Photo : A.L.P.School, Thokkampara, fb page

വിദ്യാർഥികളുടെ കോവിഡുകാല
പഠനനിലവാരത്തിൽ തോറ്റുപോയ കേരളം

കേരളത്തിലെ പട്ടികജാതി- വർഗ വിഭാഗത്തിലെ കുട്ടികളുടെ അക്കാദമിക നിലവാരം ദേശീയ ശരാശരിയിലും ഏറെ പിന്നിലേക്കുപോകുന്നതിന്റെ കണക്കുകൾ നാസിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ വായിക്കാം. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ പഠനനിലവാരത്തിൽ ദേശീയ ശരാശരിക്കും മുകളിലേക്ക് കുതിയ്ക്കുമ്പോൾ കേരളം മുന്നോട്ടുപോകാനാവാതെ കിതയ്ക്കുന്നതിന്റെ അടയാളങ്ങളും നാസ് പഠനറിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ട്.

രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരം പരിശോധിക്കുന്ന ദേശീയ പഠനനിലവാര സർവേയായ നാഷണൽ അച്ചീവ്‌മെൻറ്​ സർവേ (‘നാസ്’- 2021 ) ഫലങ്ങൾ അടുത്തിടെ പുറത്തുവന്നു. പാൻഡമിക് പ്രതിസന്ധി കാലഘട്ടത്തിൽ നടന്ന പഠനമെന്ന നിലയിൽ നാസ് സർവേ കണ്ടെത്തലുകൾക്ക് വിദ്യാഭ്യാസ വിദഗ്ധരും, നയരൂപകർത്താക്കളും ഏറെ പ്രാധാന്യം നൽകുന്നുണ്ട്. കോവിഡ് ഇന്ത്യൻ വിദ്യാഭ്യാസത്തിലുണ്ടാക്കിയ ആഴമേറിയ അക്കാദമിക പ്രശ്‌നങ്ങളുടെയും കൊഴിഞ്ഞുപോക്കിന്റെയും പഠനനഷ്ടത്തിന്റെയും നിരവധി ഉദാഹരണങ്ങൾ റിപ്പോർട്ടിലുടനീളമുണ്ട്.

2017-ൽ അവസാനമായി നടന്ന നാസ് പഠനത്തിന് അഞ്ചുവർഷം പിന്നിടുമ്പോൾ പഠനനിലവാരത്തിൽ വിവിധ സംസ്ഥാനങ്ങളും, ജില്ലകളും, പ്രദേശങ്ങളും, സാമൂഹികവിഭാഗങ്ങളും എവിടെ നിൽക്കുന്നുവെന്നതിന്റെ അടയാളമായി 2021-ലെ നാസ് പഠനറിപ്പോർട്ടിനെ വിലയിരുത്താം. സാമൂഹികസൂചകങ്ങളിൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിൽ നടക്കുന്ന കേരളത്തിനും ചില അക്കാദമിക തിരുത്തലുകൾക്കും ഗുണനിലവാരമുറപ്പാക്കലിനും സൂചകമാവുന്നുണ്ട് നാസ് പഠനഫലം. മൂന്നാം ക്ലാസിലൊഴികെ, പഠനനിലവാരം പരിശോധിച്ച അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ ഒട്ടുമിക്ക വിഷയങ്ങളിലും ദേശീയ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് കേരളത്തിന്റേത്.

കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് എന്ന പേരിൽ ദേശാന്തരങ്ങളിൽ പ്രസിദ്ധരായ ഒരുകൂട്ടം പ്രതിഭകളെ സംഭാവനചെയ്ത കേരളത്തിന്റെ ഗണിതശാസ്ത്രനിലവാരം താഴേക്കുപോകുന്നതിന്റെ അപായസൂചന റിപ്പോർട്ടിലുണ്ട്. കേരളത്തിലെ പട്ടികജാതി- വർഗ വിഭാഗത്തിലെ കുട്ടികളുടെ അക്കാദമികനിലവാരം ദേശീയ ശരാശരിയിലും ഏറെ പിന്നിലേക്കുപോകുന്നതിന്റെ കണക്കുകളും നാസിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽനിന്നു വായിക്കാം. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ പഠനനിലവാരത്തിൽ ദേശീയ ശരാശരിക്കും മുകളിലേക്ക് കുതിയ്ക്കുമ്പോൾ കേരളം മുന്നോട്ടുപോകാനാവാതെ കിതയ്ക്കുന്നതിന്റെ അടയാളങ്ങളും നാസ് പഠനറിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ട്.

ഏതു പ്രതിസന്ധിഘട്ടത്തിലും മറ്റു സംസ്ഥാനങ്ങൾക്കെല്ലാം മാതൃകയായിരുന്ന കേരളത്തിലെ വിദ്യാഭ്യാസനിലവാരത്തിൽ വിള്ളലുകൾ വീഴുന്നതിന്റെ സൂചകമായി നാസ് പഠനഫലങ്ങളെ വിലയിരുത്തേണ്ട നിലയിലേക്കാണോ കാര്യങ്ങൾ പോകുന്നതെന്ന് അക്കാദമികലോകം സംശയിക്കുന്നുണ്ട്.

