പാഠ്യപദ്ധതികൾക്ക് വേണം അടിയന്തിര ജെന്റർ ഓഡിറ്റ്; വിദ്യാഭ്യാസ മന്ത്രിക്ക് മലയാളപ്പെൺകൂട്ടത്തിന്റെ നിവേദനം

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14- വിഭാവനം ചെയ്യുന്ന ലിംഗസമത്വം യാഥാർത്ഥ്യമാവണമെങ്കിൽ പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും, ബോധനരീതികളിലും, വിദ്യാലയ അന്തരീക്ഷത്തിലും കാലാനുസൃതമായ ധാരാളം മാറ്റങ്ങൾ ഇനിയും വരുത്തേണ്ടതുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയിൽ നടപ്പിലാവേണ്ട പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാഭ്യാസമന്ത്രിക്ക് 'മലയാളപ്പെൺകൂട്ടം' കൂട്ടായ്മ നൽകുന്ന നിവേദനം

Open letter

ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം തുടങ്ങിയ ആശയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിക്കൊണ്ട് കേരളപാഠ്യപദ്ധതി അധികം വൈകാതെ തന്നെ നവീകരിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയെ "മലയാളപ്പെൺകൂട്ടം' വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ലിംഗനീതിയെക്കുറിച്ചുള്ള ആശയങ്ങളും അവബോധങ്ങളും മുമ്പത്തെക്കാൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനികകാലത്ത് കേരളത്തിലെ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടും പാഠപുസ്തകങ്ങളും ഏറ്റവും പുരോഗമനപരവും മാതൃകാപരവും ആയിരിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങളും ലക്ഷ്യങ്ങളും പാഠ്യപദ്ധതിയിൽ പ്രതിഫലിക്കേണ്ടതുണ്ടെന്നും അവ നേടിയെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഉള്ളടക്കവും വിനിമയ പ്രക്രിയയും തെരഞ്ഞെടുക്കേണ്ടതുണ്ടെന്നും പാഠ്യപദ്ധതിയുടെ ആമുഖത്തിൽത്തന്നെ പറയുന്നുണ്ടല്ലോ. എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14- വിഭാവനം ചെയ്യുന്ന ലിംഗസമത്വം യാഥാർത്ഥ്യമാവണമെങ്കിൽ പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും, ബോധനരീതികളിലും, വിദ്യാലയ അന്തരീക്ഷത്തിലും കാലാനുസൃതമായ ധാരാളം മാറ്റങ്ങൾ ഇനിയും വരുത്തേണ്ടതുണ്ട്. അതിനുള്ള ചില നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് ഈ കത്ത്. സ്ത്രീകളെക്കുറിച്ച് പൊതുസമൂഹത്തിൽ കാലങ്ങളായി നിലനില്ക്കുന്ന സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടുകളും സമീപനങ്ങളും പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കം ഒഴിവാക്കാനും ലിംഗരാഷ്ട്രീയാവബോധം പഠനപ്രവർത്തനങ്ങളുടെ ഭാഗമായിത്തന്നെ കുട്ടികൾ ആർജ്ജിക്കാനും താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കേരളത്തിൽ നിലവിലുള്ളപാഠ്യപദ്ധതിയിൽ പ്രീപ്രൈമറിതൊട്ട് ഹയർസെക്കൻഡറി വരെയുള്ള ക്ലാസ്സുകളിലെ വിവിധ പാഠപുസ്തകങ്ങളും ബോധനപ്രക്രിയകളും തീർത്തും ലിംഗനിരപേക്ഷമായ തരത്തിലല്ല തയ്യാറാക്കിയിട്ടുള്ളത്. ലിംഗവിവേചനസ്വഭാവമുള്ള സമീപനം പലതരത്തിൽ ഇവയിൽ സൂക്ഷ്മമായും പ്രകടമായും ഉണ്ട്. കേരളത്തിലെ സാമൂഹ്യ സാഹചര്യത്തിൽ സ്ത്രീകൾ, ഇതരലിംഗവിഭാഗത്തിൽപ്പെടുന്നവർ എന്നിവർ വളരെക്കാലമായി അനുഭവിച്ചു വരുന്ന രണ്ടാംതരം സമീപനവും അനുദിനം കൂടിവരുന്ന ഹിംസാത്മകതയും മാറണമെങ്കിൽ വിദ്യാഭ്യാസപദ്ധതിയുടെ അടിത്തട്ടുമുതൽ തന്നെ ലിംഗപദവീവ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും തുല്യതയോടെ ഉൾക്കൊള്ളുന്ന സമീപനം ഉണ്ടാവേണ്ടതാണ്. അതിനാൽ, നിലവിലുള്ള പാഠ്യപദ്ധതിയെയും പാഠപുസ്തകങ്ങളെയും പഠനപ്രക്രിയയകളെയും വിദ്യാലയപ്രവർത്തനങ്ങളെയും അടിയന്തരമായി ഒരു ജെൻഡർ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതുണ്ട്.

