എം. കുഞ്ഞാമൻ / ഫോട്ടോ : ധനൂജ്

സർവകലാശാലകൾക്കുവേണം
സ്വയംഭരണം; പക്ഷേ...

വൈസ് ചാൻസലർ നിയമനത്തിന്റെയും സർവകലാശാലകളിലെ അധ്യാപക നിയമനത്തിന്റെയും പേരിൽ ഉന്നത വിദ്യാഭ്യാസ മേഖല വിവാദകേന്ദ്രമായി മാറുന്ന സാഹചര്യത്തിൽ സർവകലാശാലകളുടെ സ്വയംഭരണവുമായി ബന്ധപ്പെട്ട ചില ആലോചനകൾ

സ്വയംഭരണം അഥവാ അക്കാദമിക സ്വാതന്ത്ര്യമാണ് സർവകലാശാലകളെ സംബന്ധിച്ച് ഏറ്റവും പ്രധാനം. അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാൻഷ്യൽ, അക്കാദമിക് എന്നീ മൂന്ന് തലങ്ങളിലുള്ള സ്വയംഭരണം പ്രധാനമാണ്. അക്കാദമിക് ഫീൽഡിൽ കട്ടിങ് എഡ്ജിൽ നിൽക്കേണ്ടതാണ് സർവകലാശാലകൾ. കട്ടിങ് എഡ്ജിൽ നിന്ന് പുതിയ പരീക്ഷണങ്ങളും പുതിയ അക്കാദമിക് സംരംഭങ്ങളും കൊണ്ടുവരികയാണ് സർവകലാശാലകൾ ചെയ്യേണ്ടത്. അവർക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്. കരിക്കുലത്തിൽ മാറ്റം വരുത്തുന്നതിനൊക്കെ അവർക്ക് സാധിക്കും. അധ്യാപകർക്ക് ഓട്ടോണമിയുണ്ട്. അവർക്ക് പുതിയ പുതിയ വിഷയങ്ങൾ അവതരിപ്പിക്കാനും കഴിയും.
അക്കാദമിക് ഓട്ടോണമിയ്‌ക്കൊപ്പം, സാമ്പത്തികമായും അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലുമുള്ള സ്വയംഭരണവും സർവകലാശാലകൾക്ക് ആവശ്യമുണ്ട്. പക്ഷേ ഇക്കാര്യത്തിൽ രണ്ടുമൂന്ന് തരം പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. ഒന്നാമത്തേത് ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ്. സെൻട്രൽ യൂണിവേഴ്‌സിറ്റികളിലാകുമ്പോൾ കേന്ദ്ര സർക്കാരും സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റികളിലാകുമ്പോൾ സംസ്ഥാന സർക്കാരും അവരുടെ അധികാരം ഉപയോഗിച്ച് ഇടപെടലുകൾ നടത്തും.

കാമ്പസ് രാഷ്ട്രീയത്തിന് മുഖ്യധാരാ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ കഴിയണം. കാരണം കാമ്പസിലാണ് പുതിയ ആശയങ്ങളുണ്ടാകുന്നത്. എന്നാൽ ഇതിന് നേർവിപരീതമാണ് സംഭവിക്കുന്നത്.

കേരളത്തിൽ സർവകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളുടെ തെറ്റും ശരിയുമല്ല ഇവിടെ പ്രതിപാദ്യ വിഷയം. പകരം, ചില അടിസ്ഥാന പ്രശ്നങ്ങൾ വിശകലനം ചെയ്യുക മാത്രമാണ്.

കാമ്പസും രാഷ്ട്രീയവും

ഇവിടെ, കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് പ്രത്യേകമായി പറയേണ്ടതുണ്ട്. അത്, ഒരു വൈജ്ഞാനിക രാഷ്ട്രീയമായിരിക്കണം കൈകാര്യം ചെയ്യേണ്ടത്. വലിയ സിദ്ധാന്തങ്ങൾ, തത്വശാസ്ത്രങ്ങൾ, ചരിത്രം തുടങ്ങിയ വിശാലമായ വിഷയങ്ങളായിരിക്കണം കാമ്പസ് രാഷ്ട്രീയം ചർച്ച ചെയ്യേണ്ടത്. അതിന്, മുഖ്യധാരാ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ കഴിയണം. കാരണം അവിടെയാണ് പുതിയ ആശയങ്ങളുണ്ടാകുന്നത്. എന്നാൽ ഇതിന് നേർവിപരീതമാണ് സംഭവിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ഔട്ട്‌പോസ്റ്റുകളായിട്ടാണ് കാമ്പസുകൾ പ്രവർത്തിക്കുന്നത്. അധ്യാപകരായാലും അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗമായാലും വിദ്യാർഥികളായാലും രാഷ്ട്രീയ നേതാക്കളെയും ഭരണാധികാരികളെയും പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അക്കാദമിക് ഓട്ടോണമിയിൽ വിഭാവനം ചെയ്യുന്ന ലക്ഷ്യം സാധൂകരിക്കാതെ വരുന്നു.

