കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പൊതുവിദ്യാഭ്യാസത്തിനകത്ത് വരുന്ന എയ്ഡഡ് മേഖലയിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് നിലനിൽക്കുന്നത്. ലക്ഷങ്ങൾ കോഴ വാങ്ങി അധ്യാപക നിയമനം നടത്തുന്ന എയ്ഡഡ് സ്ഥാപങ്ങളിൽ നിന്ന് നിയമനാധികാരം പി.എസ്.സിക്ക് നൽകണമെന്ന ആവശ്യം കാലങ്ങളായി ഉയർന്നു വന്നിട്ടുമുണ്ട്. എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യം പോലെ തന്നെ ഉയർന്നുവന്നിട്ടുള്ള മറ്റൊരു ആവശ്യമാണ് എയ്ഡഡ് നിയമനങ്ങളിലെ ഭിന്നശേഷി സംവരണം.
ഏറ്റവുമൊടുവിൽ സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിൽ ഭിന്നശേഷിക്കാർക്കായി നീക്കിവച്ച തസ്തികകളിൽ സർക്കാർ ഉത്തരവു പ്രകാരം സംവരണം പാലിച്ച് നിയമനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. നിയമനം നടത്താൻ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് സർക്കാർ നിർദേശം നൽകണമെന്ന് ജസ്റ്റിസ് ടി.ആർ രവി ഉത്തരവിട്ടത്.
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന സർക്കാർ ഉത്തരവ് ഉണ്ടെങ്കിലും പല മാനേജ്‌മെന്റുകളും അതിനെതിരെ മുഖം തിരിയുന്നതാണ് കാലമിത്രയും സംഭവിച്ചത്. ഭിന്നശേഷി സംവരണം പാലിച്ച് നിയമനം നടത്തണമെന്ന സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നുള്ള ആവശ്യവുമായി സ്‌കൂൾ മാനേജ്‌മെന്റുകളും നിയമന അംഗീകാരം വൈകുന്ന അധ്യാപകരും നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്.

ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഭിന്നശേഷിക്കർക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകനായ അഡ്വ. ജയരാജ് പയസ് ഈ കോടതി വിധിയുടെ പ്രാധാന്യത്തെക്കുറിച്ച് ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുന്നു:
“110 ഓളം മാനേജ്‌മെന്റുകൾ കക്ഷിയായ കേസിലെ വിധിയാണിത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വേണ്ടി സർക്കാർ ഇറക്കിയ ഉത്തരവുകൾ ചോദ്യം ചെയ്ത് മാനേജ്‌മെന്റുകളും നിയമനം സ്ഥിരപ്പെടുത്തി കിട്ടാത്ത അധ്യാപകരും നൽകിയ ഹരജികളാണ് ഹൈക്കോടതി തീർപ്പാക്കിയത്. ഒരു സ്‌കൂളിനെ ഒറ്റ യൂണിറ്റായി പരിഗണിച്ചുവേണം ഒഴിവുകൾ നിശ്ചയിക്കാനെന്നതടക്കമുള്ള ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. സർക്കാർ ഉത്തരവുകളെല്ലാം വാലിഡാണെന്നും ഇതിനിടയിൽ സുപ്രീംകോടതിയിലെ കേസുകളിൽ വന്ന ഇടക്കാല ഉത്തരവുകൾ കൂടി പരിഗണിച്ച് മികച്ച രീതിയിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ സർക്കാരിന് നിർദേശം നൽകി എന്നതാണ് ഈ വിധിയുടെ പ്രധാനപ്പെട്ട കാര്യം. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലയിന്റിനു വേണ്ടി ഞാനാണ് കോടതിയിൽ ഹാജരായത്. ഞങ്ങൾ ഈ കേസിൽ കക്ഷി ആയിരുന്നില്ല. അവർ സർക്കാർ ഉത്തരവിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഭിന്നശേഷി സംവരണം നടപ്പാക്കാൻ നിർദേശിച്ചുള്ള സർക്കാർ ഉത്തരവിനെതിരെ മാനേജ്‌മെന്റുകൾ കോടതിയെ സമീപിച്ചപ്പോൾ ഞങ്ങൾ കേസിൽ ഇംപ്ലീഡ് ചെയ്യുകയായിരുന്നു. ഞങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും എതിർ കക്ഷിയാക്കണമെന്നും പറഞ്ഞ് കോടതിയിൽ ഇംപ്ലീഡിങ് പെറ്റീഷൻ കൊടുക്കുകയും ഇംപ്ലീഡ് ചെയ്യപ്പെടുകയുമായിരുന്നു. അങ്ങനെയാണ് ഈ കേസിൽ ഞങ്ങൾ എതിർകക്ഷിയാകുന്നത്. ഒരു വർഷത്തോളമാണ് വാദം നടന്നത്. സുപ്രീം കോടതിയിൽ വന്ന ഇടക്കാല ഉത്തരവുകളും കൂടി ഹൈക്കോടതിയിൽ സബ്മിറ്റ് ചെയ്തതോടെയാണ് കേസിൽ ഉത്തരവ് വരുന്നത്.” - അഡ്വ.ജയരാജ് പയസ് പറഞ്ഞു.
ഭിന്നശേഷി സംവരണം വന്ന വഴി
1995-ലെ പി.ഡബ്ല്യു.ഡി ആക്ടിലും 2016 ലെ ആർ.പി.ഡി ആക്ടിലുമാണ് എയിഡഡ് മേഖലയിലെയടക്കം ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന് നിർദേശിക്കുന്നത്. 1996 മുതൽ മൂന്ന് ശതമാനവും 2016 മുതൽ നാല് ശതമാനവും ഭിന്നശേഷിക്കാർക്കായി സംവരണം ഏർപ്പെടുത്തണമെന്നാണ് വ്യവസ്ഥ.

