കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: സർക്കാരിന് ആരെയാണ് പേടി? സിനിമാപ്രവർത്തകർ സംസാരിക്കുന്നു

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ജീവനക്കാരും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകന്മാരായ ആഷിഖ് അബു, മഹേഷ് നാരായണൻ, ജിയോ ബേബി, സംഗീതസംവിധായകൻ ബിജിബാൽ എന്നിവരും ജാതി വിവേചനം നേരിട്ട വിദ്യാർഥികളും ട്രൂ കോപ്പിയോട് സംസാരിക്കുന്നു.

സംസ്ഥാന സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കോട്ടയത്തെ കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ് ആർട്സിൽ അരങ്ങേറുന്ന ജാതിവിവേചനം, സംവരണ അട്ടിമറി തുടങ്ങിയ പരാതികളിൽ, ആരോപണ വിധേയനായ ഡയറക്ടർ ശങ്കർ മോഹൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡൻറ് കൗൺസിലിന്റെ അനിശ്ചിതകാല സമരം എട്ടുദിവസം പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ പ്രവർത്തകർ. സംവിധായകന്മാരായ ആഷിഖ് അബു, മഹേഷ് നാരായണൻ, ജിയോ ബേബി, സംഗീത സംവിധായകൻ ബിജിബാൽ എന്നിവരും ജാതിവിവേചനം നേരിട്ട വിദ്യാർഥികളും ട്രൂ കോപ്പി തിങ്കുമായി സംസാരിക്കുന്നു.

അസ്വസ്ഥതയുണ്ടാക്കുന്ന വാർത്ത - ആഷിഖ് അബു

ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയ്തികളെ ജനാധിപത്യവിരുദ്ധമായ ക്രിമിനൽ നടപടിയായി തന്നെ കാണേണ്ടതുണ്ടെന്നും സമരം തുടങ്ങി ഇത്രയും ദിവസം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സർക്കാറും പൊതുജനവും ഈ വിഷയത്തോട് തണുപ്പൻ സമീപനം സ്വീകരിക്കുന്നതെന്ന് അറിയില്ലെന്നും സംവിധായകൻ ആഷിഖ് അബു ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ഒരു പൗരനെന്ന നിലയിൽ കേരളത്തിൽ നിന്ന് ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ എനിക്ക് വലിയ അസ്വസ്ഥയുണ്ടാവുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളോടും ജീവനക്കാരോടും അധികാരികൾ ചെയ്ത പ്രവൃത്തികളെക്കുറിച്ചുള്ള നേർസാക്ഷ്യങ്ങൾ വന്നുകഴിഞ്ഞു. ഇതിനോടെല്ലാം ശക്തമായ വിയോജിപ്പും അമർഷവും ഞാൻ പ്രകടിപ്പിക്കുകയാണ്. സ്ഥാപനത്തിലെ ജാതീയവും മനുഷ്യത്വരഹിതവുമായ വിവേചനങ്ങൾക്കുമെതിരെ വിദ്യാർഥികൾ പ്രതികരിക്കുമ്പോൾ അവർക്ക് പിന്തുണ നൽകി, കൂടെ നിൽക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ഈ വിഷയത്തിന് വേണ്ടത്ര ഗൗരവം മിക്കവരും നൽകിയിട്ടില്ല. ഈ സമയത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികൾക്കൊപ്പം നിൽക്കുക എന്നതിനെ ഞാനെന്റെ നിലപാടായി സ്വീകരിക്കുന്നു.

