കർണാടക സർക്കാർ പറയുന്നു;
ടിപ്പു ചരിത്രത്തിലില്ല,
വെറും ഭാവനാസൃഷ്ടി!
കർണാടക സർക്കാർ പറയുന്നു; ടിപ്പു ചരിത്രത്തിലില്ല, വെറും ഭാവനാസൃഷ്ടി!
കര്‍ണാടക സര്‍ക്കാര്‍ ടിപ്പു സുല്‍ത്താനെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ്. ടിപ്പുവിനെ സംബന്ധിച്ച നിലവിലുള്ള ആഖ്യാനങ്ങള്‍ ഭാവനാത്മകമാണെന്നും അവയ്‌ക്കൊന്നും ചരിത്രപരമായ തെളിവുകളുടെ പിന്‍ബലമില്ലെന്നുമാണ് ബ്രാഹ്‌മണ്യ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ വാദിക്കുന്നത്.
9 Apr 2022, 12:51 PM
സ്വാതന്ത്ര്യസമര നിഘണ്ടുവില്‍ നിന്ന് മലബാര്‍ കലാപത്തിലെ രക്തസാക്ഷികളെ ഒഴിവാക്കാന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ തീരുമാനം പുറത്തുവന്നതിനോടൊപ്പമാണ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു സുല്‍ത്താനെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചത്. ടിപ്പുവിനെ സംബന്ധിച്ച നിലവിലുള്ള ആഖ്യാനങ്ങള്‍ ഭാവനാത്മകമാണെന്നും അവയ്‌ക്കൊന്നും ചരിത്രപരമായ തെളിവുകളുടെ പിന്‍ബലമില്ലെന്നുമാണ് ബ്രാഹ്‌മണ്യ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ വാദിക്കുന്നത്.
"മൈസൂര്‍ കടുവ' എന്ന ടിപ്പുവിന്റെ വിശേഷണം ഒഴിവാക്കേണ്ടതാണന്നും ഹിന്ദുത്വശക്തികള്‍ കരുതുന്നു. ഇതെല്ലാം ടിപ്പുവിനോടോ, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര നായകരോടോ മാത്രമുള്ള വെറുപ്പില്‍നിന്ന് ഉടലെടുക്കുന്നതല്ല. കൊളോണിയല്‍ വിരുദ്ധമായ മലബാര്‍ സമരത്തെയും ബ്രിട്ടീഷുകാര്‍ക്കെതിരായ ടിപ്പുവിന്റെ പടയോട്ടങ്ങളെയും ഹിന്ദുത്വശക്തികള്‍ അത്രമേല്‍ വെറുക്കുന്നു എന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. ഇവരുടെയൊക്കെ ചരിത്രത്തെ മായ്ച്ചുകളയുന്നതിലൂടെ ഇന്ത്യയെന്ന രാഷ്ട്രശരീരത്തില്‍ നിന്ന് മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തെ കൂടി മായ്ച്ചുകളയാനാണ് ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നത്.
ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിലൂടെയും മഥുരയിലെ മുസ്ലിം പ്രാര്‍ഥനാലയത്തിനുമേൽ അവകാശവാദം ഉന്നയിക്കുന്നതിലൂടെയും മറ്റും തമസ്‌കരിച്ച് ഹീനമാക്കുന്ന രാഷ്ട്രീയതന്ത്രമാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് 2019-ല്‍ തന്നെ ടിപ്പുവിന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് ഹിന്ദുരാഷ്ട്രവാദികള്‍ തടയിട്ടത്. ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ ഭിന്നസമുദായങ്ങള്‍ വസിക്കുന്ന ബഹുസ്വര ദേശമെന്ന ആശയത്തില്‍ നിന്ന് സമ്പൂര്‍ണമായി അടര്‍ത്തിമാറ്റി ഇന്ത്യയെ ഏകമാനമായ ഒന്നാക്കി മാറ്റുകയാണ് ബ്രാഹ്‌മണ്യശക്തികളുടെ ലക്ഷ്യം. അതിന് ചരിത്രത്തില്‍ നിന്നും ബഹുസ്വര ഇന്ത്യ എന്ന ആശയത്തിന് ബലം നല്‍കുന്ന ടിപ്പുവിന്റെയും മലബാര്‍ സമരനായകന്മാരുടെയും ഓര്‍മകളെ മായ്ച്ചുകളയുക എന്നത് ഹിന്ദുത്വത്തിന്റെ അടിയന്തര ലക്ഷ്യമാണ്. ഇത്തരം സൂക്ഷ്മതല ഹിംസാ രാഷ്ട്രീയത്തിലൂടെയാണ് ഹിന്ദുത്വം രാജ്യത്ത് പടര്‍ന്നുപന്തലിച്ചിട്ടുള്ളത്. ഹിജാബും, ബീഫും (ഇപ്പോള്‍ ബിരിയാണിയും) എല്ലാം വെറുക്കേണ്ടതും അക്രമിക്കാനുള്ള അടയാളമായി മാറിത്തീരുന്നതിന്റെ രാഷ്ട്രീയപരിസരം അത്രമേല്‍ ആഴത്തിലുള്ളതാണ്.
