ഇംഗ്ലീഷ് എപ്പോഴാണ്
നരകത്തില്‍ നിന്ന്
കയറിയത്?
ഇംഗ്ലീഷ് എപ്പോഴാണ് നരകത്തില്‍ നിന്ന് കര കയറിയത്?
കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെതിരെ മുസ്ലിം യാഥാസ്ഥിക പണ്ഡിതന്മാര്‍ നിലകൊണ്ടിരുന്നു എന്നത് ചരിത്രപരമായ ഒരു യാഥാര്‍ത്ഥ്യമാണ്. അത് തീര്‍ത്തും മതപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നുതാനും. അതിനെ വ്യാഖ്യാനിച്ചു കുഴങ്ങേണ്ട ഒരു കാര്യവുമില്ല. ഇന്നലെ ചെയ്ത അബദ്ധങ്ങള്‍ മായ്ച്ചും തിരുത്തിയുമാണ് കേരള മുസ്ലിംകള് ഇന്നത്തെ അവസ്ഥയിലെത്തിയത്. അത് സ്വാഭാവികവുമാണ്. ഇന്ന് ഇംഗ്ലീഷ് ഭാഷ പാടില്ല, അത് ലിബറല്‍ ആശയങ്ങളുടെ വാഹനമാണ് എന്ന് ആര്‍ക്കും വാദമില്ല. പഴഞ്ചന്‍ വാദങ്ങളെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവര്‍ മറികടന്നു എന്നര്‍ത്ഥം. ട്രൂ കോപ്പിയിൽ ഉമൈർ എ. ചെറുമുറ്റം എഴുതിയ ‘ഇംഗ്ലീഷ് ഭാഷാ പഠനത്തിന് മുസ്ലിംകൾക്ക് വിലക്കുണ്ടായിരുന്നോ?’ എന്ന ലേഖനത്തിന് മറുപടി.
9 Aug 2022, 02:58 PM
കാഫിര്‍ മായന്‍ എന്ന ഒരാളെ കുറിച്ച് കേട്ടിട്ടുണ്ടോ?
ഒരു നൂറ്റാണ്ടുമുമ്പ് തലശേരിയില്‍ ജീവിച്ച, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ച ഒരാളാണ് അദ്ദേഹം. കഴിഞ്ഞദിവസം അന്തരിച്ച തലശ്ശേരിയിലെ ‘ഇംഗ്ലീഷ്' മറിയുമ്മ ജനിച്ച മാളിയേക്കല്‍ കുടുംബാംഗം ആയിരുന്നു അദ്ദേഹം. അദ്ദേഹം ഒരു മതനിഷേധി ആയിരുന്നില്ല. എന്നിട്ടും ‘മത നിഷേധി' എന്ന് വിവക്ഷയുള്ള കാഫിര്‍ എന്ന വിളിപ്പേര് അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയുണ്ട്.
മാളിയേക്കല്‍ തറവാട്ടില്‍ മറിയുമ്മക്കും മുമ്പ്, ഉയര്‍ന്ന ആധുനിക വിദ്യാഭ്യാസം നേടിയ വനിതകളുണ്ടായിട്ടുണ്ട്. വടക്കേ മലബാറില്‍നിന്ന് ബിരുദം നേടിയ ആദ്യ മുസ്ലിം വനിത എന്നറിയപ്പെടുന്ന ആയിശ മായന്‍, അവരില്‍ ഒരാളാണ്. ആയിശ ‘കാഫര്‍' മായന്റെ മകളായിരുന്നു. തലശേരി സേക്രഡ് ഹാർട്ട്സ്കൂളിലും സെൻറ് ആന്റണീസ് കോളേജിലുമാണ് ആയിഷ പഠിച്ചത്. അവരുടെ മൂത്ത സഹോദരി മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ച ഡോക്ടറായിരുന്നു. തന്റെ പെണ്‍മക്കള്‍ക്ക് ‘ഇംഗ്ലീഷ്' വിദ്യാഭ്യാസം നല്‍കി എന്ന കുറ്റത്തിനാണ് മായനെ അന്നത്തെ യാഥാസ്ഥിതിക മതപൗരോഹിത്യം ‘കാഫിര്‍'എന്നു വിളിച്ച്അപമാനിച്ചത്.