ആരിഫ് മുഹമ്മദ് ഖാൻ

ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലം. അന്ന്, എസ്.എസ്.എഫ് മുൻകൈയെടുത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിന് ‘കമീഷൻ ഫോർ റീസ്ട്രക്ചറിങ് ഹയർ എഡ്യുക്കേഷൻ’ രൂപീകരിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തെ ദുഷ്പ്രവണതകൾ എങ്ങനെ ഇല്ലാതാക്കാമെന്ന് വിദ്യാർഥികൾ ചിന്തിച്ചിരുന്നുവെന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു ഈ കമീഷൻ. കമീഷൻ ചെയർമാൻ പ്രഭാത് പട്‌നായിക് ആയിരുന്നു. അന്നദ്ദേഹം പ്ലാനിങ് ബോർഡ് വൈസ് ചെയർമാനായിരുന്നു. പ്രൊഫ. മൈക്കിൾ തരകനും ഞാനും ഉൾപ്പെടെയുള്ളവരായിരുന്നു അംഗങ്ങൾ. അന്ന് കമീഷൻ ധാരാളം ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുകയും കോഴ്‌സുകൾ, പഠനരീതി, പരീക്ഷകൾ, യൂണിവേഴ്‌സിറ്റി ഫണ്ടിങ് തുടങ്ങിയ പല വിഷയങ്ങളിൽ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. അധ്യാപകരുടെയും വൈസ് ചാൻസലർമാരുടെയും തിരഞ്ഞെടുപ്പായിരുന്നു അന്നും ഉത്കണ്ഠ ഉണ്ടാക്കിയ വിഷയം. വിശദ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും എസ്.എഫ്.ഐ. അത് പുസ്തകമാക്കി ഇറക്കുകയും ചെയ്തിരുന്നു.

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ യു.ജി.സി. ഫെല്ലോഷിപ്പ് കിട്ടുന്ന വിദ്യാർഥികളുടെ എണ്ണം കൂടിവരികയാണ്. അതുപോലെ സിവിൽ സർവീസ് പരീക്ഷകളിലും. ഇത് മനസ്സിലാക്കാതെയാണ് രാഷ്ട്രീയപ്രേരിതമായി അഭിപ്രായം പറയുന്നത്.

അന്നും അതിനുശേഷവും ഉണ്ടായ ചില സംഭവവികാസങ്ങൾ ഇപ്പോഴത്തെ അവസ്ഥയുമായി ചേർത്ത് കാണണം. ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് അധികാരികൾ അഭിപ്രായം പറയുന്നത് ആ മേഖലയിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം വിലയിരുത്താൻ ഒരു കമ്മീഷനുണ്ടാക്കി, അവർ അത് പഠിച്ചതിനുശേഷം ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം അധികാരികൾ സംസാരിക്കുന്നത്. വെറുതേ എന്തെങ്കിലും പറയാവുന്ന ഒരു പൊതുവിഷയമല്ല വിദ്യാഭ്യാസം.
യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു മീറ്റിങ്ങിന് എന്നെ വിളിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസരംഗം തകർച്ചയിലാണ്, യൂണിവേഴ്‌സിറ്റികൾ തകർച്ചയിലാണ് എന്നൊക്കെയാണ് സർക്കാർ പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു, ഇത് നിങ്ങളുടെ അഭിപ്രായം മാത്രമാണ്, പഠിച്ചതിനുശേഷം മാത്രമെ കൃത്യമായി പറയാനാകൂ. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ യു.ജി.സി. ഫെല്ലോഷിപ്പ് കിട്ടുന്ന വിദ്യാർഥികളുടെ എണ്ണം കൂടിവരികയാണ്. അതുപോലെ സിവിൽ സർവീസ് പരീക്ഷകളിലും. ഇത് മനസ്സിലാക്കാതെയാണ് രാഷ്ട്രീയപ്രേരിതമായി അഭിപ്രായം പറയുന്നത്. കേരളത്തിലെ വിദ്യാർഥികളുടെ അക്കാദമിക് മികവ് കൂടുന്നേയുള്ളൂ. പലപ്പോഴും അഭിപ്രായം പറയുന്നത് വസ്തുതകളുടെയോ പഠനത്തിന്റെയോ അടിസ്ഥാനത്തിലല്ല. ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ ഭരണാധികാരികൾ ഒഴിവാക്കേണ്ടതാണ്. ഇത്തരം പഠനങ്ങളുടെ അഭാവമാണ്, സമീപകാല വിവാദങ്ങളിൽ പ്രതിഫലിക്കുന്നത്.