1995-ലെ പി.ഡബ്ല്യു.ഡി ആക്ടും 2016 ലെ ആർ.പി.ഡി ആക്ടും തമ്മിൽ വലിയ വ്യത്യാസമില്ല. അടിസ്ഥാനം ഏകദേശം ഒന്നു തന്നെയാണ്. 1996-ലെ ആക്ടിൽ ഭിന്നശേഷി വിഭാഗത്തെ ഏഴ് കാറ്റഗറിയായിട്ടായിരുന്നു തരംതിരിച്ചിരുന്നത്. എന്നാൽ 2016-ൽ അത് 21 ആയി മാറി. കാതലായ വ്യത്യാസങ്ങളില്ലാതെയാണ് 2016-ലെ പുതിയ ആക്ട് നിലവിൽ വന്നത്. 1995-ൽ ആക്ട് വരികയും 1996-ൽ റൂൾ വരികയും ചെയ്തിട്ടും ഇങ്ങനെയൊരു സംഭവം ഇല്ലെന്ന തരത്തിലായിരുന്നു കേരളത്തിലെ മാനേജ്മെന്റുകളും പൊതുമേഖലാ സ്ഥാപനങ്ങളും പെരുമാറിയത്. സർക്കാർ അലവൻസും സർക്കാർ ശമ്പളവും സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും ലഭിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കെല്ലാം ഈ നിയമം ബാധകമാണ്.

എയ്ഡഡ് മേഖലയിൽ ഈ നിയമം ബാധകമല്ലെന്നായിരുന്നു ഇത്രയും കാലം എയ്ഡഡ് മാനേജ്മെന്റ് അധികൃതർ വാദിച്ചിരുന്നത്. 1995-ൽ തന്നെ ആക്ട് നിലവിൽ വന്നെങ്കിലും പല സംസ്ഥാനങ്ങളും ഈ ആക്ടിനോട് വിമുഖത കാണിക്കുകയാണ് ചെയ്തത്. സംസ്ഥാനങ്ങൾ 1995 ലെ പി.ഡബ്ല്യു.ഡി ആക്ടിനോട് വിമുഖത കാണിച്ചതോടെ സുനന്ദ ഭണ്ഡാരി ഫൗണ്ടേഷൻ സുപ്രീംകോടതിയിൽ കേസ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളെയും സ്വമേധയാ കക്ഷി ചേർക്കുകയും ചീഫ് സെക്രട്ടറിമാരോട് അഫിഡവിറ്റ് ഫയൽ ചെയ്യാൻ പറയുകയും ചെയ്തു. ഇതോടെ കേരളത്തിനും ഇത് ഫയൽ ചെയ്യേണ്ടതായി വന്നു.
‘‘സർക്കാർ ഉത്തരവുകളെല്ലാം വാലിഡാണെന്നും ഇതിനിടയിൽ സുപ്രീംകോടതിയിലെ കേസുകളിൽ വന്ന ഇടക്കാല ഉത്തരവുകൾ കൂടി പരിഗണിച്ച് മികച്ച രീതിയിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ സർക്കാരിന് നിർദേശം നൽകി എന്നതുമാണ് ഈ വിധിയുടെ പ്രധാനപ്പെട്ട കാര്യം’’
ഇതിനിടയിൽ 2016 -ൽ 1995 പി.ഡബ്ല്യു.ഡി ആക്ട് മാറി ആർ.പി.ഡി ആക്ട് നിലവിൽ വന്നു. അപ്പോഴും സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. 1995- ലെ നിയമം മാറിയാണ് 2016- ലെ പുതിയ നിയമം വരുന്നത്. അപ്പോഴും സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സാമൂഹിക നീതി വകുപ്പ് 18-11-2018 ൽ ആദ്യമായി ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അതിലാണ് 1996 മുതൽ മൂന്ന് ശതമമാനം ഭിന്നശേഷി സംവരണവും 2016 മുതൽ നാല് ശതമാനം സംവരണവും എല്ലാ എയിഡഡ് മാനേജ്‌മെന്റ് സ്‌കൂളുകളും നടപ്പാക്കണമെന്ന് പറയുന്നത്. സുനന്ദ ഭണ്ഡാരി കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണെങ്കിലും ഭിന്നശേഷി സംവരണത്തിൽ ആദ്യമായി ഉത്തരവ് പുറപ്പെടുവിക്കുന്നത് 2018- ൽ കേരളമാണ്. 07-02-1996 മുതൽ 18-04-2017 വരെ മൂന്ന് ശതമാനവും ( ഒന്നാത്തെ ആക്ടന്റെ സമയം ) അതിനുശേഷം 19-04-2017 മുതൽ നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കണമെന്നാണ് സർക്കാർ ഉത്തരവ്.

കേരളത്തിലെ പൊതു വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണം ഏർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവ്. ഉത്തരവ് നിലനിൽക്കുമ്പോഴും കേരളത്തിലെ എയിഡഡ് സ്‌കൂൾ മാനജ്‌മെന്റ് ഭിന്നശേഷി സംവരണം വേണ്ടത്ര ഗൗരവത്തിൽ എടുക്കുകയോ സംവരണം നടപ്പാക്കുകയോ ചെയ്തിരുന്നില്ല. കേരളത്തിലെ വിദ്യാഭ്യാസ നയമനുസരിച്ച് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപക നിയമനം നടത്താനുള്ള അധികാരം അതാത് മാനേജർമാർക്കാണ്. ഇതേ മാനേജ്‌മെന്റ് തന്നെയാണ് ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യപ്പെട്ട ഒഴിവുകളിൽ നിയമനം നടത്തുന്നതിൽ കടുത്ത അനാസ്ഥ കാണിക്കുന്നത്.
