ഇന്ത്യൻ ജനാധിപത്യത്തിന്റെ നാൾവഴികളെ വ്യക്തമായി അടയാളപ്പെടുത്താൻ സാധിക്കുന്നത് അവയ്ക്ക് പിന്നിലുള്ള ചരിത്രത്തിലൂടെയാണ്. എന്നാൽ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരം കയ്യാളുന്ന ഭരണകൂടം തന്നെ ചരിത്രത്തിന്റെ അപനിർമ്മിതിക്ക് ആക്കം കൂട്ടുന്ന നടപടികൾക്കാണ് വർത്തമാന ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ‘1789-നെ ഞാൻ ചരിത്രത്തിൽ നിന്നും ഉന്മൂലനം ചെയ്യും’ എന്ന ഗീബൽസിന്റെ കുപ്രസിദ്ധമായ പ്രസ്താവന ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച മഹത്തായ ഫ്രഞ്ച് വിപ്ലവ സ്മരണകൾ ചരിത്രത്തിൽ നിന്നും ഉന്മൂലനം ചെയ്യേണ്ടത് ഫാഷിസ്റ്റുകളുടെ അധികാരവ്യാപ്തിക്ക് ആവശ്യമായിരുന്നു. 1919-ൽ ഇറ്റലിയിലാണ് ഫാഷിസം ഔദ്യോഗികമായി സ്ഥാപിതമായതെങ്കിലും പിന്നീട് അത് പ്രതിനിധീകരിക്കുന്ന വിദ്വേഷ രാഷ്ട്രീയം ലോകത്ത് പടരുകയായിരുന്നു. വലതുപക്ഷ ഭരണകൂടങ്ങൾ സത്യാനന്തര കാലഘട്ടത്തിൽ യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത നുണകൾ പ്രചരിപ്പിക്കുകയാണ്. ഇത്തരം മിഥ്യ അവബോധം ജനങ്ങളിലേക്ക് കുത്തിവെക്കുക വഴിയുണ്ടാകുന്ന വൈകാരികത രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുകയാണ് ഇത്തരക്കാർ. ബോധപൂർവ്വം കെട്ടിപ്പടുക്കുന്ന നുണകൾ ഭയാനകമായ രാഷ്ട്രീയ ഫലങ്ങൾ സൃഷ്ടിക്കും എന്നതിൽ തർക്കമില്ല. ഒരു പുത്തൻ സ്വേച്ഛാധിപത്യഭരണം സ്ഥാപിക്കുന്നതിന് ജനാധിപത്യത്തെ വേരോടെ പിഴുതെറിയേണ്ടതുണ്ട്. സമൂഹത്തിൽ നാമെന്നും അവർ എന്നും വേർതിരിക്കുന്ന വിദ്വേഷ രാഷ്ട്രീയം വളർത്തുകയാണ് പ്രാഥമിക ലക്ഷ്യം.

കുടിയേറ്റം, തൊഴിൽ, മതം, വംശീയത എന്നീ അതിവൈകാരിക ഉത്കണ്ഠകൾക്ക് പരിഹാരം എന്ന തരത്തിലാണ് ഫാഷിസം അധികാരത്തിൽ എത്തുന്നത്. കാലക്രമത്തിൽ സ്വതന്ത്ര മാധ്യമങ്ങളുടെ വായടപ്പിച്ചും നിയമവാഴ്ച അട്ടിമറിച്ചും ഫാഷിസം ജനാധിപത്യത്തെയും അട്ടിമറിക്കുന്നു. ജനാധിപത്യം പിന്തുടരുന്നു എന്നതുകൊണ്ട് ഫാഷിസ്റ്റ് ഭരണകൂടം ഉണ്ടായിക്കൂടെന്നില്ല. ജർമ്മനിയിൽ ഹിറ്റ്ലർ അധികാരത്തിലെത്തിയത് തെരഞ്ഞെടുപ്പിലൂടെ ആയിരുന്നു. ആശങ്കകളുള്ള ജർമ്മൻ മനസ്സുകളിലേക്ക് ആര്യൻ മഹാത്മ്യവും മിത്തുകളും ചിഹ്നങ്ങളും ബോധപൂർവ്വം കടത്തിവിട്ടാണ് നാസിസത്തിന് അടിത്തറ പാകിയത്. ഇങ്ങനെ സാംസ്കാരികവും ചരിത്രത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനകളുമായി ഫാഷിസം ഇന്നും നമ്മുടെ സമൂഹത്തിൽ ഭരണകൂട ഒത്താശയിൽ വേരൂന്നിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യസമരചരിത്രം വരെ മാറ്റി എഴുതുന്ന തിരക്കിലാണ് ഭരണകൂടം. ഹിന്ദുത്വ ആശയങ്ങൾക്ക് പിൻബലമേകുന്ന തരത്തിൽ ഇന്ത്യാ ചരിത്രത്തെ മാറ്റിയെഴുതാനുള്ള പുറപ്പാടിലാണവർ. നിലവിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇന്ത്യൻ ചരിത്ര കൗൺസിൽ, സർവകലാശാലകൾ എന്നിവിടങ്ങളിലെ താക്കോൽ സ്ഥാനങ്ങളിലെല്ലാം സംഘപരിവാർ ആജ്ഞാനുവർത്തികളെ നിയമിക്കുന്നു. ഇന്ത്യൻ പൈതൃകത്തെയും ദേശീയ പ്രസ്ഥാന ചരിത്രത്തെയും അടയാളപ്പെടുത്തിയ മുഴുവൻ ചരിത്രകാരരെയും അവർ രേഖപ്പെടുത്തിയ ചരിത്രത്തെയും പൂർണമായും സംഘപരിവാർ തമസ്കരിക്കുകയാണ്. നിലവിലുള്ള ഇന്ത്യാ ചരിത്രം തിരുത്തി എഴുതണം എന്ന വിചിത്രവാദമാണ് ഇക്കൂട്ടർ നിരത്തുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ നിർമ്മിച്ച ചരിത്രമാണ് നിലവിലുള്ളത് എന്നും അതല്ല യാഥാർത്ഥ്യമെന്നും പഠിപ്പിക്കാൻ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
മായ്ക്കപ്പെടുന്ന ചരിത്രം
ഇന്ത്യൻ ചരിത്ര കൗൺസിലും അഖില ഭാരതിയ ഇതിഹാസ് സങ്കലൻ യോജനയും ചേർന്ന് മുൻപ് നടത്തിയ ഒരു സമ്മേളനത്തിൽ നിലവിലുള്ള ചരിത്ര പാഠപുസ്തകങ്ങളിലെ ഇന്ത്യാചരിത്രം തിരുത്തപ്പെടേണ്ടതാണെന്നും അത് വികല ചരിത്രമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇന്ത്യാ ചരിത്രത്തെ മഹത്വവൽക്കരിക്കാനും വേദപാരമ്പര്യം ബി.സി 5000 മുതൽ ഇന്ത്യയിൽ നിലവിലുണ്ട് എന്നൊക്കെ വരുത്തി തീർക്കാനും പുരാവസ്തുരേഖകൾ പോലും ഒരു പഠനങ്ങളുടെയും പിൻബലമില്ലാതെ പുറന്തള്ളുന്നു. മുസ്ലിം മത വിഭാഗങ്ങൾ, ദലിതർ എന്നിവരുടെ ചരിത്രം, അവരുടെ ഭരണാധികാരികൾ, ദേശീയ പ്രസ്ഥാനത്തിലെ അവരുടെ പങ്ക് എന്നിവയെല്ലാം നിരാകരിക്കപ്പെടുന്നു. മതനിരപേക്ഷമായ എല്ലാ ചരിത്ര യാഥാർഥ്യങ്ങളെയും പിന്നാമ്പുറത്താക്കുന്ന ചരിത്രനിർമ്മിതിയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ പൈതൃകത്തെ ചോദ്യം ചെയ്യുന്ന ചരിത്ര അപനിർമ്മിതിക്കെതിരായും വിദ്വേഷം, മതഭ്രാന്ത്, നുണപ്രചാരണങ്ങൾ, ജാതിമത വംശീയതയുടെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ തുടങ്ങി വലതുപക്ഷ തീവ്രവാദവൽക്കരണത്തിനെതിരെയും ശക്തമായ പ്രതിരോധവും ഐക്യവും ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

