നിർമ്മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റ് കോർപ്പറേറ്റ്-കാവി അജണ്ടയുടെ രാഷ്ട്രീയ നയരേഖയാണെന്ന് പറയാം. പാവപ്പെട്ടവരെയും ബി.ജെ.പിയിതര സർക്കാരുകളുള്ള സംസ്ഥാനങ്ങളെയും പൂർണമായി അവഗണിക്കുന്നതും അമേരിക്കൻ ബഹുരാഷ്ട്രകുത്തകകൾക്ക് സമ്പദ്ഘടനയെ അടിയറവെക്കുന്നതുമായ നയവും നിർദ്ദേശങ്ങളുമാണ് ബജറ്റിലുള്ളത്. വിദേശ മൂലധനശക്തികൾക്ക് അണുശക്തി, ഇൻഷൂറൻസ് മേഖലകൾ തീറെഴുതുന്ന നിർദ്ദേശങ്ങൾ ഗുരുതരമായ പ്രത്യഘാതങ്ങളുണ്ടാക്കുന്നതാണ്. കോർപ്പറേറ്റുകളുടെയും സമ്പന്നരുടെയും മേൽ നികുതിചുമത്താനോ, നിലവിലുള്ള നികുതി കൂട്ടാനോ മടിച്ചുനിൽക്കുന്ന ബജറ്റ് പാവപ്പെട്ടവർക്കുള്ള സഹായങ്ങളും സൗജന്യങ്ങളും വെട്ടിക്കുറച്ചിരിക്കുകയാണ്. സാമ്പത്തികവളർച്ചയുടെ അടിസ്ഥാന യുക്തിയെ പാവപ്പെട്ടവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുകയെന്നതായിരിക്കണമെന്ന ക്ഷേമോന്മുഖമായ വീക്ഷണങ്ങളെയാകെ നിഷേധിക്കുന്ന നിർദ്ദേശങ്ങളും പദ്ധതികളുമാണ് ബജറ്റിന്റെ ഉള്ളടക്കം. വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയും വർദ്ധിപ്പിക്കുന്ന കോർപ്പറേറ്റ് അജണ്ടയാണ് നിർമ്മല സീതാരാമന്റെ ബജറ്റിന്റെ അന്തർധാരയായി പ്രവർത്തിക്കുന്നത്.
പൊതുചെലവുകൾ വെട്ടിച്ചുരുക്കിയും സ്വകാര്യവൽക്കരണവും ആസ്തി വിൽപനയും തീവ്രമാക്കുന്നതുമായ ബജറ്റ് കടുത്ത സമ്പന്നാനുകൂല നിർദ്ദേശങ്ങൾ അടിച്ചേൽപ്പിക്കുന്നതാണ്. രാജ്യത്തിന്റെ സമ്പദ്ഘടന നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദ്ദേശങ്ങളൊന്നുമില്ലാത്ത കോർപ്പറേറ്റ് മൂലധന താൽപര്യങ്ങൾക്കുള്ള നയരേഖ മാത്രമായി ബജറ്റ് പരിമിതപ്പെട്ടു. വിപണിമാന്ദ്യം പരിഹരിക്കാനും ജനങ്ങളുടെ വരുമാനം ഉയർത്താനുമുള്ള പദ്ധതികളൊന്നുമില്ലാത്ത ബജറ്റ് സംസ്ഥാനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതുമാണ്. നിർമ്മലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച ഒട്ടുമിക്ക പദ്ധതികളും നടപ്പാക്കാൻ പണം ചെലവിടേണ്ടിവരുന്നത് സംസ്ഥാനങ്ങളാണ്. സംസ്ഥാനങ്ങൾക്ക് അധികഭാരം അടിച്ചേൽപ്പിക്കുന്ന ബജറ്റിന്റെ വിചിത്രസ്വഭാവം സംസ്ഥാനങ്ങൾക്ക് വൻതോതിൽ നഷ്ടമുണ്ടാക്കുന്ന തരത്തിൽ നികുതികൾ വെട്ടിക്കുറച്ചിരിക്കുന്നുവെന്നതാണ്. അങ്കണവാടി, ആശ, ഉച്ചഭക്ഷണപദ്ധതികൾ പോലുള്ള ഒന്നിനും വേതനം ഉയർത്താൻ നിർമ്മല മനസ്സ് കാണിച്ചിട്ടില്ല.

