കേരളം
അറിയുന്നുണ്ടോ,
ചക്കയുടെയും
കശുവണ്ടിയുടെയും
AI സാധ്യത?

കേരളത്തിന്റെ സ്വന്തം ഉൽപ്പന്നങ്ങളായ ചക്കയോടും കശുവണ്ടിയോടും നമ്മൾ മലയാളികൾ കാണിക്കുന്നത് കൊടിയ അനീതിയാണ്. അന്താരാഷ്ട്ര വിപണി ഈ രണ്ട് ഉൽപ്പന്നങ്ങളുടെയും പലതരം സാധ്യതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മൾ, ചക്ക ചിപ്സും കൊറിച്ച് അലസരായിരിക്കുകയാണ്- ഒരു അമേരിക്കൻ ഫിനാൻഷ്യൽ സർവീസ് ബാങ്കിൽ പ്രൊഡക്ട് AVP ആയ നന്ദൻ സുധീർ എഴുതുന്നു.

റ്റവും ഇഷ്ടപ്പെട്ട ബിരിയാണി ഏതാണ് എന്നതായിരുന്നു ബംഗളൂരുവിലെ ഒരു കൂട്ടം സഹപ്രവർത്തകർ തമ്മിലുള്ള ‘ചായ് പേ ചർച്ച’യുടെ അന്നത്തെ വിഷയം. ലക്നൗ, മുഗളായി, ഹൈദരാബാദി, ആമ്പുർ എന്നിങ്ങനെ പല ഉത്തരങ്ങൾ. എല്ലാവരും അവരവരുടെ സ്​ഥലത്തെ ബിരിയാണിയാണ് മികച്ചത് എന്ന് വാദിച്ചു. ഒടുവിൽ ആമ്പുർകാരനും ലക്നൗകാരനും തമ്മിൽ പിണക്കമാകും എന്നായപ്പോൾ ഞാൻ എന്റെ അവസരം ഉപയോഗിച്ചു:

‘‘ചക്ക ബിരിയാണി കഴിച്ചിട്ടുണ്ടോ?’’.

തർക്കം നിർത്തി എല്ലാവരും എന്നെ നോക്കി. രാഷ്ട്രീയമായി അവരിലെ പലർക്കും കേരളത്തിനോട് എതിർപ്പുണ്ടെങ്കിലും ഭക്ഷണക്കാര്യത്തിൽ എല്ലാവർക്കും കേരളത്തെ വലിയ കാര്യമാണ്. ജാക്ക് ഫ്രൂട്ടിനെ പറ്റി കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ബിരിയാണിയുണ്ടോ എന്നും എവിടെ കിട്ടും എന്നും അവർ കൗതുകത്തോടെ ചോദിച്ചു.

ലോകത്തെ കശുവണ്ടി കയറ്റുമതിയിൽ 60 ശതമാനവും വാങ്ങുന്നത് യൂറോപ്പും അമേരിക്കയുമാണ്. ചക്കയെപോലെ തന്നെ വികസിത രാജ്യങ്ങളിൽ കശുവണ്ടിയുടെയും ഉപഭോക്തൃആവശ്യം കൂടിവരികയാണ്.

സത്യത്തിൽ ഞാനും ഒരിക്കലേ അത് കഴിച്ചിരുന്നുള്ളൂ, മുമ്പൊരിക്കൽ കണ്ണൂരിലെ ബന്ധുവീട്ടിൽ പോയപ്പോൾ. തലശ്ശേരി / മലബാർ ബിരിയാണികളെക്കാളും രുചിയും പ്രത്യേക സംതൃപ്തിയും അത് കഴിച്ചപ്പോൾ കിട്ടി. പിന്നീട് അത് കഴിക്കാൻ അവസരം ലഭിച്ചില്ല, സാധാരണ കാണുന്ന ഹോട്ടലുകളിൽ ഇത് കിട്ടാറുമില്ല (കേരളത്തിൽ പോലും).

