ഇത്ര വലിയ വീട് വേണ്ട,
പ്രത്യേകിച്ച്
ഒരു 'ഹരിത എം.എല്‍.എ'ക്ക്
ഇത്ര വലിയ വീട് വേണ്ട, പ്രത്യേകിച്ച് ഒരു 'ഹരിത എം.എല്‍.എ'ക്ക്
കെ.എം. ഷാജി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികൾ കൂടിയിരുന്നാലോചിച്ച് രൂപകല്‍പ്പന ചെയ്ത ലൈഫ് മിഷന്‍- വീടിന്റെ വലിപ്പമനുസരിച്ച് 16 കുടുംബത്തിന് കഴിയാനുള്ളത്ര സൗകര്യം ഷാജിയുടെ ഒറ്റ കുടുംബം അനുഭവിക്കുന്നു. എന്തുകൊണ്ടൊക്കെയാണ് ഇതൊക്കെ അശാസ്ത്രീയവും സാമൂഹ്യ ദ്രോഹവും വിനാശകരവുമായി വിലയിരുത്തേണ്ടി വരുന്നത്? ആയിരക്കണക്കിന് ചതുരശ്ര അടികളില്‍ രമ്യഹര്‍മ്യങ്ങളും ഇതര നിര്‍മ്മിതികളും യഥേഷ്ടം കെട്ടിയുയര്‍ത്തിയാല്‍, അത് താങ്ങാനുള്ള ശേഷി പാരിസ്ഥിതികമായി ഏറെ സങ്കീര്‍ണ്ണമായ കേരളത്തിനില്ല. അത്, കേരളത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതും ആഴമേറിയ വിശകലനവും നടപടികളും നിരന്തരം ആവശ്യപ്പെടുന്നതുമായ അടിസ്ഥാന പ്രശ്നമാണ്- കെ.എം. ഷാജിയുടെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങളെ ശാസ്ത്രമെഴുത്തിന് വിഭവമാക്കുകയാണ് ലേഖകൻ
30 Oct 2020, 10:05 AM
ശാസ്ത്രമെഴുത്തിന്റെ ദിനങ്ങളാണ് കടന്നുപോകുന്നത്. ശാസ്ത്രപ്രചാരണത്തില്‍ രാജ്യത്തെ മുന്‍നിരക്കാരനായിരുന്ന നരേന്ദ്ര ധബോല്‍ക്കറെ ഫാസിസ്റ്റുകള്‍ വധിച്ച് ഏഴുവര്‍ഷം പൂര്‍ത്തിയാകുന്ന 2020 ആഗസ്റ്റ് 20 മുതല്‍ ശാസ്ത്രത്തിന്റെ നിരന്തര പ്രയോക്താവായിരുന്ന നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 വരെ ജനകീയ ശാസ്ത്രപ്രവര്‍ത്തകര്‍ സയന്‍സ് ഇന്‍ ആക്ഷന്‍ (Sience in action) എന്ന കാമ്പയിനിലൂടെ ശാസ്ത്രാവബോധം പരിപോഷിപ്പിക്കാനുള്ള ശ്രമത്തിലാണ്. ശാസ്ത്രമെഴുത്തില്‍ തല്‍പരരായ ആര്‍ക്കും ഈ ആഘോഷത്തില്‍ പങ്കുചേരാം. ശുദ്ധ- ശാസ്ത്ര സംബന്ധമായ വിവരങ്ങള്‍ മാത്രമല്ല പങ്കുവെക്കുന്നത്. സാമൂഹ്യ- രാഷ്ട്രീയ പ്രശ്‌നങ്ങളെയും ദൈനദിന ജീവിത സമസ്യകളെയും ശാസ്ത്രീയമായി സമീപിക്കാം.
‘ഹരിത എം.എല്‍.എമാര്‍' എന്ന് മാധ്യമങ്ങള്‍ മുമ്പ് വിശേഷിപ്പിക്കാറുള്ള സംഘത്തിൽപെട്ട കെ.എം. ഷാജിയുടെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങളെ ശാസ്ത്രമെഴുത്തിന് വിഭവമാക്കുന്നത് കൗതുകകരം മാത്രമല്ല, ആലോചനാമൃതവുമാണ്. ഷാജി യാദൃശ്ചികമായി ഈ ആഘോഷത്തില്‍ പെട്ടുപോയതാണ്. ഷാജിയുടെ ഇപ്പോഴത്തെ അവസ്ഥയിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ള, സമാനമായ സാമൂഹ്യ പദവികളിലുള്ള, ഏതൊരാള്‍ക്കും ഈ എഴുത്ത് ബാധകമാണെന്ന് എടുത്തുപറയേണ്ടതില്ല. മാത്രമല്ല, ശാസ്ത്രത്തിന്റെ രീതി അങ്ങനെ മാത്രമേ അനുവദിക്കുന്നുള്ളൂ.