ബജറ്റിന്റെ അടിസ്ഥാനസ്വഭാവം ബഹുരാഷ്ട്രകുത്തകകൾക്ക് നമ്മുടെ ധനകാര്യമേഖലയിലും കാർഷിക വ്യാവസായിക മേഖലയിലും യഥേഷ്ടം കടന്നുവരാൻ അവസരമുണ്ടാക്കുന്നുവെന്നതാണ്. ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 74%ൽ നിന്ന് 100% ആക്കി ഉയർത്തി. ആണവോർജ്ജനിയമം ഭേദഗതി ചെയ്ത് സ്വകാര്യപങ്കാളിത്തത്തോടെ ചെറുകിട ആണവ റിയാക്ടറുകൾ സ്ഥാപിക്കുമെന്നാണ് ബജറ്റ് പറയുന്നത്. 2033-നകം തദ്ദേശീയമായി വികസിപ്പിച്ച റിയാക്ടറുകൾ സജ്ജീകരിക്കാൻ 20,000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഇത് അമേരിക്കൻ ആണവ കുത്തകകൾക്ക് നമ്മുടെ അണുശക്തി മേഖലയിൽ ആധിപത്യമുറപ്പിക്കാനും അവരുടെ റിയാക്ടർ സാങ്കേതികവിദ്യക്ക് വിപണിയുണ്ടാക്കാനുമുള്ള അങ്ങേയറ്റം രാജ്യദ്രോഹപരമായ നീക്കമാണ്.
ആണവോർജ്ജ സാങ്കേതികരംഗത്ത് വലിയ പ്രതിസന്ധിയാണ് ജനറൽ ഇലക്ട്രിക്കൽസ് പോലുള്ള അമേരിക്കൻ ബഹുരാഷ്ട്രകുത്തകകൾ കഴിഞ്ഞ കുറേ ദശകങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ത്രിമൈൽ അയലന്റ് ആണവദുരന്തത്തിനുശേഷം ആ രാജ്യം പുതുതായി ആണവനിലയങ്ങൾ സ്ഥാപിക്കാൻ മുതിരുന്നില്ല. എന്നുമാത്രമല്ല ചെർണോബിൽ ഉൾപ്പെടെയുള്ള ആണവദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഒട്ടുമിക്ക ലോകരാജ്യങ്ങളും ആണവോർജ്ജത്തെ സ്വീകരിക്കാൻ മടിച്ചുനിൽക്കുകയാണ്. ഈയൊരു സാഹചര്യം ആണവ റിയാക്ടർ രംഗത്ത് വൻമൂലധന മുടക്ക് നടത്തിയിരിക്കുന്ന അമേരിക്കൻ ബഹുരാഷ്ട്രകുത്തകകളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജനറൽ ഇലക്ട്രിക്കൽസ് ഉൾപ്പെടെയുള്ള അമേരിക്കൻ ആണവ റിയാക്ടർ കുത്തകകൾക്കുവേണ്ടിയാണ് ബജറ്റിലെ ഇത്തരം നിർദ്ദേശങ്ങൾ എന്നുവേണം കരുതാൻ. ആണവ ദുരന്തമുണ്ടായാൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ വിദേശ കോർപ്പറേറ്റുകളെ സഹായിക്കുംവിധം ആണവ ബാധ്യതാനിയമത്തിൽ ഭേദഗതിയുണ്ടാകുമെന്നാണ് പ്രഖ്യാപനം. അമേരിക്കൻ താൽപര്യങ്ങൾക്ക് കീഴടങ്ങുന്ന നിലപാടിന്റെ ഭാഗമാണ് ബജറ്റിലെ ഇത്തരം നിർദ്ദേശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന്റെ രണ്ടാം വരവിനുശേഷം തന്റെ അമേരിക്കൻ സന്ദർശനത്തിന് പുറപ്പെടാനിരിക്കുന്ന സന്ദർഭത്തിലാണ് ഇത്തരം പ്രഖ്യാപനങ്ങൾ വരുന്നത്.