RSS-ന്റെ ബൗദ്ധിക ചിന്താധാരയെ പൊതുസ്വീകാര്യമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പ്രൈമറി തലം തൊട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റാൻ ഒരുങ്ങുകയാണ് സംഘപരിവാർ ശക്തികൾ. യഥാർത്ഥ ചരിത്രയാഥാർഥ്യങ്ങൾ മൂടിവെച്ച് മിഥ്യാധാരണകൾ മികച്ച സർവകലാശാലകളിലെ സിലബസുകളിൽ പോലും കടന്നുകൂടിയിരിക്കുന്നു. രാജ്യത്തിന്റെ ബഹുസ്വരതയുടെ അടയാളങ്ങളായ സർവ്വകലാശാലകളിലേക്ക് ഭാരതീയ തത്വമെന്ന വ്യാജേന മനുസ്മൃതിയും സംസ്കൃത ഭാഷയുടെ അടിച്ചേൽപ്പിക്കലും നടക്കുന്നു. ഇന്ത്യൻ ചരിത്ര കൗൺസിൽ പോലുള്ള സർക്കാർ സ്ഥാപനങ്ങൾ ഭരണകൂടങ്ങൾക്കുവേണ്ടി ചരിത്രം നിർമിക്കുന്നവരായി മാറിയിരിക്കുന്നു. മലബാർ കലാപത്തോട് തീർത്തും വർഗീയമായ നിലപാടാണ് ICHR കൈക്കൊണ്ടത്. പല സംസ്ഥാനങ്ങളുടെയും പാഠപുസ്തകങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇങ്ങനെ രാജ്യത്താകമാനം കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയിൽ ഒരു പുത്തൻ സാംസ്കാരിക നിർമ്മിതി നടന്നുകൊണ്ടിരിക്കുകയാണ്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് NCERT പാഠപുസ്തക പരിഷ്കരണം.
പുറത്താക്കപ്പെട്ട മുഗൾ, മുസ്‍ലിം
ഭരണാധികാരികൾ
NCERT പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ രാജാക്കന്മാരുടെ ചരിത്രവും ഡൽഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കി. ഇതിന് പകരമായി മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങൾ കൂട്ടിച്ചേർത്തു. ഒപ്പം ഈ വർഷം നടന്ന കുംഭമേളയും പുസ്തകത്തിൽ ഇടംപിടിച്ചിരിക്കുന്നു. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് മാറ്റങ്ങൾ വരുത്തിയത്. രണ്ട് പാഠപുസ്തകങ്ങളാണ് ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിനുള്ളത്. ഇതിലെ ആദ്യ പുസ്തകമായ എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്, പാർട്ട്-1 എന്ന പുസ്തകത്തിൽ നിന്നാണ് മുഗൾ രാജാക്കന്മാരെ കുറിച്ചും ഡൽഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുമുള്ള ഭാഗങ്ങൾ ഒഴിവാക്കിയത്.

വിദ്യാഭ്യാസത്തിന്റെയും ചരിത്രത്തിന്റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും കാവി വൽക്കരണത്തിന് ആസൂത്രിതമായ ശ്രമം സംഘപരിവാറിന്റെ ഭാഗത്തുനിന്നും ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. BJP ഇതിനെ കാവിവത്കരണം എന്നതിനുപകരം ഭാരതവത്കരണം അല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ ഹൈന്ദവ ചിന്താവൽക്കരണം എന്നൊക്കെ വിളിക്കുന്നു. RSS-ന്റെ അഭിപ്രായത്തിൽ അദ്ധ്യാത്മിക വിചാരധാരയുമായി ബന്ധമില്ലാത്ത ഒരു വിദ്യാഭ്യാസരീതിയും ഭാരതത്തിൽ നടപ്പിലാക്കുന്നതിൽ അർത്ഥമില്ല. ഇന്ത്യയിൽ BJP അധികാരം കയ്യാളിയ വേളകളിൽ എല്ലാം ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.