ഇതില്‍ ടിപ്പുവിനെ ഇത്രമേല്‍ ബ്രാഹ്‌മണ്യവാദികള്‍ ഭയപ്പെടുന്നതെന്തുകൊണ്ട് എന്നത് പ്രത്യേകം അന്വേഷിക്കേണ്ട വിഷയമാണ്.
ടിപ്പുവിനെക്കുറിച്ചുള്ള വിദ്വേഷവും അറപ്പും വെറുപ്പും ഒരു മതം പോലെ സമൂഹത്തിലേയ്ക്ക് പടര്‍ന്നതിനെക്കുറിച്ച് പി.കെ. ബാലകൃഷ്ണന്‍ എഴുതുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ജീവത്യാഗം ചെയ്ത് പടപൊരുതിയ ടിപ്പുവിനെ ക്ഷേത്രധ്വംസകനും മതഭ്രാന്തനും ആയി ചിത്രീകരിക്കാനുള്ള കൊളോണിയല്‍ ചരിത്രാഖ്യാനങ്ങളുടെ തുടര്‍ച്ച ബ്രാഹ്‌മണ്യ രാഷ്ട്രീയത്തിലും വ്യക്തമായി ദര്‍ശിക്കാം. ടിപ്പുവിനെ ക്ഷേത്രധ്വംസകനായും മതഭ്രാന്തനായും ചിത്രീകരിക്കുക എന്നത് കൊളോണിയല്‍ ശക്തികളുടെ ആവശ്യമായിരുന്നു. തകര്‍ന്നുകിടക്കുന്ന ഓരോ ക്ഷേത്രത്തിന്റെയും ഉത്തരവാദിത്വം ടിപ്പുവില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് കൊളോണിയല്‍ അധിനിവേശ ചരിത്രനിര്‍മാണത്തിന്റെ ഭാഗമായി ബലപ്പെട്ടതാണ്. ബ്രാഹ്‌മണ്യ വ്യവഹാരങ്ങളും അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കല്‍ഹണന്റെ രാജ തരംഗിണിയില്‍ ക്ഷേത്രസ്വത്തുക്കള്‍ ആക്രമിച്ച് കൈക്കലാക്കുന്നതിനെ സംബന്ധിച്ച വ്യക്തമായ പരാമര്‍ശമുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ ഹര്‍ഷദേവന്‍ എന്ന ഭരണാധികാരി ക്ഷേത്രങ്ങള്‍ക്കുമേല്‍ നടത്തിയത് ഭീകരാക്രമണമായിരുന്നു എന്ന് ചരിത്രകാരിയായ റോമിലാ ഥാപ്പര്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത്തരം ക്ഷേത്രാക്രമണകാരികള്‍ക്ക് നേരിടേണ്ടിവരാത്ത ഭീകരാപവാദമാണ് ടിപ്പുവിനെക്കുറിച്ച് ഉണ്ടായിവന്നത്.

ക്ഷേത്രങ്ങള്‍ക്കും ശൃംഗേരി മഠത്തിനും സവിശേഷമായ ദാനങ്ങളും സംഭാവനകളും നല്‍കിയ ടിപ്പുവിന്റെ ചരിത്രപരമായ ഇടപെടലുകളെ ഹിന്ദുത്വവാദികള്‍ മനപൂര്‍വം മറയ്ക്കുകയാണ് ചെയ്യുന്നത്. യുവാല്‍ നോവാ ഹരാരി നിരീക്ഷിച്ചതുപോലെ, ചരിത്രത്തില്‍ നിന്ന് ഒരു നൂലിഴ മാത്രം എടുത്തുകാട്ടാന്‍ ശ്രമിക്കുന്നവര്‍ ചരിത്രത്തെ സമഗ്രദര്‍ശനം ചെയ്യാന്‍ മടിക്കുകയാണ്. ടിപ്പുവിനെ ക്ഷേത്രധ്വംസകനായി ചിത്രീകരിക്കുന്നവര്‍ അദ്ദേഹത്തിന്റെ മറ്റ് ഇടപെടലുകള്‍ കണ്ടില്ലെന്ന് നടിക്കുന്നു.