ദേശീയ സിലബസിനെ അടിസ്ഥാനമാക്കി നടത്തുന്നുവെന്നതും, കുട്ടികളിൽ പഠനനഷ്ടത്തിനും, മാനസിക- വൈകാരിക പ്രതിസന്ധികൾക്കും ഇടയാക്കിയ പാൻഡമിക് പ്രതിസന്ധിയ്ക്കുശേഷം നടക്കുന്നുവെന്നതുമാണ് നാസ് സർവേയിൽ കേരളത്തെ പിന്നോട്ടടിച്ചത് എന്ന വാദമുയരുന്നുണ്ട്. എന്നാൽ, സർവേയിൽ പങ്കെടുത്ത മറ്റെല്ലാ സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യങ്ങൾ തന്നെയായിരുന്നില്ലേയെന്ന മറുചോദ്യവുമുണ്ട്. ഏതു പ്രതിസന്ധിഘട്ടത്തിലും കേരളത്തിന്റെ അക്കാദമിക നിലവാരം മറ്റു സംസ്ഥാനങ്ങൾക്കെല്ലാം എപ്പോഴും മാതൃകയായിരുന്ന ഒന്നാണ്. കേരള വികസന മാതൃകയുടെ പ്രധാന ഘടകങ്ങളിലൊന്നായി പരിഗണിക്കുന്ന വിദ്യാഭ്യാസനിലവാരത്തിൽ വിള്ളലുകൾ വീഴുന്നതിന്റെ സൂചകമായി നാസ് പഠനഫലങ്ങളെ വിലയിരുത്തേണ്ട നിലയിലേക്കാണോ കാര്യങ്ങൾ പോകുന്നതെന്ന് അക്കാദമികലോകം സംശയിക്കുന്നുണ്ട്.

2017-ൽ നിന്ന് 2021-ലെത്തുമ്പോൾ പഠനത്തിനുവിധേയമാക്കിയ ക്ലാസുകളിലെല്ലാം വലിയതോതിൽ നിലവാരത്തകർച്ചയുണ്ടായിട്ടുണ്ട്. ദേശീയതലത്തിൽ മൂന്നാം ക്ലാസിൽ 2017-ൽ ഭാഷയിൽ സ്‌കോർ 68%, ഗണിതത്തിൽ 64%, പരിസരപഠനത്തിൽ 65% വീതം ആയിരുന്നുവെങ്കിൽ 2021-ൽ അത് യഥാക്രമം 62%, 57%, 57% മായി കുറഞ്ഞു.

സമഗ്രപഠനം

ഇന്ത്യയെമ്പാടുമുള്ള വ്യത്യസ്ത സിലബസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പഠനനിലവാരം മനസിലാക്കാൻ സഹായിക്കുന്ന ദേശീയപഠനനിലവാര സർവേയാണ് നാഷണൽ അച്ചീവ്‌മെൻറ്​ സർവേ. വിദ്യാഭ്യാസത്തിൽ ഏറെ വൈവിധ്യങ്ങളും, വ്യത്യസ്ത സിലബസുകളും, പഠനബോർഡുകളുമുള്ള ഇന്ത്യയിൽ അക്കാദമിക നിലവാരത്തിന്റെ ദേശീയ ഏകകമായി പരിഗണിക്കുന്നത് നാഷണൽ അച്ചീവ്‌മെൻറ്​ സർവേയുടെ പ്രോഗ്രസ് റിപ്പോർട്ടാണ്. ദേശീയതലത്തിൽ തയ്യാറാക്കുന്ന മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉപയോഗിച്ച് ഒരേ ദിവസം, ഒരേ സമയമാണ് വിവിധ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നാസ് പരീക്ഷ നടത്തുന്നത്. എൻ.സി.ഇ.ആർ.ടി. തയാറാക്കിയ ദേശീയ സിലബസിന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങൾ തയാറാക്കുന്നത്. ദേശീയതലത്തിലെയും, സംസ്ഥാന- ജില്ലാ തലങ്ങളിലെയും, ഭിന്നവിഷയമേഖലകളിലെയും പഠനനിലവാരം തിരിച്ചറിയാൻ നാസ് സർവേയാണ് സഹായകമാവുന്നത്. രാജ്യത്തും സംസ്ഥാനങ്ങളിലും വിദ്യാഭ്യാസമേഖലയിലെ നയരൂപീകരണത്തിനും ഗുണനിലവാര വിലയിരുത്തലിനും, പാഠ്യപദ്ധതി പരിഷ്‌കാരങ്ങൾക്കും, പഠന നിലവാരമുയർത്തുന്നതിനുള്ള പുതുപദ്ധതികൾക്കും പ്രചോദകമായിമാറുന്നത് നാസ് പഠനമാണ്. അതുകൊണ്ടുതന്നെ ദേശീയ -സംസ്ഥാന വിദ്യാഭ്യാസ ഏജൻസികൾ നാസ് പഠനഫലത്തെ ഏറെ സൂക്ഷ്മതയോടെ സമീപിക്കാറുണ്ട്.

