ബാബു മാഷ്​ ഒഴിഞ്ഞുപോകാൻ
ഓമാനൂർ ശുഹാദക്കൾക്കൊരു നേർച്ച

'പടച്ചോനെ, ബാബൂ(മാഷ്) ന് അസുഖം വന്ന് ഞങ്ങളുടെ സ്‌കൂളില്‍ നിന്ന്​ മൂപ്പര് ഒഴിഞ്ഞ് പോയിക്കൊണ്ട് ഗുണനപ്പട്ടികന്റെ ബലാല് മുസീബത്തില്‍ നിന്നും ഇജ്ജ് ഞങ്ങളെ കാക്കണെ റബ്ബേ' എന്ന ദുആ(പ്രാര്‍ത്ഥന)യുടെ അകമ്പടിയോടെയാണ് നേര്‍ച്ചപ്പെട്ടിയില്‍ പൈസ നിക്ഷേപിച്ചത്. നേര്‍ച്ചയിട്ടതിന്റെ പിറ്റേദിവസവും മാഷ് വന്നു. സാറിന് ഒച്ചയെടുത്ത് സംസാരിക്കാന്‍ വയ്യ, നല്ല ചുമയുമുണ്ട്. ഞങ്ങള്‍ ആണ്‍കുട്ടികള്‍ പരസ്പരം സന്തോഷത്തോടെ നോക്കി! മാലിക്ക് പറഞ്ഞു - 'സംഗതി ഏറ്റിട്ടുണ്ട്, ഇഞ്ഞി പ്രശ്‌നമില്ല'. - വിദ്യാർഥികൾ തങ്ങളുടെ മറക്കാനാകാത്ത അധ്യാപകരെക്കുറിച്ച്​ എഴുതുന്ന ‘സല്യൂട്ട്​ ഡിയർ ടീച്ചർ’ പരമ്പര.

Salute Dear Teacher

ഫ്ഘാന്‍ - അമേരിക്കന്‍ നോവലിസ്റ്റ് ഖാലിദ് ഹൊസ്സെയ്‌നിയുടെ, പട്ടം പറത്തുന്നവന്‍' (The Kite Runner) എന്ന കൃതിയുടെ പ്രതിപാദ്യം കുട്ടിക്കാല ഓര്‍മ്മകളും അനുഭവങ്ങളുമാണ്. ബാല്യത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം സ്‌കൂള്‍ പഠനകാലഘട്ടം ഒരു ബഹ്‌റ് കണക്കെ മനസ്സിലേക്ക് തിരയടിച്ചെത്തും.

യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്കിടയില്‍ ഒരു ഹീറോ ഉള്ളതുപോലെ അധ്യാപകര്‍ക്കിടയിലും ഞങ്ങള്‍ക്ക് ഒരു ഹീറോ ഉണ്ടായിരുന്നു - സാലിം മാഷ്. അന്ന് നാലാം പിരിയഡ്​ സയന്‍സ് ആയിരുന്നു, ഫിസിക്‌സ് ഭാഗമാണ് മാഷ് പഠിപ്പിക്കുന്നത്. ഉല്‍ക്കകളെ കുറിച്ചും വാല്‍നക്ഷത്രങ്ങളെക്കുറിച്ചും ആകാശലോകത്തിലെ അജ്ഞാതമായ പലതിനെ കുറിച്ചും മാഷ് ക്ലാസില്‍ ഗൗരവമായി സംസാരിച്ചു. മാഷിന്റെ ശബ്ദത്തിനും നല്ല മൊഞ്ചായിരുന്നു, ക്ലാസും കിടിലനാണ്. ഗോളശാസ്ത്ര ക്ലാസുകളില്‍ സാറ് ഞങ്ങളെയുമെടുത്ത് ആകാശത്തേക്ക് പറക്കും, എന്നിട്ട് ഗാലക്‌സികളും ചൊവ്വയും ശനിയും ഉല്‍ക്കകളുമൊക്കെ തൊട്ട് കാണിച്ചാണ് ക്ലാസെടുക്കുന്നത്. അത്രയും സുവ്യക്തതയോടെയാണ് ക്ലാസെടുത്തിരുന്നത്. മാഷിന് ഒരു തകരാറുണ്ട്, ചില ദിവസങ്ങളില്‍ പറയും; ‘നാളെ നന്നായി പഠിച്ച് വരണം, ഞാന്‍ ചോദ്യം ചോദിക്കും.’
പിറ്റേന്ന് മാഷ് വന്ന് ഓരോരുത്തരോടും ചോദ്യം ചോദിക്കും, ഉത്തരം പറയാത്തവര്‍ക്കൊക്കെ കയ്യിന് ശക്തിയില്‍ തല്ലും കൊള്ളും.