ജനസംഘം തുടക്കമിട്ട വെട്ടിമാറ്റൽ
1977- ലാണ് വിദ്യാഭ്യാസ മേഖലയിൽ ഇത്തരം പ്രവണതകൾക്ക് തുടക്കം കുറിക്കപ്പെടുന്നത്. ജനതാഭരണത്തിൻ കീഴിൽ ജനസംഘം ഇത്തരം ശ്രമങ്ങൾ ആരംഭിക്കുകയുണ്ടായി. ആർ.എസ് ശർമ, സതീഷ് ചന്ദ്ര, വിപിൻ ചന്ദ്ര, റോമില ഥാപ്പർ തുടങ്ങിയവരുടെ ചരിത്രരചനകളെ പാഠപുസ്തകങ്ങളിൽ നിന്ന് പുറത്താക്കിയത് അക്കാലത്ത് ഏറെ കോളക്കം സൃഷ്ടിക്കുകയും വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ഹിന്ദുത്വ അജണ്ട മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സംഘടനയായ ബി ജെ പി അതിന്റെ ആശയ ചിന്താപദ്ധതികൾ കടം കൊണ്ടിരിക്കുന്നത് RSS-ൽ നിന്നുമാണല്ലോ. രാജ്യത്താകമാനം പ്രവർത്തിക്കുന്ന വിദ്യാഭാരതി, സരസ്വതി ശിശുമന്ദിരങ്ങൾ എന്നിവയിലൂടെ RSS നടത്തുന്ന വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണം നാളുകൾക്ക് മുമ്പ് തുടങ്ങിയ പ്രക്രിയയാണ്. അധികാര ശ്രേണിയിൽ ഇടം കിട്ടിയതോടെ അത്തരം ആശയങ്ങൾ പൊതു വിദ്യാഭ്യാസ മേഖലയിലും വ്യാപിപ്പിക്കാനുള്ള പ്രതിലോമകരമായ പദ്ധതിയാണ് ബി ജെ പിയിലൂടെ സംഘപരിവാർ ശക്തികൾ നടത്തുന്നത്. രാജ്യത്തിന്റെ ജനാധിപത്യ മതേതര പൈതൃകത്തെ ഉടച്ചുവർക്കുന്നതിന് ചരിത്രത്തിന്റെ അപനിർമ്മിതിയാണ് എളുപ്പ മാർഗം എന്ന ഉത്തമ ബോധ്യം ഇക്കൂട്ടർക്കുണ്ട്. ദേശീയതയുടെ വർണപ്പട്ടിൽ പൊതിഞ്ഞാണ് ഇത്തരം ആശയങ്ങൾ പലപ്പോഴും ഒളിച്ചുകടത്തപ്പെടുന്നത്. തങ്ങളുടെ ആശയ പ്രചാരണങ്ങൾക്ക് വേണ്ടി അശ്രാന്തം പരിശ്രമിക്കുന്ന ഫാഷിസ്റ്റുകൾ ചരിത്രത്തെ വക്രീകരിക്കുകയാണ് ചെയ്യുന്നത്. NCERT പാഠപുസ്തകങ്ങൾ പൊളിച്ചെഴുതുന്നതും സർവകലാശാലകളുടെ സമാധാനത്തിലേക്ക് കടന്നു കയറുന്നതുമെല്ലാം ഇത്തരം അജണ്ടകളുടെ ഭാഗമായി തന്നെയാണ്. ഭാരതത്തിന്റെ പൈതൃകത്തെ പുരാണ ഇതിഹാസങ്ങളുടെ കണ്ണിലൂടെ മാത്രം കാണാൻ പഠിപ്പിക്കുന്ന വിദ്യാഭ്യാസ രീതി അനുവർത്തിക്കുന്നതിനുവേണ്ടി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പോലും ഭരണകൂടം വളരെ തന്ത്രപരമായി ഉപയോഗിക്കുന്നു.