ഇന്ത്യയുടെ വിദ്യാഭ്യാസ വ്യവസ്ഥയിൽ ഏറെക്കാലം മുമ്പുതന്നെ നിലനിന്നിരുന്ന സാമൂഹ്യ-സാമ്പത്തിക - സാംസ്‌കാരിക വിടവുകൾക്കൊപ്പം ഡിജിറ്റൽ വിടവു കൂടി രൂപപ്പെട്ടതോടെ മാർജിനലൈസ്ഡ് വിഭാഗങ്ങളുടെ വിദ്യാഭ്യാസാവസരത്തെ അത് കാര്യമായി ബാധിച്ചു. / Photo : Ashok Tangde, PARI

2017-ലാണ് അവസാന നാഷണൽ അച്ചീവ്‌മെൻറ്​ സർവേ നടന്നത്. മൂന്നു വർഷത്തിനുശേഷം 2020-ൽ നാസ് നടക്കേണ്ടിയിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്‌കൂളുകൾ അടച്ചതിനാൽ നടന്നില്ല. 2021 നവംബർ 12-ാം തീയതിയിലാണ് ഇപ്പോൾ പുറത്തുവിട്ട സർവേയ്ക്കാധാരമായ പരീക്ഷ നടന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട 733 ജില്ലകളിലെ 1,23,729 സ്‌കൂളുകളാണ് നാസ് -2021 ന്റെ ഭാഗമായത്. 3, 5, 8, 10 ക്ലാസുകളിലെ പഠനനിലവാരമാണ് നാസ് - 2021 പരിഗണിച്ചത്. മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും ഭാഷ, ഗണിതം, പരിസരപഠനം എന്നിവയും എട്ടാം ക്ലാസിൽ ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയും പത്താംക്ലാസിൽ പ്രാദേശിക ഭാഷ, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളിലുമാണ് പഠനനിലവാരം പരിശോധിച്ചത്. ഓരോ ക്ലാസിലും വിവിധ വിഷയങ്ങൾക്കായി എൻ.സി.ഇ.ആർ.ടി. പുറത്തിറക്കിയ പഠനഫലങ്ങൾ (Learning Outcomes) അടിസ്ഥാനമാക്കിയാണ് ചോദ്യമാതൃകകൾ തയാറാക്കിയത്. ഓരോ ക്ലാസിലും വിദ്യാർഥി ആർജിക്കേണ്ട അറിവ്, ശേഷികൾ, മനോഭാവങ്ങൾ എന്നിവയാണ് പഠനനേട്ടങ്ങളിലൂടെ വിലയിരുത്തപ്പെടുന്നത്.

അഞ്ചാം ക്ലാസിൽ ഭാഷയിൽ ദേശീയനിലവാരത്തിനു മുകളിലും പരിസരപഠനത്തിൽ ദേശീയ നിലവാരത്തിനൊപ്പവുമാണ് കേരളം. എന്നാൽ ഗണിതത്തിൽ ഏറെ പിന്നിലാണ്.

മൂന്നാം ക്ലാസിലെ 6,55,128 കുട്ടികളും അഞ്ചിലെ 6,46,975 കുട്ടികളും എട്ടിലെ 1,20,477 കുട്ടികളും പത്തിലെ 13,80,879 കുട്ടികളുമുൾപ്പെടെ 38,87,759 കുട്ടികളായാണ് നാസ് പഠനസർവേയിൽ പങ്കെടുത്തത്. യൂഡൈസ് ഡേറ്റ ഉപയോഗപ്പെടുത്തി ഗ്രാമം/നഗരം, ഗവൺമെൻറ്​/ എയിഡഡ് / അൺ എയിഡഡ് / കേന്ദ്ര ഗവൺമെൻറ്​ സ്‌കൂളുകൾ, ജെൻഡർ, സോഷ്യൽ ഗ്രൂപ്പ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളുടെ പഠനനിലവാരം വിലയിരുത്തിയിട്ടുണ്ട്. എൻ.സി.ഇ.ആർ.ടി., സി.ബി.എസ്.ഇ., എൻ.എസ്.ഇ., നിതി ആയോഗ്, യൂനിസെഫ് എന്നീ വിദ്യാഭ്യാസ ഏജൻസികളുടെ സംയുക്ത പ്രവർത്തനങ്ങളിലൂടെയാണ് ബൃഹത്തായ നാഷണൽ അച്ചീവ്‌മെൻറ്​ സർവേ നടത്തുന്നത്. നാസ് - 2021 നടത്താൻ തെരഞ്ഞെടുത്ത ഏജൻസി സി.ബി.എസ്.ഇ. ആയിരുന്നു. എന്നാൽ ചോദ്യങ്ങളും വിലയിരുത്തൽ ഫ്രെയിംവർക്കും തയാറാക്കിയത് എൻ.സി.ഇ.ആർ.ടി.യാണ്. സംസ്ഥാനങ്ങൾ നിയമിക്കുന്ന സ്റ്റേറ്റ് നോഡൽ ഓഫീസർമാരാണ് സംസ്ഥാനതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്റ്റേറ്റ് നോഡൽ ഓഫീസറെ സഹായിക്കാൻ ഡിസ്ട്രിക്ട് നോഡൽ ഓഫീസർമാരും സ്‌കൂൾതലത്തിൽ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരുമുണ്ട്. കൂടാതെ ഡിസ്ടിക്ട് ലെവൽ കോ-ഓർഡിനേറ്റേഴ്‌സും, റിസോഴ്‌സ് സെന്റർ കസ്റ്റോഡിയൻമാരും സ്‌കൂൾതല ഒബ്‌സർവർമാരുമുണ്ട്. വളരെ വിപുലമായ ആസൂത്രണവും തയാറെടുപ്പുകളും മനുഷ്യവിഭവശേഷിയും, സാമ്പത്തികവും നാസ് പഠനസർവേയുടെ നിർവഹണത്തിനുപിന്നിലുണ്ട്. വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന ഇത്തരമൊരു സമഗ്രപഠനം മറ്റെവിടെയും നടക്കുന്നില്ല.

