'കീം' (Kerala Engineering Architecture Medical - KEAM) റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ സ്‌പെഷൽ ലീവ് പെറ്റീഷൻ സുപ്രീംകോടതി നാളെ വിശദവാദത്തിന് മാറ്റി.
പരീക്ഷാഫലത്തിലോ പ്രവേശനനടപടികളിലോ ഇടപെടുന്നില്ലെന്നും എന്നാൽ, വിവിധ ബോർഡുകളുടെ മാർക്കുകൾ തമ്മിലുള്ള സമീകരണ ഫോർമുല, പരീക്ഷയ്ക്കുശേഷം മാറ്റാനാകുമോ എന്നതിന്റെ നിയമസാധുത, ഭാവിയിലെ സാഹചര്യങ്ങൾ കൂടി വിലയിരുത്തി തത്വത്തിൽ പരിശോധിക്കുമെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ച് വാക്കാൽ വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ കേരളം അപ്പീൽ നൽകുമോ എന്നും കോടതി ആരാഞ്ഞു. സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സ്റ്റാന്റിങ് കൗൺസൽ അഡ്വ. സി.കെ. ശശിയ്ക്ക് നിർദേശം നൽകി.
വിവിധ ബോർഡുകളുടെ മാർക്കുകൾ തമ്മിലുള്ള സമീകരണ ഫോർമുല, പരീക്ഷയ്ക്കുശേഷം മാറ്റാനാകുമോ എന്നതിന്റെ നിയമസാധുത, ഭാവിയിലെ സാഹചര്യങ്ങൾ കൂടി വിലയിരുത്തി തത്വത്തിൽ പരിശോധിക്കുമെന്ന് സുപ്രീംകോടതി.
ഓപ്ഷൻ നൽകാനുള്ള അവസാനതീയതി ആഗസ്റ്റ് രണ്ട് ആണെന്ന് സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഓർമിപ്പിച്ചപ്പോഴാണ്, നിലവിലെ പ്രവേശന നടപടികളിൽ ഇടപെടാൻ ഉദ്ദേശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. സര്‍ക്കാരിന്റെ നയമല്ല, അത് നടപ്പാക്കിയ രീതിയാണ് പ്രശ്നമെന്നും കോടതി നിരീക്ഷിച്ചു.
''നിലവിലെ സെലക്ഷൻ പ്രക്രിയയിലോ പ്രവേശന നടപടികളിലോ കോടതി ഇടപെടുന്നില്ല. ഏതു പരീക്ഷയും ഏതു പ്രവേശന നടപടിയും ചോദ്യം ചെയ്യപ്പെടാനുള്ള സാഹചര്യമുണ്ട്. അത്, രാജ്യമാകെ കടുത്ത ആശയക്കുഴപ്പമുണ്ടാക്കും. അതുകൊണ്ട്, ഈ കേസിൽ ഹർജിക്കാരുടെ പ്രശ്‌നം ഭാവിയിലെ സാഹചര്യങ്ങൾ കൂടി മുന്നിൽവെച്ച്, തത്വത്തിൽ കോടതി പരിശോധിക്കും’’ - ജസ്റ്റിസ് നരസിംഹ പറഞ്ഞു.

പ്രോസ്‌പെക്ടറിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണും പി.എസ്. സുൽഫിക്കറും വാദിച്ചു. കേരളം വിദഗ്ധ സമിതിയുണ്ടാക്കി, അവരുടെ റിപ്പോർട്ടിന്റെ പിൻബലത്തിലാണ്, പുതിയ ഫോർമുല കൊണ്ടുവന്നത്. പഴയ സമീകരണ രീതിയിൽ, കേരള സിലബസുകാർ വലിയ അനീതിയാണ് നേരിട്ടിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. കേരള സിലബസിൽ പഠിച്ച് 100 ശതമാനം മാർക്ക് നേടിയവർക്കുമാത്രമാണ് നിലവിൽ റാങ്ക് ലിസ്റ്റിൽ മുന്നിലെത്താൻ കഴിയുന്നതെന്നും ഇത് കടുത്ത അനീതിയാണെന്നും പി.എസ്. സുൽഫിക്കർ വാദിച്ചു.
