുപോലുള്ള അന്തരീക്ഷസ്ഥിതിയാണ് പ്രതീക്ഷിക്കുന്നത്. എന്നാലും, 2018 ലും 2019 ലും കണ്ടതുപോലെ അതിശക്തമായ ഒന്നിലധികം ടൈഫൂണുകളുടെ സാന്നിധ്യം അടുത്ത ആഴ്ച പ്രതീക്ഷിക്കുന്നില്ല. എന്നാൽ IOD ഈ അവസരത്തിൽ -ve ദിശയിലും ശാന്തസമുദ്രം എൽനിനോയ്ക്ക് വിപരീത ദിശയിലുള്ള ലാനിനാ ഘട്ടത്തിലേക്ക് കടക്കുന്നതിനാലും സാമുദ്രിക ഘടകങ്ങൾ മുമ്പത്തെ രണ്ടു വർഷങ്ങളിൽനിന്ന്​ വിഭിന്നമാണ്‌. അതുകൊണ്ട്​, 2018 ൽ ഉണ്ടായതുപോലുള്ള പ്രളയസാഹചര്യം ഇപ്പോൾ നിലവിലില്ല, അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. എന്നാൽ മേഘ വിസ്ഫോടനം പോലുള്ള ഒന്നോ രണ്ടോ മണിക്കൂറിൽ 10 സെ.മീറ്റർ മഴ ലഭിക്കാനുള്ള സാഹചര്യം നാല് അഞ്ച് ദിവസങ്ങൾക്ക് മുമ്പ്​ പ്രവചിക്കുന്നത് അസാധ്യമായതിനാൽ, പ്രാദേശികമായി അത്തരം സാഹചര്യങ്ങൾ പാടെ തള്ളിക്കളയാനും സാധിക്കില്ല. അതുകൊണ്ട്​ പരിഭ്രാന്തിപ്പെടാതെ കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ഒന്നുരണ്ടു ദിവസങ്ങളിൽ 10 - 20 സെ.മീറ്റർ വരെ മഴയും ഒരു ആഴ്ച​യിൽ കൂടിപ്പോയാൽ 30- 40 സെ.മീറ്റർ വരെ മഴയും ലഭിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ചെറിയ വെള്ളപ്പൊക്കങ്ങളും, മണ്ണിടിച്ചിലും, ഉരുൾപൊട്ടലുകളും പോലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ദുഷ്കരമാക്കും. ഇത്തരം സാഹചര്യം മുൻകൂട്ടി കണ്ട്​അടിയന്തര ഇടപെടൽ നടത്തേണ്ടതാണ്. മുമ്പ്​ സൂചിപ്പിച്ചതു പോലെ ജൂൺ-ജൂലൈ മാസത്തെ മഴക്കുറവ് ആഗസ്റ്റ്-സെപ്റ്റംബർ മാസം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഒരേ സീസണിൽ തന്നെ പ്രളയവും വരൾച്ചയും നേരിടേണ്ട അവസ്ഥയും മുന്നിൽ കാണേണ്ടതാണ്.

Comments