ദ കൈറ്റ് റണ്ണര്‍ സിനിമയില്‍ നിന്നുള്ള രംഗം

ഒരു ദിവസം ഉല്‍ക്കകളെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെ മാഷ് പറഞ്ഞു; 'ഒരു വലിയ ഉല്‍ക്ക ഭൂമിക്കുനേരെ വരുന്നുണ്ട്. എപ്പോഴാണത് ഭൂമിക്കുമുകളില്‍ പതിച്ച് ഭൂമി തകിട് പൊടിയാവുന്നത് എന്നറിയില്ല'.
അത് കേട്ടപ്പോള്‍ ബാക്ക്​ ബെഞ്ചില്‍ നിന്ന്​ ശരത്ത് ചോദിച്ചു; ‘മാഷേ അയിനുമാത്രം വല്ല്യ ഉല്‍ക്കയാണോ അത്?’
എല്ലാ കുട്ടികളുടേയും മനസ്സിലുള്ള സംശയമാണ് അവന്‍ ചോദിച്ചത്.
മറുപടിയായി മാഷ് പറഞ്ഞു; ‘പൊരിച്ച ഒരു പപ്പടത്തിന് മുകളിലേക്ക് കട്ടിയുള്ള ഒരു ദോശ വീണാല്‍ എങ്ങനെയിരിക്കും?’
ഞങ്ങളാലോചിച്ചു, ''ഭൂമി തകിട് പൊടിയാകും''

പിന്നെയും മാഷ് ക്ലാസെടുത്തു, ഞങ്ങള്‍ ഭയപ്പാടോടെ ഉല്‍ക്കയെ കുറിച്ചോര്‍ത്ത് ബേജാറായി! ക്ലാസ് കഴിഞ്ഞശേഷം പതിവുരീതിയില്‍ ആരും വെള്ളം കുടിക്കാനും മൂത്രമൊഴിക്കാനും പെട്ടന്നൊന്നും എണീറ്റ് പോയില്ല, അന്ന് ഏഴ് 'ബി'ക്ലാസുമായി ഫുട്‌ബോള്‍ മാച്ച് പറഞ്ഞിരുന്നു. മാഷിന്റെ ക്ലാസിനുശേഷം ടീം മാനസികമായി ആകെ തളര്‍ന്നുപോയിട്ടുണ്ട്!

Photo: openart.ai

മുസ്തഫ ചോദിച്ചു; ‘ഇന്നത്തെ മാച്ച് മാറ്റി വെക്കേണ്ടി വരുമോ?’
ടീം ക്യാപ്റ്റന്‍ അഷ്റഫ് പറഞ്ഞു; ''ഇജ്ജ് ബേജാറാകാതെ നിക്ക്. സാലി (മാഷ്) പറഞ്ഞത് പെരും ബിടലാണ്, ഉല്‍ക്കിം ഒലക്കിം ഒരു ചുക്കും ഇവിടെ ബികൂല. അഥവാ വീഴുകയാണെങ്കിത്തന്നെ അള്ളാന്റെ ഔല്യാക്കള് (സൂഫികള്‍) അയിനെയൊക്കെ ചെറുവിരല്‍ കൊണ്ട് തട്ക്കും''!

