‘നീറ്റി’ൽ ഗ്രേസ് മാർക്ക് ലഭിച്ച
1563 പേരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്രം

1563 പേരുടെ ഫലം റദ്ദാക്കി ഇവർക്ക് വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം​കോടതിയെ അറിയിച്ചു. വീണ്ടും പരീക്ഷ എഴുതാൻ തയാറല്ലാത്തവർക്ക് മെയ് അഞ്ചിന് നടന്ന പരീക്ഷയിൽ ലഭിച്ച ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള മാർക്ക് പരിഗണിക്കും.

Think

മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റി’ൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരുടെ ഫലം റദ്ദാക്കി ഇവർക്ക് വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം​കോടതിയെ അറിയിച്ചു.
1563 വിദ്യാര്‍ഥികള്‍ക്ക് രണ്ട് ഓപ്ഷനാണുള്ളത്:
ഒന്ന്: ഇവരുടെ പരീക്ഷ റദ്ദാക്കുന്നതിനാല്‍ ജൂണ്‍ 23ന് പുതിയ പരീക്ഷ എഴുതാം. മുമ്പ് പരീക്ഷ നടന്ന അതേ കേന്ദ്രങ്ങളിലായിരിക്കും പുതിയ പരീക്ഷയും.
രണ്ട്: പുതിയ പരീക്ഷ എഴുതാന്‍ തയാറല്ലാത്തവര്‍ക്ക്, ആദ്യ പരീക്ഷയിലെ ഗ്രേസ് മാര്‍ക്ക് ഒഴിച്ചുള്ള മാര്‍ക്ക് സ്വീകരിക്കാം.

‘നീറ്റ്’ പരീക്ഷാ ക്രമക്കേട് സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ വിദഗ്ധ സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ഗ്രേസ് മാർക്ക് നൽകിയതിലെ അപാകത ചൂണ്ടിക്കാട്ടിയും വിദ്യാർഥികൾ നൽകിയ ഹർജികളിലുള്ള വാദത്തിനിടെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. വിമർശനങ്ങളെ തുടർന്ന് ഗ്രേസ് മാർക്ക് നൽകിയ 1563 പേരുടെ പരീക്ഷാഫലം പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാൻ കേന്ദ്ര സർക്കാർ ഒരു പാനലിനെ നിയോഗിച്ചിരുന്നു. ഈ പാനലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേ​ന്ദ്ര സർക്കാർ തീരുമാനം.

നീറ്റ് പരീക്ഷയിൽ ഇത്തവണ 67 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഹരിയാണയിയില ഒരു സെന്ററിൽ നിന്ന് പരീക്ഷയെഴുതിയ ആറുപേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതും വിവാദമായിരുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ചോർന്നതായും ആരോപണമുണ്ട്.

നീറ്റ് പരീക്ഷാനടത്തിപ്പുകാരായ എൻ.ടി.എയോട് സുപ്രീംകോടതി ആരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. പരീക്ഷ നന്നായി സംഘടിപ്പിച്ചെന്ന് അവകാശപ്പെട്ടിട്ടു കാര്യമില്ലെന്നും വിവാദങ്ങൾ പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. ആരോപണങ്ങൾക്ക് മറുപടി നൽകണമെന്നും എൻ.ടി.എയോട് കോടതി നോട്ടീസ് മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. വേനലവധിക്ക് ശേഷം ജൂലായ് എട്ടിന് തുടർ വിചാരണയും നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റ് ഹർജികളും പരിഗണിക്കുമെന്നും ബെഞ്ച് അറിയിച്ചിരുന്നു. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നീറ്റ് യു.ജി റദ്ദാക്കണമെന്നും കൗൺസിലിങ്ങ് തടയണമെന്നുള്ള ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ചില്ല. ഫലം പ്രഖ്യാപിച്ചതിനാൽ കൗൺസിലിങ്ങ് തുടങ്ങട്ടെയെന്നും തടയുന്നില്ലെന്നും ജസ്റ്റിസ് വിക്രനാഥ് അടങ്ങുന്ന ബെഞ്ച് പറഞ്ഞത്.

ഗ്രേസ് മാര്‍ക്ക് നല്‍കിയ എന്‍.ടി.എയുടെ രീതി അത്യന്തം ക്രമവിരുദ്ധമായിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. 1500-ഓളം വിദ്യാര്‍ഥികള്‍ക്ക് 70- 80 മാര്‍ക്കാണ് ഗ്രേസ് മാര്‍ക്കായി നല്‍കിയത്. സമയനഷ്ടം എന്ന കാര്യം ചൂണ്ടിക്കാട്ടി ഗ്രേസ് മാര്‍ക്ക് നല്‍കിയ നടപടിയെയും ഹര്‍ജിക്കാര്‍ എതിര്‍ത്തു.

ഇത്തവണത്തെ നീറ്റ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്ന് മറ്റൊരു ഹര്‍ജിക്കാരന്‍ വാദിച്ചു.

Comments