കെ.എം. ഷാജിയുടെ വീടും ചില പ്രശ്‌നങ്ങളും
വയനാട്ടിലെ ഒരു ചെറിയ ഗ്രാമത്തില്‍ പലചരക്കുകടയും ചായക്കടയും സ്റ്റേഷനറി കടയും രണ്ടുമുറിക്കെട്ടിടത്തില്‍ നടത്തിയിരുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു ഷാജിയുടെ പിതാവെന്ന വാര്‍ത്ത സംബന്ധിച്ചോ, അദ്ദേഹം ജീവിതകാലത്ത് ആര്‍ജിച്ച രണ്ടേക്കറില്‍ ചില്വാനം വരുന്ന ഭൂസ്വത്തിന് അവകാശികളായി ഷാജിയെ കൂടാതെ മൂന്നു സഹോദരങ്ങള്‍ കൂടി ഉണ്ടായിരുന്നുവെന്നതിനെ കുറിച്ചോ, അതുകൊണ്ടൊക്കെത്തന്നെ, കോഴിക്കോട് നഗരത്തിലെ രമ്യഹര്‍മ്യം ഉള്‍പ്പെടെ പലയിടങ്ങളിലായി കിടക്കുന്ന സ്വത്തിന്റെ സാമ്പത്തിക ഉറവിടം ബോധ്യപ്പെടുത്തുന്നതില്‍ ഷാജി വിയര്‍ക്കുന്നതു സ്വാഭാവികമാണെന്ന വിലയിരുത്തലിനെ സംബന്ധിച്ചോ ഇവിടെ ഒന്നും പറയുന്നില്ല.
തെറ്റുപറ്റിയെന്നും പിഴയടച്ചു പരിഹരിക്കാന്‍ അനുവദിക്കണമെന്നുമുള്ള അപേക്ഷ കോര്‍പ്പറേഷന് മുന്‍പാകെ സമര്‍പ്പിച്ചതായുള്ള പത്രവാര്‍ത്തയെകുറിച്ചോ, ആ ഒറ്റ കാരണത്താല്‍തന്നെ, അനധികൃത നിര്‍മ്മാണം കെട്ടിച്ചമച്ച ഒരു കഥയാണെന്ന ഷാജിയുടെയും ചില പ്രതിപക്ഷ നേതാക്കളുടെയും വാദത്തിനു നിലനില്‍പില്ലാതാകുമെന്ന സ്വാഭാവിക വിലയിരുത്തലിനെ സംബന്ധിച്ചോ, ഇവിടെ പ്രതികരിക്കുന്നില്ല.
ഇനിയും അനുബന്ധ നടപടികള്‍ പലതും വരാം. ഉദാഹരണത്തിന്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്ലാതെ ഗാര്‍ഹിക താരിഫില്‍ വൈദ്യുതി കണക്ഷന്‍ നേടുകയും ദുഷ്ടലാക്കോടെ താഴ്ന്ന താരിഫില്‍ തുടരുകയും കെ.എസ്.ഇ.ബിക്കു നഷ്ടം വരുത്തുകയും ചെയ്താല്‍, വൈദ്യുതി നിയമം വകുപ്പ് 135 അനുസരിച്ചു വൈദ്യുതി മോഷണത്തിനു ക്രിമിനല്‍ കേസെടുക്കാനും വകുപ്പ് 126 അനുസരിച്ച് വൈദ്യുതി ദുരുപയോഗത്തിനു പിഴ ഈടാക്കാനും സാധ്യതയുണ്ട്. അത് സംബന്ധിച്ചും മുന്‍വിധിക്കു ഇവിടെ തയ്യാറാകുന്നില്ല. ഈവക കാര്യങ്ങളില്‍ ആവശ്യമായ തെളിവില്ലാതെ ആത്മനിഷ്ഠമായി തീര്‍പ്പുകളില്‍ എത്തുന്ന രീതി ശാസ്ത്രമെഴുത്തിനു ഭൂഷണമല്ലല്ലോ. നിയമ നടപടി തുടരട്ടെ; അഴിമതി ആരോപണം നേരിടാനുള്ള അനുവദനീയമായ സ്വാതന്ത്രവും സാവകാശവും അദ്ദേഹവും എടുക്കട്ടെ.