ഓന്റെ ആശ്വാസ വചനം കേട്ട് ഞങ്ങളെല്ലാവരും ആശ്വാസത്തോടെ ഉള്ള് തുറന്ന് ഉറക്കെ ചിരിച്ചു. ഭീതിയുടെ മൂകതയാലുള്ള കനത്ത തോടിനെ അഷ്റഫ് തിയോളജിയുടെ സൈദ്ധാന്തികത കലര്‍ത്തി തകര്‍ത്തുകളഞ്ഞു. ഞങ്ങള്‍ ഗ്രൗണ്ടില്‍ ചെന്ന് മാച്ച് കളിച്ചു, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഏഴ് 'ബി' ക്ലാസിനെ ഞങ്ങള്‍ തകര്‍ത്തെറിഞ്ഞു. ഇതൊക്കെ കഴിഞ്ഞിട്ട് പത്തിരുപത്തിമൂന്ന് വര്‍ഷമായി, സാലിം മാഷ് പറഞ്ഞപോലെ ഉല്‍ക്ക ഏഴ് 'എ' ക്ലാസുകാരുടെ തലയില്‍ വീണ് ഞങ്ങളാരും മരിച്ചില്ല. മാഷും ഞങ്ങളുമൊക്കെ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്! അഷ്റഫ് പറഞ്ഞത് പോലെത്തന്നെ ഒരു ചുക്കും സംഭവിച്ചില്ല. അവന്‍ പഠനമൊക്കെ കഴിഞ്ഞ് വിദേശത്ത് നല്ല ശമ്പളത്തില്‍ ഉയര്‍ന്ന ജോലി ചെയ്യുന്നു. സാലിം മാഷ് പുറത്തൂരിലെ ഏതോ ഒരു സ്‌കൂളില്‍ ഹെഡ് മാസ്റ്ററായി ജോലി ചെയ്യുന്നു. മാഷ് അധികം വൈകാതെ പെന്‍ഷനാകുമെന്ന് പറഞ്ഞുകേട്ടു. പക്ഷേ മാഷിന് വയസ്സായി എന്ന് വിശ്വസിക്കാനാകുന്നില്ല.

Photo: freeimages.co.uk

കണക്ക് ക്ലാസെടുത്തിരുന്നത് ബാബു മാഷായിരുന്നു. ഒരു ദിവസം മാഷ് ഗുണനപ്പട്ടിക പഠിച്ച് വരാന്‍ പറഞ്ഞു. പഠിക്കാത്തവരെ പെണ്‍കുട്ടികളുടെ അടുത്ത് ഇരുത്തുമെന്ന് ഭീഷണിയും മുഴക്കി. അന്ന് അത്ര വലിയ മഹാപാപവും അപമാനവും ഞങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് വേറെ ഇല്ല. മാഷ് ഓരോ ദിവസവും ക്ലാസില്‍ വരാതിരിക്കാന്‍ മുസ്തഫയും രമേഷും കയ്യും കണക്കുമില്ലാത്ത അളവില്‍ സ്വലാത്തുകള്‍ (പ്രവാചക പ്രകീര്‍ത്തനങ്ങള്‍) ചൊല്ലിക്കൂട്ടി. പക്ഷേ പടച്ചോന്‍ അതൊന്നും കേട്ടില്ല! ഓരോരുത്തരും ക്ലാസില്‍ മാഷിന്റെ ടേബിളിന് മുന്നില്‍ ചെന്ന് കുട്ടികള്‍ക്ക് ഗുണനപ്പട്ടിക ഉറക്കെ ചൊല്ലിക്കൊടുക്കണം. പഠിക്കാത്തവര്‍ക്ക് നല്ല തല്ല് കൊണ്ടു. മാഷ് ആരേയും പെണ്‍കുട്ടികളുടെ അടുത്ത് ഇരുത്തിയില്ല എങ്കിലും ഈ ഭീഷണി സ്ഥിരം തുടര്‍ന്നു.