ആഷിഖ് അബു

എനിക്ക് രോഷമുണ്ട് - ജിയോ ബേബി

ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളോട് മനുഷത്വവിരുദ്ധമായിട്ടാണ് അവിടുത്തെ ഭരണസംവിധാനം പെരുമാറുന്നതെന്നും കൂടുതൽ ആളുകൾ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതികരിക്കേണ്ടതുണ്ടെന്നും സംവിധായകൻ ജിയോ ബേബി അഭിപ്രായപ്പെട്ടു: ഒരു കൊല്ലം മുൻപ് ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ച അനുഭവത്തിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്. നിരവധി വിദ്യാർഥി വിരുദ്ധ സമീപനങ്ങൾ അന്നും നടന്നിട്ടുണ്ട്. സമരം തുടങ്ങിയശേഷം ഫിലിംഫെസ്റ്റിവലിന് വന്ന കുട്ടികൾക്ക് റൂം പോലും നൽകാതെ പ്രതികാര ബുദ്ധിയോടു കൂടിയാണ് ഡയറക്ടറും ഇൻസ്റ്റിറ്റ്യൂട്ടും പെരുമാറുന്നത്. ഈ സമീപനം ഇന്നത്തെ കാലഘട്ടത്തിന് യോജിച്ചതല്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണതൊഴിലാളികളെ കൊണ്ട് ഡയറക്ടറുടെ വീട്ടിലെ ടോയ്‌ലറ്റ് കൈകൊണ്ട് വൃത്തിയാക്കിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. ശങ്കർ മോഹന്റെ ഇത്തരം വൃത്തികെട്ട മെന്റാലിറ്റിയെ സഹിക്കാനുള്ള ബാധ്യത മലയാളികൾക്കില്ല. ലോകത്തിനുമുന്നിൽ മലയാളികൾക്ക് അഭിമാനത്തോടു കൂടി കാണിക്കാനുള്ള സ്ഥാപനമാണിത്. അത്തരത്തിലൊരു സ്ഥാപനത്തിൽ ഈ തോന്നിവാസങ്ങളൊക്കെ നടത്താൻ നമ്മൾ അനുവദിക്കരുത്. ഈ സ്ഥാപനം നമ്മുടേതാണെന്ന തിരിച്ചറിവോടെ ഓരോ പൗരനും ഈ വിഷയത്തിൽ ഇടപെടണം. എന്നാൽ വളരെ കുറച്ച് ആളുകൾ മാത്രമേ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറാകുന്നുള്ളു. കേരളത്തിന് പുറത്ത് ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ പ്രതികരിക്കുന്നവർ പോലും ഈ വിഷയത്തെ കണ്ടതായിപോലും നടിച്ചിട്ടില്ല. ഫാമിലി ലോയൽറ്റി ചൂണ്ടിക്കാട്ടി ഡയറക്ടറെ ന്യായീകരിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ എന്താണ് അർത്ഥമാക്കുന്നത്? ഇത്തരം കുടുംബപശ്ചാത്തലങ്ങളിൽനിന്ന് വരാത്തവർക്ക് ഡയറക്ടർ പദവിയിൽ ഇരിക്കാൻ കഴിയില്ലേ? ഈ വിഷയത്തിൽ എനിക്ക് വലിയ രോഷമുണ്ട്. ഇനിയും കൂടുതൽ ആളുകൾ പ്രതികരണങ്ങളുമായി മുന്നോട്ടുവരേണ്ടതുണ്ട്.