ആ വീട് വെറും കക്ഷിരാഷ്ട്രീയ സമസ്യയല്ല
എന്നാല്‍, നേരെയും വളഞ്ഞും സമ്പത്ത് വാരിക്കൂട്ടുന്നവര്‍, തങ്ങളുടെ ഭാവനക്കനുസരിച്ച് ആയിരക്കണക്കിന് ചതുരശ്ര അടികളില്‍ രമ്യഹര്‍മ്യങ്ങളും ഇതര നിര്‍മ്മിതികളും യഥേഷ്ടം കെട്ടിയുയര്‍ത്തിയാല്‍, അത് താങ്ങാനുള്ള ശേഷി, കിഴക്ക് പശ്ചിമഘട്ടത്തിനും പടിഞ്ഞാറ് അറബിക്കടലിനുമിടയില്‍ നേരിയ വീതിയില്‍ ചെരിഞ്ഞു കിടക്കുന്ന, പാരിസ്ഥിതികമായി ഏറെ സങ്കീര്‍ണ്ണമായ, കേരളത്തിനില്ലെന്നുകൂടി അറിയണം.
അത് കാല്‍പ്പനികമായ പാരിസ്ഥിതിക ഉല്‍ക്കണ്ഠയല്ല, കേവലമായ കക്ഷിരാഷ്ട്രീയ സമസ്യയുമല്ല. മറിച്ച്, ശാസ്ത്രീയമായി ഇതിനകം വെടിപ്പായി ബോധ്യമായ വസ്തുതയാണ്. അത്, കേരളത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതും ആഴമേറിയ വിശകലനവും നടപടികളും നിരന്തരം ആവശ്യപ്പെടുന്നതുമായ അടിസ്ഥാന പ്രശ്നമാണ്.
അര്‍ദ്ധനഗ്‌നനായി ലോകം മുഴുവന്‍ സഞ്ചരിച്ചിരുന്ന ഗാന്ധിജി, അതിവിസ്തൃതമായ ഭൂസ്വത്തു മുഴുവന്‍ പാര്‍ട്ടിക്ക് -എന്ന് പറഞ്ഞാല്‍ നാടിന് - നല്‍കി ചെറിയ വാടക വീട്ടില്‍ കഴിഞ്ഞുകൂടിയ ഇ.എം.എസ്, സമ്പല്‍ സമൃദ്ധിയില്‍ നിന്നിറങ്ങി കേരള സമൂഹത്തെ ഉഴുതുമറിക്കുന്നതില്‍ നേതൃത്വം കൊടുത്ത് നിര്‍ദ്ധനനായി മടങ്ങിയ അസാധാരണ ധിഷണാശാലി കെ. ദാമോദരന്‍, മകന് ഓട്ടോറിക്ഷ പോലും വാങ്ങി കൊടുക്കാനുള്ള സമ്പാദ്യമില്ലാതെ പോയ വി. വി. രാഘവന്‍, പാലൊളി, എ. കെ. ആന്റണി, വി.എം. സുധീരന്‍, അല്ലെങ്കില്‍ ഷാജിയുടെ തന്നെ നാട്ടുകാരനായ എം.എല്‍.എ ശശീന്ദ്രന്‍ എന്നിവരെപ്പോലെയൊക്കെ ജീവിക്കണമെന്ന് പൊതുപ്രവര്‍ത്തകരോട് നിര്‍ബന്ധം പിടിക്കുന്നത് ഉചിതമല്ല.
എന്നാല്‍, കോഴിക്കോടുള്ള ഷാജിയുടെ വീടിന്റെ വിസ്തീര്‍ണ്ണം 5500 ചതുരശ്ര അടിയാണ് . കണ്ണൂരുള്ള രണ്ടാമത്തെ വീടുകൂടി ചേരുമ്പോള്‍ ആകെ വിസ്തീര്‍ണ്ണം ഏകദേശം 8000 ലേറെ അടിയായി. ഷാജി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ കൂടിയിരുന്നാലോചിച്ച് രൂപകല്‍പ്പന ചെയ്ത ലൈഫ് മിഷന്‍- വീടിന്റെ വലിപ്പമനുസരിച്ച് 16 കുടുംബത്തിന് കഴിയാനുള്ളത്ര സൗകര്യം ഷാജിയുടെ ഒറ്റ കുടുംബം അനുഭവിക്കുന്നു. എന്തുകൊണ്ടൊക്കെയാണ് ഇതൊക്കെ അശാസ്ത്രീയവും സാമൂഹ്യ ദ്രോഹവും വിനാശകരവുമായി വിലയിരുത്തേണ്ടി വരുന്നത്?