വൈസ് ചാൻസലർ തെരഞ്ഞെടുപ്പ്

ഇപ്പോഴത്തെ വൈസ് ചാൻസലർ തിരഞ്ഞെടുപ്പ് രീതികളിൽ പ്രശ്‌നങ്ങളുണ്ട്. ചില യൂണിവേഴ്‌സിറ്റികളിൽ ചാൻസലർ ഗവർണറായിരിക്കും, ചിലയിടങ്ങളിൽ അല്ല. ചാൻസലർക്ക് അഡ്മിനിസ്‌ട്രേറ്റീവ് അധികാരമില്ല, അതൊരു വെറ്റിങ് ഓഫീസാണ്. ചാൻസലർക്ക് കൊടുക്കുന്ന ലിസ്റ്റിൽ രാഷ്ട്രീയമായ കടന്നുകയറ്റവും അക്കാദമിക് ഇതര പരിഗണനകളും കടന്നുകൂടാനിടയുണ്ട്. ഇതൊന്നും, സാങ്കേതികമായോ നിയമപരമായോ തീരുമാനിക്കപ്പെടേണ്ട കാര്യമല്ല. സാങ്കേതികമായിട്ടും നിയമപരമായിട്ടും ശരിയാണെങ്കിൽ തന്നെ ആ പദവി ചോദ്യംചെയ്യപ്പെട്ടിട്ടുണ്ടോ എന്നുള്ളതാണ് ആദ്യത്തെ പ്രശ്‌നം. ഒരുപക്ഷേ അദ്ദേഹത്തിന് അനുകൂലമായിട്ടായിരിക്കും കോടതിവിധി വരുന്നത്. പക്ഷേ ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് മൗലികമായ പ്രശ്‌നം. അതിനുള്ള സാധ്യതകൾ ഇല്ലാത്ത തരത്തിൽ നിയമനരീതി മാറ്റിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കാരണം, വിദ്യാർഥികളും അധ്യാപകരും സമൂഹവും നോക്കുന്ന ഒരു ഓഫീസാണ് വി.സിയുടേത്. സർവകലാശാലകളിലെ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് രംഗങ്ങളുടെ സംയോജനത്തിന് നേതൃത്വം വഹിക്കേണ്ട പദവിയാണ് വൈസ് ചാൻസലർമാരുടേത്. വൈസ് ചാൻസലർ എന്നുപറയുന്നത് ഒരു വ്യക്തിയല്ല, അക്കദാമിക് രംഗത്തിന് നേതൃത്വം കൊടുക്കുന്ന ഓഫീസാണ്. അവിടെ വരുന്ന വ്യക്തി, വിവാദങ്ങൾക്ക് അതീതനായിരിക്കണം. രാഷ്ട്രീയപാർട്ടികളുടെ പിന്തുണയോടെയും തന്മൂലമുണ്ടാകുന്ന വിവാദങ്ങളിലൂടെയും വരുന്ന ഒരാൾക്ക് വിദ്യാർഥികളുടെ മുന്നിൽ നിന്ന് സംസാരിക്കാനുള്ള മൊറാലിറ്റി നഷ്ടപ്പെടും. അത്തരം വ്യക്തികളെ അക്കാദമിക് ക്രെഡെൻഷ്യൽസിന്റെ അടിസ്ഥാനത്തിൽ തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. കാരണം അവർ നിർവഹിക്കുന്ന നേതൃത്വത്തിന് ഒരു സവിശേഷതയുണ്ട്. അവരെ തിരഞ്ഞെടുക്കുന്ന രീതിയും വ്യത്യസ്തമായിരിക്കണം. ഇപ്പോഴുള്ള രീതി ശരിയല്ല. സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റികളാണെങ്കിൽ സെർച്ച് കമ്മിറ്റി കൊടുക്കുന്ന ലിസ്റ്റിൽ നിന്ന് ഒരാളെ ചാൻസലർ നിയമിക്കുകയാണ് ചെയ്യുന്നത്. ഇതിലൊക്കെ സ്വാധീനത്തിനും കടന്നുകയറ്റത്തിനും സാധ്യതകളുണ്ട്. ചിലയിടത്ത് അത് അനാവരണം ചെയ്യപ്പെടുന്നു. ചിലയിടത്ത് പുറത്തേക്ക് വരുന്നില്ലെന്നുമാത്രം. അത്തരം പഴുതുകളടച്ച്, വിവാദങ്ങളില്ലാതെ അക്കാദമിക് ക്രെഡെൻഷ്യൽസുള്ള വ്യക്തികളെ നിയമിക്കണം. വരുന്ന ആളുകൾക്ക് കഴിവുണ്ടോ എന്നതല്ല പ്രശ്‌നം, എങ്ങനെ വരുന്നു, അല്ലെങ്കിൽ പരിഗണിക്കപ്പെടാനുള്ള സവിശേഷതകളും യോഗ്യതകളും എന്താണ് എന്നതാണ് പ്രധാനം. അത് ചോദ്യം ചെയ്യപ്പെടാത്തവയായിരിക്കണം. ചോദ്യം ചെയ്യപ്പെടാവുന്നതാണെങ്കിൽ ആ സ്ഥാപനത്തിന്റെ മൊറെയ്ൽ തകർന്നുപോവുകയാണ് ചെയ്യുന്നത്.