ജിയോ ബേബി

ഇനിയും മൗനം പാടില്ല - ബിജിബാൽ

കേരളം പോലെ പുരോഗമനപരമായി ചിന്തിക്കുന്ന സമൂഹത്തിനിടയിൽ നിന്ന് ഇത്തരം വാർത്തകൾ വരുന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നുണ്ടെന്ന് സംഗീത സംവിധായകൻ ബിജിബാൽ പ്രതികരിച്ചു: "" ഇന്ന് കേരളം പോലെ പുരോഗമനപരമായി ചിന്തിക്കുന്ന സമൂഹത്തിനിടയിൽ നിന്ന് ഇത്തരം വാർത്തകൾ വരുന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നു. ജാതീയ വിവേചനങ്ങളെയൊക്കെ മുളയിലേ നുള്ളാനുള്ള നടപടികളാണ് അധികാരികൾ സ്വീകരിക്കേണ്ടത്. കേരളത്തിനുപുറത്ത് നടക്കുന്ന ജാതിവിവേചനങ്ങൾക്കെതിരെ വലിയ രീതിയിൽ പ്രതികരിക്കുന്ന ആക്ടിവിസ്റ്റുകളും പൊതുജനങ്ങളും നമ്മുടെ നാട്ടിൽ തെളിവുകളോടെ സ്ഥാപിക്കപ്പെട്ട ഈ വിഷയത്തിന് വലിയ പ്രാധാന്യം നൽകുന്നില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളിൽ ഇങ്ങനെ മൗനികളായി ഇരുന്നിട്ട് കാര്യമില്ല. ഈ വിഷയത്തിന് വേണ്ടത്ര ഗൗരവം സർക്കാർ നൽകേണ്ടതുണ്ട്. സമരത്തോടുള്ള എന്റെ പിന്തുണയും ഐക്യദാർഢ്യവുമാണ് ഐ.എഫ്.എഫ്.കെയിലെ പ്രതിഷേധത്തിലൂടെ അറിയിക്കുന്നത്.

ബിജിബാൽ

ജാതി നോക്കി മാറ്റിനിർത്തുന്നത് അംഗീകരിക്കാനാകില്ല- മഹേഷ് നാരായണൻ

ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളിൽ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കാതെ എത്രയും പെട്ടെന്ന് സർക്കാർ പരിഹാരം കാണണമെന്ന് സംവിധായകൻ മഹേഷ് നാരായണൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: മുൻ അധ്യാപകൻ എന്ന നിലയിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സാഹചര്യങ്ങൾ എനിക്ക് വ്യക്തമായി അറിയാം. പത്ത് വിദ്യാർഥികൾക്ക് പരിശീലനം നൽകാനുള്ള സംവിധാനം ഒരു ഇൻസ്റ്റിറ്റ്യൂഷനുണ്ടെങ്കിൽ പത്ത് പേരെയും എടുക്കണം. പത്ത് ഡയറക്ഷൻ വിദ്യാർഥികൾ ഉണ്ടെങ്കിൽ അവർക്ക് തത്തുല്യമായി പത്ത് സിനിമോറ്റോഗ്രഫി സ്റ്റുഡൻറ്സും, പത്ത് എഡിറ്റിങ് സ്റ്റുഡൻറ്സും ഉണ്ടാവണം. വിദ്യാർഥികൾ ഇന്ന തലത്തിലാണ്, ഇന്ന രീതിയാണ് ചെയ്യുന്നത്, അല്ലെങ്കിൽ ഇന്ന ജാതിയിൽപ്പെട്ടയാളാണ് അതുകൊണ്ട് മാറ്റിനിർത്തുന്നു എന്നുപറയുന്നത് അംഗീകരിക്കാൻ കഴിയില്ല. വിദ്യാർഥികളെ മാറ്റിനിർത്തുന്നതിനോട് ശക്തമായി വിയോജിക്കുന്നു. പഠിച്ചുതുടങ്ങിയ ശേഷം ഒരു വിദ്യാർഥിക്ക് മാർക്ക് സ്‌കോർ ചെയ്യാൻ പറ്റുന്നില്ല എന്നത് വേറെ വിഷയമാണ്. സീറ്റ് കൊടുക്കുക, അതാണ് ആദ്യ കാര്യം. അതിനകത്ത് മുപ്പത് വയസ് കഴിഞ്ഞവർ പ്രായം കഴിഞ്ഞവരാണ് എന്നു പറയുന്നതിനോടും യോജിപ്പില്ല. ഇൻസ്റ്റിറ്റ്യൂട്ട് മാറ്റിനിർത്തിയ അനന്തപത്മനാഭൻ എന്ന വിദ്യാർഥി ‘മാലിക്ക്’ എന്ന സിനിമ തൊട്ട് എന്റെ കൂടെ വർക്ക് ചെയ്യുന്നുണ്ട്. വളരെ ടാലൻറ് ഉള്ള ഒരാളാണ് അനന്തപത്മനാഭൻ. സിനിമാ പഠനത്തിൽ സർട്ടിഫിക്കറ്റിനല്ല കഴിവിനാണ് പ്രാധാന്യം. അനന്തപത്മനാഭൻ നല്ലൊരു ആർട്ടിസ്റ്റാണ്. അങ്ങനെ ഒരാളെ പുറത്താക്കിയ സമ്പ്രദായത്തോട് യോജിക്കാനാവില്ല.