ഒന്നാമത്, നാലംഗ കുടുംബത്തിന് ആവശ്യമായ രണ്ടോ മൂന്നോ കിടപ്പുമുറികള്‍, അടുക്കള, ഊണ് മുറി, സ്വീകരണമുറി, വരാന്ത എന്നിവയൊക്കെ 1000 ചതുരശ്ര അടിയില്‍ നില്‍ക്കും. എം.എല്‍.എ എന്ന നിലയില്‍ ചെറിയ യോഗം ചേരാനും മറ്റും അധികപ്പറ്റായി 500 അടി ആക്കാമെന്നു കരുതിയാല്‍ തന്നെ, 1500 അടി മതി. 8000-1500= 6500 അടി അധിക നിര്‍മ്മാണപ്രവര്‍ത്തനത്തിന് വേണ്ട കല്ല്, മണ്ണ്, വെള്ളം എന്നിവയും സിമന്റ്, കമ്പി, ഓട് തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് വേണ്ട വിഭവങ്ങളും സ്വന്തമായി സൃഷ്ടിക്കാന്‍, എത്ര ധനികനായാലും കെട്ടിട ഉടമക്ക് കഴിയില്ല. പ്രകൃതിയില്‍ നിന്ന് ശേഖരിക്കേണ്ടി വരും. പ്രകൃതിയില്‍ ഇവയെല്ലാം പരിമിതമാണ് താനും. മുഴുവനും കുത്തിപ്പൊളിച്ച് എടുക്കാനും പാടില്ല. അതുകൊണ്ടാണല്ലോ അത് പൊതുസ്വത്തായി കണക്കാക്കി സംരക്ഷിക്കണമെന്നും നിയന്ത്രണ വിധേയമായി മാത്രം വിനിയോഗിക്കണമെന്നും വിവക്ഷിക്കുന്നത്.

എന്നാല്‍, മൂലധനശക്തികളും ധനികരും ഇവ യഥേഷ്ടം എടുക്കും. ആ കവര്‍ച്ചയെ തടയുന്ന നിയമങ്ങളുടെ വരവിനെ അവര്‍ ഒളിഞ്ഞും തെളിഞ്ഞും തടയും. ഉള്ള ചട്ടങ്ങളെ മറികടക്കും, മല തുരക്കും, പുഴ കവരും. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അവര്‍ക്കു വഴിമാറും. കുമ്പിളിലെ കഞ്ഞി ഇരുന്നു കുടിക്കാനായി ഒരു കൂര പണിയാന്‍ പുറപ്പെടുന്ന കോരന്മാര്‍ക്ക് ആവശ്യത്തിന് വിഭവങ്ങള്‍ കമ്പോളത്തില്‍ കിട്ടില്ല. കിട്ടിയാല്‍ തന്നെ അന്യായ വിലയുമാകും. മൂലധന ശക്തികള്‍ ബലഹീനമാക്കിയ മലനിരകള്‍ ഇടിഞ്ഞു വീഴുമ്പോള്‍ അടിയില്‍ പെടുന്നതും അവരാണ്. പുഴ വറ്റുമ്പോള്‍ വെള്ളത്തിനായി ആദ്യം അലയുന്നതും പ്രളയ ജലം മിക്കവാറും വിഴുങ്ങുന്നതും മാറ്റാരെയുമല്ല. ഷാജിയെപ്പോലുള്ള ജനപ്രതിനിധികളും മൂലധനശക്തികളും ഒരു വശത്തു പാരിസ്ഥിതിക നാശവും മറുഭാഗത്ത് സാമൂഹ്യ അസമത്വവും ത്വരിതപ്പെടുത്തുകയാണ്.