വിമർശനങ്ങൾ

കോവിഡ് പ്രതിസന്ധി വിദ്യാഭ്യാസമേഖലയെ പിടിച്ചുലച്ച ഘട്ടത്തിൽ ഒരു ദേശീയനിലവാരപഠനം നടത്തിയതിന്റെ യുക്തി പല കോണുകളിൽ നിന്ന്​ഉയരുന്നുണ്ട്. പരിമിതമായ ഓൺലൈൻ പഠനത്തെ മാത്രം ആശ്രയിച്ചിരുന്ന വിദ്യാർഥികളിൽ പഠനവിടവ് പരിഹരിക്കുന്നതിനും പരിഹാരബോധനത്തിനുമുള്ള സാഹചര്യങ്ങൾ ഒരുക്കിയിട്ടാവണമായിരുന്നു സർവേ നടത്തേണ്ടിയിരുന്നുവെന്നതാണ് പ്രധാന വാദം. വിദ്യാഭ്യാസത്തിന്റെ ഫെഡറൽ സ്വഭാവത്തെയും സംസ്ഥാന ബോർഡുകളുടെ സിലബസിനെയും പരിഗണിക്കാതെ ഏകപക്ഷീയമായി ദേശീയ സിലബസിനെ മാത്രം ആശ്രയിച്ച് ചോദ്യമാതൃകകൾ തയാറാക്കുന്നത് നീതികരിക്കാവുന്നതല്ല എന്ന കാര്യം ചില സംസ്ഥാനങ്ങൾ ഉന്നയിക്കുന്നുണ്ട്. പഠനനേട്ടം എന്ന ഒരൊറ്റ ഘടകത്തെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന മൾട്ടിപ്പിൾ ചോദ്യമാതൃകകളിലൂടെ കുട്ടിയുടെ യഥാർഥ പഠനനിലവാരം അളക്കുന്നതെങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്. പഠനമെന്ന പ്രക്രിയയെ നാസ് സമഗ്രമായി സമീപിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഭാഷാവൈവിധ്യങ്ങളും സാമൂഹികവിഭജനങ്ങളും, സാംസ്‌കാരികവൈവിധ്യങ്ങളും നിലനിൽക്കുന്ന ഇന്ത്യയിൽ ഒരു ഏകീകൃത പരീക്ഷയുടെ സാംഗത്യവും വിമർശനവിധേയമാക്കപ്പെടുന്നുണ്ട്. വിമർശനങ്ങൾ നിലനിൽക്കുമ്പോഴും ദേശീയതലത്തിലും സംസ്ഥാന - ജില്ലാ തലങ്ങളിലും ജെൻഡർ സാമൂഹിക വിഭാഗങ്ങളിലും വ്യത്യസ്ത വിഷയമേഖലകളിലും രാജ്യം എവിടെ നിൽക്കുന്നുവെന്ന് വിലയിരുത്താൻ സഹായകമായ മറ്റൊരു സംവിധാനമില്ല എന്നതാണ് നാഷണൽ അച്ചീവ്‌മെന്റ് സർവേയെ പ്രസക്തമാക്കുന്നത്.

ഇതിനുമുമ്പു നടന്ന പഠനനിലവാരസർവേകളിലും നിതി ആയോഗിന്റെ സർവേയിലും മികച്ച സ്‌കോറുകൾ നേടി ദേശീയനിലവാരത്തിനും മറ്റു സംസ്ഥാനങ്ങൾക്കും ഏറെ മുന്നിലുണ്ടായിരുന്ന കേരളമാണ് ഇപ്പോൾ ദേശീയ നിലവാരത്തിനടുത്തെത്താൻ പാടുപെടുന്നത്.