മഹേഷ് നാരായണൻ

ഇത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നമാണ്. സമരവും പ്രശ്‌നങ്ങളുമായി നീണ്ടുപോകുന്നിടത്തോളം അവരുടെ കോഴ്‌സ് തീരാനും സമയം എടുക്കും. മൂന്ന് വർഷമുള്ളൊരു കോഴ്സ് രണ്ടുവർഷമാക്കി ചുരുക്കുന്നതിനോട് യോജിക്കുന്ന ഒരാളാണ് ഞാൻ. മൂന്ന് വർഷ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങാൻ അഞ്ച് വർഷം വരെ എടുക്കാം. പ്രോജക്ട് ചെയ്യുന്നതിൽ താമസം വരാം. സിനിമ ചെയ്യുമ്പോൾ വരാൻ സാധ്യതയുള്ള താമസമാണത്. പത്ത് മിനിറ്റ് സിനിമയെടുത്താലും അര മണിക്കൂർ സിനിമ എടുത്താലും, രണ്ട് മണിക്കൂർ സിനിമയെടുത്താലും ഈ താമസം വരാം. ഇൻഫ്രാസ്ട്രക്ച്ചറിന്റെ കാര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പിറകിലൊന്നുമല്ല. അത് എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയണം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വരുന്ന വിദ്യാർഥികൾ ഈ സർട്ടിഫിക്കറ്റ് കാണിച്ച് ഒരു ജോലി നേടിയെടുക്കാൻ വരുന്നവരല്ല. അവരെല്ലാവരും സിനിമയിൽ പ്രവർത്തിക്കാൻ തന്നെയാണ് വരുന്നത്. സെക്കൻഡ് ഇയർ കഴിയുമ്പോൾ തന്നെ ജോലി ചെയ്യുന്നവരുണ്ട്. കമീഷനിലേക്കൊക്കെ പോയി കഴിഞ്ഞാൽ ഈ പ്രശ്‌നം തീരാൻ കാലതാമസം എടുക്കും.

ദലിത് വിദ്യാർഥിയോട് പ്രതികാര നടപടി

ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പ്രത്യക്ഷവും പരോക്ഷവുമായ അനുവാദത്തോടെയാണ് ഈ സംഭവങ്ങൾ സ്ഥാപനത്തിൽ അരങ്ങേറുന്നത് എന്ന വസ്തുത തുറന്നു കാട്ടപ്പെടേണ്ടതുണ്ടെന്നും അതുകൊണ്ട് കൂടിയാണ് IFFK പോലൊരു സാംസ്‌കാരിക വേദിയിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്നും വിദ്യാർഥിയായ അനന്തപത്മനാഭൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