ഒരു കെട്ടിട ഉടമയുടെ നിയമവിരുദ്ധ നടപടി
രണ്ടാമത്, വീട്ടുബജറ്റ് എത്രയോ അശാസ്ത്രീയമായാണ് ഷാജിയെപ്പോലുള്ളവര്‍ കൈകാര്യം ചെയ്യുന്നതെന്ന് പരിശോധിക്കാം. വീടുനിര്‍മ്മാണത്തിലെ സാമൂഹ്യവും പരിസ്ഥിതികവുമായ ആഘാതങ്ങള്‍ ഒഴിവാക്കിയുള്ള ഗുണദോഷ വിശകലനത്തില്‍ (Cost-Benefit Analysis) പോലും ഷാജി പരാജയപ്പെട്ടെന്നു ബോധ്യമാകും. ഒരാള്‍ക്കു പണം ചെലവാക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. ബാങ്കില്‍ നിക്ഷേപിച്ച് പലിശ വാങ്ങാം, ഭൂമിയില്‍ നിക്ഷേപിച്ച് മൂല്യവര്‍ധനയുണ്ടാക്കാം, കെട്ടിടം പണിത് നല്ല വാടകക്കു കൊടുക്കാം തുടങ്ങിയ സാധ്യതകളുണ്ട്. പരമാവധി മികച്ച ഫലം തരുന്നത് തെരഞ്ഞെടുക്കുന്നതിലാണ് വൈദഗ്ധ്യം.
ഈ വഴികളിലുള്ള സാധ്യതകളെയെല്ലാം തള്ളി ഷാജി പണം വീട് നിര്‍മ്മാണത്തിന് വിനിയോഗിക്കുന്നു. അതില്‍ തെറ്റില്ല. പക്ഷെ, മുടക്കുന്ന ഓരോ രൂപക്കും തത്തുല്യമായ സന്തോഷം, സൗകര്യം, സമാധാനം, ഐശ്വര്യം എന്നിവ ഷാജിക്കും കുടുംബാംഗങ്ങള്‍ക്കും ലഭ്യമാകണം. കെട്ടിടത്തിലെ ഓരോ ഭാഗവും പരമാവധി ദൈനദിന ജീവിതത്തില്‍ പ്രയോജനപ്പെടണം. രണ്ടിടങ്ങളിലായി എണ്ണായിരത്തോളം ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടങ്ങുന്ന കെട്ടിടത്തിലെ പല മുറികളിലും മാസത്തിലൊന്നെങ്കിലും പ്രവേശിക്കാനോ ആസ്വദിക്കാനോ അവര്‍ക്കാര്‍ക്കും, വിശേഷിച്ച് തിരക്കിനിടയില്‍ ഷാജിക്ക്, കഴിയുന്നുണ്ടാവില്ല. ഒരു നേര്‍ച്ച പോലെ ഈ കെട്ടിടങ്ങള്‍ തൂത്തും തുടച്ചും അറ്റകുറ്റപ്പണി നടത്തിയും നിലനിര്‍ത്താന്‍ വേണ്ടിവരുന്ന വന്‍ തുക കണക്കു പുസ്തകത്തില്‍ പാഴ്‌ചെലവിന്റെ കോളത്തില്‍ മുഴച്ചുനില്‍ക്കും. ഏതെങ്കിലും ഭാഗം വാടകക്കോ, അല്ലെങ്കില്‍ വീടില്ലാത്ത ആര്‍ക്കെങ്കിലും സൗജന്യ നിരക്കില്‍ താമസിക്കാനോ കൊടുത്തിട്ടില്ലാത്തതിനാല്‍ ആ വഴിക്കും ഫലം ശൂന്യം.
മൂന്നാമത്, ഈ വിഷയത്തിലെ ബന്ധപ്പെട്ട അധികാരികളുടെയും സര്‍ക്കാരിന്റെയും ഇടപെടലിന്റെ ശാസ്ത്രീയത എത്രത്തോളമാണ്? ഒരു കെട്ടിട ഉടമയുടെ നിയമവിരുദ്ധ നടപടിയെന്ന സവിശേഷമായ തലവും സമൂഹത്തില്‍ വ്യാപകമായി നടക്കുന്ന പ്രവര്‍ത്തണമെന്ന പൊതുതലവും ഇതിനുണ്ട്. ഒന്നാമത്തെ തലത്തില്‍ വേണ്ടത് കുറ്റക്കാര്‍ക്കെതിരെ നിയമനടപടിയാണ്. ഷാജിക്കെതിരെ അത് തുടങ്ങി. 3200 ചതുരശ്ര അടി കെട്ടിടം നിര്‍മ്മിക്കാനാണ് അനുമതി വാങ്ങിയതെന്നിരിക്കേ, നിയമവിരുദ്ധമായി അത് 5500 അടിയില്‍ പണിതത് ബോധ്യപ്പെട്ടിട്ടും, തടയാതെ അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സാധ്യമായ കര്‍ശന നടപടിയെടുക്കണം. ഏതെങ്കിലും പൊതുപ്രവര്‍ത്തകര്‍ ഈ കൃത്യത്തില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി വരണം.
