സംസാരിച്ചുകൊണ്ടിരിക്കെ ചെവിനന്നാക്കാന്‍ മറ്റൊരാള്‍ വന്നു. സൂചിയും മറ്റും അണുവിമുക്തമാക്കുന്ന കുപ്പി കാലിയാണ്. അത് കണ്ടപ്പോള്‍ അയാള്‍ ഒന്നും പറയാതെ എഴുന്നേറ്റുപോയി. ഞങ്ങള്‍ മുഖാമുഖം നോക്കി. ഇന്നലെ തീര്‍ന്നതാണ് റൊട്ടിക്കുള്ള ആട്ടയും ആ കുപ്പിയിലെ സാനിറ്റൈസറും. ജോലിയില്‍ കള്ളത്തരം കാണിച്ചത് മക്കളുടെ വിശപ്പ് തീര്‍ക്കാനാണ്.
3 Jul 2022, 11:07 AM
എന്നത്തെയുംപോലെ ജനനിബിഡമാണ് കൊണാട്ട് പ്ലേസ്. നിലക്കാതെ ഒഴുകുന്ന മനുഷ്യന്റെ ഇരമ്പല്‍ കാതടപ്പിക്കും. നടക്കുന്നതിന്റെ ഇടക്കുള്ള കണ്ണോടിക്കലല്ലാതെ ആരും ഒന്നും ശ്രദ്ധിക്കുന്നില്ല. ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യങ്ങള്‍. അതിലേക്ക് ഒറ്റക്കും കൂട്ടമായും കുതിക്കുന്നു. വൈദേശീയര്‍ നിര്‍മ്മിച്ച കച്ചവട കേന്ദ്രമാണ് കൊണാട്ട് പ്ലേസ്. ഡല്‍ഹിയുടെ ഹൃദയം. ചെറിയ തുകയ്ക്ക് വസ്ത്രങ്ങള്‍ ലഭിക്കുന്ന പാലിക ബസാര്‍ മുതല്‍ അന്താരാഷ്ട്ര ബ്രാന്റുകളുടെവരെ കച്ചവടം പൊടിപൊടിക്കുന്ന ഇടം.
മനോഹരമായ ദൃശ്യ ഭംഗിക്കൊപ്പം അച്ചടക്കത്തില്‍ ഒരുക്കിയതിന്റെ എല്ലാ പ്രൗഢിയും ആദ്യകാഴ്ചയിലെ പ്രകടമാണ്. സെന്‍ട്രല്‍ പാര്‍ക്കിനെ ചുറ്റി കിലോമീറ്ററുകളുണ്ട് മാര്‍ക്കറ്റ്. താഴെ രാജീവ് ചൗക് മെട്രോ സ്റ്റേഷന്‍. രാജ്യത്തെ ഏറ്റവും തിരക്കുകൂടിയ സ്റ്റേഷനാണത്. നടക്കുന്നതിനിടക്ക് അവിചാരിതമായി ഒരു മനുഷ്യനെ കണ്ടു. അദ്ദേഹം ധരിച്ച വ്യത്യസ്തമായ ചുവന്ന തൊപ്പിയാണ് അങ്ങോട്ട് കാഴ്ച്ച എത്തിച്ചത്. പൊടുന്നനെ തിരിക്കിനിടയില്‍ അയാള്‍ എവിടെയോ മാഞ്ഞു. അല്‍പ്പം കൂടെ മുന്നോട്ട് പോയപ്പോള്‍ സമാന രീതിയിലുള്ള മറ്റൊരു തൊപ്പിക്കാരനെ കണ്ടു. ചുവന്ന തുണികൊണ്ട് പ്രത്യേക രീതിയിലാണ് അത് നിര്‍മ്മിച്ചിട്ടുള്ളത്. തോളില്‍ നീളന്‍ തുണിസഞ്ചിയുമുണ്ട്.