കണ്ണൂർ സർവ്വകലാശാല

കോടതി നിശ്ചയിക്കേണ്ട നിയമപ്രശ്‌നമോ സർക്കാർ തീരുമാനിക്കേണ്ട ഭരണപരമായ പ്രശ്‌നമോ മാത്രമല്ല ഇത്. അതൊരു ധാർമികതയുടെ പ്രശ്‌നം കൂടിയാണ്. ധാർമികത ചോദ്യംചെയ്യപ്പെടാൻ പാടില്ലാത്ത ഒരു ഘടകമാണ്. പലപ്പോഴും അത് ചോദ്യം ചെയ്യപ്പെടുന്നതുകൊണ്ട് യൂണിവേഴ്‌സിറ്റിക്കും സംവിധാനത്തിനും തന്നെ വലിയ ആഘാതമേൽക്കേണ്ടിവരുന്നു. സാങ്കേതികത്വവും നിയമപരതയും മാത്രം നോക്കിയാൽ പോരാ, ധാർമികതയും കണക്കിലെടുക്കാനുള്ള അവസരം വേണം. ഭരണപരവും നിയമപരവുമായ ഘടകങ്ങൾക്ക് മീതെയാണ് ധാർമികതയുടെ സ്ഥാനം. ധാർമികത മുറുകെപിടിക്കുന്ന വ്യക്തികൾ ചോദ്യം ചെയ്യപ്പെടുന്നതിന് മുമ്പുതന്നെ സ്ഥാനം ഒഴിഞ്ഞിട്ടുണ്ടാകും. പദവിക്കും മീതെയാണ് ധാർമികതയുടെ സ്ഥാനം. അത്തരം വ്യക്തികൾ ഉണ്ടായിരുന്നു സമൂഹത്തിൽ. ഇപ്പോഴും ഉണ്ടാകും. ഇവിടെ പദവി വേണോ ധാർമികത വേണോ എന്ന ചോദ്യം പ്രകടമായി നമ്മുടെ മുന്നിൽ വരുന്നുണ്ട്. ഇത്തരം പദവികളിൽ വരുന്നവർ എതിരാളികൾ ഇല്ലാത്തവരായിരിക്കണം. കാരണം എതിരാളികളുണ്ടെങ്കിൽ അവർ എന്തായാലും ചോദ്യം ചെയ്യും. നമ്മുടേതുപോലെ രാഷ്ട്രീയധ്രുവീകരണം സംഭവിച്ച സമൂഹത്തിൽ എപ്പോഴും ചോദ്യം ചെയ്യലുണ്ടാകാം. പ്രതിപക്ഷം എപ്പോഴും ചോദ്യം ചെയ്യും. അവർക്കുപോലും ചോദ്യം ചെയ്യാൻ കഴിയാത്ത തരത്തിലുള്ള വ്യക്തിത്വവും സ്വഭാവ വിശേഷങ്ങളുമുള്ള ആളുകളെ കണ്ടെത്തേണ്ടിവരും.