ഹരിത എം.എല്‍.എ എന്ന മാധ്യമ നിര്‍മിതി
ഇനി സാമൂഹ്യതലം : ഇത് ഒറ്റപ്പെട്ട സംഭവമാണോ, അല്ലെങ്കില്‍ എത്ര വ്യാപകം, എന്ത് ചെയ്യണം തുടങ്ങിയവയെ സംബന്ധിച്ച പ്രശ്‌നവല്‍ക്കരണം, പഠനം, നടപടി എന്നിവയാണ് അവിടെ നടക്കേണ്ടത്. ഭാഗ്യവശാല്‍, ഇതില്‍ നടപടി ഒഴികെ ഏതാണ്ട് എല്ലാ കടമ്പകളും സാമാന്യമായി കേരളം പല തലങ്ങളിലായി കടന്നിട്ടുണ്ട്. വ്യാപകമായി നടക്കുന്ന അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് മോശമല്ലാത്ത ചിത്രവും രേഖകളും ഇന്നുണ്ട്. പൊളിച്ചു കളയേണ്ട ചില വന്‍കിട കെട്ടിടങ്ങളുടെ ലിസ്റ്റ് വരെയുണ്ട്.
പക്ഷേ, കാലാകാലങ്ങളായി കര്‍ശന നടപടിയുടെ കാര്യത്തില്‍ അമാന്തമാണ്. ചരക്കുല്‍പാദന വ്യവസ്ഥയുടെ പ്രതിസന്ധി പകരുന്ന ദുരിതങ്ങളും, അതിവേഗത്തിലുള്ള ഫാസിസ്റ്റു വല്‍ക്കരണവും, പരിസ്ഥിതി നാശവുമാണ് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്നും അവ പരസ്പര പൂരകങ്ങളാണെന്നും ബോധ്യമായിട്ടും മലകളും, പുഴകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതില്‍ കാലത്തിനൊത്തു ഉയരാത്ത ഉല്‍ക്കണ്ഠജനകമായ പൊതു കാന്‍വാസില്‍ തന്നെവേണം ഇതും പരിശോധിക്കാന്‍.
നാലാമത്, പുരോഗമനപരവും പാരിസ്ഥിതികവുമായ ചിന്തകള്‍ക്ക് വേരോട്ടമുള്ള മണ്ണെന്ന നിലയില്‍ കേരളത്തില്‍ അല്‍പ്പം ഗ്രീന്‍ ആക്ടിവിസം കൂടി മേമ്പൊടിക്കിരിക്കട്ടെയെന്നു കരുതി ആ നിലയിലുള്ള വിത്തെറിഞ്ഞ് വിള കൊയ്യുന്നവരുമുണ്ട്. ഇതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കു ചില്ലറയല്ല. ‘ഹരിത എം.എല്‍. എ', ‘ഹരിത എം.പി' എന്നൊക്കെ അവര്‍ പട്ടം നല്‍കും. അചിരേണ നാമെല്ലാം "അങ്ങനെ തന്നെ' എന്ന് പറഞ്ഞു തുടങ്ങും.
വസ്തുതാപരമല്ലാത്തത് നമ്മെക്കൊണ്ട് അംഗീകരിപ്പിക്കുന്ന ഈ മാധ്യമ തന്ത്രത്തെയാണല്ലോ ചോംസ്‌കി ‘സമ്മതിയുടെ നിര്‍മ്മിതി (Manufacturing of Consent)' എന്ന് ശാസ്ത്രീയമായി വിശകലനം ചെയ്യുന്നത്. ഏതെങ്കിലും ലേഖകര്‍ക്ക് ഒറ്റക്കോ കൂട്ടായോ തോന്നുന്ന വെളിപാടുകള്‍ ശാസ്ത്രീയമാകുന്നില്ല. ഒരു കണ്ടുപിടിത്തം ശാസ്ത്രത്തിന്റെ ഭാഗമാകുന്നതിന് മുന്നുപാധിയായി അത് തെളിയിക്കേണ്ട പല ഗുണങ്ങളുണ്ട്. അതില്‍ സുപ്രധാനമാണ് ‘ആവര്‍ത്തന ക്ഷമത’ (Repeatability). പ്രത്യേക സ്ഥലത്തു നിന്ന് പച്ചിലയില്‍ നിന്ന് പെട്രോള്‍ ഉണ്ടാക്കികാണിച്ചാല്‍ അത് ശാസ്ത്രത്തിന്റെ ഭാഗമാകില്ല. അത് രാജ്യത്തെയും ലോകത്തെയും വിവിധ പ്രദേശങ്ങളില്‍ ആവര്‍ത്തിച്ചു കാണിക്കണം.
