ഇടതുപക്ഷത്തിന്റെ
'തിരിച്ചുവരവ്'
ഇത്ര ആഘോഷമാക്കാമോ?
ഇടതുപക്ഷത്തിന്റെ 'തിരിച്ചുവരവ്' ഇത്ര ആഘോഷമാക്കാമോ?
ബിഹാറിലെ ഇടതുപക്ഷ വിജയം എങ്ങനെ വര്‍ഗീയതയയും ജാതിയെയും തകര്‍ക്കുന്നു എന്നത്, അവരുടെ ഇനിയുള്ള സാമൂഹിക- രാഷ്ട്രീയ ഇടപെടലുകളെ ബന്ധപ്പെടുത്തിയാണ് വായിക്കേണ്ടത്. ഇന്ത്യന്‍ ഇടതുപക്ഷ ഫോര്‍മുലകളുടെയും കണക്കുകൂട്ടലുകളുടെയും തുടര്‍ച്ചയാകുമോ ബിഹാര്‍ എന്ന് കാത്തിരുന്നുകാണേണ്ടിവരും
18 Nov 2020, 02:06 PM
ജനാധിപത്യം ഏകാധിപത്യ പ്രവണതകളിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ സാധ്യതകളും പരിമിതികളും പുതിയ രീതിയില്‍ വായിക്കപ്പെടേണ്ടതുണ്ട്, പ്രത്യേകിച്ച് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ(എം.എല്‍) ലിബറേഷന്‍, സി.പി.എം, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ കൈവരിച്ച വിജയത്തിന്റെ പാശ്ചാത്തലത്തില്‍.
സൈദ്ധാന്തിക- പ്രയോഗ വ്യത്യാസങ്ങള്‍ ഇന്നും വിടാതെ പിന്തുടരുന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ഈ വിജയവുമായി ബന്ധപ്പെടുത്തി അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഇടതുപക്ഷ അപചയത്തിന്റെ പാര്‍ശ്വഫലങ്ങള്‍ നന്ദിഗ്രാമാനന്തര ബംഗാളിലും ത്രിപുരയിലെ തെരഞ്ഞെടുപ്പ് പരാജയത്തിലും കേരളത്തിലെ അഴിമതി രാഷ്ട്രീയ പരമ്പരകളിലും അവസാനിക്കുന്നില്ല.
മുതലാളിത്തത്തെ വെല്ലുവിളിച്ച് സോഷ്യലിസത്തിലേക്ക് എന്ന ആദ്യകാല ഇടതുപക്ഷത്തിന്റെ യാത്ര വഴിമാറുകയും സമകാലിക ഇടതുപക്ഷം മുതലാളിത്തത്തിന്റെ നവലിബറല്‍ ആശയങ്ങളിലും പ്രയോഗങ്ങളിലും ചെന്ന് അഭയം പ്രാപിക്കുന്നുണ്ടോ എന്നും ഇതോടൊപ്പം വിശകലനം ചെയ്യപ്പെടണം. എങ്കില്‍ മാത്രമേ, ആഘോഷിക്കപ്പെടുന്ന ഈ വിജയത്തിന്റെ യഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയൂ.
ഇന്ത്യന്‍ സാഹചര്യത്തിലേക്കുവരാം. തീവ്ര ഇടതുപക്ഷം തികച്ചും യാന്ത്രികമായ, രക്തരൂക്ഷിതമായ ഇടപെടലുകളിലൂടെ അടിസ്ഥാന- സവിശേഷ സാഹചര്യം തിരിച്ചറിയാതെ ഭരണകൂട അടിച്ചമര്‍ത്തലിന് വിധേയമാകുകയും തമ്മില്‍ത്തമ്മില്‍ അകലം പാലിക്കുകയും ചെയ്യുന്നു. ഇടതുപക്ഷത്തെ ഇത്തരം വൈരുധ്യധാരകളുടെ ഉപരിപ്ലവമായ ഐക്യം ‘വിശാല ഇടതുപക്ഷം' എന്ന രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സമകാലിക ഹിന്ദുത്വ വ്യവഹാരങ്ങളുടെ ഉച്ചസ്ഥായിയില്‍ മാത്രമാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതേസമയം, പ്രീണന സ്വഭാവം തിരിച്ചറിഞ്ഞ് ദളിത്- ബഹുജന്‍- ന്യൂനപക്ഷ- ആദിവാസി വിഭാഗങ്ങളുടെ വ്യത്യസ്തമായ രാഷ്ട്രീയ കൂട്ടായ്മകള്‍ ഇടതുപക്ഷത്തില്‍നിന്ന് വേറിട്ടുനില്‍നില്‍ക്കുകയും ചെയ്യുന്നു.