ഇന്ത്യയെ അപദേശീയവൽക്കരിച്ച് അമേരിക്കൻ താൽപര്യങ്ങളുടെ തന്ത്രപരമായ പങ്കാളിയാക്കുന്ന ഹിന്ദുത്വഅജണ്ടയുടെ ഭാഗമാണ് അണുശക്തിരംഗത്തും ഇൻഷുറൻസ് രംഗത്തുമൊക്കെ വിദേശമൂലധനത്തിന് വാതിൽ തുറന്നിട്ടുകൊടുക്കുന്ന നീക്കമെന്ന് തിരിച്ചറിയണം. അപദേശീയവൽക്കരണത്തിന്റെ ഭാഗമാണ് അപനിക്ഷേപവൽക്കരണം. നിർമ്മല സീതാരാമൻ തന്റെ ബജറ്റിൽ പൊതു ആസ്തികൾ വിറ്റ് 5 വർഷത്തിൽ 10 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിന് മൂന്ന് വർഷത്തെ പദ്ധതികൾ പി.പി.പി മാതൃകയിൽ നടപ്പിലാക്കാനാണ് ബജറ്റ് നിർദ്ദേശിക്കുന്നത്.

140 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യപോലെയുള്ളൊരു വലിയ രാജ്യത്തെ കേവലം ഒരു ശതമാനത്തിൽ താഴെ വരുന്ന ആദായനികുതിദായകർക്ക് ഇളവ് നൽകിയെന്നതാണ് ബജറ്റിന്റെ ജനകീയതയായി ബി.ജെ.പിയും കോർപ്പറേറ്റ് മാധ്യമങ്ങളും കൊണ്ടാടുന്നത്. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതി ഒഴിവാക്കിക്കൊടുത്തത് മധ്യവർഗത്തിന്റെ കൈകളിൽ കൂടുതൽ പണമെത്തിക്കാനാവാം. ഈ ഇളവു വഴി ഉയർന്ന മധ്യവർഗങ്ങൾക്ക് മാത്രമാണ് ഗുണം ലഭിക്കുകയെന്നതാണ് യാഥാർത്ഥ്യം. പുതിയ നികുതി സമ്പ്രദായപ്രകാരം നികുതി നൽകുന്നവർക്കാണ് ഈ പുതിയ സ്ലാബിന്റെ ആനുകൂല്യം ലഭിക്കുക. പലരും ചൂണ്ടിക്കാട്ടുന്നത് പഴയ സ്ലാബ് നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമാണ് ഇതെന്നാണ്.
നിലവിൽ 7 ലക്ഷം വരെയുള്ളവർക്കായിരുന്നു നികുതിയിളവ് ലഭിച്ചിരുന്നത്. ശമ്പളക്കാരായ നികുതിദായകർക്ക് 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉൾപ്പെടെ 12.75 ലക്ഷം വരെയുള്ളവർക്ക് ആയിരുന്നു ആദായനികുതി ഇളവ് ലഭിച്ചിരുന്നത്. ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത് പുതിയ സ്ലാബ് വഴി സർക്കാരിന് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ്. ധനമന്ത്രിയുടെ അവകാശവാദം ഇടത്തരക്കാരന്റെ സാമ്പത്തിസ്ഥിതി മെച്ചപ്പെടുത്തിയാൽ അവർ വാങ്ങുന്ന ഉൽപന്നങ്ങൾ വഴി ആദായനികുതിയേക്കാൾ കൂടുതൽ വരുമാനം സർക്കാരിന് നേടാൻ കഴിയുമെന്നാണ്. ഇതിന്റെയൊക്കെ നിജസ്ഥിതി മനസ്സിലാകണമെങ്കിൽ ഇൻകംടാക്‌സ് ബിൽ സഭയുടെ പരിഗണനയ്ക്ക് വരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. അതായത് നികുതി കണക്കാക്കലും റിട്ടേണുകൾ സമർപ്പിക്കലും ഉൾപ്പെടെ കേന്ദ്ര പ്രത്യക്ഷ നികുതിബോർഡ് തയ്യാറാക്കിയ ബില്ലിലൂടെ മാത്രമെ ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങളുടെ വാസ്തവമെന്ത് എന്ന് അറിയാനാകൂ. ഇടത്തരക്കാരെ മോഹിപ്പിച്ചും ആദായനികുതി ഇളവിന്റെ മാഹാത്മ്യം പറഞ്ഞും നടക്കുന്ന പ്രചാരണങ്ങളിൽ വീണുപോകുന്നവർ ഓർക്കേണ്ടതുണ്ട്.