2. നമ്മുടെ വിദ്യാഭ്യാസരംഗം നിലവിൽ എഴുപതു ശതമാനത്തോളം സ്ത്രീപങ്കാളിത്തമുള്ള ഒരു തൊഴിൽമേഖലയാണെങ്കിലും പാഠ്യപദ്ധതിനവീകരണവുമായി ബന്ധപ്പെട്ട സമിതികളിൽ നിലവിൽ നാമമാത്രമായ സ്ത്രീപ്രാതിനിധ്യമാണുള്ളത്. അതിനാൽ, പാഠ്യപദ്ധതിപരിഷ്കരണ ശില്പശാലകൾ, പാഠപുസ്തകസമിതി എന്നിവയിൽ നിലവിലുള്ള അമിതമായ പുരുഷപങ്കാളിത്തം ഒഴിവാക്കി തുല്യാനുപാതത്തിലുള്ള സ്ത്രീപ്രാതിനിധ്യം ഉറപ്പ് വരുത്താൻ കഴിയണം. അതോടൊപ്പം ഇത്തരം സമിതികളിൽ ക്വിയർ(Queer) വ്യക്തികളുടെ പങ്കാളിത്തവും ഉണ്ടാവേണ്ടതുണ്ട്. പാഠ്യപദ്ധതി/പാഠപുസ്തകം എന്നിവയുടെ മേൽനോട്ടത്തിനുള്ള വിദഗ്ധസമിതികളിൽ കേരളത്തിലെ ലിംഗ രാഷ്ട്രീയവബോധമുള്ള അക്കാദമിക്കുകളെയും സാംസ്കാരിക പ്രവർത്തകരെയും ഉൾപ്പെടുത്തുകയും അവരുടെ തെരഞ്ഞെടുപ്പ് ലിംഗപരവും സാമൂഹ്യവുമായ തുല്യപ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാവുകയും വേണം.

പാഠ്യപദ്ധതി നവീകരണത്തോടൊപ്പം വളരെ പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട മറ്റൊരു പ്രവർത്തനം അധ്യാപകർക്കുള്ള ജെൻഡർ സെൻസിറ്റിവിറ്റി ട്രെയിനിംഗാണ്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തെയും അതിന്റെ ലിംഗരാഷ്ട്രീയ സമീപനത്തെയും അതർഹിക്കുന്ന പ്രാധാന്യത്തോടെ വിനിമയം ചെയ്യാൻ, ഈ വിഷയത്തിൽ പ്രഗത്ഭരായ വ്യക്തികളുടെ പല ഘട്ടങ്ങളായുള്ള മികച്ച പരിശീലന പരിപാടികളിലൂടെ സാധ്യമാവേണ്ടതുണ്ട്. ഇത്തരമൊരു പരിശീലനപദ്ധതി അധ്യാപകവിദ്യാഭ്യാസത്തിന്റെയും ഭാഗമാക്കണം.

4. കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ വളരെ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന ആൺമേൽക്കോയ്മാ മൂല്യങ്ങളെയും അതിന്റെ അടിസ്ഥാനത്തിലുള്ള പൊതുബോധത്തെയും അഭിമുഖീകരിക്കാനും പുന:പരിശോധിക്കാനും കഴിയേണ്ടതുണ്ട്. അതിന് ആധുനിക ജനാധിപത്യമൂല്യങ്ങളിലെ പ്രധാന ആശയമായ ലിംഗനീതിയെയും അതിന്റെ പഠനമേഖലയായ ലിംഗരാഷ്ട്രീയത്തെയും കുറിച്ചുള്ള അവബോധം രൂപീകരിക്കാനുതകുന്ന തരത്തിൽ പാഠ്യപദ്ധതി സമീപനം മാറുകയും ലിംഗരാഷ്ട്രീയം ഒരു പ്രധാന പ്രമേയമാകുന്ന തരത്തിൽ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം, സ്വഭാവം, ഘടന എന്നിവ പരിഷ്കരിക്കപ്പെടുകയും വേണം.

