2027-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, ആഭ്യന്തര ഉപഭോഗത്തിലെ കുതിച്ചു ചാട്ടം, സേവന മേഖലയിലെ വൻവികാസം, നിർമിതിയിലും നവോത്ഥാനത്തിലും അധിഷ്ഠിതമായ നിക്ഷേപങ്ങൾ തുടങ്ങിയവയെല്ലാം വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
എന്നാൽ ഇതിനെല്ലാം അപ്പുറത്ത് 2025-ലെ ആഗോള ലിംഗ സമത്വ റിപ്പോർട്ടിൽ ഇന്ത്യ 64.4% എന്ന സ്കോറോടെ 148-ൽ 131-ാം റാങ്കാണ് നേടിയതെന്ന സത്യം നിലനിൽക്കുന്നുണ്ട്. ചെറുതെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ 0.3 ശതമാനം പോയിന്റ് ഉയർച്ച ഉണ്ടായിട്ടും ഇന്ത്യയുടെ റാങ്ക് താഴേക്ക് പോയി. എന്തുകൊണ്ട്? മറ്റ് രാജ്യങ്ങൾ അവരുടെ ലിംഗ അസമത്വം വളരെ വേഗത്തിലും കാര്യക്ഷമമായും നികത്തിക്കൊണ്ടിരിക്കുകയാണ്, എന്നാൽ ഇക്കാര്യത്തിൽ നമ്മൾ പിന്നിലാവുകയാണ്. ചോദ്യം ഇന്ത്യ വളരുന്നുണ്ടോ എന്നതല്ല, മറിച്ച് ആ വളർച്ചയിൽ ആരെല്ലാം മാറ്റി നിർത്തപ്പെടുന്നുണ്ട് എന്നതാണ്. ജനസംഖ്യയുടെ പാതിയോളം അവഗണിക്കപ്പെട്ടും പ്രതിനിധീകരിക്കപ്പെടാതെയും പോവുന്ന ഒരു രാജ്യത്തിന് എങ്ങനെയാണ് ലോകത്തെ മുന്നിൽ നിന്ന് നയിക്കാൻ സാധിക്കുക?
ലോകസാമ്പത്തിക ഫോറം (WEF) പ്രസിദ്ധീകരിച്ച ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്സ് നാലു പ്രധാന മേഖലകളിൽ രാജ്യങ്ങളെ വിലയിരുത്തുന്നു: സാമ്പത്തിക പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസ നേട്ടം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയ ശാക്തീകരണം എന്നിങ്ങനെ. 0 മുതൽ 1 വരെയുള്ള സ്കെയിലിലാണ് വിലയിരുത്തൽ. 1 എന്നത് പൂർണ്ണസമത്വത്തെ സൂചിപ്പിക്കുന്നു.
2025-ൽ ആഗോള ലിംഗ സമത്വ നിരക്ക് 68.8% ആണ്. പട്ടികയിൽ ഏറ്റവും മുന്നിലുള്ള ഐസ് ലാൻഡ് (92.6%), ഫിൻലാൻഡ് (87.9%), നോർവെ (87.7%), സ്വീഡൻ (81.6%) തുടങ്ങിയ രാജ്യങ്ങൾ ലിംഗ സമത്വത്തിൽ മാത്രമല്ല സാമൂഹിക പുരോഗതിയിലും സാമ്പത്തിക സുസ്ഥിരതയിലും പുതിയ മാനങ്ങൾ തീർക്കുന്നു.
ഇതേസമയം, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌ശക്തിയായ അമേരിക്ക ലിംഗ സമത്വത്തിൽ 43-ാം സ്ഥാനത്തും, ചൈന (106), ജപ്പാൻ (118) എന്നിവർ ഏറെ പിന്നിലും നിൽക്കുന്നു. എന്നാൽ, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ജർമ്മനി 79.5% എന്ന ഉയർന്ന സ്കോറോടെ റാങ്കിങ്ങിൽ 11ാമത് ഉണ്ട്. സാമ്പത്തിക വിജയവും ലിംഗ സന്തുലനവും ഒരുമിച്ച് കൈവരിക്കാം എന്ന് അവർ തെളിയിക്കുന്നു. ജിഡിപിയിൽ മുന്നേറ്റം കൈവരിക്കുമ്പോഴും ലിംഗ സമതത്വത്തിൽ ഇന്ത്യ വളരെ പിന്നിലായി തുടരുന്നു.