ആഗോള- ദേശീയ തലങ്ങളില്‍ വര്‍ഗേതരമായി നടക്കുന്ന സാമൂഹ്യ- രാഷട്രീയ ഇടപെടലുകളുടെ രാഷ്ട്രീയചരിത്രം ഇടതുപക്ഷം തിരസ്‌കരിക്കുന്നത് ‘സ്വത്വരാഷ്ട്രീയം' എന്ന ആരോപണത്തിലൂടെയാണ്. അതേസമയം, ഇവിടെ, ബ്രാഹ്മണിക് ഇടതുപക്ഷമാകട്ടെ, ജാതിയെ ചോദ്യം ചെയ്യാതിരിക്കുകയും ജാതിയുടെ പ്രത്യയശാസ്ത്രത്തെയും പ്രയോഗങ്ങളെയും ചോദ്യം ചെയ്യുന്ന ദളിത് രാഷ്ട്രീയ കൂട്ടായ്മകളെ വിമര്‍ശിക്കുകയും ചെയ്യുന്ന, വൈരുധ്യം നിറഞ്ഞ ഒരു രാഷ്ട്രീയ കാലാവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സങ്കീര്‍ണമായ ആഗോള- ദേശീയ രാഷ്ട്രീയ പാശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന്റെ ‘തിരിച്ചുവരവ്' ഇത്ര ആഘോഷമാക്കേണ്ടതുണ്ടോ?
ഇപ്പോള്‍, ഇടതുപക്ഷ വിജയം ആഘോഷിക്കുന്ന ബിഹാറിനെക്കുറിച്ചുള്ള സാമാന്യ രാഷ്ട്രീയബോധത്തിന് ഏറെ പരിമിതികളുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ക്കുള്ള ഇടം ബിഹാറില്‍ നേരത്തെ തയാറാക്കപ്പെട്ടിരുന്നു. സമകാലിക ഹിന്ദുത്വധാരകള്‍ അത് തിരിച്ചറിയുകയും ചെയ്തു. അത്തരമൊരു മാറ്റം ‘മോദി ഫാക്ടര്‍' മാത്രമല്ലെന്നും അത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ സവിശേഷമായ തുടര്‍ച്ചയുടെ ഭാഗമാണ് എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.
ബിഹാറിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോള്‍ സങ്കീര്‍ണമായ വലതു- ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ധാരകള്‍ കാണാന്‍ കഴിയും. എന്നാല്‍, വലതുപക്ഷ/അധീശ മാധ്യമങ്ങളും ചില സാമൂഹ്യശാസ്ത്ര അന്വേഷണങ്ങളും ബിഹാര്‍ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കിനെ വ്യത്യസ്തമായ രീതിയിലാണ് അടയാളപ്പെടുത്തുന്നത്.
അടിയന്തരാവസ്ഥക്കെതിരെ ഉയര്‍ന്നുവന്ന ബിഹാറില വിദ്യാര്‍ഥി സമരങ്ങള്‍ വ്യവസ്ഥാപിത താല്‍പര്യങ്ങളെ വെല്ലുവിളിച്ചിരുന്നുവെങ്കിലും അത് സമഗ്രമായ രീതിയില്‍ ഇടതുപക്ഷ ദിശയിലേക്ക് വികസിച്ചില്ല. മൃദു ഹിന്ദുത്വ ധാരകളുള്ള ഗാന്ധിയന്‍- ജെ.പി പ്രസ്ഥാനങ്ങളുടെ സ്വാധീനവും വിദ്യാര്‍ഥികളുടെ രാഷ്ട്രീയ ഉണര്‍വുകളുടെ അടിവേരുകളെ നിര്‍ണയിച്ചു. അതുകൊണ്ടുതന്നെ, അംബേദ്കറുടെ ആശയങ്ങള്‍ക്ക് ഇടം കിട്ടിയില്ല.