ഇന്ത്യൻ വിദ്യാഭ്യാസ യാഥാർത്ഥ്യങ്ങൾ

ഇന്ത്യൻ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന അസ്വസ്ഥജനകമായ യാഥാർഥ്യങ്ങളിലേയ്ക്കുള്ള ചൂണ്ടുപലകയാകുന്നുണ്ട് 2021-ലെ നാസ് സർവേ. 2021-ൽ ‘പിസ’ (പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡൻറ്​ അസസ്‌മെൻറ്​) എന്ന രാജ്യാന്തര വിദ്യാഭ്യാസനിലവാര പരീക്ഷയിൽ പങ്കെടുക്കേണ്ടിയിരുന്ന രാജ്യമാണ് ഇന്ത്യ. 2009-ലാണ് ഇന്ത്യ ആദ്യമായി ‘പിസ’യിൽ പങ്കെടുത്തത്. അന്ന് 74 രാജ്യങ്ങൾ പങ്കെടുത്തതിൽ 73-ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. 2009-ലെ ദയനീയ പ്രകടനത്തെത്തുടർന്നാവാം പിന്നീട് നടന്ന ‘പിസ’ അസസ്‌മെന്റുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. കേന്ദ്രീയ വിദ്യാലയങ്ങളെയും, കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഢിനെയും ഉൾപ്പെടുത്തി 2021-ലെ പിസയിൽ പങ്കെടുക്കാൻ ഗവൺമെൻറ്​ തയാറായിയെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടർന്ന് അത് മാറ്റിവെച്ചു. ഈ വർഷമോ, അടുത്തവർഷമോ പിസ നടക്കാനിടയുള്ള സാഹചര്യത്തിലാണ് നാസ് പഠനസർവേഫലം പുറത്തുവരുന്നത്.

Illustration : Labani Jangal, PARI

ലോക്ഡൗണും, കൂട്ടപലായനങ്ങളും, അടച്ചുപൂട്ടലുകളും ഇന്ത്യയിൽ വലിയ പഠനപ്രതിസന്ധിയും, പഠനനഷ്ടവുമുണ്ടാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിനു കുട്ടികൾ സ്‌കൂളുകൾ ഉപേക്ഷിച്ച് ബാലവേലയിലേക്കും ബാല്യവിവാഹങ്ങളിലേക്കും ചെന്നുപെട്ടിട്ടുണ്ട്. ഓൺലൈൻ പഠനരീതിയിലേക്കുള്ള മാറ്റം വിദ്യാർഥികൾക്കിടയിൽ വലിയതോതിൽ ഡിജിറ്റൽ വിഭജനത്തിനും പഠനവിടവിനും കാരണമായി. കേരളത്തിൽപ്പോലും ഡിജിറ്റൽ ഡിവൈസ് ലഭ്യമല്ലാത്തതിന്റെ പേരിൽ കുട്ടി ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായി. ഇന്ത്യയുടെ വിദ്യാഭ്യാസ വ്യവസ്ഥയിൽ ഏറെക്കാലം മുമ്പുതന്നെ നിലനിന്നിരുന്ന സാമൂഹ്യ-സാമ്പത്തിക - സാംസ്‌കാരിക വിടവുകൾക്കൊപ്പം ഡിജിറ്റൽ വിടവു കൂടി രൂപപ്പെട്ടതോടെ മാർജിനലൈസ്ഡ് വിഭാഗങ്ങളുടെ വിദ്യാഭ്യാസാവസരത്തെ അത് കാര്യമായി ബാധിച്ചു.

നിതി ആയോഗിന്റെ റിപ്പോർട്ട്, നാഷണൽ സാംപിൾ ഓർഗനൈസേഷൻ റിപ്പോർട്ട്, വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന പാർലമെന്ററി സമിതി റിപ്പോർട്ട് എന്നിവയെല്ലാം മുമ്പ് ഇന്ത്യയിലെ ഡിജിറ്റൽ അന്തരത്തെ സംബന്ധിക്കുന്ന യാഥാർഥ്യങ്ങൾ വെളിവാക്കിയിട്ടുണ്ട്. നാസ് -2021 സർവേയിൽ പങ്കെടുത്ത വിദ്യാർഥികളിൽ 24% പേർ ഡിജിറ്റൽ ഉപകരണലഭ്യതയില്ലാത്തവരും 38% പേർ പാൻഡമിക് ഘട്ടത്തിൽ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയാത്തവരുമാണ്. റിപ്പോർട്ടിലെ ശ്രദ്ധേയ കാര്യം, 70% വിദ്യാർഥികളും ഓൺലൈൻ - ഡിജിറ്റൽ പഠനരീതിയോട് വിമുഖരാണ് എന്നതാണ്. സ്‌കൂൾ എന്ന സുരക്ഷിത സാമൂഹിക കേന്ദ്രത്തിന്റെ പ്രസക്തിയും പ്രാധാന്യവും, അധ്യാപക-വിദ്യാർഥി ബന്ധത്തിന്റെ ജൈവികതയും അരക്കിട്ടുറപ്പിക്കുന്നുവെന്നത് നാസ് -2021 പഠനത്തിന്റെ എടുത്തുപറയേണ്ട ഫലങ്ങളിലൊന്നാണ്. പരിമിതികളുണ്ടെങ്കിലും, ക്ലാസുമുറിയും, മുഖാമുഖപഠനവും, സ്‌കൂളും ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഇപ്പോഴും ഏറെ പ്രിയപ്പെട്ടതാവുന്നുവെന്ന ദേശീയപഠനനിലവാര സർവേയുടെ കണ്ടെത്തൽ വിദ്യാഭ്യാസ പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും പുതിയ സമീപനങ്ങൾക്കും ചിന്തകൾക്കും കാരണമായിത്തീരേണ്ടതാണ്.

ഡിജിറ്റൽ സങ്കേതങ്ങളും ഉപകരണങ്ങളും വിദ്യാഭ്യാസം നടക്കുന്നുവെന്ന പ്രതീതി മാത്രമാണ് സൃഷ്ടിച്ചത്. ഓൺലൈൻ വിദ്യാഭ്യാസം കേരളത്തിലെ വിദ്യാഭ്യാസക്രമത്തിൽ പ്രത്യേകിച്ചൊരു മാറ്റവുമുണ്ടാക്കിയില്ലയെന്നാണ് നാസ് പഠന റിപ്പോർട്ടിന്റെ കണ്ടെത്തൽ.