ഷാജി ഒരു ഹരിത എം.എല്‍.എ ആണെന്ന പ്രസ്താവന ശാസ്ത്രീയമായി മാറണമെങ്കില്‍ കണ്ടല്‍ക്കാടിന്റെ കാര്യത്തിലുള്ള ജാഗ്രത, ഒട്ടും കുറയാതെ, വയനാട്ടിലെ പശ്ചിമഘട്ട സംരക്ഷണത്തിലും, കോഴിക്കോട്ടെ അനധികൃത നിര്‍മ്മാണങ്ങളുടെ കാര്യത്തിലും ഉണ്ടാകണം. സര്‍വ്വോപരി, വ്യക്തി ജീവിതത്തിലും സ്വന്തം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അത് ശരാശരിക്ക് തൊട്ടുമുകളിലെങ്കിലും പ്രകടിപ്പിക്കണം. ഇടുക്കിയിലെ പശ്ചിമഘട്ട സംരക്ഷണത്തിന് അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും പള്ളിയുടെയും പട്ടക്കാരുടെയും സ്ഥാപിത താല്‍പര്യത്തെ തുറന്നു കാണിച്ച് ‘ഇടുക്കിയിലെ വലതുപക്ഷത്തുനില്‍ക്കുന്ന ഇടതന്‍ ' എന്ന ഖ്യാതി നേടിയ പി.ടി തോമസ്, മലയിലെ ഉറച്ച മണ്ണ് വിട്ട് എറണാകുളത്തെത്തിയപ്പോള്‍ ചതുപ്പില്‍ കാല്‍ താഴ്ന്നതും നാം കണ്ടു.
പൊതുജനം എവിടെയാണ്?
അഞ്ചാമത്, പൊതുജനങ്ങളുടെ സമീപനവും ഇടപെടലും എത്ര ശാസ്ത്രീയമാണെന്നു കൂടി പരിശോധിക്കപ്പെടേണ്ടതാണ്. സങ്കുചിത കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കും വാര്‍ത്തകളെ തരാതരം പോലെ അനുചിതമായി ആഘോഷിക്കുന്നതും തമസ്‌ക്കരിക്കുന്നതും പൊതുവില്‍ ശീലമാക്കി മാറ്റിയ മുഖ്യധാരാ മാധ്യമങ്ങളുടെ ദുസ്വാധീനത്തിനുമപ്പുറം, മെച്ചപ്പെട്ട പരിസ്ഥിതി ബോധവും പ്രതിരോധ രീതികളും സാധ്യതകള്‍ക്കൊത്ത് ഇനിയും വളരേണ്ടിയിരിക്കുന്നു.