1917 ലാണ് ആയിഷ ജനിച്ചത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം മലബാര്‍ മേഖലയിലെ മുസ്ലിം വിദ്യാഭ്യാസ സ്‌പെഷ്യല്‍ ഓഫീസറായി അവര്‍ നിയമിതയായി. പിന്നീട് ബ്രിട്ടീഷ് എഡ്യുക്കേഷന്‍ സര്‍വീസില്‍ ഡയറക്റ്റര്‍ പദവിയില്‍വരെ അവര്‍ എത്തി. ഈ പദവികള്‍ മലബാറിലുടനീളം യാത്ര ചെയ്യാനും സാമൂഹിക, വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അവര്‍ക്ക് അവസരം നല്‍കി. മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നതിക്ക് അവര്‍ ധീരമായി വാദിച്ചു. ചില വനിതാസംഘടനകള്‍ക്ക് നേതൃത്വം നല്‍കി. ഹോസ്റ്റല്‍ സൗകര്യത്തോടെ ഗേള്‍സ് എലമന്ററി സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ ബ്രിട്ടീഷ് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. അതിനിടെ, 1944ല്‍ കൊളംബോ സ്വദേശിയും വ്യാപാരിയുമായ എം. എസ്. എം. റഊഫുമായി അവരുടെ വിവാഹം നടന്നു. വിവാഹത്തോടെ ഉദ്യോഗം ഒഴിവാക്കി അവര്‍ കൊളംബോയിലേക്ക് പോയി. കൊളംബോയില്‍ സ്ഥാപിതമായ ആദ്യ മുസ്ലിം ലേഡീസ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ടു.
പിന്നീട് ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ അവര്‍ സജീവമായി. കോളജ് പ്രിന്‍സിപ്പല്‍ എന്ന നിലയിലുള്ള ദീര്‍ഘകാല സേവനം അവസാനിപ്പിച്ച് ജനവിധി തേടി. അങ്ങനെ കൊളംബോ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി മേയറായി 1952 മുതല്‍ 1954 വരെ അവര്‍ പ്രവര്‍ത്തിച്ചു. എലിസബത്ത് രാജ്ഞി ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ അവരെ സ്വീകരിച്ചത് കൊളംബോ നഗരത്തിന്റെ അന്നത്തെ ഡെപ്യൂട്ടി മേയറായിരുന്ന, ‘കാഫര്‍' മായന്റെ മകള്‍ ആയിഷ ആയിരുന്നു. ആ ‘കാഫര്‍' പാരമ്പര്യത്തില്‍ പെട്ട ആളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മാളിയേക്കല്‍ മറിയുമ്മ.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആധുനിക വിദ്യാഭ്യാസത്തോട് മുസ്ലിം യാഥാസ്ഥിതിക മതനേതൃത്വത്തിനുണ്ടായിരുന്ന എതിര്‍പ്പിന്റെ രൂക്ഷതയാണ് ‘കാഫിര്‍' വിളിയില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന് എന്ന നോവലില്‍ കഥാപാത്രമായ കുഞ്ഞിപ്പാത്തുമ്മ ‘സമ്പത്തുണ്ടായിട്ടും എന്തുകൊണ്ടാണ് എന്നെ പഠിപ്പിക്കാതിരിക്കുന്നത്' എന്ന് ഉമ്മയോട് ചോദിക്കുന്നത്തിനുള്ള മറുപടി, ‘നിന്നെ പഠിപ്പിച്ച് കാഫിറാക്കണോ' എന്നുവന്നത് കേവലം ഭാവനയല്ല; ചരിത്രത്തിന്റെ പിന്‍ബലമുള്ളതാണ് എന്ന് മനസ്സിലാക്കാമല്ലോ.