അന്താരാഷ്ട്ര വിപണിയിൽ, പ്രത്യേകിച്ച് യു.എസ് ​/യൂറോപ്പ് എന്നിവിടങ്ങളിൽ മാംസ / ഇറച്ചി ഉൽപന്നങ്ങൾക്ക് പകരം പഴം /പച്ചക്കറി വർഗ്ഗങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് തുടർച്ചയായി പഠനങ്ങൾ നടക്കുന്നുവെന്നത് ഇപ്പോൾ പുതിയ വാർത്തയല്ല. എന്നാൽ സോയ /പ്ലാൻ്റ് പ്രോട്ടീൻ പ്രോസസ്സ് ചെയ്ത് ഉപയോഗിക്കുന്നതിനേക്കാളും എളുപ്പവും രുചികരവും ആരോഗ്യത്തിന് നല്ലതുമാണ് പഴുക്കാത്ത ചക്ക എന്ന പഠനങ്ങൾ ഹെൽത്ത്ലൈൻ ഉൾപ്പടെയുള്ള ജേണലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളിൽ ചക്കയെ പറ്റിയുള്ള നിരവധി അന്താരാഷ്ട്ര ലേഖനങ്ങൾ വന്നുകഴിഞ്ഞു.

സത്യത്തിൽ ഞാനും ഒരിക്കലേ ചക്ക ബിരിയാണി കഴിച്ചിരുന്നുള്ളൂ, മുമ്പൊരിക്കൽ കണ്ണൂരിലെ ബന്ധുവീട്ടിൽ പോയപ്പോൾ. തലശ്ശേരി / മലബാർ ബിരിയാണികളെക്കാളും രുചിയും പ്രത്യേക സംതൃപ്തിയും അത് കഴിച്ചപ്പോൾ കിട്ടി.
സത്യത്തിൽ ഞാനും ഒരിക്കലേ ചക്ക ബിരിയാണി കഴിച്ചിരുന്നുള്ളൂ, മുമ്പൊരിക്കൽ കണ്ണൂരിലെ ബന്ധുവീട്ടിൽ പോയപ്പോൾ. തലശ്ശേരി / മലബാർ ബിരിയാണികളെക്കാളും രുചിയും പ്രത്യേക സംതൃപ്തിയും അത് കഴിച്ചപ്പോൾ കിട്ടി.

ഇന്ത്യയാണ് ചക്ക വളരാൻ ഭൂമിയിൽ തന്നെ ഏറ്റവും അനുയോജ്യമായ സ്​ഥലം. ഇന്ത്യയിലെ 50 ശതമാനത്തോളവും ചക്ക ഉത്പാദിപ്പിക്കുന്നത് കേരളത്തിലുമാണ്. 2013-ലാണ് ഒരുപക്ഷേ ചക്ക അടിസ്​ഥാനമാക്കിയുള്ള ഒരു ബിസിനസ്​ സംരംഭം വാർത്തകളിൽ നിറഞ്ഞത്. മൈക്രാസോഫ്റ്റിന്റെ ഡയറക്ടർ സ്​ഥാനം വഹിച്ചിരുന്ന ജെയിംസ്​ ജോസഫ് ആണ് കേരളത്തിലേക്ക് തിരിച്ചുവന്ന് ‘ജാക്ക്ഫ്രൂട്ട് 365’ ന് (Jackfruit 365) തുടക്കം കുറിക്കുന്നത്.

എന്നാൽ, പൊതുവിപണിയിൽ ഇപ്പോഴും ചക്ക ചിപ്സിനപ്പുറത്തേക്ക് നമ്മൾ അതിനെ എത്തിച്ചിട്ടില്ല. ചക്കയെ സ്​നേഹിക്കുന്ന മലയാളി ചക്കയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ് ഈ അവഗണന. ഇത്രയും കാലത്തെപോലെ വരുംകാലങ്ങളിലും എന്തുകൊണ്ട് നമ്മൾ ചക്കയെ അവഗണിക്കരുത് എന്നത് ലേഖനത്തിെൻ്റ അവസാനം പറയാം.

കൊല്ലത്തിനും കേരളത്തിനും നമ്മുടെ കശുവണ്ടികൃഷിക്കും രണ്ടു പ്രധാന ഭീഷണികളുണ്ട്; വിയറ്റ്നാമിൽനിന്നും ഗോവയിൽനിന്നും.

