ഞങ്ങൾക്കും ബി.എഡ് പഠിക്കണം, പക്ഷെ...

ബി. എഡ് പഠനത്തിന് കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത് ഒരേയൊരു ഗവണ്മെൻറ് കോളേജ് മാത്രം, അവിടെ 50 സീറ്റും. ഓരോ വർഷവും 50 അധ്യാപക വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്ഥിതിയാണോ നിലവിൽ സർക്കാരിനുള്ളത്? ഗവൺമെൻറ് കോളേജ് ഒഴിച്ച് ബാക്കിയുള്ളവ നോക്കിയാൽ വിരലിലെണ്ണാവുന്നത്ര എയിഡഡ് കോളേജുകളും ഭൂരിഭാഗം സെൽഫ് ഫിനാൻസിങ് കോളേജുകളുമാണ്. സെൽഫ് ഫിനാൻസിങ് കോളേജുകളുടെ ഫീസ് ഘടന കണ്ടാൽ കണ്ണ് തള്ളിപ്പോകും. ബി.എഡ് സെക്കൻഡ് സെമസ്റ്റർ വിദ്യാർഥി എസ്. ലക്ഷ്മിപ്രിയ എഴുതുന്നു.

ബി.എഡ് കോഴ്സ് വരേണ്യവൽക്കരിക്കപ്പെടുകയാണോ? തുച്ഛവരുമാനക്കാരായ രക്ഷിതാക്കളുടെ മക്കൾക്ക് പൂർത്തിയാക്കാൻ കഴിയാത്തവിധം, ഈ കോഴ്സ് അവരിൽനിന്ന് അന്യവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാർഥ്യം.

ബി. എഡ് പഠനത്തിന് കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത് ഒരേയൊരു ഗവണ്മെൻറ് കോളേജ് മാത്രം, അവിടെ 50 സീറ്റും. ഓരോ വർഷവും 50 അധ്യാപക വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്ഥിതിയാണോ നിലവിൽ സർക്കാരിനുള്ളത്? ഗവൺമെൻറ് കോളേജ് ഒഴിച്ച് ബാക്കിയുള്ളവ നോക്കിയാൽ വിരലിലെണ്ണാവുന്നത്ര എയിഡഡ് കോളേജുകളും ഭൂരിഭാഗം സെൽഫ് ഫിനാൻസിങ് കോളേജുകളുമാണ്. സെൽഫ് ഫിനാൻസിങ് കോളേജുകളുടെ ഫീസ് സ്ട്രക്ചർ കണ്ടാൽ കണ്ണ് തള്ളിപ്പോകും. ഓരോ വർഷവും ബിരുദ ബിരുദാനന്തര കോഴ്‌സുകൾ പൂർത്തിയാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർഥികളാണ്. വർഷങ്ങൾ നീണ്ടുനിൽക്കുന്ന പഠനകാലയളവ് സൃഷ്ടിക്കുന്ന വൈകാരിക പിരിമുറുക്കം അതിജീവിച്ചാണ്, ഇവരെല്ലാവരും ബി. എഡ് കോഴ്‌സ് തിരഞ്ഞെടുക്കുന്നത്.

2021 ലെ ബി.എഡ് പ്രോസ്പെക്ടസ് പരിശോധിച്ചാൽ ഏഴ് എയ്ഡഡ് കോളേജുകളിലായി 500 സീറ്റുകളാണുള്ളത്. മെറിറ്റിൽ അഡ്മിഷൻ നേടിയ ഒരു വിദ്യാർത്ഥി സ്വാഭാവികമായും പ്രതീക്ഷിക്കുന്നത് ഗവൺമെൻറ്കോളേജിലെന്നപോലെ യൂണിവേഴ്‌സിറ്റി അനുശാസിക്കുന്ന ട്യൂഷൻ ഫീ മാത്രം അടച്ചാൽ മതിയല്ലോ എന്നാണ്. എന്നാൽ സ്ഥിതി അതല്ല. ഒരു അധ്യായന വർഷം 10,000 രൂപയിൽ തുടങ്ങുന്നു ട്യൂഷൻ ഫീസിനു പുറമെ അടക്കയ്ക്കേണ്ടി വരുന്ന ഫീസിന്റെ നിരക്ക്. ഇതിനുപുറമെ, മാസം 6000 രൂപയിൽ തുടങ്ങുന്ന ഹോസ്റ്റൽ ഫീസും മറ്റു ചെലവുകളും. യൂണിവേഴ്‌സിറ്റി പ്രോസ്പെക്ടസിൽ 2100 രൂപ ട്യൂഷൻ ഫീ കണ്ട് മെറിറ്റ് സീറ്റിൽ അഡ്മിഷനുറപ്പിച്ചവർ ഞെട്ടിപ്പോകുന്നത് ഇവിടെയാണ്. കെ.യു.സി.റ്റികളിലാവട്ടെ മെറിറ്റ്സീറ്റുകളുടെ ഫീ 35,000 രൂപയിൽ തുടങ്ങുന്നു. മാനേജ്‌മെൻറ് സീറ്റുകൾക്ക് 50,000 രൂപയാണ്.