ഇപ്പോഴും നിരവധി ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ ബി.എഡ്, സെറ്റ്, നെറ്റ് അടക്കമുള്ള എല്ലാ യോഗ്യതയും ഉണ്ടായിട്ടും ജോലി കാത്തിരിക്കുന്നുണ്ട്.
എന്നാൽ ഈ വ്യവസ്ഥ വ്യാപകമായി ലംഘിക്കപ്പെടുന്നതോടൊപ്പം ഭിന്നശേഷി സംവരണം കേരളത്തിലെ വിദ്യാഭ്യാസ മേഖലയെയും എയ്ഡഡ് മേഖലയെയും നശിപ്പിക്കുന്നുവെന്ന തരത്തിലാണ് പല മാനേജ്മെന്റുകളും പ്രചരണം നടത്തിയത്. സംവരണാടിസ്ഥാനത്തിൽ നിയമനം നടത്താതിരിക്കുന്നതോടൊപ്പം ഭിന്നശേഷി സംവരണം അട്ടിമറിക്കാനും അതിന് തടയിടാനും കേരളത്തിലെ പല മാനേജ്മെന്റും ശ്രമിക്കുകയും ചെയ്തിരുന്നു.

ഭിന്നശേഷി സംവരണം അട്ടിമറിക്കാൻഎയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ പ്രൊപ്പഗാന്റ സൃഷ്ടിക്കുന്നതായി എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ ഒ.പി. രവീന്ദ്രൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“ഭിന്നശേഷി സംവരണത്തിന് തുടക്കം മുതൽ മാനേജ്‌മെന്റുകൾ എതിരായിരുന്നു. എയ്ഡഡ് സ്‌കൂളുകൾ സ്വകാര്യസ്ഥാപനമാണെന്ന് പറഞ്ഞ് മാനേജ്‌മെന്റുകൾ ഈ സംവരണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഭിന്നശേഷി സംവരണം നടപ്പാക്കിയത്. ഹൈക്കോടതി സംസ്ഥാന സർക്കാരിന് അനുകൂലമായാണ് വിധിച്ചത്. അതിനെതിരെ എൻ.എസ്.എസും ക്രിസ്ത്യൻ മാനേജ്‌മെന്റുകളും സുപ്രീം കോടതിയിൽ പോയെങ്കിലും അവിടെയും പരാജയപ്പെടുകയാണ് ഉണ്ടായത്. ഇപ്പോൾ തന്നെ സംവരണം നാല് ശതമാനമാണ്, 100 പേരുണ്ടെങ്കിൽ നാല് പേർ മാത്രമേ സംവരണത്തിലൂടെ എത്തുന്നുള്ളൂ. നൂറു പേരുള്ള എയ്ഡഡ് സ്ഥാപനങ്ങൾ തന്നെ കേരളത്തിൽ കുറവാണ്. മിക്കവാറും സ്കൂളുകളിലും ഒന്നോ രണ്ടോ പേർ മാത്രമേ ഭിന്നശേഷി സംവരണം വഴി ഉണ്ടാവുകയുള്ളൂ. എന്നാൽ ഭിന്നശേഷി സംവരണത്തിലൂടെ സർക്കാർ വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന തരത്തിലുള്ള വലിയ പ്രൊപ്പഗണ്ടയായി ഇതിനെ മാറ്റുകയാണ് മാനേജ്മെന്റുകൾ ചെയ്യുന്നത്. ഭിന്നശേഷി വിഭാഗങ്ങളെ സർക്കാർ ജോലിയിൽ ഉൾപ്പെടുത്തേണ്ടത് ഭരണഘടനാപരമായ അവകാശമാണ്. അത് നടപ്പാക്കാൻ ജനാധിപത്യമൂല്യമനുസരിച്ച് മാനേജ്മെന്റുകൾ ബാധ്യസ്ഥരാണ്. മാനേജ്മെന്റിന് കണ്ടത് പോലെ അധ്യാപകരെ നിയമിക്കാൻ കഴിയാത്ത അവസ്ഥ വരുമ്പോൾ അതിനെ പ്രതിരോധിക്കാനാണ് ഭിന്നശേഷി സംവരണത്തിനെതിരെ പ്രൊപ്പഗണ്ടകൾ ഉണ്ടാകുന്നത്.”- ഒ.പി രവീന്ദ്രൻ പറഞ്ഞു.
സ്കൂൾ മാനേജ്മെന്റും പണം കൊടുത്ത് നിയമനം നേടിയെടുത്ത അധ്യാപകരും ഒരേപോലെ ഭിന്നശേഷി സംവരണം സംബന്ധിച്ച സർക്കാർ ഉത്തരവ് എയ്ഡഡ് മേഖലയെ തകർക്കുന്നതാണെന്ന തരത്തിലുള്ള പ്രചരണം അഴിച്ചുവിടുന്നു, മുഖ്യധാരാ മാധ്യമങ്ങളടക്കം ഇതിന് കൂട്ടുനിൽക്കുന്നു.