അധ്യാപക നിയമനങ്ങളിലെ ഇടപെടലുകൾ

അധ്യാപകനിയമനങ്ങളിലാണ് രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ കൂടുതൽ വരുന്നത്. ‘മാതാ പിതാ ഗുരു ദൈവം’ എന്ന് പറയാറുണ്ടല്ലോ. ‘ദൈവം’ പോലും ഗുരുനാഥനുശേഷമാണ് വരുന്നത്. പക്ഷെ ആ ഗുരു എന്നത് കൈക്കൂലി കൊടുത്തോ സ്വാധീനമുപയോഗിച്ചോ പദവി ലഭിക്കുന്ന ഒരധ്യാപകനല്ല. അത്തരം അധ്യാപകരെ ബഹുമാനിക്കേണ്ട കാര്യമില്ല. അധ്യാപകർ വ്യത്യസ്തരാകുന്നത് ചില മൂല്യങ്ങളിലൂടെയാണ്. ബഹുമാനം എന്നത് ഒരു ഫ്യൂഡൽ മൂല്യമാണ്. വ്യക്തികളെയല്ല, ചില ഗുണങ്ങളെയാണ് നമ്മൾ അംഗീകരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നത്. മൂല്യങ്ങളുണ്ടോ എന്നതാണ് മൗലികമായ ചോദ്യം.

കാലിക്കറ്റ് യൂണിവേഴ്സിറ്റി മന്ദിരം

സ്വാധീനത്തിലൂടെ ഒരാൾ നിയമിക്കപ്പെടുമ്പോൾ, അദ്ദേഹത്തിന് യോഗ്യതയുണ്ട് എന്ന് പറയുന്നത് ഒരു ന്യായീകരണമല്ല. യോഗ്യതയുള്ളയാൾ തന്നെയായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നത്. പക്ഷെ, മറ്റുള്ളവരും യോഗ്യതയുള്ളവരാണ്. യോഗ്യതയുള്ളവരെ നിയമിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ട്. ആ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് ചോദ്യം. സ്വന്തക്കാരുടെ നിയമനം ചോദ്യം ചെയ്യപ്പെടുമ്പോൾ മന്ത്രിമാരും മറ്റുള്ളവരും പറയുന്നത് അദ്ദേഹത്തിന് യോഗ്യതയുണ്ട് എന്നാണ്. അധ്യാപകരുടെ നിയമനത്തിലാണ് ഇക്കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്. കാരണം വൈസ് ചാൻസലർ നിശ്ചിതകാലത്തേക്ക് വരുന്ന ആളാണ്. പക്ഷെ അധ്യാപകർ അങ്ങനെയല്ല. വിരമിക്കുന്നതുവരെ ആ പദവിയിൽ തുടരുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടവരാണ് അവർ.
എല്ലാ കാര്യങ്ങളും കോടതിക്ക് വിടുക എന്നതുതന്നെ രാഷ്ട്രീയം പരാജയപ്പെട്ടതിന്റെ ലക്ഷണമാണ്. സ്വതന്ത്രമായി ഒരു തീരുമാനമെടുക്കുന്നതിന് അധികാരികൾക്ക് കഴിയുന്നില്ല. കാരണം ന്യായയുക്തമായ തീരുമാനങ്ങളല്ല പലപ്പോഴും അവർക്ക് എടുക്കേണ്ടിവരുന്നത്. അതുകൊണ്ടാണ് കോടതിക്ക് വിടേണ്ടിവരുന്നത്. കോടതിക്ക് വിടുന്നത് ജനങ്ങളെ സംബന്ധിച്ച് ആശാവഹമാണെങ്കിലും അത് രാഷ്ട്രീയ പരാജയമാണ്.