2017-ൽ നിന്ന് 2021-ലെത്തുമ്പോൾ പഠനത്തിനുവിധേയമാക്കിയ ക്ലാസുകളിലെല്ലാം വലിയതോതിൽ നിലവാരത്തകർച്ചയുണ്ടായിട്ടുണ്ട്. ദേശീയതലത്തിൽ മൂന്നാം ക്ലാസിൽ 2017-ൽ ഭാഷയിൽ സ്‌കോർ 68%, ഗണിതത്തിൽ 64%, പരിസരപഠനത്തിൽ65% വീതം ആയിരുന്നുവെങ്കിൽ 2021-ൽ അത് യഥാക്രമം 62%, 57%, 57% വുമായി കുറഞ്ഞു. അഞ്ചാം ക്ലാസിൽ ഭാഷയിൽ 58%, ഗണിതത്തിൽ 53%, പരിസരപഠനത്തിൽ 57% ആയിരുന്നെങ്കിൽ 2021-ൽ 55% , 44% ,48% എന്നിങ്ങനെ കുറഞ്ഞു. എട്ടിൽ ഭാഷയിലെ 57%, 53% ആയും ഗണിതത്തിലെ 42% , 36% ആയും, സാമൂഹ്യശാസ്ത്രത്തിലെ 44% ,39% ആയും മാറി. 2017-ൽ പത്താം ക്ലാസിനെ പരിഗണിച്ചിട്ടില്ലാത്തതിനാൽ 2021 മായി താരതമ്യം സാധ്യമല്ല. എന്നിരുന്നാലും എല്ലാ വിഷയങ്ങളിലും അമ്പതുശതമാനത്തിൽ താഴെ മാത്രമാണ് പത്താം ക്ലാസിലെ ദേശീയപഠനനിലവാരം. വിദ്യാഭ്യാസത്തിലെ ലഭ്യതയ്ക്കും (Access) തുല്യതയ്ക്കും(Equity) ഒപ്പം ഇന്ത്യൻ വിദ്യാഭ്യാസത്തിൽ അടിയന്തിരമായി ഉണ്ടാവേണ്ട ഗുണനിലവാരം (Quality) ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് നാസ് - 2021 ദിശാസൂചിയാവേണ്ടത്.

കേരളം എവിടെയാണ്​?

2021 ലെ നാഷണൽ അച്ചീവ്മെൻറ്​ സർവേയുടെ പഠനഫലം കേരളത്തിനു ശുഭപ്രതീക്ഷ നൽകുന്നില്ല. ദേശീയതലത്തിലും പഠനനിലവാരം കുറഞ്ഞിട്ടുണ്ടെങ്കിലും അത് നമുക്ക് ആശ്വാസത്തിന്​ വക നൽകുന്നില്ല. മൂന്നാം ക്ലാസിൽ ഭാഷയിലും, ഗണിതത്തിലും പരിസരപഠനത്തിലും ദേശീയ ശരാശരിയേക്കാൾ മികച്ച നിലവാരമാണ് കേരളത്തിനുള്ളത്. എന്നാൽ പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ കേരളത്തിനുമുന്നിലുണ്ട്. അഞ്ചാം ക്ലാസിൽ ഭാഷയിൽ ദേശീയനിലവാരത്തിനു മുകളിലും പരിസരപഠനത്തിൽ ദേശീയ നിലവാരത്തിനൊപ്പവുമാണ് കേരളം. എന്നാൽ ഗണിതത്തിൽ ഏറെ പിന്നിലാണ്. എട്ടാം ക്ലാസിൽ ഭാഷയിലും സയൻസിലും ദേശീയ ശരാശരിക്കുമുകളിൽ നിൽക്കുമ്പോൾ ഗണിതത്തിലും സാമൂഹ്യശാസ്ത്രത്തിലും പിന്നിലാണ്. പത്താം ക്ലാസിൽ ഭാഷ, സാമൂഹ്യശാസ്ത്രം, സയൻസ് എന്നിവയിൽ ദേശീയ നിലവാരത്തേക്കാൾ മുന്നിലും ഗണിതത്തിൽ പിന്നിലുമാണ്. പഞ്ചാബ്, രാജസ്ഥാൻ, ബംഗാൾ, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ മിക്ക വിഷയങ്ങളിലും കേരളത്തിനുമുകളിലാണ്. ഇതിനുമുമ്പു നടന്ന പഠനനിലവാരസർവേകളിലും നിതി ആയോഗിന്റെ സർവേയിലും മികച്ച സ്‌കോറുകൾ നേടി ദേശീയനിലവാരത്തിനും മറ്റു സംസ്ഥാനങ്ങൾക്കും ഏറെ മുന്നിലുണ്ടായിരുന്ന കേരളമാണ് ഇപ്പോൾ ദേശീയ നിലവാരത്തിനടുത്തെത്താൻ പാടുപെടുന്നത്. ഇത് കേരളത്തിലെ വിദ്യാഭ്യാസക്രമത്തിലുണ്ടാവേണ്ട അടിയന്തരമായ അക്കാദമിക നിലവാരമുറപ്പാക്കലിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു.