കോടതി വിധിയുണ്ട്, പക്ഷെ…
2018-ലെ സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മാനേജ്‌മെന്റുകൾ ഹരജി നൽകിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. സർക്കാർ ശമ്പളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് തൊഴിൽ സംവരണം നൽകണമെന്ന സർക്കാർ തീരുമാനത്തെ ഹൈക്കോടതി ജസ്റ്റിസ് പി.വി ആശ ശരിവെക്കുകയായിരുന്നു. 26-08-2020-ലാണ് മാനേജുമെന്റുകൾക്കെതിരായ ജസ്റ്റിസ് പി.വി ആശയുടെ ഉത്തരവ് വരുന്നത്. സർക്കാർ തീരുമാനം ചോദ്യം ചെയ്ത് കൺസോർഷ്യം ഓഫ് കാത്തലിക് സ്കൂൾ മാനേജ്മെന്റ് ഇൻ കേരളയും കൺസോർഷ്യം ഓഫ് കാത്തലിക് ഇൻസ്റ്റിറ്റിയൂഷൻസ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ കേരളയും നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2016- ലെ ഭിന്നശേഷിക്കാർക്കുള്ള അവകാശ നിയമപ്രകാരം ഉത്തരവുകൾ നടപ്പാക്കാനും കോടതി അന്ന് നിർദ്ദേശം നൽകുകയാണ് ഉണ്ടായത്. തുടർന്ന് കൺസോർഷ്യം ഓഫ് കാത്തലിക് സ്കൂൾ മാനേജ്മെന്റ് ഇൻ കേരളയും കൺസോർഷ്യം ഓഫ് കാത്തലിക് ഇൻസ്റ്റിറ്റിയൂഷൻസ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ കേരളയും സുപ്രീം കോടതിയിൽ അപ്പീൽ പോയെങ്കിലും സുപ്രീം കോടതിയും കേസ് തള്ളി. അതോടെ 2018-ലെ സാമൂഹിക നീതിയുടെ ഉത്തരവ് പാലിച്ചേ പറ്റൂ എന്ന സ്ഥിതി വന്നു. എന്നാൽ ഭിന്നശേഷിക്കാർക്കുള്ള സംവരണം പാലിക്കാതെ നിയമനങ്ങൾ തുടർന്നതോടെ വീണ്ടും ഹൈക്കോടതിയിൽ ഹരജിയെത്തി. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പ്രസിഡന്റ് കെ.ജെ വർഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്.
അപ്പോഴും ഭിന്നശേഷിക്കാർക്ക് എയ്ഡഡ് സ്ഥാപനങ്ങളിൽ നിയമപ്രകാരമുള്ള സംവരണം നൽകണമെന്നും 2018 നവംബർ 18 ന് സാമൂഹിക നീതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് എയ്ഡഡ് സ്‌കൂൾ മാനേജർമാർ പാലിക്കണമെന്നുമാണ് 10-08-2022 ൽ ജസ്റ്റിസ് രാജ വിജയരാഘവൻ വിധി പറഞ്ഞത്. ഭിന്നശേഷി സംവരണത്തിൽ എയ്ഡഡ് സ്‌കൂളുകൾ നിയമനം നടത്തുന്നില്ലെങ്കിൽ 2018 മുതലുള്ള അധ്യാപക നിയമനങ്ങൾ സർക്കാർ അംഗീകരിക്കേണ്ടതില്ലെന്നടക്കം ഹൈക്കോടതി കർശനമായ നിലപാട് എടുക്കുകയും ചെയ്തിരുന്നു. ഈ വിധിയിൽ എല്ലാ സ്‌കൂളുകളിലെയും ഭിന്നശേഷിക്കാരുടെ കുടിശിക (ബാക് ലോഗ്) എത്രയാണെന്ന് ഉടനെ കണ്ടെത്തണമെന്നും പറഞ്ഞിരുന്നു. എല്ലാ സ്‌കൂളുകളും 1996 മുതൽ എത്ര കുടിശികയുണ്ടെന്ന് സർക്കാരിന്റെ സമന്വയ എന്ന പോർട്ടലിൽ ഫയൽ ചെയ്യണമെന്നും അതനുസരിച്ച് ഭിന്നശേഷി സംവരാണിടസ്ഥാനത്തിൽ നിയമനങ്ങൾ നടത്തണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ വിധിയിൽ പറഞ്ഞു.
കോടതിയിൽ കേസ് നിലനിൽക്കുന്നത് കൊണ്ടാണ് സംവരണാടിസ്ഥാനത്തിൽ നിയമനം നടത്താതിരിക്കുന്നതെന്ന എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകളുടെ വാദം ശരിയല്ലെന്ന് അഡ്വ. ജയരാജ് പയസ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“2018-ലെ ഉത്തരവിനെതിരായി കൊടുത്ത കേസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് തള്ളുകയും അതിന് ശേഷം അപ്പീലുകൾ പോവുകയും അത് തള്ളുകയും ചെയ്യുന്നു. ഡിവിഷൻ ബെഞ്ചിലും സുപ്രീം കോടതിയിലുമാണ് അപ്പീലുകൾ പോയത്. ഡിവിഷൻ ബെഞ്ചിൽ പോവുമ്പോഴും സുപ്രീം കോടതിയിൽ പോവുമ്പോഴും ഒരുഘട്ടത്തിൽ പോലും ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നില്ല. മേൽ കോടതികൾ സ്റ്റേ ചെയ്തിരുന്നുവെങ്കിൽ കേസ് നിലനിൽക്കുകയാണെന്നും സ്റ്റേ ഉണ്ടെന്നും പറഞ്ഞ് സംവരണാടിസ്ഥാനത്തിൽ നിയമനം നടത്താതിരിക്കാമായിരുന്നു. പക്ഷെ ഒരു സ്ഥലത്ത് പോലും അങ്ങനെ ഒരു സ്റ്റേ ഓർഡർ മേൽക്കോടതി നൽകിയിട്ടില്ല. സാധാരണ ഒരു കേസിൽ അപ്പീൽ കൊടുത്താൽ ആദ്യം അപ്പീൽ കോടതി താൽക്കാലികമായെങ്കിലും കീഴ് കോടതിയുടെ ഓർഡർ സ്റ്റേ ചെയ്യാറുണ്ട്. ഫൈനൽ ഓർഡർ വരുന്നത് വരെയാണ് ഇങ്ങനെ സ്റ്റേ ചെയ്യാറുള്ളത്. എന്നാൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഉത്തരവ് താൽക്കാലികമായി പോലും സ്റ്റേ ചെയ്തിട്ടില്ല. അതിന്റെ അർഥം കേസ് നടന്ന എല്ലാ ഘട്ടങ്ങളിലും ഈ ഓർഡർ നിലനിൽക്കുന്നു എന്നാണ്.” - അഡ്വ. ജയരാജ് പറഞ്ഞു.