അഞ്ചുവർഷത്തെ പഠനശേഷം ചെയ്യേണ്ടിയിരുന്ന പ്രധാനപ്പെട്ട പ്രൊജക്ടിൽ നിന്ന് അറിയിപ്പുപോലും കൂടാതെയാണ് അനന്തപത്മനാഭൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പുറത്താക്കപ്പെട്ടത്. അദ്ദേഹം പറയുന്നു: സ്ഥാപനത്തിൽ ഇ- ഗ്രാൻറ്സ് സമരത്തെ പങ്കെടുത്ത് വിജയിപ്പിച്ചതിന്റെ പ്രതികാരമായി ദലിത്‌ വിദ്യാർഥിയായ എന്റെയും, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുമുള്ള മറ്റു രണ്ടു വിദ്യാർഥികളുടെയും അവസാന വർഷ പ്രൊജക്റ്റ്‌ ശങ്കർ മോഹൻ സുഗമായി നടത്തുവാൻ സമ്മതിച്ചിരുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട രണ്ടു കേസുകൾ (WPC 28494/2021, WPC 6886/2022) കോടതിയിൽ നടന്നു വരികയാണ്. കേസിലെ രണ്ടാം എതിർകക്ഷി കേരള സർക്കാർ ആണ്. ശങ്കർ മോഹനെതിരെ ഉയർന്നു വരുന്ന അസംഖ്യം ആരോപണങ്ങളുടെ വെളിച്ചത്തിൽ രണ്ടാം കക്ഷിയായ സർക്കാർ കേസിൽ നിന്നും പിന്മാറി, ഞങ്ങൾക്ക് എത്രയും വേഗം അവസാന വർഷ പ്രൊജക്റ്റ്‌ ചെയ്ത് കോഴ്സ് പൂർത്തീകരിക്കാൻ ഉള്ള വഴി ഒരുക്കണം.

അനന്തപത്മനാഭൻ

സർക്കാറിന് എന്തുകൊണ്ട് അമാന്തം?

സ്ഥാപനത്തിൽ നിന്ന് നേരിടേണ്ടി വന്ന മനുഷ്യത്വവിരുദ്ധവും ജാതീയവുമായ വിവേചനങ്ങളെക്കുറിച്ച് വിദ്യാർഥികളും ജീവനക്കാരും ഒരുപോലെ പരാതിപ്പെട്ടിട്ടും ഡയറക്ടറെ സംരക്ഷിച്ച് നിർത്താനാണ് അധികൃതർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ആരോപണങ്ങളെയെല്ലാം ഏകപക്ഷീയമായി നിഷേധിച്ചും ഡയറക്ടർ ജാതിവിവേചനം കാണിക്കുന്നയാളല്ല എന്ന ഗുഡ് സർട്ടിഫിക്കറ്റ് നൽകിയും കഴിഞ്ഞ ദിവസം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ അടൂർ ഗോപാലകൃഷ്ണനും രംഗത്തുവന്നിരുന്നു.

നിയമിതനായതിനുശേഷമുള്ള കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഡയറ്കടർ ശങ്കർ മോഹനെതിരെ നിരവധി പരാതികളാണ് ഉയർന്നുവന്നത്. ഏറ്റവും ഒടുവിലായി സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളികൾ ശങ്കർ മോഹന്റെ വീട്ടിൽ നിന്നും തങ്ങൾക്ക് നേരിട്ട ജാതിവിവേചനങ്ങൾ തുറന്നുപറഞ്ഞതോടയാണ് വിദ്യാർഥികൾ ശങ്കർ മോഹന്റെ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങിയത്. സമരം രണ്ടാം വാരത്തിലേക്കു കടന്നിട്ടും ശങ്കർ മോഹൻ തൽസ്ഥാനത്ത് തുടരുന്ന അവസരത്തിലാണ് ഐ.എഫ്.എഫ്.കെ പോലൊരു സാംസ്‌കാരിക വേദിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുവാൻ വിദ്യാർത്ഥി യൂണിയൻ തീരുമാനിക്കുന്നത്.

വിഷയത്തിൽ ഗവണ്മെൻറ് ഇതുവരെയും ക്രിയാത്മകമായി ഇടപെട്ടിട്ടില്ലെന്നും അടൂർ ഗോപാലകൃഷ്ണന്റെ സ്വാധീനമാണ് ഈ അമാന്തത്തിന് കാരണമെന്നുമാണ് വിദ്യാർഥികളുടെ ആരോപണം. ഒരു ഇടതുപക്ഷ ഗവണ്മെന്റിൽ നിന്ന് കൂടുതൽ ആർജവം വിഷയത്തിൽ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

Comments