എങ്ങനെയാണ് മധ്യജാതി- ദളിത് വിഭാഗങ്ങള്‍ വിവിധ രാഷ്ട്രീയ ചിന്താഗതികളാല്‍ സ്വാധീനിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് നിരവധി പഠനങ്ങളുണ്ടായിട്ടുണ്ട്. സഹജാനന്ദ് സരസ്വതിയുടെ 'ബിഹാര്‍ കിസാന്‍ സഭ' മധ്യജാതികളില്‍ പെട്ട കൃഷിക്കാരെ സംഘടിപ്പിച്ചു, ജഗ്ജീവന്‍ റാം Khetihar Mazdoor Sabhaയിലൂടെ ദളിത് കര്‍ഷകരെ സംഘടിപ്പിച്ചു- ഈ രണ്ട് സംഘാടനങ്ങളോടെയാണ് ജാതി ഇന്ത്യന്‍ സോഷ്യലിസത്തിന്റെ വളര്‍ച്ചയെ ബാധിക്കാന്‍ തുടങ്ങിയതെന്ന് ഇടതുപക്ഷ ചിന്തകനായ വിജയ് പ്രഷാദ് നിരീക്ഷിക്കുന്നുണ്ട്. ജാതിയുടെ ധ്രുവീകരണം വര്‍ഗപരമായ രാഷ്ട്രീയ തിരിച്ചുവരവുകളെ അദൃശ്യവല്‍ക്കരിക്കുന്നതില്‍ കലാശിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന സി.പി.എമ്മും തീവ്ര ഇടതുപക്ഷവും, ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ Shoshit Dal ന്റെ തുടര്‍ച്ച, ഗ്രാമീണ ഒ.ബി.സികളുടെ മണ്ഡലാനന്തര കാലഘട്ടത്തിലെ അധികാര ഘടനകള്‍, മായാവതിയുടെ ഒ.ബി.സി ജന്മികളും ദളിത് ഭൂരഹിത തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയ ഘടകങ്ങളെ ഉത്തരേന്ത്യന്‍ സാഹചര്യത്തിലെ സോഷ്യലിസ്റ്റ് തകര്‍ച്ചയുടെ ഭാഗമായി വിജയ് പ്രഷാദ് വായിച്ചെടുക്കുന്നുണ്ട്.
1980ല്‍ ബിഹാറിലെ പിപ്രയില്‍ കുറുമി ജന്മികള്‍ ദളിതരെ കൂട്ടക്കൊല ചെയ്തതിനെയും സോഷ്യലിസത്തിന്റെ പതനവുമായി ചേര്‍ത്ത് വായിക്കുന്നുണ്ട്, വിജയ് പ്രഷാദ്. അറുപതുകളിലെ മാവോയിസ്റ്റ്- സി.പി.ഐ (എം.എല്‍) പിളര്‍പ്പും തുടര്‍ന്ന് സി.പി.ഐ (എം.എല്‍) യില്‍ നടന്ന ആന്തരിക ധ്രുവികരണങ്ങളും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം.
2015ലെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള സി.പി.ഐ, സി.പി.എം, സി.പി.ഐ (എം.എല്‍) സഖ്യത്തെ ബിഹാറിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന നിലക്കാണ് അന്നത്തെ സി.പി.എം സ്‌റ്റേറ്റ് സെക്രട്ടറി വിജയകാന്ത് ഠാക്കൂര്‍ വിശേഷിപ്പിച്ചത്. സമകാലിക ഇടതുപക്ഷത്തിന്റെ പ്രതിസന്ധികളെ മറികടക്കാന്‍ ഇത്തരം സഖ്യങ്ങള്‍ക്ക് കഴിയുമെന്ന ശുഭാപ്തി വിശ്വാസം വിജയ് പ്രഷാദ് പ്രകടിപ്പിക്കുന്നു.