സ്കൂൾ മാനേജ്മെന്റും പണം കൊടുത്ത് നിയമനം നേടിയെടുത്ത അധ്യാപകരും ഒരേപോലെ ഭിന്നശേഷി സംവരണം സംബന്ധിച്ച സർക്കാർ ഉത്തരവ് എയ്ഡഡ് മേഖലയെ തകർക്കുന്നതാണെന്ന തരത്തിലുള്ള പ്രചരണം അഴിച്ചുവിടുകയും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളടക്കം ഇതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നുണ്ട്.
എംപ്ലോയ്മെൻറ് എക്‌സേഞ്ചുമായി ബന്ധപ്പെടാനോ ബാക്ക്‌ലോഗ് അനുസരിച്ച് നിയമനം നടത്താനോ പോലും തയ്യാറാകാതെ കേസിലൂടെ ഭിന്നശേഷി സംവരണത്തെ മറികടക്കാനാണ് മാനേജ്‌മെന്റുകൾ ശ്രമിക്കുന്നത്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് 2024 നവംബർ 30 ന് സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള മാർഗനിർദേശങ്ങളടങ്ങിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങുന്നത്. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനം നടത്തുന്നത് വരെ 2021 നവംബർ എട്ടിന് ശേഷമുള്ള മറ്റ് നിയമനങ്ങൾ ദിവസ വേതനാടിസ്ഥാനത്തിൽ മാത്രമേ നടത്താൻ പാടുള്ളൂവെന്നാണ് ഈ സർക്കുലറിൽ പറയുന്നത്. നിയമന ഉത്തരവ് നൽകുന്നത് ദിവസ വേതനാടിസ്ഥാനത്തിൽ തന്നെയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുകയും വേണം. ഹൈക്കോടതി വിധിക്ക് വിരുദ്ധമായി ദിവസവേതനാടിസ്ഥാനത്തിലല്ലാതെ നിയമനങ്ങൾ നടത്തിയ ഉത്തരവുകൾ മടക്കി നൽകാനും, ഈ നിയമന ഉത്തരവുകൾ ദിവസവേതനാടിസ്ഥാനത്തിൽ സമർപ്പിക്കുമ്പോൾ മറ്റ് വിധത്തിൽ അർഹതയുണ്ടെങ്കിൽ അംഗീകരിച്ചു നൽകണമെന്നും സർക്കുലറിലുണ്ട്. ഹൈക്കോടതി ഉത്തരവ് മറികടന്ന് ഭിന്നശേഷി സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന എയ്ഡഡ് മാനേജ്‌മെന്റുകളെ നിലയ്ക്കു നിർത്തുന്നതായിരുന്നു ഈ സർക്കുലർ. എന്നാൽ ഈ സർക്കുലറിനെയും അധ്യാപക സംഘടനകളെയടക്കം കൂട്ടു പിടിച്ച് എയ്ഡഡ് സംവിധാനത്തെ മുഴുവൻ സർക്കാർ തകരാറിലാക്കുന്നുവെന്ന തരത്തിലുള്ള പ്രൊപ്പഗാന്റ സൃഷ്ടിച്ച് ഇല്ലാതാക്കുകയാണ് മാനേജ്‌മെന്റുകൾ ചെയ്തത്. ഇതിന്റെയടിസ്ഥാനത്തിൽ നാളിതുവരെയായി നിയമനം ലഭിക്കാത്ത ഭിന്നശേഷി ഉദ്യോഗാർഥികളെ മുഴുവൻ മറന്ന് എയ്ഡഡ് നിയമനം കുരുക്കിലാണെന്ന തരത്തിൽ മാനേജ്‌മെന്റുകൾക്ക് ഒത്താശ ചെയ്യാൻ മാധ്യമങ്ങൾക്കും മടിയുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.
2024 ഡിസംബർ രണ്ടിനാണ് ‘എയിഡഡ് നിയമനം കുരുക്കിൽ’ എന്ന തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ മലയാള മനോരമ പത്രത്തിൽ ലീഡ് വാർത്ത വരുന്നത്. ഭിന്നശേഷി സംവരണം, വീഴ്ചയുള്ള സ്‌കൂളുകളിൽ നിയമന വിലക്ക്, കഴിഞ്ഞ 3 വർഷത്തെ സ്ഥിര നിയമനങ്ങൾ റദ്ദാക്കാൻ നിർദേശം, ആയിരക്കണക്കിനു പേരെ ബാധിക്കുന്നു എന്നെല്ലാമാണ് മനോരമ റിപ്പോർട്ട് ചെയ്തത്. ആയിരക്കണക്കിനാളുകളെ ബാധിക്കുന്ന എന്തോ വലിയ അനീതി നടന്നു എന്ന മട്ടിലായിരുന്നു ഈ വാർത്ത. 2024 നവംബർ 30 ന് എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള മാർഗനിർദേശങ്ങളടങ്ങിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തത്.

