ലോക്ഡൗൺ ഇളവുകൾ; സർക്കാർ തീരുമാനത്തിന്റെ പൂർണ്ണരൂപം

കോവിഡ് 19 മഹാമാരി ലോകത്താകമാനം ആരോഗ്യ- സമൂഹിക - സാമ്പത്തിക മേഖലകളിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. കേരളത്തിൽ അതിശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗവ്യാപന തീവ്രത കുറച്ചു നിർത്തുന്നതിനാണ് തുടക്കം മുതൽ നാം ശ്രമിച്ചു പോരുന്നത്. ജനസാന്ദ്രതയിൽ, ദേശീയ ശരാശരിയുടെ ഇരട്ടിയുള്ള, ജീവിത ശൈലി രോഗങ്ങളുള്ള കേരളത്തിൽ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും, ടെസ്റ്റുകൾ നടത്തിയും സമ്പർക്കപ്പട്ടിക തയ്യാറാക്കി നിരീക്ഷിച്ചുമുള്ള ഇടപെടലുകളിലൂടെ രോഗനിയന്ത്രണത്തിന് നമ്മൾ നടത്തിയ ശ്രമങ്ങൾ വിജയകരമാണ് എന്നാണ് ഐ.സി.എം.ആറിന്റെ സീറോ പ്രിവലൻസ് സ്റ്റഡി വ്യക്തമാക്കുന്നത്. കേരളത്തിൽ ജനസംഖ്യയുടെ പകുതിയിൽ അധികം പേരും രോഗം വരാത്തവരും പ്രതിരോധ പ്രവർത്തനങ്ങളിലുടെ കൊറോണ വൈറസിൽ നിന്ന് സംരക്ഷിതരുമാണ്. കേരളത്തിലെ ജനങ്ങൾ പൂർണ്ണതോതിൽ നൽകുന്ന സഹകരണവും പിന്തുണയുമാണ് മികച്ച രീതിയിൽ കോവിഡിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്.

വാക്‌സിനേഷനുള്ള നടപടികൾ

മുഴുവൻ ജനങ്ങൾക്കും കുറഞ്ഞ സമയത്തിനുള്ളിൽ വാക്‌സിൻ നൽകുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. എന്നാൽ കേന്ദ്ര സർക്കാർ നൽകുന്ന വാക്‌സിന്റെ ലഭ്യതയെ ആശ്രയിച്ചാണ് ഇതുള്ളത്. വാക്‌സിൻ ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാനാവുവെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കഴിയാവുന്നത്ര ജനങ്ങൾക്കിടയിൽ വാക്‌സിനേഷൻ നടത്തുന്നതിനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,47,90,596 പേർക്ക് ഒന്നാം ഡോസും 62,01,105 പേർക്ക് രണ്ടാം ഡോസും നൽകിട്ടുണ്ട്. അതായത് 2,09,91,701 ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്. അതായത് 42.14 ശതമാനം പേർക്ക് ഒന്നാം ഡോസും 17.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലുമാണ്. മാത്രമല്ല, രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം കണക്കിലെടുത്താൽ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണെന്ന് കാണാം.

പ്രതിദിനം 5 ലക്ഷം ആളുകൾക്ക് വരെ വാക്‌സിനേഷൻ നൽകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വാക്‌സിൻ ഡോസുകൾ ആവശ്യമായ തോതിൽ ലഭ്യമായാൽ ഒരു മാസത്തിൽ ഒരു കോടി ആളുകൾക്ക് വാക്‌സിനേഷൻ നൽകാൻ കഴിയുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ബഹു. മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഓഗസ്റ്റ് 2ന് അയച്ച കത്തിൽ 60 ലക്ഷം വാക്‌സിൻ ഡോസുകൾ ഈ മാസം ലഭ്യമാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

നിയന്ത്രണത്തിനുള്ള നടപടികൾ

വാക്‌സിനേഷൻ പൂർത്തിയാകുന്നതുവരെ ജനങ്ങളിൽ രോഗം വ്യാപിക്കാതിരിക്കാനും അതോടൊപ്പം ജനങ്ങളുടെ ജീവസന്ധാരണ പ്രവർത്തനങ്ങൾ നടത്താനും ഉതകുന്നവിധത്തിലുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്.

കോവിഡിന്റെ ഒരോ ഘട്ടങ്ങളെയും അതിന്റേതായ ഗൗരവത്തിൽ പരിശോധിച്ച് നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുന്നതിനാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ പിന്തുണയോടെ ശ്രമിച്ചിട്ടുള്ളത്. കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിന്റെ ഓരോ ഘട്ടത്തിലും വാർഡ് അടിസ്ഥാനത്തിലും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ രൂപപ്പെടുത്തിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ഇതിനെ അടിസ്ഥാനപ്പെടുത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിനനുസരിച്ച് ലഘൂകരണം നടത്തുകയും ഇളവുകൾ നൽകുകയും ചെയ്യുന്ന പ്രായോഗിക സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.