1990കളില്‍ ബിഹാര്‍ ഉള്‍പ്പെടുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എങ്ങനെയാണ് ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ഭാവിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ജാതിയെ മേല്‍പറഞ്ഞ ഘടകങ്ങളിലൂടെയാണ് വിജയ് പ്രഷാദ് വായിച്ചെടുക്കുന്നത്.
ബിഹാറിലെ നക്‌സല്‍ബാരി മുന്നേറ്റങ്ങള്‍, പ്രത്യേകിച്ചും 1968-69 കാലത്ത് നടന്ന മുഷാഹരി ബ്ലോക്കില്‍ നടന്ന മുന്നേറ്റങ്ങള്‍ക്ക്, സംസ്ഥാനത്തെ ഫ്യൂഡല്‍- അര്‍ധ ഫ്യൂഡല്‍ അവസ്ഥകളെ മറികടക്കാനായിട്ടുണ്ടോ, അല്ലെങ്കില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഉയര്‍ന്ന ജാതി- ഭൂവുടമകളുടെ മേല്‍ക്കോയ്മയെ മറികടന്ന് എത്രമാത്രം മുന്നോട്ട് പോയിട്ടുണ്ട്, അല്ലെങ്കില്‍ രാഷ്ട്രീയ- സാമൂഹിക നീതിക്ക് എത്ര വികാസമുണ്ടായിട്ടുണ്ട് എന്നെല്ലാം ചിന്തിക്കുമ്പോള്‍, സ്വാതന്ത്ര്യാനന്തര ബിഹാറിന്റെ ദാരുണമായ അവസ്ഥ തെളിഞ്ഞുവരും.
ഉയര്‍ന്ന ജാതി ഭൂവുടമകളുടെ അടിച്ചമര്‍ത്തല്‍ സ്വഭാവികമായും ദളിതുകളെ സി.പി.ഐ (എം.എല്‍) യുടെ തീവ്ര ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിലേക്കും പ്രയോഗങ്ങളിലേക്കും ആകര്‍ഷിച്ചു. ജാതി മേല്‍ക്കോയ്മ എത്രത്തോളം അത്തരം ഇടതുപക്ഷ രാഷ്ട്രീയ പ്രയോഗങ്ങളിലൂടെ ഇല്ലാതായെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഭൂരഹിത ദളിതരെ സംഘടിപ്പിക്കുവാന്‍ നടത്തിയെന്ന് പറയപ്പെടുന്ന അത്തരം രാഷ്ട്രീയ ഇടപെടലുകള്‍ ദളിതരെ എത്രമാത്രം ആത്മാഭിമാനം കൈവരിക്കാന്‍ സഹായിച്ചുവെന്നും അവരുടെ സാമൂഹിക മുന്നേറ്റത്തിന് അത് ഇടയാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുമ്പോഴാണ്, ഇപ്പോഴത്തെ ഇടതുപക്ഷ വിജയമെന്ന അവകാശവാദം സന്ദേഹങ്ങളുയർത്തുന്നത്.
അതുകൊണ്ടുതന്നെ, ദളിത് തൊഴിലാളികള്‍ ബിഹാര്‍ വിട്ട് മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ജോലിയന്വേഷിച്ചുപോകുന്നു. അവര്‍ ഡല്‍ഹിയിലും ഹരിയാനയിലും എത്തുന്നു. ഇടതുപക്ഷ രാഷ്ട്രീയം ഇന്ത്യയിലുടനീളം ദളിത് രക്തസാക്ഷികളെ സൃഷ്ടിക്കുകയും അതേസമയം ആത്മാഭിമാന പോരാട്ടത്തിന് അവരെ സജ്ജമാക്കുന്നു എന്ന വാചോടോപം നടത്തുകയും ചെയ്യുന്നു. ഈ യാഥാര്‍ഥ്യം അഖിലേന്ത്യ തലത്തിലുള്ള ദളിത് സംഘടനകള്‍ തിരിച്ചറിയുന്നുണ്ട്.