ഒളിച്ചുകടത്തിയ ‘ലിബറലിസം'
കേരളത്തിലെ പഴയകാല പാരമ്പര്യ പണ്ഡിതന്മാര്‍ ‘ഇംഗ്ലീഷ്' ഭാഷ നിഷിദ്ധമാണെന്ന് ഫത്വ നല്‍കിയതിനെ, അത് ഭാഷാപഠനത്തിന്റെ മറവില്‍ പാശ്ചാത്യ ലിബറല്‍ ആശയങ്ങള്‍ ഒളിച്ചുകടത്താനുള്ള നീക്കത്തിനെതിരെയുള്ള പ്രതിരോധമായിരുന്നു എന്ന ഒരു സിദ്ധാന്തം ഇപ്പോള്‍ പലരും അവതരിപ്പിച്ചുകാണുന്നു. ഇങ്ങനെ സിദ്ധാന്തം ചമയ്ക്കുന്നവര്‍ ഇംഗ്ലീഷ് ഭാഷ, പാശ്ചാത്യ ലിബറല്‍ ആശയങ്ങളെ കൈവിട്ട് പൗരസ്ത്യ ആശയവാഹക ഭാഷയായി പരിവര്‍ത്തനം ചെയ്തത് എന്നാണെന്ന ചോദ്യം നേരിടേണ്ടതുണ്ട്. കാരണം, കേരളത്തിലെ പാരമ്പര്യവാദികള്‍ നടത്തുന്ന മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷ പഠന വിഷയമാണ്. ജ്ഞാനോദയത്തിന്റെയും ആധുനിക ലിബറല്‍ ചിന്തകളുടെയും ആശയങ്ങള്‍ പണ്ടും ഇന്നും ലോകത്ത് പ്രചരിപ്പിക്കുന്ന പ്രധാന ഭാഷ ഇംഗ്ലീഷ് ആണെന്നത് അനിഷേധ്യമാണ്. എങ്കില്‍ ലിബറലിസം ഇന്നത്തെ പാരമ്പര്യവാദത്തിന് സ്വീകാര്യമാണ് എന്നാണോ? അതോ ഇംഗ്ലീഷ്, ലിബറല്‍ മൂല്യങ്ങള്‍ ഒക്കെ കൈവിട്ടു എന്നോ?

പഴയകാലത്ത് ഇംഗ്ലീഷ് വിദ്യാഭാസം എന്ന വാക്കുകൊണ്ട് കേവലം ഇംഗ്ലീഷ് ഭാഷാപഠനം എന്ന അര്‍ഥം മാത്രമല്ല ഉദ്ദേശിക്കപ്പെട്ടത്. മോഡേന്‍ മെഡിസിന് ‘ഇംഗ്ലീഷ് മരുന്ന്' എന്നു പ്രയോഗിച്ചിരുന്ന പോലെ, ആധുനിക മൂല്യബോധം വളര്‍ത്തുന്ന വിദ്യാഭ്യാസത്തെയാണ് ‘ഇംഗ്ലീഷ് വിദ്യാഭ്യാസം' എന്ന് ഉദ്ദേശിച്ചത്. നേരിട്ട് ബ്രിട്ടീഷ് ഭരണമില്ലാത്ത സ്ഥലങ്ങളിലും ‘ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ' പുരോഹിതന്മാര്‍ എതിര്‍ത്തിരുന്നു. ബ്രിട്ടീഷ് മലബാറിലെന്ന പോലെ തിരുവിതാംകൂറിലും കൊച്ചിയിലുമുള്ള മുസ്ലിം യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെയും ആധുനിക വിദ്യാഭ്യാസത്തെയും എതിര്‍ത്തിരുന്നു. അവിടങ്ങളില്‍ മലബാറിലുണ്ടായ പോലുള്ള രൂക്ഷമായ ബ്രിട്ടീഷ് വിരുദ്ധ സമരം നടന്നിട്ടില്ലല്ലോ. വക്കം മൗലവിയുടെ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും വേണ്ടി നിരന്തരം വാദിക്കുകയും പുരോഹിതന്മാരുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയതുകൊണ്ടിരുന്നതില്‍നിന്ന്, തിരുവിതാംകൂറില്‍ ആധുനിക വിദ്യാഭ്യാസത്തിന് എതിരെയുള്ള മത യാഥാസ്ഥിതികരുടെ ചെറുത്തുനില്‍പ്പ് എത്ര ശക്തമായിരുന്നുവെന്ന്ഊഹിക്കാം.