നിയമപ്രകാരം ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ അട്ടിമറിച്ച് നിയമനം നടത്തുന്ന എയിഡഡ് സ്‌കൂളുകൾക്കാണ് ഈ ഉത്തരവ് ബാധകമെന്ന് മനോരമ മനപ്പൂർവം മറച്ചു പിടിക്കുകയാണ് ചെയ്തത്. അർഹരെ പുറത്താക്കി മാനേജ്‌മെന്റ് തോന്നിയത് പോലെ നടത്തിയ നിയമനത്തിൻ മേലാണ് ആയിരക്കണക്കിനാളുകളെ ബാധിക്കുന്ന അനീതി നടന്നുവെന്ന തരത്തിൽ മനോരമ വാർത്ത നൽകിയത്. മൂന്ന് തവണ പത്രപരസ്യം നൽകിയിട്ടും ഭിന്നശേഷി സംവരണത്തിലേക്ക് നിയമിക്കാൻ ഉദ്യോഗാർഥികളെ കിട്ടാനില്ലെന്നും മാസങ്ങളോളം ഭിന്നശേഷി നിയമനം സർക്കാരിനെ അറിയിച്ചെങ്കിലും തീരുമാനമുണ്ടായില്ലയെന്ന അടിസ്ഥാനരഹിതമായ കാര്യവും മനോരമയുടെ വാർത്തയിലുണ്ടായിരുന്നു.
എന്നാൽ ഇപ്പോഴും നിരവധി ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ ബി.എഡ്, സെറ്റ്, നെറ്റ് അടക്കമുള്ള എല്ലാ യോഗ്യതയും ഉണ്ടായിട്ടും ജോലി കാത്തിരിക്കുന്നുണ്ട്. പഠനം കഴിഞ്ഞ് ജോലി കാത്തിരിക്കുന്ന നിരവധി ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളെ കാണാതെയാണ് മാധ്യമങ്ങൾ ഇത്തരം പ്രൊപ്പഗാന്റ പടച്ചു വിടുന്നത്.

ഭിന്നശേഷി സംവരണം വൈകിപ്പിക്കുന്നതിനനുസരിച്ച് മാനേജ്‌മെന്റുകൾക്ക് പ്രശ്‌നം കൂടുകയാണ് ചെയ്യുന്നതെന്ന് സുപ്രീംകോടതിയിൽ ഭിന്നശേഷി സംഘടനകൾക്ക് വേണ്ടി കേസ് വാദിച്ച അഡ്വ. നന്ദിനി ടി.കെ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
“ഭിന്നശേഷി സംവരണം അടിസ്ഥാനമാക്കി നിയമനം നടത്തുന്നത് എയിഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്കും ആ ഒഴിവ് നികത്താതെ നിയമനം ലഭിച്ച അധ്യാപകർക്കും ഒരേ പോലെ പ്രശ്‌നം ഉണ്ടാക്കും. കാരണം ഇത് ഏതെങ്കിലുമൊരു കോടതിയുടെ നിർദേശം മാത്രമല്ല. ഇതൊരു നിയമമാണ്. ആർ.പി.ഡി ആക്ടും പി.ഡബ്ല്യു.ഡി ആക്ടും പറയുന്ന 3%, 4% സംവരണമാണിത്. ഇനി ഏത് കോടതിയുടെ അറ്റംവരെ പോയാലും നിയമം അത് പോലെ തന്നെ നിലനിൽക്കും. അപ്പോൾ എയിഡഡ് കോളജുകൾക്ക് ഇത് നടപ്പാക്കിയേ പറ്റുകയുള്ളൂ. അതുകൊണ്ട് ഭിന്നശേഷി സംവരണം അടിസ്ഥാനമാക്കി നിയമനം വൈകിപ്പിക്കുന്തോറും മാനേജ്‌മെന്റിനും ജനറൽ കാറ്റഗറിയിലുള്ള അധ്യാപകർക്കും സങ്കീർണതകൾ കൂടുകയേ ഉള്ളൂ. അത് പരിഹരിക്കാൻ കൂടുതൽ കൂടുതൽ ബുദ്ധിമുട്ടുകൾ വന്നു കൊണ്ടേയിരിക്കും. അത് അവർ മനസിലാക്കുന്നില്ല. എത്ര വേഗത്തിൽ നടപ്പാക്കുന്നോ അത്രയും എളുപ്പത്തിൽ ഈ പ്രശ്‌നം പരിഹരിക്കാമായിരുന്നു. അത് ചെയ്യാതെ ഇങ്ങനെ വൈകിപ്പിച്ചതാണ് കൂടുതൽ സങ്കീർണമാവാൻ കാരണം. കോടതിയുടെ വിധി നടപ്പാക്കാൻ ധാരാളം ഓർഡറുകൾ സർക്കാർ ഇറക്കിയെങ്കിലും വേണ്ടത്ര ഫോഴ്‌സ് മാനേജുമെന്റുകൾക്ക് മേൽ ചെലുത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അത് കൊണ്ടാണ് ഭിന്നശേഷി സംവരണം ഇത്രയും സങ്കീർണമായത്.” - അഡ്വ. നന്ദിനി പി.കെ വ്യക്തമാക്കി.
ഭിന്നശേഷിക്കാരുണ്ട്, നിയമനമില്ല
ഭിന്നശേഷി സംവരണം മുൻകാല പ്രബല്യത്തോടെ നടപ്പാക്കാൻ സർക്കാർ ഉത്തരവിറങ്ങിയിട്ടും ഇരുന്നൂറിൽ താഴെ ഭിന്നശേഷിക്കാർക്ക് മാത്രമാണ് ഇത് വരെ നിയമനം ലഭിച്ചത്. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാണ് ഭിന്നശേഷി സംവരണാടിസ്ഥാനത്തിലുള്ള നിയമനം നടക്കുക. എംപ്ലോയ്മെൻറ് ഓഫീസർക്ക് മാനേജ്മെന്റ് റിക്വസ്റ്റ് നൽകണമെന്നും അങ്ങനെ നൽകുന്ന പട്ടികയിൽ നിന്നും സ്ഥിര നിയമനം നടത്തണമെന്നുമാണ് സർക്കാർ ഉത്തരവ്.