ഉചിതമായ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വ്യാപനം മുകളില്‍ നിന്ന് താഴേക്ക് മാത്രമല്ല, താഴെ നിന്ന് മുകളിലേക്കും ആകണം. ഒരു പ്രദേശത്തെ വികസനത്തെ സംബന്ധിച്ച് അവിടുത്തെ പൗരന്മാര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് പദ്ധതികള്‍ രൂപപ്പെടുത്തേണ്ട ഗ്രാമസഭകള്‍ ഇന്ന് ഗുണഭോക്തൃ ലിസ്റ്റുണ്ടാക്കുന്ന വേദി മാത്രമായിട്ടുണ്ട്. തങ്ങളുടെ നാട്ടിലെ കൃഷി, വ്യവസായം, പുഴ, മല, തീരം,നീര്‍ത്തടം, വായു, മണ്ണ്, പൊതുസ്ഥാപനങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വീട് എന്നിവയൊക്കെ എന്തൊക്കെയാകണമെന്നും എങ്ങനെയാകണമെന്നും തീരുമാനിക്കുന്നതിനു കരഗതമായ നിര്‍ണായക ജനാധിപത്യ അവകാശത്തെക്കുറിച്ച് അവര്‍ ഏതാണ്ട് മറന്നിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് എന്ന ജനകീയ സംവിധാനത്തിന്റെ പോരാട്ടവീറും വിജയവും കൊക്കോ കോള - ആഗോള കമ്പനിയുടെ പിന്‍വാങ്ങലില്‍ കേരളം സാക്ഷിയായതാണ്. കേരളത്തിലെ നല്ലൊരു പങ്ക് പൊതുപ്രവര്‍ത്തകര്‍ അടിസ്ഥാനപരമായി നന്മയുള്ളവരും, പ്രബുദ്ധമായ രാഷ്ട്രീയ പാരമ്പര്യത്തിന്റെ അംശങ്ങള്‍ പേറുന്നവരുമാണ്. പക്ഷെ, എല്ലായിടത്തും അവര്‍ പറയുന്നത് മാത്രം കേട്ടാല്‍ പലപ്പോഴും മതിയാകില്ല. അടിത്തട്ടില്‍ നിന്നുള്ള ഉത്തമ രാഷ്ട്രീയത്തിന്റെ വ്യാപനം മുകളിലുള്ള അവരിലേക്ക് തിരിച്ചും ഉണ്ടാവണം. അത് അവരിലെ നന്മകളെ ഊതിക്കാച്ചും; വഴങ്ങാത്തവര്‍ സ്വാഭാവികമായി ഒഴിവാക്കപ്പെടും. അത് അനിവാര്യമായ രാഷ്ട്രീയ പ്രക്രിയയാണ്.
Krishnakumar b
30 Oct 2020, 09:41 PM
Good article
അശോകൻ.കെ
30 Oct 2020, 06:02 PM
ഒരു ജനപ്രതിനിധിക്ക് ഒരിക്കലും ഇണങ്ങാത്തതാണ് ഈ കാണുന്നതും കേൾക്കുന്നതും .അതിനെ ഒരിക്കലും ജനാധിപത്യവുമായി കൂട്ടിച്ചേർക്കാൻ കഴിയാത്തതുമാണ്.
Manju
30 Oct 2020, 12:12 PM
നല്ലെഴുത്ത്.. വളരെ ലളിതമായി കൃത്യമായി എഴുതി.
ടി.എസ്. രവീന്ദ്രൻ
30 Oct 2020, 10:38 AM
സുപ്രിം കോടതി നിർദ്ദേശപ്രകാരം അനധികൃത നിർമിതികളെല്ലാം പൊളിച്ചു നീക്കാൻ 'ഹരിത' മല്ലാത്ത എം.എൽ.എ മാർ ആവശ്യപ്പെടുമോ ?. ഗാഡ്ഗിൽ റിപ്പോർട്ടിനെതിെരെ ഇവരെല്ലാം കലാപമുയർത്തിയത് നാം കണ്ടതല്ലേ?. എന്തിനേറെ പ്രളയത്തിനു ശേഷവും ഇവിടെ അനുവദിച്ച കോറികൾ എത്ര? കണ്ടങ്കാളിയിൽ വയൽ നികത്തുന്നതിനെതിരെ ഒരു എം.എൽ.എയും കണ്ടില്ലല്ലോ.? വയൽ നികത്തിയുള്ള രാഷ്ട്രയക്കാരുടെയെങ്കിലും വൻനിർമിതികൾ പൊളിച്ചു കളേയേണ്ടതല്ലെ?
ഫസൽ തങ്ങൾ നടുവണ്ണൂർ
30 Oct 2020, 10:30 AM
തൊഴിലാളി പാർട്ടി നേതാക്കൾക്കാവാം ല്ലേ ...... ആ വഴിക്കും ഒരന്വേഷണം നല്ലതാ .....
എം.എ. റഹ്മാൻ
Dec 27, 2020
12 minute read
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Nov 10, 2020
35 Minutes Read
അശോകകുമാർ വി.
Oct 31, 2020
18 Minutes Read
ആദിത്യന്‍ കെ.
Oct 08, 2020
5 Minutes Read
ഡോ. പ്രതിഭ ഗണേശൻ
Sep 01, 2020
7 Minutes Read
സ്വാദിഖ് ചുഴലി
10 Jan 2021, 06:06 PM
തെഴിലാളി പാർട്ടിക്കാർക്കു എന്തുമാവാം, എന്തും ചെയ്യാം, എന്തു വേണെമെങ്കിലും കയ്യേറാം ആരെയും എന്തും ചെയ്യാം ആരും ഇവിടെ പറയാനും ചോദിക്കാനുമില്ല