ചക്കയെക്കാൾ ഒരുപടി മുകളിലാണ് കശുവണ്ടിയുടെ സ്​ഥാനം. വറുത്ത കശുവണ്ടിയിൽ ഉപ്പും മസാലയും ചേർത്തത് ഇഷ്ടപ്പെടാത്ത ഒരാളെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. കശുവണ്ടി കേരളത്തിൽനിന്ന് (പ്രധാനമായും കൊല്ലത്തുനിന്ന്) മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ബിസ്​ക്കറ്റിലും കറികളിലും ഗൾഫ് രാജ്യങ്ങളിൽ കിട്ടുന്ന ബക്ലവ മധുരപലഹാരങ്ങളിലും കശുവണ്ടി പ്രധാന ചേരുവയാണ് എന്നത് എല്ലാവർക്കും അറിയാവുന്നതാണ്.

എന്നാൽ ലോകത്തെ മുഴുവൻ കശുവണ്ടി കയറ്റുമതിയിൽ 60 ശതമാനവും വാങ്ങുന്നത് യൂറോപ്പും അമേരിക്കയുമാണ്. ചക്കയെപോലെ തന്നെ വികസിത രാജ്യങ്ങളിൽ കശുവണ്ടിയുടെയും ഉപഭോക്തൃആവശ്യം കൂടിവരികയാണ്. ഈ രാജ്യങ്ങളിലെ ധാരാളം ആളുകളിൽ കന്നുകാലികളിൽനിന്നുള്ള പാലിനോടുള്ള അലർജി (ലാക്ടോസ് ഇൻടോളറൻസ്) കണ്ടുവരുന്നതിനാലാണ് ചെടികളിൽ നിന്നും മറ്റു പരിപ്പുകളിൽ നിന്നും പാലിന്റെ പകരക്കാരെ ക​ണ്ടെത്താൻ ഈ രാജ്യങ്ങൾ ശ്രമങ്ങൾ തുടങ്ങിയത്. അവയുടെ പഠനത്തിൽ രണ്ടെണ്ണം മുന്നിട്ടുനിന്നു: ബദാമും (അൽമോൻഡ് മിൽക്കും) കശുവണ്ടിയും.

മൈക്രാസോഫ്റ്റിന്റെ ഡയറക്ടർ സ്​ഥാനം വഹിച്ചിരുന്ന ജെയിംസ്​ ജോസഫ്. അദ്ദേഹമാണ് കേരളത്തിലേക്ക് തിരിച്ചുവന്ന് ‘ജാക്ക്ഫ്രൂട്ട് 365’ ന് (Jackfruit 365) തുടക്കം കുറിക്കുന്നത്.
മൈക്രാസോഫ്റ്റിന്റെ ഡയറക്ടർ സ്​ഥാനം വഹിച്ചിരുന്ന ജെയിംസ്​ ജോസഫ്. അദ്ദേഹമാണ് കേരളത്തിലേക്ക് തിരിച്ചുവന്ന് ‘ജാക്ക്ഫ്രൂട്ട് 365’ ന് (Jackfruit 365) തുടക്കം കുറിക്കുന്നത്.

ഇങ്ങനെയുള്ള പാൽ ഉത്പാദിപ്പിക്കാൻ അധികം വെള്ളം വേണ്ട, കൊഴുപ്പിന്റെ കുറഞ്ഞ അളവ്, കലോറി കുറവ് എന്നിങ്ങനെ പല ഗുണങ്ങളുള്ളതിനാൽ കശുവണ്ടി വേറിട്ട് നിൽക്കുന്നു. ഇതൊക്കെ വായിക്കുമ്പോൾ കൊല്ലംകാർക്ക് പ്രത്യേക സന്തോഷമുണ്ടാകും എന്നുറപ്പാണ്.

എന്നാൽ കൊല്ലത്തിനും കേരളത്തിനും നമ്മുടെ കശുവണ്ടികൃഷിക്കും രണ്ടു പ്രധാന ഭീഷണികളുണ്ട്. ഒന്ന്, മറ്റൊരു രാജ്യത്തുനിന്നാണെങ്കിൽ മറ്റൊന്ന് നമ്മുടെ ഒരു സംസ്​ഥാനത്തു നിന്നുമാണ്. രാജ്യം വിയറ്റ്നാം, സംസ്​ഥാനം ഗോവ.