5. സ്ത്രീയുടെ സദാചാരം, മാതൃത്വം, ത്യാഗം എന്നിവ മാത്രം ഉയർത്തിപ്പിടിക്കുന്നതും കാല്പനികവത്ക്കരിക്കുന്നതുമായ രചനകൾ, അവരുടെ അധ്വാനം, സമയം സമ്പത്ത് മുതലായവ ചൂഷണം ചെയ്യുന്ന തരത്തിലുള്ള പുരാണ സ്ത്രീമാതൃകകൾ എന്നിവ ഉൾക്കൊള്ളുന്ന പാഠഭാഗങ്ങൾക്കപ്പുറം കായികമായും മാനസികമായും കരുത്തുള്ള, പ്രതിരോധിക്കുന്ന, പല മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീ മാതൃകകളാണ് കുട്ടികൾ പരിചയപ്പെടേണ്ടത്. അതിനുവേണ്ടി വളരെക്കാലമായി നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയ/സാമൂഹിക/സാഹിത്യ ചരിത്രങ്ങളിൽ നിന്നൊക്കെ തമസ്കരിക്കപ്പെടുകയും അദൃശ്യരാക്കപ്പെടുകയും ചെയ്ത സ്ത്രീകളെ കണ്ടെടുക്കുകയും സാഹിത്യ/ചരിത്ര പാഠങ്ങളിൽ അവരെ നിർബന്ധമായും ഉൾപ്പെടുത്തുകയും വേണം. മാത്രമല്ല സുരക്ഷയോ പരിരക്ഷയോ ആവശ്യമുള്ള പ്രത്യേകവിഭാഗം എന്നതിലപ്പുറം തുല്യനീതി സങ്കല്പം രൂപപ്പെടേണ്ടത് തുല്യ വ്യക്തികൾ എന്ന ആശയത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ പാഠഭാഗങ്ങളുടെ ഉള്ളടക്കം ജാതി/മത/വംശ/ലിംഗപരമായ എല്ലാ വിവേചനങ്ങൾക്കുമുപരിയായി തുല്യതയോടെ കുട്ടികളെ അഡ്രസ്സ് ചെയ്യേണ്ടതുണ്ട്.

അതുപോലെ, പാഠപുസ്തകങ്ങൾ കുട്ടികളുടെ ശരീരം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹം എന്നിവയിലുള്ള സ്വയം നിർണ്ണയാവകാശം, സാമ്പത്തികസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ആശയങ്ങൾ നിർബന്ധമായും ഉൾപ്പെടുന്ന തരത്തിൽ പരിഷ്ക്കരിക്കേണ്ടതുണ്ട്. പാഠപുസ്തകങ്ങളിലെ ഉള്ളടക്കം പോലെ തന്നെ പ്രധാനമാണ് അവയുടെ ചിത്രീകരണവും. വ്യവസ്ഥാപിത സ്ത്രീസങ്കല്പങ്ങളെ പുനസൃഷ്ടിക്കുന്നതോ ശരീരം, മതം, ജാതി, നിറം, ഭാഷ, ദേശം പോലുള്ള വൈവിധ്യങ്ങളെ അധിക്ഷേപിക്കുന്നവയോ ആവരുത് പാഠപുസ്തകങ്ങളിലെ ചിത്രീകരണങ്ങൾ.