നിലവിലെ ആദായനികുതി നിയമത്തിലെ വകുപ്പുകൾ പ്രകാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഭവനവായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ പലിശ ഇളവുകളിൽ ഏതെല്ലാമാണ് ഇല്ലാതാവുകയെന്നത് പുതിയ ബില്ല് വരുമ്പോഴേ വ്യക്തമാകൂ. എന്തായാലും ഡൽഹി സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷമെ പുതിയ ബില്ല് വരികയുള്ളൂവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഈ ആദായനികുതി ഇളവ് പ്രഖ്യാപനത്തിന് പിറകിൽ ഡൽഹിയിലെ ഭൂരിപക്ഷം വരുന്ന ഇടത്തരക്കാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയതന്ത്രം ഒളിഞ്ഞുകിടപ്പുണ്ടെന്ന കാര്യം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ്പ്രീണന നയങ്ങളെയും ആണവനയങ്ങളിൽ ഉൾപ്പെടെ അമേരിക്കയ്ക്ക് കീഴടങ്ങുന്ന നീക്കങ്ങളെയും മറച്ചുവെക്കാനുള്ള കൗശലം മാത്രമാണ് ആദായനികുതി ഇളവ് പ്രഖ്യാപനങ്ങളെന്നതാണ് യാഥാർത്ഥ്യം. രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെയാകെ മറന്ന ദരിദ്രവിരുദ്ധ ബജറ്റാണിത്. തന്ത്രപ്രധാനമായ മേഖലകളെ സ്വകാര്യവൽക്കരിക്കുന്നതിനാണ് ബജറ്റ് ഊന്നുന്നത്. ചങ്ങാത്ത മുതലാളിത്തത്തെ ശാക്തീകരിക്കുന്ന നിർദ്ദേശങ്ങളാണ് ബജറ്റിലുടനീളം. കുത്തകകളെയും അതിസമ്പന്നരെയും സഹായിക്കുന്ന ബജറ്റ് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഒരു ശ്രദ്ധയും കാണിച്ചിട്ടില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക തകർച്ച, കടുത്ത ദാരിദ്ര്യവൽക്കരണം തുടങ്ങിയ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബജറ്റിൽ ഒരു നിർദ്ദേശവുമില്ല.

നവലിബറൽ നയങ്ങളുടെ താൽപര്യങ്ങളിലൂന്നുന്ന ബജറ്റ് ധനകമ്മി കുറയ്ക്കുന്നതിനാവശ്യമായ നടപടികളാണ് മുന്നോട്ടുവെക്കുന്നത്. എന്നാൽ തൊഴിലും വരുമാനവുമില്ലാത്ത ജനങ്ങളുടെ ക്രയശേഷി വർദ്ധിപ്പിച്ച് സമ്പദ്ഘടനയെ ചലനാത്മകമാക്കാനുള്ള യാതൊരു പദ്ധതികളുമില്ല. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും അനുദിനം വർദ്ധിച്ചുവരുന്ന അസമത്വവും ദാരിദ്ര്യവും പരിഹരിക്കാൻ ഒരു ശ്രമവും ബജറ്റിലില്ല. സമ്പാദ്യ നിരക്കിലെ ഇടിവും പൊതുസ്വകാര്യനിക്ഷേപത്തിലെ കുറവും കാണിക്കുന്നത് സമ്പദ് മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെയാണ്. ഇതൊന്നും പരിഹരിക്കാൻ ബജറ്റിലൊരു ശ്രമവും ധനമന്ത്രി നടത്തിയിട്ടില്ല.
വിശാലമായ ദേശീയ വീക്ഷണങ്ങളെല്ലാം സങ്കുചിത രാഷ്ട്രീയത്തിന് കീഴ്പ്പെട്ടുപോകുന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കാണിച്ചിരിക്കുന്ന കടുത്ത അവഗണന. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെയാകെ അവഗണിച്ചിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യങ്ങൾ പൂർണമായി അവഗണിച്ച ബജറ്റിൽ കേരളമെന്ന വാക്കുപോലുമില്ല. 24000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജോ എയിംസോ വിഴിഞ്ഞത്തിനുള്ള സഹായമോ ഒന്നും ബജറ്റിലില്ല. വയനാടിന് സഹായമോ വന്യജീവി പ്രശ്നം പരിഹരിക്കാനുള്ള സഹായപദ്ധതിയോ ഒന്നും പ്രഖ്യാപിച്ചിട്ടില്ലാത്ത ബജറ്റ് കേരളത്തോട് കടുത്ത അനീതിയാണ് കാണിച്ചിട്ടുള്ളത്. എത്രയോ കാലമായി കേരളം ഉന്നയിക്കുന്ന ശബരീപാത ഉൾപ്പെടെ റെയിൽവേ പദ്ധതികൾക്കൊന്നും അനുമതിയില്ല. റബ്ബറിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചില്ല എന്നു മാത്രമല്ല നാളികേരം, നെല്ല് തുടങ്ങിയ കാർഷികവിളകൾക്ക് താങ്ങുവില നൽകുന്നതിനെക്കുറിച്ച് ബജറ്റ് മൗനം പാലിക്കുകയാണ്.