അദ്ദേഹത്തെ ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ എന്റെ അടുത്തേക്ക് വന്നു. 20 രൂപക്ക് ചെയ്തുതരാം സര്‍ എന്നുപറഞ്ഞ് തല തടവി. ഒന്നും വ്യക്തമാവാത്ത ഭാവത്തില്‍ നിന്ന എന്റെ മുന്നിലേക്ക് അദ്ദേഹം സഞ്ചിയില്‍ നിന്നും ഒരു തുണിക്കെട്ട് എടുത്തു. പല വലിപ്പത്തിലുള്ള സൂചികളും പഞ്ഞിക്കെട്ടുമാണതില്‍. ചെവിയിലെ മെഴുക് എടുക്കാനുള്ള ഉപകരണങ്ങളാണ് അതൊക്കെ. ചെവി നന്നാക്കുന്ന ആളാണ് താനെന്ന് പറഞ്ഞ് ഓരോ സാധനങ്ങളും എനിക്ക് കാണിച്ചുതന്നു. വല്ലാത്തൊരു മനസികാവസ്ഥയോടെ മാത്രമേ ആ ജോലിയും അതിന്റെ പിന്നാമ്പുറ കഥകളും കേള്‍ക്കാനാവൂ.

"ഓര്‍മ്മവച്ച കാലം മുതല്‍ ഈ പണിയാണ്. അച്ഛന്റെ കൂടെ സഹായിയായി തുടങ്ങിയതാണ്. ആദ്യമൊക്കെ മനസ്സുമടുത്തിരുന്നു. വെറുപ്പോടെ ഓര്‍ത്ത് കരഞ്ഞിട്ടുണ്ട്. പിന്നെ എന്നെപ്പോലൊരാള്‍ ഇതല്ലാതെ എന്തുചെയ്യാനാണ്'.
ഇമ്രാന്‍ തലയിലെ തൊപ്പിയൂരിക്കൊണ്ട് സ്വയം ശപിച്ചു. കൈവെള്ളയിലിട്ട് തൊപ്പിചുരുട്ടി നിരച്ച താടി തുടച്ച് വീണ്ടും തലയില്‍ വച്ചു. ഡിജിറ്റല്‍ ഇന്ത്യയിലെ അന്നം തേടുന്ന മനുഷ്യന്റെ മറ്റൊരു മുഖമാണത്. അങ്ങേയറ്റം പ്രാകൃതമായ ജോലി ചെയ്യേണ്ടി വരുന്നത് മറ്റൊരു സാധ്യതയും ഇല്ലാത്തതുകൊണ്ടാണ്. പാരമ്പര്യത്തിന്റെ കെട്ടുമാറാപ്പുകളും ആ സമൂഹത്തിന് മേല്‍ ബാധ്യതയായുണ്ട്. വലിയ ജനാധിപത്യ രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ എവിടെയും ചുവന്ന തൊപ്പിക്കാരെ കാണാം. ഇത് ആ മനുഷ്യരുടെ സമാനതകളില്ലാത്ത ജീവിത ദുരിതങ്ങളുടെ രേഖപ്പെടുത്തലാണ്. അവര്‍ പതിറ്റാണ്ടുകളായി ആ ജോലിതന്നെ ചെയ്യുന്നു അഥവാ ചെയ്യേണ്ടി വരുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍.
ബാധ്യതയുടെ ചരിത്രം
ഇമ്രാനുമായി സംസാരിച്ചുകൊണ്ടിരിക്കെ മധ്യവയസ്‌കനായ സ്വരൂപ് യാദവ് വന്നു. ഒന്നും പറയാതെ ഇരുവര്‍ക്കും പരസ്പരം മനസിലായി. ചുവന്ന തൊപ്പി ആ നഗരത്തിന് അത്രമേല്‍ സുപരിചിതമാണ്. ഇമ്രാന്‍ അദ്ദേഹത്തെകൊണ്ട് ദൃതിയില്‍ നടന്നു. തിരക്കില്‍ നിന്നും മാറി കലുങ്കിന് മുകളില്‍ വിരിച്ച തുണിയില്‍ ഇരിക്കാനായി ആംഗ്യം കാണിച്ചു. അവിടെ ആദ്യമേ ചെവിനന്നാക്കാനുള്ള സാധനങ്ങള്‍ സജ്ജമാണ്. തുറന്നുവച്ച മരത്തിന്റെ പെട്ടിയില്‍ നിറയെ പലതരം സൂചിയും പഞ്ഞിയുമാണ്. ഇരിക്കാനായി കട്ടിയുള്ള തുണി വിരിച്ചിട്ടുണ്ട്. സ്വരൂപ് കയ്യിലെ പേപ്പറുകള്‍ അരികില്‍ വച്ച് അതില്‍ ഇരുന്നു.