കൊല്ലം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്നത് വിയറ്റ്നാമിലാണ്. പക്ഷേ ഒരു വലിയ വ്യത്യാസമുണ്ട്: കേരളത്തിൽ ഒരോ 80 കിലോ (കയറ്റുമതി പാക്കേജ്) കശുവണ്ടി ഉത്പാദനത്തിനുള്ള ചെലവ് ഏകദേശം 2500 രൂപയാണെങ്കിൽ വിയറ്റ്നാമിൽ അത് വെറും 800 രൂപയാണ്. കുറഞ്ഞകാലംകൊണ്ട് ആധുനിക യന്ത്രങ്ങളും ഉത്പാദനപ്രക്രിയകളും അവർ ഇതിനായി നിർമ്മിച്ചെടുത്തു. ഗുണനിലവാരത്തിൽ കുറവ് വരുത്താതെ ചെലവ് കുറക്കാൻ ഇത് അവരെ സഹായിച്ചു. ലോകത്തിന്റെ കശുവണ്ടിതലസ്​ഥാനമായിട്ടുപോലും കൊല്ലമോ ഇന്ത്യയോ അല്ല അമേരിക്കയിൽ ഏറ്റവും കൂടുതൽ കശുവണ്ടി വിൽക്കുന്നത്, ഒരുകാലത്ത് അവരുമായി യുദ്ധം ചെയ്ത വിയറ്റ്നാം ആണ്.

ഒരു ചക്കയുടെ വളർച്ചാകാലയളവിൽ എപ്പോഴാണ് നമ്മൾ അത് മുറിക്കേണ്ടത്, എത്ര താപനിലയിൽ വിളവെടുക്കണം, മഴ, കാറ്റ് എന്നിവ നിയന്ത്രിക്കേണ്ടതുണ്ടോ എന്നൊക്കെ നിർമ്മിത ബുദ്ധി വഴി മനസ്സിലാക്കാം.

രണ്ടാമത്തെ ഭീഷണി, നമ്മുടെ പ്രിയനഗരമായ ഗോവയാണ്. ഫ്രഞ്ച്- പോർച്ചുഗീസ്​ കുടിയേറ്റകേന്ദ്രമായിരുന്നു എന്നതൊഴിച്ചാൽ ഗോവയേക്കാൾ മികച്ച കടൽത്തീരങ്ങളും ഭക്ഷണവിഭവങ്ങളും വ്യത്യസ്​തമായ പ്രാദേശിക സംസ്​കാരവും കേരളത്തിൽ തന്നെയാണുള്ളത്. എന്നാലും ഗോവ വളരെ ബുദ്ധിപൂർവം അവരെ തന്നെ പരസ്യപ്പെടുത്തുന്നു. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ അവർ കശുവണ്ടികൃഷിയെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമാകുന്നതേയുള്ളൂ. അത് മദ്യ ഉത്പാദനത്തിലൂടെയാണെന്ന് മാത്രം. ഫെനി, അഥവാ കശുവണ്ടിയിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന മദ്യമാണ് അവർ അതിനുപയോഗിക്കുന്നത്. ഫെനിയ്ക്ക് അവർ ജി.ഐ ടാഗിങ്ങ് ചെയ്തു. അതുകൊണ്ട് മെക്സിക്കോയുടെ ‘ടെക്വില’, ഫ്രാൻസിന്റെ ‘ഷാംപെയ്ൻ’ എന്നിവ പോലെ ക്യാഷ്യു ഫെനി എന്ന പേരിൽ ഗോവക്കു പുറത്ത് സ്വതന്ത്രമായി ഉൽപാദിപ്പിക്കുന്നതിന് നിരോധനമുണ്ട്.