മൂന്നാം ക്ലാസിൽ ഭാഷയിലും, ഗണിതത്തിലും പരിസരപഠനത്തിലും ദേശീയ ശരാശരിയേക്കാൾ മികച്ച നിലവാരമാണ് കേരളത്തിനുള്ളത്. എന്നാൽ പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ കേരളത്തിനുമുന്നിലുണ്ട് / Photo : Muthuvadathur v v l p s, fb page

കേരളത്തിലെ വിദ്യാഭ്യാസം :അനിവാര്യമായ തിരുത്തലുകൾ

ലോകത്തെ ഏറ്റവും വലിയ സൈക്കോ - സോഷ്യൽ എക്‌സ്‌പെരിമെന്റായി യു.എൻ. നിരീക്ഷിച്ച കോവിഡ് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കേരളത്തിലെ വിദ്യാഭ്യാസമേഖലയിലും സൃഷ്ടിച്ചത്. ഡിജിറ്റൽ സങ്കേതങ്ങളും ഉപകരണങ്ങളും വിദ്യാഭ്യാസം നടക്കുന്നുവെന്ന പ്രതീതി മാത്രമാണ് സൃഷ്ടിച്ചത്. ഓൺലൈൻ വിദ്യാഭ്യാസം കേരളത്തിലെ വിദ്യാഭ്യാസക്രമത്തിൽ പ്രത്യേകിച്ചൊരു മാറ്റവുമുണ്ടാക്കിയില്ലയെന്നാണ് നാസ് പഠന റിപ്പോർട്ടിന്റെ കണ്ടെത്തൽ. ഗ്രാമീണ, മലയോര മേഖലയിലും ഗോത്ര - ആദിവാസി വിഭാഗങ്ങളിലും എഴുത്ത്, വായന, ഗണിതം ഉൾപ്പെടെയുള്ള അടിസ്ഥാനശേഷികളിൽ ചോർച്ചയുണ്ടായി. ഓരോ ഘട്ടത്തിലും, ക്ലാസിലും ഉറപ്പാക്കേണ്ട പഠനനേട്ടങ്ങൾ ഉറപ്പാക്കാനാവുന്നില്ല എന്നതാണ് കേരളത്തിലെ അക്കാദമിക മേഖല നേരിടുന്ന പ്രധാന പ്രശ്‌നം. ഭാഷയിലും ഗണിതത്തിലും പഠനം ഉറപ്പാക്കപ്പെടണമെന്ന നിഷ്‌കർഷയില്ലാതെ പോകുമ്പോൾ അക്കാദമിക നിലവാരത്തകർച്ചയുണ്ടാവുന്നു. ഓരോ സ്‌കൂളും കുട്ടികളുടെ പഠനനേട്ടത്തിൽ എവിടെ നിൽക്കുന്നുവെന്നതിനെ സംബന്ധിക്കുന്ന കാഴ്ചപ്പാട് രൂപീകരിക്കുക എന്നതാണ് വികേന്ദ്രീകൃതമായി പഠനം ഉറപ്പിക്കാനുള്ള പ്രായോഗിക സമീപനം. ചെറിയ ക്ലാസുകളിൽ നിന്ന് ഉയർന്ന ക്ലാസുകളിലേക്ക് പോകുമ്പോൾ പഠനനിലവാരം കുറഞ്ഞുവരുന്നുവെന്നതിന് 2021-ലെ നാസ് പഠനറിപ്പോർട്ടും അടിവരയിടുന്നു. ഹൈസ്‌കൂൾ പഠനം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കും പത്താം ക്ലാസിൽ സബ്ജക്ട് മിനിമം ഉറപ്പാക്കേണ്ടതിലേക്കും ഇത് വിരൽചൂണ്ടുന്നുണ്ട്. വ്യത്യസ്ത വിഷയമേഖലകളിൽ ദേശീയ സിലബസിനോട് കിടപിടിക്കാവുന്ന പാഠപുസ്തകങ്ങളും ഉള്ളടക്കമേഖലയും, പഠനസമീപനങ്ങളും ഇല്ലാതെവരുമ്പോൾ ദേശീയ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി നടത്തുന്ന മത്സരപരീക്ഷകളിൽ നിന്ന് കേരളത്തിലെ കുട്ടികൾ പിന്തള്ളപ്പെടാനിടയുണ്ട്. നീറ്റ്, ജെ.ഇ.ഇ., സി.യു.ഇ.ടി., ക്ലാറ്റ് പോലുള്ള ദേശീയതല മത്സരപരീക്ഷകൾ വിദ്യാർഥികൾക്കു മുന്നിലുണ്ട് എന്നതും നാം പരിഗണിക്കണം. ഗണിത- ശാസ്ത്ര - സാമൂഹികശാസ്ത്ര പഠനമേഖലകളുടെ സിലബസ് -പാഠ പുസ്തകരൂപീകരണത്തിൽ ഇതിന് ഏറെ പ്രാധാന്യമുണ്ട്. പാഠ്യപദ്ധതിയിലെ മികച്ച രാജ്യാന്തര മാതൃകകൾ ഇനി നടക്കാൻ പോകുന്ന കരിക്കുലം പരിഷ്‌കരണത്തിൽ കേരള സാഹചര്യങ്ങൾക്കനുസൃതമായി കടന്നുവരണം.