ശരീരചലനങ്ങളെ നിയന്ത്രിക്കുന്നതോ ശരീരത്തെക്കുറിച്ചുള്ള ഭയങ്ങൾ നിർമ്മിച്ചെടുക്കുന്നതോ ആയ യൂണിഫോമുകൾ ആണ് നിലവിൽ പെൺകുട്ടികൾക്ക് നിശ്ചയിച്ചിട്ടുള്ളത്. അനായാസ ചലനത്തിന് സഹായകമായതും, കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനുതകുന്നതും വ്യക്തികൾ എന്ന നിലയിൽ ആത്മവിശ്വാസം വളർത്തുന്നതുമായ, ജെൻഡർ ന്യൂട്രലായ യൂണിഫോമുകൾ നടപ്പിൽ വരുത്തണം. പ്രൈമറി ക്ലാസിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏകീകൃത യൂണിഫോം നിർബന്ധമാക്കി ഇതിന് തുടക്കം കുറിക്കാവുന്നതാണ്.

പാഠ്യപദ്ധതി, വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശങ്ങൾ, അനുബന്ധമാർഗ്ഗരേഖകൾ, പാഠപുസ്തകങ്ങൾ എന്നിവയ്ക്ക് പുറമേ വിദ്യാലയാന്തരീക്ഷത്തിലും അതിന്റെ ഭാഗമായ സ്കൂൾ ഡയറികളിലും മറ്റും യാതൊരു കാരണവശാലും ലിംഗവിവേചനമോ ലിംഗപരമായ ചായ്‌വോ പ്രകടമാവുന്ന ഭാഷാപ്രയോഗങ്ങൾ അനുവദിക്കാതിരിക്കാനുള്ള കർശനനടപടികൾ കൈക്കൊള്ളണം.

9. പാഠപുസ്തകങ്ങൾ നിർബന്ധമായും ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങളെ ക്കൂടി അഭിസംബോധന ചെയ്യുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന തരത്തിൽ പരിഷ്കരിക്കണം. ട്രാൻസ്ജെൻഡർ വ്യക്തികളെക്കുറിച്ചും ഹെറ്ററോ/ ഹോമോ ലൈംഗികതയെക്കുറിച്ചുമുള്ള പാഠങ്ങൾ ജീവശാസ്ത്ര പുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയും ഇത് പഠിപ്പിക്കുന്നതിനായി അധ്യാപകർക്ക് പ്രത്യേക പരിശീലനം കൊടുക്കുകയും ചെയ്യണം. ഇതോടൊപ്പം ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സമർത്ഥരായ ആളുകളുടെ പ്രഭാഷണങ്ങൾ ഓൺലൈനായോ ഓഫ് ലൈനായോ കുട്ടികളിലെത്തിക്കുന്നതിന് സംവിധാനങ്ങൾ ഉണ്ടാക്കണം.

കായിക വിനോദങ്ങളിൽ നിന്ന് പെൺകുട്ടികളെ അകറ്റി നിർത്തുന്ന പ്രവണത സമൂഹത്തിന്റെ പിന്നോക്കാവസ്ഥയാണ് സൂചിപ്പിക്കുന്നത്. ശാരീരിക ആരോഗ്യവും കായികക്ഷമതയും ആത്മവിശ്വാസവും സംഘബോധവും വളർത്താനുതകുന്ന കായികവിനോദങ്ങളിൽ ഏർപ്പെടാനും ആയോധനമുറകൾ ശീലിക്കാനുമുള്ള സൗകര്യം നിർബന്ധമായും സ്കൂളുകളിൽ ഏർപ്പെടുത്തുക. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു ചേർന്നു തന്നെ ഇത്തരം വിനോദങ്ങളിലും പരിശീലനങ്ങളിലും ഏർപ്പെടാനുള്ള അവസരം സ്കൂളുകളിൽ ഉണ്ടാവേണ്ടതാണ്. സംഘം ചേർന്ന് കളികളിലേർപ്പെടുമ്പോൾ പെൺകുട്ടികൾ ശരീരം മാത്രമല്ലെന്ന ബോധം ആൺകുട്ടികൾക്കും ശരീരവുമായി ബന്ധപ്പെട്ട അപകർഷതയിൽ നിന്നുള്ള മോചനം പെൺകുട്ടികൾക്കും ലഭിക്കുന്നു.