ഈ ഭീഷണി അതിജീവിക്കാൻ കേരളവും കശുവണ്ടി മദ്യം ഉത്പാദിപ്പിക്കണം എന്നല്ല പറയുന്നത്, പകരം, നമ്മുടെ അടുത്തുള്ളവരും മറ്റു രാജ്യങ്ങളും എങ്ങനെയാണ് അവരുടെ ജനങ്ങളുടെ ഭാവിക്ക് കൃത്യനിഷ്ഠയോടെ അവരുടെ പദ്ധതികളുണ്ടാക്കുന്നത് എന്ന് തുറന്നുകാണിക്കാൻ വേണ്ടിയാണ്. കേരളത്തിന് സ്​ഥലക്കുറവുണ്ട്, എന്നാൽ പ്രകൃതിദത്തവിഭവങ്ങൾ കൊണ്ട് സമ്പന്നമാണ്, നമ്മൾ.

കേരളത്തിൽ ഒരോ 80 കിലോ (കയറ്റുമതി പാക്കേജ്) കശുവണ്ടി ഉത്പാദനത്തിനുള്ള ചെലവ് ഏകദേശം 2500 രൂപയാണെങ്കിൽ വിയറ്റ്നാമിൽ അത് വെറും 800 രൂപയാണ്.
കേരളത്തിൽ ഒരോ 80 കിലോ (കയറ്റുമതി പാക്കേജ്) കശുവണ്ടി ഉത്പാദനത്തിനുള്ള ചെലവ് ഏകദേശം 2500 രൂപയാണെങ്കിൽ വിയറ്റ്നാമിൽ അത് വെറും 800 രൂപയാണ്.

കേരളം വിനോദസഞ്ചാരത്തിൽ മാത്രം ഊന്നൽ കൊടുക്കുന്നതുപോലെയാണ് ഇന്നത്തെ ബംഗളൂരു AI- യ്ക്ക് ഊന്നൽ കൊടുക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സർക്കാർ AI സർവകലാശാല കഴിഞ്ഞദിവസം ബംഗളൂരുവിൽ പ്രഖ്യാപിച്ചു. അമേരിക്കയും ചൈനയും നിർമ്മിതബുദ്ധിയിൽ ഗവേഷണയുദ്ധം നടത്തുമ്പോൾ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ 10 മിനുട്ടിൽ എങ്ങനെ പച്ചക്കറിയും ഭക്ഷണവും എത്തിക്കാം എന്നതിൽ കുടുങ്ങി ഇരിക്കുകയാണ്.

ഇന്ത്യയിൽ, നമ്മുടെ പ്രധാന ഐ.ടി കമ്പനികളായ ടി സി എസും ഇൻഫോസിസും അമേരിക്കൻ നിർമ്മിതബുദ്ധിയുടെ മുന്നേറ്റം മൂലം വലയുകയാണ്. പരമ്പരാഗത ഐ.ടി സേവനങ്ങൾ കാലഹരണപ്പെടുകയാണ് എന്നതുകൊണ്ട്, കഴിഞ്ഞ രണ്ടു വർഷമായി കൂട്ടപിരിച്ചുവിടൽ പതിവ് സംഭവമായി മാറിയിരിക്കുന്നു. കേരള ഐ.ടി സ്റ്റാർട്ടപ്പ് ലോകവും അതേ പാതയിൽ സഞ്ചരിക്കണോ അതോ നേരത്തേ ചർച്ച ചെയ്ത നമ്മുടെ കൃഷി ഉൽപന്നങ്ങളിൽ ഊന്നൽ കൊടുക്കണോ? ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

യൂട്യൂബും മറ്റു സമൂഹമാധ്യമങ്ങളും പെട്ടെന്നൊരുനാൾ, ഇനി മുതൽ അതിൽ വീഡിയോ ഇടുന്നവർക്ക് കാശ് കൊടുക്കുന്നില്ല എന്നു തീരുമാനിച്ചാൽ, കേരളത്തിലെ 10% ചെറുപ്പക്കാർ പെട്ടുപോകും എന്ന് എന്റെ സുഹൃത്തുക്കൾക്കിടയിൽ ഒരു തമാശവർത്തമാനമുണ്ട്.