പാരമ്പര്യവാദികളുടെ ഭയം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തില്‍ പാരമ്പര്യരീതിയിലുള്ള മത പഠനം മാത്രമേ മുസ്ലിംകള്ക്കിടയില് നിലവിലുണ്ടായിരുന്നു. അറബി എഴുത്തും വായനയും അറബി മലയാളവും മതപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള വേണ്ടിയുള്ള പ്രാഥമിക കാര്യങ്ങളും മാത്രമാണ് അവിടങ്ങളില്‍ പഠിപ്പിച്ചിരുന്നത്. മലയാളം, ഇംഗ്ലീഷ് ഭാഷകളോ ലൗകിക വിഷയങ്ങളോ അവിടങ്ങളില്‍ പഠിപ്പിച്ചിരുന്നില്ല. ഇരുപതാം നൂറ്റാണ്ടോടെ ലോകത്ത് വ്യാപകമായ ആധുനിക വിദ്യാഭ്യാസവും ശാസ്ത്രീയ പഠനരീതികളും പാരമ്പര്യവാദികളെ ഭയപ്പെടുത്തി. ആധുനികത മതത്തെ അപ്രസക്തമാക്കും എന്നവര്‍ സ്വാഭാവികമായും ആശങ്കിച്ചു. ആ ഘട്ടത്തിലാണ് സെക്യുലര്‍ വിദ്യാഭ്യാസത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാന്‍ അവര്‍ മുന്നോട്ടുവന്നത്. ഈ എതിര്‍പ്പിനെ കത്തിച്ചുനിര്‍ത്താന്‍ ബ്രിട്ടീഷ് വിരോധത്തെ മറയാക്കുകയും ചെയ്തിട്ടുണ്ട്.
ഇംഗ്ലീഷ് അനുകൂലികള്‍ ബ്രിട്ടീഷ് അനുകൂലികളോ?
കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരില്‍ മഹാഭൂരിപക്ഷവും ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവരും ബ്രിട്ടീഷ് വിരുദ്ധരും ആയിരുന്നു. എന്നാല്‍, ‘ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് ഫത്വ നല്‍കിയ പണ്ഡിതന്മാരില്‍ ശക്തരായ ബ്രിട്ടീഷ് അനുകൂലികളും ഉണ്ടായിട്ടുണ്ട്. തട്ടാങ്കര കുട്ടി ആമു മുസ്ല്യാരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബ്രിട്ടീഷ് അനുകൂല പണ്ഡിതന്മാര്‍ 1921 സെപ്തംബര്‍ 22 ല്‍ പൊന്നാനിയില്‍ പുറത്തിറക്കിയ, മഹഖുല്‍ ഖലാഫ അലാ ഇസ്മില്‍ ഖിലാഫ (ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ യാഥാര്‍ത്ഥ്യം) എന്ന ലഘുലേഖ പ്രസിദ്ധമാണ്. നിസ്സഹകരണ പ്രസ്ഥാനത്തെ എതിര്‍ത്തുകൊണ്ടുള്ള പ്രസ്തുത പ്രമേയത്തില്‍, ഗവണ്‍മെന്റിനെ അനുസരിക്കല്‍ മുസ്ലിമിന്റെ കടമയാണെന്നാണ് ആഹ്വാനം ചെയ്തത്. ‘രണ്ടു നൂറ്റാണ്ടുകളായി ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്നെങ്കിലും മുസ്ലിംകള്ക്ക് ഒരു തരത്തിലുമുള്ള പ്രശ്നവും സൃഷ്ടിച്ചിരുന്നില്ല; ഇസ്ലാം സ്വീകരിക്കുന്നതില്‍നിന്ന് ആരെയും തടഞ്ഞിട്ടുമില്ല' എന്നിങ്ങനെ പോകുന്നു പ്രമേയത്തിലെ ബ്രിട്ടീഷ് വാഴ്ത്തുകള്‍. എന്നാല്‍ ആ പ്രമേയത്തിന് മറുപടി എഴുതിയതാകട്ടെ, ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ അനുകൂലിക്കുന്ന ഇ. മൊയ്തു മൗലവി, കെ. എം. മൗലവി എന്നിവരായിരുന്നു.
ഇംഗ്ലീഷ് ഒരു രാഷ്ട്രീയ പ്രശ്‌നമായിരുന്നോ?
ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ ഒരു രാഷ്ട്രീയപ്രശ്‌നമായിട്ടല്ല, മതപരമായ പ്രശ്‌നമായാണ് പാരമ്പര്യവാദികളും പരിഷ്‌കരണവാദികളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ കണ്ടത്. അതുകൊണ്ടാണ് ഇംഗ്ലീഷ് ഭാഷ ‘നരകത്തിലെ ഭാഷ' എന്ന പാരമ്പര്യവാദികളുടെ ആക്ഷേപ വാക്യത്തെ പരിഷ്‌കരണ വാദികള്‍ മതത്തിന്റെ ഭാഷയില്‍ തന്നെ എതിരിട്ടത്. ഇംഗ്ലിഷ് പഠനത്തെ മാത്രമല്ല, അതോടൊപ്പം സ്ത്രീവിദ്യാഭ്യാസത്തെയും പാരമ്പര്യവാദികള്‍ എതിര്‍ത്തിരുന്നു. മതത്തോടുള്ള അവഗണനയ്ക്ക് കാരണമാകും, ഭൗതിക ജീവിതത്തോട് ആസക്തി വര്‍ധിക്കാന്‍ കാരണമാകും തുടങ്ങിയ കാരണങ്ങളാണ് ഇംഗ്ലീഷ്- ആധുനിക വിദ്യാഭ്യാസത്തെ ഉപേക്ഷിക്കാന്‍ ഉന്നയിക്കപ്പെട്ട കാരണങ്ങള്‍. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കാനും സമാനമായ കാരണങ്ങള്‍ തന്നെയാണ് ഉന്നയിക്കപ്പെട്ടത്. സ്ത്രീ വിദ്യാഭ്യാസത്തെയും ഒരു ‘ലിബറല്‍' ആശയമായി കണ്ടാണ് അവര്‍ എതിര്‍ത്തത്.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള പാരമ്പര്യ വാദികളുടെ മതവിധിക്ക് അധികമൊന്നും പഴക്കമില്ല.
1930 മാര്‍ച്ച് 16ന് മണ്ണാര്‍ക്കാട് വെച്ച് വെള്ളാനിക്കര മുഹമ്മദ് മുസ്ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്തയുടെ നാലാം വാര്‍ഷിക മഹാ സമ്മേളനത്തിലാണ് ആ പ്രമേയം അവതരിപ്പിക്കപ്പെട്ടത്. അതിങ്ങനെയാണ്; ‘‘സ്ത്രീകള്‍ക്ക് കൈയെഴുത്ത് പഠിപ്പിക്കല്‍ ശറഇല്‍ മക്‌റൂഹ് ആണെന്നും മറ്റും പലേ മഹാന്മാരായ ഉലമാക്കള്‍ മുമ്പുതന്നെ തീരുമാനിച്ചിട്ടുള്ളതാകയാല്‍ അവര്‍ക്ക് കയ്യെഴുത്ത് പഠിപ്പിക്കല്‍ പ്രത്യേകം പാടില്ലാത്തതാണ് എന്ന് ഈ യോഗം തീരുമാനിക്കുന്നു. സി. കെ. മുഹമ്മദ് മൗലവി അവതരിപ്പിച്ചു. എ. പി. അഹമ്മദ് കുട്ടി മൗലവി പിന്താങ്ങി''. (അല്‍ ബയാന്‍ അറബി മലയാള മാസിക 1930 മാര്‍ച്ച് പുസ്തകം 1 ലക്കം 4,5 പേജ് 28).

സ്ത്രീകള്‍ക്ക് ഇംഗ്ലീഷ് മാത്രമല്ല, മലയാള അക്ഷരാഭ്യാസവും അനഭിലഷനീയമാണെന്നാണ് സംശയരഹിതമായി ഈ വിധിയില്‍ പറഞ്ഞിട്ടുള്ളത്. അതിന്റെ കാരണം എന്താണെന്ന് പി. മമ്മദ് എന്നയാളുടെ ചോദ്യത്തിന് സമസ്തയുടെ പണ്ഡിതന്‍ തന്നെ മറുപടി പറയുന്നു: ‘‘ഇക്കാലത്തുള്ള സ്ത്രീഅക്ഷരവിദ്യ അധികവും ദീനിയായ വിഷയത്തിലോ, ഷറഉ (മത നിയമം) അനുസരിച്ച തോതിലോ, കാര്യമായ ആവശ്യത്തിനാേ അല്ലാത്തതോടുകൂടി, അതിനാല്‍ കണക്കില്ലാത്ത പാപങ്ങള്‍ വന്നു വശാകുന്നതും പാപങ്ങള്‍ക്കുള്ള ഉപകരണമാവുന്നതും ദൃഷ്ടിയാല്‍ അറിയപ്പെടുന്നതായും അനുഭവപ്പെട്ടതായും വരുന്നതുകൊണ്ട് സ്ത്രീ അക്ഷരവിദ്യ ശറഉ അനുസരിച്ച വിധത്തിലും വിഷയത്തിലും ആയാല്‍ അത് അസലില്‍ മക്ക്‌റൂഹ് മാത്രമാണെങ്കിലും ഇക്കാലത്തുള്ള സ്ത്രീകള്‍ക്ക് അക്ഷരവിദ്യ തീര്‍ച്ചയായും ഹറാമാവാന്‍ മാത്രമേ വഴി കാണുന്നുള്ളൂ.'' (അല്‍ബയാന്‍ പുസ്തകം 1 ലക്കം 3).