1977-ൽ ജനതാ സർക്കാർ ഉയർത്തിവിട്ട നടപടികൾക്കെതിരെ അതിരൂക്ഷമായ പ്രതിഷേധങ്ങൾ നേരിടേണ്ടിവന്നത് NCERT, UGC, ICSR മുതലായ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് തന്നെയായിരുന്നു. ഇത്തരം സ്ഥാപനങ്ങളിൽ ആജ്ഞാനുവർത്തികളെ അധികാര സ്ഥാനങ്ങളിൽ അവരോധിച്ചു കൊണ്ടാണ് ഭരണകൂടം ഇന്ന് ഈ വെല്ലുവിളികളെ അതിജീവിക്കുന്നത്.
ഇന്ത്യൻ ചരിത്രരചനയെ ഉന്നം വെക്കുന്ന കടന്നുവരവായിരുന്നു 2014-ൽ അഖില ഭാരതീയ ഇതിഹാസൻ സങ്കലൻ യോജനയുടെ തലവൻ സുദർശൻ റാവുവിനെ ICHR ചെയർമാൻ ആക്കിയ നീക്കം. നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ സ്ഥാനത്തുനിന്ന് സേതുവിനെ മാറ്റി പാഞ്ചജന്യത്തിന്റെ മുൻ എഡിറ്റർ ബൽദേവ് ശർമയെ അവരോധിച്ചതും ഇത്തരം നീക്കങ്ങളുടെ ഭാഗം തന്നെയായിരുന്നു. നൂറു വർഷങ്ങൾ പിന്നിട്ട മലബാർ കലാപം സ്വാതന്ത്ര്യസമരങ്ങളുടെ ഭാഗമല്ലെന്നും വാഗൺ ട്രാജഡിയിൽ കൊല്ലപ്പെട്ട 64 പേരടക്കം മലബാർ കലാപകാലത്ത് ജീവത്യാഗം ചെയ്ത 387 കലാപകാരികളും സ്വാതന്ത്രസമരത്തിലെ രക്തസാക്ഷികളല്ല എന്നുമുള്ള വർഗീയവും പ്രതിലോമകരവുമായ നിരീക്ഷണം ICHR നടത്തുകയുണ്ടായി.
വാജ്പേയ് സർക്കാരിന്റെ കാലത്ത് മുരളി മനോഹർ ജോഷി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് നാഷണൽ കരിക്കുലം ഫ്രെയിം വർക്ക് രൂപീകരിക്കുന്നത്. NCERT പാഠപുസ്തകങ്ങളുടെ പരിഷ്കരണമായിരുന്നു ലക്ഷ്യം. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്ക് വിലകൽപ്പിക്കാതെയാണ് കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിദ്യാഭ്യാസ മേഖലയിലേക്ക് സർക്കാർ കടന്നുകയറിയത്. ഇന്ത്യയുടെ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പൈതൃകത്തെ തകർത്തുകൊണ്ട് ഹിന്ദുത്വ ചിന്തകൾക്ക് ഊന്നൽ നൽകുന്ന ആശയരൂപീകരണത്തിന് പുതുതലമുറയുടെ മനോഭാവങ്ങൾ പരിവർത്തനം ചെയ്യപ്പെടണം. ഇതിനു മുൻപിലുള്ള ഏക തടസ്സം ഇന്ത്യയുടെ ചരിത്രമാണ്.
‘ഗുജറാത്ത് മോഡൽ’
ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളിലും പാഠപുസ്തക പരിഷ്കരണം എന്ന വികലമായ പദ്ധതി നിർപാതം തുടരുകയാണ്. RSS-ന്റെ പ്രസിദ്ധീകരണമായ ദേവപുത്തർ മധ്യപ്രദേശ് സർക്കാർ വിദ്യാലയങ്ങളിൽ നിർബന്ധമാക്കുകയും സ്കൂളുകളിലും മദ്രസകളിലും ഭഗവത്ഗീത നിർബന്ധമാക്കി കൊണ്ടുള്ള വിവാദ സർക്കുലറും പുറത്തിറക്കിയിരുന്നു. അതിനായി ഭഗവത്ഗീത ഉറുദു പാഠപുസ്തകങ്ങളുടെ ഭാഗമാക്കി, സരസ്വതീ വന്ദനവും സൂര്യനമസ്കാരവും നിർബന്ധമാക്കി ഭാരതസംസ്കാരത്തിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന പരിഷ്കരണം എന്ന വാദമുയർത്തി. മുഗൾ ഭരണാധികാരികളെ കൊള്ളക്കാരായ അക്രമകാരികളായി ചിത്രീകരിക്കുന്ന പ്രൈമറി പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ ഭീമമായ തുകയാണ് ഇത്തരം സംസ്ഥാനങ്ങളിൽ ചെലവഴിക്കപ്പെട്ടത്. ഭാരതീയ മൂല്യ പരിപ്രേഷ്യത്തോടുകൂടി കൂടി നമ്മുടെ വ്യവസ്ഥയെ പുനസംഘടിപ്പിക്കൽ എന്ന പേരിൽ സിമ്പോസിയം വരെ കേന്ദ്രസർക്കാർ നടത്തുകയുണ്ടായി.