നിർമ്മിത ബുദ്ധിയുടെ വികസനത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ് സെമികണ്ടക്ടർ ചിപ്പുകൾ. ചിപ്പ് നിർമ്മാണത്തിലെ ആഗോള ഭീമനാണ് ‘എൻവിഡിയ’ (Nvidia) എന്ന കമ്പനി. അതിന്റെ CEO പറഞ്ഞത്, നിർമ്മിതബുദ്ധി കാരണം ഉറപ്പായും തൊഴിലാളികളെ ആവശ്യമില്ലാത്ത അവസ്​ഥ വരുന്ന മേഖല റേഡിയോളജി അഥവാ കമ്പ്യൂട്ടർ വിഷൻ ആയിരിക്കും എന്നതാണ്. ഏറ്റവും കൃത്യമായി ബിംബാലേഖനം ചെയ്യാൻ നിർമ്മിത ബുദ്ധിക്ക് പറ്റും. ഇത് പ്രതിഫലിക്കാൻ പോകുന്നത് ആരോഗ്യമേഖലയിലാണെങ്കിലും സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങൾ അവരുടെ കൃഷി ഉൽപ്പന്നങ്ങളുടെ ഗുണമേന്മ അളക്കാൻ ഇതേ സങ്കേതികവിദ്യ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.

ഇത് നമ്മുടെ കാർഷികമേഖലയിൽ ഉപയോഗിച്ചാൽ എങ്ങനെയുാകും എന്ന് ചിന്തിച്ചുനോക്കുക. ഒരു ചക്കയുടെ വളർച്ചാകാലയളവിൽ എപ്പോഴാണ് നമ്മൾ അത് മുറിക്കേണ്ടത്, എത്ര താപനിലയിൽ വിളവെടുക്കണം, മഴ, കാറ്റ് എന്നിവ നിയന്ത്രിക്കേണ്ടതുണ്ടോ എന്നൊക്കെ നിർമ്മിത ബുദ്ധി വഴി മനസ്സിലാക്കാം. കയറ്റുമതിക്ക് മുന്നേയുള്ള ഗുണമേന്മാ വിലയിരുത്തകളുടെ ഭാഗമായി കമ്പ്യൂട്ടർ വിഷൻ വഴി, ഒരു ചക്കയുടെ ഉൾഭാഗത്ത് കേടുണ്ടോ, ഇല്ലെങ്കിൽ കേടു വരുമോ, എപ്പോൾ വരാം; എത്ര ദിവസം, മണിക്കൂർ അത് വിദേശരാജ്യങ്ങളിലെ കടകളിൽ വയ്ക്കാം, എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ശാസ്​ത്രീയ ഡേറ്റ സ്​ഥാപിച്ചെടുക്കാൻ സാധിക്കും.

ചിപ്പ് നിർമ്മാണത്തിലെ ആഗോള ഭീമനായ ‘എൻവിഡിയ’ (Nvidia) കമ്പനി CEO Jensen Huang. നിർമ്മിതബുദ്ധി കാരണം ഉറപ്പായും തൊഴിലാളികളെ ആവശ്യമില്ലാത്ത അവസ്​ഥ വരുന്ന മേഖല റേഡിയോളജി അഥവാ കമ്പ്യൂട്ടർ വിഷൻ ആയിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്.
ചിപ്പ് നിർമ്മാണത്തിലെ ആഗോള ഭീമനായ ‘എൻവിഡിയ’ (Nvidia) കമ്പനി CEO Jensen Huang. നിർമ്മിതബുദ്ധി കാരണം ഉറപ്പായും തൊഴിലാളികളെ ആവശ്യമില്ലാത്ത അവസ്​ഥ വരുന്ന മേഖല റേഡിയോളജി അഥവാ കമ്പ്യൂട്ടർ വിഷൻ ആയിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്.

കശുവണ്ടിയും കുരുമുളകും ചെമ്മീനും അടക്കമുള്ള കേരളീയ കയറ്റുമതികളിലെല്ലാം ഈ വിദ്യ പ്രയോഗിച്ചാൽ എത്രത്തോളം മാറ്റം വരുത്താൻ പറ്റും? വിയറ്റ്നാമിനെക്കാളും വേഗതയിൽ, അതിലും ചെലവ് കുറച്ചും ഗുണമേന്മ വർദ്ധിപ്പിച്ചും കശുവണ്ടി കയറ്റുമതി ചെയ്താൽ കൊല്ലം എന്ന സ്​ഥലത്തെ പ്രതിശീർഷ വരുമാനം മാത്രം കേരളത്തിന്റെ മൊത്തം സമ്പദ്ഘടനയെ വലിയ രീതിയിൽ സ്വാധീനിക്കും.

യൂട്യൂബും മറ്റു സമൂഹമാധ്യമങ്ങളും പെട്ടെന്നൊരുനാൾ, ഇനി മുതൽ അതിൽ വീഡിയോ ഇടുന്നവർക്ക് കാശ് കൊടുക്കുന്നില്ല എന്നു തീരുമാനിച്ചാൽ, കേരളത്തിലെ 10% ചെറുപ്പക്കാർ പെട്ടുപോകും എന്ന് എന്റെ സുഹൃത്തുക്കൾക്കിടയിൽ ഒരു തമാശവർത്തമാനമുണ്ട്. എന്നാൽ ചക്കകൃഷിയും കശുവണ്ടികൃഷിയും ചെമ്മീൻ വളർത്തലും, നിർമ്മിത ബുദ്ധി ഗവേഷണവും, യൂട്യൂബ് വീഡിയോ പിടിക്കുന്നതും എല്ലാം പരസ്​പരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിനോദസഞ്ചാരകേന്ദ്രമായ കേരളത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അതെല്ലാം പ്രാവർത്തികമായാൽ തുടർന്നങ്ങോട്ട് ഗൾഫിലോ ബംഗളൂരുവിലോ മലയാളി യുവാക്കൾ പോകേണ്ട ആവശ്യമുണ്ടാകില്ല. കേരളം ഒരു വൃദ്ധസദനവും ആകില്ല.

കശുവണ്ടി കയറ്റുമതി ചെയ്താൽ കൊല്ലം എന്ന സ്​ഥലത്തെ പ്രതിശീർഷ വരുമാനം മാത്രം കേരളത്തിന്റെ മൊത്തം സമ്പദ്ഘടനയെ വലിയ രീതിയിൽ സ്വാധീനിക്കും.
കശുവണ്ടി കയറ്റുമതി ചെയ്താൽ കൊല്ലം എന്ന സ്​ഥലത്തെ പ്രതിശീർഷ വരുമാനം മാത്രം കേരളത്തിന്റെ മൊത്തം സമ്പദ്ഘടനയെ വലിയ രീതിയിൽ സ്വാധീനിക്കും.

കഴിഞ്ഞ കുറച്ച് കൊല്ലങ്ങളിൽ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന, കേരളത്തിന്റെ വിനോദസഞ്ചാരപരസ്യം ലണ്ടനിലെ പബ്ലിക് ബസുകളുടെ പുറത്ത് നിറഞ്ഞിരുന്നു. ഇനി അത് ‘ചക്കയുടെ സ്വന്തം നാട്’, ‘കശുവണ്ടിയുടെ സ്വന്തം നാട്’, ‘കുരുമുളകിന്റെ സ്വന്തം നാട്’, ‘ദൈവത്തിന്റെയും സ്വന്തം നാട്’ എന്ന് കൂട്ടിച്ചേർത്ത്, വിദേശികളുടെ ഉള്ളിൽ കൗതുകമുണ്ടാക്കി, കേരളം മുന്നേറണം. കാണം വിറ്റ് ഓണമുണ്ണാതെ എല്ലാവർക്കും സമൃദ്ധിയായി ഓണമുണ്ണാമല്ലോ. കാലത്തിനനുസരിച്ച് മാറിച്ചിന്തിച്ചുമുന്നേറാൻ തയ്യാറാവണമെന്നു മാത്രം.


Summary: It is a grave injustice that we Malayalis are doing to Kerala’s own products—jackfruit and cashew. While global markets explore their immense potential, Nandan Sudheer writes.


നന്ദൻ സുധീർ

ഒരു അമേരിക്കൻ ഫിനാൻഷ്യൽ സർവീസ് ബാങ്കിൽ പ്രൊഡക്ട് AVP.

Comments