പൊതുവിഭാഗത്തിൽ നിന്നും, മറ്റ് സംസ്ഥാനങ്ങളിലെ പട്ടികവർഗവിഭാഗങ്ങളിൽ നിന്നും അക്കാദമിക നിലവാരത്തിൽ ഏറെ താഴെയാണ് കേരളത്തിലെ പട്ടികവർഗ വിഭാഗങ്ങളെന്ന യാഥാർഥ്യം ദേശീയപഠനനിലവാര സർവേയിലെ സോഷ്യൽ ഗ്രൂപ്പുകളെ സംബന്ധിച്ചുള്ള റിപ്പോർട്ടിന്റെ വിശകലനത്തിൽ നിന്നു വ്യക്തമാണ്

കേരളം 76.6% സ്‌കോർ നേടി ഒന്നാമതെത്തിയ നിതി ആയോഗ് റിപ്പോർട്ടിൽ കേരളത്തിലെ പട്ടികവർഗ വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്കും, പഠനനിലവാരത്തകർച്ചയും സൂചിപ്പിച്ചിരുന്നു. പഠനമുപേക്ഷിക്കുന്ന കുട്ടികളെ തിരിച്ചെത്തിക്കുന്നതിൽ നാം മറ്റു സംസ്ഥാനങ്ങൾക്ക് പിന്നിലാണെന്ന നിതി ആയോഗിന്റെ റിപ്പോർട്ടിലെ നിരീക്ഷണം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്നാണ് നാസ് -2021 റിപ്പോർട്ടിലെ കണക്കുകളും വ്യക്തമാക്കുന്നത്. പൊതുവിഭാഗത്തിൽ നിന്നും, മറ്റ് സംസ്ഥാനങ്ങളിലെ പട്ടികവർഗവിഭാഗങ്ങളിൽ നിന്നും അക്കാദമിക നിലവാരത്തിൽ ഏറെ താഴെയാണ് കേരളത്തിലെ പട്ടികവർഗ വിഭാഗങ്ങളെന്ന യാഥാർഥ്യം ദേശീയപഠനനിലവാര സർവേയിലെ സോഷ്യൽ ഗ്രൂപ്പുകളെ സംബന്ധിച്ചുള്ള റിപ്പോർട്ടിന്റെ വിശകലനത്തിൽ നിന്നു വ്യക്തമാണ്. അസസ്‌മെന്റിലും അധ്യാപക പരിശീലനങ്ങളിലും നാം തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ മാർക്ക് ദാനമായും അധ്യാപകപരിശീലനങ്ങൾ അനുഷ്ഠാനങ്ങളായും തുടരുന്നുവെന്ന വിമർശനങ്ങൾ ശക്തമാണ്. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വിദേശങ്ങളിലെ അക്കാദമിക സ്ഥാപനങ്ങളിലും, ഐ.ഐ.ടി.കളിലും, ഐ.ഐ.എമ്മുകളിലും അധ്യാപകർക്ക് ഉള്ളടക്കത്തിലും മാറിയ ബോധനശാസ്ത്രസമീപനങ്ങളിലും പരിശീലനം നൽകുന്നത് കേരളം കാണാതെപോകരുത്. അധ്യാപകനിലവാരം ഉയരുകയെന്നാൽ വിദ്യാർഥികളുടെ നിലവാരവും ഉയരുന്നുവെന്നതാണർഥം.

കേരളത്തിന്റെ പ്രോഗ്രസ് കാർഡിൽ സാമൂഹികവിഭാഗങ്ങൾ തമ്മിലും പ്രദേശങ്ങൾ തമ്മിലുമുള്ള അന്തരം ഏറെ പ്രകടമാണ്. പിന്നാക്ക-ഗോത്രവിഭാഗങ്ങൾ ഏറെയുള്ള വയനാട്, ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളുടെ അക്കാദമിക നിലവാരം മറ്റു ജില്ലകളെ അപേക്ഷിച്ച് പിന്നിലാണെന്ന യാഥാർഥ്യം നാസ് സർവേ അവതരിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസപദ്ധതികളുടെ ആസൂത്രണത്തിലും നിർവഹണത്തിലും പ്രാദേശികവും സാമൂഹികവുമായ അക്കാദമിക അനുരൂപീകരണസാധ്യതകൾ ഉണ്ടാവേണ്ടതിന്റെ പ്രാധാന്യം നാസ് -2021 വ്യക്തമാക്കുന്നത് ഗവൺമെന്റുകൾ പരിഗണിക്കേണ്ടതുണ്ട്.
അടിസ്ഥാനസൗകര്യങ്ങളിലെ അന്തർദേശീയ നിലവാരമെന്ന ആശയം അക്കാദമികതയുടെ കൂടി അന്തർദേശീയ നിലവാരമാകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് 2021-ലെ നാഷണൽ അച്ചീവ്‌മെൻറ്​ സർവേ റിപ്പോർട്ട് കേരളത്തെ നയിക്കേണ്ടത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments