അടൂരിന്റെയും ശങ്കർ മോഹന്റെയും നുണപ്രചാരണത്തിന് ജീവനക്കാരും വിദ്യാർഥികളും മറുപടി പറയുന്നു

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിന് കാരണമായ വസ്തുതകളെ ഉത്തരവാദിത്തബോധത്തോടെ നേരിടുന്നതിനുപകരം, സമരം ചെയ്യുന്ന ജീവനക്കാരെയും വിദ്യാർഥികളെയും ഫ്യൂഡൽ സവർണ ബോധത്തോടെ ആക്ഷേപിക്കുകയാണ് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും ഡയറക്ടർ ശങ്കർ മോഹനും ചെയ്തുകൊണ്ടിരിക്കുന്നത്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഇവർ അഭിമുഖങ്ങളിലൂടെ പറയുന്നത്. ഇരുവരും പറയുന്ന വിശദീകരണങ്ങൾ തുറന്നുകാട്ടുകയാണ് ഇവരുടെ ആക്ഷേപത്തിനിരയായ ജീവനക്കാരും വിദ്യാർഥികളും.

കെ. ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ് ആർട്സിലെ സമരത്തിന്റെ പശ്ചാത്തലത്തിൽ, ഡയറക്ടർ ശങ്കർ മോഹനും ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും, മാധ്യമ അഭിമുഖങ്ങളിലൂടെ നൽകിയ വിശദീകരണം തള്ളി വിദ്യാർഥികളും ജീവനക്കാരും. തങ്ങളുടെ പരാതികൾക്ക് വസ്തുനിഷ്ഠമായി മറുപടി പറയുന്നില്ലെന്നുമാത്രമല്ല, വനിതാ ജീവനക്കാരെ അടക്കം ആക്ഷേപിക്കുന്ന വിധത്തിലാണ് അടൂർ ഗോപാലകൃഷ്ണനെപ്പോലൊരാൾ സമരത്തെ വളച്ചൊടിക്കുന്നതെന്നാണ് ഇവരുടെ പരാതി.

ശുചീകരണ തൊഴിലാളികൾ ‘ഉടുത്തൊരുങ്ങി വരുന്നു’ എന്നും ‘പഠിക്കാൻ വരുന്നവർ സമരം ചെയ്യുന്നു’വെന്നും പരിഹാസത്തോടെയായിരുന്നു അടൂരിന്റെ പരാമർശം. സമരത്തിനിടയാക്കിയ ഒരു പ്രശ്നത്തിലും കൃത്യമായ വിശദീകരണം നൽകുന്നില്ലെന്നുമാത്രമല്ല, വിദ്യാർഥികൾക്കും ജീവനക്കാർക്കും എതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ അഴിച്ചുവിടുകയുമാണിവർ ചെയ്യുന്നത്.

അന്വേഷണത്തിൽ അടിസ്ഥാനരഹിതമെന്ന്
തെളിഞ്ഞ ആരോപണവുമായി ഡയറക്ടർ

മുൻപ് ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ഒത്താശയിലാണ് ഇപ്പോൾ സമരം തുടങ്ങിയതെന്നാണ് അടൂർ ഗോപാലകൃഷ്ണനും ശങ്കർമോഹനും പറയാൻ ശ്രമിക്കുന്നത്. വിദ്യാർഥികൾക്ക് മദ്യക്കുപ്പികൾ നൽകിയതിന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ഇതിന്റെ പ്രതികാരമായാണ് ജീവനക്കാരെയും വിദ്യാർഥികളെയും തനിക്കെതിരെ നിർത്തുന്നതെന്നും കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ശങ്കർമോഹൻ പറയുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് ആരോപണവിധേയനായ സെക്യൂരിറ്റി ഗാർഡ് ജിമ്മി ജോർജ് പാലാപ്പറമ്പിൽ ട്രൂകോപ്പിയോട് പറഞ്ഞു. 2019 ൽ കോവിഡ് സമയത്ത് ഹോസ്റ്റൽ വൃത്തിയാക്കുന്നതിനിടെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി കേട്ടിരുന്നുവെന്ന് ജിമ്മി പറഞ്ഞു. എന്നാൽ ഈ സമയത്തല്ല, പകരം 2019 ബാച്ചിലെ വിദ്യാർഥികൾ നടത്തിയ സമരം വിജയിച്ചതിന്റെ പ്രതികാരനടപടിയായി 2022 ജനുവരി 28 നാണ് ജിമ്മിയടക്കം സെക്യൂരിറ്റി വിങ്ങിലുള്ള ആറുപേരെയും ഡയറക്ടർ പിരിച്ചുവിട്ടത്. പുതുതായി ചാർജ്ജെടുക്കാൻ ആറുപേർ വന്നപ്പോഴാണ് പിരിച്ചുവിട്ട കാര്യം ഇവർ അറിയുന്നത്. കാരണം അറിയിക്കാതെ പിരിച്ചുവിട്ടതിനെതിരെ ഇവർ ലേബർ ഓഫീസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും എക്‌സ് സർവീസ് മാൻ കോർപറേഷന്റെ ഓഫീസിലും പരാതി നൽകിയിരുന്നു.

ശങ്കർ മോഹനും അടൂർ ഗോപാലകൃഷ്ണനും

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന് തെറ്റുപറ്റിയെന്ന് ബോധ്യപ്പെട്ട എക്സ് സർവീസ് മെൻ കോർപറേഷൻ കോട്ടയത്ത് മറ്റേതെങ്കിലും സ്ഥലത്ത് പിരിച്ചുവിട്ട ആറുപേരെയും നിയമിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. രണ്ടുപേർക്ക് നിയമനം ലഭിച്ചു. മറ്റുള്ളവർക്കും നിയമനം കിട്ടിയെങ്കിലും വീട്ടിൽ നിന്ന് ദൂരെയായതിനാൽ പോകേണ്ടത് തീരുമാനിച്ചിരിക്കുകയാണ്. കോർപറേഷന് സത്യാവസ്ഥ ബോധ്യപ്പെട്ടതിനാലാണ് പുനർനിയമനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു:

ജിമ്മി ജോർജ് പാലാപ്പറമ്പിൽ

‘‘ശങ്കർ മോഹൻ വന്നശേഷം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപത്യ നടപടികളാണ് ഉണ്ടായിട്ടുള്ളത്. അതുവരെ ഡയറക്ടറുമായി നേരിട്ട് പ്രശ്നങ്ങൾ സംസാരിക്കാൻ അവസരമുണ്ടായിരുന്നു. ശങ്കർ മോഹൻ ചുമതലയേറ്റശേഷം ഈ അവസരം ഇല്ലാതായി. പി.എയുടെ അനുമതി വാങ്ങി വല്ലപ്പോഴും മാത്രമേ കാണാൻ പറ്റൂ. പ്രശ്ന പരിഹാരത്തിന് ഒരു ശ്രമവുമുണ്ടായിട്ടില്ല. ശങ്കർമോഹൻ പറയുന്നതുപോലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന ഒരു സ്വീപ്പറും എന്റെ വീട്ടിൽ ജോലി ചെയ്തിട്ടില്ല. മനോരമ ന്യൂസുകാർ ഷൂട്ട് ചെയ്യാൻ വന്ന സമയത്ത് ശുചീകരണ തൊഴിലാളികൾക്ക് അവരുടെ ഭാഗം പറയാൻ വീട്ടിൽ ഷൂട്ട് ചെയ്യാൻ അനുവദിക്കുക മാത്രമാണ് ചെയ്തത്’’- ജിമ്മി ജോർജ് ട്രൂകോപ്പിയോട് പറഞ്ഞു.

‘‘താഴ്ന്ന ജാതിക്കാരെ ശങ്കർ മോഹന് പുച്ഛമാണ്. തനിക്ക് വിധേയപ്പെട്ട് ജോലി ചെയ്യുന്ന ജീവനക്കാരെയാണ് അയാൾക്ക് ആവശ്യം. ശങ്കർമോഹന്റെ ഏകാധിപത്യത്തിനെതിരെ പ്രതികരിക്കുന്നവരെ പ്രതികാര നടപടികളോടെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്’’- അദ്ദേഹം കൂട്ടിച്ചേർത്തു.