ഈ വർഷത്തെ പ്രവേശനനടപടികളിൽ ഇടപെടില്ല എന്ന സൂചന സുപ്രീംകോടതി നൽകിയതോടെ, ഇത്തവണ ഹൈക്കോടതി നിർദ്ദേശപ്രകാരം, പഴയ ഫോർമുല അനുസരിച്ചുള്ള പ്രവേശനത്തിനാണ് വഴിയൊരുങ്ങുന്നത്.
സർക്കാർ നടപ്പാക്കിയ പുതിയ ഫോർമുല നയപരമായ തീരുമാനമാണെന്നും അതുകൊണ്ടുതന്നെ അതിലുള്ള ഹൈക്കോടതി ഇടപെടൽ ശരിയല്ലെന്നുമാണ് കേരള സിലബസ് വിദ്യാർത്ഥികൾ ഹർജിയിൽ പറയുന്നത്. സുപ്രീംകോടതി നിശ്ചയിച്ച പരിധിക്കപ്പുറം പോയ ഹൈക്കോടതി സ്വാഭാവിക നീതി നിഷേധിച്ചുവെന്നും 15 വിദ്യാർത്ഥികൾ ചേർന്ന് നൽകിയ അപ്പീലിൽ വ്യക്തമാക്കി.
എന്നാൽ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പ്രോസ്‌പെക്ടറിൽ വരുത്തിയ മാറ്റം നിയമവിരുദ്ധമാണ് എന്ന് സി.ബി.എസ്.ഇ വിദ്യാർത്ഥികൾ നൽകിയ തടസ്സഹർജിയിൽ അഡ്വ. ആൽജോ കെ. ജോസഫ് ചൂണ്ടിക്കാട്ടി.
റാങ്ക് ലിസ്റ്റ് റദ്ദാക്കി പഴയ ഫോർമുല പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ല എന്നും വിദ്യാർത്ഥികൾക്കുവേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാം എന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ, സംസ്ഥാനം അപ്പീൽ നൽകാനുള്ള സാധ്യത കുറവാണ്. ഈ വർഷത്തെ പ്രവേശനനടപടികളിൽ ഇടപെടില്ല എന്ന സൂചന സുപ്രീംകോടതി നൽകിയതോടെ, ഇത്തവണ ഹൈക്കോടതി നിർദ്ദേശപ്രകാരം, പഴയ ഫോർമുല അനുസരിച്ചുള്ള പ്രവേശനത്തിനാണ് വഴിയൊരുങ്ങുന്നത്.

റാങ്ക് നിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ അവസാന നിമിഷം വരുത്തിയ മാറ്റം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി.കെ. സിങിന്റെ ഹൈക്കോടതി ബെഞ്ച് കീം ഫലം റദ്ദാക്കിയത്. ജൂലൈ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ്, പുതിയ ഫോർമുല ഉൾപ്പെടുത്തി പ്രോസ്‌പെക്ടസിൽ മാറ്റം വരുത്തിയത്. ഇത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ചും ഇത് ശരിവച്ചു. പ്രോസ്‌പെക്ടസിൽ മാറ്റം വരുത്താൻ സർക്കാറിന് അവകാശമുണ്ട് എന്ന് ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞിരുന്നു. എന്നാൽ, 'കളി തുടങ്ങിയ ശേഷം ചട്ടത്തിൽ മാറ്റം വരുത്താനാകില്ല' എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
അവസാന നിമിഷം മാര്‍ക്ക് ഏകീകരണമടക്കമുള്ള പരിഷ്‌ക്കാരങ്ങള്‍ എന്തിനായിരുന്നുവെന്ന ചോദ്യമാണ് സുപ്രീംകോടതിയും ഇന്ന് ഉന്നയിച്ചത്.