വാജ്പേയ് ഭരണകാലത്ത് വിദ്യാഭ്യാസത്തെ കാവി പുതപ്പിക്കുന്നതിൽ പ്രധാനിയും ശിക്ഷ സംസ്കൃതി ഉത്ഥൻ ന്യാസിന്റെ ദേശീയ അധ്യക്ഷനുമായ ദിനാ നാഥ് ബത്രയാണ് ഈ പരിഷ്കാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും അടിമുടി മാറ്റുന്ന നിർദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ഗുജറാത്തിലെ പ്രൈമറി വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന എട്ടോളം പുസ്തകങ്ങൾ ദിനാ നാഥ് ബത്രയുടേതാണ് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. ടെലിവിഷൻ, മോട്ടോർ, കാർ, വിമാനം മുതലായ കണ്ടുപിടുത്തങ്ങൾ പോലും പുരാണങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ഗുജറാത്ത് സംസ്ഥാന സ്കൂൾ പാഠപുസ്തക സമിതിയുടെ തേജോമായ് ഭാരത് എന്ന പുസ്തകം വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഏറ്റവും ഒടുവിലായി കുട്ടികളുടെ പഠന ഭാരം കുറയ്ക്കാൻ എന്ന പേരിൽ കഴിഞ്ഞ വർഷങ്ങളിൽ മുഗൾ ചരിത്രം, ഗാന്ധിവധം, ജനാധിപത്യം, ഗുജറാത്ത് വംശഹത്യ, ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം, നക്സലൈറ്റ് പ്രസ്ഥാനം തുടങ്ങിയ പാഠ ഭാഗങ്ങൾ എൻസിഇആർടി പിൻവലിച്ചിരുന്നു.
സ്ഥലപ്പേരുകളും മാറുന്നു
ബി ജെ പി സർക്കാരുകളുടെ കാലത്തെ NCERT പാഠപുസ്തകങ്ങളുടെ തെറ്റായ തിരുത്തലുകൾക്കെതിരെ ഇന്ത്യൻ ചരിത്ര കോൺഗ്രസ് History in the NCERT textbooks: a report and an index of errors എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കേണ്ടിവന്നു എന്നുള്ളത് ഈ മേഖലയിലെ ആശങ്കകൾക്ക് ആക്കം കൂട്ടുന്നതാണ്. വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരുകൾ ഉന്മൂലനം ചെയ്യുക, പുതിയ ഭൂതകാലം തേടിപ്പിടിക്കുക എന്നതിനൊക്കെയാണ് ഇത്തരക്കാർ പ്രാമുഖ്യം നൽകുന്നത്. സ്ഥലനാമങ്ങൾ സമയവും പ്രദേശങ്ങളും തമ്മിലുള്ള ചരിത്ര ഭൂമിശാസ്ത്ര ബന്ധത്തെ അടയാളപ്പെടുത്തുന്നതാണ്. എന്നാൽ, മുസ്ലിം നാമധാരികളായ ഭരണാധികാരികളുടെ പേരിൽ അറിയപ്പെടുന്ന പല ഇന്ത്യൻ നഗരങ്ങളെയും ഹൈന്ദവ സംസ്കാരത്തിന് ഉതകുന്ന രീതിയിൽ പുനർനാമകരണം നടത്തിക്കൊണ്ടിരിക്കുന്ന തിരക്കിലാണ് നമ്മുടെ സർക്കാരുകൾ. അലഹബാദ് പ്രയാഗ് രാജായതും ഫൈസാബാദ് അയോധ്യ ആയതും വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.