അടൂരിന് ശുചീകരണത്തൊഴിലാളികളുടെ മറുപടി

ശങ്കർ മോഹന്റെ വീട്ടിൽ നിന്ന് നേരിടേണ്ടി വന്ന ജാതിവിവേചനങ്ങളെ കുറിച്ചുള്ള ശുചീകരണ തൊഴിലാളികളുടെ തുറന്നുപറച്ചിലിനെ മനുഷ്യവിരുദ്ധ പരാമർശങ്ങളോടെയാണ് അടൂർ ആക്ഷേപിച്ചത്. ‘നാലഞ്ച് പെണ്ണുങ്ങൾ ഉടുത്തൊരുങ്ങിവന്ന്, പച്ചക്കള്ളങ്ങൾ പറഞ്ഞ്, സ്റ്റാറായിരിക്കുകയാണ്’ എന്ന ഒറ്റ വാചകം മതി, എത്രത്തോളം ഫ്യൂഡൽ ബോധ്യം പേറുന്ന ആളാണ് അടൂർ എന്ന് മനസ്സിലാക്കാൻ. ഡയറക്ടറുടെ വീട്ടിൽ നേരിട്ട സംഭവങ്ങൾ തങ്ങളെക്കൊണ്ട് ആരും പറയിപ്പിച്ചതല്ലെന്നും അപമാനം സഹിക്കവയ്യാതെയാണ് തുറന്നുപറഞ്ഞതെന്നും ശുചീകരണ തൊഴിലാളികൾ ട്രൂകോപ്പിയോട് പറഞ്ഞു. ആദ്യഘട്ടത്തിൽ ഡയറക്ടറോട് നേരിട്ട് തന്നെയാണ് ഇവർ പരാതി പറഞ്ഞിരുന്നത്. ഇതിനുശേഷം പിരിച്ചുവിടുമെന്ന ഭീഷണി വന്നപ്പോഴാണ്മാധ്യമങ്ങളോട് പറയാൻ തീരുമാനിച്ചത്: ""ഒരുങ്ങിക്കെട്ടിയൊന്നുമല്ല ഞങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ സംസാരിക്കാറ്. കമ്പ്യൂട്ടറിനു മുന്നിലിരുന്ന് പണിയെടുക്കുന്നവർ മാത്രമേ ഉടുത്തൊരുങ്ങി നടക്കാവൂ എന്നാണോ അടൂർ ഉദ്ദേശിക്കുന്നത്. ഞങ്ങൾ നല്ല വസ്ത്രം ധരിക്കുന്നതിൽ എന്താണ് പ്രശ്നം?. ആ വീട്ടിൽ അനുഭവിക്കേണ്ടി വന്ന കാര്യങ്ങളാണ് തുറന്നു പറയുന്നത്, അത് നുണയല്ല''- ശുചീകരണ തൊഴിലാളികൾ പറഞ്ഞു.

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളും വിദ്യാർഥികളും

മാസത്തിൽ രണ്ട് തവണ മാത്രമാണ് ശുചീകരണതൊഴിലാളികൾ വീട്ടിലേക്ക് വന്നിരുന്നതെന്നാണ് ശങ്കർമോഹൻ അഭിമുഖത്തിൽ പറയുന്നത്. എന്നാൽ ഇതു നുണയാണെന്നും മാസത്തിൽ അഞ്ച് തവണയൊക്കെ പോയിട്ടുണ്ടെന്നും കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായി വീട്ടിൽ പോകേണ്ടി വന്ന ജീവനക്കാരി പറഞ്ഞു. കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന മൊഴിയെടുക്കലിൽ ഇവർ കമീഷനോട് എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. കമീഷൻ തങ്ങളുടെ അവസ്ഥ മനസ്സിലാക്കിയിട്ടുണ്ടെന്നും പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ ട്രൂകോപ്പിയോട് പറഞ്ഞു.

അച്ചടക്കമെന്നാൽ പട്ടാളച്ചിട്ടയോ?