അങ്ങനെ പെണ്‍കുട്ടികള്‍ അറിയാതെ ഞങ്ങള്‍ ക്ലാസില്‍ വട്ടമേശ കൂടി. മാഷിന്റെ ഈ ഭീഷണി നിര്‍ത്തിയി​ട്ടേ ഇനി വേറെ കാര്യമുള്ളൂ എന്ന് ഐക്യകണ്​ഠ്യേന തീരുമാനമെടുത്തു. അബ്ദുല്‍ ബാരി, ഷബീറ്, വേലായുധന്‍, മെയ്തീന്‍ കുട്ടി, ബാവുഞ്ഞി, മാലിക്ക് സുഫിയാന്‍, സജീഷ്, മുസ്തഫ തുടങ്ങി ഞങ്ങളുടെ സ്‌കൂളിലെ പ്രഗത്ഭരും പ്രശസ്തരുമായിരുന്നു കൂടിയാലോചനാ സമിതി അംഗങ്ങള്‍. അങ്ങനെ പിറ്റേന്ന് ഒന്നാം പിരിയഡ്​ ക്ലാസില്‍ ഒരു രഹസ്യ പിരിവ് നടന്നു, 25 പൈസയില്‍ ചുരുങ്ങാത്ത ഒരു സംഖ്യ ആണ്‍കുട്ടികളെല്ലാവരും നല്‍കണം എന്നായിരുന്നു അലിഖിത പ്രഖ്യാപനം. അന്നത്തെ നന്നേ ചെറുതല്ലാത്ത പൈസയാണത്, ഒരു ബെഞ്ചിലെ എല്ലാ ആളുകള്‍ക്കും 5 പൈസയുടെ 5 മുഠായി വാങ്ങാന്‍ മാത്രം മൂല്ല്യമുണ്ട് അതിന്.

Photo: mundithodika.blogspot.com

അങ്ങനെ ആണ്‍കുട്ടികള്‍ എല്ലാവരും അകമഴിഞ്ഞ് സഹകരിച്ചു, ആരും കരിങ്കാലിപ്പണി ചെയ്തില്ല. ആരും ആരേയും ഒറ്റിയില്ല! പിരിഞ്ഞുകിട്ടിയ പൈസ ഞങ്ങള്‍ ഓമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ചപ്പെട്ടിയില്‍ നിക്ഷേപിച്ചു. കൂടിയാലോചനാ സമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ പ്രാർത്ഥനയോടെയാണ് അത് നിക്ഷേപിച്ചത്. 'പടച്ചോനെ, ബാബൂ(മാഷ്) ന് അസുഖം വന്ന് ഞങ്ങളുടെ സ്‌കൂളില്‍ നിന്ന്​ മൂപ്പര് ഒഴിഞ്ഞ് പോയിക്കൊണ്ട് ഗുണനപ്പട്ടികന്റെ ബലാല് മുസീബത്തില്‍ നിന്നും ഇജ്ജ് ഞങ്ങളെ കാക്കണെ റബ്ബേ' എന്ന ദുആ(പ്രാര്‍ത്ഥന)യുടെ അകമ്പടിയോടെയാണ് നേര്‍ച്ചപ്പെട്ടിയില്‍ പൈസ നിക്ഷേപിച്ചത്. അന്ന് ഞങ്ങളാരും പൈസയില്ലാത്തതിനാല്‍ മിഠായി കഴിച്ചില്ല. പക്ഷേ ഞങ്ങളുടെ നേര്‍ച്ചയാല്‍ മാഷ് സ്‌കൂള്‍ ഒഴിഞ്ഞു പോകുമല്ലോ എന്നാലോചിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മനസ്സില്‍ സന്തോഷത്തിന്റെ വലിയ പെരുന്നാളായിരുന്നു, ഞങ്ങള്‍ നേര്‍ച്ചയിട്ടതിന്റെ പിറ്റേദിവസവും മാഷ് വന്നു. സാറിന് ഒച്ചയെടുത്ത് സംസാരിക്കാന്‍ വയ്യ, നല്ല ചുമയുമുണ്ട്. ഞങ്ങള്‍ ആണ്‍കുട്ടികള്‍ പരസ്പരം സന്തോഷത്തോടെ നോക്കി! മാലിക്ക് പറഞ്ഞു - 'സംഗതി ഏറ്റിട്ടുണ്ട്, ഇഞ്ഞി പ്രശ്‌നമില്ല'.
ഞങ്ങളുടെ നേര്‍ച്ചയുടെ മുറാദ് ആസ്വില്‍(ഉദ്ദേശ്യപൂര്‍ത്തീകരണം) ആകുന്ന ലക്ഷണം കണ്ട് ഞങ്ങള്‍ക്ക് സന്തോഷം തോന്നി.