എയിഡഡ് കോളേജുകളിൽ വൻ റെക്കമന്റേഷനോടെ, ചോദിക്കുന്ന ഫീ നൽകി മാനേജ്‌മെൻറ് സീറ്റുറപ്പിക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പരസ്പരം മത്സരിക്കുന്നു. സെൽഫ് ഫിനാൻസിങ് കോളേജുകളിൽ മെരിറ്റ് സീറ്റുകളിൽ അഡ്മിഷനുറപ്പിച്ചവർ 29,000 രൂപ ട്യൂഷൻ ഫീ മാത്രം അടയ്ക്കണം. മറ്റു ഫീസുകൾ പുറമെ. മാനേജ്‌മെൻറ് സീറ്റുകളുടെ തുക പലപ്പോഴും അതതു കോളേജുകളുടെ അധികാരപരിധിയിൽ പോകുന്നു. ലക്ഷങ്ങളാണ് വാരിവിതറുന്നത്. 43 സെൽഫ് ഫിനാൻസിങ് കോളേജുകൾ, 50 സീറ്റു വീതം.

വികസന പ്രവർത്തനങ്ങൾക്കായി കോടികൾ ചെലവാക്കുമ്പോഴും ഉന്നത വിദ്യാഭ്യാസ രംഗത്ത് ബി. എഡ് കോളേജുകളുടെ നേരെ മാത്രം സർവകലാശാല കണ്ണടയ്ക്കുന്നതെന്തേ?

ഞങ്ങൾക്ക് ചോദിക്കാനുള്ളത് ഇതാണ്: കേരളത്തിൽ മതിയായ ഗവൺമെൻറ്കോളേജുകളില്ലാത്തത് വിദ്യാർത്ഥികളുടെ തെറ്റാകുന്നത് എങ്ങനെയാണ്? നിലവിലുള്ള ഒരേയൊരു ഗവൺമെൻറ് കോളേജ് സ്ഥിതി ചെയ്യുന്നത് തലസ്ഥാന നഗരിയിലാണ്. യാത്രാചെലവും ഹോസ്റ്റൽ ഫീസും മറ്റു ദൈനം-ദിന ചിലവുകളും കണക്കുകൂട്ടി തൊട്ടടുത്ത എയ്ഡഡ് കോളേജുകൾ തിരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥികൾ അറിയുന്നില്ലല്ലോ, ഒരേ സംസ്ഥാനത്ത്ഒരേ യൂണിവേഴ്‌സിറ്റിക്കുകീഴിൽ രണ്ടു തരത്തിലാണ് നീതി നടപ്പിലാക്കപ്പെടുന്നതെന്ന്.