ഇൻസ്റ്റിറ്റ്യൂട്ടിൽ അച്ചടക്കം കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങളാണ് വിദ്യാർഥികളെ പ്രകോപിതരാക്കിയെന്നും ഇതാണ് വിദ്യാർഥി സമരത്തിന് കാരണമായതെന്നും ശങ്കർമോഹൻ പറയുന്നുണ്ട്. പഠിക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വരേണ്ടതെന്നും സമരം ചെയ്യേണ്ടവർ പിരിഞ്ഞുപോകണമെന്നും പറഞ്ഞ് അടൂരും വിദ്യാർഥി സമരങ്ങളെ ആക്ഷേപിക്കുകയാണ് ചെയ്തത്. എന്നാൽ അടൂരും ശങ്കർ മോഹനും ഉദ്ദേശിക്കുന്നത് അക്കാദമിക് ഡിസിപ്ലിനാണോ പട്ടാളച്ചിട്ടയാണോ എന്ന് മനസ്സിലായിട്ടില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്.

അക്കാദമിക്ക് ഡിസിപ്ലിനുതകുന്ന ഒരു സാഹചര്യവും ഇൻസ്റ്റിറ്റ്യൂട്ടിലില്ല. അടൂർ ഗോപാലകൃഷ്ണൻ ചെയർമാനായിട്ടും ഫിലിം ആർക്കൈവുകൾ പോലും ഇൻസ്റ്റിറ്റ്യൂട്ടിലില്ല. ശങ്കർ മോഹനും അടൂരും വന്നശേഷം സിലബസ് വെട്ടിച്ചുരുക്കലും വർക്ക് ഷോപ്പുകൾ എടുത്തുകളയലും മാത്രമാണ് നടത്തിയത്. ഇവർ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടുവന്നുവെന്ന് പറയുന്ന ഡി.ഐ സ്റ്റുഡിയോയുടെയും തിയേറ്ററിന്റേയും പണി ഇവർക്കുമുന്നേ തുടങ്ങിയതാണ്. ശങ്കർ മോഹൻ വന്നശേഷമാണ് പണി പൂർത്തിയായതെന്നുമാത്രം. 13 ലക്ഷം രൂപയുടെ ഒരു ട്രൈപോഡ് മാത്രമാണ് പുതുതായി വാങ്ങിയത്. മൂന്ന് വർഷത്തെ കോഴ്‌സ് രണ്ട് വർഷമാക്കുക, 25 കീലോമീറ്ററിനുള്ളിൽ ഒരു സബ്‌ജക്റ്റ് കണ്ടുപിടിച്ച് ഡോക്യുമെന്ററി ചെയ്യുക തുടങ്ങിയ പിന്തിരിപ്പൻ തീരുമാനങ്ങൾ മാത്രമാണ് ഇവർ പുതുതായി നടപ്പിലാക്കിയത്.

1996 -ൽ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അടൂർ മൂന്ന് വർഷ കോഴ്സ് രണ്ട് വർഷമാക്കാൻ ശ്രമിച്ചപ്പോൾ രാജീവ് രവിയെയും വി. അജിത് കുമാറിനെയും പോലുള്ളവർ സമരം ചെയ്തു. ഇതേതുടർന്ന് അടൂർ രാജി വെച്ചുപോകുകയായിരുന്നു. അന്ന് അവിടെ നടപ്പിലാക്കാൻ പറ്റാതിരുന്ന സംഭവങ്ങളാണ് ഇപ്പോൾ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്നാണ് വിദ്യാർഥികൾ പറയുന്നത്.

മൂന്നുവർഷ കോഴ്‌സ് വലിയ അവസരങ്ങളാണ് വിദ്യാർഥികൾക്ക്നൽകിയിരുന്നത്. ഐ.എസ്.ആർ.ഒ, എൻ.എഫ്.ഡി.സി, കെ.എസ്.ഡി.സി, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചോദിക്കുന്ന മിനിമം ക്വാളിറ്റി മൂന്ന് വർഷ ഡിപ്ലോമ കോഴ്സാണ്. ഇത് വെട്ടിച്ചുരുക്കിയതിലൂടെ ഈ അവസരവും ഇല്ലാതായിരിക്കുകയാണ്.

ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കോട്ടയം വരെ 27 കിലോമീറ്ററോളം ദൂരമുണ്ട്. ഡോക്യുമെന്ററി ചെയ്യാനുള്ള സ്ഥലദൂരം കുറയ്ക്കുക വഴി ഏത് തരത്തിലാണ് വിദ്യാർഥികൾ ഡെവലപ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സ്റ്റുഡൻറ് കൗൺസിൽ ചെയർമാൻ ശ്രീദേവ് സുപ്രകാശ് ട്രൂകോപ്പിയോട് പറഞ്ഞു. എല്ലാവരും മിണ്ടാതിരുന്ന് സിനിമ പഠിക്കണമെന്നാണ് അടൂരും ശങ്കർമോഹനും കരുതുന്നത്. വിദ്യാർഥികളെ അടിച്ചമർത്തി വിധേയരാക്കാനാണ് ഇവരുടെ ശ്രമമെന്നും പ്ലെയ്സ്മെൻറ് സെൽ ഉണ്ടാക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ ചെയ്തിട്ടില്ലെന്നും ശ്രീദേവ് കൂട്ടിച്ചേർത്തു.

കുറ്റങ്ങൾ എപ്പോഴും പട്ടികജാതിക്കാർക്ക്

ശങ്കർമോഹനും അടൂർഗോപാലകൃഷ്ണനും തങ്ങളുടെ അഭിമുഖങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലർക്ക് നിഖിലിനെക്കുറിച്ചും ജോലിയിലുള്ള അദ്ദേഹത്തിന്റെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചും നിശിത വിമർശനം നടത്തുന്നുണ്ട്. ഡിസംബറിൽ കോൺട്രാക്റ്റ് തീരുമെന്ന് ഭയന്നിട്ടാണ് നിഖിൽ തനിക്കെതിരെ പരാതി നൽകിയതെന്ന് ശങ്കർമോഹൻ പറയുന്നു. അടൂരാകട്ടെ, ഇ- ഗ്രാൻറ് വൈകാൻ കാരണം നിഖിലാണ് എന്നാണ് പറയുന്നത്. എന്നാൽ കോൺട്രാക്റ്റ് കൂട്ടുമോ ഇല്ലയോ എന്നതൊന്നും തന്റെ വിഷയമായിരുന്നില്ലെന്നും വിവേചനം സഹിക്കവയ്യാതെയാണ് പരാതിപ്പെടാൻ തീരുമാനിച്ചതെന്നും നിഖിൽ ട്രൂകോപ്പിയോട് പറഞ്ഞു. വിവേചനങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകളോടെയാണ് മുഖ്യമന്ത്രിക്ക് നിഖിലും സഹപ്രവർത്തകരും പരാതി നൽകിയത്. പരാതി സർക്കാർ അന്വേഷിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. സ്വാധീനമുപയോഗിച്ച് ശങ്കർമോഹൻ പരാതികളെല്ലാം ഒതുക്കി. മന്ത്രി ആർ. ബിന്ദുവിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ പരാതി പരിഗണിക്കാൻ സമയമില്ലെന്ന പ്രതികരണമാണ് നിഖിലിന് ലഭിച്ചത്.

ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനങ്ങളെക്കുറിച്ച് ശുചീകരണ തൊഴിലാളികൾ സംസാരിക്കുന്ന വീഡിയോ പുറത്തുവന്ന ആദ്യ ദിവസം തന്നെ, ഈ വാർത്തയുമായി മുന്നോട്ടു പോകാനാവില്ലെന്നും മുകളിൽ നിന്ന് നല്ല പ്രഷറുണ്ടെന്നും പറഞ്ഞ് നിഖിലിന് കോൾ വന്നിരുന്നു. ഇത്തരം അടിച്ചമർത്തലുകളെ മറികടന്ന് പരാതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് നിഖിലിന്റെ തീരുമാനം. ഇ-ഗ്രാൻറിന്റെ കാര്യത്തിൽ താമസമുണ്ടായിട്ടില്ലെന്നും ഇ-ഗ്രാൻറ് പ്രശ്‌നം വരുമ്പോൾ എപ്പോഴും പട്ടികജാതിക്കാരായ ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തി കുറ്റം മുഴുവൻ അവരുടെ മുകളിൽ ചുമത്താനാണ് ഇവർ ശ്രമിക്കാറെന്നും നിഖിൽ പറഞ്ഞു:

നിഖിൽ

""സ്ഥാപനത്തിന്റെ ഭാഗത്തുള്ള താമസം കൊണ്ടാണ് ഇ-ഗ്രാന്റിൽ ഇത്രയും കാലതാമസം വരുന്നത്. ഇ-ഗ്രാൻറ് നടത്തിപ്പിൽ ഞാൻ കാരണമാണ് പ്രശ്‌നങ്ങളുണ്ടാകുന്നതെങ്കിൽ ബാക്കി അഞ്ച് ക്ലർക്കുമാർക്ക് ഈ ചുമതല കൈമാറാമായിരുന്നു. ഇ-ഗ്രാൻറ് ചുമതലയിൽ നിന്ന് മാറ്റാൻ ഞാൻ തന്നെ പല തവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ, പട്ടികജാതി ജീവനക്കാരാണ് തങ്ങളുടെ തുറുപ്പുചീട്ടെന്ന് പറഞ്ഞ് ഒഴിവാക്കി വിടലാണ് ചെയ്യാറ്.''

അടൂർ ഇവിടെ വരുമ്പോൾ പി.എയായി പ്രവർത്തിച്ചിരുന്ന തന്നെയാണ് നേരിട്ട് അറിയില്ലെന്ന് അഭിമുഖത്തിലൂടെ നുണ പറഞ്ഞതെന്നും നിഖിൽ കൂട്ടിച്ചേർത്തു. ശങ്കർ മോഹനും അടൂരും ഡയറക്ടറും ചെയർമാനുമായി വരുന്നതിന് മുമ്പ് തന്നെ ഇൻസ്റ്റിറ്റ്യൂട്ടിൽ പണിയെടുക്കുന്നവരാണ് ജിമ്മിയും നിഖിലുമൊക്കെ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടക്കം കാലം മുതലേ അവിടെയുണ്ടായിരുന്ന ഇവർക്കെതിരെ 2019ൽ ശങ്കർമോഹൻ ചാർജ് എടുക്കുന്നതുവരെയും പരാതിയോ മെമ്മോയോ ഉണ്ടായിട്ടില്ല. 2019-2020 കാലത്ത് ഓഡിറ്റിങ്ങിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. അഡിമിനിസ്‌ട്രേഷനിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ജാതിവിവേചനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞതാണ് നിഖിലിനെ ഒറ്റപ്പെടുത്താൻ കാരണമായത്. ഇന്റേണൽ കമ്മിറ്റി നിലവിലുണ്ടായിരിക്കുന്ന സാമ്പത്തിക ക്രമക്കേട് ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയും പട്ടിക വിഭാഗത്തിൽപ്പെട്ട നിഖിലിനെ ഈ ക്രമക്കേടിൽ കുറ്റക്കാരനാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പത്തുവർഷമായി ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന ദലിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥനെയും സമാനമായി കാരണങ്ങൾ ബോധ്യപ്പെടുത്താതെ പിരിച്ചുവിട്ടിട്ടുണ്ട്. ജോലിയുടെ ആവശ്യം പരിഗണിച്ച് നിരവധി തവണ ഈ വ്യക്തി ഡയറക്ടറെ കാണാൻ വന്നിരുന്നെങ്കിലും പുറത്താക്കുകയായിരുന്നു. അതേസമയം ഗുരുതര തെറ്റുകൾ ചെയ്യുന്ന പലരെയും സംരക്ഷിച്ചു നിർത്താനും ശങ്കർ മോഹൻ ശ്രമിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ ആകെയുള്ള അറുപത് പേരിൽ നാൽപ്പതുപേരും താൽക്കാലിക ജീവനക്കാരാണ്. ജോലി പോകുമോയെന്ന് ഭയന്ന് പലരും ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് നേരിടുന്ന വിവേചനങ്ങളെക്കുറിച്ചൊന്നും ഇപ്പോഴും പുറത്ത് പറഞ്ഞിട്ടില്ല.

തങ്ങൾ വ്യക്തമായ തെളിവുകളോടെ പരാതി നൽകിയിട്ടും സമരം ഇത്ര ദിവസം പിന്നിട്ടിട്ടും കാര്യമായ നടപടികളൊന്നുമെടുക്കാതെ സർക്കാർ ഇവരെ സംരക്ഷിച്ച് നിർത്തുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ലെന്ന് വിദ്യാർഥികളും ജീവനക്കാരും പറയുന്നു.

Comments