അതായത്, മതനിയമങ്ങളുടെ അടിസ്ഥാനത്തില്‍ അനഭിലഷണീയം എന്നേ വിധിക്കാന്‍ പറ്റുകയുള്ളുവെങ്കിലും ‘കണക്കില്ലാത്ത പാപങ്ങള്‍ സ്ത്രീകള്‍ ചെയ്തു കൂട്ടാന്‍' അക്ഷരവിദ്യ കാരണമാകാം എന്നതുകൊണ്ട്, നിഷിദ്ധമാകാനേ വഴിയുള്ളൂ. ആധുനികതയെ എതിര്‍ക്കാനുള്ള വടിയായി ലെഫ്റ്റ് ‘ലിബറല്‍ വിരുദ്ധതയെ' പൊക്കിക്കൊണ്ടുവരുന്ന പ്രവണതയുടെ വേരുകള്‍ എവിടെ കിടക്കുന്നു എന്നുകൂടി ഈ പഴയ സംവാദങ്ങള്‍ ചൂണ്ടി കാണിക്കുന്നുണ്ട്.
ആധുനികതയും മുസ്ലിംകളും
ഇംഗ്ലീഷ് പഠനവുമായി ബന്ധപ്പെട്ട ചര്‍ച്ച സത്യത്തില്‍, ആധുനികതയെ തിരസ്‌കരിക്കണോ അതോ സ്വീകരിക്കണമോ എന്ന വിഷയത്തില്‍ മുസ്ലിംകള്ക്കിടയില് നടന്ന സംവാദത്തിന്റെ തുടര്‍ച്ചയാണ്. മുസ്ലിം സമൂഹങ്ങളില്‍ മൂന്നു രീതിയിലാണ് ആധുനികതയെ സമീപിച്ചത്. ഒരു വിഭാഗം യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ആധുനികതയെ നിശിതമായി വിമര്‍ശിക്കുകയും ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. മറ്റൊരു വിഭാഗം ആധുനികതയെ, നിരാക്ഷേപം സ്വീകരിക്കാന്‍ തയ്യാറായി. മൂന്നാമത് ഒരു വിഭാഗം മധ്യമനില സ്വീകരിച്ചു. അവര്‍ ആധുനികതയുടെ പാശ്ചാത്യ യുക്തികളെ സൈദ്ധാന്തികമായി എതിര്‍ത്തുകൊണ്ടുതന്നെ സാംശീകരിച്ചു.
ത്യാജ്യ ഗ്രാഹ്യ വിവേചനത്തോടെ ആധുനികതയെ സ്വീകരിച്ചവരാണ് കേരളത്തിലെ മുസ്ലിം പരിഷ്‌കരണ വാദികളിലെ മുഖ്യധാര. ചരിത്രത്തിലെ വൈപരീത്യം എന്നുപറയാം, നേരത്തെ ആധുനികതയോട് ക്രിയാത്മകമായി പ്രതികരിച്ചവരില്‍ ഒരു വിഭാഗം പില്‍ക്കാലത്ത് നിഷേധാത്മക നിലപാടിലേക്ക് മാറി. ആധുനികയോടും ശാസ്ത്രീയയുക്തിയോടും വിമുഖമായ സലഫി ആശയങ്ങളോട് സന്ധി ചേര്‍ന്നതാണ് ആ പരിണാമത്തിന്റെ കാരണം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ കുറിച്ച് കേരളത്തിലെ പാരമ്പര്യ പണ്ഡിതന്മാരുടെ മതവിധി തന്നെയാണ് ചില സലഫി പണ്ഡിതന്മാരും നല്‍കിയത്.