കായികവിനോദങ്ങളിൽ പെൺകുട്ടികളുടെ പൂർണപങ്കാളിത്തം ഉറപ്പാക്കുന്നതിന് ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാവുകയും അതിനുള്ള ബോധവൽക്കരണം അധ്യാപകർക്കും രക്ഷിതാക്കൾക്കും നൽകുകയും ചെയ്യണം. നിലവിൽ ആഴ്ച്ചയിൽ ഒരിക്കലുള്ള പി.ടി. പീരിയഡുകൾ പോലും പല സ്കൂളുകളിലും കുട്ടികൾക്ക് ലഭിക്കുന്നില്ല. ഇത് അടിയന്തിരമായി പരിഹരിക്കപ്പെടുകയും എല്ലാ ദിവസവും നിശ്ചിതസമയം കായിക വിനോദങ്ങൾക്കായി മാറ്റിവെക്കുകയും ചെയ്യണം.

11. കുട്ടികൾ നേരിടുന്ന ശാരീരികാതിക്രമങ്ങൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും അവരുടെ മാനസിക ശാരീരിക ആരോഗ്യം ശ്രദ്ധിക്കുന്നതിനുമായി സ്കൂളുകളിൽ കൗൺസിലർ/ സൈക്കോളജിസ്റ്റുകൾ തസ്തികകൾ ഉണ്ടാവുകയും അവയിൽ നിശ്ചിത യോഗ്യതയുള്ളവർ തന്നെ നിയമിക്കപ്പെടുകയും വേണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ ഫലപ്രദമായ തരത്തിൽത്തന്നെ നിർബന്ധമായും ലഭ്യമാക്കണം.

ചൂഷണങ്ങളെ നിയമപരമായി നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വിധത്തിൽ അവകാശാധിഷ്ഠിത വിദ്യാഭ്യാസത്തെ (Right based Education) മുൻനിർത്തി കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയും ഇന്ത്യൻ നിയമവ്യവസ്ഥയെ പ്പറ്റിയുമുള്ള സാമാന്യാവബോധം കുട്ടികൾക്ക് നൽകാൻ കഴിയണം. കുട്ടികളിൽ നിയമവിജ്ഞാനം എത്തിക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കണം. ഹൈസ്കൂൾക്ലാസ് മുതൽ പോക്സോ നിയമത്തെക്കുറിച്ചും സാമൂഹ്യപാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം.

13. കുട്ടികളുമായി ഏറ്റവും അധികം ഇടപെടുന്നവർ എന്ന നിലയിൽ പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള എല്ലാ അധ്യാപകർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓഫീസ് ജീവനക്കാർ, വാഹനഡ്രൈവർ, പാചകത്തൊഴിലാളികൾ അടക്കമുള്ള എല്ലാ അനധ്യാപകർക്കും ജെൻഡർ സെൻസിറ്റീവ് അവബോധവും പോക്സോ നിയമത്തെക്കുറിച്ചുള്ള സാമാന്യധാരണയും നൽകാൻ കഴിയണം. പരിശീലനങ്ങൾ എല്ലാവർക്കും കിട്ടി എന്ന് ഉറപ്പാക്കുകയും എല്ലാ വർഷവും അതിന് തുടർച്ചയുണ്ടാക്കുകയും വേണം.

14. ബഹുസ്വരവും മിശ്രിത സ്വഭാവമുള്ളതുമായ ഒരു സമൂഹത്തിൽ ഇടപഴകി ജീവിച്ചാണ് കുട്ടികൾ വ്യക്തിത്വമാർജ്ജിക്കേണ്ടത്.അതിനാൽ മതം/ജാതി/ലിംഗം തുടങ്ങി പലതരത്തിൽ കുട്ടികളെ വർഗ്ഗീകരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും നിർത്തലാക്കേണ്ടതുണ്ട്. പ്രത്യേക കാറ്റഗറിയിലുള്ള ഗേൾസ്/ ബോയ്സ് സ്കൂളുകൾ നിർത്തലാക്കി അവ മിക്സഡ് സ്കൂളുകൾ ആക്കാനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണം.