കഴിഞ്ഞ ഒരു ദശകമായി ഇന്ത്യ പല തലങ്ങളിലും വലിയ പുരോഗതി നേടിയിട്ടുണ്ട്. ജി.ഡി.പി വളർച്ച, മനുഷ്യശേഷി വികസനം എന്നിവയൊക്കെ ഉദാഹരണം. എന്നാൽ ലിംഗപരമായ അസമത്വത്തിൽ പിന്നോട്ട് തന്നെയാണ്.

2016-ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് 8.25% എന്ന ഏറ്റവും ഉയർന്ന വളർച്ചയും, കോവിഡ് കാലത്ത് 2020-ലെ മാന്ദ്യത്തിനു ശേഷം 9.68% എന്ന തിരിച്ചുവരവുമൊക്കെ ഉണ്ടായി. എന്നാൽ, ഈ സാമ്പത്തിക വളർച്ച സ്ത്രീ- പുരുഷ സമത്വത്തിൽ ആനുപാതികമായ പുരോഗതി കൊണ്ടുവന്നില്ല. 2015-ൽ 63.3%ൽ ഉണ്ടായിരുന്ന മാനവവികസന സൂചിക 2023-ൽ 68.5% ആയി ഉയർന്നു, ലിംഗ വികസന സൂചികയും 87.4%- ലേക്ക് ഗണ്യമായി ഉയർന്നു. സ്ത്രീകൾക്ക് ഉയർന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട ആരോഗ്യപരിതസ്ഥിതിയും ഉണ്ടാവുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. രാജ്യത്തിൻെറ സാമ്പത്തിക, രാഷ്ട്രീയ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അസമത്വം വ്യക്തമാക്കുന്ന ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്സ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 66.4% -ന്റെയും 64.4% -ന്റെയും ഇടയിലാണ്.
2021-ൽ പുതിയ റെക്കോർഡ് തീർത്തുകൊണ്ട് ജി.ഡി.പി വളരെ ഉയർന്നിരുന്നപ്പോൾ പോലും ജെൻഡർ ഗ്യാപ് സൂചിക 62.5% -ലേക്ക് താഴ്ന്നു. കേവലം സാമ്പത്തിക വികാസം കൊണ്ടു മാത്രം ലിംഗ സമത്വം നേടാം എന്ന മിഥ്യാ ധാരണയെ ഇത് പൊളിച്ചു തള്ളുന്നു.
2021-ൽ പുതിയ റെക്കോർഡ് തീർത്തുകൊണ്ട് ജി.ഡി.പി വളരെ ഉയർന്നിരുന്നപ്പോൾ പോലും ജെൻഡർ ഗ്യാപ് സൂചിക 62.5% -ലേക്ക് താഴ്ന്നു. കേവലം സാമ്പത്തിക വികാസം കൊണ്ട് മാത്രം ലിംഗ സമത്വം നേടാം എന്ന മിഥ്യാധാരണയെ ഇത് പൊളിച്ചു തള്ളുന്നു. സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമ്പദ് വ്യവസ്ഥ വളർന്നുവെന്ന് പറഞ്ഞാൽ അത് തീർത്തും അപൂർണമാണെന്ന് പറയേണ്ടി വരും. നിലവിലുള്ള പല നയങ്ങളും സ്ത്രീകളുടെ തുല്യ പങ്കാളിത്തത്തിന് തടസം സൃഷ്‌ടിക്കുന്ന ഘടനാപരമായ പ്രതിബന്ധങ്ങളെ പൂർണമായും നേരിടാൻ കഴിയാത്ത നിലയിലാണ്.
ഇന്ത്യയിലെ ലിംഗാന്തര വ്യത്യാസത്തിന്റെ ദശാബ്ദം നീളുന്ന ദിശാപഥം പരിശോധിക്കുമ്പോൾ അസമമായ പുരോഗതിയുടെ ഒരു ഭൂപടമാണ് വെളിവാകുന്നത്.

ഇന്ത്യയുടെ ഉപസൂചികാ സ്കോറുകളിലേക്ക് ആഴത്തിൽ നോക്കുമ്പോൾ കൂടുതൽ വ്യക്തമായൊരു ചിത്രം മനസ്സിലാകുന്നു. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ കൂടുതൽ പുരോഗതി പ്രാപിച്ചിരിക്കുന്നു. 2015-ൽ 89.6% ആയിരുന്ന വിദ്യാഭ്യാസ പുരോഗതി സ്കോർ 2025-ൽ എത്തിയപ്പോൾ 97.1% ആയി. എല്ലാ വിദ്യാഭ്യാസ മേഖലകളിലും പ്രവേശനത്തിൽ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. എന്നാൽ, ഈ പുരോഗതി തൊഴിൽ മേഖലയിൽ തുല്യമായ രീതിയിൽ പ്രതിഫലിക്കുന്നില്ല.
സാമ്പത്തിക പങ്കാളിത്തത്തിലും അവസരങ്ങളിലുമുള്ള ഗ്ലോബൽ റാങ്കിംഗിൽ ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും താഴ്ന്ന അഞ്ചിടങ്ങളിൽ ഉൾപ്പെടുന്നു. നിലവിൽ ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്കോർ വെറും 40.7% മാത്രമാണ്. 2021-ൽ കോവിഡിൻെറ പ്രതിസന്ധിക്കാലത്ത് 32.6% എന്ന ഏറ്റവും കുറഞ്ഞ നിലയിൽ നിന്ന് ഉണ്ടായത് മിതമായ ഒരു വളർച്ച മാത്രം. പെൺകുട്ടികളുടെ പ്രവേശനനിരക്ക് വർധിച്ചുവരുന്നുവെങ്കിലും, മാസ്റ്റർ ബിരുദം നേടിയ സ്ത്രീകളിൽ വെറും 37.3% മാത്രമാണ് തൊഴിൽ മേഖലയിലുളളത്. ഇതുകൂടാതെ, തൊഴിൽ ചെയ്യുന്ന എല്ലാ സ്ത്രീകളിലും 75%ൽ കൂടുതൽ പേർ അനൗപചാരിക മേഖലയിൽതന്നെയാണ് തുടരുന്നത്. സ്ത്രീ - പുരുഷ വേതന വ്യത്യാസം 33.3% ആയി തുടരുകയാണ്. ആരോഗ്യ-ജീവിത ഉപസൂചിക 2015-ലെ 94.2% എന്ന നിലയിൽ നിന്ന് 2025-ൽ 95.4% ആയി ചെറുതായി മെച്ചപ്പെട്ടു. എന്നാൽ രാഷ്ട്രീയശാക്തീകരണത്തിൽ ഇന്ത്യയുടെ പ്രകടനം ഗുരുതരമായി ഇടിഞ്ഞിട്ടുണ്ട്, 2015-ലെ 43.3%ൽ നിന്ന് 2025-ൽ വെറും 24.5% ആയി കുറഞ്ഞു. നിലവിൽ സ്ത്രീകൾക്ക് പാർലമെന്റിലെ സീറ്റുകളുടെ 13.8%യും മന്ത്രിസഭയിലെ സ്ഥാനങ്ങളുടെ 5.6%യും മാത്രമാണ് കൈവശമുള്ളത്.
ഇന്ത്യയെ പിന്നിൽ നിർത്തുന്നത് ഇപ്പോഴും സാമ്പത്തിക പങ്കാളിത്തത്തിലും രാഷ്ട്രീയ ശാക്തീകരണത്തിലുമുള്ള സ്ഥിരമായി മോശം പ്രകടനമാണ്. ഈ രണ്ടു മേഖലയ്ക്കും രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയിൽ വലിയ സ്വാധീനമുണ്ട്.
വനിതാ സംവരണ ബിൽ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, അതിന്റെ ഫലപ്രാപ്തി സമയബന്ധിതവും ഫലപ്രദവുമായി പ്രാബല്യത്തിൽ വരുന്നതിനെ ആശ്രയിച്ചിരിക്കുന്നു. മറുവശത്ത്, ബ്രസീൽ പോലെയുള്ള രാജ്യങ്ങൾ സ്ത്രീരാഷ്ട്രീയ പ്രതിനിധ്യത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതുപോലെ ബോട്ട്സ്വാനയും ലൈബീരിയയും സാമ്പത്തിക സമത്വത്തിൽ 85%-ൽ കൂടുതൽ സ്കോറുകൾ നേടിക്കൊണ്ട്, പുരോഗതിയെന്നത് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലിപ്പം മാത്രമല്ലെന്ന് തെളിയിക്കുന്നു. ഇന്ത്യയുടെ ജി.ഡി.പി വളരുന്നുണ്ടെങ്കിലും, ഗ്ലോബൽ ലിംഗ വ്യത്യാസ സൂചിക (GGI) താരതമ്യേന സ്ഥിരതയോടെയാണ് തുടരുന്നത്. 62% മുതൽ 66% വരെയുള്ള സ്കോറിലാണ് അത് നിൽക്കുന്നത്. പ്രധാന മേഖലകളിലുണ്ടായ മോശം പ്രകടനമാണ് ഇതിന് കാരണം. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സമത്വം ലഭിക്കുന്ന നിലയിലായതിനാൽ ഈ മേഖലയ്ക്ക് ഇനി ആകെ സ്കോറിൽ വലിയ സ്വാധീനമില്ല. ഇന്ത്യയെ പിന്നിൽ നിർത്തുന്നത് ഇപ്പോഴും സാമ്പത്തിക പങ്കാളിത്തത്തിലും രാഷ്ട്രീയ ശാക്തീകരണത്തിലുമുള്ള സ്ഥിരമായി മോശം പ്രകടനമാണ്. ഈ രണ്ടു മേഖലയ്ക്കും രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയിൽ വലിയ സ്വാധീനമുണ്ട്.
ഇന്ത്യയുടെ വളർച്ചയിൽ ലിംഗഅസമത്വം എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാൻ, കൂടുതൽ സ്ത്രീകളും എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. സ്ത്രീകളിൽ 75%-ൽ കൂടുതൽ പേർ കൃഷിയോ, തയ്യൽ ജോലിയോ, വീടുകളിൽ തന്നെയോ, റോഡരികിൽ വിൽപ്പനയോ പോലുള്ള അനൗപചാരിക മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇവർ വലിയതോതിൽ സംഭാവന ചെയ്യുന്നുണ്ടെങ്കിലും അധ്വാനത്തിൻെറ തോത് ജിഡിപി ഡാറ്റയിൽ ഉൾപ്പെടാറില്ല. ഇത്തരം തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് ഔദ്യോഗിക കരാറുകളില്ല, സാമൂഹിക സുരക്ഷയില്ല, നിയമപരമായ സംരക്ഷണവുമില്ല, കൂടാതെ
ഔദ്യോഗിക തൊഴിൽ സ്ഥിതിവിവരകണക്കുകളിൽ പലപ്പോഴും ഇവർ ഉൾപ്പെടാറുമില്ല.

നാഷണൽ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ് (2022–23) പ്രകാരം, ഇന്ത്യയുടെ ജി.ഡി.പിയിൽ ഏകദേശം 45% ഭാഗവും, തൊഴിലവസരങ്ങളിൽ 90%-ൽ കൂടുതലും അനൗപചാരിക മേഖല ഉൾക്കൊള്ളുന്നു. എന്നിരുന്നാലും, ഈ മേഖല പൂർണ്ണമായി പരിഗണിക്കപ്പെടുകയോ ശരിയായി രേഖപ്പെടുത്തുകയോ ചെയ്യുന്നില്ല. സ്ത്രീകൾ ചെയ്യുന്ന ശമ്പളമില്ലാത്തതും അനൗപചാരികവുമായ തൊഴിലുകൾ പണംകൊണ്ട് മൂല്യനിർണയം ചെയ്‌താൽ ഇന്ത്യയുടെ ജി ഡി പി ഇപ്പൊഴുള്ളതിൽ നിന്ന് വളരെ വ്യത്യസ്തവും ഉയർന്നതുമായിരിക്കും. അതായത്, സ്ത്രീകളുടെ സാമ്പത്തിക അദൃശ്യത രാഷ്ട്രത്തിന് വലിയൊരു നഷ്ടമാണ്.
2005 മുതൽ ഇന്ത്യ ലിംഗാനുപാത ബജറ്റിംഗ് (Gender Budgeting) നടപ്പിലാക്കിവരുന്നുവെങ്കിലും, അതിന്റെ യഥാർത്ഥ ഫലപ്രാപ്തി ഇന്നും എവിടെയുമെത്തിയിട്ടില്ല. 2023–24 ബജറ്റിൽ, ലിംഗസമത്വത്തിനായി വകയിരുത്തിയത് മൊത്തം സർക്കാർ ചെലവിന്റെ ഏകദേശം 4.9% മാത്രമാണ്. എന്നാൽ, ഈ ഫണ്ടിന്റെ വലിയൊരു ഭാഗവും സാധാരണ ക്ഷേമ പദ്ധതികളിലേക്കാണ് പോകുന്നത്. ശരിയായ മാറ്റം സൃഷ്ടിക്കാനുതകുന്ന പുതിയ ശ്രമങ്ങളിലേക്കല്ല. അനന്തര ഫലങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ കുറവാണ്. ഇതിനായുള്ള ഫണ്ടുകൾ പലപ്പോഴും നയപ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലും മാത്രം ഒതുങ്ങിപ്പോവുന്നു. ഉദാഹരണത്തിന്, ജനധൻ യോജനയെ എടുത്തുനോക്കാം. ഈ പദ്ധതി കോടി കണക്കിന് സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടുകൾ ലഭ്യമാക്കികൊണ്ടുള്ള നല്ലൊരു നീക്കം ആയിരുന്നു. എന്നാൽ, ആ അക്കൗണ്ടുകളിൽ വെറും 30% മാത്രമാണ് ഇപ്പോൾ സജീവമായി ഉപയോഗത്തിലുള്ളത്. ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷയും സാമ്പത്തിക പിന്തുണയും ഉറപ്പാക്കുന്ന നിയമങ്ങൾ രാജ്യത്തുണ്ട്. എന്നാൽ അവയും കാര്യക്ഷമമായി നടപ്പാക്കപ്പെടുന്നില്ല.
സ്ത്രീകൾ ചെയ്യുന്ന ശമ്പളമില്ലാത്തതും അനൗപചാരികവുമായ തൊഴിലുകൾ പണംകൊണ്ട് മൂല്യനിർണയം ചെയ്‌താൽ ഇന്ത്യയുടെ ജി ഡി പി ഇപ്പൊഴുള്ളതിൽ നിന്ന് വളരെ വ്യത്യസ്തവും ഉയർന്നതുമായിരിക്കും. അതായത്, സ്ത്രീകളുടെ സാമ്പത്തിക അദൃശ്യത രാഷ്ട്രത്തിന് വലിയൊരു നഷ്ടമാണ്.