അറബി മലയാളവും ഇംഗ്ലീഷും
ഇംഗ്ലീഷ് ഭാഷാവിരോധത്തെ കുറിച്ചുള്ള ചര്‍ച്ചയിലേക്ക് അറബി മലയാളത്തെ വലിച്ചിഴയ്‌ക്കേണ്ട യാതൊരു കാര്യവുമില്ല. അറബി മലയാളം കേരളത്തിലെ മാപ്പിളമാരുടെ പൊതുപൈതൃകമാണ്. അറബി മലയാളം ഒരു മതഭാഷ പോലുമായിരുന്നില്ലെന്നതാണ് സത്യം. ‘ലിബറല്‍' ആശയങ്ങള്‍ എന്ന് വ്യവഹരിക്കാവുന്ന പലതും അറബി മലയാളത്തില്‍ വിരചിതമായ കൃതികളിലുണ്ട്. അറബി മലയാള കൃതികളില്‍ രാമായണവും പുരാണങ്ങളും കഥകളും നോവലുകളുണ്ട്. മാത്രമല്ല ഇംഗ്ലീഷ്, ആധുനിക വിദ്യാഭ്യാസത്തെ എതിര്‍ത്തവര്‍ക്ക് മറുപടി നല്‍കി കൊണ്ടുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതും അറബി മലയാള ലിപിയിലുള്ള പ്രസിദ്ധീകരണങ്ങളിലായിരുന്നു എന്നതാണ് വാസ്തവം. ഇംഗ്ലീഷും മലയാളവും കേരളത്തിലെ മുസ്ലിംകള് സ്വായത്തമാക്കണം എന്ന് പരിഷ്‌കരണപക്ഷം ശക്തമായി വാദിച്ചിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ അറബി- മലയാളം ഉപേക്ഷിക്കാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നില്ല, എന്നുമാത്രമല്ല, അതിന്റെ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും ചെയ്തിരുന്നു.
കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെതിരെ മുസ്ലിം യാഥാസ്ഥിക പണ്ഡിതന്മാര്‍ നിലകൊണ്ടിരുന്നു എന്നത് ചരിത്രപരമായ ഒരു യാഥാര്‍ത്ഥ്യമാണ്. അത് തീര്‍ത്തും മതപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നു താനും. അതിനെ വ്യാഖ്യാനിച്ചു കുഴങ്ങേണ്ട ഒരു കാര്യവുമില്ല. ഇന്നലെ ചെയ്ത അബദ്ധങ്ങള്‍ മായ്ച്ചും തിരുത്തിയുമാണ് കേരള മുസ്ലിംകള് ഇന്നത്തെ അവസ്ഥയിലെത്തിയത്. അത് സ്വാഭാവികവുമാണ്. ഇന്ന് ഇംഗ്ലീഷ് ഭാഷ പാടില്ല, അത് ലിബറല്‍ ആശയങ്ങളുടെ വാഹനമാണ് എന്ന് ആര്‍ക്കും വാദമില്ല. പഴഞ്ചന്‍ വാദങ്ങളെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവര്‍ മറികടന്നു എന്നര്‍ത്ഥം. അത് ആശാവഹവുമാണ്. എല്ലാ സമൂഹങ്ങളിലും ആധുനികത സ്വീകരിക്കപ്പെട്ടത് വിമര്‍ശനങ്ങളിലൂടെ തന്നെയാണ്. വിമര്‍ശിക്കുന്നവര്‍ നാളെ അത് ആന്തരീകരിച്ച ചരിത്രമേ ലോകത്തുള്ളൂ. ഇന്നും നിലനില്‍ക്കുന്ന യാഥാസ്ഥിതിക വിശ്വാസങ്ങളും നിലപാടുകളും കാലഹരണപ്പെടും. വിമര്‍ശനങ്ങള്‍ താളുകളില്‍ വിശ്രമിക്കും. ചരിത്രം അതിന്റെ വഴിയ്ക്ക് മുന്നോട്ടു പോകും. ഭൂതരതി ആര്‍ക്കും ഒരു ഗുണവും ചെയ്യില്ല.
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 22, 2023
2 Minutes Read
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
മുജീബ് റഹ്മാന് കിനാലൂര്‍
Dec 31, 2022
6 Minutes Read
എം. ലുഖ്മാൻ
Dec 31, 2022
6 Minutes Read
എസ്.കെ. മിനി
Dec 24, 2022
6 Minutes Read