കാർഷികമേഖലയ്ക്ക് കടാശ്വാസമോ മറ്റ് ഇളവുകളോ ഒന്നും ബജറ്റിലില്ല. നൂറ് ജില്ലകളിൽ ധനമന്ത്രി പി.എം ധൻ ധന്യ കൃഷിയോജന പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ ചെലവുകളെല്ലാം സംസ്ഥാനങ്ങളാണ് വഹിക്കേണ്ടത്! പി.എം കിസാൻ സമ്മാൻ പദ്ധതിയിൽ നിന്നുള്ള സഹായം വർദ്ധിപ്പിച്ചില്ല. 2017-ലെ ബജറ്റിൽ 5 വർഷംകൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കാമെന്ന് പറഞ്ഞവർ പ്രഖ്യാപനങ്ങൾക്കപ്പുറം ഒന്നും ചെയ്തില്ല. കാർഷിക ഉൽപന്നങ്ങൾക്ക് ഉൽപാദനച്ചെലവും അതിന്റെ50% വും ചേർത്ത് മിനിമം താങ്ങുവില നിശ്ചയിക്കണമെന്ന സ്വാമിനാഥൻ കമ്മീഷൻ ശുപാർശയെക്കുറിച്ച് നിർമ്മല സീതാരാമന്റെ 8-ാം ബജറ്റും മൗനം പാലിക്കുന്നു.

രാസവള, ഭക്ഷ്യ സബ്സിഡികളും, വിള ഇൻഷൂറൻസ് വിഹിതവും കുറച്ചു. വളം സബ്സിഡിയിൽ 3400 കോടിയും വിള ഇൻഷൂറൻസ് വിഹിതത്തിൽ 3500 കോടിയുമാണ് വെട്ടിക്കുറച്ചത്. എല്ലാ ക്ഷേമപദ്ധതികളെയും അതിനുള്ള വിഹിതം കുറച്ചുകൊണ്ട് ബജറ്റ് അവഗണിച്ചിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതവും കൂട്ടിയില്ല. തൊഴിലാളികളെയും യുവാക്കളെയും സ്ത്രീകളെയും കുട്ടികളെയും കാണാത്ത പാർശ്വവൽക്കൃത വിഭാഗങ്ങളെ പൂർണമായും അവഗണിക്കുന്ന ബജറ്റാണിത്. കൊട്ടിഘോഷിപ്പിക്കുന്ന ജി.ഡി.പി വളർച്ച പാവപ്പെട്ടവരുടെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ഒരു ഭാഗത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലകൂടുമ്പോൾ മറുഭാഗത്ത് ജനങ്ങളുടെ ക്രയശേഷി നിരന്തരം ഇടിയുകയാണ്. ക്ഷേമപെൻഷൻ വിഹിതവും അർഹതപ്പെട്ടവരുടെ എണ്ണവും വർദ്ധിപ്പിക്കണമെന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം ധനമന്ത്രി പരിഗണിച്ചില്ല. 60-നും 79-നും ഇടയിൽ പ്രായമുള്ളവർക്ക് 200 രൂപയും 80-ന് മുകളിലുള്ളവർക്ക് 500 രൂപയുമാണ് കേന്ദ്രസർക്കാരിന്റെ വർഷങ്ങളായുള്ള ക്ഷേമപെൻഷനുള്ള പ്രതിമാസ വിഹിതം. പാവപ്പെട്ടവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള അതിനായി അവരുടെ കൈകളിൽ പണമെത്തിക്കാനുള്ള, ജനങ്ങളുടെ ക്രയശേഷി വർദ്ധിപ്പിക്കാനുമുള്ള യാതൊരു പദ്ധതിയുമില്ല. ഉൽപാദനവും തൊഴിലും വർദ്ധിപ്പിക്കാതെ ജനങ്ങളുടെ ക്രയശേഷി വർദ്ധിപ്പിക്കാതെ സ്ഥിരതയാർന്ന സാമ്പത്തികവളർച്ച ഒരു രാജ്യത്തിനും കൈവരിക്കാനാവില്ല.