ജഗ്ജീവന്‍ റാമും രാം വിലാസ് പാസ്വാനും അടക്കമുള്ള ബിഹാറിലെ ദളിത് രാഷ്ട്രീയ നേതാക്കള്‍ അവസരവാദപരമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ദല്ലാളുകളായി പരിണമിച്ചത് ഇന്നത്തെ ദളിത് തലമുറയുടെ ഓര്‍മയിലുണ്ട്. അതുകൊണ്ടുതന്നെ, ദളിത് വിദ്യാര്‍ഥികളുടെ അനൗപചാരിക ചര്‍ച്ചകളില്‍ ഇത്തരം ദളിത് നേതാക്കളും ജാതിയുടെ ആനുകൂല്യം പേറുന്ന ‘വിപ്ലവകാരി'കളും പരിഹസിക്കപ്പെടുന്നു. ബിഹാറിലെ ബതാനി തോലയില്‍ 1996ല്‍ രണ്‍വീര്‍ സേന നടത്തിയ ദളിത്- മുസ്‌ലിം കൂട്ടക്കൊലയെയും സമാന കൂട്ടക്കൊലകളെയും വളരെ യാന്ത്രികമായാണ് ഇടതുപക്ഷ സംഘടനകള്‍ ഉപയോഗിച്ചതെന്ന തിരിച്ചറിവ് ദളിതുകള്‍ക്കുണ്ട്, മാത്രമല്ല, ദളിതുകളുടെ പേരിലുള്ള ദളിത്/ അദളിത് ഗവണ്‍മെന്റിതര സംഘടനകള്‍ തങ്ങളെ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്നും അവര്‍ക്ക് അറിയാം. ബാലവേലയിലേക്ക് തള്ളപ്പെടുന്ന ദളിത് കുട്ടികളുടെ അവസ്ഥ, ജാതീയതയുടെയും അധ്വാനത്തിന്റെയും ദുരവസ്ഥ വെളിപ്പെടുത്തുന്നു. കുട്ടികളുടെ പോഷകാഹാരക്കുറവിനെക്കുറിച്ചുള്ള ചര്‍ച്ച ബിഹാറിന്റെ വികസനത്തിന്റെ യഥാര്‍ഥ മുഖം വെളിവാക്കുന്നു. ഇതെല്ലാം ബിഹാറിലെ ദളിത് രാഷ്ട്രീയ സാധ്യതകളുടെ പ്രസക്തി ചൂണ്ടിക്കാണിക്കുന്നു.
സി.പി.ഐ (എം.എല്‍) എം.എല്‍.എമാരുടെയും സ്ഥാനാര്‍ഥികളുടെയും ദാരിദ്ര്യവും ദളിതത്വവും വര്‍ഗാടിത്തറയുമെല്ലാം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്, ചില മാധ്യമങ്ങള്‍. ഉദാഹരണത്തിന്, മനോജ് മന്‍സിലിന്റെ സാമൂഹിക പാശ്ചാത്തലം. ഇത്തരം രാഷ്ട്രീയ പ്രൊജക്ഷന്‍സ് ഒരുതരം tokenism ഊട്ടിയുറപ്പിക്കുന്നു.
അരവിന്ദ് എന്‍. ദാസ് റിപ്പബ്ലിക് ഓഫ് ബിഹാര്‍ എന്ന പുസ്തകത്തില്‍ ബിഹാറിന്റെ അതിസങ്കീര്‍ണമായ രാഷ്ട്രീയ- സാമ്പത്തിക- സാമൂഹിക തലങ്ങളെ വായിച്ചെടുക്കുന്നുണ്ട്. ബിഹാറിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് ജനസംഖ്യ ശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അനീതിയെ ഊട്ടിയുറപ്പിക്കുന്ന ഒരു സാഹചര്യം അവിടെ നിലനില്‍ക്കുന്നതായി ഈ പഠനങ്ങള്‍ പറയുന്നു. ഇത്തരമൊരു സാഹചര്യം കൂടി പരിഗണിച്ച് ഇടതുപക്ഷത്തിന്റെ വിജയത്തെ പുനര്‍വായനക്ക് വിധേയമാക്കേണ്ടതുണ്ട്.