സ്ത്രീകൾക്ക് ആവശ്യമായ തരത്തിലുള്ള ചൈൽഡ് കെയർ, ഗതാഗതം, ഡിജിറ്റൽ സുരക്ഷ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം പുരോഗതിയെ പിന്നോട്ടടിക്കുന്നുണ്ട്. ഇത് അത്യന്തം പ്രധാനപ്പെട്ട ഒരു ചോദ്യം ഉന്നയിക്കുന്നു: സ്ത്രീകൾക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ള കാര്യങ്ങളിലാണോ അതോ നയങ്ങൾ രൂപീകരിക്കുന്നവർക്ക് താൽപ്പര്യമുള്ള കാര്യങ്ങളിലാണോ ഫണ്ട് ചെലവാക്കപ്പെടുന്നത്? സമാനമായി, ബേഠി ബഛാവോ ബേഠി പഠാവോ പോലെയുള്ള പദ്ധതികളിലും ഈ പൊരുത്തക്കേടുണ്ട്. കേൾക്കുമ്പോൾ വലിയ പ്രതീക്ഷ നൽകുന്ന പദ്ധതിയാണെന്ന് തോന്നുമെങ്കിലും ജനങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണം ലഭിക്കാത്തതും അസമമായ നടപ്പാക്കലും സ്ഥാപനങ്ങളിൽ നിന്നുള്ള ദുർബലമായ പിന്തുണയുമെല്ലാം ഇവിടെയം പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഡിജിറ്റൽ സുരക്ഷിതത്വം ഇന്നും പല തടസ്സങ്ങൾ നേരിടുകയാണ്, പ്രത്യേകിച്ച് STEM മേഖലകളിലും കണ്ടന്റ് ക്രിയേഷൻ മേഖലയിലും. സൈബർ സുരക്ഷ, നൈപുണ്യ വികസനം, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവയിലേക്ക് വേണ്ട വിധത്തിലുള്ള പ്രവേശനം ലഭ്യമല്ലാതിരിക്കുന്നത് സ്ത്രീകൾക്ക് ഇന്ന് ആധുനിക സാമ്പത്തിക മേഖലയിലേക്കുള്ള കടന്നു വരവിൽ വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. സുരക്ഷ – അതായത് ഓൺലൈനിലും ഓഫ്ലൈനിലും – ഇപ്പോഴും പ്രധാനമായ ഒരു പ്രശ്നം ആണ്. ജോലിസ്ഥലത്തിലെ സുരക്ഷ ഉറപ്പാക്കാനായി കൊണ്ടുവന്ന POSH നിയമം

കാര്യക്ഷമമായി നടപ്പിലാകുന്നില്ല. പല കമ്പനികളും പീഡനക്കേസുകൾ ഒന്നുമില്ല എന്നാണ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്, അതിനുള്ള സാഹചര്യം എങ്ങനെയാണ് എന്നതൊക്കെയാണ് മനസ്സിലാക്കേണ്ടത്. സൈബർസുരക്ഷ സ്ത്രീ സംരംഭകർക്കും ഫ്രീലാൻസ് ജോലി ചെയ്യുന്നവർക്കും അത്യന്താപേക്ഷിതമാണ്. അതിന്റെ അഭാവത്തിൽ, ഡിജിറ്റൽ ലോകം സുരക്ഷിതമല്ല എന്ന മനോഭാവം സ്ത്രീകളിലുണ്ടാവുന്നു. ഇത് അവരെ പുതുമയാർന്ന തൊഴിലവസരങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നു. എന്നാൽ ഇത്തരം തൊഴിൽ മേഖലകൾ ഭാവിയിലെ സാമ്പത്തിക ലോകത്തിൽ നിർണായകമാകാനാണ് പോകുന്നത്.
രാജ്യത്തിൻെറ സമഗ്രമായ സാമ്പത്തിക - സാമൂഹ്യ പുരോഗതിക്ക് ലിംഗ അസമത്വം കുറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) വിലയിരുത്തലനുസരിച്ച്, തൊഴിൽ രംഗത്ത് ലിംഗസമത്വം നേടിയാൽ മാത്രം ഇന്ത്യക്ക് $770 ബില്യൺ വരെ ജി.ഡി.പിയിലേക്ക് കൂട്ടിച്ചേർക്കാൻ കഴിയും. ലിംഗസമത്വം ധാർമിക ഉത്തരവാദിത്വം മാത്രമല്ല അതൊരു സാമ്പത്തിക ആവശ്യകത കൂടിയാണ്. നോർവെ, ഫിൻലാൻഡ്, ഐസ്‌ലാൻഡ് പോലുള്ള ലിംഗസമത്വത്തിൽ ഉയർന്ന റാങ്കുകൾ കൈവരിക്കുന്ന രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും കുറവ് കുറ്റകൃത്യ നിരക്കുകൾ റിപ്പോർട്ട് ചെയ്യുന്നതും യാദൃച്ഛികമല്ല. പൊതുസ്ഥലങ്ങൾ കൂടുതൽ സുരക്ഷിതമാകുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ സ്വതന്ത്രമായി സഞ്ചരിക്കാനും ജോലികൾ ഏറ്റെടുക്കാനും രാഷ്ട്രീയത്തിൽ സജീവമായ പങ്കാളികളാകാനും സാധ്യതകൾ ലഭിക്കും. ആഗോളതലത്തിൽ ലിംഗ അസമത്വത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് 2025-ൽ പുറത്തുവന്ന റിപ്പോർട്ട് പറയുന്നതെങ്കിലും പൂർണ്ണ ലിംഗസമത്വം നേടുന്നതിനായി ഇനിയും ഒരു നൂറ്റാണ്ടിൽ കൂടുതൽ സമയം എടുക്കുമെന്നാണ് കണക്ക്.