അധ്യാപകമോഹവുമായി വരുന്ന ഇവരിൽ ഭൂരിഭാഗം വിദ്യാർത്ഥികളും മതിയായ സീറ്റുകളുടെ അഭാവം മൂലമോ സാമ്പത്തിക സാഹചര്യം ഇല്ലാത്തതിന്റെ പേരിലോ, തങ്ങളുടെ സ്വപ്നം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. രണ്ടു വർഷം കൊണ്ട് പൂർത്തിയാകുന്ന ഈ കോഴ്‌സ് നാലു സെമെസ്റ്ററുകളിലായിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പരിമിതമായ ദൈനംദിന വരുമാനമുള്ള കുടുംബങ്ങളിൽ, വൻ സാമ്പത്തിക ചെലവ് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. മക്കളുടെ വിദ്യാഭ്യത്തിന് കടമെടുക്കേണ്ടുന്ന അവസ്ഥയിലാണ് ഈ രക്ഷിതാക്കൾ. അല്ലറ ചില്ലറ ട്യൂഷനെടുത്തും മറ്റും ദിവസവുമുള്ള യാത്രാച്ചെലവ് കണ്ടെത്തുമ്പോഴും ഫീസ് അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ് വിദ്യാർത്ഥികൾക്ക്.

സ്‌കൂൾ വിദ്യാഭ്യാസശേഷം അഞ്ചുവർഷത്തെ ബിരുദ - ബിരുദാനന്തര കോഴ്‌സ് പൂർത്തിയാക്കി ബി. എഡിനുചേർന്നവർ ഭാവിജോലി സംബന്ധമായ ആശങ്കകളിലുമാണ്. പ്രിവിലേജ്ഡ് അല്ലാത്ത ഒരു കൂട്ടം വിദ്യാർത്ഥികളെ സംബന്ധിച്ച് പഠിച്ചിറങ്ങുന്നത് നിർഫലമാകുന്ന അവസ്ഥ. യോഗ്യത നേടി ബി. എഡ് സീറ്റുറപ്പിക്കുന്നവരിലേറെയും പെൺകുട്ടികളുമാണ്.

2022 -രണ്ടിലെ കാര്യമെടുത്താൽ, സീറ്റ് ഉറപ്പായിട്ടും അഡ്മിഷൻ ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഒരേ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ തന്നെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത പക്ഷം ബി. എഡിന് അഡ്മിഷൻ എടുക്കാൻ സാധിക്കുന്നില്ലങ്കിൽ അത് വിദ്യാർത്ഥികളുടെ കുഴപ്പമാകുന്നത് എങ്ങനെയാണ്?

ഭാവിതലമുറയെ വാർത്തെടുക്കുന്നവരായി മാറേണ്ടവരാണ് ഓരോ അധ്യാപക വിദ്യാർത്ഥിയും. അവർക്കുവേണ്ടിയുള്ള പഠനസൗകര്യങ്ങൾ മികവുറ്റതാക്കേണ്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണ്. അറിവിലും അനുഭവത്തിലും വ്യക്തിത്വത്തിലും മികച്ച ഒരു അധ്യാപകസമൂഹത്തെ സൃഷ്ടിക്കുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് സമൂഹം പാകപ്പെടുമ്പോൾ, മാറിയ സമൂഹത്തിനനുസരിച്ച് ഒരുപടി മുന്നേ ചുവടുവെയ്‌ക്കേണ്ടവരാണ് അധ്യാപകർ. നേരുത്തേ എഴുതി ചിട്ടപ്പെടുത്തിയ ഒരു ലെസൺ പ്ലാൻ ഉപയോഗിച്ച് ക്ലാസെടുക്കുന്നതിന്റെ പ്രയോഗികത ചോദ്യം ചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാതരത്തിലും മുന്നിൽനിൽക്കുന്ന ഒരു പുതു തലമുറയോട് കിടപിടിക്കാൻ പര്യാപ്തമല്ല നിലവിലെ ബി. എഡ് സിലബസ്. അധ്യാപന രീതിയിലും അതനുസരിച്ച് മാറ്റം അനിവാര്യമാണ്.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിൽ കാര്യമായ മാറ്റം സൃഷ്ടിക്കുവാൻ സാധിക്കൂ. അതുകൊണ്ടുതന്നെ അധ്യാപക വിദ്യാർത്ഥികൾക്കുള്ള കോഴ്‌സ് എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ് എന്നു കാണാം. ഇത്തരം അടിസ്ഥാനങ്ങളുറപ്പിക്കണമെങ്കിൽ അധ്യാപക വിദ്യാർഥികൾക്ക് ആശങ്കകളില്ലാതെ പഠിക്കാനാകുന്ന അന്തരീക്ഷമുണ്ടാകണം.

Comments