ഇമ്രാന്‍ ജോലിക്കുമുന്നേ മാസ്‌ക്ക് ശരിയാക്കി എന്നെ അടുത്തേക്ക് വിളിച്ചു. ഇനി ചെയ്തുകൊണ്ട് സംസാരിക്കാം എന്നു പറഞ്ഞ് പണിയിലേക്ക് കടന്നു. മാധ്യമപ്രവര്‍ത്തകനാണെന്ന് അറിഞ്ഞപ്പോള്‍ സ്വരൂപ് ഉടന്‍ ആവശ്യപെട്ടത് ഫോട്ടോ എടുക്കരുതെന്നാണ്. അവിടെ ഇരിക്കുന്ന ഫോട്ടോ മറ്റുള്ളവര്‍ കാണാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നില്ല എന്നു പിന്നീട് പറഞ്ഞു. തന്റെ ജോലി എന്തോ മോശപ്പെട്ടതാണെന്ന് ഉപഭോക്താവ് മുന്നില്‍ നിന്ന് പറഞ്ഞപ്പോഴും ഇമ്രാന്റെ മുഖഭാവം മാറിയില്ല. പരുക്കന്‍ കയ്യിലെ തഴമ്പുപോലെ അതും കേട്ടു പഴകിക്കാണണം.
ആദ്യം ചെവി പരിശോധിക്കും. എന്തെങ്കിലും അസുഖമുണ്ടോ എന്നൊക്കെ അറിയാനാണത്. ചെവിക്കുള്ളിലെ അഴുക്ക് നോക്കിയാണ് കൂലി പറയുക. പരമാവധി 30 രൂപ. ചിംതി എന്നുപറയുന്ന അറ്റം പരന്ന സൂചി ചെവിലേക്ക് ഇറക്കി വൃത്തിയാക്കും. ശേഷം മറ്റൊരു സൂചിയില്‍ പഞ്ഞി ചുറ്റി ചെവിയില്‍ പതിയെ കറക്കും. അതിനിടക്ക് ഇമ്രാന്‍ സ്വരൂപുമായി നിര്‍ത്താതെ സംസാരിക്കുന്നുണ്ട്. അതൊക്കെ വേദനയില്‍ നിന്ന് ശ്രദ്ധ മറ്റാനാണെന്ന് സ്വരൂപിനും അറിയാം. എങ്കിലും അദ്ദേഹം ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. 10 മിനിറ്റില്‍ ഇമ്രാന്‍ ജോലിതീര്‍ത്തു. ആശ്വാസത്തോടെ ചിരിച്ചു കൊണ്ട് പൈസയും കൊടുത്ത് സ്വരൂപ് ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങി.

മുഗള്‍ രാജാക്കന്മാരുടെ കാലത്തോളം പഴക്കമുണ്ട് ചെവിനന്നാക്കുന്നവരുടെ ചരിത്രത്തിന്. അന്നൊക്കെ രാജാക്കന്മാരുടെ വിശ്വസ്തര്‍ കൂടിയാണ്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഓരോ പ്രദേശത്തെയും പ്രത്യേക മുസ്ലീം കുടുംബങ്ങള്‍ക്കാണ് ചെവി നന്നാക്കാനുള്ള അവകാശം. പ്രമാണികള്‍ക്കായി മാത്രമേ അന്നൊക്കെ ജോലി ചെയ്യൂ. കാലത്തിനൊപ്പം ഒടുങ്ങിത്തീര്‍ന്ന രാജഭരണവും പ്രതാപം മങ്ങിയ കോട്ടകളും ആ മനുഷ്യരെ തെരുവിലെത്തിച്ചു. പഴയ ചരിത്രവും പാരമ്പര്യവും പിന്നീടുവന്ന ഓരോ തലമുറക്കും ഭാരമായി. മറ്റൊരു ജോലിയും ചെയ്യാന്‍ സാധിക്കാത്ത വിധം ചെറുപ്പത്തിലേ അവര്‍ തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരായി. ചരിത്രത്തിലെ തെറ്റാണ് ബാധ്യതയായി തലമുറകള്‍ ചുമക്കുന്നത്.
കൂട്ടത്തില്‍ പെടാത്തവര്‍
ഉത്തര്‍ പ്രദേശിലെ മുറാദാബാധില്‍ നിന്നാണ് ഇമ്രാന്‍ ഡല്‍ഹിയിലെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അഛന്റെ കൈപിടിച്ചു വന്നതാണ്. ആകാശം തൊടുന്ന കെട്ടിടങ്ങളും നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച മനുഷ്യരും ഇമ്രാന്റെ ആദ്യ അനുഭവങ്ങളായിരുന്നു. ആ കാഴ്ചകളില്‍ സ്വയം മറന്ന് പുതിയ സ്വപ്നങ്ങള്‍ കണ്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ച് പേരുള്ള ഒറ്റമുറി റൂമില്‍ ആ യാത്ര അവസാനിച്ചു. ഒരാളുടെ ശ്വാസം മറ്റൊരാളെ തൊടാതെ പോകാന്‍ ഇടമില്ലാത്ത വിധം ഇടുങ്ങിയ ചുവരുകള്‍. മുന്നേ കണ്ട സ്വപ്നങ്ങള്‍ ഓരോന്നിനായി അവധി കൊടുത്തു. ആ ജീവിതത്തോട് പതിയെ കീഴ്‌പ്പെട്ടു. അഞ്ച് പേര്‍ക്കൊപ്പം ഒരുമെയ്യായി ജീവിക്കാന്‍ സ്വയം പരിശീലിച്ചു. അതിരാവിലെ സൂചികളുടെ സഞ്ചിയുമായി അച്ഛന്റെ കൂടെ ഇറങ്ങും. തലേന്ന് രാത്രി ഉണ്ടാക്കി സൂക്ഷിച്ച റൊട്ടി വൈകുന്നേരം വരെ പലപ്പോഴായി കഴിക്കും. കിട്ടുന്നിടത്ത് നിന്ന് വെള്ളവും.

ബാല്യവും കൗമാരവും ഡല്‍ഹിയുടെ തെരുവുകളില്‍ പൊലിഞ്ഞു. അക്ഷരങ്ങള്‍ സ്വയം പഠിച്ചു. അനുഭവങ്ങള്‍ ജീവിതവും പഠിപ്പിച്ചു. വളരെ പെട്ടെന്ന് ചെവി നന്നാക്കാന്‍ പരിശീലിച്ചെങ്കിലും ചെവി മുറിയുമോ എന്ന ആധി മനസിനെ ഭയപ്പെടുത്തി. വര്‍ഷങ്ങള്‍ എടുത്താണ് ആ ഭയത്തെ കീഴ്‌പ്പെടുത്തിയത്. പിന്നീടങ്ങോട്ട് രാപ്പകല്‍ ഇല്ലാതെ ജോലി ചെയ്തു. അന്നൊക്കെ പരമാവധി ഒരു ദിവസം കിട്ടിയത് 75 രൂപയാണ്. കുടുംബത്തിന് പട്ടിണിയില്ലാതെ ജീവിക്കാം. അതില്‍ ഇമ്രാന്‍ സന്തുഷ്ട്ടനായിരുന്നു. എന്നാല്‍ ജീവിത പരിസരങ്ങള്‍ എക്കാലത്തുമെന്നപോലെ മുഖംതിരിച്ചു.
മനുഷ്യ മാലിന്യം എടുക്കുന്നവര്‍ എന്ന കൂട്ടുകാരുടെ കുത്തുവാക്കുകളാണ് ചെറുപ്പത്തിലേ നാടുവിടാന്‍ പ്രേരിപ്പിച്ചത്. വളര്‍ന്ന് വലിയ ആളായി അതൊക്കെ മാറ്റി പറയിപ്പിക്കണമെന്ന സ്വപ്നം പതിവായി കണ്ടു. കാലം ഏറെ മുന്നോട്ട് പോയെങ്കിലും സമൂഹത്തിന്റെ അവഗണന മാറ്റമില്ലാതെ തുടര്‍ന്നു. ഗ്രാമത്തിലെ വിശേഷങ്ങള്‍ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയുമല്ലാതായി. ആയിരങ്ങള്‍ക്ക് മുന്നില്‍ ഒറ്റപ്പെട്ടു. ഇന്ന് കളിയാക്കാന്‍ പോലും സുഹൃത്തുക്കളില്ല. അകലെ നിന്നുള്ള ചെറുചിരിയാണ് പരമാവധി ഗ്രാമം നല്‍കുന്നത്. ഒടുങ്ങിത്തീരും മുമ്പെങ്കിലും കൂട്ടത്തില്‍ കൂട്ടുമെന്ന സ്വപ്നം ഇമ്രാന്‍ ഇപ്പോഴും കാണാറുണ്ട്.
അവഗണനയുടെ ചുവപ്പ്
സംസാരിച്ചുകൊണ്ടിരിക്കെ ചെവിനന്നാക്കാന്‍ മറ്റൊരാള്‍ വന്നു. സൂചിയും മറ്റും അണുവിമുക്തമാക്കുന്ന കുപ്പി കാലിയാണ്. അത് കണ്ടപ്പോള്‍ അയാള്‍ ഒന്നും പറയാതെ എഴുന്നേറ്റുപോയി. ഞങ്ങള്‍ മുഖാമുഖം നോക്കി. ഇന്നലെ തീര്‍ന്നതാണ് റൊട്ടിക്കുള്ള ആട്ടയും ആ കുപ്പിയിലെ സാനിറ്റൈസറും. ജോലിയില്‍ കള്ളത്തരം കാണിച്ചത് മക്കളുടെ വിശപ്പ് തീര്‍ക്കാനാണ്. വലിയ കുറ്റം ഏറ്റുപറഞ്ഞ ഒരുവനെപോലെ ഇമ്രാന്‍ ദീര്‍ഘനിശ്വാസമെടുത്തു.

നൂറുകണക്കിന് വരുന്ന ചെവിനന്നാക്കുന്നവരുടെ പ്രതിരൂപമാണ് അദ്ദേഹം. മനുഷ്യനെ തിരിച്ചറിയുന്നതില്‍ അമ്പേ പരാജയപ്പെട്ട സമൂഹമാണ് നമ്മുടേതെന്ന് അവരുടെ ജീവിതം അടിവരയിടുന്നുണ്ട്. അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ഇമ്രാന്‍ ജീവിതം പറഞ്ഞത്. അപ്പോഴേക്കും സൂര്യന്‍ മറഞ്ഞു. കച്ചവട സ്ഥാപനങ്ങളില്‍ വര്‍ണ്ണ വിളക്കുകള്‍ തെളിഞ്ഞു. സൂചികള്‍ വൃത്തിയാക്കിയ ശേഷം മരപ്പെട്ടി അടച്ചു. കലുങ്കില്‍ വിരിച്ചതുണി പൊടിതട്ടി കക്ഷത്തു വച്ചു. അന്നത്തെ അധ്വാനമായി കിട്ടിയ 170 രൂപ എണ്ണി പാന്റില്‍ ഭദ്രമാക്കി.
ജീവിതത്തോടെന്നപോലെ എന്നോടും ചെറുപുഞ്ചിരിയോടെ യാത്ര പറഞ്ഞു. ഇയ്യാമ്പാറ്റകളെ പോലെ അപ്പോഴും വെളിച്ചത്തിന്റെ വഴിയേ ജനം ഒഴുകുന്നുണ്ട്. ഇമ്രാന്‍ തൊപ്പിയൂരി സഞ്ചിയിലിട്ട് ആ തിരക്കിലേക്കിറങ്ങി. അയാള്‍ ഒറ്റയാകാത്തത് അത്തരം അപരിചിതമായ ആള്‍കൂട്ടങ്ങളിലാണ്. നോക്കിനില്‍ക്കെ അദ്ദേഹത്തെ കാണാതായി. ജനസാഗരം എങ്ങോട്ടോ കൊണ്ടുപോയിക്കാണണം. ആ നിമിഷങ്ങളാണ് ഇമ്രാന്‍ മനുഷ്യനെന്ന പരിഗണനയോടെ ജീവിക്കുന്നത്.
സുധീഷ് കോട്ടേമ്പ്രം
Jan 01, 2023
5 Minutes Read
ഷഫീഖ് താമരശ്ശേരി
Oct 29, 2022
9 Minutes Watch
മനില സി.മോഹൻ
Oct 17, 2022
10 Minutes Watch
അലി ഹൈദര്‍
Sep 23, 2022
15 Minutes Watch
ദില്‍ഷ ഡി.
Sep 14, 2022
7 Minutes Watch
Delhi Lens
Aug 28, 2022
6 Minutes Read
അലി ഹൈദര്‍
Aug 27, 2022
10 Minutes Watch
Delhi Lens
Aug 21, 2022
6 Minutes Read