1782-ല്‍ ഗണ്ഡിക്കൊട്ട ക്ഷേത്രത്തിലെ ആഞ്ജനേയ പൂജക്ക് ഭൂമി അനുവദിച്ച് ടിപ്പു ഉത്തരവിടുന്നുണ്ട്. ശ്രീരംഗപട്ടണം ക്ഷേത്രത്തിലേയ്ക്ക് വെള്ളിക്കപ്പുകളും മറ്റും ടിപ്പു സമര്‍പ്പിക്കുന്നുണ്ട്. കൂടാതെ ശൃംഗേരി മഠവുമായും ടിപ്പുവിനുണ്ടായിരുന്നത് ഒരു വിശേഷാല്‍ ബന്ധമായിരുന്നു. ശൃംഗേരി മഠാധിപതിക്ക് അയക്കുന്ന ഒരു കത്തില്‍ ടിപ്പു മഠാധിപതിയെ "ശ്രീമദ് പരമഹംസ പരിവ്രാജ്യകാചാര്യ' എന്നാണ് സംബോധന ചെയ്യുന്നത്. ശൃംഗേരി മഠത്തിന് കൈയയച്ച് നിരവധി സംഭാവനകള്‍ മടികൂടാതെ ടിപ്പു നല്‍കുന്നുണ്ടെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ടിപ്പു ഗുരുവായൂര്‍ ക്ഷേത്രത്തിനനുവദിച്ച ഇളവുകളും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. 1787-ലെ ഒരു വിളംബരത്തില്‍ "മതസഹിഷ്ണുത പരിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാന തത്വമാണെന്നും' ടിപ്പു പ്രഖ്യാപിക്കുന്നുണ്ട്. ഇങ്ങനെ ടിപ്പുവിനെ സംബന്ധിച്ച ചരിത്രജീവിതത്തെ സമഗ്രമായി ദര്‍ശിക്കാതെ അപരവത്കരണത്തിനും ഫാഷിസ്റ്റ് അജണ്ടയ്ക്കുമുള്ള ഇന്ധനം ടിപ്പുവിന്റെ ചരിത്രജീവിതത്തില്‍ നിന്നും ഏകപക്ഷീയമായി അടര്‍ത്തിയെടുത്ത് ചരിത്രവായനകളെ വഴിതിരിച്ചുവിട്ട് മനുഷ്യമനസുകളെ വിഷലിപ്തമാക്കാനാണ് വരേണ്യ ഹിന്ദുത്വ ജാതി രാഷ്ടീയം പരിശ്രമിക്കുന്നത്.

ടിപ്പുവിന്റെയും മലബാര്‍ സമരനായകന്മാരുടെയും ചരിത്രജീവിതത്തെ തമസ്‌കരിക്കുന്നതിലൂടെ ബ്രാഹ്‌മണ്യ ആഖ്യാനങ്ങളെ ഇന്ത്യയുടെ മൂര്‍ത്ത രാഷ്ട്രീയമാക്കി പ്രതിഷ്ഠിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഇന്ത്യയെന്നാല്‍ രാമനും സീതയും രാമായണവും എന്നതായി മാറ്റിത്തീര്‍ക്കുകയാണ് പ്രധാന ലക്ഷ്യം. ഉത്തരേന്ത്യയിലെ സ്ഥലങ്ങളുടെ പല പഴയ പേരുകളും മാറ്റി ഹിന്ദുത്വ രാഷ്ട്രത്തിന്റെ സ്മൃതികള്‍ കൃത്രിമമായി ഉണര്‍ത്തിവിടുന്ന വിധത്തില്‍ പുതിയ പേരുകള്‍ നല്‍കുന്നതും ഇതിന്റെ ഭാഗമാണ്. ഇങ്ങനെ ചരിത്രത്തെ ഏകശിലാരൂപമായ ഒന്നായി മാറ്റിത്തീര്‍ക്കുന്നതിലൂടെ ഹിന്ദുത്വത്തെ പൊതുബോധമാക്കി പരിവര്‍ത്തിപ്പിക്കുകയാണ്. ഹിംസാത്മകമായ ഈ ഹിന്ദുത്വകാര്യ പരിപാടികള്‍ക്കെതിരായി നിതാന്തവും ജാഗ്രത്തായതുമായ വിമര്‍ശചരിത്രബോധ്യത്തോടെ ഇടപെടേണ്ട അനിവാര്യ സന്ദര്‍ഭത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. സമത്വബോധത്തില്‍ നിലീനമായ സാഹോദര്യ ജനാധിപത്യത്തിന്റെ നിലനില്പിനും, ഇന്ത്യയെ ഒരു മതേതര ദേശരാഷ്ട്രമായി നിലനിര്‍ത്തുന്നതിനും ഈ വിമര്‍ശചരിത്രബോധ്യം അത്യന്താപേക്ഷിതമാണ്.
പ്രമോദ് പുഴങ്കര
Jun 28, 2022
17 minutes read
കെ.എ. സൈഫുദ്ദീന്‍
Jun 23, 2022
4 Minutes Read
Delhi Lens
Apr 21, 2022
4 minutes read
ഷഫീഖ് താമരശ്ശേരി
Apr 16, 2022
4 Minutes Watch
പ്രമോദ് പുഴങ്കര
Apr 16, 2022
9 Minutes Watch
ജോണ്‍ ബ്രിട്ടാസ്, എം.പി.
Apr 11, 2022
8 Minutes Read
ഡോ. പി.പി. അബ്ദുള്‍ റസാഖ്
Apr 04, 2022
26 Minutes Watch