IMF വിലയിരുത്തലനുസരിച്ച്, തൊഴിൽ രംഗത്ത് ലിംഗസമത്വം നേടിയാൽ മാത്രം ഇന്ത്യക്ക് $770 ബില്യൺ വരെ ജി ഡി പിയിലേക്ക് കൂട്ടിച്ചേർക്കാൻ കഴിയും. ലിംഗസമത്വം ധാർമിക ഉത്തരവാദിത്വം മാത്രമല്ല അതൊരു സാമ്പത്തിക ആവശ്യകത കൂടിയാണ്.
വികസിത് ഭാരത്@2047 ഒരു മുദ്രാവാക്യത്തിലേക്ക് മാത്രം ചുരുങ്ങാതിരിക്കാൻ, ലിംഗസമത്വം ഒരു മൂല്യാധിഷ്ഠിത വികസന ലക്ഷ്യമായി പരിഗണിക്കപ്പെടണം. അത് അടയാളമിട്ട് തൃപ്തിപ്പെടാനുള്ള വെറുമൊരു ചെക്ക്ബോക്സ് മാത്രമായി കണക്കാക്കരുത്. സാർവത്രിക ശിശുപാലനം, സുതാര്യമായ വേതന ഓഡിറ്റുകൾ, സുരക്ഷിത നഗര രൂപകല്പന, ഇടവേളക്കു ശേഷം ജോലിയിൽ തിരിച്ചു പ്രവേശിക്കുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്ന പദ്ധതികൾ തുടങ്ങിയവ നടപ്പിലാക്കുന്നതിൽ ഇന്ത്യ സുധീരമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഐസ്‌ലാണ്ട്ന്റെ വേതന സുതാര്യതാ നിയമങ്ങൾ, സ്വീഡന്റെ ലിംഗസമത്വമുള്ള നഗര പദ്ധതികൾ, ജർമ്മനിയുടെ അനൗപചാരിക മേഖലയിലുള്ള സ്ത്രീകൾക്കായി ഉള്ള ഡ്യുവൽ ട്രെയിനിങ് സംവിധാനങ്ങൾ മുതലായവയിൽ നിന്ന് പ്രചോദനം എടുക്കാവുന്നതാണ്. എന്നാൽ, അതെല്ലാം അതേപടി പകർത്തേണ്ടതല്ല, വ്യത്യസ്ത സാഹചര്യങ്ങൾ മാനിച്ചുള്ള സന്ദർഭോചിതമായ സമന്വയത്തിലൂടെയാണ് പദ്ധതികൾ യാഥാർഥ്യമാകേണ്ടത്. അവസാനമായി, ഇന്ത്യയുടെ വികസന ദിശ വെറും ജി.ഡി.പി റാങ്കിംഗുകളിൽ മാത്രമായി തീരാൻ പാടില്ല. ലിംഗ അസമത്വം ഇല്ലാതാക്കി സ്ത്രീകളെ രാഷ്ട്രീയമായി, സാമ്പത്തികമായി, സാമൂഹികമായി, ഡിജിറ്റൽ തലത്തിൽ ശാക്തീകരിക്കാതെ ഇന്ത്യയുടെ വളർച്ച പൂർണ്ണമാവില്ല.