പ്രധാന അക്കാദമിക് സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുമ്പോൾ, ആരാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് അധ്യാപകർ അറിയരുത്. പ്രധാന സ്ഥാനങ്ങളിലേക്ക് അധ്യാപകരുടെ സി.വി. അയക്കുമ്പോൾ, അത് ഏത് വ്യക്തിയ്ക്കാണെന്ന് വ്യക്തമാകരുത്

അധ്യാപക നിയമനങ്ങളിൽ ഇടപെടാൻ സമ്മർദ സ്വാധീന ശക്തികൾക്ക് പലപ്പോഴും കഴിയുന്നു. രാഷ്ട്രീയക്കാർ ഇടപെടരുത് എന്നൊക്കെ ധാർമികമായിട്ട് പറയാൻ പറ്റും. ഇത്തരം ഇടപെടലുകൾക്കുള്ള സാധ്യത ഇല്ലാതാക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല പരിഹാരം.
അധ്യാപകരുടെ തിരഞ്ഞെടുപ്പിന്റെ നടപടിക്രമം മാറ്റേണ്ടതുണ്ട്. ദേശീയതലത്തിൽ ഒരു നടപടിക്രമം കർശനമായിട്ടും ഉണ്ടാക്കണം. ഒരു ഓൾ ഇന്ത്യ യൂണിവേഴ്‌സിറ്റി സർവീസിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. അധ്യാപകർ യോഗ്യതകളുടെ അടിസ്ഥാനത്തിൽ അതിലേക്ക് അപേക്ഷിക്കണം. അവരെ കൃത്യമായ നടപടിക്രമങ്ങളിലൂടെ തിരഞ്ഞെടുക്കണം. യു.പി.എസ്.സി. സെലക്ഷനിൽ ഇതുവരെ വലിയ പരാതികൾ വന്നിട്ടില്ല. യു.പി.എസ്.സി, ഇന്റർവ്യൂവിന് വലിയ പ്രാധാന്യം കൊടുത്തിരുന്ന കാലത്ത് ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്ക്, അതായത് ഇംഗ്ലീഷ് നന്നായി പറയാൻ കഴിയാത്തവർക്കും മറ്റും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇന്റർവ്യൂവിന്റെ പ്രാധാന്യം കുറച്ചുകൊണ്ടുവന്നു. കാലാനുസൃതമായി മാറ്റങ്ങൾ കൊണ്ടുവന്നതിനാൽ യു.പി.എസ്.സി. പരീക്ഷകളെക്കുറിച്ച് ഇപ്പോൾ വലിയ പരാതികൾ കേൾക്കുന്നില്ല. അർഹതയുള്ളവരെ ശരിയായ നടപടിക്രമത്തിലൂടെ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. യൂണിവേഴ്‌സിറ്റി അധ്യാപകരുടെ തിരഞ്ഞെടുപ്പും അതുപോലെയാകണം.

നിയമനത്തിലും സ്ഥാനക്കയറ്റം നൽകുന്നതിലും സുപ്രധാന അക്കാദമിക് സ്ഥാനങ്ങളിലേക്ക് ആളുകളെ നിയമിക്കുമ്പോഴും കൃത്യമായ നടപടിക്രമം ഉണ്ടാകണം. പ്രധാന അക്കാദമിക് സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുമ്പോൾ, ആരാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് അധ്യാപകർ അറിയരുത്. പ്രധാന സ്ഥാനങ്ങളിലേക്ക് അധ്യാപകരുടെ സി.വി. അയക്കുമ്പോൾ, അത് ഏത് വ്യക്തിയ്ക്കാണെന്ന് വ്യക്തമാകരുത്. ഇതിന് ചില പുതിയ രീതികളെക്കുറിച്ച് ആലോചിക്കാം. ഉദാഹരണത്തിന്, ഫിസിക്‌സിലാണ് ഒഴിവെങ്കിൽ ലോകത്തെ പ്രശസ്തരായ ഫിസിക്‌സ് പ്രൊഫസർമാർക്ക് അപേക്ഷകരുടെ സി.വി. അയക്കാം. വിദേശ സർവകലാശാലകളിലും നാഷണൽ സർവകലാശാലകളിലുമുള്ള ഈ പ്രൊഫസർമാർ അപേക്ഷകൾ പരിശോധിച്ച് തിരഞ്ഞെടുപ്പ് നടത്തണം. അപ്പോൾ ആരാണ് തിരഞ്ഞെടുത്തതെന്ന് അപേക്ഷകർക്ക് അറിയാൻ പറ്റില്ല.
അധ്യാപകരുടെ സ്ഥാനം വളരെ ഉദാത്തമായതാണ്. അത് വളരെ ഗൗരവമായി തന്നെ കാണേണ്ടതാണ്. ഇന്ത്യയിലടക്കം പല യൂണിവേഴ്‌സിറ്റികളിലുമുള്ള അധ്യാപകരെ സമീപിക്കുന്നത് അവരുടെ വിദ്യാർഥികൾക്കുപോലും എളുപ്പമല്ല. അത്രയും വ്യത്യാസം പ്രൊഫസർമാരും വിദ്യാർഥികളും തമ്മിൽ അല്ലെങ്കിൽ പ്രൊഫസർമാരും മറ്റുള്ളവരും തമ്മിലുണ്ട്. അവരെ സ്വാധീനിക്കാൻ സാധ്യമല്ല. അമർത്യാ സെന്നിനെ സ്വാധീനിക്കാൻ നമുക്കാർക്കെങ്കിലും കഴിയുമോ? അതുപോലെ, സ്വാധീനിക്കാൻ സാധ്യമല്ലാത്ത ആളുകളാണ് തങ്ങളുടെ തിരഞ്ഞെടുപ്പിനുപിന്നിൽ എന്നത് അപേക്ഷകരുടെ ആത്മവിശ്വാസവും കൂട്ടുന്നു.