പിറ്റേന്നും പതിവുപോലെ നേരം വെളുത്തു. കണക്ക് പിരിയഡിൽ മാഷ് പൂര്‍ണ്ണാരോഗ്യത്തോടെ ക്ലാസില്‍ വന്നു. ചാലിയാര്‍ പുഴ പിന്നേയുമൊഴുകി, കാലങ്ങളൊരുപാട് കഴിഞ്ഞു. മാഷിന്റെ റിട്ടയര്‍മെന്റിന് സമയമായി. അന്ന് മാഷ് കര്‍ക്കശക്കാരനായതിന്റെ പൊരുള് തിരിയാന്‍ ഞങ്ങള്‍ക്ക് പ്രായത്തെ കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ ബാബു മാഷും റിട്ടയര്‍ ചെയ്തു.

Photo: Wikipedia

ആദ്യമൊക്കെ വിചാരിച്ചിരുന്നത് വൈകുന്നേരം മാത്രമേ കളിക്കാന്‍ പാടുള്ളൂ എന്നായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ്സിലേക്ക് മുണ്ടമ്പ്ര സ്‌കൂളില്‍ എത്തിയപ്പോള്‍ മനസ്സിലായി, കളിയ്ക്ക് അങ്ങനെ ഒരു പ്രത്യേക സമയമൊന്നും ഇല്ല എന്ന്. സ്‌കൂളില്‍ നട്ടുച്ച നേരത്തും ഞങ്ങള്‍ ഗ്രൗണ്ടില്‍ കെട്ടുപന്ത് തട്ടി! ചാക്ക് ശീല, പേപ്പര്‍, ചൂടിക്കയര്‍ എന്നിവ ഉപയോഗിച്ച് വരിഞ്ഞ് കെട്ടിയുണ്ടാക്കുന്നതാണ് കെട്ടുപന്ത്. അങ്ങനെ രണ്ടാം പീര്യേഡ് കഴിഞ്ഞ് ഒരു ദിവസം ഞങ്ങള്‍ വാശിയേറിയ പന്തുകളിയില്‍ ഏര്‍പ്പെട്ടു. ഞങ്ങളുടെ വെടിക്കെട്ട് മിഡ്ഫീല്‍ഡര്‍ ശബീര്‍ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും എതിരാളിയുടെ പോസ്റ്റിലേക്ക് ഒരു കിടിലന്‍ ഷോട്ട് തൊടുത്ത് വിട്ടു. ബോള്‍ പറപറന്ന് എതിരാളിയുടെ കല്ല്‌പോസ്റ്റിന് മുകളിലൂടെ കുതിച്ച് സ്റ്റാഫ് റൂമില്‍ പ്യൂണ്‍ മോന്ത്യാക്ക കൊണ്ടുവെച്ച ചുടുചായയുടെ കുടുക്കയിലേക്കാണ് ചെന്ന് പതിച്ചത്! നിമിഷനേരം കൊണ്ട് ഞങ്ങള്‍ ഗ്രൗണ്ടില്‍ നിന്നും തടി സലാമത്താക്കി. അന്ന് മോന്ത്യാക്ക എന്താണ് വിചാരിച്ചിട്ടുണ്ടാവുക?! അടുപ്പില്‍ ഊതിയൂതി പുകതിന്ന് പിന്നെയും ആ മനുഷ്യന്‍ ചായ കാച്ചിയിട്ടുണ്ടാകും. പഴയ മനുഷ്യനായത് കൊണ്ട് ഇരുട്ടിനെ പഴിക്കാതെ ഒരു വിളക്ക് കത്തിച്ചുവെക്കുന്ന നിലപാടുകാരനാവാനെ സാധ്യതയുള്ളൂ. ഞങ്ങളെ പഴി പറഞ്ഞിട്ടുണ്ടാകാന്‍ സാധ്യതയില്ല. ഇന്ന് ആ പാവം മനുഷ്യന്‍ ഏതോ പള്ളിക്കാട്ടിലെ സ്മാരകശിലയ്ക്ക് കീഴെ പുഷ്പിച്ച മൈലാഞ്ചി മണമാസ്വദിച്ച് നിത്യശയനത്തിലായിരിക്കും.

(​അധ്യാപകരുമായി ബന്ധപ്പെട്ട വിദ്യാർഥികാലഘട്ടത്തിലെ അനുഭവങ്ങൾ എഴുതാം, [email protected])

Comments