അതിനിടെ, കിഴക്കന്‍ ചമ്പാരനിലെ ജാമുവ ഗ്രാമത്തില്‍, വിജയാഘോഷത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ മോസ്‌ക് ആക്രമിച്ച് അഞ്ചുപേരെ പരിക്കേല്‍പ്പിച്ചു. തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ പാശ്ചാത്തലത്തില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുകയാണ്. യാദവര്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയിലുള്ള അകലം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്ന കാര്യം പ്രത്യേകം ഓര്‍ക്കാം.
അസദുദ്ദീന്‍ ഉവൈസിയുടെ ഇടപെടല്‍ ദളിത്- മുസ്‌ലിം കൂട്ടായ്മ ഊട്ടിയുറപ്പിക്കുമെന്നും അത് ഹിന്ദുത്വത്തെ ചോദ്യം ചെയ്യുമെന്നുമുള്ള ഇടതുപക്ഷ കാല്‍പനിക വായന ജാതി എങ്ങനെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന അജ്ഞതയില്‍ നിന്നുണ്ടാകുന്നതാണ്. അതേസമയം, കോണ്‍ഗ്രസ്- ഇടതുപക്ഷ ധാരകളില്‍ നിന്നുള്ള ഉവൈസി വിമര്‍ശനം ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുകയും ചെയ്യും. ആര്‍.ജെ.ഡി- ഇടതുപക്ഷ- കോണ്‍ഗ്രസ് സഖ്യം വ്യതിരിക്തമായ ഇടപെടലാണെന്നും യുവാക്കളുടെ രാഷ്ട്രീയ മുന്നേറ്റമാണെന്നുമാണ് സി.പി.ഐ (എം.എല്‍) വിശേഷിപ്പിക്കുന്നത്.
നിതീഷ് കുമാറിന്റെയും ചിരാഗ് പാസ്വാന്റെയും ഭിന്നതക്ക് സമാന്തരമായി മേല്‍ജാതിക്കാരും പിന്നാക്ക ജാതിക്കാരും ഒരേപോലെ വോട്ടുബാങ്കായി പരിണമിക്കപ്പെട്ടതാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടത്. തേജസ്വി യാദവിന്റെ വളര്‍ച്ചയും ജാതീയ സമവാക്യങ്ങളുടെ തുടര്‍ച്ചയാണ്. കോണ്‍ഗ്രസിന്റെ പതനം അഖിലേന്ത്യ തലത്തിലുള്ള പ്രതിരോധമെന്ന നിലയില്‍ രാഷ്ട്രീയത്തില്‍ വലിയ വിള്ളല്‍ സൃഷ്ടിക്കുകയും ഹിന്ദുത്വ രാഷ്ട്രീയത്തിന് ബിഹാറിലും മറ്റ് സംസ്ഥാനങ്ങളിലും വേഗം നല്‍കുകയും ചെയ്യും. AIMIM ഇടപെടല്‍ വലതുപക്ഷ വര്‍ഗീയതയെന്നും ന്യൂനപക്ഷ വര്‍ഗീയതയെന്നുമുള്ള പതിവു ചട്ടക്കൂടില്‍നിന്ന് വ്യത്യസ്തമായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാധൂകരണത്തിനിടയാക്കും.
ബിഹാറിലെ ഇടതുപക്ഷ വിജയം എങ്ങനെ വര്‍ഗീയതയയും ജാതിയെയും തകര്‍ക്കുന്നു എന്നത്, അവരുടെ ഇനിയുള്ള സാമൂഹിക- രാഷ്ട്രീയ ഇടപെടലുകളെ ബന്ധപ്പെടുത്തിയാണ് വായിക്കേണ്ടത്. ഇന്ത്യന്‍ ഇടതുപക്ഷ ഫോര്‍മുലകളുടെയും കണക്കുകൂട്ടലുകളുടെയും തുടര്‍ച്ചയാകുമോ ബിഹാര്‍ എന്ന് കാത്തിരുന്നുകാണേണ്ടിവരും.
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
സി.പി. ജോൺ
Dec 14, 2022
3 Minute Read
ജെയ്ക് സി. തോമസ്
Dec 07, 2022
6 Minutes Read
ബിനോയ് വിശ്വം
Dec 02, 2022
49 Minutes Watch