എന്താണ് പരിഹാരം?

ഫാക്കൽറ്റി നിയമനത്തിന് ഓൾ ഇന്ത്യ യൂണിവേഴ്‌സിറ്റി സർവീസിലൂടെ ഒരു ലിസ്റ്റ് ഉണ്ടാക്കി, അതിന്റെ കാലാവധി രണ്ടോ മൂന്നോ വർഷമായി നിജപ്പെടുത്തണം. ഈ കാലയളവിൽ വരുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തേണ്ടത് ഈ ലിസ്റ്റിൽ നിന്നായിരിക്കണം. യൂണിവേഴ്‌സിറ്റി തലത്തിലോ സ്‌റ്റേറ്റ് തലത്തിലോ ഇന്റർവ്യൂ പാടില്ല. ഇന്റർവ്യൂ ഘട്ടത്തിലാണ് പ്രശ്‌നം വരുന്നത്. അധ്യാപകർക്ക് ‘നെറ്റ്’ (National Eligibility Test) കൊണ്ടുവന്ന സമയത്ത്, ഞാൻ യു.ജി.സി. അംഗമായിരുന്നു. അന്ന് ഇത് മാറ്റണമെന്നാവശ്യപ്പെട്ട് ചില സംഘടനകൾ മറ്റും സമീപിച്ചിരുന്നു. കോളേജ് മാനേജ്‌മെൻറിന് ഇഷ്ടമുള്ളവരെ സെലക്റ്റ് ചെയ്യാൻ പറ്റില്ല എന്നതുകൊണ്ടാണ് മാറ്റാൻ ആവശ്യപ്പെടുന്നത്. കാശ് കൊടുക്കാൻ കഴിവുള്ളവരെയായിരിക്കും അവർ എപ്പോഴും തിരഞ്ഞെടുക്കുന്നത്. ആ സ്വാധീനവും സ്വാതന്ത്ര്യവും കുറയുമെന്നതിനാലാണ് അവർ ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. പിന്നീടാണ് സംസ്ഥാനതലത്തിൽ ‘സ്ലെറ്റ്’ (State Level Eligibility Test) ഉണ്ടാക്കിയത്.

ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു പ്രൊഫസർ വൈസ് ചാൻസലറായാൽ, അദ്ദേഹത്തിന് മറ്റേതെങ്കിലും വിഷയത്തിലെ അധ്യാപകരെ വിലയിരുത്താനുള്ള കഴിവുണ്ടാകില്ല. അപ്പോൾ വൈസ് ചാൻലസർ ചെയർമാനായ കമ്മിറ്റിക്ക് മാത്രമെ അധ്യാപക നിയമനത്തിന് ഇൻർവ്യൂ നടത്താനാകൂ എന്ന് പറയുന്നതിൽ ഒർഥവുമില്ല

നിയമനങ്ങളിൽ രാഷ്ട്രീയ സ്വാധീനം കുറയ്ക്കണമെന്ന അഭിപ്രായമൊക്കെ മുമ്പും വൈസ് ചാൻസലർമാർക്കുണ്ടായിരുന്നുവെന്നത് യു.ജി.സി. അംഗമായിരുന്ന കാലത്ത് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനം കുറയ്ക്കാനുള്ള ആശയങ്ങൾ മുന്നോട്ടുവെച്ചപ്പോൾ എങ്ങനത്തെ ആളുകളാണ് യൂണിവേഴ്‌സിറ്റികളിൽ വരുന്നതെന്ന് അറിയണമെന്ന് ചില വൈസ് ചാൻസലർമാർ ആവശ്യപ്പെട്ടു. വൈസ് ചാൻസലർ എല്ലാ വിഷയത്തിലും വിദഗ്ധനല്ല, പിന്നെ എന്തിനാണ് അറിയുന്നതെന്ന് ഞാൻ ചോദിച്ചു. ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു പ്രൊഫസർ വൈസ് ചാൻസലറായാൽ, അദ്ദേഹത്തിന് മറ്റേതെങ്കിലും വിഷയത്തിലെ അധ്യാപകരെ വിലയിരുത്താനുള്ള കഴിവുണ്ടാകില്ല. അപ്പോൾ വൈസ് ചാൻലസർ ചെയർമാനായ കമ്മിറ്റിക്ക് മാത്രമെ അധ്യാപക നിയമനത്തിന് ഇൻർവ്യൂ നടത്താനാകൂ എന്ന് പറയുന്നതിൽ ഒർഥവുമില്ല. പല വൈസ് ചാൻസലർമാരും ആ ആശയത്തെ എതിർക്കുകയാണ് ചെയ്തത്. കാരണം അവരുടെ അധികാരപരിധിയെ ചോദ്യം ചെയ്യുന്നതാണിത്.

മഹാത്മാഗാന്ധി സർവ്വകലാശാല

മുമ്പൊക്കെ വൈസ് ചാൻലസർ നിയമനം സെർച്ച് കമ്മിറ്റിയുടെ ലിസ്റ്റിൽ നിന്ന് മാത്രമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. യു.ജി.സി. വി.സി. ഒഴിവുകൾ വിജ്ഞാപനം ചെയ്യുന്നുണ്ട്. മുമ്പ് നോമിനേറ്റ് ചെയ്ത് സർക്കാർ സെലക്റ്റ് ചെയ്യുന്നത് കാരണം പല വിഭാഗങ്ങളിലുള്ളവർക്കും യോഗ്യതയുണ്ടെങ്കിലും വി.സി. സ്ഥാനത്തേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. പഠിപ്പിച്ച് പരിചയമുള്ള പ്രൊഫസർമാരാണ് എല്ലാ സർവകലാശാലകളിലുമുള്ളത്. പക്ഷെ ചില വിഭാഗത്തിലുള്ളവർക്ക് വി.സി.യാകാൻ പറ്റുന്നില്ല. കാരണം, സ്വാധീനത്തിനുള്ള ഒരു ഇടം അവിടെയുണ്ട്.

വി.സി. സ്ഥാനത്തേക്ക് ചില വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് എത്താൻ സാധിക്കാത്തതിൽ അക്കാദമിക്കായ കാര്യങ്ങൾക്കപ്പുറം സാമൂഹിക കാരണങ്ങളാണുള്ളത്. ഭൂരിഭാഗം കോളേജുകളും എയിഡഡ്, അൺ എയിഡഡ് മേഖലയിലാണ്. അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എൻ.എസ്.എസ്., എസ്.എൻ.ഡി.പി., മുസ്‌ലിം ലീഗ്, ക്രിസ്റ്റ്യൻ സംഘടനകളാണ്. ഇവിടെ രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന ഇടം വളരെ കുറവാണ്. കോളേജുകൾ ഇല്ലാത്ത സാമൂഹിക വിഭാഗങ്ങൾക്ക് നിയമനങ്ങളിൽ അഭിപ്രായം പറയാനാകില്ല. അവർക്ക് നിയമനം ലഭിക്കണമെങ്കിൽ ദേശീയ പാർട്ടികളുടെ ഇടപെടലുണ്ടാവേണ്ടിവരും. ഉന്നതവിദ്യാഭ്യാസ രംഗത്ത് ദേശീയ പാർട്ടികൾക്ക് സ്വാധീനം കുറവാണ്. ഇത്തരം സംഘടനകളെയൊക്കെ ബാലൻസ് ചെയ്തുകൊണ്ടുപോകാനേ സർക്കാരുകൾക്കും പാർട്ടികൾക്കും സാധിക്കുകയുള്ളൂ. ഇത്തരം ബാലൻസിങ്ങുകളും സ്വാധീനിക്കാനുള്ള ഇടങ്ങളും ഇല്ലാതാക്കുകയാണ് അത്യന്താപേക്ഷിതമായിട്ടുള്ളത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധൻ. സബാൾട്ടൻ സ്റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്സിറ്റി. Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ് പ്രധാന കൃതികൾ.

Comments