1575 -ൽ അക്ബറാണ് പ്രയാഗ് നഗരത്തിന്റെ പേര് ഇലാഹബാദ് അഥവാ ദൈവത്തിന്റെ നഗരം എന്നാക്കി മാറ്റിയതെന്ന പുതിയ ഭൂതകാലം സൃഷ്ടിച്ചെടുത്തതിന്റെ അടിസ്ഥാനത്തിലാണ് അലഹബാദ് പ്രയാഗ് രാജായി മാറിയത്. ഫൈസാബാദ് അയോധ്യ നഗരങ്ങൾ ചേർന്നതായിരുന്നു ഫൈസബാദ് ജില്ല, ഫൈസാബാദിന് കീഴിലെ മുനിസിപ്പൽ കോർപ്പറേഷന്റെ പേര് അയോധ്യ നഗർ നിഗമെന്നായിരുന്നു. എന്നാൽ രാജ്യത്ത് ബിജെപി എന്ന പാർട്ടിക്ക് ഊർജ്ജം നൽകിയതും രാഷ്ട്രീയ അടിത്തറയിട്ടതുമായ രാമജന്മഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശം രാമന്റെ അയോധ്യയായി തന്നെ അറിയപ്പെടണമെന്ന് അവർ ആഗ്രഹിക്കുന്നു. ഫിറോസാബാദിനെ ‘ചന്ദ്രനഗർ’ എന്നും അലിഗഡിനെ ‘ഹരിഗഡ്’ എന്നും പുനർനാമകരണം നടത്താനുള്ള നിയമ പോരാട്ടങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്.

മുഗൾ സാരായ് റെയിൽവേ സ്റ്റേഷൻ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷനായി മാറി. മധ്യ മഹാരാഷ്ട്രയിലെ പ്രധാന വ്യവസായ നഗരമായ ഔറംഗാബാദിന് പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ പേരാണ് നൽകിയത്. എന്നാൽ ഛത്രപതി ശിവജി മഹാരാജിന്റെയും മകൻ സാംബാജി മഹാരാജിന്റെയും പിൻഗാമികളാണ് യഥാർത്ഥ മഹാരാഷ്ട്രക്കാർ എന്ന വാദമാണ് ബി ജെ പി ഉന്നയിക്കുന്നത്. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ ഇത് അംഗീകരിക്കുകയും ഔറംഗാബാദിനു സാംബാജി നഗർ എന്ന പുതിയ പേര് ചാർത്തുകയും ചെയ്തു. കൂടാതെ മറ്റൊരു നഗരമായ ഉസ്മാനബാധിന്റെ പേര് ‘ധാര ശിവ്’ എന്നാക്കി മാറ്റുകയും ചെയ്തു.
ഒടുവിലായി രാഷ്ട്രപതി ഭവനിലെ പ്രശസ്ത ഉദ്യാനമായ മുഗൾ ഗാർഡൻസിന്റെ പേര് അമൃത ഉദ്യാനം എന്നാക്കിയും പുനർനാമകരണം നടത്തി. ഏക ശിലാത്മക പ്രത്യയശാസ്ത്രത്തെ രാജ്യത്തുടനീളം അടിച്ചേൽപ്പിക്കാൻ വിദ്യാഭ്യാസ മേഖല പോലെ എളുപ്പമുള്ള മറ്റൊരു മേഖലയില്ല. വൈവിധ്യങ്ങളുടെ ഭൂമികയായ ഇന്ത്യയിൽ ബഹുസ്വരത ഇല്ലാതാക്കുന്ന തരത്തിലുള്ള ദേശീയ വിദ്യാഭ്യാസ നയമാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ ഭാഗമായുള്ള സാംസ്കാരികവും ഭാഷാപരവുമായ അവകാശലംഘനകളും തുടരുകയാണ്.