എംപ്ലോയ്മെൻറ് എക്‌സ്ചേഞ്ചിൽ ഓരോ സ്‌കൂളുകളും അവരവരുടെ കുടിശിക എത്രയാണോ അതനുസരിച്ച ഭിന്നശേഷി സംവരണം നടപ്പാക്കാൻ ആളെ വേണം എന്ന് പറഞ്ഞ് അപേക്ഷ നൽകണം. അതിനനുസരിച്ച് ഭിന്നശേഷിക്കാരായ അപേക്ഷകരുടെ പേരുവിവരങ്ങൾ സ്‌കൂളുകൾക്ക് നൽകുന്നു. അങ്ങനെയാണ് ഇപ്പോൾ ഭിന്നശേഷി സംവരണം നടപ്പാക്കുന്നത്.
ഭിന്നശേഷി നിയമനം അട്ടിമറിക്കുന്നത് തടയാൻ സർക്കാർ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഭിന്നശേഷി സംവരണ തസ്തികകളിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ മാനേജ്‌മെന്റിന് ഉണ്ടായിരുന്ന അധികാരം പൂർണമായും സർക്കാരിന് ലഭിക്കും.
ഇങ്ങനെ ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ പത്രപരസ്യം നൽകണമെന്നും ഉത്തരവിലുണ്ട്. ഭിന്നശേഷി സംവരണത്തിന് അർഹരായവരെ തേടി ആയിരത്തി അഞ്ഞൂറോളം എയിഡഡ് സ്കൂളുകൾ മാത്രമാണ് ഇത് വരെ എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചുകളെ സമീപിച്ചിട്ടുള്ളത്. കേരളത്തിലെ ആകെയുള്ള 14205 സ്‌കൂളുകളിൽ 8210 എണ്ണവും എയ്ഡഡ് സ്ഥാപനങ്ങളാണ്. 1996 മുതലുള്ള ഭിന്നശേഷി ഒഴിവ് കണക്കാക്കി 2023 ഓഗസ്റ്റിന് മുമ്പ് നിയമനം നൽകണമെന്നായിരുന്നു സർക്കാർ ഉത്തരവ്. 2018 ലാണ് സംസ്ഥാനത്ത് എയിഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം ഏർപ്പെടുത്തി ഉത്തരവ് ഇറങ്ങുന്നത്. 2017 ഏപ്രിൽ 19 മുതലുള്ള മൊത്തം ഒഴിവുകളുടെ നാല് ശതമാനമാണ് ഇത് വഴി ഭിന്നശേഷിക്കാർക്ക് ലഭിക്കുന്നത്. 2016 ലെ ആക്ടിലാണ് എയിഡഡ് വിദ്യാലയങ്ങളിൽ ഭിന്നശേഷിക്കാർക്ക് സംവരണം നൽകുന്നത് നാല് ശതമാനമാക്കിയത്. ഇതനുസരിച്ച് 1996 ഫെബ്രുവരി ഏഴ് മുതൽ 2017 ഏപ്രിൽ 18 വരെ ഓരോ മാനേജ്‌മെന്റിനും കീഴിലുള്ള ഒഴിവുകളുടെ മൂന്ന് ശതമാനവും അതിനു ശേഷം വരുന്ന ഒഴിവുകളുടെ നാല് ശതമാനവും ഭിന്നശേഷിക്കാർക്ക് അവകാശപ്പെട്ടതാണ്.
“ആർ.പി.ഡി ആക്ടിലെ സെക്ഷൻ 34-ൽ എങ്ങനെ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന് കൃത്യമായി പറയുന്നുണ്ട്. പി.എസ്.സി ആയാലും എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ച് വഴി ആയാലും കാറ്റഗറി ആയാണ് നിയമനം നടത്തേണ്ടത്. ഇത് പ്രകാരം ആദ്യം Blindness and low vision-ൽ വരുന്നവരെയാണ് പരിഗണിക്കേണ്ടത്. അവരെ കിട്ടിയില്ലെങ്കിൽ എന്തു ചെയ്യണമെന്നും അടുത്ത കാറ്റഗറി ആരാണാണെന്നും അവരെ വിളിക്കാനുള്ള സമയപരിധിയുമെല്ലാം സെക്ഷൻ 34 പറയുന്നുണ്ട്. അത് നടപ്പാക്കിയാൽ തന്നെ നിലവിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. നിയമം നടപ്പാക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെങ്കിൽ അതിന് ധാരാളം വഴികളുണ്ട്, ഇനി അതല്ല ഭിന്നശേഷി സംവരണം നടപ്പാക്കാതെ നീട്ടി കൊണ്ടു പോകാമെന്നാണ് മാനേജ്‌മെന്റ് വിചാരിക്കുന്നതെങ്കിൽ കൂടുതൽ ബുദ്ധിമുട്ടാവുകയേ ഉള്ളൂ.” - അഡ്വ.നന്ദിനി പി.കെ പറയുന്നു.
സർക്കാർ സാമ്പത്തിക സഹായം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം വേണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷി സംവരണം എയ്ഡഡ് സ്ഥാപനങ്ങളുടെ ബാധ്യതയാണെങ്കിലും പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സംവരണത്തോട് മുഖം തിരിഞ്ഞു നിൽക്കുന്നുണ്ട്.
സർക്കാർ തീരുമാനത്തിനെതിരെ മാനേജ്മെന്റുകൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീംകോടതിയും സർക്കാർ തീരുമാനം അംഗീകരിക്കുകയായിരുന്നു. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം വേഗത്തിലാക്കണമെന്നാണ് സുപ്രീം കോടതിയും പറഞ്ഞത്. എന്നാൽ നാല് ശതമാനം സംവരണം നടപ്പാക്കണമന്ന സുപ്രീംകോടതി ഉത്തരവ് കാറ്റിൽ പറത്തിയാണ് സംസ്ഥാനത്തെ പല എയ്ഡഡ് സ്ഥാപനങ്ങളിലും ഇപ്പോഴും നിയമനം നടക്കുന്നത്. ഭിന്നശേഷിക്കാർക്കായി സംവരണം ഏർപ്പെടുത്തിയ ആയിരത്തോളം അധ്യാപക അനധ്യാപക തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
ഭിന്നശേഷി നിയമനം അട്ടിമറിക്കുന്നത് തടയാൻ സർക്കാർ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഭിന്നശേഷി സംവരണ തസ്തികകളിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ മാനേജ്‌മെന്റിന് ഉണ്ടായിരുന്ന അധികാരം പൂർണമായും സർക്കാരിന് ലഭിക്കും. സുപ്രീം കോടതി നിർദേശ പ്രകാരമാണ് ഇതിനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമിതികൾ രൂപീകരിച്ചത്. ഇനി എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് പട്ടികയിൽ നിന്ന് ജില്ലാ സമിതി റാങ്ക് പട്ടിക തയ്യാറാക്കുകയും അതോടെ നിയമനം നടത്താൻ മാനേജ്‌മെന്റ് നിർബന്ധിതരാവുകയും ചെയ്യും. ജില്ലാതല സമിതികൾക്കു നിർദേശം നൽകുക, നിയമന പുരോഗതി സർക്കാരിനു റിപ്പോർട്ടു ചെയ്യുക, അപ്പീലുകൾ തീർപ്പാക്കുക എന്നിവയാണ് സംസ്ഥാന സമിതിയുടെ ചുമതലകൾ.
ഭിന്നശേഷി സംവരണം നടപ്പാവില്ലെന്നും ഒന്നു രണ്ട് വർഷം കാത്തിരുന്നാൽ സ്ഥിരനിയമനം നടത്താമെന്നും പറഞ്ഞ് പല എയ്ഡഡ് മാനേജ്‌മെന്റ്കളും ജനറൽ കാറ്റഗറിയിലുള്ളവരെ നിയമിക്കുന്നതായും ഇങ്ങനെ ജോലിയിൽ കയറിയവരാണ് ഭിന്നശേഷിക്കാർക്കെതിരെ തിരിയുന്നതെന്നും കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈയിന്റ് അംഗമായ കബാബ് ആസാദ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“എയ്ഡഡ് സ്‌കൂളുകളിൽ സംവരണാടിസ്ഥാനത്തിൽ നിയമിക്കാൻ ഭിന്നശേഷിക്കാരെ കിട്ടാനില്ലെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഞാനറിയുന്ന ഒരു സ്‌കൂളിൽ ഈയടുത്ത് ഇന്റർവ്യൂ നടന്നിരുന്നു. അവിടെ പതിനഞ്ചിലേറെ കാഴ്ചപരിമിതരായ ആളുകളാണ് പങ്കെടുത്തത്. അതിനർഥം ഇവർക്കൊന്നും ഇത് വരെ ജോലി ലഭിച്ചിട്ടില്ല എന്ന് തന്നെയാണല്ലോ. നാൽപത് വയസിനടുത്ത് പ്രായമാവർ വരെ അതിലുണ്ട്. ആളില്ല, ഭിന്നശേഷിക്കാരെ കിട്ടാനില്ല എന്ന് പറയുന്നതിനപ്പുറം ഭിന്നശേഷിക്കാർക്ക് ജോലി നൽകാൻ പല മാനേജ്‌മെന്റുകളും തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. മാത്രമല്ല ഇപ്പോഴും ഭിന്നശേഷിക്കാരല്ലാത്തവരെ സ്‌കൂളുകളിൽ നിയമിക്കുന്നുമുണ്ട്. അവരോടെല്ലാം മാനേജ്‌മെന്റ് പറയുന്നത് ഭിന്നശേഷി സംവരണം നടപ്പാവില്ലെന്നും ഒന്നുരണ്ട് വർഷം കാത്തിരുന്നാൽ സ്ഥിരനിയമനം നടത്താമെന്നും പറഞ്ഞാണ് അവരെ എയ്ഡഡ് മാനേജ്‌മെന്റ് നിയമിക്കുന്നത്. ഇങ്ങനെ ജോലിയിൽ കയറിയവർ സ്വാഭാവികമായും ഭിന്നശേഷിക്കാർക്കെതിരെ തിരിയുന്നുണ്ട്.” - കബാബ് ആസാദ് പറഞ്ഞു.
ഭിന്നശേഷിക്കാരില്ല എന്ന കാരണം പറഞ്ഞ് നിയമം നടപ്പാക്കാതിരിക്കാനാകില്ല എന്ന് സെക്ഷൻ 34-ൽ കൃത്യമായി പറയുന്നുണ്ട്. മാനദണ്ഡങ്ങളനുസരിച്ച് എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിൽ നിന്നും ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ പത്ര പരസ്യം നൽകാമെന്നുമുണ്ട്. ആർ.പി.ഡബ്ലൂ.ഡി ആക്ടിലെ സെക്ഷൻ 34-ലെ വ്യവസ്ഥകൾ പാലിച്ച് മാനേജർക്ക് നിയമനം നടത്താനുമാകും. എന്നാൽ എംപ്ലോയ്മെൻറ് എക്‌സേഞ്ചുമായി ബന്ധപ്പെടാനോ ബാക്ക്‌ലോഗ് അനുസരിച്ച് നിയമനം നടത്താനോ പോലും തയ്യാറാകാതെ കേസിലൂടെ ഭിന്നശേഷി സംവരണത്തെ മറികടക്കാനാണ് മാനേജ്‌മെന്റുകൾ ശ്രമിക്കുന്നത്.