15. ഒരു ജനാധിപത്യ സംവിധാനത്തിൽ അതിന്റെ ഭരണഘടനയിലാണ് കുട്ടികൾ/പൗരന്മാർ ആദ്യവും ആത്യന്തികവുമായി വിശ്വാസമർപ്പിക്കേണ്ടത് എന്നതിനാൽ പ്രാർത്ഥനകൾക്ക് പകരം ഇന്ത്യൻ ഭരണഘടനയിലെ ചിലഭാഗങ്ങൾ വായിച്ചു കൊണ്ട് സ്കൂളുകളിലെ ഓരോ ദിവസവും ആരംഭിക്കാവുന്നതാണ്. മതപരമായ പ്രാർത്ഥനകൾ പൂർണമായും സ്കൂളിൽ നിന്ന് ഒഴിവാക്കപ്പെടണം. ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെ ആശയങ്ങൾ ചെറിയ ക്ലാസ്സുകൾ മുതൽ കുട്ടികളിലേക്കെത്തുന്ന വിധത്തിൽ ഭരണഘടന പ്രധാന പാഠഭാഗമായി കൂട്ടിച്ചേർക്കപ്പെടുകയും വേണം. മതപാഠങ്ങൾ ചരിത്ര പുസ്തകങ്ങളിൽ മാത്രം ഉൾപ്പെടുത്തുകയും മതപരമായ ഉള്ളടക്കങ്ങൾ, ജാതി സമ്പ്രദായം തുടങ്ങിയവയെ അനുകരണീയ മാതൃകകളായി അവതരിപ്പിക്കുന്ന സാഹിത്യപാഠങ്ങൾ പൂർണമായി ഒഴിവാക്കുകയും വേണം. മതപ്രാർത്ഥനകൾ, മതപരമായ സംബോധനകൾ തുടങ്ങിയവയും വിദ്യാലയങ്ങളിൽ അനുവദിക്കരുത്. വിദ്യാലയങ്ങളുടെ പേരുകളോടൊപ്പമുള്ള മതപരവും ജാതീയവുമായ വിശേഷണങ്ങൾ നിർത്തലാക്കുക. പ്രത്യേകിച്ചും സർക്കാർ/എയിഡഡ് സ്കൂളുകൾ (ഉദാ: ഹിന്ദു സ്കൂൾ ,മുസ്ലിം സ്കൂൾ, മാപ്പിള സ്കൂൾ തുടങ്ങിയവ)

16. ചുരുക്കത്തിൽ, പ്രാഥമികമായും ആത്യന്തികമായും മനുഷ്യൻ/ പൗരൻ എന്നീ പദങ്ങളെയും ആശയങ്ങളെയും ലിംഗപദവീവ്യത്യാസമോ അധികാരപദവീവ്യത്യാസമോ ഇല്ലാതെ പൊതുലിംഗപദവി (Common gender) എന്ന നിലയിൽത്തന്നെ നിർബന്ധമായും കണക്കിലെടുത്തുകൊണ്ട്, എല്ലാ മനുഷ്യർക്കും വിവേചനരഹിതമായി വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും വിനിയോഗിക്കാവുന്നതുമായ സമൂഹം സാധ്യമാക്കാനുതകുന്ന തരത്തിലുള്ള ഒരു പാഠ്യപദ്ധതിയാണ് നടപ്പിലാവേണ്ടത്.

ഇന്ത്യൻ ഭരണഘടന ഓരോ വ്യക്തിക്കും ഉറപ്പുതരുന്ന തുല്യതയ്ക്കുള്ള അവകാശത്തെ മാത്രം മുൻനിർത്തി തയ്യാറാക്കിയിട്ടുള്ള ഈ നിർദ്ദേശങ്ങൾ കേരളസർക്കാരും പൊതുവിദ്യാഭ്യാസവകുപ്പും താത്പര്യപൂർവ്വം പരിഗണിക്കുകയും, അനുകൂലവും ജനാധിപത്യപരവുമായ നടപടികൾ പെട്ടെന്നു തന്നെ കൈക്കൊള്ളുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്.

"മലയാളപ്പെൺകൂട്ടം' എന്ന കേരളത്തിലെ പെൺകൂട്ടായ്മയ്ക്ക് വേണ്ടി,
എം.സുൽഫത്ത്
ഡോ.സ്മിത പന്ന്യൻ
വിനയ.എൻ.എ
സുജിലാറാണി.വി.എം.
ഡോ.നിഷി ജോർജ്ജ്
ഷീന.എൻ.കെ
ജൂലി.ഡി.എം
ജിഷ.കെ.വി
ഡോ. ആഷ
നീന.കെ.വി
ഹമീദ.സി.കെ

Comments