താരതമ്യം

വിവിധ ജനവിഭാഗങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ടും നിയന്ത്രണങ്ങളുടെ പ്രത്യാഘാതങ്ങൾ പരിഗണിച്ചുകൊണ്ട് സമാശ്വാസ പാക്കേജുകൾ പ്രഖ്യാപിച്ച് നടപ്പാക്കിയുമാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കേരളത്തിൽ അൽപ്പം താമസിച്ചാണ് ആരംഭിച്ചത്. കേരളത്തിൽ ഇനിയും 56 ശതമാനത്തോടടുപ്പിച്ച് ആളുകൾക്ക് രോഗം ബാധിച്ചിട്ടില്ലാത്തതിനാൽ നമ്മുടെ ദൈനംദിന രോഗികളുടെ എണ്ണം മറ്റു സംസ്ഥാനത്തേക്കാൾ ഉയർന്നുനിൽക്കാനുള്ള സാധ്യത ഏറെയാണ്. എന്നാലും മരണനിരക്ക് കുറഞ്ഞ നിലയിൽ നിലനിർത്തുന്ന കാര്യത്തിലും ഓക്‌സിജൻ വെന്റിലേറ്റർ എന്നിവ രോഗികൾക്ക് ലഭ്യമാക്കുന്ന കാര്യത്തിലും കേരളം ഇന്നും മെച്ചപ്പെട്ട നിലയിൽ തന്നെയാണ്.

ഫോട്ടോ : മുഹമ്മദ് ഹനാൻ

മരണനിരക്ക് നമ്മുടെ സംസ്ഥാനത്തിൽ 0.50 ശതമാനമാണെന്നിരിക്കേ അഖിലേന്ത്യാ ശരാശരി 1.34 ശതമാനമാണ്. രോഗനിർണ്ണയത്തിനും രോഗവ്യാപനത്തോത് അളക്കുന്നതിനും ഏറ്റവും ഫലപ്രദമായ രീതി വ്യാപകമായ ടെസ്റ്റിംഗാണ്. കേരളത്തിലെ ടെസ്റ്റ് പെർ മില്ല്യൺ (ദശലക്ഷത്തിൽ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം) 7,93,391 ആണ്. അഖിലേന്ത്യാ ശരാശരി 3,41,517 ആണ്. രോഗചികിത്സ സർക്കാർ സംവിധാനങ്ങളിൽ സൗജന്യമായും സ്വകാര്യ ആശുപത്രികളിൽ നിശ്ചിത നിരക്കിലുമാണ് നൽകിവരുന്നത്. ഇത്തരം മെച്ചപ്പെട്ട സൂചികകൾ ഉള്ളപ്പോഴും നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.45 ശതമാനമാണ്. അഖിലേന്ത്യാതലത്തിൽ ഇത് 6.73 ശതമാനമാണ്. നമ്മുടെ സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കുകയും അതിന്റെ അടിസ്ഥാനത്തിലുമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ജില്ലാ തലങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ പരിശോധിച്ചാണ് ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം മാറ്റങ്ങൾ ശാസ്ത്രീയമായ രീതിയിൽ ആണെന്ന് ഉറപ്പുവരുത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ ഒരു വിദഗ്ധ സമിതിയും നിലവിലുണ്ട്. ഇത്തരം വിദഗ്ധാഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നതും ഇളവുകൾ നൽകുന്നതും.

പുതിയ സമീപനം

സർക്കാരിനു മുന്നിൽ ഉയർന്നുവന്ന ഒരു പൊതുവായ നിർദ്ദേശം ടി.പി.ആറിനൊപ്പം മറ്റൊരു ശാസ്ത്രീയമായ മാനദണ്ഡം കൂടി അവലംബിക്കണമെന്നതാണ്. അതിന്റെ ഭാഗമായി ജനസംഖ്യയിൽ 1000 പേരിൽ എത്രയാൾക്ക് പുതിയതായി രോഗം നിർണ്ണയിക്കപ്പെടുന്നുവെന്ന് പരിഗണിക്കപ്പെടണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.
രോഗ വ്യാപനം തടയുന്നതിന് ആൾക്കൂട്ടം നിയന്ത്രിക്കുകയെന്നത് എറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇക്കാര്യത്തിൽ ആർക്കും ഭിന്നാഭിപ്രായം ഉണ്ടായിട്ടുമില്ല. അതിനാൽ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ കൂട്ടായ്മകൾ ഉൾപ്പെടെ ജനങ്ങൾ കൂടുന്ന സംവിധാനങ്ങൾ ഒഴിവാക്കുന്ന രീതി പൊതുവിൽ തുടരേണ്ടതായിട്ടുണ്ട്. ആരാധനാലയങ്ങളിൽ അവയുടെ വിസ്തീർണ്ണം കണക്കാക്കിയാവണം ആളുകൾ പങ്കെടുക്കേണ്ടത്. വലിയ വിസ്തീർണ്ണമുള്ളവയിൽ പരമാവധി 40 പേർക്ക് പങ്കെടുക്കാം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർക്ക് പങ്കെടുക്കാവുന്നതുമാണ്.

ഇന്നത്തെ പൊതു സാഹചര്യവും വാക്‌സിനേഷന്റെ പുരോഗതിയും കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങൾക്ക് ഒരു പ്രദേശത്തെ ജനസംഖ്യയുടെ 1000 പേരിൽ പത്തിൽ കൂടുതൽ രോഗികൾ ഒരാഴ്ച ഉണ്ടായാൽ ട്രിപ്പിൾ ലോക്ക്ഡൗണും, മറ്റുള്ളയിടങ്ങളിൽ ആഴ്ചയിൽ 6 ദിവസം പ്രവർത്തിക്കാൻ അനുമതിയും നൽകാനാവും. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഞായറാഴ്ചയും പ്രവർത്തിക്കുന്നതാണ്. ഓണത്തിന്റെ തിരക്ക് കൂടി കണക്കിലെടുത്ത് 22-ാം തീയ്യതി ഞായറാഴ്ചയും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഉത്സവകാലമായതുകൊണ്ട് തന്നെ സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികൾ ആൾക്കൂട്ടം വരാനിടയുള്ള വ്യാപാരസ്ഥാപനങ്ങൾ എടുക്കേണ്ടതാണ്. ഇതിന് പ്രത്യേകമായ സംവിധാനം അത്തരം വ്യാപാര സ്ഥാപനങ്ങൾ എടുക്കേണ്ടതാണ്. ആൾക്കൂട്ടം ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര ഇടങ്ങളിൽ വിപുലീകരിക്കണം. പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കുകയും ആവശ്യമായ പരിശോധന നടത്തുകയും ചെയ്യുന്നതാണ്. കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 9 മണി വരെ അനുവദിക്കാവുന്നതാണ്. സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ ആയിരിക്കണം പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും വ്യാപാരികളുമായി ചേർന്ന് യോഗങ്ങൾ നടത്തും.

കടകൾ സന്ദർശിക്കുന്നവർ ആദ്യഡോസ് വാക്‌സിനേഷനേഷൻ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം. ഇതോടൊപ്പം അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്നതിനുള്ള അനുമതിയും നൽകാനാണ് ഉദ്ദേശിക്കുന്നത്.

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കും. സാമൂഹ്യപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 60 വയസ്സിന് മുകളിൽ പ്രായമുള്ള സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും വാക്‌സിൻ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തീയതിക്കുള്ളിൽ വാക്‌സിനേഷൻ നൽകും. കിടപ്പ് രോഗികൾക്ക് എല്ലാവർക്കും സമയബന്ധിതമായി വീടുകളിൽ ചെന്ന് വാക്‌സിനേഷൻ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ആരോഗ്യവകുപ്പിന്റെ കൃത്യമായ മേൽനോട്ടത്തിൽ ഇത് നടപ്പാക്കുകയും ചെയ്യും. സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷൻ നടത്തുന്നതിന് സ്ഥലസൗകര്യങ്ങൾ ഉൾപ്പെടെ നൽകി പ്രോത്സാഹിപ്പിക്കുന്ന നടപടി സർക്കാർ സ്വീകരിക്കും.

കോവിഡ് രണ്ടാം തരംഗം ഉയർത്തുന്ന വെല്ലുവിളിയും പൊതുസമൂഹത്തിന്റെ സഹകരണത്തോടെ തന്നെ നേരിടാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മൂന്നാം തരംഗത്തിന്റെ ആശങ്കയും നിലനിൽക്കുന്നുണ്ട്. അതിനു മുമ്പ് തന്നെ വാക്‌സിനേഷൻ കഴിയുന്നത്ര പൂർത്തീകരിക്കുന്നതിനുള്ള നടപടിയാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. അതിന്റെ ഭാഗമായി പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ ലഭ്യമാക്കി സാമൂഹ്യ പ്രതിരോധ ശേഷി കെട്ടിപ്പടുക്കുന്നതിലൂടെ കോവിഡ് മഹാമാരിയുടെ വ്യാപനം നമുക്ക് ഫലപ്രദമായി തടയാൻ കഴിയും.

Comments